കുംഭമേളയും ശബരിമല തീര്‍ത്ഥാടനവും താരതമ്യം ചെയ്താല്‍ സനാതനധര്‍മ്മത്തെ നെഞ്ചേറ്റുന്ന സര്‍ക്കാരും, സനാതന വിരോധികളായ സര്‍ക്കാരും ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും എങ്ങനെയാണ് സമീപിക്കുന്നതെന്ന് വ്യക്തമാവും.
ലോകം ഉറ്റുനോക്കുന്ന കുംഭമേളയ്ക്കായി ലോകോത്തര നിലവാരമുള്ള സംവിധാനങ്ങളാണ് യോഗി ആദിത്യനാഥ് നയിക്കുന്ന യുപിയിലെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ഒരുക്കിയത്. നൂതന സാങ്കേതികവിദ്യകളും കൃത്യമായ ആസൂത്രണവും കൊണ്ട് കുംഭമേള ലോകശ്രദ്ധ ആര്‍ജ്ജിക്കുമ്പോള്‍, സംഘാടനപിഴവു കൊണ്ടും കെടുകാര്യസ്ഥത കൊണ്ടുമാണ് ഇടതുപക്ഷ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ശബരിമല തീര്‍ത്ഥാടനം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. 40 കോടി തീര്‍ത്ഥാടകരാണ് 45 ദിവസം നീണ്ടുനില്‍ക്കുന്ന കുംഭമേളയില്‍ പ്രതീക്ഷിക്കപ്പെടുന്നത്. എ.ഐ. ക്യാമറകള്‍, അണ്ടര്‍വാട്ടര്‍ ഡ്രോണുകള്‍, 7 ലയര്‍ സുരക്ഷാ സംവിധാനങ്ങള്‍, പുതുതായി നിര്‍മിച്ച 12 കിലോമീറ്റര്‍ ഖാട്ട് എന്നിവയെല്ലാം മേളയുടെ നടത്തിപ്പ് സുഗമമാക്കുന്നു.
7500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പരിപാടിയില്‍ 5400 കോടി രൂപ സംസ്ഥാനവും 2100 കോടി രൂപ കേന്ദ്രവും വഹിക്കും. ഇത് സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തികമേഖലക്ക് രണ്ടുലക്ഷം കോടി രൂപയുടെ അധിക വരുമാനം നേടിക്കൊടുക്കുക മാത്രമല്ല രാജ്യത്തിന്റെ ജി.ഡി.പിയിലേക്ക് ഒരു ശതമാനം സംഭാവന നല്‍കുകയും ചെയ്യും.
40 കോടി തീര്‍ത്ഥാടകരാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും 100 കോടി തീര്‍ത്ഥാടകര്‍ക്കായുളള സജ്ജീകരണങ്ങള്‍ കുംഭമേളയില്‍ ഒരുക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാനായി ഡിജിറ്റല്‍ കുംഭ് 2025 വഴി 2750 ക്രൗഡ് സര്‍വ്വേ ക്യാമറകളും, 24/7 ഐസിസിസി കേന്ദ്രങ്ങളും 10 ഡിജിറ്റല്‍ ലോസ്റ്റ് ആന്റ് ഫൗണ്ട് കേന്ദ്രങ്ങളും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
440 കോടി രൂപയോളം ഈ സീസണില്‍ മാത്രം ശബരിമലയില്‍ നിന്നും സര്‍ക്കാരിന് വരുമാനമായി ലഭിച്ചിരിക്കുന്നു. കഴിഞ്ഞ കാലങ്ങളിലും ഭീമമായ വരുമാനം ശബരിമല കേരള സര്‍ക്കാരിന് നേടികൊടുത്തിട്ടുണ്ട്. എന്നിട്ടും വേണ്ട രീതിയില്‍ സജ്ജീകരണങ്ങള്‍ ഒരുക്കി ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാന്‍ സനാതന വിരുദ്ധരായ ഇടതു സര്‍ക്കാര്‍ ഒരുകാലത്തും ശ്രമിച്ചിട്ടില്ല. മികവുറ്റ അടിസ്ഥാന സൗകര്യങ്ങള്‍ ഇന്നും അയ്യപ്പന്മാര്‍ക്കു കിട്ടാക്കനിയാണ്.
