(പ്രശസ്ത എഴുത്തുകാരി പി. വത്സല ടീച്ചറുടെ രചനകളെക്കുറിച്ചുള്ള ഒരു പഠനം)
സാഹിത്യഭൂമികയുടെ ഫലഭൂയിഷ്ഠമായ മണ്ണില്‍ വേരോട്ടമുള്ള കഥാപാത്രങ്ങളേയും കഥാതന്തുക്കളെയും നട്ടു പിടിപ്പിച്ച കഥാകാരിയാണ് പി. വത്സല. കഥാപാത്രങ്ങള്‍ക്ക് ക്രമമായി വളരാനുളള പരിസരസമ്പുഷ്ടത ഒരുക്കുകവഴി ആ മണ്ണില്‍ വളരുന്ന കഥാപാത്രങ്ങള്‍ക്ക് ജീവസ്സുറ്റ കാലാതിവര്‍ത്തിത്വം സിദ്ധിച്ചു. ഒന്നിനൊന്ന് മേന്മയുള്ള ടീച്ചറുടെ നിരവധി സാഹിത്യസൃഷ്ടികള്‍ ചികഞ്ഞുനോക്കിയാല്‍ ഒരറ്റവും കിട്ടില്ല. അത്രയ്ക്ക് വിപുലവും വിശാലവും, അതേസമയം ആഴമുള്ളതുമാണ് അവയുടെ കഥാതന്തുക്കളും ആഖ്യാനരീതികളും പ്രമേയസ്വരൂപണവും. സാഹിത്യലോകത്ത് തിളങ്ങിനിന്ന ടീച്ചറുടെ എല്ലാ സൃഷ്ടികളും അപഗ്രഥിക്കുക അസാധ്യമാണ്.
വത്സല ടീച്ചറുടെ കഥകളുടെ പ്രമേയവും ഗതിയും ഏതെങ്കിലുമൊരു വിഷയത്തില്‍ ഒതുങ്ങിനില്‍ക്കാന്‍ സാധിക്കാത്തവിധം വ്യത്യസ്തമായ ഓരോ കൈവഴികളിലൂടെ, ശ്രദ്ധിക്കപ്പെടാതെ പോകുന്ന പല ലളിതമായ അനുഭവങ്ങളിലേയ്ക്കും ഗഹനമായ ചിന്താപദ്ധതികളിലേയ്ക്കും നിരീക്ഷണബുദ്ധിയോടെ, അന്വേഷണത്വരയോടെ പ്രവേശിക്കുന്നുണ്ട്. പ്രമേയങ്ങള്‍ ഉപപ്രമേയങ്ങളായി പല ദിക്കിലേയ്ക്കും കൈവഴികളായി ഒഴുകിയൊഴുകി ഉദ്ദേശിച്ച ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ടീച്ചറുടെ പടുത്വം-സാമര്‍ത്ഥ്യം കഥകളിലുടനീളം കാണാം. അതുകൊണ്ടുതന്നെ ടീച്ചറുടെ രചനകള്‍ ജീവിതാഖ്യായികകളായി രൂപാന്തരപ്പെടുന്നു. അതിനാല്‍ അവയുടെ അന്തസ്സത്ത, ജീവാംശം നഷ്ടപ്പെടാതെ, ചുരുങ്ങിപ്പോകാതെ, വറ്റിപ്പോകാതെ എന്നും സഹൃദയനഭസ്സില്‍ മിന്നിത്തിളങ്ങും.
കഥാപ്രമേയങ്ങള്‍ തുടിക്കുന്ന അനുഭവങ്ങളുടെ സാക്ഷ്യമായി അനുവാചകഹൃദയങ്ങളെ സ്പര്‍ശിക്കുകയാണ്. അനുഭവസ്പര്‍ശമുള്ള പ്രമേയങ്ങളും ജ്വലിക്കുന്ന വാക്കുകളുമാണ് അനുവാചകഹൃദയം കവരുന്നത്. തഴക്കംവന്ന രചനകളിലൂടെ അത് അവര്‍ക്ക് സാധിക്കുന്നുമുണ്ട്. കഥകളുടെ പ്രമേയാവതരണങ്ങള്‍ അതാണ് സാക്ഷ്യപ്പെടുത്തുന്നത്.
