ലവ് ജിഹാദ്, മതപരിവര്‍ത്തനം, നാര്‍ക്കോട്ടിക് ജിഹാദ് എന്നീ വാക്കുകള്‍ മലയാള മാധ്യമങ്ങള്‍ക്കു ചതുര്‍ത്ഥിയാണ്. പക്ഷെ ഉത്തര ഭാരതത്തിലെ പത്രങ്ങളും, ടെലിവിഷന്‍ ചാനലുകളും ഇവയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഒരു മടിയും കൂടാതെ പ്രസിദ്ധീകരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വാരണാസിയില്‍ നിന്നുള്ള രണ്ടു വാര്‍ത്തകള്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ധന്‍ബാദ് സ്വദേശിനിയും, ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയുമായ പ്രിയങ്ക കുമാരി വാരണാസിയിലെ ഒരു ഹോട്ടലിലെ മൂന്നാം നിലയില്‍നിന്നും തള്ളിയിടപ്പെട്ടു. പത്തു ദിവസത്തോളം മരണവുമായി മല്ലിട്ട പ്രിയങ്ക വിധിക്കു കീഴടങ്ങി. ആ വിദ്യാര്‍ത്ഥിനിയോടൊപ്പം ഹോട്ടല്‍ മുറിയില്‍ നാല് ദിവസം കഴിഞ്ഞുകൂടിയ ഫുര്‍ഖന്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അദ്ദേഹം കുറ്റസമ്മതം നടത്തി. തനിക്കു മടുത്തുകഴിഞ്ഞപ്പോള്‍ പ്രിയങ്കയോട് മുറി വിട്ടു പോകാന്‍ പറഞ്ഞുവത്രേ. പക്ഷെ, നിര്‍ബന്ധ ബുദ്ധിക്കാരിയായ യുവതി തന്റെ നിര്‍ദേശം ചെവിക്കൊണ്ടില്ല. ഒഴിവാക്കാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ല എന്ന് മനസ്സിലായതോടെയാണ്, ഹോട്ടലിലെ മൂന്നാം നിലയില്‍ നിന്നും തള്ളിയിട്ടതെന്നു ഫുര്‍ഖന്‍ സാഹിബ് പോലീസിനോട് പറഞ്ഞു. പ്രിയങ്ക സ്വന്തം പിതാവിനോട് പറഞ്ഞത് തന്റെ കൂട്ടുകാരിയുടെ വീട്ടിലാണ് താമസിക്കുന്നത് എന്നായിരുന്നു.
മറ്റൊരു സമാന സംഭവത്തില്‍ ആഗ്രയിലെ അര്‍ഷാദ് എന്ന യുവാവ്, തന്റെ അമ്മ, നാല് സഹോദരിമാര്‍ എന്നിവരെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. തന്റെ പിതാവ് മുഹമ്മദ് ബാദര്‍ കൊലപാതകങ്ങള്‍ക്ക് തന്നെ സഹായിച്ചു എന്നാണ് അര്‍ഷാദ് പറയുന്നത്. അയല്‍പക്കത്തുള്ളവര്‍ തന്റെ അമ്മയെയും സഹോദരിമാരെയും അസാന്മാര്‍ഗിക പ്രവര്‍ത്തികള്‍ക്ക് ഹൈദരാബാദിലേക്ക് തട്ടിക്കൊണ്ടു പോകുന്നത് ഒഴിവാക്കാനാണ് അവരെ ഈ ലോകത്തുനിന്ന് തന്നെ പറഞ്ഞയച്ചതെന്ന് അര്‍ഷാദ് പോലീസിനോട് പറഞ്ഞുപോലും.
ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരാണ് ഈ കേസുകളിലെ പ്രതികള്‍ എന്നത് യാദൃച്ഛികമായിരിക്കും. പക്ഷെ എല്ലാ സംഭവങ്ങളിലും ഈ കാണുന്ന സാദൃശ്യം അസ്വസ്ഥത സൃഷ്ടിക്കുന്നു. കേരളത്തിലെ ക്യാമ്പസ്സുകളിലും ചലച്ചിത്ര- സീരിയല്‍ മേഖലകളിലും കണ്ടുവരുന്ന ആത്മഹത്യകളും കൊലപാതകങ്ങളും ഇതേ പാറ്റേണിലാണ് നടക്കുന്നത്. ഇവയെ കൂട്ടിയിണക്കുന്ന ഒരു ശക്തിയേറിയ അന്തര്‍ധാര ഇല്ല എന്ന് ധരിക്കുന്നത് ആത്മവഞ്ചനയാണ്.
ലവ് ജിഹാദിന്റെ കരാള ഹസ്തങ്ങളില്‍ നിന്നും, ഇഞ്ചുകളുടെ വ്യത്യാസത്തില്‍ രക്ഷപ്പെട്ട നാലു ഹൈന്ദവ യുവതികള്‍ തങ്ങളുടെ അനുഭവങ്ങളെ കുറിച്ച് രചിച്ച പുസ്തകങ്ങള്‍ ആര്‍ഷ വിദ്യാസമാജം പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിച്ച ഈ രചനകള്‍ കുറച്ചുപേരെങ്കിലും വായിച്ചിട്ടുണ്ട്. എവിടെയാണ് ഹൈന്ദവ സമാജത്തിനു പരാജയം നേരിട്ടതെന്ന് ഈ പുസ്തകങ്ങളില്‍ വിശദീകരിക്കുന്നു. പുസ്തകം പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് ആര്‍ഷ വിദ്യാസമാജത്തിനു അവരുടെ വാടക കെട്ടിടത്തില്‍നിന്നും ഒഴിയേണ്ടി വന്നു.
മതേതര ലിബറല്‍ മാധ്യമങ്ങള്‍ക്കും, അവയുടെ പുറത്ത് അടയിരിക്കുന്ന മാര്‍ക്‌സിസ്റ്റ്-മൗലവി മേലാളന്മാര്‍ക്കും ഈ വസ്തുതകള്‍ തുറന്നെഴുതുന്നത് നിഷിദ്ധമാണ്. മതപരിവര്‍ത്തനം, ലവ് ജിഹാദ് എന്നിവയെ തുറന്നുകാണിക്കുന്നതില്‍നിന്നും ഒഴിഞ്ഞുമാറുന്ന ഈ ‘പ്രതിഭകള്‍’ എല്ലാവരും ഒന്നുകില്‍ കറകളഞ്ഞ സഖാക്കളോ അല്ലെങ്കില്‍ ഇസ്ലാമിക് മൗലികവാദികളോ ആയിരിക്കുമെന്നത് തീര്‍ച്ച.
മതേതരം എന്ന വാക്കിന്റെ അര്‍ഥം ഹൈന്ദവ വിരുദ്ധത എന്ന് ധരിക്കുന്നവരാണ് ഭാരതത്തിലെ മതേതര പ്രഭുക്കള്‍. സെക്കുലറിസം എന്ന ഇംഗ്ലീഷ് വാക്കിനു ഭാരതത്തില്‍ മാത്രമായി ഒരു അര്‍ത്ഥമുണ്ടോ? ഇത് തന്നെയാണ് സോഷ്യലിസം എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നതെന്നു നമ്മുടെ ന്യായാധിപന്മാര്‍ അവകാശപ്പെടുന്നു. ഈ രണ്ടു പദപ്രയോഗങ്ങളും ഭാരത ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിന് എതിരായിരുന്നു ഡോ.ബി.ആര്‍ അംബേദ്കര്‍. സോഷ്യലിസം എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളതെന്നാണ്. സാമൂഹ്യ നീതിയാണ് ഈ പദം കൊണ്ട് ഉപദേശിക്കുന്നതെങ്കില്‍, സോഷ്യല്‍ ജസ്റ്റിസ് എന്ന വാക്കാണ് ഉപയോഗിക്കേണ്ടിയിരുന്നത്. ഭരണഘടനയുടെ ആമുഖം ‘വി ദി പീപ്പിള്‍..’ എന്ന് ആരംഭിക്കുന്നത് തന്നെ അംബേദ്കറുടെ നിര്‍ബന്ധം ഒന്നുകൊണ്ടു മാത്രമായിരുന്നു. അമേരിക്കന്‍ ഭരണഘടന ആരംഭിക്കുന്നതുപോലെ ‘ഇന്‍ ദി നെയിം ഓഫ് ഗോഡ്’ (ഈശ്വര നാമത്തില്‍) എന്നുവേണം ആമുഖം ആരംഭിക്കേണ്ടുന്നതെന്ന് ഒരു വിഭാഗം ശഠിച്ചപ്പോള്‍ അംബേദ്കര്‍ ചോദിച്ചത് ഈശ്വരവിശ്വാസികള്‍ അല്ലാത്തവര്‍ എന്ത് ചെയ്യും എന്നായിരുന്നു. എതുതരം വിശ്വാസികള്‍ക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയാണ് ഭാരതത്തിനു വേണ്ടുന്നതെന്ന് അംബേദ്കര്‍ ആവശ്യപ്പെട്ടു. സോഷ്യലിസം ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം മാത്രമാണെന്ന് അദ്ദേഹം തെളിയിച്ചു. ‘സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വിശ്വസിക്കുന്നവര്‍ മാത്രം ഭാരതത്തില്‍ ജീവിച്ചാല്‍ മതിയോ? ഞാന്‍ സോഷ്യലിസം എന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് എതിരാണ്. മതേതരത്തിലും സ്വതന്ത്ര സാമ്പത്തിക സംവിധാനത്തിലും വിശ്വസിക്കുന്നവര്‍ക്കുകൂടിയുള്ളതാണ് ഭാരതം,’ എന്നാണ് അംബേദ്കര്‍ പറഞ്ഞത്. അന്ന് ഭരണഘടനാ രൂപരേഖ തയ്യാറാക്കിയവര്‍ അംബേദ്കറിനെ പിന്തുണച്ചതുകാരണമാണ് സെക്കുലറിസം (മതനിരപേക്ഷത), സോഷ്യലിസം എന്നീ പദങ്ങളെ ഭരണഘടനയുടെ ആമുഖത്തില്‍നിന്നും പടി കടത്തിയത്. 1976 ല്‍ ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു പ്രതിപക്ഷ നേതാക്കളെ തടവിലാക്കിയതിനു ശേഷമാണ് ഇന്ദിരാഗാന്ധി ഈ വാക്കുകള്‍ ഉള്‍പ്പെടുത്തി ഭരണഘടനയുടെ ആമുഖം വികൃതമാക്കിയത്. ദി പ്രസിഡന്റ് എന്ന തന്റെ വിഖ്യാത നാടകത്തില്‍ എന്‍.എന്‍.പിള്ള അവതരിപ്പിച്ച കഥാപാത്രം പറഞ്ഞത് ഓര്‍മ്മയില്ലേ? ‘നമ്മുടെ രാജ്യത്തിന്റെ പേര് പരമാധികാര മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ എന്നാണ്. എന്തൊരു നീളമാണ് ഈ പേരിന്. നീളം കൂടുന്നതിന് അനുസരിച്ചു ബലം കുറയും.’ 1976 നു ശേഷമുള്ള സംഭവങ്ങള്‍ തെളിയിക്കുന്നത് സെക്ക്യൂലറിസവും, സോഷ്യലിസവും ഭാരതത്തിന്റെ പുരോഗതിക്കു വിലങ്ങുതടിയായി മാറി എന്നാണ്. 1976 ലെ ഭേദഗതിക്ക് ശേഷവും 1949 നവംബര്‍ 26 നാണു പ്രസ്തുത ഭരണ ഘടന അംഗീകരിച്ചതെന്ന പച്ചക്കള്ളം തട്ടിവിടുകയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങള്‍ 1976 ഒക്ടോബര്‍ മാസം ആണ് ഉള്‍പ്പെടുത്തിയതെന്നു പറയാനുള്ള സത്യസന്ധത രാജകുടുംബാംഗങ്ങള്‍ പ്രദര്‍ശിപ്പിക്കണം.
സോഷ്യലിസം അഥവാ സര്‍ക്കാര്‍ ഉടമസ്ഥത വന്‍പരാജയം ആയതുകൊണ്ടല്ലേ സോവിയറ്റ് യൂണിയന്‍ തകര്‍ന്നു തരിപ്പണമായത്. ലോകത്ത് എല്ലായിടതും അമ്പേ പരാജയപ്പെട്ട സാമ്പത്തിക പ്രത്യയശാസ്ത്രമാണ് കോണ്‍ഗ്രസ്സും, കമ്മ്യൂണിസ്റ്റുകളും പൊക്കിപ്പിടിച്ചുകൊണ്ടു നടക്കുന്നത്. ഭാരത ഭരണഘടനയില്‍നിന്നും ഈ രണ്ടു പദങ്ങളെയും പടിയടച്ചു പിണ്ഡം വെക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അലസത, കെടുകാര്യസ്ഥത, ഉത്തരവാദിത്തമില്ലായ്മ, അലംഭാവം, അനാസ്ഥത എന്നിവയാണ് സോഷ്യലിസത്തിന്റെ മുഖമുദ്രകള്‍. 1947 മുതല്‍ 1976 വരെ സെക്കുലറിസം എന്ന പദം ഇല്ലാതെതന്നെ ഭാരതത്തില്‍ സമാധാനം നിലനിന്നിരുന്നു. മതേതരത്വം എന്ന വാക്ക് ഉള്‍പ്പെടുത്തിയതിന് ശേഷമാണ് ഒവൈസിയും, മദനിയും, സമദാനിയും, ഡെറിക് ഒബ്രിയനും, സക്കീര്‍ നായിക്കും കുഞ്ഞാലിക്കുട്ടിയും മുഹമ്മദ് ബഷീറും ഉദിച്ചുയര്‍ന്നത്. നമുക്ക് വേണ്ടത് സുവ്യക്തവും, സുതാര്യവും സമത്വവും ഉറപ്പുനല്‍കുന്ന ഭരണഘടനയാണ്.