Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

എലിപ്പത്തായത്തിലെ മരണം

സുധീര്‍ പരമേശ്വരന്‍

Print Edition: 14 February 2025

ജീവിതം മരണത്തിലേക്കുള്ള യാത്രയാണ്. നിരന്തരമായ യാത്ര. യാത്രയ്ക്കിടയില്‍ മരണം സ്പര്‍ശിക്കാം, തലോടാം; ഉപേക്ഷിച്ചിട്ടു പോകാം. അതേ ശക്തിയില്‍ വീണ്ടും മടങ്ങിവരാം.
മനുഷ്യന്‍ പൊരുതും; അവസാനം വരെ…
ഒടുവില്‍, അത്യന്തിക വിജയം മരണത്തിനു തന്നെ!
മരണം സൂത്രധാരകനാണ്. രംഗബോധമുള്ള സൂത്രധാരകന്‍!

എവിടെ, എപ്പോള്‍, എങ്ങനെ, കൈകൊടുക്കണമെന്നും തോളത്തു കൈയിടണമെന്നും പുഞ്ചിരിയില്‍ ഒതുക്കണമെന്നും കൂ ട്ടിക്കൊണ്ടു പോകണമെന്നും എന്നന്നേക്കുമായി തിരശ്ശീല താഴ്ത്തണമെന്നും കൃത്യതയുള്ള സൂത്രധാരകന്‍!
ആ ‘സൂത്രധാരകന്‍’ എലിപ്പത്തായത്തില്‍ എപ്പോഴാണ് കടന്നു വരുന്നത്?
എലികളെ കൊല്ലുന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ മരണമോ കൊലയോ ഇല്ല. ജീവികളെ കൊല്ലുന്നതും കൊലപാതകം തന്നെ. ഭൂമിയില്‍ ജീവിക്കാന്‍ ജന്മം കൊള്ളുന്ന പാവം ജീവികളെ കൊല്ലാന്‍ മനുഷ്യന് എന്തവകാശം?
പക്ഷെ, ‘സൂത്രധാരകന്‍’ ഇവിടെ മനുഷ്യവേഷം കെട്ടിവരുന്നു.

ശ്രീദേവിയെയാണ് തന്റെ ‘പ്രതിനിധി’യാക്കിരിക്കുന്നത്. സൂത്രധാരകന്‍ ഒരിടത്തും നേരിട്ടു കടന്നുവരികയില്ല. അയാള്‍ എല്ലാറ്റിനും അസൂത്രണം ചെയ്യുന്ന ആളാണ്. അതുകൊണ്ടാണ് അയാളെ സൂത്രധാരകനെന്നു വിളിക്കുന്നത്.
തട്ടിന്‍പുറത്ത് എലിപ്പത്തായം കാണുന്നതില്‍ നിന്ന് മുമ്പ് ഇത് ഉപയോഗിച്ചിരുന്നതായും എലികള്‍ ആക്രമിച്ചിരുന്നതായും നമുക്കനുമാനിക്കാം. എന്നാല്‍ ഏറെക്കാലം ഇത് വിശ്രമത്തിലായിരുന്നുവെന്നു എലിപ്പത്തായം പൊടിയടിച്ചിരിക്കുന്നതില്‍ നിന്നു വ്യക്തമാകുന്നു.
ശ്രീദേവി ഒരറപ്പും വെറുപ്പുമില്ലാതെ ഒന്നൊന്നായി എലികളെ കെണിവെച്ചു പിടിക്കുന്നു. അവളതില്‍ രസവും കണ്ടെത്തുന്നു. എലികള്‍ എങ്ങനെയാണ് എലിപ്പത്തായത്തില്‍ വന്നു വിഴുന്നതെന്ന് കൈകള്‍ കൂര്‍പ്പിച്ച് അഭിനയിച്ചു കാണിക്കുന്നു. അവളിവിടെ ‘മരണ’ത്തിന്റെ പ്രതിനിധിയാണ്.
സൂത്രധാരകന്‍!

