”ഓരോരുത്തനും അവനവന്റെ കഴിവിനനുസരിച്ച് അവനവന്റെ മാര്‍ഗ്ഗത്തില്‍ കൂടി ആരാധിക്കേണ്ടതായ സര്‍വശക്തന്റെ ചതുര്‍വിധപ്രാദുര്‍ഭാവമായിട്ടാണ് സമാജത്തെ കരുതുന്നത്. വിദ്യപ്രദാനം ചെയ്ത് ഒരു ബ്രാഹ്മണന്‍ മഹാനായിത്തീര്‍ന്നെങ്കില്‍ ശത്രുവിനെ സംഹരിച്ചതുനിമിത്തം ക്ഷത്രിയനും തുല്യമഹത്വം കല്പിക്കപ്പെട്ടിരിക്കുന്നു. കൃഷിയിലൂടെയും വാണിജ്യത്തിലൂടെയും സമാജത്തെ നിലനിര്‍ത്തുകയും പോഷിപ്പിക്കുകയും ചെയ്ത വൈശ്യനും കൈത്തൊഴിലിലൂടെയും കരകൗശലത്തിലൂടെയും സമാജത്തെ സേവിച്ച ശൂദ്രനും ഒട്ടും അപ്രധാനനായിരുന്നില്ല. ഒരുമിച്ചു പരസ്പരാശ്രയത്വത്തിലൂടെ ഏകാത്മഭാവത്തോടെ അവര്‍ സമൂഹവ്യവസ്ഥ രചിച്ചു (വിചാരധാര: പുറം 118-119).
ഹിന്ദു സമാജത്തില്‍ ജാതിസമ്പ്രദായം എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ച് ചിന്തകന്മാര്‍ പല തരത്തിലുള്ള സിദ്ധാന്തങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. അതില്‍ ആര്യന്‍ ആക്രമണവാദത്തെ അംഗീകരിക്കുന്നവര്‍ പറയുന്നത്, വിദേശത്ത് നിന്ന് ആക്രണകാരികളായി വന്ന ആര്യന്മാര്‍ തദ്ദേശവാസികളെ ദാസന്മാരാക്കി മാറ്റി അവരെ പല ജാതികളായി വേര്‍തിരിച്ചു എന്നാണ്. ഈ സിദ്ധാന്തമനുസരിച്ച് ആക്രാമകരായ ആര്യന്മാര്‍ യൂറോപ്പിലേക്കും റഷ്യയിലേക്കും പോയിട്ടുണ്ട്. എങ്കില്‍പ്പിന്നെ അവര്‍ എന്തുകൊണ്ട് അവിടത്തെ ജനങ്ങളെ പല ജാതികളായി വേര്‍തിരിച്ചില്ല എന്ന ചോദ്യത്തിന് അവരാരും ഉത്തരം തരുന്നില്ല. ഇപ്പോള്‍ പൊതുവായി നിലനില്‍ക്കുന്ന ഒരു ധാരണ ജാതിഭേദങ്ങളെ സൃഷ്ടിച്ചത് മനുസ്മൃതിയുടെ കര്‍ത്താവായ മനുവാണെന്നാണ്. എന്നാല്‍ ജാതി സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് മനുവല്ല എന്നാണ് ഡോ.ഭീമറാവു അംബേദ്കര്‍ പറയുന്നത്. ജാതിസമ്പ്രദായം അത്യന്തം സങ്കീര്‍ണമായ ഒരു വ്യവസ്ഥയാണ്. എത്ര മഹാനാണെങ്കിലും ഇത്തരം ജടിലമായ ഒരു വ്യവസ്ഥക്ക് രൂപം നല്‍കാന്‍ ഒരു വ്യക്തിക്ക് ഒരിക്കലുമാവില്ല എന്നാണ്.
