‘ഞാന്‍ എം.ടി.യെ അറിയും’ എന്നു ആരെങ്കിലും പറഞ്ഞാല്‍ 2024ലെ ഏറ്റവും വലിയ തമാശയായെ ഞാനതു കരുതുകയുള്ളു. കാരണം ചുരുങ്ങിയത് ഒരമ്പതു കൊല്ലമായി തന്റെ ചുറ്റുമുള്ളവരില്‍ നിന്നും കാണാന്‍ വരുന്നവരില്‍ നിന്നും ഒരകലം പാലിച്ചു മാത്രം പെരുമാറിയിരുന്ന എം.ടി.വാസുദേവന്‍ നായര്‍ ആര്‍ക്കും പിടികൊടുക്കാതെ അപ്രാപ്യനായി മരണംവരെ തുടര്‍ന്നു വന്ന അസാധാരണ വ്യക്തിത്വമാണ്. കൂടല്ലൂര്‍ താന്നിക്കുന്നില്‍ നിന്നാരംഭിച്ചു, മാനംമുട്ടി നില്‍ക്കുന്ന മഹാമേരുവിന്റെ ഉന്നതിയില്‍ നിന്നാണദ്ദേഹം നമ്മളോടു വിട പറഞ്ഞത്. അര്‍ത്ഥഗര്‍ഭമായ മഹാമൗനത്തിലൂടെ സംവദിക്കാനറിയുന്ന അപൂര്‍വ്വ പ്രതിഭാശാലികൂടിയാണ് എം.ടി – ഒരിക്കലും എംറ്റി(empty)യാവാത്ത നിറകുംഭം. ഇത്രയും ഉയരത്തില്‍ വിരാജിക്കുമ്പോള്‍ താഴ്‌വാരത്തില്‍ അലയുന്നവരോടു ഒരു ‘നിര്‍മമത്വം’ തോന്നിയാല്‍ അതു തീര്‍ച്ചയായും മനസ്സിലാക്കാവുന്നതേയുളളു. ഒരെഴുത്തുകാരന് ഇന്ത്യയില്‍ ലഭിക്കാവുന്ന, ജ്ഞാനപീഠമുള്‍പ്പെടെ എല്ലാം നേടി, നാട്ടുകാരുടെ അളവില്ലാത്ത സ്‌നേഹാദരങ്ങളേറ്റുവാങ്ങി രണ്ടു തലമുറകളെ സര്‍ഗ്ഗസാഹിത്യത്തിന്റെ അഭൂതാനുഭൂതിയിലാറാടിച്ചു. എം.ടി.തന്നെ നൊമ്പരപ്പെടുത്തികൊണ്ടിരുന്ന അനുഭവങ്ങളെ മേമ്പൊടി ചേര്‍ത്തു ദൃശ്യാവിഷ്‌കാരത്തിലൂടെ നമ്മെയും ഈറനണിയിച്ച സന്ദര്‍ഭങ്ങള്‍ ഓര്‍ത്തെടുക്കാനേറെയുണ്ട്. പറഞ്ഞുവന്നത് എം.ടി. സ്വയം നിര്‍മ്മിച്ച ശരപഞ്ജരത്തെപ്പറ്റിയാണ്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ എം.ടി. നാരായണന്‍ നായര്‍ ഒരിക്കലെന്നോടു പറയുകയുണ്ടായി.
‘വാസു ഇങ്ങനെയായിരുന്നില്ല. ഈ പിടികൊടുക്കായ്ക ഒഴിഞ്ഞുമാറലല്ല. അവന്‍ കെട്ടിപ്പടുത്ത പ്രാകാരങ്ങള്‍ കടന്നു വേണം ആ മനസ്സു തൊടാന്‍. വാസു വളരെ സെന്‍സിറ്റീവ് ആണ്. ‘എം.ടിയുടെ മനസ്സു തൊട്ടറിയുന്ന വളരെ അടുത്ത വ്യക്തിയാണ് കൊച്ചുണ്ണിയേട്ടന്‍ എന്നറിയപ്പെടുന്ന എം.ടി. നാരായണന്‍ നായര്‍.