കഥാപാത്രങ്ങളുടെ വംശഭാഷയും സംസ്‌കാരവും തൊട്ടറിയുന്നുണ്ട് ടീച്ചറുടെ രചനകളില്‍. ഉദാഹരണങ്ങള്‍ നിരവധിയാണ്. മണ്ണിലെ പഗോതി (ഭഗവതി എന്ന അര്‍ത്ഥത്തില്‍) എന്ന പ്രയോഗം ഒരു നിദര്‍ശനം മാത്രം. അങ്ങനെ ഭാഷാസമ്പുഷ്ടതയില്‍ അഗ്രിമസ്ഥാനത്ത് ടീച്ചറുടെ സൃഷ്ടികള്‍ നിലകൊള്ളുന്നു.
ഒതുക്കമുള്ള എഴുത്തിലൂടെ വിഷയദാരിദ്ര്യമില്ലാതെ നമ്മെ നയിക്കുന്നുണ്ട് ടീച്ചര്‍. സാഹിത്യലോകത്ത് തന്റേതായ ഒരു ബിംബപ്രതിഷ്ഠതന്നെ വത്സല ടീച്ചര്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നു. അത് ഓരോ സൃഷ്ടികള്‍ വായിക്കുമ്പോഴും മനസ്സിലാവുകയും ചെയ്യുന്നു. അവയിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ കഥകളുടെ അകവും പുറവും മനസ്സിലാകും.
അറ്റ വേനലിലും കുളിര്‍ജലം ചുരത്തുന്ന സ്‌നേഹമയിയായ ഒരമ്മ-കയത്തിലെ ഈയൊരു പ്രയോഗം ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. തറവാട്ടു മുറ്റത്തെ, കുന്നുമ്പുറത്തെ ദേശവാസികള്‍ക്കു മുഴുവന്‍ ഉപയോഗിക്കാനുള്ള ഒരേയൊരു കിണര്‍! ഒരിക്കലും വറ്റാത്ത ഈ കിണര്‍ വറ്റുന്നുവോ എന്ന് ഉമ്മറത്തമ്മ പരിഭ്രമിക്കുന്നു. പ്രകൃതി വാത്സല്യപൂര്‍വ്വം ചുരത്തിത്തരുന്ന തെളിനീര്‍ ഒരു പ്രദേശത്തിനാകെ ആശ്വാസമാണ്. അതു വറ്റുമ്പോഴുള്ള വ്യഥകള്‍ വര്‍ണ്ണനാതീതമാണ്. ഇവിടെ കാവ്യാത്മകമായ ഒരു ബിംബത്തെ സൃഷ്ടിച്ചെടുക്കുന്നുണ്ട്, ചുരത്തുന്ന എന്ന പ്രയോഗത്തിലൂടെ. അകിടില്‍ കിടാവ് മുട്ടുമ്പോഴാണ് അതിനു മൊത്തിക്കുടിക്കാന്‍ പശു വാത്സല്യപൂര്‍വ്വം പാല്‍ ചുരത്തുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സ്‌നേഹോഷ്മള വാത്സല്യത്തിന്റെ ഒരു പാരസ്പര്യം ഇവിടെ വരച്ചുകാട്ടുന്നുണ്ട്. മനുഷ്യര്‍ക്ക് ഒരു നേരം കുടിനീര്‍ മുടങ്ങിയാലും സഹിക്കാം. പശുക്കള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവ്വോ? മിണ്ടാപ്രാണികളാണെങ്കിലും ശപിക്കും. കൂടപ്പിറപ്പുകളുടെ വേദനകളെയും ദുഃഖങ്ങളെയും തന്റേതായി കരുതി പരിദേവനം ചെയ്യുന്ന ഉദാത്തമായ ഒരു മൂല്യബോധം ഇവിടെ ഉണരുന്നു. മിണ്ടാപ്രാണികളെങ്കിലും അവയ്ക്ക് സംവേദനക്ഷമതയുണ്ട് എന്ന സത്യം ഇവിടെ ഉറപ്പിക്കുന്നു.