ശ്രീ ഗുരുജി ഇത്തരം സിദ്ധാന്തങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാറില്ല. ജാതിവ്യവസ്ഥ ക്രമേണ വികസിച്ചു വന്നതാണ്. നമ്മുടെ പൂര്‍വ്വികര്‍ മനുഷ്യജീവിതം ചിട്ടപ്പെടുത്തിയത് ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളുടെ അടിസ്ഥാനത്തിലാണ്. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണവ. മനുഷ്യജീവിതത്തിന്റെ അന്തിമലക്ഷ്യം മോക്ഷമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഭോഗം ഒരിക്കലും മനുഷ്യജീവിതത്തിന്റെ അന്തിമലക്ഷ്യമല്ല. മോക്ഷം അഥവാ ശാശ്വതസുഖം കണ്ടെത്തുക എന്നതാണ് മനുഷ്യജീവിതത്തിന്റെ അവസാനത്തെ പടി. തന്നില്‍ അന്തര്‍ലീനമായ സുഖത്തെ തേടി കണ്ടെത്താന്‍ ഓരോ വ്യക്തിക്കും പല വിഷയങ്ങളെക്കുറിച്ചുമുള്ള ചിന്തകളെ ഉപേക്ഷിക്കേണ്ടിവരും. ഏതൊരു വ്യക്തിയുടെയും പ്രാഥമിക ചിന്ത ജീവിതയാപനത്തെക്കുറിച്ച് ആയിരിക്കും. അതായത്, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ അവന്റെ പ്രാഥമിക ആവശ്യങ്ങളാണ്. അത് നേടിയെടുക്കാന്‍ അവന് കഷ്ടപ്പെടേണ്ടിവരും, ഓടിനടക്കേണ്ടി വരും! കൂടാതെ, എല്ലാ തരത്തിലുമുളള തന്റെ സുരക്ഷയെക്കുറിച്ചും ഓരോ വ്യക്തിക്കും ചിന്തിക്കേണ്ടതുണ്ട്. അങ്ങനെ, 24 മണിക്കൂറും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അവന്റെ വികാസം സാധ്യമാകുന്നതെങ്ങനെ? അവന് മാനസികവും ബൗദ്ധികവും ആത്മീയവുമായ സുഖം എങ്ങനെ നേടാനാകും?
ഈ ചോദ്യങ്ങള്‍ക്ക് ശ്രീ ഗുരുജി നല്‍കുന്ന മറുപടി ഇപ്രകാരമാണ്: ‘നമ്മുടെ പൂര്‍വ്വികര്‍ അത്യന്തം പ്രായോഗികമതികളായിരുന്നു. സാധാരണ മനുഷ്യന്റെ ആഗ്രഹങ്ങള്‍, മോഹങ്ങള്‍ എന്നിവ നിറവേറുന്നതോടൊപ്പം അവനെ ആത്യന്തികമായ അവന്റെ ലക്ഷ്യത്തിലെത്തിക്കുന്നതിനെക്കുറിച്ചും അവര്‍ ചിന്തിച്ചിരുന്നു. അതുകൊണ്ട്, സാധാരണക്കാരനായ മനുഷ്യന് ഉദരപൂരണത്തിന് ശേഷം, അവന്റെ ഉപാസന നിര്‍വ്വഹിക്കാന്‍ നിശ്ചയമായും സാഹചര്യം ഉണ്ടാകണം എന്ന് മനസ്സിലാക്കിയ അവര്‍ ജനിക്കുമ്പോള്‍ തന്നെ അവന്റെ നിത്യവൃത്തി എന്തായിരിക്കുമെന്ന് നിശ്ചയിക്കാന്‍ പോന്നതരത്തിലുള്ള ഒരു വ്യവസ്ഥയാണ് നടപ്പാക്കിയത്. അതിനുവേണ്ടി വ്യക്തി പരമ്പരാഗതമായി ലഭിച്ച തൊഴില്‍ ചെയ്യാന്‍ ആവശ്യമായ യോഗ്യത നേടുകയും കുടുംബത്തെ പോറ്റുകയും മാത്രമാണ് ചെയ്യേണ്ടത്. അപ്രകാരം സര്‍ക്കാരിന്റെ ഇടപെടലില്ലാത്ത ഒരു ഇന്‍ഷൂറന്‍സ് പദ്ധതിയാണ് അവര്‍ നടപ്പാക്കിയത്. തന്റെ ജന്മസിദ്ധമായ തൊഴിലിലൂടെ കുടുംബത്തെ പുലര്‍ത്തുകയും സന്തോഷത്തോടെ, മനഃസമാധാനത്തോടെ പരമ തത്വത്തെക്കുറിച്ച് ചിന്തിക്കുവാനും സദ്ഗുണങ്ങള്‍ നേടുവാനും സാധിക്കും (അഖില ഭാരതീയ ജില്ലാ പ്രചാരക് വര്‍ഗ് – സിന്ദി വിദര്‍ഭ 1954). സമാജം ജീവസ്സുറ്റ ഒരു സങ്കല്പമാണെന്നതിനാല്‍ നാമെല്ലാം സമാജത്തിന്റെ അംഗങ്ങളാണ്, ഒരേ സമാജ ചൈതന്യമാണ് നമ്മളില്‍ കുടികൊള്ളുന്നത്. ആ ചൈതന്യ ഭാവത്തിന്റെ അടിസ്ഥാനത്തില്‍ നാമെല്ലാം സമന്മാരാണ്, പരസ്പര പൂരകങ്ങളാണ് എന്നതോടൊപ്പം പരസ്പരം സമരസമാണ് എന്നതായിരുന്നു ശ്രീ ഗുരുജിയുടെ കാഴ്ചപ്പാട്. അദ്ദേഹം പറഞ്ഞു: ‘ഈ ധാരണയ്ക്ക് അനുസൃതമായി ഏകാത്മകതയെ സാക്ഷാത്കരിക്കാം. ആസേതുഹിമാചലമുള്ള രാഷ്ട്രത്തെ മഹത്തും ശ്രേഷ്ഠവും ഈശ്വരീയവും ചൈതന്യമയവുമായ വ്യക്തിത്വമായിക്കണ്ട് അതിലെ അംഗമെന്ന നിലയ്ക്കു നമ്മള്‍ ഒന്നാണെന്ന് മനസ്സിലാക്കാം (ശ്രീ ഗുരുജി സമഗ്ര, വാല്യം 2, പുറം 102). മനുഷ്യന് സമാജ ജീവിതത്തില്‍ പ്രകൃതിജന്യമായി ഉണ്ടാകുന്ന അസമത്വത്തെ സ്വാധീനം ചെലുത്താന്‍ അനുവദിക്കാതിരിക്കുന്നതാണ് ബുദ്ധി. ഈ അസമത്വത്തെ, അതിന്റെ പേരിലുള്ള തൊഴില്‍പരമായ, കഴിക്കുന്ന ഭക്ഷണത്തെ സംബന്ധിക്കുന്ന നിഷ്‌ക്കര്‍ഷങ്ങള്‍ എന്നിവയെ പരസ്പര സഹയോഗത്താല്‍ പരിഹരിക്കാവുന്നതാണ്. ”മനുഷ്യന്‍ ഏറ്റവും ഉന്നതമായ സാമഞ്ജസ്യത്തില്‍ ജീവിക്കാനുള്ള യോഗ്യത നേടേണ്ടിവരും. ഒരു മുടന്തനും അന്ധനും തമ്മിലുള്ള പാരസ്പര്യം പോലെയാണിത്. ഇതുകാരണം മുടന്തന് കാലുകളും അന്ധന് കണ്ണുകളും ലഭിക്കുന്നു. സഹകരണത്തിന്റെ ഭാവന അസമത്വത്തിന്റെ കയ്പ്പിനെ ഇല്ലാതാക്കുന്നു. വ്യക്തിയും സമാജവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് സംഘര്‍ഷത്തിന്റേതല്ല, മറിച്ച് എല്ലാ മനുഷ്യരിലും കുടികൊള്ളുന്നത് ഒരേ ചൈതന്യമാണെന്ന ബോധത്തില്‍ നിന്നുളവായ സാമഞ്ജസ്യത്തിന്റേയും സഹകരണത്തിന്റേതുമാണ് (വിചാര്‍ നവനീത് പുറം 26-27).
