ഭാവഗായകന്‍ പി.ജയചന്ദ്രന്റെ ഇതിഹാസ തുല്യമായ ഗാനസപര്യക്ക് തിരശ്ശീല വീഴുന്നു. അദ്ദേഹം ഓര്‍മ്മയാകുമ്പോഴും നിത്യവിസ്മയമായ ആ മധുരിതാലാപനം സാന്ത്വനമായും സ്‌നേഹമായും ആശ്വാസമായും പ്രണയമായും ഭക്തിയായും വിരഹമായും ആനന്ദമായും ഗൃഹാതുരത്വമായും ഗാനാസ്വാദകര്‍ക്കൊപ്പം എന്നെന്നും കൂട്ടിനുണ്ടാകും. മാസ്മരികമായ ഭാവപൂര്‍ണ്ണിമയാണ് പി.ജയചന്ദ്രന്റെ ആലാപനത്തെ വേറിട്ടു നിര്‍ത്തുന്നത്.
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ‘ആട്പുലിയാട്ടം’ എന്ന ചിത്രത്തില്‍ ഭാവഗായകന്റെ ആലാപനത്തെക്കുറിച്ച് ഗാനം ഒരുക്കിയ സംഗീത സംവിധായകന്‍ രതീഷ് വേഗ ഓര്‍മ്മിച്ചെടുക്കുന്നു. രതീഷ് വേഗയുടെ ഈണത്തിനൊപ്പിച്ച് വരികള്‍ എഴുതിയത് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ‘വാള്‍മുനക്കണ്ണിലെ മാരിവില്ലേ, കട്ടെടുക്കാനെന്റെ കൈ തരിച്ചു’ എന്ന് കൈതപ്രത്തിന്റെ വരികളില്‍ ഒട്ടും തൃപ്തനായിരുന്നില്ല രതീഷ് വേഗ. വരികളിലെ ‘കട്ടെടുക്കാനെന്റെ’എന്ന വാക്ക് മാറ്റിക്കൊടുക്കണമെന്നാവശ്യപ്പെടുന്നു സംഗീതകാരന്‍. നൊട്ടേഷനും സ്വരങ്ങള്‍ക്കും ഇണങ്ങാത്ത വാക്കാണതെന്നായിരുന്നു രതീഷ് വേഗ അഭിപ്രായപ്പെട്ടത്. സംഗീതസംവിധായകന്‍ ഏതൊക്കെ രീതിയില്‍ പാടി നോക്കിയിട്ടും കല്ലുകടിക്കുന്ന ഒരു പ്രതീതി അനുഭവപ്പെടുന്നു. കൈതപ്രം ആ വാക്ക് മാറ്റിക്കൊടുത്തില്ല. ‘ആരാണ് ആ ഗാനമാലപിക്കുന്നത്?’ എന്ന മറു ചോദ്യമാണ് ഗാനരചയിതാവ് പകരം ഉന്നയിച്ചത്. ‘ജയേട്ടനാണ്’ എന്നു രതീഷ് വേഗയുടെ മറുപടി. ‘എന്നാല്‍ ആ വാക്ക് മാറ്റേണ്ടതില്ല. പാടിക്കഴിഞ്ഞ് നോക്കിക്കോളൂ. കറക്ടായിരിക്കും’ എന്ന് കൈതപ്രത്തിന്റെ വാക്കുകള്‍. ജയചന്ദ്രന്‍ ആ പാട്ട് പാടിക്കഴിഞ്ഞപ്പോള്‍ അതിശയിച്ചുപോയി രതീഷ് വേഗ. അദ്ദേഹത്തിന്റെ ആലാപനം കിറുകൃത്യം. ഭാവസാന്ദ്രമായ ആലാപനത്തില്‍ വല്ലാതെ ഈണവുമായി ഉള്‍ച്ചേര്‍ന്നിരിക്കുന്നു ആ വാക്ക്. അതാണ് ഭാവഗായകന്റെ ആലാപനത്തിന്റെ മാന്ത്രികത എന്നു പറഞ്ഞുവയ്ക്കുന്നു രതീഷ് വേഗയും കൈതപ്രവും.