തട്ടിന്‍ പുറത്ത് ഒരെലിപത്തായം ഉള്ള കാര്യം ആരും പറയുന്നില്ല. അത് കൃത്യമായി കണ്ടെത്തുന്നതും എടുത്തുകൊണ്ടു വരുന്നതും ചിലന്തിവല മാറ്റി ‘സേഫ്’ ആക്കുന്നതും ശ്രീദേവി തന്നെ. ശ്രീദേവിയുടെ തലയില്‍ ചിലന്തിവല അള്ളിപ്പിടിച്ചിരിക്കുന്നത് സംവിധായകന്റെ സൂക്ഷ്മതയെ കാണിക്കുന്നു.
മനുഷ്യരാരും ‘എലിപ്പത്തായ’ ത്തില്‍ പ്രത്യക്ഷത്തില്‍ മരിക്കുന്നില്ല. എന്നാല്‍ ആ നാലുകെട്ടിനെ പൊതിഞ്ഞു നില്‍ക്കുന്ന ഒരാവരണമുണ്ട്. അത്, മരണത്തിന്റേതാണ്. മരണത്തിന്റെ മണം മുറ്റി നില്‍ക്കുന്ന നിഗൂഢമായ അന്തരീക്ഷമാണ് സഹോദരിമാരുടെ തിരോധാനത്തിനു ശേഷം നമുക്കൊരുള്‍ ഭീതിയോടെ കാണാന്‍ കഴിയുന്നത്.
ഉണ്ണിക്കുഞ്ഞ് മാത്രം അവശേഷിക്കുന്ന വീട്ടില്‍ ഒരിറ്റു ദാഹജലം കുടിക്കാതെ സ്വയം വീര്‍പ്പുമുട്ടുന്ന ഉണ്ണിക്കുഞ്ഞിനെ മരണം തലോടാം. ആക്രമിക്കാം.
എത്രനാള്‍ ആ ദുരന്തഭൂവില്‍ക്കിടക്കുന്നുവെന്നു വ്യക്തമല്ല. ചത്തനാഴികമണിയും മറിഞ്ഞു വീഴുന്ന എലിപ്പത്തായവും മരണത്തിന്റെ കാഹളം മുഴക്കുന്ന ബിംബങ്ങളാണ്.
രാജമ്മയെ നാട്ടുകാര്‍ ഉടലോടെ കടത്തിയ ശേഷം ആ വീട്ടില്‍ ഉണ്ണിക്കുഞ്ഞ് ഒറ്റയ്ക്കാണെന്നു നാട്ടുകാര്‍ക്കറിയാം. ആ വലിയ വീട്ടില്‍ ഒറ്റക്കുള്ള മധ്യവയസ്‌ക്കന്‍ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാം. മരണം വീട്ടുപടിയിലുണ്ടെന്ന അന്തരീക്ഷം സൃഷ്ടിക്കുവാന്‍ ഛായാഗ്രഹണ കലയ്ക്ക് സാധിച്ചിട്ടുണ്ട്. ചെറിയ അനക്കത്തില്‍ പോലും മരണത്തെ ധ്വനിപ്പിക്കാന്‍ ശബ്ദ സന്നിവേശത്തിനും കഴിഞ്ഞിട്ടുണ്ട്. മറിഞ്ഞു വീഴുന്ന എലിപ്പത്തായത്തിന്റെ പേടിപ്പിക്കുന്ന ശബ്ദം മാത്രമല്ല, ‘എഡിറ്റിംഗി’ലെ (ചിത്രസംയോജനം) ‘ഷാര്‍പ്പ്കട്ടും’ അടുത്ത നിമിഷം തന്നെ സംഭവിക്കാന്‍ പോകുന്ന മരണത്തിന്റെ വരവ് അറിയിക്കുന്നു!