ഞാന്‍ കൊച്ചേട്ടന്‍ എന്നു വിളിക്കുന്ന അദ്ദേഹവുമായി 1973 മുതല്‍ ഗാഢമായ അടുപ്പം ഉണ്ടായിരുന്നു. ജ്യേഷ്ഠ നിര്‍വ്വിശേഷമായ ആ ഊഷ്മള ബന്ധത്തിലൂടെയാണ് ഞാന്‍ മാടത്ത് തെക്കെപ്പാട്ടു തറവാട്ടു വിശേഷങ്ങള്‍ അറിഞ്ഞിരുന്നത്. സ്‌നേഹനിധികളായ ഗോവിന്ദന്‍ മാഷെയും ബാലകൃഷ്ണന്‍ നായരെയും ഒന്നുരണ്ടു തവണ കാണാനിടവന്നതും അങ്ങനെയാണ്. മൂന്നാമത്തെ ജ്യേഷ്ഠനാണ് എം.ടി. നാരായണന്‍ നായര്‍. കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്ന എം.ടി നാരായണന്‍ നായരും ഞാനും ദിവസവും ഒരിക്കലെങ്കിലും കണ്ടു കുശലം പറയാതെ കടന്നു പോകില്ല. ഈയടുപ്പം മൂലമാണ് അധികമാര്‍ക്കുമറിയാത്ത ഒരു സത്യം അറിയുന്നത്. ചെറുപ്പത്തില്‍ എം.ടി.യും ജ്യേഷ്ഠനും ഒരുപോലെ കവിതയും മറ്റും സ്വകാര്യമായി എഴുതുമായിരുന്നുവത്രെ. അതില്‍ അന്നു ജ്യേഷ്ഠനായിരുന്നു എഴുത്തിലും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നതെന്നു അദ്ദേഹം സൂചിപ്പിച്ചത് എന്നെ അത്ഭുതപ്പെട്ടുത്തിയിരുന്നു.
ഒരിക്കല്‍ കൊച്ചേട്ടന്‍ അദ്ദേഹമെഴുതിയ ഒരു നോവലിന്റെ കയ്യെഴുത്തു പ്രതി വായിക്കാന്‍ തന്നു. ഒരാഴ്ച കൊണ്ടു ഞാനതു വായിച്ചു തീര്‍ത്തു. കഥയും രംഗാവിഷ്‌കാരവും ഒട്ടും മടുപ്പിക്കുന്നതായിരുന്നില്ല. വാക്കുകള്‍ കുറച്ചുകൂടെ മുറുക്കവും ഒഴുക്കും പിശുക്കും ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാനാശിച്ചു. ഞാനത് ഒന്നു പ്രൂഫ് നോക്കി പബ്ലിഷ് ചെയ്യണമെന്നു പറഞ്ഞു. പക്ഷെ, എം.ടി.യുടെ പരിവേഷം സാഹിത്യത്തിലും സിനിമയിലും ജ്വലിച്ചു നില്‍ക്കുന്ന കാലമായിരുന്നു അത്. അതുണ്ടായില്ല.

എം.ടിക്ക് സമ്മാനിക്കുന്നു.
അദ്ദേഹത്തിന്റ കൂടെയാണ് നിര്‍മ്മാല്യം ഷൂട്ടിങ് കാണാന്‍ മുക്കോല കീഴെക്കാവില്‍ പോയത്. രാവിലെ പത്തുമണി ആയപ്പോഴേക്കും ഒരു രംഗംകഴിഞ്ഞു വിശ്രമസമയത്താണ് ഞങ്ങളെത്തിയത്. എം.ടി. കയ്യില്‍ സ്‌ക്രിപ്റ്റുമായി അടുത്ത രംഗം ഒരുക്കുന്ന തിരക്കിലായിരുന്നു. ഞങ്ങളോടു കുശലം പറഞ്ഞു, രംഗം തയ്യാറാക്കാന്‍ പോയി. ഇവിടെ ചെറിയൊരു ഷൂട്ടിങ് കഴിഞ്ഞാല്‍ അടുത്തത് വെളിച്ചപ്പാട് കവലയില്‍ നിന്നുവരുന്ന ഒരു സീനാണ്.
