പാശ്ചാത്യര്‍ക്ക് പഴയകാലത്ത് നമ്മുടേതിനേക്കാള്‍ മെച്ചപ്പെട്ട സാഹിത്യം സൃഷ്ടിക്കാനായത് നമ്മുടേതിനേക്കാള്‍ മോശപ്പെട്ട ജീവിതം ഉണ്ടായിരുന്നതു കൊണ്ടാണ്. ബ്രിട്ടീഷുകാരുടെ വരവിനു മുന്‍പുള്ള ഇന്ത്യ ലോകത്തിലേയ്ക്കും ഏറ്റവും സമ്പന്നമായ ഭൂഭാഗമായിരുന്നു. ജീവിതത്തിന്റെ സമഗ്ര മേഖലയിലും നമ്മള്‍ മെച്ചമായിരുന്നു. യൂറോപ്പിലുണ്ടായിരുന്നതുപോലെ നിരന്തരയുദ്ധങ്ങളോ കടുത്ത പട്ടിണിയോ പകര്‍ച്ചവ്യാധി മരണങ്ങളോ അത്രമാത്രം രൂക്ഷമായ രീതിയില്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് നമ്മുടെ എഴുത്തും താരതമ്യേന സംഘര്‍ഷരഹിതമായിരുന്നു. പട്ടിണി താങ്ങാനാവാതെയാണ് യൂറോപ്യര്‍ സാഹസികമായ കടല്‍യാത്രകള്‍ നടത്തി ലോകം വെട്ടിപ്പിടിക്കാനിറങ്ങിയത്. നമ്മുടെ പാഠപുസ്തകങ്ങളില്‍ പറയുന്നതുപോലെ അടങ്ങാത്ത ജിജ്ഞാസയും സാഹസികതയും കാരണമല്ല. അവരുടെ ജീവിതത്തേക്കാള്‍ ഒട്ടും മോശമായിരുന്നില്ല മരണം എന്നത്. അതുകൊണ്ട് എന്തും വരട്ടേയെന്നു കരുതി മെച്ചപ്പെട്ട ജീവിതം അല്ലെങ്കില്‍ മരണം എന്നിങ്ങനെ കരുതി രണ്ടും കല്പിച്ചുള്ള യാത്രകളായിരുന്നു. ‘അന്തം വിട്ടാല്‍ പ്രതി എന്തും ചെയ്യും’ എന്ന ചൊല്ലുപോലെ മരിക്കാന്‍ തയ്യാറെടുത്തു വന്ന യൂറോപ്യരോടു എതിര്‍ത്തു നില്‍ക്കാന്‍ സമാധാന പൂര്‍ണമായ ജീവിതം നയിച്ച ഏഷ്യന്‍ രാജ്യക്കാര്‍ക്ക് കഴിയുമായിരുന്നില്ല. കൂടാതെ വെടിമരുന്നിന്റെ ഉപയോഗത്തിലെ അവരുടെ വൈദഗ്ദ്ധ്യം കൂടിയായപ്പോള്‍ ഏഷ്യന്‍ രാജ്യങ്ങളെല്ലാം കോളനികളായി.
കോളനികളില്‍ നിന്നും അളവറ്റ സമ്പത്ത് കൊള്ളയടിച്ചു കൊണ്ടുപോയിട്ടും യൂറോപ്പില്‍ ശാന്തിയുണ്ടായില്ല. നിരന്തരയുദ്ധങ്ങളും പകര്‍ച്ചവ്യാധികളും അവരുടെ സൈ്വര്യം കെടുത്തി. ഏഷ്യയിലെ സമ്പത്ത് ഒരു ചെറിയ വിഭാഗത്തിന്റെ കൈകളില്‍ മാത്രമായൊതുങ്ങിയതിനാല്‍ പൊതുജനങ്ങള്‍ പൊതുവെ പട്ടിണിയില്‍ത്തന്നെയായിരുന്നു. സാധാരണക്കാരുടെ പട്ടിണി നമ്മള്‍ ഭാരതീയരുടേതിനേക്കാളൊക്കെ രൂക്ഷമായിരുന്നു. ആ പട്ടിണിക്കഥകള്‍ ലോകത്തോടു വിളിച്ചു പറയാന്‍ മഹാകാവ്യങ്ങള്‍ കൊണ്ടു സാധ്യമാകുമായിരുന്നില്ല. അതുകൊണ്ട് അവര്‍ ഒരു പുതിയ സാഹിത്യരൂപം നിര്‍മ്മിച്ചെടുത്തു. അതായിരുന്നു ആഖ്യായിക. മധ്യകാല യൂറോപ്യന്‍ നോവലുകളിലെല്ലാം ദാരിദ്ര്യം ഒരു മുഖ്യ ചര്‍ച്ചാവിഷയമായിരുന്നു. അതിനെ ഏറ്റവും ക്ലാസിക്കല്‍ ആയി അവതരിപ്പിച്ച കൃതിയാണ് വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ (Les Misérables). 1862 മാര്‍ച്ച് 31ന് പ്രസിദ്ധീകരിച്ച ഈ കൃതി ഫ്രഞ്ചുഭാഷയെ ലോകത്തിന്റെ നെറുകയില്‍ കയറ്റി നിര്‍ത്തി. മനുഷ്യവംശത്തിന്റെ ഏക്കാലത്തേയ്ക്കും മികച്ച ആഖ്യായിക എന്നു വേണമെങ്കില്‍ ഈ കൃതിയെ പറയാം. 1925ലാണ് നാലപ്പാട്ട് നാരായണ മേനോന്‍ ആ കൃതി മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്തത്.
പാവങ്ങളുടെ മലയാള വിവര്‍ത്തനം നമ്മുടെ ഭാഷയെ എത്രമാത്രം സമ്പന്നമാക്കുമെന്ന് ആദ്യം തിരിച്ചറിഞ്ഞ വ്യക്തി മഹാകവി വള്ളത്തോളായിരുന്നു. അതുകൊണ്ടുതന്നെ വിദ്യാസമ്പന്നരായ മലയാളികളെല്ലാം ആ കൃതി വായിച്ചിരിക്കണമെന്നദ്ദേഹം ആഗ്രഹിച്ചു. അതിലേക്കായി ആ പുസ്തകം കൊണ്ടു നടന്നു വില്‍ക്കാന്‍ പോലും വള്ളത്തോള്‍ തയ്യാറായിരുന്നു. തന്റേതല്ലാത്ത ഒരു കൃതി വില്‍ക്കാന്‍ ഇത്രയും ഉന്നതനായ ഒരെഴുത്തുകാരന്‍ തന്നെ ഇറങ്ങിപ്പുറപ്പെടുക! മലയാളത്തില്‍ ഇത്തരം അനുഭവം വേറെയില്ലെന്നു തോന്നുന്നു. പാവങ്ങള്‍ വായനക്കാരിലെത്തിക്കാന്‍ വള്ളത്തോള്‍ നടത്തിയ ക്ലേശകരമായ ശ്രമങ്ങളെക്കുറിച്ച് ധാരാളം കഥകള്‍ കേട്ടിട്ടുണ്ട്. അതിലൊന്ന് ഒരു വലിയ മരക്കച്ചവടക്കാരന്റെയടുത്ത് പുസ്തകത്തിന്റെ വില്പനയ്ക്കായി കവി എത്തിയ സംഭവമാണ്. മരക്കച്ചവടക്കാരന്‍ പറഞ്ഞത് ‘എനിക്കു വായനാശീലമില്ല അതുകൊണ്ട് പുസ്തകം വേണ്ട’ എന്നായിരുന്നു. വള്ളത്തോളിന്റെ മറുപടി ‘മക്കള്‍ക്കു വിദ്യാഭ്യാസമുണ്ടല്ലോ അവര്‍ വായിച്ചുകൊള്ളും’ എന്നായിരുന്നു. പിശുക്കനായ ആ ധനികന്‍ പറഞ്ഞത് ‘അവരെല്ലാം ബിസിനസ്സ് താല്പര്യമുള്ളവരാണ്. വായിക്കാന്‍ സാധ്യതയില്ല’ എന്നായിരുന്നു. ഉടന്‍വന്നു വള്ളത്തോളിന്റെ അടുത്ത മറുപടി എന്നാല്‍ ‘ചെറുമക്കളിലാരെങ്കിലും വായിക്കാന്‍ താല്പര്യമുള്ളവര്‍ ഉണ്ടായേക്കാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം ‘അതിനും സാധ്യതയില്ലെ’ന്നായി മരക്കച്ചവടക്കാരന്‍. പൊറുതിമുട്ടി വള്ളത്തോള്‍ പറഞ്ഞത് ‘ആരും വായിച്ചില്ലേലും തരക്കേടില്ല പുസ്തകമെടുത്ത് വില തന്നാല്‍ മതി. ആരെങ്കിലും കൈയില്‍ കിട്ടുന്നവര്‍ വായിച്ചുകൊള്ളും’ എന്നായിരുന്നു. ചുരുക്കത്തില്‍ ഗതികെട്ട് ആ ധനികന് പുസ്തകം വാങ്ങേണ്ടി വന്നുവത്രേ!
ഇത്രയും ത്യാഗം സഹിച്ചു വള്ളത്തോള്‍ ആ വിവര്‍ത്തനം വിറ്റഴിക്കാന്‍ മുതിര്‍ന്നത് അദ്ദേഹത്തിന്റെ ഭാഷാപ്രണയം ഒന്നുകൊണ്ടുമാത്രമാണ്. കേരളത്തിലെ ഗദ്യസാഹിത്യത്തെ അഭിവൃദ്ധിപ്പെടുത്താന്‍ ആ കൃതിക്കു കഴിയും എന്ന് ക്രാന്തദര്‍ശിയായ ആ കവി തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വിലയിരുത്തല്‍ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. മഹത്തായ നോവലുകള്‍ പലതും ആ ഭാഷാന്തരത്തെ അനുകരിച്ച് നമുക്കു ലഭിച്ചു. ‘ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും’ തീര്‍ച്ചയായും ‘പാവങ്ങളെ’ മനസ്സില്‍ കണ്ടുകൊണ്ട് എഴുതിയ കൃതിയാണെന്ന കാര്യത്തില്‍ സംശയമേതുമില്ല. മലയാളത്തിലെ എക്കാലത്തേയ്ക്കും മികച്ച നോവലായി സുന്ദരികളും സുന്ദരന്മാരും മാറിയതിനു നമ്മള്‍ വിക്ടര്‍ ഹ്യൂഗോയോടും നാലപ്പാടനോടും കടപ്പെട്ടിരിക്കുന്നു. അതിലെ ഇരുമ്പന്‍ ഗോവിന്ദന്‍ നായര്‍ക്ക് പാവങ്ങളിലെ ഴാങ്‌വാല്‍ ഴാങ്ങിനോട് വിദൂരസാദൃശ്യമുണ്ട്.
മലയാളത്തില്‍ മാത്രമല്ല ഒട്ടുമിക്കഭാഷകളിലും പാവങ്ങള്‍ക്ക് മൊഴിമാറ്റങ്ങള്‍ ഉണ്ടായി. അവിടങ്ങളിലെല്ലാം ആ കൃതിയുടെ സ്വാധീനം ഉണ്ടാവുകയും ചെയ്തു. ലിയോ ടോള്‍സ്റ്റോയിയുടെ കൃതികളിലെല്ലാം ഹ്യൂഗോയുടെ സ്വാധീനം പ്രകടമാണ്. യുദ്ധവും സമാധാനവും (war and peace) എന്ന നോവലില്‍ ടോള്‍സ്റ്റോയി ഉപയോഗിച്ചിരിക്കുന്ന രചനാതന്ത്രങ്ങളെല്ലാം തന്നെ ഹ്യൂഗോയില്‍ നിന്നും കടമെടുത്താണെന്ന് പൊതുവെ നിരൂപകര്‍ വിലയിരുത്തിയിട്ടുണ്ട്. ടോള്‍ സ്റ്റോയി തന്നെ അക്കാര്യം സമ്മതിച്ചിട്ടുമുണ്ട്. ഹ്യൂഗോയ്ക്ക് 19 വര്‍ഷം കഴിഞ്ഞു ജനിച്ച് അദ്ദേഹം മരിക്കുന്നതിന് 4 വര്‍ഷം മുന്‍പു മരിച്ച ദസ്‌തോവ്‌സ്‌കിയിലും ഹ്യൂഗോയുടെ സ്വാധീനം നമുക്ക് കാണാം. എന്നാല്‍ ഹ്യൂഗോയ്ക്കുണ്ടായിരുന്ന ശുഭാപ്തി വിശ്വാസം ദസ്‌തോവ്‌സ്‌കിക്ക് ഉണ്ടായിരുന്നില്ല.
