കേന്ദ്ര സര്‍ക്കാരിന്റെ 2025-2026 സാമ്പത്തിക വര്‍ഷത്തിലേയ്ക്കുള്ള ബജറ്റാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഫെബ്രുവരി 1 ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. മോദി സര്‍ക്കാരിന്റെ തുടര്‍ച്ചയായ പന്ത്രണ്ടാം സമ്പൂര്‍ണ്ണ ബറ്റും ഇപ്പോഴത്തെ ധനമന്ത്രി അവതരിപ്പിക്കുന്ന എട്ടാമത്തേതുമാണിത്. 51 ലക്ഷം കോടി ചിലവും 39 ലക്ഷം കോടി വരവും 12 ലക്ഷം കോടി കടമെടുക്കലും പ്രതീക്ഷിക്കുന്നതാണ് ബജറ്റ് അടങ്കല്‍.
കേന്ദ്ര ബജറ്റിലെ ഏറ്റവും വലിയ ആകര്‍ഷണം പന്ത്രണ്ടു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെയും 12.75 ലക്ഷം വാര്‍ഷികവരുമാനമുള്ള ജീവനക്കാരെയും ആദായ നികുതി ബാധ്യതയില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കി എന്നുള്ളതാണ്. ബജറ്റില്‍ നിര്‍ദേശിച്ച ആദായ നികുതി ഇളവുകള്‍ 3 കോടി കുടുംബങ്ങള്‍ക്കാണ് ലഭിക്കുന്നത്. 3 കോടി കുടുംബങ്ങളില്‍ 15 കോടി ആളുകളാണ് താമസിക്കുന്നത്. 1 കോടി ആളുകള്‍ക്ക് പൂര്‍ണ്ണമായും നികുതി ഇളവുകള്‍ ലഭിക്കും. ഇങ്ങനെ ഇടത്തരക്കാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയത് 1 ലക്ഷം കോടി രൂപയുടെ വാര്‍ഷിക വരുമാനമാണ്. ഇടത്തരക്കാര്‍ക്കു ലഭിക്കുന്ന അധിക വരുമാനം വിലക്കയറ്റം തടയുന്നതിനും നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുന്നതിനും അതുവഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉപയോഗപ്പെടുമെന്നു സാമ്പത്തിക വിദഗ്ദ്ധര്‍ കരുതുന്നു. ആദായ നികുതി ഇളവിന്റെ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ പദ്ധതികളുടെ നിര്‍വഹണം കാര്യക്ഷമായി നടത്താന്‍ ഇതു കാരണമാകും. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങളില്‍ ലഭിക്കുന്ന പലിശയിന്മേലുള്ള ആദായ നികുതി ബാധ്യത ഒരു ലക്ഷത്തിനു മുകളിലാക്കി.
2047ല്‍ ഭാരതത്തെ വികസിത രാഷ്ട്രമാക്കുന്നതിനുള്ള യജ്ഞത്തിന്റെ ഭാഗമായിട്ടാണ് ഈ ബജറ്റ് അവതരിപ്പിച്ചത്. ബഡ്ജറ്റിന് മുന്നോടിയായി രാഷ്ട്രപതിയുടെ നയപ്രഖ്യാപനവും കേന്ദ്രസര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് തയ്യാറാക്കിയ സാമ്പത്തിക സര്‍വ്വേയും പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ഉജ്ജ്വലവും ദീപ്തവുമായിരുന്നു, കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 25 കോടി ജനങ്ങളെ ദാരിദ്ര്യമുക്തരാക്കി. നാല് കോടി ആളുകള്‍ക്ക് വീടുകള്‍ വച്ച് നല്‍കി. മൂന്ന് കോടി ആളുകള്‍ക്ക് കൂടി വീടുകള്‍ വെച്ച് നല്‍കുന്നതോടെ വലിയൊരു സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. എല്ലാവര്‍ക്കും ശുദ്ധജലം നല്‍കും, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, തൊഴില്‍ അവസരം സൃഷ്ടിക്കല്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. സ്ത്രീകള്‍, യുവാക്കള്‍, കൃഷിക്കാര്‍, പിന്നാക്ക പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ എന്നിവരെ ശാക്തീകരിക്കും.
ആഗോളതലത്തില്‍ എല്ലാ രാഷ്ട്രങ്ങളും നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചാണ് സാമ്പത്തിക സര്‍വേയില്‍ പറയുന്നത്. കൊറോണ മൂലവും യുദ്ധങ്ങള്‍ മൂലവും പല രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയിലായി. അമേരിക്കയുടെ വളര്‍ച്ച നിരക്ക് രണ്ടര ശതമാനമായും ചൈനയുടെ വളര്‍ച്ച നിരക്ക് നാല് ശതമാനമായും കുറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ വളര്‍ച്ച നിരക്ക് നേടുന്ന രാജ്യം ഭാരതമാണ്. 2024-25 ല്‍ 6.4% ജിഡിപി വളര്‍ച്ച നേടും, 2025-26 ല്‍ 6.8% വളരും. എന്നാല്‍ 2047 ല്‍ വികസിത രാഷ്ട്രമാവാന്‍ ഇനിയുള്ള വര്‍ഷങ്ങളില്‍ 8% വളര്‍ച്ച നിരക്ക് നേടണമെന്നു സാമ്പത്തിക സര്‍വ്വേ ഊന്നിപ്പറഞ്ഞു.
കൃഷിയും കൃഷി അധിഷ്ഠിത വ്യവസായങ്ങളും സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളും, അതോടൊപ്പം നിക്ഷേപവും കയറ്റുമതിയുമാണ് വികസിത ഭാരതം സൃഷ്ടിക്കുന്നതിനുള്ള കര്‍മ്മ പദ്ധതികളായി ബജറ്റ് വിഭാവനം ചെയ്യുന്നത്. കഴിഞ്ഞ പത്ത് വര്‍ഷം മോദി സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ മൂലം കാര്‍ഷിക വളര്‍ച്ച നിരക്ക് മൂന്നര ശതമാനമായി ഉയര്‍ന്നു. രാഷ്ട്രം ഭക്ഷ്യ സ്വയംപര്യാപ്തത നേടി, ജിഡിപിയുടെ 16% ആണ് കാര്‍ഷിക മേഖലയില്‍ നിന്നുള്ള സംഭാവന. കാര്‍ഷിക ഉത്പന്നങ്ങള്‍ സംസ്‌കരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി ലോകമെമ്പാടും വിപണനം ചെയ്യുന്നതിനുള്ള പദ്ധതികള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ കൃഷിക്കാരുടെ അനാവശ്യ സമരങ്ങള്‍ മൂലം പിന്‍വലിക്കേണ്ടതായി വന്നു. പുതിയ നിയമനിര്‍മാണത്തിനായി സുപ്രീംകോടതി വിദഗ്ദ്ധസമിതിയെ നിയമിച്ചിട്ടുണ്ട്.
രണ്ടാമതായി സൂക്ഷ്മ ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ബജറ്റിലൂടെ വിഭാവനം ചെയ്യുന്നത്. അവയ്ക്ക് ഓഹരി മൂലധനം നല്‍കാന്‍ അമ്പതിനായിരം കോടി രൂപയുടെ കോര്‍പ്പസ് ഫണ്ട് കഴിഞ്ഞവര്‍ഷം തന്നെ രൂപീകരിച്ചു. 20 കോടി രൂപവരെ ബാങ്ക് വായ്പകള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും. കയറ്റുമതി യൂണിറ്റുകള്‍ക്ക് പ്രത്യേക ധനസഹായം നല്‍കും. വ്യാപാര വ്യവസായങ്ങളുടെ നടത്തിപ്പ് ശ്രമകരമല്ലാതാക്കാന്‍ തടസ്സമായി നില്‍ക്കുന്ന നിയമങ്ങള്‍ മാറ്റുമെന്ന് സാമ്പത്തിക സര്‍വ്വേയും ബജറ്റും പ്രഖ്യാപിക്കുന്നു. അപ്പോള്‍ 1985ലെ രോഗബാധിത വ്യവസായങ്ങള്‍ പുനരധിവസിപ്പിക്കുന്നതിനുള്ള നിയമം വീണ്ടും പ്രാബല്യത്തില്‍ വരുമെന്ന് കരുതാം. അപ്രകാരം 2002ലെ സര്‍ഫാസി നിയമം മാറ്റുകയോ ഭേദഗതി ചെയ്യുകയോ വേണം. കടം ഈടാക്കുന്നതിനുള്ള ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണോ എന്ന് പരിശോധിക്കണം.
