‘ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നര്‍മദേ സിന്ധു കാവേരി
ജലേസ്മിന്‍ സന്നിധിം കുരു….’
‘എംടി മടങ്ങി, നിളയെന്ന കാലപ്രവാഹത്തിലേക്ക്. വിഖ്യാത എഴുത്തുകാരനും മലയാള സാഹിത്യ ലോകത്തെ കുലപതിയും ചലച്ചിത്ര സംവിധായകനും തിരകഥാകൃത്തുമായ എം.ടി.വാസുദേവന്‍ നായരുടെ ചിതാഭസ്മം ത്രിമൂര്‍ത്തിസംഗമസ്ഥാനമായ തിരുനാവായയില്‍ നിമജ്ജനം ചെയ്തു, ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ബലിക്കടവില്‍ മകള്‍ അശ്വതിയും ബന്ധുമിത്രാദികളും ഉറ്റവരും ചേര്‍ന്നാണ് രാമമന്ത്രത്തോടെ ബലി, വിഭൂതി നിമജ്ജന ചടങ്ങുകള്‍ നിര്‍വ്വഹിച്ചത്.’
ദേവസ്വത്തിന്റെ മുഖ്യകര്‍മ്മി സി.പി.ഉണ്ണിക്കൃഷ്ണന്‍ ഇളയത് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.’
ഈ റിപ്പോര്‍ട്ട് ഏതാണ്ടെല്ലാ പത്രങ്ങളിലും, ദൃശ്യമാധ്യമങ്ങളിലും ഇടതടവില്ലാതെ വാര്‍ത്തയാവുമ്പോള്‍ തന്നെ എം.ടിയുടെ ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട് ചില അവാസ്തവ പ്രചാരണവും കൂട്ടത്തില്‍ ചെരിപ്പിട്ട് ലോകം ചുറ്റുന്നുണ്ടായിരുന്നു. അതിങ്ങനെയായിരുന്നു:- ‘എംടി ദൈവവിശ്വാസിയോ അവിശ്വാസിയോ ആയിരുന്നില്ല.’ എം.ടിയെ കുറിച്ച് മാധ്യമങ്ങള്‍ എങ്ങനെ ഈയൊരു നിഗമനത്തിലെത്തി എന്നറിയില്ല. വിശ്വാസിക്കും അവിശ്വാസിക്കുമിടയിലുള്ള എം.ടി.ആരെന്ന ചോദ്യം ഇവിടെ പ്രസക്തമാണല്ലോ.
ഒറ്റനോട്ടത്തില്‍ ഈ നിരീക്ഷണത്തില്‍ വലിയ കുഴപ്പം കാണാനാകില്ലെങ്കിലും എം.ടി. യെ പോലുള്ള ഒരു മഹാത്മാവിനെ ദൈവനിഷേധിയായി ചിത്രീകരിക്കാനുള്ള ശ്രമം പിന്നില്‍ നടക്കുന്നുണ്ടോ എന്ന് സംശയം.
എം.ടിയുടെ ചിതാഭസ്മം വിധിയാംവണ്ണം ഹൈന്ദവാചാര പ്രകാരമുള്ള ക്രിയകളോടെയാണ് നിളയിലൊഴുക്കിയത്. ഇത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തന്നെയായിരിക്കണം. മരണാനന്തരം നടക്കേണ്ട കാര്യങ്ങളെ കുറിച്ച് എം.ടി മകളോടും ഭാര്യയോടും പലപ്പോഴായി സൂചിപ്പിട്ടുണ്ട് എന്നാണറിയുന്നത്. എന്നാല്‍, ചിതാഭസ്മം ദേവസ്ഥാനത്ത് ഒഴുക്കിയത് കൊണ്ടോ ബന്ധുമിത്രാദികള്‍ വേദമന്ത്രം ഉരുവിട്ടത് കൊണ്ടോ എം.ടി ഒരു വിശ്വാസി ആയിക്കൊള്ളണമെന്നില്ല.
സി.പി.എം നേതാവും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഇ.കെ.നായനാരുടെ കാര്യത്തിലും ഇതെല്ലാം സംഭവിച്ചിട്ടുണ്ട്. പിന്നെ എം.ടിക്ക് മാത്രമായി എന്താണ്. അദ്ദേഹത്തിന്റെ പള്ളിവാളും കാല്‍ച്ചിലമ്പും എന്ന കഥയോ ആ കഥയെ അധികരിച്ചു നിര്‍മ്മിച്ച നിര്‍മ്മാല്യം എന്ന സിനിമയോ പരിമിതമായ ക്ഷേത്ര ദര്‍ശനമോ ഒരുപക്ഷെ, അദ്ദേഹത്തിലെ അവിശ്വാസിയെ സ്ഥാപിക്കാനായി ഈശ്വരനിഷേധികള്‍ക്ക് തുണയാവും.
1954 ന്‍ എഴുതിയ പള്ളിവാളും കാല്‍ച്ചിലമ്പും ആ കാലഘട്ടത്തിന്റെ ഒരു ഗ്രാമീണ പരിച്ഛേദം കൂടിയായിരുന്നു.
ദാരിദ്ര്യവും കഷ്ടപ്പാടും രോഗപീഢയും കൊടികുത്തിവാണ കേരളീയ ഗ്രാമങ്ങള്‍, അറുപതുകളിലെ കഥയിലെ കഥാനായകനായ വെളിച്ചപ്പാടിനും ദേവീ ഉപാസകനായത് കൊണ്ട് മാത്രം ഈ ദുരിതത്തില്‍ നിന്ന് മുക്തിയില്ല. അനിവാര്യമായ ദുരന്തം ഏറ്റുവാങ്ങിയ വെളിച്ചപ്പാടിന്റെ ആത്മസംഘര്‍ഷവും വ്യഥയും ദേവിക്ക് മുന്നില്‍ ശകാരപെയ്ത്തും പൊട്ടിത്തെറിയും പരിദേവനവുമായി കഥയില്‍ കലാശിക്കുന്നു.
1973-ല്‍ ഈ കഥ സിനിമയാക്കിയപ്പോള്‍ അന്നത്തെ സാമൂഹിക രാഷ്ട്രീയ പാശ്ചാത്തലം ആവശ്യപ്പെടുന്ന എരിവും പുളിയും ചേര്‍ത്തു ദേവീ വിഗ്രഹത്തില്‍ ആഞ്ഞുതുപ്പുന്ന കഥാനായകനെ സൃഷ്ടിക്കുകയായിരുന്നു എം.ടി. എന്നുവേണം കരുതാന്‍. അന്നത്തെ കേരളീയ രാഷ്ടീയപാശ്ചാത്തലം, കാര്‍ഷിക-ഭൂസമരങ്ങള്‍, നക്‌സല്‍ പ്രസ്ഥാനം എന്നിവ എം.ടിയുടെ ഭാവനയെ ഒരുപക്ഷെ, സ്ഥാധീനിച്ച ഘടകങ്ങളായിരിക്കാം. എന്തായാലും ചിലരെ സന്തോഷിപ്പിച്ചിരിക്കാമെങ്കിലും ഇത്തരം ദൈവനിന്ദ ന്യായീകരിക്കത്തക്കതായിരുന്നില്ല. ഇതേ കുറിച്ച് എം.ടി തന്നെ പിന്നീട് പറയുകയുണ്ടായി. ‘ഇപ്പോഴാണെങ്കില്‍ ഇങ്ങനെയൊരു സിനിമ ഉണ്ടാവില്ലെന്ന്’ (2005 ഡിസംബര്‍ 4 മാതൃഭുമി ആഴ്ചപ്പതിപ്പ്). അത് ഇപ്പോഴത്തെ ഏതെങ്കിലും ഹൈന്ദവ സംഘടനകളെയോ ഭരണാധികാരികളെയോ ഭയന്നായിരിക്കില്ല, കാലം വരുത്തിയ മാറ്റം, പ്രായശ്ചിത്തമായിരിക്കാം അദ്ദേഹത്തെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്, ഒരുപക്ഷെ, മൂകാംബിക ദേവിയുടെ സന്നിധിയിലേക്കും കൊടിക്കുന്നത്ത് പരദേവതാ ക്ഷേത്രത്തിലേക്കും അദ്ദേഹത്തെ നയിച്ചതും ഇത് തന്നെയായിരിക്കാം.
എം.ടി തന്റെ വിശ്വാസത്തെ കുറിച്ച് പറയുന്നത് നോക്കുക ‘ആദ്ധ്യാത്മിക ചിന്ത എന്ന നിലയ്ക്കല്ല മൂകാംബികയില്‍ പോകുന്നത്, ആ സ്ഥലത്തോടുള്ള ഇഷ്ടം കൊണ്ടാണ്. ദൈവമുണ്ട് എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. എവിടെയോ ഇരുന്നു നമ്മെ നിയന്ത്രിക്കുന്ന ഒരു ശക്തി, ‘(2017 ആഗസ്റ്റ് -6 മാതൃഭൂമി വാരാന്ത്യപ്പതിപ്പ്). ഈ ശക്തിയെക്കുറിച്ച് തന്നെയല്ലേ നമ്മുടെ പൂര്‍വ്വീകരായ ഋഷീശ്വരന്മാരും ബ്രഹ്മജ്ഞാനികളും ആയിരത്താണ്ടുകള്‍ക്ക് മുമ്പേ പറഞ്ഞതും നാം കാലാതിവര്‍ത്തിയായി പിന്തുടരുന്ന പാരമ്പര്യവും വിശ്വാസവും?
നമ്മുടെ മാമുനിമാരും പൂര്‍വ്വസൂരിക്കളും പലരും ക്ഷേത്രോപാസകരായിരുന്നില്ല. സാധനയും നിഷ്ഠയുംകൊണ്ട് കേവല സത്യത്തെ ഗ്രഹിച്ചവരായിരുന്നു. എം.ടി.യെ പോലെ ഉന്നതമായി ചിന്തിക്കുന്ന, ധ്യാന മനസ്സുള്ള ഒരാള്‍ക്കും ഇത് സാധിക്കും. ഇതൊക്കെയാണെങ്കിലും എം.ടി.ക്ക് കൊടിക്കുന്നത്ത് അമ്മ ഒരു ദൗര്‍ബല്യമായിരുന്നു. കുട്ടിക്കാലത്ത് മനസ്സില്‍ പതിഞ്ഞ ദേവതാസങ്കല്പം. പ്രായാധിക്യത്തിലും ദേവിയെ തേടി അദ്ദേഹം കൊടിക്കുന്നത്തെത്തി തൊഴുതു മടങ്ങി. ഇത് പറയാന്‍ അദ്ദേഹം മടിച്ചില്ല.
എം.ടിയുടെ വിശ്വാസം പകല്‍ പോലെ വ്യക്തമായിരിക്കെ, പിന്നെ, ആര്‍ക്കാണ് അദ്ദേഹത്തെ അകത്തും പുറത്തുമല്ലാതെ ഉമ്മറപ്പടിയില്‍, ത്രിശങ്കുവില്‍ നിര്‍ത്തേണ്ടത്..? സംശയിക്കേണ്ട, പതിനാലിലധികം ശിവസ്‌തോത്രങ്ങളും അത്രയും തന്നെ മറ്റു ദേവതാ സ്‌തോത്രങ്ങളും ആത്മോപദേ ശശതകവും അദ്വൈതദീപികയും ദര്‍ശനമാലയും രചിച്ച, അരുവിപ്പുറം ശിവ പ്രതിഷ്ഠ ഉള്‍പ്പെടെ നിരവധി ക്ഷേത്ര പ്രതിഷ്ഠകള്‍ നടത്തിയ ശ്രീനാരായണ ഗുരുവിനെ സനാതനവിരുദ്ധനായി ചിത്രീകരിക്കുകയും, മാധവിക്കുട്ടിയുടെ കൃഷ്ണ ഭക്തി മറച്ച് വെച്ച് ഒരു നിമിഷം, കപട സ്‌നേഹത്തില്‍ വഴുതിവീണു മതം മാറ്റം നടത്തിയതിനെ ആഘോഷമാക്കുകയും, ശബരിമല സ്ത്രീ പ്രവേശത്തിന്റെ പേരില്‍ നവോത്ഥാന മതില്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഹൈന്ദവവിരുദ്ധ, അജണ്ട തന്നെയാണത്.
‘നാലുകെട്ടി’ലെ ഭാഷ പഴയ നായര്‍ കുടുംബങ്ങളിലെ ഫ്യൂഡല്‍ ഭാഷയാണെന്നും ഇത്തിരി വട്ടത്തെ ഈ തറവാടിത്ത ഘോഷണത്തെ മലയാള സാഹിത്യത്തിന്റെ പുമുഖത്ത്, മുന്‍നിരയില്‍ പ്രതിഷ്ഠിക്കാനാണ് എം.ടി ശ്രമിച്ചതെന്നും മനസ്സാക്ഷിയില്ലാതെ വിമര്‍ശിക്കുകയും നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാട് വീണ്ടും വീണ്ടും നമ്മുടെ ചതുരപ്പെട്ടിയിലെ ദൃശ്യങ്ങളാവുകയും അതിന്റെ ദുര്‍വ്യാഖ്യാനം അച്ചടിമഷി പുരളുകയും ചെയ്യുന്ന എം.ടി അനുസ്മരണങ്ങളാണ് ഇന്ന് പലയിടങ്ങളിലും നടക്കുന്നത് എന്ന് നമുക്ക് കാണാതിരുന്നു കൂടാ.
രണ്ടാമുഴത്തിനോ, വാരണാസിക്കോ, കാലത്തിനോ, മഞ്ഞിനോ ലഭിക്കാത്ത ഒരു പരിവേഷം ‘കാല്‍ച്ചിലമ്പിനും, ‘നിര്‍മ്മാല്യത്തിനും’ ലഭിക്കുന്നു. മന:പ്പൂര്‍വം സൃഷ്ടിക്കപ്പെടുന്ന ഒരു ആഖ്യാനമാണ് എം.ടിയുടെ പേരില്‍ ഇവിടെ ഇന്ന് ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
എഴുത്തുകാരെയും സൃഷ്ടികളെയും അവരുടെ ജാതിയും മതവും നോക്കി വിലയിരുത്തുകയും വിശ്വാസങ്ങളില്‍ പോലും തങ്ങളുടെ ഹിതാനുസാരം തീര്‍പ്പുകല്പിക്കുകയും അവ തത്വദീക്ഷയില്ലാതെ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഹീനമായ മാധ്യമധര്‍മ്മം, കപടമതേതരത്വം, വര്‍ഗരാഷ്ടീയ പ്രചാരണം എന്നിവ ആശാസ്യവും ഭൂഷണവുമല്ലെന്ന് മാത്രമല്ല. അപലപനീയവുമാണ്.