ശ്രീ ഗുരുജി ‘വര്‍ണവ്യവസ്ഥ’, ‘ജാതിവ്യവസ്ഥ’ എന്നീ സംജ്ഞകള്‍ ഉപയോഗിച്ചിട്ടുണ്ട്. ‘വര്‍ണഭേദം’, ‘ജാതിഭേദം’ എന്നിവ ഇപ്പോള്‍ ഉണ്ടായ വാക്കുകളാണ്. ഇപ്പോഴത്തെ അതിന്റെ സ്വരൂപം ‘അധോമുഖമായി മാറിയിരിക്കുന്നു’ എന്നാണ് ശ്രീ ഗുരുജിയുടെ വിശ്വാസം. നമ്മുടെ എല്ലാ പതനത്തിനും കാരണം വര്‍ണവ്യവസ്ഥയും ജാതിവ്യവസ്ഥയുമാണെന്നും തല്‍ഫലമായാണ് നാം പാരതന്ത്ര്യത്തിലേക്ക് നീങ്ങിയതെന്നും ഉള്ള നിലപാട് ശ്രീ ഗുരുജിക്ക് സ്വീകാര്യമായിരുന്നില്ല. ചരിത്രത്തിന്റെ ദൃഷ്ടിയില്‍ ഈ കാഴ്ചപ്പാട് ശരിയല്ല. ഈ വിഷയത്തില്‍ ശ്രീ ഗുരുജിയുടെ അഭിപ്രായം ഇപ്രകാരമായിരുന്നു. ”നമ്മുടെ രാഷ്ട്രം വിദേശീയരുടെ ആക്രമണത്തിന് വിധേയമായിരുന്ന ആയിരം വര്‍ഷവും നമ്മെ കീഴടക്കുവാന്‍ അവരെ സഹായിച്ച നമ്മുടെ ദേശീയൈക്യരാഹിത്യത്തിന്റെ കാരണം ജാതിവ്യത്യാസമായിരുന്നുവെന്നു കാണിക്കുന്ന ഒരൊറ്റ ഉദാഹരണവും രേഖപ്പെടുത്തിയിട്ടില്ല. ദല്‍ഹിയിലെ ഹിന്ദുരാജാവായിരുന്ന പൃഥ്വീരാജനെ പരാജയപ്പെടുത്തുവാന്‍ മുഹമ്മദ് ഗോറിയെ സഹായിച്ച ജയചന്ദ്രന്‍ പൃഥ്വീരാജന്റെ അതേ ജാതിയില്‍പ്പെട്ട ആളായിരുന്നു. റാണാപ്രതാപനെ കാടുകള്‍ തോറും വേട്ടയാടിക്കൊണ്ടിരുന്നത് അദ്ദേഹത്തിന്റെതന്നെ ജാതിയില്‍പ്പെട്ട രാജാമാനസിംഹനായിരുന്നു. ശിവാജിയെയും സ്വജാതിയില്‍പ്പെട്ടവര്‍ എതിര്‍ത്തിട്ടുണ്ട്. ജാതിഭിന്നത ഒരിക്കലും ഇതിന് കാരണമായിരുന്നില്ല (ശ്രീ ഗുരുജി സമഗ്ര, വാല്യം 11, പുറം 116).
