രാഷ്ട്രസുരക്ഷയ്ക്ക് കനത്ത ഭീക്ഷണിയായി മാറിയിരിക്കുകയാണ് വിദേശ സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുപ്രചാരണങ്ങള്‍. അമേരിക്ക, പാകിസ്ഥാന്‍, തുര്‍ക്കി, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സമൂഹ മാധ്യമ ഇടപെടലുകളുടെ ഫലമായിരുന്നു മണിപ്പൂരില്‍ ഉള്‍പ്പെടെയുണ്ടായ കലാപങ്ങള്‍. വ്യാജവാര്‍ത്തകളെ പ്രതിരോധിക്കുന്നതെങ്ങനെയെന്ന് പരിശീലിപ്പിക്കുവാന്‍ ദല്‍ഹിയിലെ യു.എസ് എംബസിയും കൊല്‍ക്കത്ത, ലഖ്‌നൗ, ഹൈദരാബാദ്, ചെന്നൈ, മുംബൈ തുടങ്ങിയിടങ്ങളിലെ അമേരിക്കന്‍ കോണ്‍സുലേറ്റുകളും 2018 മുതല്‍ നിരവധി വര്‍ക്‌ഷോപ്പുകളും സെമിനാറുകളും നടത്തിയിരുന്നു. സദുദ്ദേശ്യപരമെന്ന് തോന്നുമെങ്കിലും ഇതില്‍ പതിയിരിക്കുന്ന അപകടം പിന്നീടാണ് വെളിവായത്. തീവ്ര ലെഫ്റ്റ് ലിബറലുകളായിരുന്നു ഈ പരിശീലങ്ങള്‍ക്കൊക്കെയും നേതൃത്വം നല്‍കിയത്. സ്വാഭാവികമായും ഇവര്‍ ഉന്നംവെച്ചത് അവരുടെ കണ്ണിലെ വലതുപക്ഷ ആശയമായ ഭാരതത്തിലെ ദേശീയപക്ഷ നിലപാടുകളെയാണ്. ഫലത്തില്‍ ദേശീയവാദികളുടെ ആശയപ്രചാരണത്തെ എങ്ങനെ തടയിടണമെന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഉദാഹരണത്തിന്, 2019 ലെ ലഖ്‌നൗ വര്‍ക്‌ഷോപ്പിന് നേതൃത്വംനല്‍കിയത് ‘ടിന ലീ’യെന്ന ഇടതുപക്ഷക്കാരിയായിരുന്നു. പ്രതിയോഗികളെ ഫാസിസ്റ്റെന്ന് അഭിസംബോധന ചെയ്യുകയും തെറ്റായ വിവരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ലീ. ദല്‍ഹിയിലെയും കൊല്‍ക്കത്തയിലെയും യുഎസ് ഓഫീസുകള്‍ സമാന വര്‍ക്ക്‌ഷോപ്പുകള്‍ക്ക് ക്ഷണിച്ചത് ‘ബ്രിട്ടാനി കൊല്ലറി’നെയായിരുന്നു. വിവിധ യുഎസ് പ്രൊജക്ടുകളിലൂടെ വിസ മാനദണ്ഡങ്ങള്‍ ലംഘിച്ച ഇവരുടെ വരവ് വിവാദമായതോടെ കൊല്ലറെ പുകഴ്ത്തുന്ന ട്വീറ്റുകള്‍ പിന്‍വലിക്കാന്‍ ദല്‍ഹിയിലെ യുഎസ് എംബസി നിര്‍ബന്ധിതരായി.