ശബരിമലയില്‍ ഇടതു സര്‍ക്കാരിന്റെ പാളിപ്പോയ വെര്‍ച്യുല്‍ ക്യു സംവിധാനം ഭക്തരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഇത്തവണ മൂന്ന് ദിവസത്തോളം കാത്തിരുന്നാണ് പലരും ദര്‍ശനം പൂര്‍ത്തിയാക്കിയത്. ശബരിമലക്കടുത്തുള്ള പ്രധാന കേന്ദ്രമായ കോട്ടയത്ത് കൊച്ചു മാളികപ്പുറങ്ങളും അയ്യപ്പന്മാരും കെഎസ്ആര്‍ടിസി ബസ്സിനായി 20 മണിക്കൂറിലേറെ കാത്തിരിക്കേണ്ട അവസ്ഥ പോലുമുണ്ടായി. മുടന്തന്‍ ന്യായങ്ങള്‍ നിരത്തി സര്‍ക്കാര്‍ 80,000 പേര്‍ക്കായി ദര്‍ശനം ചുരുക്കിയതോടെ പല അയ്യപ്പന്മാര്‍ക്കും ദര്‍ശനം ലഭിക്കാതെ മടങ്ങേണ്ടി വന്നു. 2025 ജനുവരി 8 മുതല്‍ 15-ാം തീയതി വരെ അശാസ്ത്രീയ നിയന്ത്രണം ഏര്‍പ്പെടുത്തി പല അയ്യപ്പന്മാരുടേയും മകരവിളക്ക് ദര്‍ശനം എന്ന സ്വപ്‌നത്തെ സര്‍ക്കാര്‍ മന:പൂര്‍വ്വം തല്ലി കെടുത്തി.
ശബരിമല തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ വളരെ വൈകിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ആരംഭിക്കാറുള്ളത്. നവംബര്‍ 17 ന് തുടങ്ങേണ്ട മണ്ഡലകാല തീര്‍ത്ഥാടനത്തിനായി, തയ്യാറെടുപ്പുകള്‍ തുടങ്ങിയത് സപ്തംബര്‍ 29-ന് മാത്രമായിരുന്നു. പണി തീരാത്ത കെട്ടിടങ്ങളും ശുചിമുറികളും എല്ലാ തീര്‍ത്ഥാടന കാലത്തെയും പോലെ ഇക്കൊല്ലവും പതിവു തെറ്റാത്ത കാഴ്ചയായി. നേരെ മറിച്ചു കുംഭമേളയുടെ തയ്യാറെടുപ്പുകള്‍ യുപി സര്‍ക്കാര്‍ 2 വര്‍ഷം മുന്‍പേ ആരംഭിച്ചിരുന്നു. 2023 ഫെബ്രുവരിയില്‍ മേളയ്ക്കായി 2022-23 കാലഘട്ടത്തിലെ 621.55 കോടി രൂപക്ക് പുറമേ 2500 കോടി രൂപ നീക്കി വെച്ചു. മേളയുടെ പ്രധാന സ്ഥലമായ 4200 ഏക്കര്‍ ഭൂമിയിലെ ഒരുക്കങ്ങള്‍ 2024 ഒക്ടോബറിലും 13 അഖാഡകള്‍ക്കായുള്ള സ്ഥല നീക്കിയിരിപ്പ് 2024 നവംബറിലും പൂര്‍ത്തിയായി.
കുംഭമേളയ്ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാനും ശുചിത്വം, ഗതാഗതം എന്നിവ കൃത്യമാക്കുവാനുമായി 6990 കോടിയാണ് 549 പ്രൊജക്ടുകളിലായി യുപി സര്‍ക്കാര്‍ നിക്ഷേപിച്ചത്. അടിസ്ഥാന സൗകര്യത്തില്‍ ഏറ്റവും പ്രധാനഘടകം ഗതാഗതമാണ്. ഇത് ഉറപ്പാക്കാനായാണ് ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 7750 ബസ്സുകള്‍ പ്രയാഗ് രാജിലേക്ക് പ്രത്യേകമായി സര്‍വീസ് നടത്തുന്നത്. യുപിയുമായി അതിര്‍ത്തി പങ്കിടുന്ന ദല്‍ഹി, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സ്ഥലങ്ങളില്‍ നിന്നും 550 ഷട്ടില്‍ സര്‍വീസ് ബസുകളും ഏര്‍പ്പെടുത്തി. എന്നാല്‍ അയ്യപ്പന്മാരോട് കെ.എസ്.ആര്‍.ടി.സി എപ്രകാരമാണ് പെരുമാറുന്നതെന്ന് കൂടുതല്‍ പറയേണ്ടതില്ലല്ലോ.
13000 ട്രെയിനുകളാണ് പ്രയാഗ്‌രാജിലേക്ക് സര്‍വീസ് നടത്തുന്നു. ഇതില്‍ 3134 ഉം സ്‌പെഷ്യല്‍ ട്രെയിനുകളാണ്. മേളയോടനുബന്ധിച്ച് 1.6 ലക്ഷം ടെന്റുകളും 1.5 ലക്ഷം ടോയ്‌ലറ്റുകളും 1280 കിലോമീറ്റര്‍ പൈപ്പ് ലൈനും 6700 എല്‍ഇഡി ലൈറ്റുകളും 2000 സോളാര്‍ ലൈറ്റുകളും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
ശബരിമലയില്‍ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്താന്‍ കേരള സര്‍ക്കാര്‍ ഒരുകാലത്തും ബജറ്റ് നീക്കിയിരിപ്പ് നടത്തിയിട്ടില്ല. 2024ല്‍ കേവലം 27.6 കോടി രൂപ മാത്രമാണ് ശബരിമലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നീക്കിവെച്ചത്. 1033 കോടി രൂപയുടെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ എങ്ങും എത്താതെ ഇഴയുകയാണ്.
സനാതന സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഭാരതീയ സംസ്‌കാരവും ഹൈന്ദവ വിശ്വാസങ്ങളും എങ്ങനെയാണ് പ്രൗഢിയോടെ സംരക്ഷിക്കപ്പെടുന്നത് എന്ന് കുംഭമേളയിലൂടെ കാണാന്‍ സാധിക്കും. നേരെമറിച്ച് നിരീശ്വരവാദികള്‍ നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളില്‍ ആചാരലംഘനവും ഹൈന്ദവ വിശ്വാസത്തിനെതിരായുള്ള ഗൂഢാലോചനകളുമാണ് നടമാടുന്നത്. ഏറെ സാധ്യതകള്‍ ഉണ്ടായിട്ടും അഞ്ചാംപത്തികളായ രാഷ്ട്രീയ കോമരങ്ങളുടെ കൈകളില്‍ ഞെരിഞ്ഞമരുകയാണ് ശബരിമല പുണ്യപൂങ്കാവനവും ഇടതു സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മറ്റു ഹൈന്ദവ ക്ഷേത്രങ്ങളും. ഇതിനെല്ലാം അറുതി വരുത്തേണ്ടത് അത്യാവശ്യമാണ്. മേല്‍പ്പറഞ്ഞ വിവേചനങ്ങള്‍ കേരളത്തിലെ ഹൈന്ദവ ജനതയുടെ കണ്ണുതുറപ്പിക്കുമെന്നുതന്നെ പ്രതീക്ഷിക്കാം.