പുരാതന ഭാരതത്തില്‍ ഭക്തിയുടെ പുന:സ്ഥാപനത്തിനായി ശ്രീമദ് ഭാഗവതസപ്താഹത്തിനു തുടക്കം കുറിച്ചതിന്റെ കഥ പത്മപുരാണത്തില്‍ പറയുന്നുണ്ട്. നാരദന്‍ കലികാലത്തൊരിക്കല്‍ ഭൂമിയില്‍ തീര്‍ത്ഥാടനത്തിനു വന്നപ്പോള്‍ കണ്ട കാഴ്ചകള്‍ വിവരിക്കുന്നതിപ്രകാരമാണ്: സത്യം, ദയ, ദാനം എന്നിവ ക്ഷയിച്ചിരിക്കുന്നു, ജനങ്ങളില്‍ അനവധിപേര്‍ നാസ്തികരും മൂഢബുദ്ധികളും ഉദരംഭരികളും സ്ത്രീലമ്പടന്മാരുമായിത്തീര്‍ന്നിരിക്കുന്നു. ദേവാലയങ്ങള്‍ നീചന്മാരാല്‍ കൈയടക്കി നശിപ്പിക്കപ്പെടുന്നു. ഇക്കൂട്ടര്‍ സദാചാരമുപേക്ഷിച്ചവരും അഹമ്മതികളും ശഠന്മാരും ദുഷ്‌കര്‍മ്മനിരതന്മാരുമായി കഴിയുന്നു. സജ്ജനങ്ങള്‍ ദു:ഖിക്കുന്നു, കൊള്ളരുതാത്തവര്‍ അര്‍ഹമല്ലാത്തതു നേടി സുഖിക്കുന്നു.
വിഷയാസക്തിയാല്‍ ഉള്‍ക്കാഴ്ച നശിച്ചവരും കലി ബാധിച്ചവരുമായ ഇവര്‍ ഭക്തി സാധനകളെ നശിപ്പിച്ചുകൊണ്ട് സ്വാര്‍ത്ഥലാഭത്തിനായി ദേവാലയങ്ങളില്‍ അടിഞ്ഞുകൂടി അവയുടെ മഹത്വം നശിപ്പിക്കുന്നു. മനോനിയന്ത്രണം വിട്ട ഇത്തരം പാഷണ്ഡന്മാര്‍ അഹങ്കാരതീവ്രത മൂത്ത് സജ്ജനങ്ങളെ ദ്രോഹിക്കുകയും അത്യാസക്തി മൂത്ത് പോത്തുകളെ പോലെ രമിക്കുകയും ചെയ്യുന്നു. സദാചാരമാര്‍ഗ്ഗത്തില്‍ ചരിക്കാന്‍ ഇവര്‍ യോഗ്യരല്ല, സന്താനോല്‍പാദനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇവര്‍ വളരെ തല്‍പരരും സമര്‍ത്ഥരുമാണ്.
ഈ ദുരവസ്ഥയ്ക്കു പ്രതിവിധിയായി സനകാദികള്‍ ഉപദേശിച്ചത് ഭാഗവതപാരായണത്തിലൂടെയുള്ള ഭക്തിയുടെ പുന:പ്രതിഷ്ഠയായിരുന്നു. വിഭക്തി കാരണമുള്ള ധാര്‍മ്മിക ജീര്‍ണ്ണതക്കുള്ള ഔഷധം നാമജപമാണെന്നാണ് 108 ഉപനിഷത്തുകളില്‍ ഒന്നായ “കലിസന്തരണ” ഉപനിഷത്തും പ്രഖ്യാപിക്കുന്നത്. ഈ ഉപനിഷത്തിലെ ഉപദേശപ്രകാരം കലികാലത്ത് തപസ്സ്, യജ്ഞം, പൂജ തുടങ്ങിയ ധര്‍മ്മങ്ങള്‍ പോലും നാമജപത്തോളം ഫലപ്രദമല്ല. കലിബാധയ്ക്കുള്ള ഒരേ ഒരു പ്രതിവിധി നാമജപമാണെന്നാണ് ഇതിലെ സാരം. ഇതിപ്പോള്‍ സാധൂകരിക്കപ്പെടുന്നു.
ഇപ്പോള്‍ ഭക്തിക്കു നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളും അതിന്റെ ചെറുത്തുനില്‍പ്പും മുമ്പ് 15-ഉം 16-ഉം നൂറ്റാണ്ടുകളില്‍ കേരളത്തില്‍ പോര്‍ട്ടുഗീസുകാരുടെ കാലത്തുണ്ടായ സാഹചര്യങ്ങളെയാണ് ഓര്‍മ്മിപ്പിക്കുന്നത്. അവര്‍ കേരളത്തിലുണ്ടായിരുന്ന ഒന്നര നൂറ്റാണ്ടുകാലത്ത്, നാട്ടില്‍ തമ്മിലടിച്ചു നിന്ന രാജാക്കന്മാരുടെ അനൈക്യത്തെ മുതലെടുത്തുകൊണ്ട് തങ്ങളുടെ രാഷ്ട്രീയശക്തി ഊട്ടി ഉറപ്പിക്കുകയും വാണിജ്യമേല്‍ക്കോയ്മയിലൂടെ വമ്പിച്ച സാമ്പത്തികനേട്ടം കൈവരിക്കുകയും മാത്രമല്ല ചെയ്തത്. സാംസ്‌കാരിക രംഗത്ത് അവര്‍ സൃഷ്ടിച്ച അധ:പതനം വിസ്മരിക്കാന്‍ സാധ്യമല്ല, പ്രത്യേകിച്ചും ഒരു വിദേശശക്തിയെപ്പോലെ കേരളസംസ്‌കാരത്തെ വിഴുങ്ങാനൊരുങ്ങുന്ന മാര്‍ക്‌സിസ്റ്റു കമ്മ്യൂണിസ്റ്റുകളുടെ ദുര്‍ഭരണം മൂലം ധാര്‍മ്മികവ്യവസ്ഥ താറുമാറാക്കിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍. അന്ന് പോര്‍ട്ടുഗീസുകാര്‍ കേരളത്തിലെ ഭരണാധിപന്മാരെയും ഉദ്യോഗസ്ഥരെയും കൈയ്യിലെടുത്തുകൊണ്ട് നാട്ടിലാകെ അഴിച്ചുവിട്ട അഴിമതിയും അന്യായവും കാരണം ജനങ്ങള്‍ വീര്‍പ്പുമുട്ടി.
പൊതുവെ അത്യാഗ്രഹികളും അഴിമതിക്കാരുമായിരുന്ന പോര്‍ട്ടുഗീസുകാര്‍ മതത്തിന്റെ കാര്യത്തിലും അത്യന്തം സങ്കുചിതമനസ്‌കരായിരുന്നു. ക്രൂരവും അപരിഷ്‌കൃതവുമായിരുന്ന അവരുടെ ശിക്ഷാവിധികള്‍ ക്രൈസ്തവര്‍ക്കു ബാധകമല്ലായിരുന്നു. അവര്‍ മുസ്ലീംപള്ളികളും ഹിന്ദുദേവാലയങ്ങളും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തതിനു പുറമെ ഹിന്ദുക്കളുടെയിടയില്‍ അവശതയനുഭവിച്ചിരുന്നവരെ സാമ്പത്തിക നേട്ടം കൊതിപ്പിച്ച് ക്രൈസ്തവമതത്തിലേക്ക് മാറ്റി. ഇതരമതങ്ങളോടുള്ള അവരുടെ അസഹിഷ്ണുതയും കത്തോലിക്കാ മതത്തോടുള്ള അന്ധമായ അഭിനിവേശവും കാരണം സനാതനധര്‍മ്മാനുയായികള്‍ക്ക് പോര്‍ട്ടുഗീസ് ആധിപത്യം ദുസ്സഹമായി മാറി. മതപരമായ ഈ മാനസിക പിരിമുറുക്കം ഭക്തിമാര്‍ഗ്ഗപ്രസരണത്തിനു വഴി തെളിക്കുകയാണുണ്ടായത്. എഴുത്തച്ഛന്‍, മേല്‍പുത്തൂര്‍ ഭട്ടതിരി, പൂന്താനം, കോട്ടയം കേരളവര്‍മ്മ, മാനവേദന്‍, പൂരാടം തിരുനാള്‍ ദേവനാരായണന്‍, വില്വമംഗലം സ്വാമിയാര്‍ തുടങ്ങിയവരുടെ സംഭാവനകളായിരുന്നു ഇതിന് കരുത്തേകിയത്. ഇപ്രകാരം ധാര്‍മ്മികാധ:പതനത്താലും സദാചാരഭ്രംശത്താലും സമൂഹമാകെ ദൂഷിതമായ ആ കാലഘട്ടത്തില്‍ ഭക്തി പുന:പ്രവേശം ചെയ്തതുപോലെ ഇന്നിതാ വീണ്ടുമൊരാവര്‍ത്തനം സംജാതമായിരിക്കുന്നു.
ഭക്തിയുടെ അധിഷ്ഠാനമായ സനാതന ധര്‍മ്മത്തിന്റെ തനതായ സവിശേഷതകളില്‍ പ്രധാനം അതിന് പ്രത്യേകമായ അസ്തിത്വമുണ്ടെന്നതാണ്. ഒരു ജീവിക്കെന്നപോലെ അതിനൊരു ഘടനയുണ്ട,് ആ ഘടന സ്വാശ്രയമായതിനാല്‍ അതിന്റെ വ്യവസ്ഥയ്ക്ക് കോട്ടം തട്ടുമ്പോഴൊക്കെയും അതു പ്രതികരിക്കും. കാലക്രമേണ ഉള്ളില്‍ ഉരുത്തിരിയുന്ന ദോഷങ്ങളെ സ്വന്തം വാഹകരെക്കൊണ്ടുതന്നെ അത് സ്വയം ചികിത്സിക്കും. ഉദാ: ജാതിവ്യവസ്ഥമൂലം പില്‍ക്കാലത്തുണ്ടായ ദുരാചാരങ്ങള്‍, ചില കാലത്ത് ചിലയിടങ്ങളില്‍ ഉണ്ടായിട്ടുള്ള ലിംഗ അസമത്വം തുടങ്ങിയ ദോഷങ്ങള്‍ സനാതന ധര്‍മ്മം ദുരീകരിച്ചത് സ്വന്തം അനുയായികളെക്കൊണ്ടുതന്നെയായിരുന്നു, അല്ലാതെ ആ ധര്‍മ്മത്തെ പുറംതള്ളിയവരെക്കൊണ്ടായിരുന്നില്ല. ബാഹ്യമായ ഇടപെടലുകളെയും അതു പ്രതികരിച്ചു കീഴ്‌പ്പെടുത്തുന്നതാണ്. ഇതിന് അനേകം ചരിത്രസംഭവങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. വിദേശശക്തികള്‍ എത്രയോ പ്രാവശ്യം ഈ സംസ്‌കാരത്തെ ആക്രമിച്ചിട്ടുണ്ട്. എപ്പോഴൊക്കെ ആത്മീയ സത്തയെ മറയ്ക്കുന്ന തടസ്സശക്തികളുണ്ടായിട്ടുണ്ടോ അപ്പോഴൊക്കെയും അവയെ ഉന്മൂലനം ചെയ്യുവാന്‍ സാധിച്ചിട്ടുണ്ട്. ഇപ്രകാരമുള്ള സനാതന ധര്‍മ്മത്തിലധിഷ്ഠിതമായ ഭക്തിപ്രസ്ഥാനം ഒരു ജൈവഘടനയെപ്പോലെ സ്വയം ചികിത്സക്കു വിധേയമാകുന്നതോടൊപ്പം ബാഹ്യശക്തികളെ തുരത്തുന്നതുമാകുന്നു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഇവിടെ സംഭവിച്ചതൊക്കെയും ഒരര്‍ത്ഥത്തില്‍ വിദേശശക്തിയുടെ ആക്രമണം തന്നെയായിരുന്നു. കാരണം മാര്‍ക്‌സിസമെന്നത് ഇരുപതാം നൂറ്റാണ്ടില്‍ വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത ചരക്കാണ്. നാടിനെ കുട്ടിച്ചോറാക്കാന്‍ തീവ്രമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ ചരക്ക് ഭാരതമണ്ണില്‍ വേരോടുന്ന ഒന്നല്ല, ഏതെങ്കിലുമൊരു കോണില്‍ വേരോടിയിട്ടുണ്ടെങ്കില്‍ ഈ വിഷവൃക്ഷത്തെ വേരോടെ പിഴുതെറിഞ്ഞിട്ടുമുണ്ട്.
സ്ത്രീയെ സംപൂജ്യയാക്കുന്നതും മറ്റ് മതങ്ങളെ സ്വന്തം ശാഖകളായി കരുതുന്നതും സനാതനധര്‍മ്മത്തിന്റെ മറ്റ് സവിശേഷതകളാകുന്നു. കൂടാതെ ഈ ധര്‍മ്മത്തിന്റെ ഉത്തമ ലക്ഷ്യം സത്യസാക്ഷാത്കാരമായതിനാലും അതിലേക്കുള്ള മാര്‍ഗ്ഗം മൂല്യബോധവും ധര്‍മ്മാധിഷ്ഠിത ആചാരങ്ങളുമാകയാലും ഇതില്‍ ‘വനിതാമതില്‍, ‘വര്‍ഗ്ഗീയ മതില്‍എന്നീ മതിലുകള്‍ പോയിട്ട്, സാമൂഹികം, സാംസ്‌കാരികം, മതപരം എന്നീ മതിലുകള്‍ പോലുമില്ല. കാരണം ഇവയെല്ലാം ധര്‍മ്മമാകുന്ന ചരടിനാല്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു. ധര്‍മ്മാനുസൃതമായി സമ്പത്താര്‍ജിക്കുക, സമൂഹത്തില്‍ നിഷ്‌കാമ സേവനമനോഭാവത്തോടെ തൊഴില്‍ ചെയ്യുക, ആത്മീയ സംസ്‌കാരത്തില്‍ ഊന്നിനിന്നുകൊണ്ട് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുക എന്നിവയാണ് ഇതിന്റെ പാഠം. ഇതില്‍ വ്യക്തിഗതവും സാമൂഹികവും എന്ന വേര്‍തിരിവില്ല, സമൂഹചൂഷണമല്ല, പോഷണമാണ് ലക്ഷ്യം. സമൂഹമെന്നത് സ്വന്തം കുടുംബത്തിന്റെ തന്നെ വികാസമായിട്ടാണ് ഇവിടെ വീക്ഷിക്കപ്പെടുന്നത്, അതിനാല്‍ അന്യോന്യഭിന്നമല്ല.