തറവാടും മുത്തശ്ശിയും കിണറും പുഴയും മലയും എന്നുവേണ്ട വിവിധങ്ങളായ പ്രതലങ്ങളിലൂടെയാണ് ഈ കഥ സഞ്ചരിക്കുന്നത്. അങ്ങനെ വ്യത്യസ്തങ്ങളായ പ്രതലങ്ങള്‍ താണ്ടി പുഴക്കരയില്‍ കുളിക്കാനെത്തുമ്പോഴും ഉമ്മറത്തമ്മ പുഴക്കരയില്‍ ചെന്നു സ്തംഭിച്ചു നിന്നു.പുഴയിലെ ഒഴുക്ക് നിലച്ചിരിക്കുന്നു. ഉറവകളുടെ കൂട്ടമരണം.ഇതിനോട് ഉമ്മറത്തമ്മയിലൂടെ കഥാകാരി ശക്തമായി പ്രതികരിക്കുന്നുണ്ട്, നാടു ദുഷ്ടരെക്കൊണ്ട് നിറഞ്ഞു എന്ന പ്രയോഗത്തിലൂടെ. പ്രകൃതിയുടെ തകര്‍ച്ചയ്ക്കു കാരണം മനുഷ്യരുടെ തത്ത്വദീക്ഷയില്ലാത്ത കൈകടത്തലുകളാണെന്ന് ധ്വനിപ്പിക്കുകയാണിവിടെ.
എടുത്തുവെച്ചപോലെ പൊക്കംവെച്ചു’വളര്‍ന്ന ആനന്ദന്റെ ദാരുണമായ അന്ത്യം ഉമ്മറത്തമ്മയെയും മറ്റുള്ളവരെയും വളരെയധികം വേദനിപ്പിക്കുന്നുണ്ട്; തറവാട് നിശ്ശബ്ദമാവുന്നു. പുഴയില്‍ കൂട്ടായി പോയ തിരിച്ചുവരാത്ത ആനന്ദനെ ഓര്‍ത്ത് തറവാടും പരിസരവും കനത്ത ശോകമൂകതയിലാണ്ടു. പ്രാപ്തിയില്ലെങ്കിലും, ഉമ്മറത്തമ്മ കഴുക്കോലെടുത്ത് കയത്തിന്റെ ആഴങ്ങളില്‍ തരങ്ങി കറക്കിയതിന് യാതൊരു ഫലവുമുണ്ടായില്ല. പുഴ തോണ്ടാന്‍ പോയ ആണുങ്ങളെ നോക്കി വീട് നിശ്ശബ്ദമായി. കുട്ടികള്‍ കളികളെല്ലാം അവസാനിപ്പിച്ച് കളിക്കളങ്ങള്‍ മായ്ച്ചുകളഞ്ഞു. തറവാട്ടിലാകെ നിശ്ശബ്ദത പകര്‍ന്ന് ദുഃഖം തളംകെട്ടി നിന്നു. കയത്തില്‍ മൂക്കു കുത്തി വീണു പോയ കൂറ്റന്‍ തടിമരത്തിന്റെ വേദനകള്‍ കഥാന്ത്യം-ആനന്ദിന്റെ അന്ത്യം-വരെ നീളുന്നു. അതിനിടയില്‍ വന്ന് മറഞ്ഞുപോയ അനുഭവങ്ങള്‍ക്ക് സാക്ഷിയായ് തലമുറകളുടെ സ്‌നേഹഭാജനമായ ഉമ്മറത്തമ്മ എന്ന മുത്തശ്ശി നിലകൊള്ളുന്നു.
നീലമ്മ’ എന്ന കഥയില്‍, ഭര്‍ത്താവ് അവളെ നീലമ്മ, നീല എന്നൊക്കെ വിളിക്കാന്‍ തുടങ്ങിയത് സ്‌നേഹവായ്പുകൊണ്ടായിരുന്നു. ഈ ചുരുക്കു വിളിയിലെ സ്‌നേഹസ്ഫുരണങ്ങള്‍ അവള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല; തന്നെ അവഹേളിക്കുകയാണെന്നാണ് തോന്നിയത്. രണ്ട് ആണ്‍മക്കള്‍പോലും അമ്മേ, നീലമ്മേ എന്ന് വിളിക്കാന്‍ തുടങ്ങിയതില്‍പ്പിന്നെ, സാരമില്ല, ഒരു പേരിലെന്തിരിക്കുന്നു എന്ന് ആശ്വസിച്ച് ഒതുങ്ങിക്കൂടി.
