എന്‍ജിനീയറിംഗ് വൈദഗ്ദ്ധ്യത്തിന്റെ എക്കാലത്തേയും ഉദാത്ത മാതൃകയായി കണക്കാക്കപ്പെടുന്ന ഒന്നാണ് പനാമ കനാല്‍.പസഫിക് സമുദ്രത്തേയും അറ്റ്‌ലാന്റിക് കടലിനേയും ബന്ധിപ്പിക്കുന്ന ഈ മനുഷ്യനിര്‍മിത കനാല്‍ 1914 ആഗസ്റ്റ് 15ന് തുറന്നുകൊടുത്തതു മുതല്‍ അക്കാലയളവില്‍ പനാമകനാലിന്റെ ഉടമസ്ഥരായിരുന്ന അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് പിന്നീട് സമുദ്രാന്തരീക്ഷ വാണിജ്യനീക്കത്തില്‍ മേല്‍ക്കൈ കിട്ടുന്നതു വരെ നീളുന്നു ഇതിന്റെ പ്രസക്തി.
2014ലെ കണക്കനുസരിച്ച്ഏതാണ്ട് 10 ലക്ഷത്തിലധികം കപ്പലുകള്‍ പനാമ കനാല്‍ മുറിച്ചു കടന്നിട്ടുണ്ട്. മാത്രവുമല്ല ഇന്ന് ലോക സമുദ്രാന്തരീയ വ്യാപാരത്തിന്റെ 5% ചരക്കുനീക്കവും പനാമ കനാലിലൂടെയാണെന്നത് 77 കിലോമീറ്റര്‍ നീളം വരുന്ന ഇതിന്റെ പ്രാധാന്യം വിളിച്ചു പറയുന്നു.
ക്രിസ്തുവര്‍ഷം 1500-ല്‍ തന്നെ റോമന്‍ ഭരണാധികാരിയായിരുന്ന ചാള്‍സ് 5-ാമന്‍ അറ്റ്‌ലാന്റിനേയും പസഫിക്കിനേയും ബന്ധിപ്പിക്കേണ്ടതിന്റെ അവശ്യകത തിരിച്ചറിഞ്ഞിരുന്നുവെങ്കിലും നൂറ്റാണ്ടുകള്‍ കഴിഞ്ഞ് 1880-ല്‍ ഫ്രഞ്ച് ഗവണ്‍മെന്റാണ് പനാമ കനാല്‍ എന്ന ആശയത്തിന് ചൂടും ചൂരുമേകിയത്. പശ്ചിമേഷ്യയില്‍ സൂയസ് കനാല്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ പ്രഗല്‍ഭനായ എന്‍ജിനീയര്‍ ഫെഡിനാന്‍ഡ് ലെസപ്പ്‌സിന് ഉത്തരവാദിത്തം ഏല്‍പ്പിച്ചുകൊടുത്തുവെങ്കിലും പ്രതികൂലകാലാവസ്ഥയും പകര്‍ച്ചവ്യാധികളും സാമ്പത്തിക പ്രതിസന്ധികളും മൂലം ഫ്രഞ്ച് സര്‍ക്കാര്‍ ബൃഹത്തായ ഈ പദ്ധതിയില്‍നിന്ന് പിന്മാറുകയാണുണ്ടായത്.
അമേരിക്കന്‍ ഐക്യനാടുകള്‍ 1904ല്‍ പനാമകനാല്‍ പദ്ധതിക്ക് ജീവന്‍ വയ്പിച്ചതോടുകൂടി ഇന്നത്തെ ഈ മനുഷ്യനിര്‍മ്മിതിയുടെ ചരിത്രവും തുടങ്ങുന്നു. വിദഗ്ദ്ധരായ തൊഴിലാളികളുടെയും സാങ്കേതിക വൈദഗ്ദ്ധ്യത്തിന്റെയും അഭാവമാണ് ഫ്രാന്‍സിനെ ഇതില്‍ നിന്ന് പിന്‍തിരിപ്പിച്ചതെങ്കില്‍ ഏതാണ്ട് ഒന്നരലക്ഷത്തോളം വിദഗ്ദ്ധതൊഴിലാളികളെ പനാമകനാല്‍ നിര്‍മ്മിതിയില്‍ പങ്കാളികളാക്കാന്‍ അമേരിക്കക്ക് സാധിച്ചു.
വൈദഗ്ദ്ധ്യം നേടിയ തൊഴിലാളികളെ ചൈന, ഫ്രാന്‍സ് കരീബിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തിക്കുകയും 10 വര്‍ഷത്തിനുള്ളില്‍ കനാല്‍ നിര്‍മ്മിതി പൂര്‍ത്തിയാക്കുകയും ചെയ്തു. അതോടെ അന്താരാഷ്ട്ര രാഷ്ട്രീയ ഭൂപടത്തിലെ നിര്‍ണ്ണായക ശക്തിയായി പനാമ കനാലിന്റെ ഉടമകളായ അമേരിക്ക മാറുകയും ചെയ്തുവെന്നത് പില്‍ക്കാല ചരിത്രം.