(1949 നവംബര്‍ 25ന് ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നടത്തിയ തന്റെ അവസാനത്തെ പ്രഭാഷണത്തില്‍ ഭാരത ഭരണഘടനാ ശില്പിയായ ഡോ. ഭീമറാവു അംബേദ്കര്‍ നല്‍കിയത് ഇതേ ഉദാഹരണങ്ങള്‍ തന്നെയായിരുന്നു). ശേഷം ശ്രീ ഗുരുജി പറയുന്നു: ”നമ്മുടെ ദൗര്‍ബല്യത്തിന്റെ മൂലകാരണം ജാതിവ്യവസ്ഥയായിരുന്നെങ്കില്‍ ജാതികള്‍ ഇല്ലാതിരുന്ന ജനതകളെക്കാള്‍ എത്രയോ എളുപ്പം നാം വിദേശീയാക്രമണത്തിന് അടിപ്പെടുമായിരുന്നു.” മുസ്ലിം ആക്രമണകാരികള്‍ ”ഇറാന്‍, ഈജിപ്ത്, റോം, യൂറോപ്പ് മുതലായ അനേകം സാമ്രാജ്യങ്ങള്‍ ചവിട്ടിമെതിച്ചു ചൈനവരെയെത്തി, ഭൂമുഖത്തെ വലിയൊരു ഭാഗം കയ്യടക്കുകയും ചെയ്തു. ആ രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയിലൊന്നും ജാതികളും ഉപജാതികളും ഉണ്ടായിരുന്നില്ല. എന്നാല്‍ ആ പ്രബല സാമ്രാജ്യങ്ങളുടെയെല്ലാം പ്രൗഢി യും സമ്പത്തും മാഹാത്മ്യവുമൊക്കെ മുസ്ലീം മുന്നേറ്റത്തിനു മുമ്പില്‍ ഉടച്ചു നീക്കപ്പെട്ടു. നമ്മുടെ ജനങ്ങളാകട്ടെ, ഈ ആക്രമണങ്ങളുടെ വേലിയേറ്റത്തെ ആയിരത്തിലധികം വര്‍ഷങ്ങളോളം ശക്തമായി ചെറുത്തു നില്‍ക്കുകയും, ശത്രുശക്തികളെ പൂര്‍ണമായും അടിച്ചമര്‍ത്തുന്നതില്‍ വിജയിക്കുകയുമാണുണ്ടായത് (ശ്രീഗുരുജി സമഗ്ര, വാല്യം 11, പുറം 116-117).
ഈ പറഞ്ഞതിന്റെ അര്‍ത്ഥം ഇപ്പോഴത്തെ അവസ്ഥയില്‍ വര്‍ണവ്യത്യാസത്തേയും ജാതിഭേദത്തെയും നിലനിര്‍ത്തേണ്ടത് സമാജത്തെ സംബന്ധിച്ച് ആവശ്യമാണെന്ന് കരുതുന്നത് തികച്ചും തെറ്റാണ്. ഈ കാഴ്ചപ്പാട് ശ്രീ ഗുരുജിക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. ഗുരുജിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ”ജാതിവ്യവസ്ഥ ഇപ്പോള്‍ എല്ലാവിധത്തിലും പൂര്‍ണമായും ദുഷിച്ചുപോയിരിക്കുന്നു എന്ന് നിസ്സംശയം പറയാം. ഞാന്‍ ഒരിക്കല്‍, പുതിയ വീടുപണിയാന്‍ പഴയവീട് അനേകം തവണ പൊളിക്കേണ്ടിവരുമെന്ന് ആരോടോ പറയുകയുണ്ടായി. വികൃതമായിത്തീര്‍ന്ന ഇപ്പോഴത്തെ സാമൂഹ്യഘടനയെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ പൊളിച്ചടുക്കണം. അവിടെ നിന്ന് മുന്നോട്ടു നീങ്ങുമ്പോള്‍ വിശുദ്ധമായ ഒരു രൂപം ഉണ്ടാവുന്നെങ്കില്‍ ഉണ്ടാവട്ടെ. അതപ്പോള്‍ നോക്കാം. ഇപ്പോള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഏകരസമായ ഒരു സമൂഹത്തെ സൃഷ്ടിച്ച്, വിശുദ്ധമായ നമ്മുടെ രാഷ്ട്രീയത്വത്തിന്റെ ഓര്‍മ്മ മനസ്സില്‍ സമ്പൂര്‍ണമായും സൂക്ഷിച്ച്, രാഷ്ട്രത്തിന്റെ നിത്യചൈതന്യമയവും സൂത്രബദ്ധവുമായ ശക്തിയെ സംബന്ധിക്കുന്ന ആകാംക്ഷ അന്തഃകരണത്തില്‍ ജാഗ്രത്തായി നിലനിര്‍ത്തുന്ന സമാജത്തെ കെട്ടിപ്പടുക്കണം” (ഇന്ദോര്‍ വര്‍ഗ്: ശ്രീ ഗുരുജി സമഗ്രദര്‍ശന്‍ വാല്യം 4, പുറം 32, 33).