സമ്പാദിക്കാനുള്ള മോഹംകൊണ്ട് സര്‍ക്കാരുദ്യോഗത്തില്‍നിന്ന് നീണ്ട അവധിയെടുത്ത് വിദേശത്തേയ്ക്ക് മരുപ്പച്ചതേടി പറന്നുപോയപ്പോള്‍ നഷ്ടമാകുന്നത്, ക്രമേണ ഭാര്യയുടെയും മക്കളുടെയും ഓര്‍മ്മയില്‍ നിന്നുപോലും മാഞ്ഞു മറഞ്ഞുപോകുന്നത് അയാള്‍ ക്കും (ഭര്‍ത്താവ്) ബോദ്ധ്യമായിട്ടുണ്ടാവില്ല. അയാളുടെ സ്‌നേഹവായ്പിന്റെ പ്രതീകമായി, മൂര്‍ത്തരൂപമായി അയാളുടെ കൂട്ടുകാരന്‍ നാട്ടിലേയ്ക്കു വരുമ്പോള്‍ അവരുടെ കൈയില്‍ സാധനങ്ങള്‍ കൊടുത്തയയ്ക്കുന്നു. അവയില്‍ ചിലതുമാത്രം ഉപയോഗിക്കുന്നു. ബാക്കി ഭദ്രമായി അടച്ചുപൂട്ടി വെച്ചു. സ്‌നേഹത്തിന്റെയും സമ്പത്തിന്റെയും അന്തരം വലുതാണെന്നും പറയാതെ പറയുന്നു നീലമ്മഎന്ന കഥയില്‍ കഥാകാരി.
മക്കള്‍ ഇരുവരും സ്‌കൂളിലായിക്കഴിഞ്ഞാല്‍ നീലമ്മ ചുമ്മാതിരുന്ന് മനസ്സും ശരീരവും കേടുവരുത്തരുത്’ എന്ന ചിന്തയോടെ അയാള്‍ വ്യവസായശാലയില്‍ പണം മുടക്കിയിട്ടുണ്ടാവും; അവളും പാര്‍ട്ണറാണ്. ‘അങ്ങനെ താനറിയാതെ നീലമ്മ തന്റേതായ ഒരു ലോകം കണ്ടെത്തി. കൃത്യം ഒമ്പതു മണിക്ക് അവര്‍ ഫാക്ടറിയില്‍ ഹാജരായി. വൈകുന്നതുവരെ ജോലി ചെയ്തു. ഉത്തരവാദിത്തബോധവും കൃത്യനിര്‍വ്വഹണവും അവരെ കൂടുതല്‍ ഉയരങ്ങളിലേയ്ക്കു നയിച്ചു; അല്ലെങ്കില്‍ ഉത്തരവാദിത്തബോധവും കൃത്യനിര്‍വ്വഹണപ്രാപ്തിയും വ്യവസായശാലയെ കൂടുതല്‍ പരിപുഷ്ടിപ്പെടുത്തി. പൂരകങ്ങളായ ഉയര്‍ച്ച ഇവിടെ സംഭവിക്കുന്നു. അവര്‍ മുന്നേറുന്നു.
അതിനിടെ, കമ്പനിയുടെ പ്രതിനിധിയായി അവിടെ വന്നുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരന്‍, തന്റെ കുട്ടികളെപ്പോലെ സ്‌നേഹിക്കുന്ന അവന്‍, നീലമ്മയുടെ മനസ്സില്‍ പ്രതിഷ്ഠിതനായിരുന്നു. ആ ചെറുപ്പക്കാരന്‍ പിന്നീട് ആരംഭിച്ച വലിയ കയറ്റുമതി സ്ഥാപനത്തിലേയ്ക്ക് സന്ദര്‍ശനത്തിനായി നീലമ്മ ക്ഷണിക്കപ്പെട്ടു. ഇത് നീലമ്മയുടെ ജീവിതത്തിലെ വലിയൊരംഗീകാരമാണ്.
ഭര്‍ത്താവ് അയച്ച കത്ത് കിട്ടി – കുട്ടികളെയും കൂട്ടി അയാളുടെ ഉദ്യോഗസ്ഥലത്തേയ്ക്കുള്ള ക്ഷണം. പ്ലെയിന്‍ ടിക്കറ്റുകള്‍ അടക്കം ചെയ്തിരുന്നു. ഇതെല്ലാം ചുരുട്ടി വലിച്ചെറിഞ്ഞ അവര്‍, ഭര്‍ത്താവിന്റെ സ്‌നേഹവായ്പുകള്‍ അധികമനുഭവിച്ചിട്ടില്ലാത്തവളായിരുന്നു. ഈയൊരു അനുഭവത്തിന്റെ അഭാവം അവളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു.
