1978 സപ്തംബര്‍ 20-ാം തീയതി മദ്രാസില്‍ തോപ്പില്‍ഭാസി സ്ഥിരമായി താമസിച്ചിരുന്ന വിക്ടോറിയാ ഹോട്ടലിലേക്ക് പി.ഭാസ്‌കരന്‍ ഫോണ്‍ ചെയ്തു. കേരളാ ഗവണ്‍മെന്റിന്റെ ‘കൈരളി’ എന്ന കപ്പല്‍ മദ്രാസ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കയാണെന്നും അതിന്റെ ക്യാപ്റ്റന്‍, ഭാസിയേയും പി.ഭാസ്‌കരനെയും ഒരു ഡിന്നറിനു ക്ഷണിച്ചിട്ടുണ്ടെന്നുമായിരുന്നു സന്ദേശം.
ജീവിതത്തില്‍ അന്നുവരെ ഒരു കപ്പല്‍ അടുത്തു കണ്ടിട്ടില്ലാത്തതിനാല്‍ ആഹ്ലാദത്തോടെയാണ് അവര്‍ തുറമുഖത്തേയ്ക്കു പോയത്. കൂടാതെ കപ്പലിലെ ഡിന്നറായതിനാല്‍ ലോകത്തിലെ എല്ലാത്തരം മദ്യവും സുലഭമായിരിക്കുമെന്ന പ്രതീക്ഷയുമുണ്ട്.
അവര്‍ ക്യാപ്റ്റന്റെ മുറിയിലേയ്ക്ക് ആനയിക്കപ്പെട്ടു. ലോകത്തിലെ വിശേഷപ്പെട്ട മദ്യങ്ങള്‍ വച്ചിട്ടുള്ള ചെറിയൊരു ബാറു തന്നെയാണ് ആ മുറി. സല്‍ക്കാരം ഒരു ഘട്ടമെത്തിയപ്പോള്‍ കപ്പല്‍ മുഴുവന്‍ നടന്നു കാണുവാന്‍ മോഹം. ക്യാപ്റ്റന്‍ പ്രധാന എന്‍ജിനീയറായ ജോര്‍ജിനെ അതിഥികള്‍ക്കു കൂട്ടായി വിട്ടു.
ജോര്‍ജ് ആദ്യം അതിഥികളെ തന്റെ മുറിയിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി. സുന്ദരിയായ ഭാര്യയെ പരിചയപ്പെടുത്തി. ”കപ്പല്‍ ദൂരെ കണ്ടാല്‍ ഇവള്‍ ഛര്‍ദ്ദിക്കും. എന്നാലും എന്നെ വിട്ട് വീട്ടില്‍ താമസിക്കില്ല.” ജോര്‍ജ് പറഞ്ഞതു കേട്ട് ആ നവവധു ചിരിച്ചു.
എന്‍ജിനീയര്‍ അതിഥികളെ കപ്പലിന്റെ എല്ലാ നിയന്ത്രണങ്ങളും നടത്തുന്ന കണ്‍ട്രോള്‍ റൂമിലേക്കു കൂട്ടിക്കൊണ്ടുപോയി. ജോര്‍ജ് പറഞ്ഞു: ‘പുതിയ യന്ത്ര സജ്ജീകരണങ്ങളെല്ലാം ഇപ്പോള്‍ ഉള്ളതുകൊണ്ട് മനുഷ്യന്റെ കണക്കുകൂട്ടലുകളൊന്നുമില്ലാതെ കപ്പലുകള്‍ക്ക് സുരക്ഷിതമായി എവിടെയും എത്താം. അപകടസാധ്യത പതിനായിരത്തില്‍ ഒന്നുപോലുമില്ല. പിന്നെ കടലല്ലേ അതിന്റെ മുഴുവന്‍ നിഗൂഢതയും കണ്ടെത്താനായിട്ടില്ലല്ലോ.”
കപ്പലിലെ ഗംഭീര സല്‍ക്കാരത്തിനുശേഷം ഭാസിയും ഭാസ്‌കരന്‍മാസ്റ്ററും യാത്ര പറഞ്ഞിറങ്ങി.
ഇവര്‍ പിന്നീട് നാട്ടില്‍ വന്ന സമയത്താണ് ‘കൈരളി കപ്പല്‍’ അപ്രത്യക്ഷമാകുന്നത്. മദ്രാസില്‍ നിന്ന് ബോംബെയില്‍ എത്തി ഇരുമ്പയിര് കയറ്റി അറബിക്കടലിലൂടെ ആഫ്രിക്കന്‍ തീരം ലക്ഷ്യമാക്കിപ്പോയ കപ്പല്‍ കാണാതാവുകയായിരുന്നു. കപ്പലില്‍ നിന്നുള്ള റേഡിയോ സന്ദേശങ്ങളൊന്നും മറ്റു കപ്പലുകളിലോ തീരത്തോ ലഭ്യമായില്ല. തികച്ചും അജ്ഞാത സാഹചര്യങ്ങളിലാണ് കൈരളി അപ്രത്യക്ഷമാകുന്നത്.
വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ നടത്തപ്പെട്ടു. ആ കപ്പല്‍ അറബിക്കടലിന്റെ അഗാധതയില്‍ എവിടെയെങ്കിലും അപ്പാടെ താഴ്ന്നു കിടക്കുന്നുണ്ടാവാം.
ആ കപ്പല്‍ ദുരന്തം തോപ്പില്‍ഭാസിയെ ഏറെനാള്‍ ഉത്ക്കണ്ഠപ്പെടുത്തുകയും മാനസികമായി തളര്‍ത്തുകയും ചെയ്തു. പല ദിവസങ്ങള്‍ അദ്ദേഹം ദുഃസ്വപ്‌നങ്ങള്‍ കണ്ടു. ആര്‍ത്തിരമ്പുന്ന കടലും അതിന്റെ അടിത്തട്ടിലേയ്ക്കു മുങ്ങിയ കപ്പലും അതിലെ ഒരു മുറിയില്‍ ആലിംഗനബദ്ധരായി മരണത്തെ നേരിടുന്ന ജോര്‍ജ്ജും ഭാര്യയുമെല്ലാം ആ ദുഃസ്വപ്നങ്ങളില്‍ ഉണ്ടായിരുന്നു.