ഇതൊക്കെ തന്നെയാണെങ്കിലും ഏതാണ്ട് 27000 തൊഴിലാളികള്‍ കനാല്‍ നിര്‍മ്മാണത്തിനിടെ സാംക്രമികരോഗങ്ങളായ മലേറിയയും മഞ്ഞപ്പനിയുമൊക്കെ പിടിച്ച് മരണമടഞ്ഞുവെന്നത് ഇതിന്റെ ദുരന്തവശമാണ്. 20-ാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങള്‍ വരെയും തന്ത്രപരമായ പനാമകനാലിന്റെ ഉടമസ്ഥാവകാശം അമേരിക്ക കൈവശം വച്ചിരുന്നു. തെക്കേ അമേരിക്കയുടേയും വടക്കേ അമേരിക്കയുടേയും ഒത്ത നടുവില്‍ ഇരുസമുദ്രങ്ങളേയും ബന്ധിപ്പിക്കുന്ന പനാമകനാലിന്റെ നിയന്ത്രണം 1999 ഡിസംബര്‍ 31ന് ‘പനാമ’ രാഷ്ട്രത്തിന് കൈമാറിയതോടെ കനാലിന്റെ പുതിയൊരു ചരിത്രവും കൂടി തുടങ്ങുന്നു.
ഇന്ന് എല്ലാ അര്‍ത്ഥത്തിലും ഒരു കൊച്ചുരാജ്യമായ പനാമയുടെ ജീവനാഡിയാണ് പനാമ കനാല്‍. 1 ബില്ല്യണ്‍ ഡോളറിന്റെ വരുമാനം പ്രതിവര്‍ഷം ആ രാജ്യത്തിന് ലഭിക്കുന്നു. ഇതാകട്ടെ ആ രാജ്യത്തിന്റെ വാര്‍ഷിക വരുമാനത്തിന്റെ 10% വും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ 6%വുമാണ്. ഏതാണ്ട് 10000ത്തിലധികം ആളുകള്‍ക്ക് പ്രത്യക്ഷമായി തൊഴില്‍ നല്‍കുന്ന, പ്രതിവര്‍ഷം 8.4% സാമ്പത്തിക വളര്‍ച്ചയുള്ള കനാലിനെ പനാമക്കാര്‍ അതുകൊണ്ട് തന്നെ കണ്ണിലെ കൃഷ്ണമണിപോലെയാണ് കാത്തുസൂക്ഷിക്കുന്നതും. പനാമക്കാര്‍കാകട്ടെ കനാല്‍ എന്നാല്‍ പുരോഗതി എന്നതാണ് മറുവാക്കും.
പനാമകനാല്‍ അതോറിറ്റി യാണ് (പിസിഎ)കനാലിന്റെ ഭരണത്തിന്റെ ദൈനംദിനകാര്യങ്ങള്‍ നോക്കിനടത്തുന്നത്. ഇതൊക്കെ തന്നെയാണെങ്കിലും മറ്റു കപ്പല്‍ചാനലുകളില്‍ നിന്നുള്ള (പ്രത്യേകിച്ചും സൂയസ് കനാല്‍) കടുത്ത മത്സരത്തേയും പനാമയുടെ ജീവനാഡി നേരിടുന്നുണ്ട്. കപ്പല്‍ പാത വികസിപ്പിക്കാതെ പനാമകനാലിന്റെ ഭാവിയും അത്ര ശുഭകരമല്ല. ഈജിപ്ത് സര്‍ക്കാര്‍ വന്‍തോതിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സൂയസ് കനാലില്‍ കോപ്പുകൂട്ടുകയാണ്. നാല് ബില്ല്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ സമാന്തര സൂയസ് കനാല്‍ കൂടി പ്രസിഡന്റ് അല്‍-സീസി പ്രഖ്യാപിച്ചിട്ടുണ്ട്. അയല്‍രാജ്യമായ നിക്കരാഗ്വേയുടെ പനാമകനാലിന്റെ മേലുള്ള അവകാശവാദവും, ഒരുപക്ഷേ അവര്‍ ഒരു സമാന്തര കപ്പല്‍ പാത നിര്‍മ്മിച്ചുകളയുമോ എന്നുള്ള ഭയവുമെല്ലാം പനാമയെ അതിന്റെ സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായ കനാലിനെ നവീകരിക്കാനും വികസിപ്പിക്കുവാനും നിര്‍ബ്ബന്ധിതമാക്കുന്നു.
ഏതായാലും കഴിഞ്ഞ നൂറ്റാണ്ടിന്റെ അധികാര രാഷ്ട്രീയ ഭൂപടം മാറ്റിമറിക്കുവാന്‍ ശ്രദ്ധേയമായ പങ്കുവഹിച്ച പനാമ കനാലിന് അതിന്റെ ഗതകാല പ്രൗഢിയും പ്രതാപവും നിലനിര്‍ത്തുവാന്‍ കഴിയുമോ എന്നത് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.