കൊച്ചേട്ടന്‍ പിന്നെ എന്നെ കൊണ്ടുപോയത് അടുത്തുള്ള മാരാത്തേക്കാണ്. അവിടെയാണ് പി.ജെ.ആന്റണി താമസം. അദ്ദേഹം ഷൂട്ടിങ്ങിനിടയിലെ ചെറുനേരം ഒറ്റക്കാസ്വദിക്കുകയായിരുന്നു. കൊച്ചേട്ടനെ കണ്ടതും ആ പ്രത്യേക ചിരിയോടെ എതിരേറ്റു. കുറച്ചു നേരം കന്നി ഡയറക്ടരുടെ ചിത്രീകരണത്തെപ്പറ്റിയും ‘വാസു’എന്ന ടാസ്‌ക് മാസ്റ്ററെപ്പറ്റിയും അഞ്ചു മിനിറ്റു ചിരിച്ചുകൊണ്ടു വിവരിച്ചു. ചിട്ടയും, സമയക്രമീകരണവും, വിട്ടുവീഴ്ചയില്ലായ്മയും ചില ഉദാഹരണങ്ങളിലൂടെ പറഞ്ഞത് എനിക്ക് അത്ഭുതമായി. എം.ടിയുടെ ചുറുചുറുക്കും, നാടന്‍ വേഷവും, തലേക്കെട്ടും, സഹപ്രവര്‍ത്തകരോടുള്ള കരുതലും പ്രത്യേകം ശ്രദ്ധിച്ചു. അടുത്ത സീന്‍ കവലയില്‍ നിന്നു വെളിച്ചപ്പാട് നടന്നുവരുന്ന ഒരു രംഗമാണത്രെ. എല്ലാവരും അങ്ങോട്ടു പുറപ്പെട്ടപ്പോള്‍ ഞങ്ങള്‍ മടങ്ങി.
എഴുപതുകളില്‍ എം.ടിക്ക് മാരകമായ ഒരു കരള്‍ രോഗം പിടിച്ചു കോഴിക്കൊട്ടു നിര്‍മ്മലാ ഹോസ്പിറ്റലില്‍ അതിതീവ്രപരിചരണത്തിലായി. സന്ദര്‍ശകരെ തീര്‍ത്തും അനുവദിച്ചിരുന്നില്ല. അഡ്മിറ്റ് ആയതിന്റെ പിറ്റേന്നു വിവരം കൊച്ചേട്ടന്‍ പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു; ‘നാളെ നമുക്ക് നിര്‍മ്മലയില്‍ പോകാം. ദിവസവും വിളിക്കാറുണ്ടെങ്കിലും വാസുവിനെ ഒന്നു കാണണം, എം.ടി.യെ കാണാനുള്ള ത്വര ഞാനടക്കി വെച്ചതായിരുന്നു.
രാവിലെ ഒമ്പതരക്ക് ഞങ്ങള്‍ നിര്‍മ്മലയിലെത്തി. എം.ടി.യെ പരിചരിക്കാനായി രണ്ടുമൂന്നു പേരുണ്ട്. ലീഡര്‍ പുതുക്കുടി ബാലേട്ടനാണ്. ഒരാളേയും ആ വാര്‍ഡിലേക്ക് അടുപ്പിക്കില്ല. ഞങ്ങള്‍ മുറിയില്‍ കടന്നപ്പോള്‍ കണ്ടത് അരപ്പിഞ്ഞാണം പൊടിയരികഞ്ഞിയും, ഒരു ചുട്ട പപ്പടവും മുന്നില്‍ വെച്ചു ഇരിക്കുന്ന എം.ടിയെയാണ്. കണ്ണകുഴിഞ്ഞു, എല്ലുന്തി, മെലിഞ്ഞു, കവിളൊട്ടി – മനസ്സില്‍ നിന്നു പോവാത്ത ആ രൂപം വര്‍ഷങ്ങളോളം എന്നില്‍ തങ്ങിനിന്നിരുന്നു. ജ്യേഷ്ഠന്റ ചില ചോദ്യങ്ങള്‍ക്കു ഒറ്റ വാക്കിലും, തല കുലുക്കിയും മറുപടിയൊതുക്കി. പതുക്കെ എം.ടി. മയക്കത്തിലേക്ക് വീണപ്പോള്‍ ഞങ്ങളിറങ്ങി.