ടൂറിസം മേഖലയെ വികസനത്തിനുള്ള ഉപാധികളില്‍ പ്രധാനമായി പ്രഖ്യാപിച്ചു. തീര്‍ത്ഥാടന കേന്ദ്രങ്ങളെയും പുണ്യസ്ഥലങ്ങളെയും യോജിപ്പിച്ചുകൊണ്ടുള്ള ഹെറിറ്റേജ് ടൂറിസം കഴിഞ്ഞവര്‍ഷം തന്നെ നടപ്പിലാക്കി. ഇപ്പോഴത്തെ ബജറ്റില്‍ മെഡിക്കല്‍ ടൂറിസം പ്രഖ്യാപിച്ചത് വഴി ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ആയുര്‍വ്വേദ ടൂറിസം പദ്ധതികള്‍ക്ക് പ്രാധാന്യം വര്‍ദ്ധിച്ചു. ടൂറിസം വികസന ത്തിന്റെ ഭാഗമായി ഹോംസ്റ്റേകള്‍ക്ക് രജിസ്‌ട്രേഷനും ഒരുകോടി വരെ മുദ്ര ബാങ്ക് വായ്പയും നല്‍കും.
വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ്. പുതിയതായി മെഡിക്കല്‍ കോളേജുകളും എയിംസുകളും സ്ഥാപിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പത്ത് വര്‍ഷത്തിനുള്ളില്‍ 75000 കൂടി വര്‍ദ്ധിപ്പിക്കും. ഐഐടികളിലും ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ ഗവേഷണ കേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് കൂടിയ സ്‌റ്റൈഫന്‍ഡ് നല്‍കും. ഇത് സയന്‍സ്, ടെക്‌നോളജി, എഞ്ചിനീറിംഗ് രംഗങ്ങളിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജപ്പെടുത്തും. നിര്‍മിത ബുദ്ധി അടക്കമുള്ള ആധുനിക സാങ്കേതിക ശാഖകളില്‍ പുതിയ കോഴ്‌സുകളും ഗവേഷണ പദ്ധതിയും ആരംഭിക്കും. അപ്രകാരം സാങ്കേതിക എഞ്ചിനീയറിംഗ് രംഗങ്ങളില്‍ ഭാരതം ‘ഹൈ-ടെക്’ ആയി മാറും. ഇലക്ട്രോണിക് ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവ നിര്‍മ്മിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കും. ഐടിഐ, ഡിപ്ലോമ, ഡിഗ്രി എന്നിവ നേടി ഒരുകോടി 20 ലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് ഓരോ വര്‍ഷവും തൊഴിലന്വേഷകരായി വരുന്നത്. ഇവരില്‍ 80 ലക്ഷം പേര്‍ക്കും വര്‍ഷം തോറും തൊഴില്‍ നല്‍കാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. കഴിഞ്ഞ 10 വര്‍ഷമായി 18 കോടി ആളുകള്‍ക്ക് അധികമായി തൊഴില്‍ ലഭിക്കുകയും കര്‍മ്മസേനയുടെ എണ്ണം 64 കോടിയായി വര്‍ദ്ധിക്കുകയും ചെയ്തു. ഇപ്പോള്‍ തൊഴില്‍ അന്വേഷകരുടെ എണ്ണം 2.5 കോടിയായി കുറഞ്ഞു. 2024 -25 അടിസ്ഥാന മേഖലാ വികസനത്തിനായി ചിലവഴിച്ചത് പത്ത് ലക്ഷം കോടിയാണ്, 2025- 26 ല്‍ അത് 11.5 ലക്ഷം കോടിയായി വര്‍ദ്ധിപ്പിക്കും.