ഇംഗ്ലീഷ് സാഹിത്യത്തിലും ഹ്യൂഗോയുടെ സ്വാധീനം പ്രകടമാണ്. തോമസ് ഹാര്‍ഡിയുടെ (Thomas Hardy) മേയര്‍ ഓഫ് കാസ്റ്റര്‍ ബ്രിഡ്ജ് (Mayor of Casterbridge) Les Miserables െന്റെ നേരിട്ടുള്ള ഒരു അനുകരണമാണെന്ന് വേണമെങ്കില്‍ പറയാം. മേയര്‍ ഓഫ് കാസ്റ്റര്‍ ബ്രിഡ്ജിലെ നായകന്‍ മൈക്കേല്‍ ഹെന്‍ഷാര്‍ഡ് (Michael Henchard) ഴാങ്‌വാല്‍ ഴാങ്ങിന്റെ (Jean Valjean) തനിപ്പകര്‍പ്പാണ്. ജോര്‍ജ് ഇലിയറ്റിന്റെ മിഡില്‍ മാര്‍ച്ചിനും (Middle March) ഹ്യൂഗോയുടെ കൃതിയുമായി സാദൃശ്യമുള്ളതായി നിരൂപകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ ലെസ്മിസറബിള്‍സ് പോലെ നമ്മുടെ വായനയെ ഉത്തേജിപ്പിക്കുന്ന ഒരു കൃതിയല്ല മിഡില്‍ മാര്‍ച്ച്. അതിലെ ബുള്‍സ്‌ട്രോഡ് എന്ന അജ്ഞാതമായ ഭൂതകാലമുള്ള ഒരു ബാങ്കറുടെ കഥാപാത്രത്തിന് ജീന്‍വാല്‍ജീനുമായി ചെറിയ സാദൃശ്യമുണ്ടെന്നല്ലാതെ ഹ്യൂഗോയുടെ സമകാലികനായിരുന്ന ജോര്‍ജ്ജ് എലിയറ്റ് അദ്ദേഹത്തെ അനുകരിച്ചു എന്നു പറയാന്‍ പ്രയാസമുണ്ട്. ഒരു പ്രധാന കഥയില്ലാത്ത ധാരാളം ഉപകഥകള്‍ നിറഞ്ഞ മിഡില്‍ മാര്‍ച്ച് കൃത്യമായ ഒരു പ്ലോട്ടുള്ള പാവങ്ങളോട് ഒരു രീതിയിലും സാദൃശ്യപ്പെടുത്താനാകുന്ന കൃതിയല്ല.
ലാറ്റിനമേരിക്കന്‍ നോവലിസ്റ്റും നൊബേല്‍ജേതാവുമായ മറിയവര്‍ഗാസ് യോസ (Maria Vargas Llosa) യെക്കുറിച്ച് ഇത്തവണത്തെ മലയാളം വാരികയില്‍ രണ്ട് ലേഖനങ്ങളുണ്ട് (ഫെബ്രുവരി 24). അതിലൊന്ന് (എല്ലാ ഭാഷകളിലും നിലവിളിക്കുന്ന പാവങ്ങള്‍) ഒരു മിലിറ്ററി ബോര്‍ഡിങ്ങ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ പതിനാലുകാരനായിരുന്ന യോസയെ ഹ്യൂഗോയുടെ ‘പാവങ്ങള്‍’ എങ്ങനെ സ്വാധീനിച്ചു എന്ന് കാണിക്കുന്നതാണ്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് ഈ ലേഖകനും നാലപ്പാടിന്റെ പാവങ്ങള്‍ തര്‍ജ്ജമ വായിക്കുന്നത്. അതില്‍ ആവിഷ്‌കൃതമായ ജീവിതം കണ്ട് അക്കാലത്ത് ഞാന്‍ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്. ഹ്യൂഗോയുടെ അവസാന നോവലാണ് ‘തൊണ്ണൂറ്റി മൂന്ന്’. ഇതിനും മലയാളത്തില്‍ തര്‍ജ്ജമയുണ്ട്. ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ത്തന്നെ ആ കൃതിയും വായിക്കാന്‍ ഈ ലേഖകന് കഴിഞ്ഞിട്ടുണ്ട്. ആ നോവലില്‍ ഇപ്പോഴും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്ന ഒരു രംഗമുണ്ട്. ലന്റേനാക് (Lantenac) എന്ന നേവി ഓഫീസറുടെ കീഴിലുള്ള ഒരു നാവികന്‍ പീരങ്കി ശരിയായി ബന്ധിക്കാത്തതിനാല്‍ അത് ഉരുണ്ട് കപ്പലില്‍ നാശനഷ്ടങ്ങളുണ്ടാക്കുന്നു. ഉടന്‍ തന്നെ ധീരനായ ആ നാവികന്‍ തന്റെ ജീവന്‍ പണയപ്പെടുത്തി പീരങ്കിയെ നിയന്ത്രിക്കുന്നു. അയാളുടെ ധീരതയെ അഭിനന്ദിക്കുന്ന ലന്റനാക് ആ പട്ടാളക്കാരന് ഒരു മെഡല്‍ സമ്മാനിക്കുന്നു. ഉടന്‍തന്നെ കൃത്യവിലോപത്തിന്റെ പേരില്‍ അയാളെ വിചാരണപോലുമില്ലാതെ വെടിവച്ചുകൊല്ലുന്നു. ഈ നേവി ഓഫീസര്‍ നെപ്പോളിയന്റെ പ്രതിബിംബമാണെന്ന് നിരൂപകര്‍ വിശ്വസിക്കുന്നു. ഫ്രഞ്ച് വിപ്ലവവും അതിനെ തുടര്‍ന്ന് നടന്ന ഭീകരമായ രക്തച്ചൊരിച്ചിലുകളും റോബേസ്പിയര്‍ (Maximilian Robespierre), ഡേന്റേണ്‍ (Georges Danton), മാരറ്റ്(Jean- Paul Marat) തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന ഗില്ലറ്റിന്‍ കൊലപാതകങ്ങളുമാണ് നോവലില്‍ അവതരിപ്പിക്കപ്പെടുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിപ്പിടിച്ച് ആയുധമെടുത്ത റിപ്പബ്ലിക്കന്‍പക്ഷം കരുണയില്ലാത്ത ചോരക്കളികളാണ് പിന്നെ നടത്തിയ തെന്ന് ചരിത്രം പഠിച്ചവര്‍ക്കെല്ലാം അറിയാം.
ഒരു റിപ്പബ്ലിക്കന്‍ പക്ഷപാതിയായിരുന്നു വിക്ടര്‍ ഹ്യൂഗോയെങ്കിലും അദ്ദേഹം കരുണയില്ലാത്ത കൊലപാതകങ്ങളെ എതിര്‍ക്കുന്നു. നോവലിലെ ഗവൈന്‍ (Gauvain)) എന്ന കഥാപാത്രം ദയയുടേയും ക്ഷമയുടേയും വക്താവാണ്. അയാള്‍ നോവലിസ്റ്റിന്റെ തന്നെ പ്രതിരൂപമാണെന്ന് നമുക്കു മനസ്സിലാക്കാനാവും. സാഹസികതയുടെ ആള്‍രൂപമായ ലന്റേനാകും ക്ഷമയുടെയും മനുഷ്യസ്‌നേഹത്തിന്റെയും പ്രതിരൂപമായ ഗവൈനും നോവലിലെ രണ്ടുതരം മനോഭാവങ്ങളുടെ പ്രതിനിധികളായി നിലകൊള്ളുന്നു.
4000-ല്‍ അധികം ചിത്രങ്ങള്‍ വരച്ച ഹ്യൂഗോയെ ഇന്നു പക്ഷേ ചിത്രകാരനെന്ന നിലയില്‍ ആരും അറിയുന്നുണ്ടെന്നു തോന്നുന്നില്ല. ഫ്രഞ്ചുകാര്‍ക്കു പാവങ്ങളും നോസ്റ്റര്‍ഡാമിലെ കൂനനുമുള്‍പ്പെടെ ഒരു ഡസനോളം നോവലുകള്‍ രചിച്ച ഹ്യൂഗോ പ്രധാനമായും കവിയാണ്. അദ്ദേഹത്തിന്റേതായി ധാരാളം കവിതകളുമുണ്ട്. അറിയപ്പെടുന്ന ഒരു നാടകകൃത്തുകൂടിയായിരുന്നു ഹ്യൂഗോ. ധാരാളം രാഷ്ട്രീയ ലേഖനങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹം വധശിക്ഷക്കും അടിമത്തത്തിനും എതിരെ എന്നും പോരാടിയിരുന്നു. Les Miserables ഹ്യൂഗോയുടെ ഒരു വാക്യം പ്രസിദ്ധമാണ്. “”Algeria to harshly conquered and as in the case of India by the English with more barbarism than civilization” അല്‍ജീരിയയില്‍ ഫ്രഞ്ചു സേന നടത്തിയ ക്രൂരതകളെ പ്രത്യക്ഷത്തില്‍ ഹ്യൂഗോ എതിര്‍ത്തതായി തെളിവൊന്നുമില്ല. എന്നിരിക്കിലും ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശത്തെയും അല്‍ജീരിയയിലെ ഫ്രഞ്ച് കടന്നുകയറ്റത്തെയും ആ വാക്യത്തിലൂടെ തള്ളിപ്പറയാന്‍ അദ്ദേഹം തയ്യാറായത് നോവലിസ്റ്റിലെ ഹ്യൂമനിസ്റ്റിനെ നമുക്കു കാണിച്ചു തരുന്നതാണ്. ഈ വാക്യം വഴി ഭാരതത്തിനും പ്രിയപ്പെട്ട എഴുത്തുകാരനായി ഹ്യൂഗോ മാറുന്നു.
വിവേകാനന്ദനും ബുദ്ധനും ഗാന്ധിയും ഇന്ത്യയുടെ മനസ്സാക്ഷികളാണ്. ശങ്കരനും മധ്വനും പ്രഭാകരനും നമ്മുടെ തലച്ചോറും വ്യാസനും വാത്മീകിയും കാളിദാസനും മാഘനും ഭവഭൂതിയും നമ്മുടെ ഹൃദയവുമാണ്. എന്നിരിക്കിലും ഇവരില്‍ ഒതുങ്ങുന്നില്ല ഭാരതം. ഇനിയും എത്രയോ മഹദ്ജന്മങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ കൊടി ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. എങ്കിലും ബുദ്ധന്‍, ബോധിസത്വന്‍ എന്നിങ്ങനെ എഴുതിവച്ചതു കൊണ്ടുമാത്രം മഹത്തായ കവിതയായി മാറില്ല. മാതൃഭൂമിയില്‍ (മാര്‍ച്ച് 2-8) ആലങ്കോട് ലീലാകൃഷ്ണന്‍ അര്‍ദ്ധ കേകയില്‍ ‘വഴികള്‍’ എന്നൊരു കവിത എഴുതിയിരിക്കുന്നു. അതില്‍ ഇന്നും ഭാരതത്തിന്റെ വഴി ബോധിസത്വന്റെ വഴിയാണെന്നു പറയുന്നു. ഒരിക്കലും ഒരുമോശം കവിത എഴുതാത്ത കവിയാണ് ആലങ്കോട് ലീലാകൃഷ്ണന്‍. എന്നാല്‍ മഹത്തായ കവിതയും എഴുതിയിട്ടില്ല. എഴുതിത്തുടങ്ങിയകാലം മുതല്‍ ഇടത്തരം കവിതകള്‍ എഴുതിയിട്ടുള്ള ലീലാകൃഷ്ണനില്‍ നിന്ന് ഇതുവരേയ്ക്കും ഒരു മാസ്റ്റര്‍ പീസ് ഉടലെടുത്തിട്ടില്ല. ഇന്നും അതേ നിലവാരത്തില്‍ അദ്ദേഹം തുടരുന്നു. ഇപ്പോള്‍ കവികള്‍ വിഭവദാരിദ്ര്യം അനുഭവപ്പെടുമ്പോള്‍ ബോധിസത്വനെ കൂട്ടുപിടിക്കുന്നത് ഒരു പതിവായിരിക്കുന്നു.