പിന്നീട് എം.ടി. തന്നെ ഒരവസരത്തില്‍ പറഞ്ഞത് ‘അന്നു മാതൃഭൂമി കൂടി എന്റെ ചരമക്കുറിപ്പ് തയാറാക്കി വെച്ചിരുന്നു’വെന്നാണ്.
ഞാനാദ്യം എം.ടി.യെകാണുന്നതും 1961ലാണ്. ഞാന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ കൂടെ താമസിച്ചു പഠിച്ചിരുന്ന കാലത്ത് ആഴ്ചയില്‍ ഒരിക്കലെങ്കിലും മാതൃഭൂമിയില്‍ പോകുമായിരുന്നു. നമ്പൂതിരിയും ഏ.എസും വരക്കുന്നതു നോക്കിയിരിക്കുക അന്നെനിക്കു വലിയ ഹരമായിരുന്നു. ഒരു നേര്‍വരയില്‍ നിന്നു ഭീമനോ വി.കെ.എന്നിന്റെ ഒരു കഥാപാത്രമോ എഴുന്നേറ്റു വരുന്നതും പിന്നീടത് കഥയുടെ ചാരുതയുമായി മാറ്റുരക്കുന്നതും എന്റെ മനസ്സില്‍ സൃഷ്ടിക്കുന്ന അനുഭൂതി അലൗകികമാണ്. അതുപോലെ എന്റെ മനസ്സില്‍ ലബ്ധപ്രതിഷ്ഠിതരായ എഴുത്തുകാരെ നേരില്‍ കാണുന്നതും ചിലരെയെങ്കിലും പരിചയപ്പെടാനിടവരുന്നതും എന്നെ നിലത്തുനിര്‍ത്തുമായിരുന്നില്ല.
അടുത്ത മുറിയിലായിരുന്നു എം.ടി. അതിനടുത്ത വലിയ മുറിയില്‍ എന്‍.വി. കൃഷ്ണവാരിയര്‍. ഒരിക്കല്‍ നമ്പൂതിരി പറഞ്ഞു – ‘വരു ഇപ്പൊ എം.ടി. ഫ്രീയാണ്. ഞാന്‍ പരിചയപ്പെടുത്താം’
പെട്ടെന്ന് എന്റെ മനസ്സൊന്നു കാളി. അദ്ദേഹത്തിന്റെ കൃതികളെപ്പറ്റി ഞാന്‍ വാതോരാതെ വീട്ടിലിരുന്നു കുഞ്ഞപ്പനോടു (ഞാന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ അങ്ങനെയാണ് വിളിക്കാറ്) പറയുമായിരുന്നു. നേരിട്ടു കാണാന്‍ പറ്റുമെന്ന് ഒരിക്കലും ഓര്‍ത്തിരുന്നില്ല. മനസ്സു പിടച്ചു കൊണ്ടാണ് മുറിയില്‍ കയറിയത്.
‘ഇതെന്റെ കൂടെ താമസിക്കുന്ന ഭട്ടതിരി. കോട്ടക്കലാണ്.’
എം.ടി. വായിക്കുന്ന പേപ്പറില്‍ നിന്നു കണ്ണെടുത്തു നമ്പൂതിരിയെ നോക്കി. പിന്നെ എന്നെ നോക്കി. ഇവിടെ എപ്പോഴും കാണാറുണ്ടല്ലൊ എന്ന മട്ടില്‍ മെല്ലെ തല കുലുക്കി. അത്രതന്നെ.
‘വായനാ ഭ്രമം ഉണ്ട്. കുറേശ്ശെ എഴുതും- ‘
വായിച്ചു കൊണ്ടിരുന്ന പേപ്പറിലേക്കു കുനിച്ചിരുന്ന തല ഒന്നുകൂടെ പൊന്തിച്ചു എന്നെ നോക്കി. ഇടത്തു ഭാഗത്തു ചുണ്ടില്‍ നനുത്ത ഒരു ചിരി തെളിഞ്ഞുമാഞ്ഞു. വീണ്ടും പഴയ നിസ്സംഗത. എന്നെ തിരിച്ചറിഞ്ഞ ശേഷം ഞാന്‍ ഓഫീസിലും പുറത്തും കാണുമ്പോള്‍ മാനിക്കുമായിരുന്നു. ചിലപ്പോള്‍ അദ്ദേഹത്തിന്റ ചുണ്ടില്‍ ഒരു നറുചിരി വിരിയും. ഏറെയും ചിന്തകളില്‍ മുഴുകി എം.ടി. കാണാതെ കടന്നുപോവും. ഒരിക്കലദ്ദേഹത്തിന്റെ മന്ദഹാസത്തിനു ഞാന്‍ പാത്രമായി. രണ്ടു മൂന്നു കൊല്ലത്തിനു ശേഷം എന്റെ രണ്ടു കഥകള്‍ മാതൃഭൂമിയില്‍ അച്ചടിച്ചു വന്നു. പിന്നീടു ഞാന്‍ ഓഫീസില്‍ ചെന്നപ്പോള്‍ അദ്ദേഹം ചിരിച്ചു. കണ്ണുകളിലേക്കും ചിരി പടര്‍ന്നു. പലപ്പോഴും എം.ടി.യുടെ ചിരി ചുണ്ടുകളിലൊതുങ്ങും.
എം.ടി.യുമായി കൂടുതല്‍ അടുത്തു പെരുമാറാന്‍ ഇടയായത് 1973-85 കാലത്താണ്. എം.ടിക്ക് സിനിമാസംബന്ധമായി പലപ്പോഴും മദിരാശിയില്‍ പോകേണ്ടിവരും. മടക്കം ഏറെയും നമ്പര്‍ 1 മദിരാശി മെയിലിലാണ്. തിരൂരില്‍ റെയില്‍വെയില്‍ ഉദ്യോഗം നോക്കിയിരുന്ന അക്കാലത്ത് ഞാനും കോഴിക്കോടു പോകുന്നത് മെയിലിലാണ്. എം.ടി. ഫസ്റ്റ് ക്ലാസ്സിലുള്ള ദിനങ്ങളില്‍ പരിചയക്കാരായ ടി.ടി.ഇ.മാര്‍ പതുക്കെ പറയും. ‘എം.ടി.സര്‍ സി. കൂപെയിലുണ്ട്.’ അവര്‍ക്കറിയാം എന്റെ ബന്ധം. ഞാനടുത്തു ചെല്ലും. പിന്നെ ചലനങ്ങളെല്ലാം സ്ലോമോഷനാണ്. ചിലപ്പോള്‍ അദ്ദേഹം വായനയിലാവും. പലപ്പോഴും കോഴിക്കോട്ടെത്താന്‍ ധൃതിയിലാവും. എം.ടിയുടെ മുഖം പ്രസന്നമാണെങ്കില്‍ അതു ക്ഷണം തന്നെയാണ്. അടുത്തിരിക്കാം. സംഭാഷണം കുറവാണെങ്കിലും ആ സാമീപ്യം ഹൃദ്യമാണ്. സംശയങ്ങള്‍ അപ്പോള്‍ ചോദിക്കാം. അദ്ദേഹത്തിന്റെ ഒരു പടം പ്രഖ്യാപിച്ച ദിവസം റിലീസായില്ല. ആയിടെ കണ്ടപ്പോള്‍ ചോദിച്ചു.
‘പ്രിവ്യൂവില്‍ അതിലെ കളര്‍ സ്‌കേപ് പറ്റിയില്ല. ആ തീമിനു ചേരുന്നതല്ല ആ പച്ചയും നീലയും. ആ ടോണ്‍ മാറ്റണം.’
പിന്നീടു ആ പ്രക്രിയ വിവരിച്ചു. സിനിമാ നിര്‍മ്മാണത്തില്‍ സ്റ്റുഡിയോയിലെ പല സാങ്കേതിക രീതിയും അങ്ങനെ വിവരിച്ചു തന്നിട്ടുണ്ട്.
മറ്റൊരിക്കല്‍ ഞാന്‍ സംശയം തീര്‍ത്തത് പുസ്തകങ്ങളെപ്പറ്റിയായി. അദ്ദേഹത്തിന്റ വായനയുടെ പരപ്പും, ധൈഷണിക ഔന്നത്യവും, തന്റെ നോവലുകളിലും സ്‌ക്രിപ്റ്റുകളിലും നമ്മെ കുടിയിരുത്താനുള്ള മിടുക്കും, ഭ്രമിപ്പിക്കുന്ന ഭാഷാ ശൈലിയും എന്നെപ്പോലെ ഒരുവനെ അടുക്കാന്‍ ഭയപ്പെടുത്തുന്നതാണ്. പുറമെ, തനിക്കു ചുറ്റും അദ്ദേഹം കെട്ടിപ്പൊക്കിയ ഇടക്കെട്ടു അടുത്തു പെരുമാറിയാല്‍ തൊട്ടറിയാവുന്നതാണ്.
എം.ടിക്ക് നായാട്ടു പുസ്തകങ്ങളും രണ്ടാം ലോകമഹായുദ്ധത്തെപ്പറ്റിയും വായിക്കാന്‍ താല്പര്യമാണെന്നു കേട്ടിട്ടുണ്ട്. എനിക്കേറെ ഇഷ്ടപ്പെട്ട ‘ഹണ്ടര്‍ ബൈ ഹണ്ടര്‍’ (എഴുതിയത് എ.എ. ഹണ്ടര്‍)എന്ന പുസ്തകത്തെപ്പറ്റി ഞാന്‍ പറഞ്ഞു. അതിന്റെ ‘ബ്ലര്‍ബി’ല്‍ ഇങ്ങനെ കുറിച്ചിട്ടുണ്ട്. ‘It is almost equal to the book’Man eaters of Tsao’.
ഞാനാ പുസ്തകം തേടുന്ന കാലത്താണിത്. ഹണ്ടറുടെ പുസ്തകത്തിനു മേലെയാണെങ്കില്‍ വായിക്കാതെ വിടാനാവില്ല.
‘ഇല്ല ഞാനത് കണ്ടിട്ടില്ല. കിട്ടിയാല്‍ എനിക്കൊന്നു കാണണം.’
എം.ടി. വളരെ താല്പര്യത്തോടെ പറഞ്ഞു. കൊല്ലങ്ങളോളം നീണ്ട തിരച്ചിലിനൊടുവില്‍ ദല്‍ഹിയില്‍ നിന്നു കിട്ടി. ഞാനത് മാതൃഭൂമി ഓഫീസില്‍ പോയി എം.ടിക്ക് കൊടുത്തു. വളരെ കൗതുകത്തോടെ അദ്ദേഹമതു മറിച്ചു നോക്കി, പുഞ്ചിരി തൂകി. ഒന്നും പറഞ്ഞില്ല.ആ കണ്ണുകളിലെ തിളക്കം ഒരു തരം ഭാവപ്രകടനമാണ്.
പിന്നീട് ഏതാണ്ട് കാല്‍ നൂറ്റാണ്ടിലധികം പല പരിപാടികളിലും കാണാറുണ്ടെങ്കിലും ഞാന്‍ നേരിട്ടു ചെല്ലാറില്ല. അദ്ദേഹത്തിന്റെ തിരക്കും ഗരിമയും അത്യാവശ്യമല്ലെങ്കില്‍, അസ്മാദൃശര്‍ക്ക് അനഭിഗമ്യമാണെന്നു മനസ്സ് ഉപദേശിക്കാറുണ്ട്.