ഇരുണ്ട അഗാധഗര്‍ത്തംപോലെ ആഴങ്ങളില്‍ ഒന്നും തിരിച്ചറിയാന്‍, ഓര്‍മ്മിച്ചെടുക്കാന്‍ പറ്റാത്തത്ര അന്തരം വന്നുപോയിരിക്കുന്നു പേമ്പി’ എന്ന കഥയിലെ ഗോപാലന്‍ നായര്‍ക്ക്. ഈ കഥയിലെ മുഖ്യകഥാപാത്രം പേമ്പിയാണെങ്കിലും അത് ഗോപാലന്‍ നായരെന്നു തോന്നിപ്പോകും. അത്രയും ജീവനുള്ള കഥാപാത്രങ്ങളെയാണ് ഗോപാലന്‍ നായരിലൂടെയും പേമ്പിയിലൂടെയും സൃഷ്ടിച്ചിരിക്കുന്നത്.
പതിനാറു കൊല്ലം കൂടെ താമസിച്ച് തന്നെ സഹിച്ച പേമ്പിയോട്, കാട്ടിലേയ്ക്ക് പോകുമ്പോള്‍ യാത്ര പറയാന്‍പോലും വൈമനസ്യം കാണിച്ചുകൊണ്ട്, കൊയ്ത്തു കഴിഞ്ഞ കണ്ടല്‍ക്കുറ്റികളോടും, പോയ കൊല്ലം പുരപ്പുറത്തു പുതച്ച കരിഞ്ഞ വൈക്കോലിനോടും ആരും യാത്ര പറയാറില്ലല്ലോ!’എന്നൊരു പ്രയോഗം നടത്തുന്നുണ്ട്. ഇവള്‍ തന്റെ വെപ്പാട്ടി, വേലക്കാരി, അരിവെയ്പ്പുകാരി, നാളെ എന്നൊരവസ്ഥ തനിക്കും ഇവള്‍ക്കും ഇടയിലില്ല എന്നും പറയുന്നുണ്ട്. ഇത് അനുവാചക ഹൃദയങ്ങളില്‍ വേദനയോടെയും ആര്‍ദ്രയോടെയും പതിഞ്ഞുപോകും. ഗോപാലന്‍ നായര്‍ പേമ്പിയെ മനസ്സിന്റെ ഉള്ളറകളില്‍ പ്രതിഷ്ഠിച്ചിട്ടില്ല. യാതൊരും ബന്ധവും ബന്ധനവും പ്രകടിപ്പിക്കുന്നുമില്ല.
ഞാനല്ലെങ്കിലും ഇവിടെ സ്ഥിരതാമസക്കാരനൊന്നും അല്ലല്ലോ!’എന്നതില്‍ എന്തൊക്കെയോ നിഴലിക്കുന്നുണ്ട്; പരിഭവത്തിന്റെയോ നിരാശയുടെയോ, ഗോപാലന്‍ നായരുടെ ഉള്ള് വായിച്ചെടുക്കാന്‍ വിഷമമാണ്. വളരെ കാലമായി പിരിഞ്ഞു നിന്ന മീനാക്ഷി എന്ന ഭാര്യയെ ഓര്‍മ്മിക്കുന്നുണ്ട്; അവര്‍ തിരിച്ചറിയുമോ എന്ന് സംശയാകുലനാകുന്നു. കഷ്ടപ്പാടുകളുടെ ഉരുളന്‍കല്ലുകളില്‍ തെന്നിച്ചാടി ഇരച്ചുപതച്ച് ഒഴുകുന്ന അടിയാരുടെ ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്ന ചോലയില്‍ കാവ്യാത്മകത നിറഞ്ഞു തുളുമ്പുന്നുണ്ട്; ജീവിതത്തിന്റെ കഷ്ടപ്പാടുകളുടെ യാഥാര്‍ത്ഥ്യത്തെ കാവ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്നു. വത്സല ടീച്ചറുടെ കഥകളില്‍ പലപ്പോഴായി കാവ്യാത്മകസൗന്ദര്യം ഏറിവരുന്നത് കാണാന്‍ സാധിക്കും. പല കഥകളിലുമെന്നപോലെ, ഇവിടെ വയനാടിന്റെ ആതുരത വന്നുചേരുന്നുണ്ട് – ‘കാടു കയ്യേറിയ കന്നിമണ്ണില്‍ കനകം വിളയിക്കാമെന്ന് വയനാട്ടില്‍ വന്നുകൂടിയശേഷം അവര്‍ മനസ്സിലാക്കിയിരിക്കുന്നു.’ കോഴിക്കോട്ടാണ് ജനിച്ചു വളര്‍ന്നതെങ്കിലും വയനാട്ടിനോടും വയനാട്ടിന്റെ പ്രകൃതിരമണീയതയോടും വയനാടന്‍ ജീവിതരീതിയോടും ഒരു സവിശേഷമായ, വേര്‍പെടുത്താനാവാത്ത ഒരു മമത വത്സല ടീച്ചറുടെ വയനാടന്‍ ആതുരത ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്.