എന്നാല്‍ മരണം വരുന്നുണ്ടോ?
ഇല്ല!
മരണം വന്നുവെന്ന പ്രതീതി ജനിപ്പിക്കുന്നതാണ് മരണം!
മരണമെന്ന നിഗൂഢതയെ പ്രതീകങ്ങളും ശബ്ദങ്ങളും ഇരുട്ടും വെളിച്ചവും ഉപയോഗിച്ച് സംവിധായകന്‍ ചിത്രീകരിക്കുമ്പോള്‍ പ്രേക്ഷകന് ഉള്‍ഭയം തോന്നുന്നത് ‘എലിപ്പത്തായം’ സിനിമ സൃഷ്ടിച്ച മാസ്മരിക മരണഭയത്തിലൂടെയാണ്. ഈ ഭയം സംവിധായകന്റെ സംഭാവനയാണ്.
മരണത്തിന്റെ മുദ്ര ആദ്യം കാണുന്നത് ഉണ്ണിക്കുഞ്ഞിന്റെ മുഖത്താണ്. ആ മുഖത്തുനിന്നാണ് വീടിന്റെ പശ്ചാത്തലത്തിലൂടെ മരണത്തിന്റെ ശബ്ദം വീശിയടിക്കുന്നത്.
ചുവര് ചാരിയിരുന്ന് സ്വന്തം മുഖത്ത് ടോര്‍ച്ചടിച്ച് മരണത്തെ വരവേല്‍ക്കുന്ന ഉണ്ണിക്കുഞ്ഞിനെ ഓര്‍ക്കുക.

മരണത്തിനൊരു സൗന്ദര്യമുണ്ട്. മരണത്തിന്റേതായ സൗന്ദര്യം. മഹത്തായ ജീവിതത്തിന്റെ സൗന്ദര്യം തന്നെ മഹത്തായ മരണത്തിനും.
ജീവിതത്തിന്റെ മഹത്വം ഓരോ മരണത്തിനും ഉണ്ട്. മരണം ദുഃഖമൂകമാകുമ്പോഴും സൗന്ദര്യത്തില്‍ പൊതിഞ്ഞെടുത്ത ഒരു മുഖപടമുണ്ട്. ആ മുഖപടം കലാസൃഷ്ടിയിലൂടെ ആവിഷ്‌കൃതമാകുമ്പോള്‍ മരണം സൗന്ദര്യം മാത്രമല്ല, ഗന്ധവും പ്രസരിപ്പിക്കും.
എലിപ്പത്തായത്തിന്റെ അവസാന ദൃശ്യങ്ങളിലേയ്ക്ക് കടക്കുമ്പോള്‍ നിങ്ങള്‍ മരണഭയത്തിനടിപ്പെട്ടാല്‍ സംശയിക്കണ്ട; ‘പ്രതി’ സംവിധായകനാണ്!
നമ്മുടെ അടൂര്‍ ഗോപാലകൃഷ്ണന്‍!

ഒരു കലാകാരന്‍ കലാസൃഷ്ടിക്ക് രൂപവും ഭാവവും നല്‍കുമ്പോള്‍ തനിക്ക് ജ്ഞാതവും അജ്ഞാതവുമായ ജീവിതത്തിന്റെ പല സ്വപ്‌നങ്ങളിലേയ്ക്കും യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കും അറിഞ്ഞും അറിയാതെയും സഞ്ചരിച്ചുകൊണ്ടിരിക്കും.
‘എലിപ്പത്തായം’ എന്ന ചലച്ചിത്രകൃതിക്ക് ഇത്രയേറെ അര്‍ത്ഥതലങ്ങള്‍ ഉണ്ടെന്ന് അതിന്റെ സ്രഷ്ടാവായ ഗോപാലകൃഷ്ണന്‍ എന്ന കലാകാരന്‍ അറിഞ്ഞിരിക്കണമെന്നില്ല. പലതും എഴുതുന്ന വേളയിലും ചെയ്യുന്ന വേളയിലും അറിഞ്ഞും അറിയാതെയും സംഭവിക്കുന്നതാണ്. അത് കലാകാരന്റെ വിധിയാണ്. അയാള്‍ മനുഷ്യ ജീവിതത്തെ തൊടുന്നു. വെറും സ്പര്‍ശമല്ല.
കലാകാരന്റെ സ്പര്‍ശനം!