കേരനിരകളാടുന്ന ഹരിതചാരുതീരമായ കൈരളിയുടെ നഭസ്സില്‍ പൊന്നുഷസ്സായി ശോഭിക്കുന്നു പി.ജയചന്ദ്രന്‍ എന്ന ഗായകന്‍ അദ്ദേഹത്തിന്റെ സവിശേഷമായ ഗാനതപസ്യയിലൂടെ. ആ ഗാനാലാപം ശ്രവിക്കുമ്പോള്‍ ഉള്‍പ്രപഞ്ചത്തിന്‍ സീമയില്‍ ചിത്രവര്‍ണ്ണങ്ങള്‍ നര്‍ത്തനമാടുന്നു. മലയാളഭാഷ തന്‍ മാദകഭംഗി ഗാനസ്‌നേഹികള്‍ അടുത്തറിയുന്നു. ശാരദാംബരം ചാരു ചന്ദ്രികാ ധാരയില്‍ മുഴുകീടുമ്പോള്‍, മലര്‍വാകക്കൊമ്പത്തെ പേരറിയാത്ത പക്ഷിയുടെ ഗാനം പോലെ മനസ്സില്‍ ചേക്കേറിയ നാദവൈശിഷ്ട്യം. അതായിരുന്നു പി.ജയചന്ദ്രന്‍. ഗാനപ്രപഞ്ചത്തിന്റെ ഹൃദയരാഗദൂതു പകര്‍ന്ന ആ രാഗവൈഭവത്തെ പൊടിമീശ മുളക്കണ കാലം മുന്‍പു തന്നെ, എന്തിനെന്നറിയാതെ, എങ്ങിനെന്നറിയാതെ, വല്ലാതെ ഇഷ്ടപ്പെട്ടുപോയിരുന്നു. ആ ഗാനധാരയില്‍ മുഴുകുമ്പോള്‍, സ്വരങ്ങളുടെ ഓളത്തേരില്‍ ഒഴുകുകയായിരുന്നു മനസ്സ്. ആവണിപ്പൂവിന്‍ വെണ്‍മണിത്താലത്തില്‍ ആയിരം അനുഭൂതികളുമായി വിരുന്നുവരുന്ന ഗാനാനുഭവം പകരുന്നു അദ്ദേഹത്തിന്റെ ആലാപനം. പുന്നെല്ലിന്‍ കതിരോലത്തുമ്പത്ത് പൂത്തുമ്പി പൊന്നൂയലാടുന്ന ചേലും ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നെയും പൂവിടുന്ന ഗ്രാമ്യഭംഗിയും ആ ഗാനങ്ങളില്‍ പൂത്തിറങ്ങുന്നു. കല്ലായിക്കടവത്തെ കാറ്റും ആലിലക്കാവിലെ തെന്നലും അതേറ്റുപാടുന്നു. ശിശിരകാലമേഘമിഥുനം പൊഴിക്കുന്ന മേഘരാഗമായ് അത് ആസ്വാദകമനസ്സില്‍ പെയ്തിറങ്ങുന്നു. പൊന്‍കസവു ഞൊറിയും കുളിര്‍നിലാവായ് കളഭമുഴിഞ്ഞ് ആ ഗാനങ്ങള്‍ പുഴയായ് തഴുകുമ്പോള്‍ മറ്റൊരു ലോകത്തിലെത്തി ആ പദങ്ങളില്‍ നൃത്തമാടിടുന്ന സ്വപ്‌നജാലവുമായി അനുവാചകരുടെ മനോരഥം പൊന്നൂയലാടുന്നു.
മലയാളികള്‍ എന്നെന്നും നെഞ്ചേറ്റി ലാളിക്കുന്ന പി.ജയചന്ദ്രന്‍ (പാലിയത്ത് ജയചന്ദ്രന്‍കുട്ടന്‍) സംഗീതപാണ്ഡിത്യത്തിന്റെ ആഴമേറിയ പാരമ്പര്യമുള്ളതൃപ്പൂണിത്തുറരവിവര്‍മ്മകൊച്ചനിയന്‍തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടേയും മകനായി 1944 മാര്‍ച്ച് 3ന് ആണ് എറണാകുളംജില്ലയിലെരവിപുരത്ത്ജനിച്ചത്. ‘കളിത്തോഴന്‍’ എന്ന ചിത്രത്തില്‍ പി.ഭാസ്‌കരന്‍ എഴുതി ജി.ദേവരാജന്‍ സംഗീതം പകര്‍ന്ന ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനുമാസ ചന്ദ്രിക വന്നു’ എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹത്തിന്റെ ആലാപനമാധുര്യത്തില്‍ ആദ്യമായി പുറത്തുവന്നത്. 1966 ല്‍ ‘കുഞ്ഞാലിമരയ്ക്കാര്‍’ എന്ന ചിത്രത്തില്‍ പി. ഭാസ്‌കരന്റെ രചനയില്‍ ചിദംബരനാഥ് ഈണം പകര്‍ന്ന ‘ഒരു മുല്ലപ്പുമാലയുമായി’ എന്ന ഗാനത്തിനാണ് അദ്ദേഹം ആദ്യമായി സവിശേഷമായ സ്വരസുഭഗത പകര്‍ന്നതെങ്കിലും അത് പിന്നീടാണ് പുറത്തുവരുന്നത്.
മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അഞ്ചു തവണയും തമിഴ്‌നാട് സംസ്ഥാന അവാര്‍ഡ് നാലു തവണയും കരസ്ഥമാക്കിയ അദ്ദേഹം ഇന്ത്യയിലെ ഒട്ടു മിക്ക സംഗീതജ്ഞരുടേയും ഗാനങ്ങള്‍ക്ക് ശബ്ദസൗകുമാര്യം പകര്‍ന്ന് ജീവസ്സുറ്റതാക്കി. വയലാര്‍ വരികളെഴുതി എം.എസ്. വിശ്വനാഥന്‍ ഈണമിട്ട ‘നീലഗിരിയുടെ സഖികളേ, ജ്വാലാ മുഖികളേ’ (ചിത്രം- പണി തീരാത്ത വീട്) എന്ന ഗാനത്തിന് മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 1972ല്‍ ആദ്യമായി ജയചന്ദ്രന് ലഭിച്ചു. ‘ബന്ധനം’ എന്ന ചിത്രത്തില്‍ ഒ.എന്‍.വി രചന നിര്‍വ്വഹിച്ച് എം.ബി.ശ്രീനിവാസന്‍സംഗീതം പകര്‍ന്ന ‘രാഗം ശ്രീരാഗം’ എന്ന ഗാനത്തിലൂടെ 1978 ല്‍ അദ്ദേഹം രണ്ടാമതും മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാര്‍ഡിന് അര്‍ഹനായി. 1985 ല്‍ ശ്രീനാരായണഗുരു എന്ന ചിത്രത്തിനുവേണ്ടി ജി. ദേവരാജന്‍ സംഗീതം നല്‍കിയ ‘ശിവശങ്കര സര്‍വ്വ ശരണ്യ വിഭോ’ എന്ന ഗാനത്തിന് മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. കമല്‍ സംവിധാനം നിര്‍വ്വഹിച്ച് ബിച്ചു തിരുമല രചിച്ച് വിദ്യാസാഗര്‍ ഈണമിട്ട ‘നിറം’ എന്ന ചിത്രത്തിലെ ‘പ്രായം നമ്മില്‍ മോഹം നല്‍കി’ എന്ന ഗാനം 1998ല്‍ മികച്ച ഗായകനുള്ള മൂന്നാമത്തെ കേരള സംസ്ഥാന പുരസ്‌കാരത്തിന് അദ്ദേഹത്തെ അര്‍ഹനാക്കി. ജയരാജ് സംവിധാനം ചെയ്ത ‘തിളക്കം’എന്ന ചലച്ചിത്രത്തിലെ കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചന നിര്‍വ്വഹിച്ച് കൈതപ്രം വിശ്വനാഥന്‍ ഈണമിട്ട’നീയൊരു പുഴയായ്തഴുകുമ്പോള്‍’എന്ന ഗാനത്തിന് 2004ല്‍ വീണ്ടും സംസ്ഥാന പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി.’ഞാനൊരു മലയാളി, എന്നും മണ്ണിന്‍ കൂട്ടാളി’ (ചിത്രം-ജിലേബി രചന-ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംഗീതം-ബിജിബാല്‍), ‘മലര്‍വാകക്കൊമ്പത്തെ’ (ചിത്രം-എന്നും എപ്പോഴും രചന-റഫീഖ് അഹമ്മദ്, സംഗീതം-വിദ്യസാഗര്‍), ‘ശാരദാംബരം ചാരു ചന്ദ്രികാ ധാരയില്‍ മുഴുകീടവേ…’ (ചിത്രം-എന്നു നിന്റെ മൊയ്തീന്‍. രചന-ചങ്ങമ്പുഴ, സംഗീതം-രമേഷ് നാരായണന്‍)എന്നീ ഗാനങ്ങള്‍ക്കും2015ല്‍ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം അവസാനമായി ലഭിച്ചു.