പലവുരു അനേകം കാര്യകര്‍ത്താക്കന്മാര്‍ വര്‍ണവ്യവസ്ഥ, ജാതിവ്യവസ്ഥ എന്നിവയെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ ശ്രീ ഗുരുജിയോട് ഉന്നയിച്ചിരുന്നു. ആ ചോദ്യങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ മറുപടിയില്‍ നിന്നും വര്‍ണവ്യവസ്ഥ, ജാതി എന്നിവയെ സംബന്ധിച്ച അദ്ദേഹത്തിന്റെ അഭിപ്രായം വളരെ സ്പഷ്ടമായിരുന്നു. ഉദാഹരണത്തിന്, ചില ചോദ്യങ്ങളും അവയ്ക്ക് അദ്ദേഹം നല്‍കിയ മറുപടിയും ഇവിടെ ഉദ്ധരിക്കാം:
ചോദ്യം: ഭാരതം ഹിന്ദുരാഷ്ട്രമാണെന്ന സിദ്ധാന്തത്തെ എതിര്‍ക്കുന്നവര്‍, പണ്ടുകാലത്ത് നിലനിന്നിരുന്ന ജാതിയും വര്‍ണവ്യവസ്ഥയും തിരിച്ചുകൊണ്ടുവന്ന് അതിന്റെ അടിസ്ഥാനത്തില്‍ അസ്പൃശ്യതയെ പ്രോത്സാഹിപ്പിച്ച് ബ്രാഹ്മണരുടെ മേധാവിത്വം സ്ഥാപിക്കപ്പെടും എന്ന് പറയുന്നു. ഇത്തരം വികൃതമായ ചിന്തകള്‍, വാസ്തവവിരുദ്ധമായ വ്യാഖ്യാനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് അവര്‍ നമുക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഇത്തരം ചിന്ത ദേശദ്രോഹപരവും ഘാതകവുമാണെന്ന് അവര്‍ കരുതുന്നു.
ഉത്തരം: കലിയുഗത്തില്‍ എല്ലാ വര്‍ണങ്ങളും ഇല്ലാതായി ഒരു വര്‍ണം മാത്രം നിലനില്‍ക്കുമെന്നാണ് പറയപ്പെടുന്നത്. അതിനെ അംഗീകരിക്കാമല്ലൊ. വര്‍ണവ്യവസ്ഥ, ജാതിവ്യവസ്ഥ എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് സങ്കോചം തോന്നുകയും നാം ‘ക്ഷമാപണ മനോഭാവം’ കൈക്കൊളളുകയും ചെയ്യുന്നു. ഇത്തരം ഒരു വ്യവസ്ഥ ഒരു കാലത്ത് നിലനിന്നിരുന്നു എന്ന് നാം ദൃഢതയോടെ പറയണം. ആ കാലത്ത് സമാജം അതിന്റെ ഗുണഫലം അനുഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ അത് ഗുണകരമല്ല എന്ന് തോന്നുന്നു. അതുകൊണ്ട്, അതിനെ ഇല്ലാതാക്കി നാം പുതിയൊരു വ്യവസ്ഥ ഉണ്ടാക്കും.