ആ സ്പര്‍ശനത്തില്‍ മനുഷ്യജീവിതത്തിന്റെ നിഗൂഢതകള്‍ അറിഞ്ഞും അറിയാതെയും അഴിഞ്ഞുവീഴുന്നു. അത് നഗ്‌നമാകുന്നു. ആ ‘നഗ്‌നത’ വെളിച്ചമാകുന്നു.
ജീവിതത്തിന്റെ വെളിച്ചമാണ് കലാസൃഷ്ടി!
ദൈവത്തിനും മരണത്തിനും ഇടയ്ക്കുള്ള ദൂരത്തെ ‘കലാസൃഷ്ടി’ വ്യവച്ഛേദിച്ചറിയുന്നു.
ആ വ്യവച്ഛേദിക്കലാണ് കല!
എലിപ്പത്തായത്തിലെ കഥാപാത്രങ്ങളെ നോക്കൂ.
അവര്‍, ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മള്‍ തന്നെയല്ലേ?
എന്തല്ല ‘എലിപ്പത്തായം’!

1981-ലാണ് ‘എലിപ്പത്തായം’ സിനിമ പുറത്തുവരുന്നത്. 2024 എത്തുമ്പോള്‍ 43 വര്‍ഷം പിന്നിടുന്നു. ഈ സിനിമ ചെയ്യുമ്പോള്‍ കേവലം 40 വയസ്സ് മാത്രമാണ് അടൂര്‍ ഗോപാലകൃഷ്ണന് ഉണ്ടായിരുന്നത്. ഇത്രയേറെ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ ചലച്ചിത്രം നമ്മെ തൊട്ടുണര്‍ത്തുന്നത് എന്തുകൊണ്ട്?
‘എലിപ്പത്തായം’ സൃഷ്ടിച്ച ആകര്‍ഷണവലയത്തിന്റെ സൗന്ദര്യം ജീവിതത്തിന്റെ സൗന്ദര്യമാണ്. ഒരു കലാകാരന്റെ കാഴ്ചയുടെ സൗന്ദര്യമാണത്. മരണത്തിന്റെ ഭീകരത്വം മുഴുവന്‍ സ്ഫുടീകരിക്കപ്പെടുമ്പോഴും ജീവിതത്തിന്റെ അനുഭൂതി നിര്‍വചനാതീതമാണ്. ആ അനുഭൂതിയിലാണ് നാമോരുത്തരും ജീവിക്കുന്നത്. അനുഭൂതിയില്ലെങ്കില്‍ ജീവിതമില്ല. ജീവിക്കാനുള്ള തോന്നലാണ് ഓരോ നിമിഷത്തെയും ജീവിതാനുഭൂതി!

ജീവിതാനുഭൂതിയുടെ മാസ്മരിക പ്രഭാവലയം കൊണ്ടു പണി തീര്‍ത്ത ‘എലിപ്പത്തായം’ സിനിമയുടെയും ജീവിതത്തിന്റെയും ശക്തിയും വേഗവും സൗന്ദര്യവും ഒരേസമയം പ്രദാനം ചെയ്യുന്നു.
അങ്കുരാവസ്ഥയിലിരുന്ന ആശയത്തെയും വികാരത്തെയും അതിന്റെ ഗതിവിഗതികളേയും ക്രമേണ വളര്‍ത്തിക്കൊണ്ടുവന്ന് ജീവിതത്തിന്റേയും മരണത്തിന്റെയും പ്രഹേളികയിലൂടെ സഞ്ചരിച്ചാവിഷ്‌ക്കരിക്കുന്നവനാണ് യഥാര്‍ത്ഥ കലാകാരന്‍. വ്യക്തിയുടെ ബാഹ്യജീവിതം ഒരു സാധാരണ മനുഷ്യന്‍ (layman) കാണുമ്പോള്‍, കലാകാരന്‍ ആന്തരജീവിതത്തെ കണ്ടെത്തുന്നു; സാക്ഷാത്ക്കരിക്കുന്നു.

റിയലിസവും സിംബലിസവും ശബ്ദവും നിശബ്ദതയും ചലനവും നിശ്ചലതയും സൗന്ദര്യം സൃഷ്ടിക്കുന്നു. സൗന്ദര്യം സൃഷ്ടിക്കുന്ന ആവിഷ്‌ക്കാരമാണ് കല. എന്നാല്‍, അത് തീക്ഷ്ണ സൗന്ദര്യം ആര്‍ജ്ജിക്കുമ്പോഴാണ് കലാസൃഷ്ടിയായി മാറുന്നത്. അടൂരിന്റെ ‘എലിപ്പത്തായം’ കലാസൃഷ്ടിയാണ്.
ഇനി നൂറു വര്‍ഷം കഴിഞ്ഞാലും ‘എലിപ്പത്തായം’ പഠിക്കാനും പഠിപ്പിക്കാനുമുണ്ടാകും. എന്താണ് ‘എലിപ്പത്തായം’?