യഥാര്‍ത്ഥത്തില്‍ ആരാണ് കൊല്ലാര്‍? ‘പോയന്റേഴ്‌സ് പ്രൊജക്റ്റ്’ എന്ന മാധ്യമ സ്ഥാപനത്തിന്റെ സഹ സ്ഥാപനമായ ‘മീഡിയവൈസി’ന്റെ ഡെപ്യൂട്ടി ഡയറക്ടറാണിവര്‍. പോയന്റേഴ്‌സ് പ്രൊജക്റ്റിന് ധനസഹായം നല്‍കുന്നതാവട്ടെ ഒമിദ്യാര്‍, വാപോ, ജോര്‍ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ എന്നീ ഫണ്ടിങ് സ്ഥാപനങ്ങള്‍ ചേര്‍ന്നാണ്. 1.3 മില്യന്‍ യു.എസ് ഡോളറാണ് 2019 ന് ശേഷം മാത്രം ഇവര്‍ പോയന്റേഴ്‌സിന് നല്‍കിയത്. നിരവധി രാജ്യങ്ങളില്‍ ഫാക്ട് ചെക്കിങ് സ്ഥാപനങ്ങള്‍ കൊല്ലറിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതെല്ലാം പരോക്ഷമായി കൈകാര്യം ചെയ്യുന്നത് സി.ഐ.എയാണ്. വിവരങ്ങള്‍ പുറത്തായതോടെ ആദ്യം തന്റെ ട്വിറ്റര്‍ അക്കൗണ്ട് കൊല്ലര്‍ ലോക്ക് ചെയ്തു. പിന്നീടത് മൊത്തത്തില്‍ ഇല്ലാതാക്കി. സമാനമായൊരു പരിശീലന പരിപാടി ഹൈദരാബാദിലെ യുഎസ് കോണ്‍സുലേറ്റ് ഉസ്മാനിയ സര്‍വകലാശാലയുമായി സഹകരിച്ച് 2022 ല്‍ സംഘടിപ്പിച്ചു. പോയന്റേഴ്‌സ് പ്രൊജക്റ്റിന്റെ ധനസഹായത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ‘ഇന്റര്‍നാഷണല്‍ ഫാക്ട് ചെക്കിങ് നെറ്റ്‌വര്‍ക്കെ’ന്ന സ്ഥാപനത്തിന്റെ ഇന്റര്‍നാഷണല്‍ ട്രെയിനിംഗ് മാനേജര്‍ അലന്ന ഡ്വോറക്കാണ് അന്നത്തെ പരിപാടിക്ക് നേതൃത്വം നല്‍കിയത്. ഇതിന് പുറമെ വ്യാജ വിവരങ്ങള്‍ പ്രതിരോധിക്കുകയെന്ന പേരില്‍ തെലുങ്ക്. മറാത്തി, ബംഗാളി, ഹിന്ദി, തമിഴ് എന്നീ ഭാഷകളില്‍ 80 ലക്ഷം മുതല്‍ 1.5 കോടിരൂപവരെയാണ് ഹൈദരാബാദിലെ യുഎസ് കോണ്‍സുലേറ്റ് ധനസഹായം പ്രഖ്യാപിച്ചത്. ഇത് വ്യാജ പ്രചാരണങ്ങളെ തടയുന്നതിനു പരിശീലനം നല്‍കുന്നതിനുമായിരുന്നു എന്നതാണ് ഔദ്യോഗിക വിശദീകരണം. അമേരിക്കയുടെ കണ്ണിലെ വ്യാജവാര്‍ത്ത മാത്രം തടയുകയെന്നതാണ് ലക്ഷ്യം. ചുരുക്കത്തില്‍ ഭാരതാനുകൂലവും ഹിന്ദുധര്‍മ്മവുമായി ബന്ധപ്പെട്ട ആശയപ്രചാരണത്തെ ആക്രമിക്കുകയെന്നതായിരുന്നു യു.എസ് ഭരണകൂടത്തിന്റെ ഉദ്ദേശ്യം.
സമൂഹ മാധ്യമങ്ങളില്‍ ഇടപെട്ട വൈറ്റ് ഹൗസ്
ഈ നീക്കത്തിനൊരു പശ്ചാത്തലമുണ്ട്. ട്രംപിന്റെയും ബൈഡന്റെയും ഭരണകാലത്ത് സാമൂഹ്യ മാധ്യമമേഖലയില്‍ ഇടപെട്ടുകൊണ്ടു ഭാരതമുള്‍പ്പടെയുള്ള രാജ്യങ്ങളെ ലക്ഷ്യം വെച്ച് നിരവധി നടപടികളെടുക്കുകയുണ്ടായി. യുഎസിലെ ‘വ്യാജ വിവരങ്ങളെ പ്രതിരോധിക്കുക’യെന്ന നയത്തിന്റെ പേരില്‍ പാശ്ചാത്യ നിയന്ത്രിത സാമൂഹ്യ മാധ്യമങ്ങളിലൂടെ സെന്‍സര്‍ഷിപ്പും കൃത്രിമത്വമായാണ് ബൈഡന്‍ ഭരണകൂടം നടപ്പിലാക്കിയത്. ഇത് പുറത്ത് വിട്ടത് അമേരിക്കന്‍ ഫെഡറല്‍ ഗവര്‍ണ്‍മെന്റിന്റെ തന്നെ ഭാഗമായ ‘ദി യു.എസ് ഹൗസ് കമ്മിറ്റി ഓണ്‍ വെപ്പനൈസേഷനെ’ന്ന സ്ഥാപനമാണ്. 2024 മെയ് 1 ന് പുറത്തുവന്ന 98 പേജ് റിപ്പോര്‍ട്ടില്‍ എങ്ങനെയാണ് ബൈഡന്‍ ഭരണകൂടം ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളെ നിയന്ത്രിച്ചതെന്ന് തെളിവ് സഹിതം ഇതില്‍ വിവരിക്കുന്നുണ്ട്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, യു.എസ് രഹസ്യാന്വേഷണ സംഘടന സി.ഐ.എ തുടങ്ങിയ ഏജന്‍സികള്‍ ഫേസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങളുമായ് നടത്തിയ രഹസ്യ ആശയവിനിമയ കത്തുകള്‍ റിപ്പോര്‍ട്ടില്‍ ലഭ്യമാണ്. ഇത് ഫേസ്ബുക്കില്‍ മാത്രം ഒതുങ്ങിയില്ല. ഗൂഗിള്‍, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലും നടപ്പിലാക്കി. ബൈഡന്‍ ഭരണകൂടവുമായി ചേര്‍ന്നുകൊണ്ട് രഹസ്യമായി പ്രവര്‍ത്തിച്ചിരുന്നതായി ഗൂഗിള്‍ ഡോക്‌സ് തന്നെ സമ്മതിക്കുന്നുണ്ട്. ഈ കാലഘട്ടത്തില്‍ യൂട്യൂബിനെതിരെ ഭാരതത്തില്‍ ഉയര്‍ന്നു വന്ന പരാതികള്‍ പരിശോധിച്ചാല്‍ അതില്‍ ഏകപക്ഷീയമായ സെന്‍സര്‍ഷിപ്പിനെതിരെയുള്ള നിരവധി പരാതികള്‍ കാണാം. കേരള സ്റ്റോറി സിനിമയുടെ ട്രെയിലെര്‍ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തപ്പോള്‍ അക്കൗണ്ടില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിട്ട ആളുകള്‍ കേരളത്തിലുമുണ്ട്.
ഏവര്‍ക്കുമറിയാവുന്ന ഒരു പേരാണ് ‘ട്വിറ്റര്‍ ഫയലുകളെ’ന്നത്. ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം പുതിയ ഉടമ ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ആഭ്യന്തര ആശയവിനിമയ രേഖകളായ ട്വിറ്റര്‍ ഫയല്‍സുകളില്‍ ചിലത് വെളിപ്പെടുത്തിയിരുന്നു. യു.എസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റി, സി.ഐ.എ, എഫ്.ബി.ഐ എന്നീ ഏജന്‍സികള്‍ ട്വിറ്ററിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ധാരാളം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ‘ഭാരത ജനാതിപത്യ’ത്തെ പരിഹസിച്ച അന്നത്തെ ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി ഇതിന്റെ ഭാഗമായി ചിലരുടെ അക്കൗണ്ടുകള്‍ തടഞ്ഞുവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചുരുക്കത്തില്‍ ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും അഭിപ്രായം പ്രകടിപ്പിക്കുവാനുള്ള അവസരം എല്ലാവര്‍ക്കും നല്‍കി. എന്നാല്‍ പറയുന്ന അഭിപ്രായം കൂടുതല്‍ ആളുകളിലേക്ക് എത്താതിരിക്കുവാന്‍ പലരുടെയും അക്കൗണ്ടുകളുടെ വ്യാപ്തി ചുരുക്കി. സെന്‍സര്‍ഷിപ്പും കൃത്രിമത്വവും സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങിയില്ല. പ്രസിഡന്റ് ബൈഡന്റെ ഓഫീസും വൈറ്റ് ഹൗസും പ്രത്യേക ആശയങ്ങള്‍ ഉള്‍കൊള്ളുന്ന പുസ്തകങ്ങളും സാഹിത്യങ്ങളും തിരഞ്ഞെടുത്ത് പ്രോത്സാഹിപ്പിക്കാന്‍ ആമസോണ്‍ പോലെയുള്ള വില്പന മാധ്യമങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. 2008 മുതല്‍ ഫെഡറല്‍ ബ്യൂറോ ഇന്‍വെസ്റ്റിഗേഷന്‍ വിക്കിപീഡിയ പേജുകള്‍ എഡിറ്റു ചെയ്യുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ പശ്ചാത്തലത്തിലാണ് അതിന്റെ സഹസ്ഥാപകനായ ലാറി സാംഗര്‍ ഇതിനെ ഏറ്റവും മുന്‍വിധിയും പക്ഷാപാതപരവുമായ എന്‍സൈക്ലോപീഡിയയെന്ന് വിളിച്ചത്. എന്നാല്‍ മറ്റൊരു സഹസ്ഥാപകനായ ജിമ്മി വെയില്‍സിസ് സെന്‍സര്‍ഷിപ്പുമായി സഹകരിച്ചു. ചുരുക്കത്തില്‍ സ്ഥാപക ലക്ഷ്യങ്ങളില്‍ നിന്നും തെന്നിമാറി വിക്കിപീഡിയ അമേരിക്കന്‍ കുപ്രചാരണത്തിനുള്ളൊരു മാധ്യമമായി അധഃപതിച്ചു.

രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നടത്തിയ സെന്‍സര്‍ഷിപ്പ് മാത്രമാണ് കമ്മിറ്റി രേഖപ്പെടുത്തുന്നതെങ്കിലും അതിന് ആഗോള വശങ്ങളുണ്ട്. ഭാരതമാണ് ഈ നയത്തിന്റെ പ്രധാന ഇര. ചൈനയില്‍ പാശ്ചാത്യ സമൂഹ മാധ്യമങ്ങളില്ല. 2009 മുതല്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം എന്നിവയുള്‍പ്പെടെ നിരവധി വിദേശ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ചൈന നിരോധിച്ചിട്ടുണ്ട്. ചൈനയുടെ സ്വന്തം സമൂഹ മാധ്യമ പ്ലാറ്റഫോമുകളാണ് നിലവിലുള്ളത്. ഫേസ്ബുക്കിനെയും ട്വിറ്ററിനെയും 2022 ല്‍ റഷ്യയും നിരോധിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ നിന്നു കൊണ്ടു വേണം അമേരിക്കന്‍ എംബസിയും കോണ്‍സുലേറ്റുകളും ഭാരതത്തിലെ കുപ്രചാരണങ്ങള്‍ തടയാന്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയെ പരിശോധിക്കേണ്ടത്. ഭാരതത്തിലെ തെറ്റായ പ്രചാരണങ്ങള്‍ തടയുന്നതിന് യു.എസ് എംബസിയുമായി സഹകരിച്ചത് ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് (ഐആര്‍ ഇ എക്‌സ്) എന്ന സ്ഥാപനമാണ്. ഇതിന് 1968 ല്‍ രൂപം നല്‍കിയത് ഫോര്‍ഡ് ഫൗണ്ടേഷനാണ്. വിദേശ രാജ്യങ്ങളില്‍ സര്‍ക്കാരുകളെ അട്ടിമറിക്കുവാനും കലാപങ്ങള്‍ നടത്തുവാനും ധനസഹായം നല്‍കുന്ന സ്ഥാപനമെന്ന ഖ്യാതി നേടിയ ഫൗണ്ടേഷനാണിത്.

ക്രിസ്റ്റിന്‍ എം.ലോര്‍ഡായിരുന്നു ഐആര്‍ഇഎക്‌സിന്റെ ഇക്കാലഘട്ടത്തിലെ തലവന്‍. ഇദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എയിഡ്, കോഡ് ഓഫ് ഫെഡറല്‍ റെഗുലേഷന്‍സ് എന്നീ അമേരിക്കയുടെ ഫണ്ടിങ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് കൂടാതെ ഐആര്‍ഇഎക്‌സിന്റെ ധനസഹായകരില്‍ ഒരാള്‍ ജോര്‍ജ് സോറോസാണ്. ഐആര്‍ഇഎക്‌സിന്റെ ആഗോള ഉപദേശക പൈജ് അലക്‌സാണ്ടര്‍ മുമ്പ് യു.എസ് എയിഡില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവ് സ്റ്റീവ് ഗ്രാന്‍ഡ് നിരവധി എന്‍.ജി.ഒ കളുടെ ഭാഗവും അറബ് വസന്തമെന്ന ഇസ്ലാമിക കലാപ വിഷയങ്ങളിലെ വിദഗ്ദ്ധനുമാണ്. അറ്റ്‌ലാന്റിക് കൗണ്‍സിലിലും അദ്ദേഹം മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ഗവണ്‍മെന്റുകളെയും സമൂഹങ്ങളെയും രാജ്യങ്ങളെയും നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനും അസ്ഥിരപ്പെടുത്താനുമുള്ള ഒരു വിദേശ നയ ഉപകരണമായി വ്യാജ വിവരങ്ങളെ പ്രതിരോധിക്കുകയെന്ന നയം മാറിയെന്നു പറയാം. വ്യാജ വിവരങ്ങള്‍ക്കെതിരായ അമേരിക്കന്‍ ‘യുദ്ധ’ത്തിന്റെ കാതല്‍ ഇതാണ്: നിങ്ങളുടെ സര്‍ക്കാരിനെ വിശ്വസിക്കരുത്; നിങ്ങളുടെ സ്ഥാപനങ്ങളെ വിശ്വസിക്കരുത്; സ്വന്തം കണ്ണും കാതും പോലും വിശ്വസിക്കരുത്. എന്താണ് വിശ്വസിക്കേണ്ടതെന്നുള്ളത് അമേരിക്ക നിങ്ങളുടെ മുന്നിലെത്തിക്കും.
സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭാരതത്തിലെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നത് ഇത് ആദ്യ സംഭവമല്ല. ചൈനയുമായി ബന്ധമുള്ള 138 വാതുവെപ്പ് ആപ്പുകളും 94 വായ്പ ആപ്പുകളും കേന്ദ്ര സര്‍ക്കാര്‍ 2023 ഫെബ്രുവരി ആദ്യം നിരോധിക്കുകയുണ്ടായി. വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് ചൈനീസ് ആപ്ലിക്കേഷനുകള്‍ ഭാരതത്തില്‍ നിരോധിച്ചതെന്നാണ് വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര അന്ന് വ്യക്തമാക്കിയത്. മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും, കോണ്‍ടാക്റ്റുകള്‍ കൈക്കലാക്കി അശ്ലീല സന്ദേശങ്ങള്‍ പലര്‍ക്കും അയച്ചു പലരെയും അപമാനിതരാക്കി. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഇത്തരം വായ്പകളെടുക്കുകയും വാതുവെപ്പ് ആപ്പുകളില്‍ നിന്ന് പണം നഷ്ടപ്പെട്ടവരുടെ ആത്മഹത്യകള്‍ക്ക് ശേഷമാണ് വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് തെലങ്കാന, ഒഡീഷ, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും ഈ ആപ്പുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. ഇതിനു മുന്‍പ് 2020 ജൂണ്‍, സപ്തംബര്‍, നവംബര്‍ മാസങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായി 250 ഓളം ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ടിക് ടോക്, എക്‌സെന്‍ഡര്‍, ഷെയിന്‍, കാംസ്‌കാനര്‍ തുടങ്ങിയ ആപ്പുകളും പബ്ജി,ഗരേന ഫ്രീ ഫയര്‍ തുടങ്ങിയ ഗെയിംങ് ആപ്പുകള്‍ ദശലക്ഷക്കണക്കിനാളുകള്‍ ഉപയോഗിച്ചു വന്നിരുന്നു. ഭാരതത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും മേലെയുള്ള ഭീഷണി കുറയ്ക്കുകയും രാജ്യത്തിന്റെ പ്രതിരോധവും സുരക്ഷയും പൊതുക്രമവും സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ആപ്പുകള്‍ നിരോധിക്കുന്നതെന്നതാണ് കേന്ദ്രസര്‍ക്കാര്‍ അന്ന് വിശദീകരിച്ചത്.

വേണ്ടത് ഭാരതത്തിന്റെ സ്വന്തം സമൂഹമാധ്യമങ്ങള്‍
സമൂഹ മാധ്യമങ്ങളുടെ ഉപയോഗം ഇന്ന് ജീവിതത്തിന്റെ ഭാഗമാണ്. അത് ഒഴിവാക്കുകയെന്നത് അപ്രായോഗികമാണ്. എന്നാല്‍ പാശ്ചാത്യ നിയന്ത്രിത സമൂഹ മാധ്യമങ്ങളാണ് ഇന്ന് ഭൂരിപക്ഷം രാജ്യങ്ങളിലും പ്രയോഗത്തിലുള്ളത്.

എന്നാല്‍ ചൈനയ്ക്കും റഷ്യയ്ക്കും പുറമെ ബ്രസീല്‍, നോര്‍ത്ത് കൊറിയ, മ്യാന്മാര്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ പാശ്ചാത്യ സമൂഹ മാധ്യമങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ഭാരതത്തില്‍ മാത്രമാണ് ഇവയ്ക്ക് വലിയ സ്വാതന്ത്ര്യവും വിപണിയും നല്‍കിയിരിക്കുന്നത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഫേസ്ബുക്കിന് ഭാരതത്തില്‍ നിന്നും ലഭിച്ച വരുമാനം 3034.8 കോടിയാണ്. ലാഭമായ 505 കൊടിയുള്‍പ്പടെയാണിത്. 400 മില്യണ്‍ ഉപയോക്താക്കളുള്ള ഭാരതമാണ് വാട്‌സ്ആപ്പിന്റെ ഏറ്റവും വലിയ വിപണി. 7874 മില്യണ്‍ യു.എസ് ഡോളര്‍ വരുമാനമാണ് 2023 മാത്രം അവര്‍ നമ്മുടെ രാജ്യത്തുനിന്നും നേടിയത്. എന്നാല്‍ ട്വിറ്ററിന്റെ വരുമാനം കുത്തനെ ഇടിഞ്ഞു. മറുവശത്ത് പാശ്ചാത്യ മാധ്യമങ്ങളുപയോഗിച്ചു കൊണ്ടുള്ള രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും കൃത്രിമത്വവും ഇന്ന് ശക്തമാണ്. ഇത് കൂടാതെ വിദേശ രാജ്യങ്ങളും ഭാരതത്തിലെ ദേശവിരുദ്ധരുമായി ചേര്‍ന്നുകൊണ്ട് വിവിധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുവാന്‍ സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളും, ദല്‍ഹി കലാപവും കര്‍ഷക പ്രതിഷേധങ്ങളും ഇതിന് ഉദാഹരണമാണ്. അതിനാല്‍ തന്നെ ഭാരതത്തിന്റെ സ്വന്തം സമൂഹ മാധ്യമങ്ങളുടെ ആവശ്യകതയും അതിന്റെ പ്രോത്സാഹനവുമാണ് ഇന്ന് ഏറെ ആവശ്യമായിട്ടുള്ളത്.
(ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)