പിന്നെ കാണുന്നത് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ നവതിയുടെ അന്നാണ്. 11 മണിയോടെ പൂമുഖത്തും പന്തലിലുമുള്ള എല്ലാവരും മീറ്റിംഗിനു പോയി. ശാരീരിക കാരണങ്ങളാല്‍ അക്കിത്തം യോഗത്തില്‍ പങ്കെടുത്തില്ല.
‘ഞാന്‍ പോണു. താന്‍ അക്കിത്തത്തിനു കൂട്ടായി ഇവിടെ ഉണ്ടാവണം. പഴയ കോഴിക്കോടന്‍ കഥകള്‍ പറഞ്ഞിരിക്കാം.’ അങ്ങനെ അക്കിത്തവും ഞാനും പഴയ ‘കോലായ’ കഥകളും പറഞ്ഞു നേരം പോയതറിഞ്ഞില്ല. പിന്നീടാണ് തനിയെ ഇരിക്കുന്ന എം.ടി.യെ കണ്ടത്. അദ്ദേഹം കൂടുതലൊന്നും സംസാരിച്ചില്ലെങ്കിലും ആ സാമീപ്യം മനസ്സിനു ഉണര്‍വു ഉണ്ടാക്കുന്നതാണ്.
രണ്ടു കൊല്ലം മുമ്പ് കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ പതിവു ചികിത്സക്കു വന്നപ്പോള്‍ എന്റെ പ്രസിദ്ധീകരിച്ച രണ്ടു പുസ്തകങ്ങള്‍ എം.ടിക്കു സമര്‍പ്പിക്കുകയുണ്ടായി. ആ മഹാപ്രതിഭ ‘കൈലാസം മുതല്‍ അന്റാര്‍ട്ടിക്ക’ വരെയും, ‘ഓര്‍മ്മച്ചെപ്പു തുറക്കുമ്പോള്‍’ എന്ന പുസ്തകവും മറിച്ചു നോക്കി ചില വരികള്‍ വായിച്ചു. അപ്പോള്‍ ഞാന്‍ ഓര്‍ത്തു. മാതൃഭൂമിയിലായിരുന്നപ്പോള്‍ എപ്പോഴും എം.ടിയുടെ മേശപ്പുറത്തു ‘ട്രെ’യില്‍ എട്ടുപത്തു കഥകള്‍ അദ്ദേഹം നോക്കി തിരഞ്ഞെടുക്കാന്‍ കാത്തു കിടക്കുന്നുണ്ടാവും.
‘എം.ടി. എപ്പോള്‍ ഇതെല്ലാം വായിക്കും. പിന്നെയും വന്നുകൊണ്ടിരിക്കില്ലെ?’ എന്ന് ആരോ ചോദിച്ചതിനു എം.ടി. എന്ന എഡിറ്ററുടെ മറുപടി രസകരമാണ്.
‘ആദ്യത്തെ മൂന്നു പാര ഞാന്‍ വായിക്കും. പിന്നെ അയാള്‍ എന്നെ വായിപ്പിക്കണം.’
എന്തൊരൗചിത്യം.!
അവസാനം അടുത്തിടപഴകുന്നത് കോട്ടക്കല്‍ കുറ്റിപ്പുറത്തു കാവു ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിന്റ ബ്രോഷര്‍ പ്രകാശനം ചെയ്യുമ്പോഴാണ്. ഞങ്ങള്‍ കമ്മറ്റിക്കാര്‍ക്ക് എം.ടി. തന്നെ വേണമെന്നു നിര്‍ബന്ധമായിരുന്നു. അന്നു കോട്ടക്കല്‍ ഉണ്ടായിരുന്ന അദ്ദേഹം സദയം അതു നിര്‍വ്വഹിച്ചു. ബ്രോഷറിനെപ്പറ്റി വിവരിച്ചതല്ലാതെ അന്നു കൂടുതലായൊന്നും സംസാരിക്കയുണ്ടായില്ല.