ജീവശാസ്ത്രമനുസരിച്ച് വികാസം തികച്ചും സരളമായ സൃഷ്ടിയില്‍ ആരംഭിച്ച് ജടിലതയിലേക്കാണ് നീങ്ങുക. ജീവന്റെ പ്രാഥമിക ദശയില്‍ കയ്യും കാലും. ഒന്നും ഉണ്ടായിരുന്നില്ല. കേവലം ഒരു മാംസകോശമാണുണ്ടായിരുന്നത്. തിന്നുക, കുടിക്കുക, വിസര്‍ജ്ജനം നടത്തുക മുതലായ കാര്യങ്ങളെല്ലാം നിര്‍വ്വഹിച്ചിരുന്നത് അതുതന്നെയാണ്. അതിന്റെ വികാസ പ്രക്രിയയില്‍ നിര്‍വ്വഹണപരമായ അവയവങ്ങള്‍ (Functional organs) പ്രകടമായിത്തുടങ്ങി. ഈ ‘സങ്കീര്‍ണമായ പ്രക്രിയ’ (Involutionary process) സാമാജിക ജീവിതത്തിലും കാണാം. ഇത് ഇല്ലാത്തവ പ്രാകൃത സമൂഹങ്ങളാണ്. കേവലം മാരകമായ ആയുധങ്ങള്‍ നിര്‍മ്മിക്കലല്ല വികാസം. നാം സമാജത്തെ ഈശ്വരന്റെ രൂപത്തിലാണ് കാണുന്നത്. അതില്‍ ഏതൊരു വിഭാഗവും അസ്പൃശ്യമല്ല, ഉപേക്ഷണീയമല്ല! ഓരോ വിഭാഗവും പവിത്രമാണെന്നതാണ് നമ്മുടെ വിശ്വാസം. ഉച്ച-നീച ഭാവങ്ങള്‍ അംഗങ്ങളെ സംബന്ധിച്ച് ഉണ്ടാവുക സാധ്യമല്ല. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ നാം സമാജത്തെ നിര്‍മ്മിക്കും. ഭൂതകാലത്തെ ഓര്‍ത്ത് ക്ഷമാപണമനോഭാവം സ്വീകരിക്കേണ്ട കാര്യമില്ല. ചോദിക്കുന്നവരോട്, ”നിങ്ങളുടെ കാര്യത്തെക്കുറിച്ച് എന്ത് പറയുന്നു?” എന്ന് തിരിച്ചു ചോദിക്കണം. ശതാബ്ദങ്ങള്‍ നീണ്ടുനിന്ന കാലഘട്ടത്തില്‍ മാനവ നാഗരികതക്ക് നിങ്ങള്‍ എന്ത് സംഭാവനയാണ് നല്‍കിയത്? ഇപ്പോഴും നിങ്ങള്‍ നടപ്പാക്കുന്ന പദ്ധതികള്‍ മാനവക്ഷേമം സാധ്യമാക്കും എന്നതിന് യാതൊരു ഉറപ്പുമില്ല. ഞങ്ങള്‍ക്ക് ഉപദേശം നല്‍കാന്‍ നിങ്ങള്‍ക്ക് എന്ത് അര്‍ഹതയാണ് ഉള്ളത്? ഇത് ഞങ്ങളുടെ സമാജമാണ്. ഈ സമാജത്തില്‍ ഞങ്ങള്‍ സമരസത കൈവരിക്കും. അതിന്റെ നാനാപ്രകാരത്തിലുള്ള കര്‍തൃത്വശേഷി, ബുദ്ധിശക്തി എന്നിവ ഉണര്‍ത്തി ഞങ്ങള്‍ ഈ സമൂഹത്തെ വികസനോന്മുഖമാക്കും.”
ചോദ്യം: ജാതിയെക്കുറിച്ച് അങ്ങയുടെ വ്യക്തമായ കാഴ്ചപ്പാട് എന്താണ്?
ഉത്തരം: സംഘം ഒരു ജാതിയേയും അംഗീകരിക്കുന്നില്ല. അതിന്റെ കാഴ്ചപ്പാടില്‍ ഓരോ വ്യക്തിയും ഹിന്ദുവാണ്. ജാതി ഒരു കാലത്ത് മഹത്തായ ഒരു വ്യവസ്ഥയായിരുന്നു. പക്ഷെ, ഇപ്പോള്‍ അത് ദേശ-കാല ബാഹ്യമായി കഴിഞ്ഞിട്ടുണ്ട്. അയവില്ലാത്തതെന്തും ഏറ്റവും വേഗത്തില്‍ കാലഹരണപ്പെട്ടതായി തീരുന്നു. അസ്പൃശ്യത നിയമരൂപത്തിലല്ല. പ്രത്യക്ഷരൂപത്തില്‍ തന്നെ ഇല്ലാതാവണം. ഈ വിഷയത്തില്‍, ധര്‍മ്മാചാര്യന്മാര്‍ അസ്പൃശ്യതയെ ഉന്മൂലനം ചെയ്യുന്നതിന് ധാര്‍മ്മികമായ സാധുത പ്രദാനം ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. മനുഷ്യന്‍ അവന്റെ കര്‍ത്തവ്യം ഉച്ച-നീചത്വത്തെ കുറിച്ച് ചിന്തിക്കാതെ ഏറ്റവും ശ്രേഷ്ഠമായ രീതിയില്‍ നിര്‍വ്വഹിക്കുന്നതാണ് യഥാര്‍ത്ഥ ധര്‍മ്മം എന്നുകൂടി ഞാന്‍ വിശ്വസിക്കുന്നു. എല്ലാ കാര്യങ്ങളും ഉപാസനാ രൂപത്തിലുള്ളതാണെന്നതിനാല്‍ പൂജാഭാവത്തോടെ തന്നെവേണം ചെയ്യാന്‍. ഞാന്‍ ജാതിയെ കാണുന്നത് പ്രാചീന കവചത്തിന്റെ രൂപത്തിലാണ്. അത് നിലവില്‍ വന്ന സമയത്ത് അതിന്റെ കര്‍ത്തവ്യം നിര്‍വ്വഹിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിന് സാംഗത്യമില്ല. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് പശ്ചിമ പഞ്ചാബിലും പൂര്‍വ്വ ബംഗാളിലും ജാതിവ്യവസ്ഥ ദുര്‍ബ്ബലമായിരുന്നു. ഈ കാരണം കൊണ്ടാണ് ഈ പ്രദേശങ്ങള്‍ ഇസ്ലാമിന്റെ മുമ്പില്‍ പരാജയപ്പെട്ടത്. ജാതിവ്യവസ്ഥയാണ് പരാജയത്തിന് കാരണം എന്നത് സ്വാര്‍ത്ഥമതികളായ ആളുകള്‍ ഉന്നയിക്കുന്ന തെറ്റായ ആരോപണമാണ്. അജ്ഞാനം കാരണം ഉടലെടുത്ത ഈ ദുരാരോപണത്തെ അംഗീകരിക്കാന്‍ ഞാന്‍ തയ്യാറല്ല. അത് ഉടലെടുത്ത കാലത്ത് നാലുപാടും മറ്റെല്ലാം തകരുന്നതായി കാണപ്പെട്ടപ്പോള്‍ അതിന് സമാജത്തെ സംഘടിതമായി നിലനിര്‍ത്താനായി.
ചോദ്യം: ഹിന്ദുസംസ്‌കാരത്തിന്റെ വളര്‍ച്ചക്ക് വര്‍ണവ്യവസ്ഥ പുനഃസ്ഥാപിക്കേണ്ടതാവശ്യമാണോ?
ഉത്തരം: ഒരിക്കലുമല്ല. നാം ജാതിവ്യവസ്ഥക്ക് അനുകൂലമല്ല എന്നതോടൊപ്പം അതിനെ എതിര്‍ക്കുന്നുമില്ല. അതിനെക്കുറിച്ച് നമുക്ക് ആകെ അറിയാവുന്നത്, ആപത്ത് നേരിട്ടിരുന്ന കാലഘട്ടത്തില്‍ അത് വളരെ ഉപയോഗപ്രദമായിരുന്നു. ഇപ്പോള്‍ സമാജത്തിന് അതിന്റെ ആവശ്യമില്ലെന്ന് തോന്നുന്നുവെങ്കില്‍ അത് സ്വയം ഇല്ലാതായിത്തീരും. അതിന്റെ പേരില്‍ ആരും ദുഃഖിക്കണമെന്നില്ല.
ചോദ്യം: വര്‍ണവ്യവസ്ഥ ഹിന്ദുസമാജത്തിന് അനിവാര്യമല്ലെ?
ഉത്തരം: അത് സമാജത്തിന്റെ അവസ്ഥയോ, അധിഷ്ഠാനമോ അല്ല. അത് കേവലം ഒരു വ്യവസ്ഥ അഥവാ പദ്ധതിയാണ്. ഉദ്ദേശ്യം നേടാന്‍ അത് സഹായകമോ, അല്ലയോ എന്നതിന്റെ അടിസ്ഥാനത്തില്‍ അതിനെ നിലനിര്‍ത്തുകയോ അഥവാ അവസാനിപ്പിക്കുകയോ ചെയ്യാം!