കഴിഞ്ഞ പത്ത് വര്‍ഷമായി നടന്നുവരുന്ന ക്ഷേമപദ്ധതികള്‍ വീണ്ടും തുടരും. രണ്ടര ലക്ഷം കോടി പ്രതിവര്‍ഷം മുടക്കി 80 കോടി ജനങ്ങള്‍ക്ക് മാസം തോറും അഞ്ചു കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്നത് 2029 വരെ തുടരും. കൃഷിക്കാര്‍ക്ക് നല്‍കി വരുന്ന 6000 രൂപ തുടരും. വനിതാ ശാക്തീകരണത്തിനായി തൊഴിലുറപ്പ് പദ്ധതി ശക്തിപ്പെടുത്തും. ഇതിനായി 86000 കോടി ബജറ്റില്‍ വകയിരുത്തി. അതിദാരിദ്ര്യമുള്ളവരുടെ എണ്ണം 3 ശതമാനത്തില്‍ താഴെയായി കുറഞ്ഞു. 1996 ല്‍ വാജ്‌പേയ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സ്ത്രീശക്തി പദ്ധതി ‘കുടുംബശ്രീ’ എന്ന പേരില്‍ കേരളത്തില്‍ വിജയകരമായി നടപ്പിലാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാതൃക രാജ്യം മുഴുവന്‍ വ്യാപിപ്പിക്കണമെന്ന് സാമ്പത്തിക സര്‍വ്വേയില്‍ പറഞ്ഞു. വനിതാ ശാക്തീകരണത്തിനായി സ്ത്രീകളുടെയും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെയും സംരംഭങ്ങള്‍ക്കു കൂടുതല്‍ ആനുകൂല്യം നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. തമിഴ്‌നാട്, ഗോവ സംസ്ഥാനങ്ങള്‍ സൂക്ഷ്മ ചെറുകിട വ്യവസായങ്ങള്‍ക്ക് വേണ്ടി നടത്തിയ പദ്ധതികള്‍ മാതൃകാപരമാണെന്ന് സാമ്പത്തിക സര്‍വേയില്‍ പറയുന്നു. മധ്യപ്രദേശിലെ ചിദ്വടാ ജില്ലയിലും കേരളത്തിലെ ഇടുക്കി ജില്ലയിലെ ഇരട്ടയാര്‍ പഞ്ചായത്തിലും നടപ്പാക്കിയ മാലിന്യനിര്‍മാര്‍ജന പദ്ധതിയും സാമ്പത്തിക സര്‍വ്വേയില്‍ ഇടംപിടിച്ചു.
കേന്ദ്ര ബജറ്റില്‍ അനുവദിച്ച വിഹിതങ്ങളില്‍ നിന്നും കേരളത്തിന് വലിയ പങ്ക് ലഭിക്കും. 1.5 ലക്ഷം കോടി 50 വര്‍ഷത്തേയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് അടിസ്ഥാന മേഖല വികസനത്തിനായി പലിശരഹിത വായ്പ നല്കാന്‍ മാറ്റിവച്ചു. 11.5 ലക്ഷം കോടി അടിസ്ഥാന മേഖലയുടെ വികസനത്തിനായി മാറ്റിവച്ച പദ്ധതി വിഹിതത്തില്‍ നിന്നും കേരളത്തില്‍ പണിനടക്കുന്ന നാഷണല്‍ ഹൈവേകള്‍ക്ക് 40000 കോടിയില്‍ അധികം ലഭിക്കും. നികുതി വരുമാനത്തില്‍ നിന്നും 27500 കോടി ലഭിക്കും. ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഇസ്രോയ്ക്ക് അനുവദിച്ച 14500 കോടിയിലധികവും ചിലവഴിക്കപ്പെടുന്നത് കേരളത്തിലാണ്. കൊച്ചി കപ്പല്‍ നിര്‍മാണശാലയുടെ വികസനത്തിനായി ക്ലസ്റ്റര്‍ രൂപീകരിക്കാന്‍ 5000 കോടിയിലധികം മാറ്റിവച്ചു. കേരളത്തിലെ റെയില്‍വേ വികസനത്തിനായി 3042 കോടി വകയിരുത്തും.പാലക്കാട് ഐഐടിയുടെ വികസനത്തിനായി 500 കോടിയിലധികം അനുവദിച്ചു. നാളികേര വികസന ബോര്‍ഡിന് മതിയായ വിഹിതം അനുവദിച്ചു. റബ്ബര്‍ ബോര്‍ഡിന് 360 കോടിയും സ്‌പൈസസ് ബോര്‍ഡിന് 150 കോടിയും അനുവദിച്ചു. തേയില ബോര്‍ഡിന് 750 കോടിയും കോഫി ബോര്‍ഡിന് 550 കോടിയും അനുവദിച്ചതിലൂടെ കേരളത്തിലെ തോട്ടങ്ങള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും വിഹിതം ലഭിക്കും. മത്സ്യബന്ധന തുറമുഖങ്ങള്‍ക്കും മത്സ്യ സംസ്‌കരണശാലകള്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കും. തുറമുഖങ്ങള്‍ വികസിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അതില്‍ വിഴിഞ്ഞം ഉള്‍പ്പെടുത്താവുന്നതാണ്. പുതിയ വിമാനത്താവളങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ മെഡിക്കല്‍ കോളേജുകളും എയിംസുകളും ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഭൂമി നല്‍കിയാല്‍ കേരളത്തിന് എയിംസും ലഭിച്ചേക്കാം.