‘കിഴക്ക് ശീമയിലെ’ എന്ന സിനിമയില്‍ എ.ആര്‍.റഹ്മാന്‍ ഈണമിട്ട’കട്ടാഴം കാട്ട് വഴി’എന്ന ഗാനത്തിന് 1994 ല്‍ മികച്ച ഗായകനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. സമഗ്രസംഭാവനക്ക് 2020-ല്‍, മലയാള സിനിമയിലെ പരമോന്നത പുരസ്‌കാരമായ ജെ.സി. ഡാനിയേല്‍ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി. തമിഴ് ചലച്ചിത്ര സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായി 1997 ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ കലൈമാമണി അവാര്‍ഡ് സമര്‍പ്പിച്ച് ആ സംഗീതസപര്യയെ ആദരിച്ചു. 2001ല്‍ ആദ്യ ‘സ്വരലയ കൈരളി യേശുദാസ് അവാര്‍ഡ്’ ലഭിച്ചു. 1999, 2001വര്‍ഷങ്ങളിലെ ഏഷ്യനെറ്റ് ഫിലിം അവാര്‍ഡ്, 2014ലെ ഹരിവരാസനം അവാര്‍ഡ്, 2015ലെ കേരളഫിലിംക്രിട്ടിക്‌സ്അസോസിയേഷന്‍അവാര്‍ഡ്, 2017ലെ മഴവില്‍മാംഗോ മ്യൂസിക്അവാര്‍ഡ്തുടങ്ങിധാരാളംപുരസ്‌കാരങ്ങളും കരസ്ഥമാക്കി. ഗാനാലാപനം കൂടാതെ, നഖക്ഷതങ്ങള്‍, ശ്രീകൃഷ്ണപ്പരുന്ത്, ട്രിവാന്‍ഡ്രം ലോഡ്ജ്, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക് എന്നീ ചിത്രങ്ങളില്‍ അദ്ദേഹം മികച്ച അഭിനയം കാഴ്ചവച്ചിട്ടുണ്ട്.
സ്‌കൂള്‍ പഠനകാലത്ത് 1958 ല്‍ നടന്ന ആദ്യ സംസ്ഥാന യുവജനമേളയില്‍ മികച്ച ക്ലാസിക്കല്‍ ഗായകനുള്ള പുരസ്‌കാരം യേശുദാസ് നേടിയപ്പോള്‍ അതേ വര്‍ഷം മികച്ച മൃദംഗവിദ്വാനുള്ള അവാര്‍ഡ് ജയചന്ദ്രനായിരുന്നു. ശാസ്ത്രീയ സംഗീതത്തില്‍ യേശുദാസ് ഒന്നാമതായപ്പോള്‍ ലളിതഗാനത്തില്‍ രണ്ടാം സ്ഥാനം ജയചന്ദ്രന്‍ നേടി. ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം 1966-ല്‍ ചെന്നൈയിലെ പ്യാരി കമ്പനിയില്‍ കെമിസ്റ്റായി ജോലി ചെയ്യവേയാണ് സ്വപ്‌നതുല്യമായ സിനിമാപ്രവേശനം.
മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും അനുപമസുന്ദരമായ, ഭാവസാന്ദ്രമായ ആ ശബ്ദലാവണ്യം ഭാഷാ, കാലദേശ ഭിന്നതകള്‍ അതിലംഘിച്ച് കോടിക്കണക്കായ ഗാനസ്‌നേഹികളെ ആരാധകരാക്കി. വിവിധ ഭാഷകളിലായി പതിനെട്ടായിരത്തോളം ഗാനങ്ങള്‍ ആലപിച്ച അദ്ദേഹം നിരവധി ലളിതഗാനങ്ങളും സംഗീത ആല്‍ബങ്ങളും തന്റെ വേറിട്ട ശബ്ദ സൗഭഗത്താല്‍ അവിസ്മരണീയമാക്കി. ‘ഏകാന്ത പഥികന്‍ ഞാന്‍’ എന്ന അദ്ദേഹത്തിന്റെ ആത്മകഥയിലൂടെ കടന്നുപോകുന്ന ഏതൊരു അനുവാചകനും സ്മൃതി തന്‍ ചിറകിലേറി, ആ ഗാനസാഗരത്തിന്റെ അനുഭവസീമകള്‍ക്കു നേര്‍സാക്ഷിയാകും.
സംഗീത വിഹായസ്സിലെ ജയചന്ദ്രരാഗത്തിന്റെ സുഭഗ ഗാനാലാപം അനുസ്യൂതമായ സംഗീതോപാസന അവസാനിപ്പിച്ച് യാത്രയാകുമ്പോള്‍ മലയാളക്കരയില്‍ ഗാനാസ്വാദകര്‍ ഏകാന്തമൂകം നിറഞ്ഞ കണ്ണുകളോടെ, നിശ്ശബ്ദവേദനയോടെ, സംഗീതവീഥിയില്‍ നില്‍ക്കുന്നു. കാലത്തിന്‍ കണികയാകുന്ന ഈ ജന്മത്തിന്റെ ജാലകത്തിലൂടെ, അപാരമായ ആ സംഗീതമാധുര്യത്തിന്റെ നിറവനുഭവിക്കുമ്പോള്‍, കേവലാനന്ദസമുദ്രം ആസ്വാദകലക്ഷങ്ങളുടെ പ്രാണനില്‍ അലതല്ലി ആര്‍ത്തിടുക തന്നെയാണ്. അതാകുന്നു സംഗീതം കൊണ്ട് അനശ്വരനായ, മഹാനായ ആ സംഗീതജ്ഞന്റെ ജന്മസാഫല്യമായ നിയോഗം.