കൃഷിയുടെയും കൃഷിക്കാരുടെയും ഒരു പശ്ചാത്തലം, അതില്‍ തെളിയുന്ന ജീവിതരേഖകള്‍, അവയ്ക്കു നിറം പകര്‍ന്ന വരികള്‍, കഥയിലെ പ്രകൃതി-ജീവിതദൃശ്യങ്ങള്‍ ചിത്രണം ചെയ്യുന്നു. കുറുമരുടെയും കുറിച്യരുടെയും സമ്പാദ്യമായ തേന്‍ എട്ടണയ്ക്ക് വാങ്ങിക്കൊണ്ടുപോകുന്നതും ഒരു കഷണം പുകയിലകൊണ്ട് അടിയാത്തിപ്പെണ്ണുങ്ങളെ വിലയ്ക്കു വാങ്ങുന്നതും പറഞ്ഞ് അവരുടെ ജീവിതാവസ്ഥയിലേയ്ക്കുള്ള നിരീക്ഷണാത്മകമായ ഒരു ആണ്ടിറക്കമാണ് നടത്തുന്നത്. മിക്കവാറും പേര്‍ ഇങ്ങനെ ചൂഷണം ചെയ്യപ്പെടുന്നുണ്ട് എന്ന ദുഃഖയാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിക്കപ്പെട്ടുകൂടാ.
കഥാപാത്രത്തിന്റെ നിഷ്‌കളങ്കത, തൊഴുത്തിലെ കാലികളുടെ മുഖഭാവമായിരുന്നു അന്നവള്‍ക്ക്’ എന്നു പറഞ്ഞുകൊണ്ട് തിരിച്ചറിയിക്കുന്നു. തൊഴുത്തിലെ കാലിയെപ്പോലെ നിസ്സഹായയായി, നിഷ്‌കളങ്കയായി കാണപ്പെടുന്നതുപോലെ അവളെ ഉപമിക്കുന്നു. എന്നും മറ്റുള്ളവരുടെ കീഴില്‍ തൊഴില്‍ ചെയ്യാന്‍ വിധിക്കപ്പെട്ടവള്‍.
അക്ഷരമില്ലാത്ത പാട്ടുകള്‍ നാലുപാടും’ മുഴക്കിക്കൊണ്ട് വയലിലിറങ്ങിയ അടിയാന്മാര്‍ സന്തോഷം പങ്കിടുന്നു. വയലിലെത്തിയപ്പോള്‍ അവരുടെ ആഹ്ലാദഭരിതമായ പാട്ടുകള്‍ പാടാന്‍ തുടങ്ങി. അക്ഷരമില്ലാത്ത പാട്ടുകള്‍ എന്നു പറയുമ്പോള്‍, അറിവുകള്‍ വാമൊഴിയായി തലമുറകളിലേയ്ക്ക് പകര്‍ന്ന് പോഷിപ്പിക്കുന്ന ഒരു സൂചനയാണ്. ഗുരുനാഥന്മാരില്‍നിന്നും മാതാപിതാക്കളില്‍നിന്നും മറ്റു സഹജീവികളില്‍നിന്നും പക്ഷിമൃഗാദികളില്‍നിന്നും പഠിക്കാനുണ്ട്. എന്തിനേറെ, ഈ കാണാകുന്ന ദൃശ്യപ്രപഞ്ചംതന്നെ വലിയ ഒരു പുസ്തകമായി മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു.
ഗോത്രവര്‍ഗ്ഗക്കാരുടെ തനതു ഭാഷ പ്രയോഗിച്ച് സമ്പുഷ്ടമാക്കിയിട്ടുണ്ട് ഈ കഥയെ – അപ്പന്‍ പോ. പയം കാണി കുടീല് ഒലിപ്പ പോയിന്റേയ്, പച്ചയെന്റ് തമ്പ്രാട്ടി തന്നേച്ച് എന്നിങ്ങനെ. അവരുടെ അകവും പുറവും അടുത്തറിഞ്ഞ കഥാകാരിയാണ് വത്സല ടീച്ചര്‍ എന്ന് നിസ്സംശയം പറയാം. അവിടെ അനുഭവത്തിന്റെ ദൃഢതയുണ്ട് – അവരിലൊരാളായിത്തന്നെ കഥാകാരി മാറുന്നു.