1928-ല്‍ ആരംഭിക്കുന്ന മലയാള സിനിമ കൃത്രിമമായ കഥകള്‍ കൊണ്ടും പശ്ചാത്തലം കൊണ്ടും അതീവസമ്പന്നമായിരുന്നു. സിനിമയില്‍ പച്ച മനുഷ്യനെയും ജീവിത യാഥാര്‍ത്ഥ്യങ്ങളെയും തൊട്ടറിയുന്നത് 1970- കളുടെ തുടക്കത്തിലാണ്. എന്നാല്‍, 1955-ല്‍ പി.രാമദാസ് എന്ന ഇരുപത്തിരണ്ടുകാരന്‍ സംവിധായകന്‍ ആദര്‍ശ് കലാമന്ദിറിന്റെ പേരില്‍ നിര്‍മ്മിച്ചു സംവിധാനം ചെയ്ത ‘ന്യൂസ് പേപ്പര്‍ ബോയ്’ എന്ന ചലച്ചിത്രത്തിലെ കഥാഖണ്ഡവും ദൃശ്യാവിഷ്‌ക്കാരവും ശ്രദ്ധിക്കപ്പെടേണ്ട ആദ്യ മലയാള സിനിമയില്‍ ഒന്നത്രെ. രണ്ടാം ലോകമഹായുദ്ധം (1938-45) നടന്ന ശേഷം ഇറ്റലിയില്‍ കൊണ്ടാടപ്പെട്ട നിയോറിയലിസ്റ്റിക് സിനിമകളുടെ ദൃശ്യാവബോധം ലോകത്തെങ്ങും വ്യാപരിച്ചത് പൊടുന്നനെയാണ്. ‘ബൈസിക്കള്‍ തീവ്‌സ്’ (1948) സംവിധാനം ചെയ്ത വിക്ടോറിയ ഡീസിക്കയുടെ നഗരപ്രാന്ത പ്രദേശങ്ങളിലെ സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെ ആസ്പദമാക്കിയുള്ള ചലച്ചിത്രങ്ങള്‍ ഇന്ത്യയില്‍ സത്യജിത്ത് റായ് പോലുള്ള സംവിധായകര്‍ക്ക് ‘പഥേര്‍ പാഞ്ചാലി’ ക്ക് (1955) രൂപം കൊടുക്കാന്‍ പ്രചോദനമായി. ബംഗാളി സിനിമകളില്‍ കണ്ട തനിമയൊന്നും മലയാളത്തിന് ആ കാലത്ത് കൈവന്നില്ല. മലയാളത്തിലെ ശ്രദ്ധേയമായ നോവലുകളുടെ ആവിഷ്‌ക്കാരം നമുക്കു കാണാന്‍ കഴിയുന്നുണ്ടെങ്കിലും ജീവിതത്തിന്റെ പുറന്തോടു പൊളിച്ചു മനുഷ്യനിലെ ആന്തരിക ജീവിതത്തിലേക്കുള്ള ഒരവതരണ ശ്രമം കാണാന്‍ പ്രയാസമാണ്. ആണും പെണ്ണും തമ്മിലുള്ള പ്രേമകഥയെ ചുറ്റിപ്പറ്റി പൂര്‍ണ്ണമായും ചലച്ചിത്രത്തെ വിനോദോപാധിയാക്കി മാറ്റാനുള്ള ഭാഗമായിട്ടേ തിയേറ്ററില്‍ ‘ഓടിയ’ സിനിമകളേയും ഓടാത്ത സിനിമകളേയും കാണാന്‍ കഴിയൂ. ജീവിതത്തില്‍ കാണാത്ത പാട്ടും അടിപിടിയും കൂത്തും ‘ഡപ്പാകൂത്ത്’ നൃത്തങ്ങളും സിനിമയെ ഒരു കലാസൃഷ്ടിയെന്നതിനേക്കാള്‍ കച്ചവട ഉല്പന്നമാക്കാനാണ് അധികവും ശ്രമിച്ചിരിക്കുന്നത്. എന്നാല്‍ 1970ല്‍ മലയാളത്തിലെ ലബ്ധപ്രതിഷ്ഠനായ കഥാകൃത്ത് എം.ടി. വാസുദേവന്‍ നായരുടെ രചനയില്‍ പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ‘ഓളവും തീരവും’ എന്ന സിനിമ കേരളത്തിന്റെ മണ്ണിലെ ‘ഓളവും തീരവും’ ചലച്ചിത്രത്തിലാവിഷ്‌ക്കരിക്കാന്‍ സാധിക്കുമെന്നു തുറന്നു കാണിച്ചു ആദ്യമായി…

ആ മാറ്റത്തില്‍ നിന്ന് ‘ഡൗണ്‍ ടു എര്‍ത്ത്’ എന്ന സങ്കല്പത്തിലേക്ക് 1972-ല്‍ ചിത്രലേഖ ഫിലിം സൊസൈറ്റി നിര്‍മ്മിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘സ്വയംവരം’ എന്ന ചിത്രം കടന്നുവന്നു. 73 – ലെ ‘നിര്‍മാല്യം’ (എം.ടി.വാസുദേവന്‍ നായര്‍), 74 ലെ ‘ഉത്തരായണം’ (അരവിന്ദന്‍), 75 ലെ ‘സ്വപ്‌നാടനം’ (കെ.ജി. ജോര്‍ജ്), 76 ലെ ‘മണിമുഴക്കം’ (പി.എ. ബക്കര്‍) തുടങ്ങിയ ചലച്ചിത്രങ്ങള്‍ സമാന്തര സിനിമാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചവയാണെന്നു നിസ്സംശയം പറയാം.
1977-ല്‍ അടൂരിന്റെ തന്നെ ‘കൊടിയേറ്റം’ വീണ്ടും മലയാള സിനിമയില്‍ മനുഷ്യന്റെ നഗ്‌നയാഥാര്‍ത്ഥ്യങ്ങളെ പ്രേക്ഷകന് സ്പര്‍ശിക്കാന്‍ കഴിയും വിധം സാക്ഷാത്ക്കരിച്ചു.

കെ. ആര്‍. മോഹനന്റെ ‘അശ്വത്ഥാമാവ്’ (1978), ജി. അരവിന്ദന്റെ ‘എസ്താപ്പാന്‍’ (രചന: കാവാലം), പി.പത്മരാജന്റെ ആദ്യ സിനിമയായ ‘പെരുവഴിയമ്പലം’ (1978) തുടങ്ങിയ ശ്രദ്ധേയമായ സിനിമകള്‍ക്ക് ശേഷമാണ് 1981-ല്‍ ‘എലിപ്പത്തായ’ത്തിന്റെ വാതില്‍ മലയാള സിനിമയില്‍ തുറക്കുന്നത്. ജീവിതത്തിനും മരണത്തിനുമിടയിലൂടെ മനുഷ്യന്റെ ആന്തരികമായയാത്ര മലയാള സിനിമ അന്ന് ആദ്യമായി കണ്ടു. ആ കാഴ്ച ലോകസിനിമയിലേക്കുള്ള വാതില്‍ നമുക്കു തുറന്നിട്ടു തന്നു. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ വേറിട്ട കാഴ്ച ഒരുക്കിയ ‘എലിപ്പത്തായം’ ലോക സിനിമാഭൂപടത്തില്‍ ഒരു പേര് കുറിച്ചിട്ടു:
‘അടൂര്‍ ഗോപാലകൃഷ്ണന്‍’! ത്വരിതഗതിയിലുള്ള മലയാള സിനിമയുടെ ഗൗരവപരമായവളര്‍ച്ച അവിടെ നിന്ന് ആരംഭിക്കുകയായിരുന്നു.

Tags: എലിപ്പത്തായംഅടൂര്‍ ഗോപാലകൃഷ്ണന്‍!
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies