ഋഷീശ്വര തുല്യരായ ശ്രീനാരായണ ഗുരുദേവന്‍, വൈകുണ്ഠസ്വാമികള്‍, അയ്യന്‍കാളി, പണ്ഡിറ്റ് കറുപ്പന്‍, മന്നത്ത് പത്മനാഭന്‍, ബ്രഹ്മാനന്ദ ശിവയോഗി, വി.ടി.ഭട്ടതിരിപ്പാട്, ചട്ടമ്പിസ്വാമികള്‍ തുടങ്ങി അനേകം നവോത്ഥാന നായകന്മാര്‍ ഹൈന്ദവ സമൂഹത്തില്‍ വേരോടിയിരുന്ന പ്രാകൃത അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കും, ജാതി ചിന്തകള്‍ക്കും, വര്‍ണ്ണ വിവേചനങ്ങള്‍ക്കും എതിരെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ധര്‍മ്മ കാഹളം മുഴക്കിയിരുന്നു. അതിന്റെ അലയൊലി സാഗരത്തിലെ തിര പോലെ ഇന്നും സമാജത്തില്‍ അലയടിച്ചുയരുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് ഹിന്ദു മഹാമണ്ഡലത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഹിന്ദു ഏകതാ സമ്മേളനത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവതിന്റെ സന്ദര്‍ശന വേളയില്‍ നാം അവിടെ കണ്ടറിഞ്ഞത്. മാനവികതയുടെ ഐക്യം മുന്‍നിര്‍ത്തി ഹിന്ദു ഏകതാ സമ്മേളനം പത്തനംതിട്ട ജില്ലയില്‍ ആയിരൂര്‍ ചെറുകോല്‍പ്പുഴ ഗ്രാമത്തിലെ പമ്പാ നദീതീരത്താണ് നടന്നത്. ആദര്‍ശത്തിന്റെയും ഐക്യബോധത്തിന്റെയും ഒത്തൊരുമയുടെയും സ്‌നേഹത്തിന്റെയും ഒരു സുനാമിയായി ജാതി ചിന്തകള്‍ക്ക് അതീതമായി ‘ഹിന്ദുക്കള്‍ നാം ഒന്നാണ്’ എന്ന അമര മന്ത്രവുമായി പതിനായിരങ്ങളാണ് അവിടെ ഒഴുകിയെത്തിയത്.
ആധ്യാത്മിക ജ്ഞാനത്തിന്റെ തുയിലുണര്‍ത്തിയും സമഭാവനയുടെ ശംഖൊലി മുഴക്കിയും ലോകൈകമനോഹരമായ പമ്പാ തടത്തിലെ പുളിനങ്ങളെ പോലും -ആ മഹാമന്ത്രം ധന്യമാക്കി. കാലത്തിന്റെയും കാലഘട്ടത്തിന്റെയും അനിവാര്യതയായിരുന്നു ഈ മഹാസംഗമം. പണ്ഡിറ്റ് കറുപ്പന്റെ കായല്‍ സമ്മേളനം പോലെ, ഗുരുദേവന്റെ അരുവിക്കര പ്രതിഷ്ഠ പോലെ അയ്യങ്കാളിയുടെ വില്ല് വണ്ടി സമരം പോലെ ആധുനിക നവോത്ഥാന ചരിത്രത്തില്‍ 113-ാം മത് ഹിന്ദു മഹാസമ്മേളനം സര്‍സംഘചാലകന്റെ പാദസ്പര്‍ശം കൊണ്ട് കേരളീയ സമൂഹത്തില്‍ പുരോഗമന ചിന്തയുടെ പുത്തന്‍ സ്വര്‍ണ്ണ നൂലിഴകള്‍ തുന്നിച്ചേര്‍ക്കപ്പെടും എന്നതിന് സംശയമില്ല.
ഹിന്ദുമത പരിഷത്തിന്റെ ചരിത്രം
സനാതനധര്‍മ്മ പരിപാലനാര്‍ത്ഥം 113 വര്‍ഷം മുടക്കം കൂടാതെ ഒരു ഹിന്ദുമഹാസമ്മേളനം അതിന്റെ കെട്ടിലും, മട്ടിലും ആദര്‍ശത്തിലും മാറ്റം വരാതെയും ആധ്യാത്മിക-ധാര്‍മിക ചിന്തകളുടെ സനാതനമാകുന്ന കാര്യപരിപാടികള്‍ മാത്രം ഉള്‍ക്കൊള്ളിച്ചു കൊണ്ടും നടക്കുന്നു എന്നത് അനുഗ്രഹമാണെന്ന് ആചാര്യ മതം.കേരള സമൂഹത്തില്‍ അന്തര്‍ലീനമായിരുന്ന ജാതി-ഉപജാതി, മേലാളന്‍ – കീഴാളന്‍, സവര്‍ണ്ണന്‍ – അവര്‍ണ്ണന്‍ എന്നീ ഉച്ചനീചത്വങ്ങളും തൊടീല്‍, തീണ്ടല്‍ തുടങ്ങിയ അനേകം ദുരാചാരങ്ങളും, വിശ്വാസങ്ങളും, ഹിന്ദു സമൂഹത്തെ മലീമസമാക്കിയിരുന്നു.
ഈ കാലഘട്ടത്തില്‍ നായര്‍ സമുദായങ്ങള്‍ക്ക് ഇടയില്‍ നിലനിന്നിരുന്ന ഇത്തരം പ്രവണതകളെ കുറിച്ച് അവരെ ബോധവല്‍ക്കരിക്കുന്നതിന് മന്നത്ത് പത്മനാഭപിള്ളയുടെയും ഇതര കരയോഗ പ്രമുഖന്മാരുടെയും കൂട്ടായ്മയില്‍ എന്‍.എസ്എസ്സിന്റെ ആദ്യരൂപമായ നായര്‍ ഭൃത്യ ജനസംഘത്തിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. 1894 ഒക്ടോബര്‍ 31ന് ചങ്ങനാശ്ശേരിയില്‍ തുടങ്ങിയ സംഘത്തിന്റെ അധ്യക്ഷന്‍ കേളപ്പജിയും ജനറല്‍ സെക്രട്ടറി മന്നത്ത് പത്മനാഭനുമായിരുന്നു. അതിന് രണ്ടുവര്‍ഷംമുമ്പ് തന്നെ അയിരൂര്‍ പ്രദേശത്തെ നായര്‍ പ്രമാണിമാരുടെ നേതൃത്വത്തില്‍ അയിരൂര്‍ നായര്‍ സമാജം തുടങ്ങിയിരുന്നു. അയിരൂര്‍ നായര്‍ സമാജത്തിന്റെ ദിതീയ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കവേ (1088 ധനു 16) ചട്ടമ്പിസ്വാമികളുടെ മുഖ്യശിഷ്യരില്‍ ഒരാളായ തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍ ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചു. സമാജത്തിന്റെ നേതൃത്വത്തില്‍ ചെറുകോല്‍പ്പുഴ പമ്പ മണല്‍പ്പരപ്പില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഒരു ആധ്യാത്മിക പ്രഭാഷണ പരമ്പര നടത്തിയാല്‍ നന്നായിരുന്നു എന്നാണ് നിര്‍ദ്ദേശം. മന്നത്ത് പത്മനാഭന്‍ ഉള്‍പ്പെടെ അവിടെ കൂടിയിരുന്നവരെല്ലാം അതിനോട് പൂര്‍ണമായി യോജിക്കുകയും അത് തീരുമാനമാക്കുകയും ചെയ്തു. അതിന്‍പ്രകാരം 1088 കുംഭം ആറാം തീയതി മുതല്‍ ഒരാഴ്ചകാലം ചെറുകോല്‍പ്പുഴ മണല്‍ പുറത്ത് സജ്ജീകരിക്കുന്ന ഓലപ്പന്തലില്‍ അയിരൂര്‍ നായര്‍ സമാജത്തിന്റെ നേതൃത്വത്തില്‍ ആദ്യ സമ്മേളനം മഹാജന യോഗം എന്ന പേരില്‍ നടന്നു. ആദ്യയോഗത്തിന്റെ ഉദ്ഘാടന പ്രഭാഷണം നടത്തിയത് കൊട്ടാരക്കര സദാനന്ദാശ്രമം മഠാധിപതിയും പണ്ഡിതനും ഉജ്ജ്വല വാഗ്മിയും ആയിരുന്ന സദാനന്ദ സ്വാമികള്‍ ആണ്.
തീര്‍ത്ഥപാദ സ്വാമികളാണ് സമ്മേളന നഗറിന് ശ്രീവിദ്യാധിരാജ നഗര്‍ എന്ന് നാമകരണം ചെയ്തത്. കാലാന്തരത്തില്‍ ഈ സമ്മേളനത്തിന്റെ പേര് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് എന്നായി മാറി. ഇതിന്റെ നടത്തിപ്പ് എല്ലാ ഹിന്ദു വിഭാഗങ്ങളുടെയും നേതൃത്വത്തിലും സഹകരണത്തിലും ആകണം എന്ന കാഴ്ചപ്പാടോടെ ഹിന്ദുമത മഹാമണ്ഡലം എന്ന സംഘടന രൂപീകരിച്ച് അതിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ ഹിന്ദു മഹാസമ്മേളനം നടന്നുവരുന്നത്.
ചട്ടമ്പിസ്വാമികള്‍ ജീവിച്ചിരുന്ന കാലത്ത് തന്നെയാണ് അയിരൂരില്‍ അധ്യാത്മിക സമ്മേളനങ്ങള്‍ തുടങ്ങിയതെങ്കിലും സ്വാമികള്‍ ഒരിക്കല്‍പോലും ഈ സമ്മേളനങ്ങളില്‍ സംബന്ധിച്ചിട്ടില്ല എന്ന സത്യം ഇന്നും പലര്‍ക്കും അറിയില്ല. നാട്ടുകൂട്ടങ്ങളിലും കുടുംബ സദസ്സുകളിലും കൂടിയാണ് അദ്ദേഹം തന്റെ അറിവുകള്‍ സമൂഹത്തിന് പകര്‍ന്ന് നല്‍കിയത്. ഇന്ന് ഹിന്ദുമത മഹാമണ്ഡലം അതിന്റെ പ്രവര്‍ത്തന പരിധി സമ്മേളന നടത്തിപ്പിന് പുറമേ വിവിധ സാമൂഹിക സാംസ്‌കാരിക മേഖലകളിലേക്കും വ്യാപിച്ചിട്ടുണ്ട്.
ശ്രീവിദ്യാധിരാജ സാംസ്‌കാരിക കേന്ദ്രം, ശ്രീവിദ്യാധിരാജ ഗ്രന്ഥശാല (ഒരു റഫറന്‍സ് ഗ്രന്ഥശാലയ്ക്ക് സമമായ പുസ്തക ശേഖരം), വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസന ശിബിരം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ആതുര സേവന പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, സൗജന്യ മരുന്ന് വിതരണം, അര്‍ഹരായവര്‍ക്ക് സാമ്പത്തിക സഹായം എന്നിവയും ഹിന്ദുമത മഹാമണ്ഡലത്തിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്നുണ്ട്. കൂടാതെ പമ്പാതീര്‍ത്ഥം – എന്ന ത്രൈമാസിക മുഖപത്രം ആയി ഇറക്കുന്നുണ്ട്. ശ്രീവിദ്യാധിരാജ പഠന ഗവേഷണ കേന്ദ്രം, ശ്രീവിദ്യാധിരാജ ദര്‍ശന കേന്ദ്രം, വിദ്യാധിരാജ വാസഗ്രഹ പദ്ധതി, വിദ്യാധിരാജ ഗോസംവര്‍ദ്ധന യജ്ഞം, വിദ്യാധിരാജ കൃഷിവല സേവായജ്ഞം, വിദ്യാധിരാജ പമ്പാ നദി പുനര്‍ജീവന യജ്ഞം, വിദ്യാധിരാജ നക്ഷത്ര വന സ്ഥാലി തുടങ്ങി അനേകം കര്‍മ്മ പദ്ധതികള്‍ ഇന്ന് ഹിന്ദുമഹാമണ്ഡലത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.
ചട്ടമ്പിസ്വാമികള്‍
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കേരളത്തില്‍ ഉണ്ടായ മതപരവും സാംസ്‌കാരികവുമായ പരിഷ്‌കരണം അഥവാ നവോത്ഥാനത്തിന്റെ നായകത്വം വഹിച്ചവരില്‍ പ്രധാനിയായിരുന്നു ചട്ടമ്പി സ്വാമികള്‍. അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ക്ക് കാലാതീതമായ പ്രസക്തി ഉണ്ടെന്നുള്ളത് ആചാര്യ മതം. അന്ധവിശ്വാസത്തില്‍ അധിഷ്ഠിതമായ അനാചാരങ്ങളെ വെല്ലുവിളിക്കുകയും സമാജത്തിലെ താഴെത്തട്ടില്‍ ഉള്ളവരെ ചേര്‍ത്ത് നിര്‍ത്തുകയും ചെയ്ത വിപ്ലവകാരിയായ അവധൂതനായിരുന്നു സാക്ഷാല്‍ ചട്ടമ്പിസ്വാമികള്‍. അദ്ദേഹത്തിന്റെ ജീവകാരുണ്യത്തെയും സദാചാരബോധത്തെയും ജീവിതവിശുദ്ധിയെയും മാനുഷിക സമത്വത്തെക്കുറിച്ചും ലോകം വായിച്ച് അറിഞ്ഞിട്ടുണ്ട്. ആര്യാവര്‍ത്തത്തിലെ ചാതുര്‍വര്‍ണ്യത്തിന് കേരള സമാജത്തില്‍ ഒരു സ്ഥാനവും ഇല്ലെന്ന് ചാതുര്‍വര്‍ണ്യ വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തില്‍ തന്നെ ഉറക്കെ പ്രഖ്യാപിക്കുവാനും പ്രാചീന കേരളത്തില്‍ ഉണ്ടായിരുന്ന അപ്രമാദിത്വത്തെ വെല്ലുവിളിക്കാനും അദ്ദേഹം ധൈര്യം കാട്ടിയിരുന്നു. കേരളീയ സമൂഹത്തിന്റെ മനസ്സാക്ഷിയില്‍ പുരോഗമന ചിന്തയുടെ സ്വര്‍ണ നൂലിഴകള്‍ പാകിയ ഋഷിയും ജ്ഞാനിയും ആത്മീയ ആചാര്യനും നവോത്ഥാന നായകനുമായ ശ്രീമദ് പരമഭട്ട വിദ്യാധിരാജ ചട്ടമ്പിസ്വാമികളെ കുറിച്ച് നമ്മുടെ ആധുനിക നവോത്ഥാന നായകന്മാരും പുതുതലമുറയും ഇനിയും വായിച്ചറിഞ്ഞിട്ടില്ല എന്നാണ് അനുമാനിക്കേണ്ടത്. ആധ്യാത്മികമായ അറിവിന്റെ അഗ്‌നിനാളം മനസ്സിന്റെ അടിത്തട്ടില്‍ കെടാവിളക്കായി തെളിഞ്ഞ് നില്‍ക്കണമെന്ന് സ്വാമികള്‍ നിഷ്‌കര്‍ഷിച്ചിരുന്നു. അതിന് വിവേകാനന്ദ സ്വാമിജി പറഞ്ഞതുപോലെ ഭാരതത്തില്‍ സാമൂഹിക, രാജനൈതിക ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് ഉപനിഷത്തുകളില്‍ അന്തര്‍ലീനമായിരിക്കുന്ന അത്ഭുത ആശയങ്ങളെ സാധാരണക്കാര്‍ക്ക് മുമ്പില്‍ വാരി വിതറുവാന്‍ ചട്ടമ്പിസ്വാമികള്‍ പരിശ്രമിച്ചിരുന്നു. അറിവിന്റെ കേദാരമായ ഉപനിഷത്തിനെ കുറിച്ചും അതിന്റെ മഹത്വത്തെക്കുറിച്ചും ജര്‍മ്മന്‍ ചിന്തകനായ ഷോപ്പന്‍ ഹോവറിന്റെ നിരീക്ഷണത്തില്‍ ലോകമെമ്പാടും തിരഞ്ഞാലും ഉപനിഷത്തുകള്‍ പോലെ മാനവരാശിക്ക് ഗുണപ്രദവും ആത്മോധാരകവുമായ മറ്റൊരു പഠനം ഇല്ലെന്ന് സൂചിപ്പിക്കുന്നുണ്ട്.
ആ മഹത്തായ അറിവ് ഗ്രന്ഥങ്ങളില്‍ നിന്നും മതങ്ങളില്‍ നിന്നും വരേണ്യ വര്‍ഗ്ഗത്തിന്റെ കൈപ്പടയില്‍ നിന്നും പുറത്തെടുക്കുകയും ഒരുപിടി പണ്ഡിതന്മാരില്‍ നിന്ന് പറിച്ചെടുത്ത് നാടുമുഴുവന്‍ വിതരണം ചെയ്യുവാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. മുള്ളറിന്റെ അനുഭവസാക്ഷ്യത്തെ ഉദ്ഘോഷിച്ചുകൊണ്ട് ഗ്രീക്ക് റോമന്‍ ചിന്തകളും, സെമറ്റിക് ചിന്തകളും മാത്രം കൈമുതല്‍ ആയിട്ടുള്ള യൂറോപ്യന്‍ യുവാക്കള്‍ ലോകത്തിലെ ചിന്താ വിപ്ലവത്തിന്റെ തെരുവീഥികളില്‍ ഗതി അറിയാതെ പകച്ചു നില്‍ക്കുമ്പോള്‍ അവര്‍ക്ക് വഴികാട്ടാന്‍ കഴിയുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ മുഖമുദ്രയായ ഉപനിഷദ് ദര്‍ശനങ്ങള്‍ മാത്രമാണെന്ന് സ്വാമിജി പറഞ്ഞിരുന്നു.
ഭാരതീയ സംസ്‌കൃതിയുടെ ദാര്‍ശനിക ചൈതന്യം ആവാഹിക്കുന്ന അമൃത പ്രവാഹിനികളാണ് ആര്‍ഷ സാഹിത്യത്തിലെ വിസ്തൃതങ്ങളായ മഹദ് ഗ്രന്ഥങ്ങള്‍ എന്ന് അദ്ദേഹം എപ്പോഴും സമാജത്തെ ഓര്‍മിപ്പിച്ചിരുന്നു. നിങ്ങള്‍ ആധ്യാത്മികമായി വളരുന്നുണ്ടോ നിങ്ങള്‍ക്ക് മറ്റുള്ളവരെ സ്‌നേഹിക്കാന്‍ ആവുന്നുണ്ടോ കൂടെയുള്ളവരും ആയി ഏകത്വം അനുഭവപ്പെടുന്നുണ്ടോ? ഉള്ളിന്റെ ഉള്ളില്‍ ശാന്തി നിറയുന്നുണ്ടോ? ആ ശാന്തിയെ മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കാന്‍ ആവുന്നുണ്ടോ? ബാഹ്യമായി കര്‍മ്മം കൊണ്ടും ആന്തരികമായി ധ്യാനം കൊണ്ടും ഉത്തേജിപ്പിക്കാവുന്ന ഈ കാര്യത്തെയാണ് ആധ്യാത്മിക വികാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. കുടുംബം എന്ന കൂട്ടായ്മയില്‍ നിന്നും സമൂഹമെന്ന വിശാലതയിലേക്ക് നാം വളരേണ്ടതിനെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കാറുണ്ടായിരുന്നു.
കൂട്ടായ്മയിലൂടെ കരുത്തരാവാനുള്ള അദ്ദേഹത്തിന്റെ ആഹ്വാനങ്ങള്‍ക്ക് ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ അന്വേഷണ ബുദ്ധി മാനുഷിക തലത്തിന് മേലെ ആയിരുന്നു. സാധാരണക്കാര്‍ക്ക് അക്കാലത്ത് സഞ്ചരിച്ച് എത്താന്‍ ആകാത്തതും അപ്രാപ്യമായതുമായ വൈജ്ഞാനിക മേഖലകളില്‍ എല്ലാം അദ്ദേഹം അനായാസമായി കടന്നു ചെന്നു. വേദാന്തം, തര്‍ക്കം, തന്ത്രവിദ്യ, സംഗീതം, ചിത്രരചന, പാചകകല എന്നിവ കൂടാതെ രാജ്യ ചരിത്രം, സ്ഥലചരിത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം, ശാരീരിക ശാസ്ത്രം, വൈദ്യശാസ്ത്രം, പരിസ്ഥിതി വിജ്ഞാനം എന്നിങ്ങനെ സകല ചരാചരങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവുകള്‍ ആ വിജ്ഞാനപ്രഭയില്‍ തെളിഞ്ഞ് നിന്നിരുന്നു. ലോക സ്വരൂപ ജ്ഞാനത്തിന്റെയും ആധ്യാത്മിക ചൈതന്യത്തിന്റെയും സൂര്യപ്രഭയിലായിരുന്നു ആ ഋഷീശ്വരന്റെ ജീവിത യാത്രയെന്ന് ചട്ടമ്പിസ്വാമികളുടെ സമാധിക്ക് ശേഷം ശ്രീനാരായണ ഗുരുദേവന്‍ സമര്‍പ്പിച്ച ചരമ ശ്ലോകത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. സര്‍വ്വജ്ഞന്‍, സദ്ഗുരു, പരിപൂര്‍ണ്ണ കലാനിധി, മഹാപ്രഭു എന്നീ വിശേഷണങ്ങളോടു കൂടിയാണ് അദ്ദേഹത്തെ ആഴത്തില്‍ തൊട്ടറിഞ്ഞ ഗുരുദേവന്‍ ആദരിച്ചത്.
30-ാമത്തെ വയസ്സില്‍ കന്യാകുമാരില്‍ വച്ച് ഷണ്മുഖദാസ സ്വാമികളില്‍ നിന്നും ജ്ഞാനോപദേശം സ്വീകരിച്ചതിനെ തുടര്‍ന്ന് എട്ടരയോഗമാണ് അദ്ദേഹത്തിന് വിദ്യാധിരാജ എന്ന നാമകരണം ചെയ്തത്. രാമന്‍പിള്ള ആശാന്റെ കുടിപ്പള്ളി കൂടത്തില്‍ വെച്ചാണ് ക്ലാസ് ലീഡര്‍ എന്ന അര്‍ത്ഥം വരുന്ന ചട്ടമ്പി എന്ന നാമം ചാര്‍ത്തി കിട്ടിയത്.
1853 ഓഗസ്റ്റ് 25ന് ഉള്ളൂര്‍ക്കാട്ട് ഭവനത്തില്‍ വാസുദേവ ശര്‍മയുടെയും നങ്ങ ദേവിയുടെയും മകനായിട്ടാണ് സ്വാമികള്‍ ഭൂജാതനായത്.1924 മെയ് അഞ്ചാം തീയതി ഉച്ചതിരിഞ്ഞ് 3 മണിയോടെ പന്മന ആശ്രമത്തില്‍ വച്ച് അദ്ദേഹം സമാധിയായി.
കൃതികള്‍
ആധ്യാത്മിക കാര്യങ്ങളെക്കുറിച്ചും അന്നത്തെ ജീര്‍ണിച്ച സാമൂഹിക വ്യവസ്ഥയെക്കുറിച്ചും സാധാരണക്കാര്‍ക്ക് മനസ്സിലാക്കാവുന്ന രീതിയില്‍ അദ്ദേഹം പുസ്തകങ്ങള്‍ രചിച്ചിരുന്നു. അദ്വൈത ദര്‍ശനത്തിന്റെ പിന്‍ബലത്തോടെ ജാതി വ്യവസ്ഥയുടെ അര്‍ത്ഥശൂന്യത വെളിവാക്കുവാന്‍ വേണ്ടി 1890ല്‍ അദ്ദേഹം ക്രിസ്തുമതച്ഛേദനം എന്ന ഗ്രന്ഥം രചിച്ചു. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ക്രൂരത തുറന്നു കാട്ടുന്ന വേദാധികാര നിരൂപണവും പ്രാചീന മലയാളം, ക്രിസ്തുമതസാരം, ജീവകാരുണ്യ നിരൂപണം, അദ്വൈത ചിന്താ പദ്ധതി നിജാനന്ദ വിലാസം, ഭാഷ പത്മപുരാണാഭിപ്രായം, ശ്രീ ചക്രപൂജ കല്‍പം, ആദിഭാഷ, പിള്ള താലോലിപ്പ്, സര്‍വ്വമത സാമരസം കേരളത്തിലെ സ്ഥലനാമങ്ങള്‍, പ്രപഞ്ചത്തില്‍ സ്ത്രീ പുരുഷനുള്ള സ്ഥാനം, മനോ നാശം തുടങ്ങി നിരവധി കൃതികള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. കൂടാതെ നിരവധി ലേഖനങ്ങളും മറ്റനേകം കയ്യെഴുത്ത് പ്രതികളും സ്വാമിജിയുടെ വരദാനമായി കൈരളിക്ക് ലഭിച്ചിട്ടുണ്ട്.
പമ്പാ തടത്തിലെ കൂട്ടായ്മയുടെ പരമ ലക്ഷ്യം
ഹിന്ദുക്കള്‍ എന്നു വിളിക്കപ്പെടുന്ന വിഭിന്ന ജാതിയില്‍ പെട്ടവര്‍ തമ്മിലുള്ള സഹവര്‍ത്തിത്വം തന്നെയാണ് ഈ കൂട്ടായ്മകളിലൂടെ ഹിന്ദു മഹാമണ്ഡലം ലക്ഷ്യമിടുന്നത്. ഓരോ ജാതി സംഘടനയും പരസ്പരം മത്സരിച്ചും പൊതുലക്ഷ്യങ്ങള്‍ വിസ്മരിച്ചും കഴിയുന്നതിനാല്‍ അവരെ സമര്‍ത്ഥമായി ചൂഷണം ചെയ്യാന്‍ സംഘടിത മതശക്തിക്ക് കഴിയുന്നുണ്ട്. ഹിന്ദു ഐക്യത്തെക്കുറിച്ച് ഇടയ്ക്കിടെ പറയുന്നുവെങ്കിലും അത് ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഹിന്ദു ഏകീകരണത്തിനുള്ള ശ്രമങ്ങള്‍ മുമ്പും നമ്മള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട് കേരളത്തിന്റെ നവോത്ഥാന ചരിത്രം തന്നെ ഹിന്ദു ഏകീകരണത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ടുള്ളതായിരുന്നു ഇപ്പോള്‍ ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ഹിന്ദു സമൂഹം വിഘടിച്ച് നില്‍ക്കുന്നതിന്റെ ഫലമായിട്ടാണ് നമ്മുടെ താല്‍പര്യങ്ങള്‍ കേരളത്തില്‍ അവഗണിക്കപ്പെടുന്നത്. ഹിന്ദുക്കള്‍ക്കിടയിലുള്ള അനൈക്യവും അന്ത:ഛിദ്രവും എത്ര മാരകവും അപരിഹാരവുമായ ദുരന്തങ്ങള്‍ക്ക് കാരണമായി തീരും എന്നതിന് നമ്മുടെ ചരിത്രം തന്നെ നമുക്ക് സാക്ഷ്യം വഹിക്കുന്നു. കേരളത്തിലെ ഹിന്ദുസമൂഹം ചരിത്ര ബോധമുള്ളവരായി തീരണം, ആചാര്യന്മാരുടെ നേതൃത്വത്തില്‍ ആരംഭിച്ച നവോത്ഥാന പ്രക്രിയ ശക്തമായി മുന്നോട്ട് തന്നെ കൊണ്ടുപോകണം. പെയ്‌തൊഴിയാത്ത കാര്‍മേഘം പോലെ കേരളത്തിലെ ഹിന്ദു മനസ്സുകള്‍ ഇന്ന് അസ്വസ്ഥവും ആശങ്കാകുലവും ആണ്. നിരാശയിലേക്കും നിഷ്‌ക്രിയത്വത്തിലേക്കും ആണ്ടു പോകാതെ അതിനെ ക്രിയാത്മകമായ കര്‍മ്മപഥത്തിലൂടെ ആത്മവിശ്വാസത്തിലേക്കും വിജയപ്രാപ്തിയിലേക്കും എത്തിക്കേണ്ടതായിട്ടുണ്ട്.
ഹിന്ദു സമൂഹത്തിന് നേരെയുള്ള എല്ലാ വെല്ലുവിളികള്‍ക്കും ഭീഷണികള്‍ക്കും എതിരെ ശക്തമായ പ്രതികരണം ഇന്ന് അനിവാര്യമാണ്. സമുദായിക സംഘടനകള്‍ ഉണ്ടാവാം, ജാതി സംഘടനകളും നിലനില്‍ക്കും. ഒരു മാന്ത്രിക വടി കൊണ്ട് അതൊന്നും ഇല്ലാതാക്കാന്‍ നമുക്ക് സാധിക്കില്ല. ആ സംഘടനകളുടെ യോജിപ്പില്‍ അല്ല മറിച്ച് ആ സമൂഹത്തില്‍പ്പെട്ട ആളുകളുടെ ഐക്യം ഹിന്ദു സമൂഹത്തില്‍ ഉണ്ടാകണം. അത് എല്ലാ രംഗത്തും പ്രതിഫലിക്കുകയും വേണം. രാഷ്ട്രീയ രംഗത്ത് അടക്കം അത് പ്രതിഫലിച്ചെങ്കില്‍ മാത്രമേ ഹിന്ദുക്കള്‍ ഭാരതത്തില്‍ അതുല്യ ശക്തിയായി മാറുകയുള്ളൂ.
ഇന്ന് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് ഹിന്ദു സമൂഹമാണ്. എല്ലാ ഹിന്ദുവിരുദ്ധ ശക്തികളും എല്ലാ രംഗങ്ങളിലും ഒന്നിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. പരമ ആചാര്യനായിരുന്ന ശ്രീനാരായണ ഗുരുദേവനെ പോലും മതം മാറ്റാന്‍ ശ്രമിച്ച സംഭവം മറക്കരുത്. ഹിന്ദു സമൂഹമാണ് നമ്മുടെ ഓരോരുത്തരുടെയും ചുവര്‍. ആ ചുവര്‍ ഉണ്ടെങ്കിലേ എല്ലാ ചിത്രങ്ങളും നമുക്ക് എഴുതാന്‍ പറ്റു. ഹിന്ദുക്കള്‍ക്ക് അവരുടെ എന്ന് അവകാശപ്പെടാന്‍ ഈ ഒരൊറ്റ രാജ്യമേ ഉള്ളൂ എന്ന് നാം ഓര്‍ക്കണം.
വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും ശിഥിലമാകുമ്പോഴും തലമുറകള്‍ പരസ്പരം അന്യമാകുമ്പോഴും നാം അറിയുന്നില്ല നമ്മുടെ വംശനാശം എന്ന മഹാവിപത്തിനെ. സ്വജാതി എന്ന സങ്കുചിത ചിന്തയല്ല മറിച്ച് ആചരിച്ചുവന്ന സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ചയാണ് നാം ആഗ്രഹിക്കേണ്ടത്. അവിടെയാണ് നമ്മുടെ മാനുഷിക തലം തൊട്ടറിയേണ്ടത്. സമാന ചിന്താധാരകളെ കൈകോര്‍ത്ത് ചേര്‍ത്തുവച്ച് സംസാരസാഗരം നീന്തിക്കടക്കുവാന്‍ നമുക്ക് കഴിയണം. അടച്ചിട്ട മുറിയില്‍ വെളിച്ചം കയറില്ല. നമ്മുടെ മനസ്സിന്റെ വാതായനങ്ങള്‍ തുറന്നു ഇടണം. പരിഭവങ്ങള്‍ക്കും പരാതികള്‍ക്കും ഇടയില്‍ ഹിന്ദുക്കള്‍ നാം ഒന്നാണെന്ന് ചിന്ത മറക്കാതിരിക്കാന്‍ 113 വര്‍ഷമായി അയിരൂര്‍ ചെറുകോല്‍പ്പുഴയില്‍ നടക്കുന്ന ഹിന്ദു മഹാസമ്മേളനത്തിന്റെ പശ്ചാത്തലത്തിലും വിശിഷ്യ ഈ വര്‍ഷം നടന്ന ഹിന്ദു ഏകത സമ്മേളനത്തിലൂടെയും നമുക്ക് സാധ്യമാകട്ടെ എന്ന് ആഗ്രഹിക്കുന്നു.