‘പേമ്പി എന്ന പെണ്‍കുട്ടി ദൈന്യതയുടെയും നിസ്സഹായതയുടെയും പ്രതീകമായിരുന്നു. പതിനാറു വര്‍ഷത്തോളം തന്റെ കൂട്ടായി, ഒരു കുടുംബത്തെപ്പോലെ കഴിഞ്ഞ പേമ്പിയോട് യാത്രപോലും പറയാതെ, അയാള്‍ (ഗോപാലന്‍ നായര്‍) അവള്‍ക്ക് നിസ്സാഹയതയുടെ വെറുങ്ങലിപ്പുകളായിരുന്നു സമ്മാനിച്ചത്. മകളെ വനമധ്യത്തില്‍ തനിക്കു കൂട്ടാക്കി ഇറങ്ങിപ്പോയ അവളുടെ അച്ഛന്റെ രൂപം മനസ്സില്‍ തറച്ചു എന്ന് നങ്ങ്യാരമ്മ അനുഭവിപ്പിക്കുന്നുണ്ട്.
തന്നെ ഒരു വേലക്കാരിയായി കെട്ടിയിട്ടിരിക്കുകയാണെന്ന് പേമ്പി കരുതുന്നുണ്ട്. ‘അമര്‍ഷം പതഞ്ഞുയര്‍ന്നു. അടിയാന്മാരെപ്പോലെ തന്നെയും അടിയാരാക്കാമെന്നോ? ആനയിറങ്ങുന്ന വയലില്‍ ആണ്ടുതോറും കൃഷിയിറക്കാന്‍ ഒരു കാര്യസ്ഥനെ കിട്ടിയെന്ന് നേത്യാരമ്മ കരുതേണ്ട. ഈ കൊയ്ത്തു കഴിഞ്ഞോട്ടെ, വയനാട്ടിലെ പെണ്ണിനെക്കണ്ടല്ല ഗോപാലന്‍ നായര്‍ വന്നതെന്നും കാണിച്ചുകൊടുക്കണം എന്ന വാശി അവളുടെ ഉള്ളില്‍ പ്രതിഷ്ഠിതമായിരിക്കുന്നു. ‘അവസാനം തമ്പ്രാന്‍ തന്നെ പരസ്യമായി കെട്ടിയിട്ടിരിക്കുന്നു എന്നൊരു ഭാവം അവളുടെ മുഖത്തു പ്രകടമായിക്കണ്ടു.’
പുഴക്കുനിയില്‍ കൃഷി നടത്താനുള്ള നേത്യാരമ്മയുടെ നിര്‍ദ്ദേശം, ഏരും വിത്തും വല്ലിയും വാഗ്ദാനം ചെയ്തിട്ടും, അത് മുഖവിലയ്‌ക്കെടുക്കാതെ തുടക്കം മുതല്‍ ഗോപാലന്‍ നായര്‍ യാതൊരു ബന്ധനവും ഇഷ്ടപ്പെടുന്നില്ല എന്ന് മനസ്സിലാകും. ‘
തനിക്കുവേണ്ടി എല്ലാം നല്കിയ അവളെ താന്‍ ഒരു വരയ്ക്കപ്പുറത്തു നിറുത്തിയാണ് ഗോപാലന്റെ പേമ്പിയോടുള്ള പെരുമാറ്റം. പേമ്പി തന്റെ സ്വന്തമല്ല, അല്ല, അല്ല. ഈ കുടിലുപോലെഎന്ന് തറപ്പിച്ചു പറയുന്നുണ്ട് ഗോപാലന്‍ നായര്‍. എല്ലാം ഉള്ളിലൊതുക്കി എല്ലാം സഹിച്ച് ജീവിച്ച പേമ്പിയുടെ തിരോധാനത്തിന്റെ അമ്പരപ്പിന്റെയും ഏകാന്തതയുടെയും നിഴലാട്ടം സൃഷ്ടിച്ചുകൊണ്ടാണ് കഥയെ വത്സല ടീച്ചര്‍ കൊണ്ടെത്തിച്ചിരിക്കുന്നത്.
മണ്ണ്’എന്ന കഥയില്‍ കൊടിയ ദാരിദ്ര്യത്തിന്റെയും വിശ്വാസപ്രമാണങ്ങളുടെയും ജീവിത യാഥാര്‍ത്ഥ്യങ്ങളുടെയും പ്രതീക്ഷകളുടെയും പ്രമേയങ്ങള്‍ ജ്വലിച്ചുനില്‍ക്കുന്നു. ഈ ഇരുണ്ട മനസ്സിനെയാണ് ആദ്യം അവതരിപ്പിക്കുന്നത്. അത് അവസാനംവരെ എത്തിക്കുന്നുണ്ട്. കൈവിട്ടുപോയ, ചാത്തു മാരാരുടെ കൈയിലകപ്പെട്ട തറവാടിനെ തിരിച്ചുപിടിക്കാനുള്ള അക്കയുടെയും കൂട്ടരുടെയും ശ്രമം വരച്ചുകാട്ടുന്നു. മണ്ണു കുഴച്ച് ചെറ്റയ്ക്ക് മോടി കൂട്ടുന്ന ചിത്രം – കൂരയുടെ ചിത്രം സ്പഷ്ടമായി വരച്ചുകാട്ടുന്നുണ്ട്. അടുത്ത വിളവെടുപ്പ് കഴിഞ്ഞാല്‍ ഒരു പുല്‍പ്പുര കെട്ടാന്‍ ഊറ്റമുള്ള മലക്കാരി’ പ്രസാദിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. കൈവിട്ടുപോയ മണ്ണ് വീണ്ടെടുക്കുവാനുള്ള ശ്രമവും പ്രതീക്ഷയുമാണ് ‘മണ്ണില്‍ വരച്ചുകാട്ടുന്നത്.
കൊടിയ ദാരിദ്ര്യം അക്കയെയും കുട്ടികളെയും വിഹ്വലരാക്കുന്നുണ്ട്. ചക്ക തീര്‍ന്നിരിക്കുന്നു. തേനും ഇല്ല. കാടു കനിയാഞ്ഞാല്‍ എന്തു കിട്ടാന്‍? എന്ന് പറയുന്ന ഭാഗം വേദനാജനകംതന്നെയാണ്. അത് അവരെ വിഹ്വലരാക്കുന്നു. എന്നാലും ‘മലക്കാരിയില്‍ ഉറച്ചു വിശ്വസിക്കുകയും പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്യുന്നു. മലക്കാരിയുടെ കോപമാണ് ഒറ്റക്കണ്ണന്‍ചേട്ടന് കിട്ടിയതെന്ന് ഉറച്ചു വിശ്വസിക്കുന്നു. ദേവി ഒന്നുണര്‍ന്നാല്‍, കൈയും കാലും ഒന്നനങ്ങിയാല്‍ – അനക്കേണ്ട! ഒന്നു ശ്വാസംവിട്ടാല്‍ താടിക്കാരന്‍ കാര്യസ്ഥന്റെയും മാരാരുടെയും പൊടിയുണ്ടോ പിന്നെ! എന്നതിലെ അനക്കേണ്ട എന്നത് ശ്രദ്ധേയമാണ്. എത്ര ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും അകപ്പെട്ടാലും ദേവി കോപിച്ച് മറ്റാര്‍ക്കും വിഷമമുണ്ടാവരുത് എന്ന നല്ല മനസ്സിന്റെ ഉടമയെ അവതരിപ്പിക്കുന്നു.
കഥാപാത്രങ്ങളുടെ വംശഭാഷ കഥാകാരി ആകര്‍ഷകമായി അവതരിപ്പിക്കുന്നു. കഥകളിലുടനീളം അതു സംഭവിക്കുന്നു. ‘ഇവിടെ, മണ്ണില്‍ ആണുങ്ങ കൃസിചെയ്ത നെല്ലൊക്കെ കൊണ്ടേയിന്, പഗോതിക്കു കൊടുക്കാനുള്ളത് കൊടുക്കണം’ എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ അവരുടെ കൂടെ ജീവിച്ച ഒരാളെപ്പോലെ അവതരിപ്പിക്കുന്നു.
അക്ഷരപുണ്യം നേടി അനുഗ്രഹീതയായ വത്സല ടീച്ചര്‍ അക്ഷരങ്ങളുടെ ബഹുവര്‍ണ്ണ പുഷ്പങ്ങള്‍ അടക്കി ഒതുക്കി നിറമാലകള്‍ കോര്‍ത്ത് കൈരളിയ്ക്ക് ചാര്‍ത്തിക്കൊടുത്തു. അത് എന്നും കൈരളിക്ക് അലങ്കാരമായിത്തന്നെ നവചൈതന്യത്തോടെ സൗരഭ്യമേകി നിലകൊള്ളുകയും സഹൃദയഹൃദയം ചേര്‍ത്തുവെയ്ക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല.