അടുത്ത കാലത്ത് ഹിന്ദു സമൂഹവുമായി ബന്ധപ്പെട്ട നാല് സംഭവങ്ങള്‍ നടക്കുകയുണ്ടായി. മഥുരയില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ നടത്തിയ പത്രസമ്മേളനം, ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ തിരഞ്ഞെടുപ്പ് വേളയില്‍ നടത്തിയ ഒരു പ്രസ്താവന, ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് എതിരെ നടന്ന കിരാതമായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ധാക്കയിലും ചിറ്റഗോങ്ങിലും നടന്ന ഹിന്ദുക്കളുടെ കൂറ്റന്‍ പ്രകടനങ്ങള്‍, കാനഡയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തെക്കുറിച്ച് വടക്കന്‍ അമേരിക്കയിലെ ഹിന്ദു സഖ്യം (COHNA) പുറപ്പെടുവിച്ച പ്രസ്താവന എന്നിവയാണ് ആ സംഭവങ്ങള്‍. ലോകത്തിന്റെ വിവിധ കോണുകളില്‍ നടന്നതും, വ്യത്യസ്തങ്ങളും പരസ്പരബന്ധമില്ലാത്തവയുമെന്ന് തോന്നിക്കുന്നതുമായ ഈ സംഭവങ്ങള്‍ വാസ്തവത്തില്‍ ആഗോളതലത്തില്‍ ഹിന്ദുസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന ദുരവസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്നവയാണ്.
രാമരാജ്യവും രാമ-രാവണയുദ്ധവും
ആശങ്കയുളവാക്കുന്ന ഈ നാലു സംഭവങ്ങളും ദീപാവലിയോട് അടുത്താണ് നടന്നതെന്നത് തികച്ചും യാദൃച്ഛികമായിരിക്കാം. രാക്ഷസരാജാവായ രാവണനെ പരാജയപ്പെടുത്തിയ ശേഷം നടന്ന ശ്രീരാമപട്ടാഭിഷേകത്തിന്റെ സ്മരണോത്സവമായാണ് ദീപാവലി കൊണ്ടാടുന്നതെന്ന കാര്യം വിഖ്യാതമാണ്. അതേസമയം, ഈ നാല് സംഭവങ്ങളുമായുള്ള ബന്ധം രാമരാജ്യത്തിനോ അതോ രാമ-രാവണയുദ്ധത്തിനോ എന്ന അസ്വസ്ഥതയുളവാക്കുന്ന ചോദ്യവും ഇവിടെ ഉയര്‍ന്നുവരുന്നു. മഥുരയില്‍ നടന്ന പത്രസമ്മേളനത്തില്‍ ദത്താത്രേയ ഹൊസബാളെ പറഞ്ഞു: ”നാം (ഹിന്ദുസമൂഹം) ജാതിയുടെയും ഭാഷയുടെയും ദേശവിഭാഗത്തിന്റെയും (ജൃീ്ശിരല) പേരില്‍ വിഘടിച്ചു നിന്നാല്‍ നമുക്ക് തീര്‍ച്ചയായും പതനം സംഭവിക്കും. അതുകൊണ്ടാണ് ഹിന്ദുസമൂഹത്തില്‍ ഐക്യം അനിവാര്യമാണെന്ന് പറയുന്നത്.” ഹിന്ദു ഐക്യം പൊതുജനക്ഷേമത്തിന് വേണ്ടിയാണെന്ന് ഉന്നിപ്പറഞ്ഞുകൊണ്ടു ഹൊസബാളെ വ്യക്തമാക്കി. ”നമ്മെ സ്വയം രക്ഷിക്കാനും മറ്റുള്ളവര്‍ക്ക് നന്മചെയ്യാനും ഹിന്ദു ഐക്യം ആവശ്യമാണ്. അതിനുവേണ്ടിയാണ് ഈ ഐക്യം നിലനിര്‍ത്താന്‍ നാം പരിശ്രമിക്കുന്നത്.” അദ്ദേഹം തുടര്‍ന്നു പറഞ്ഞു: ”അത് ധര്‍മ്മോപദേശത്തിലൂടെ മാത്രം സാധ്യമാവില്ല. അതിന് ആവശ്യമായ പരിശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്. നമ്മുടെ നിത്യജീവിതത്തില്‍ ബോധപൂര്‍വ്വമായ ശ്രമത്തിലൂടെ അത് നടപ്പാക്കേണ്ടതുണ്ട്. അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപും അമേരിക്കയിലും ബംഗ്ലാദേശിലും ഉള്‍പ്പെടെ ആഗോളതലത്തില്‍ ഹിന്ദുക്കള്‍ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളെ സംബന്ധിച്ച് ഉല്‍കണ്ഠ രേഖപ്പെടുത്തുകയുണ്ടായി. മറുവശത്ത്, കിഴക്കന്‍ ഗോളാര്‍ദ്ധത്തില്‍, ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ നിരന്തരം അക്രമവും പൈശാചികമായ പീഡനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കയാണ്. അവര്‍ ഒറ്റക്കെട്ടായി ധാക്കയിലും ചിറ്റഗോങ്ങിലും നടന്ന കൂറ്റന്‍ പ്രതിഷേധ യോഗങ്ങളില്‍ പങ്കെടുത്ത് ഈ കൊടിയ പീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. പടിഞ്ഞാറന്‍ ഗോളാര്‍ദ്ധത്തില്‍, ഹിന്ദുസഖ്യം കാനഡയില്‍ ഹിന്ദുക്കളെക്കുറിച്ചുള്ള അസാമാന്യഭീതി അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുകയാണെന്നും, ഹിന്ദുക്കള്‍ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് തടയിടാന്‍ അടിയന്തരമായി കര്‍ശനമായ നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും പ്രഖ്യാപിക്കുകയുണ്ടായി. ഹിന്ദുക്കള്‍ പാകിസ്ഥാനിലും ബംഗ്ലാദേശിലും മാത്രമല്ല, ഭാരതത്തിന്റെ ചില ഭാഗങ്ങളിലും ഗുരുതരമായ സാഹചര്യങ്ങള്‍ അഭിമുഖീകരിക്കുന്നു എന്നും അടിവരയിട്ടു പറയേണ്ടിയിരിക്കുന്നു.
ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വളരെയധികം ചര്‍ച്ചചെയ്യപ്പെട്ട ‘ബടേംഗേ തോ കടേംഗേ’ (വിഘടിച്ചു നിന്നാല്‍ നാം നിലംപതിക്കും) എന്ന വാക്യം വീണ്ടും ഓര്‍മ്മിപ്പിക്കുകയുണ്ടായി. ഇതിന്റെ പേരില്‍ ഇടതുപക്ഷ ലിബറല്‍ ബുദ്ധിജീവികളും മതേതര കുപ്പായം എടുത്തണിഞ്ഞ രാഷ്ട്രീയ കക്ഷികളും പ്രതീക്ഷിച്ചപോലെ തന്നെ ശക്തമായി പ്രതികരിച്ചു. ഭൂതകാലത്തും വര്‍ത്തമാനകാലത്തും നാം എപ്പോഴെല്ലാം വിഘടിച്ചു നിന്നുവോ അപ്പോഴെല്ലാം നാം പിടിച്ചടക്കപ്പെടുകയും നമ്മുടെ പുരോഗതി മുരടിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ സംഘത്തിന്റെ സര്‍കാര്യവാഹ് ഹൊസബാളെ യോഗി ആദിത്യനാഥിന്റെ ‘വിഘടിച്ചു നിന്നാല്‍ നാം നിലംപതിക്കുമെന്ന വാക്യത്തെ, വാസ്തവത്തില്‍ ഇതിന്റെ അര്‍ത്ഥം ഇന്ന് ‘ഐക്യം ആവശ്യമാണ്’ എന്നതാണെന്ന പേരില്‍ പിന്തുണയ്ക്കുകയാണുണ്ടായത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി മോദി, നാം വിഘടിച്ചു നിന്നാല്‍, നമ്മെ വിഘടിപ്പിക്കുന്നവരുടെ ലക്ഷ്യം നിറവേറാന്‍ പോകുന്നു എന്ന പേരില്‍ അതിനെ ആഘോഷമാക്കും എന്ന് മഹാരാഷ്ട്രയില്‍ വെച്ച് പറയുകയുണ്ടായി.
ഈ വര്‍ഷത്തെ വിജയദശമി പ്രഭാഷണത്തില്‍ പരംപൂജനീയ സര്‍സംഘചാലക് മോഹന്‍ജി ഭാഗവതും ഹിന്ദുക്കള്‍ സംഘടിക്കേണ്ട ആവശ്യകതയെക്കുറിച്ച് പറയുകയുണ്ടായി. കൂടാതെ ജാതി, ഭാഷ, പ്രദേശം എന്നിവയുടെ പേരില്‍ കലഹമുണ്ടാക്കാന്‍ ദേശത്തിന് പുറത്തും, അകത്തും നടക്കുന്ന കുത്സിതശ്രമങ്ങളില്‍ ഉല്‍കണ്ഠ രേഖപ്പെടുത്തുകയുണ്ടായി.
ഇത്തരം വേദികളില്‍ നിന്ന് ഹിന്ദുഐക്യത്തെക്കുറിച്ച് പറയുമ്പോള്‍ അത് അത്യന്തം ഗൗരവത്തോടെ വേണം കാണുവാന്‍. ഹിന്ദുക്കള്‍ വിപത്തില്‍ അകപ്പെട്ടിരിക്കയാണെന്നും അവര്‍ സംഘടിക്കണമെന്നും പറയുന്നത് തട്ടിപ്പാണെന്ന് ആരെങ്കിലും ധരിക്കുന്നത് ഒട്ടകപ്പക്ഷിയെപ്പോലെ തല മണ്ണില്‍ പൂഴ്ത്തുന്നതിന് തുല്യമായിരിക്കും. ഭൂതകാലത്ത് ഭാരതീയ സമൂഹത്തിന് അത്യന്തം ദോഷകരമായ രീതിയില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ഗൂഢാലോചന ഉള്‍പ്പെടെ, ആക്രമണകാരികളായി വന്നവരും നുഴഞ്ഞുകയറ്റക്കാരും ഇത്തരം ഉദ്യമങ്ങള്‍ നടത്തിയിരുന്നുവെന്നത് ഒരു വസ്തുതയാണ്. സമൂഹത്തിലെ തന്നെ ചില വിഭാഗം ആളുകള്‍ അറിഞ്ഞോ അറിയാതെയോ, അവരുടെ നിക്ഷിപ്ത താല്പര്യങ്ങളുടെ പേരില്‍ ‘ഹിന്ദു’ എന്ന വാക്കിനെ വര്‍ഗ്ഗീയതയുടെ കണ്ണാടിയിലൂടെ നോക്കിക്കാണുകയും ഹിന്ദുക്കളുടെ താല്പര്യങ്ങളെയും അവരുടെ സുരക്ഷയെയും കുറിച്ച് പറയുമ്പോഴൊക്കെ അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നു. വിള്ളലുകള്‍ ഉണ്ടാക്കുകയാണ് അവരുടെ ഉദ്ദേശ്യം.
ഹിന്ദു എന്ന വാക്കിന് പലതരം നിര്‍വ്വചനങ്ങളും നല്‍കപ്പെട്ടിട്ടുണ്ട്. എങ്കിലും, വിശാലമായ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വടക്ക് ഹിമാലയം തൊട്ട് തെക്ക് ഹിന്ദുമഹാസാഗരം വരെ പരന്നുകിടക്കുന്ന ഈ ഭൂമിയില്‍ പിറവിയെടുത്ത ആരാധനാ സമ്പ്രദായങ്ങള്‍ പിന്തുടരുന്നവരാണ് ‘ഹിന്ദുക്കള്‍’. സനാതന ധര്‍മ്മത്തിന്റെ അനുയായികള്‍ മാത്രമല്ല, സിഖ്, ജൈന, ബൗദ്ധമതങ്ങളുടെ അനുയായികളും വിശാലമായ ഈ ഹിന്ദു വിഭാഗത്തില്‍പ്പെടുന്നു എന്ന് മനസ്സിലാക്കേണ്ടത് സുപ്രധാനമാണ്. ഇതിനെ സംബന്ധിക്കുന്ന ഭാരതീയ നിയമങ്ങള്‍ വ്യാപ്തങ്ങള്‍ ആണെന്നതോടൊപ്പം സിഖുകാര്‍, ബൗദ്ധര്‍, ജൈനന്മാര്‍, വീരശൈവര്‍, ലിങ്കായത്, ബ്രഹ്മസമാജക്കാര്‍, പ്രാര്‍ത്ഥനാ സമാജക്കാര്‍, ആര്യസമാജക്കാര്‍ മുതലായവരും ഹിന്ദുവെന്ന വിശേഷണത്തിന്റെ കുടക്കീഴില്‍ വരുന്നു. 1955ലെ ഹിന്ദുവിവാഹ നിയമത്തിലെ പരിച്ഛേദം 2, 1956ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം എന്നിവ വ്യക്തമായി പറയുന്നത് ഇപ്രകാരമാണ്. ”ഹിന്ദുധര്‍മ്മം വീരശൈവ, ലിങ്കായത്, ബ്രഹ്മസമാജം, പ്രാര്‍ത്ഥനാ സമാജം അല്ലെങ്കില്‍ ആര്യസമാജം തുടങ്ങിയ അതിന്റെ അവാന്തരവിഭാഗങ്ങള്‍ എന്നിവയെയോ അനുഷ്ഠിക്കുന്ന ഏതൊരാളും ബുദ്ധമതം, സിഖ്മതം, ജൈനമതം എന്നിവ പിന്തുടരുന്ന ഏതൊരാളും ഹിന്ദുവായി പരിഗണിക്കപ്പെടും.” മേല്‍പ്പറഞ്ഞ മതങ്ങള്‍ ഭാരതമണ്ണില്‍ പിറന്നവയും സനാതനധര്‍മ്മത്തിന്റെ പാരമ്പര്യത്തില്‍ വേരൂന്നിയവയും ഹിന്ദുധര്‍മ്മത്തിന്റെ ശാഖകളുമാണ്.
ഈ മതങ്ങള്‍ പിന്തുടരുന്നവര്‍ക്ക് ഇടയില്‍ കാണുന്ന വൈവിധ്യങ്ങള്‍ക്ക് ഉപരിയായി, പുരാതന കാലംതൊട്ട് അവയ്ക്കിടയില്‍ ജന്മസിദ്ധമായ ഏകതയുള്ളതായി കാണാം. എന്നാല്‍ കാലഗതിയില്‍ അസൂയാലുക്കളായ അധമശക്തികള്‍ ഈ ഐക്യത്തെ തകര്‍ക്കാന്‍ പരിശ്രമം നടത്തി. ഭൂതകാലത്തില്‍ നിന്നു വേണം നാം പഠിക്കാന്‍ എന്ന് പലപ്പോഴും പറഞ്ഞു കേള്‍ക്കാറുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ അത് കൂടുതല്‍ സംഗതമാണെന്ന് തോന്നുന്നു. ജാതി, മതം, പ്രദേശം, ആരാധനാക്രമം എന്നീ കാര്യങ്ങളിലുള്ള വ്യത്യാസങ്ങള്‍ക്ക് ഉപരിയായി സാമൂഹിക സമരസത പ്രകടമാക്കുന്ന സൂത്രം പൗരാണിക ഭാരതീയ പാരമ്പര്യത്തില്‍ നമുക്ക് കാണാവുന്നതാണ്. വിശുദ്ധ ഗ്രന്ഥങ്ങളില്‍ കാണുന്ന ശ്രീരാമന്റെ ചരിത്രത്തില്‍, തിന്മകളുടെ പ്രതിരൂപമായ സര്‍വ്വശക്തനായ രാവണനെ അവിടുന്ന് പരാജയപ്പെടുത്തിയപ്പോള്‍, സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ പെട്ടവരും അവിടുത്തെ അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഉദാഹരണം നമുക്ക് കാണാനാകും. ശ്രീരാമെന്റ സുഹൃത്തായ നിഷാദരാജാവ് ഗുഹന്‍ താഴ്ന്ന ജാതിക്കാരനായിട്ടും അവിടുന്ന് ഗുഹനെ തനിക്കു സമനായാണ് കരുതിയത്. ശബരിമാതാവിന്റെയും വനവാസിയായ ഭില്‍നിയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. ശ്രീരാമന്റെ സേനയിലുണ്ടായിരുന്ന വാനരന്മാരും വനത്തില്‍ ജീവിക്കുന്നവരായിരുന്നു. ഈ ആഖ്യാനം ഇവിടെ നടത്തേണ്ടിവരുന്നത് ഭാരതത്തിന്റെ ആത്മാവ് രാമായണത്തില്‍ സ്ഥിതിചെയ്യുന്നു എന്നതുകൊണ്ടാണ്. അതില്‍ ശ്രീരാമന്റെ സമ്പൂര്‍ണ ജീവിതവും എല്ലാവിഭാഗത്തില്‍ പെട്ടവരുമായി കെട്ടിപ്പിണഞ്ഞു കിടക്കുന്നു എന്നതോടൊപ്പം ആത്യന്തികമായി അവരെല്ലാം രാവണനെ പരാജയപ്പെടുത്താനുള്ള ശ്രീരാമന്റെ ദൗത്യത്തില്‍ അവിടുത്തെ സഹായിക്കാന്‍ ഒത്തൊരുമിച്ചു വരുന്നതും നാം കാണുന്നു. ഇത് നല്‍കുന്ന സുപ്രധാന പാഠം ഐക്യത്തെക്കുറിച്ചാണ്.
പില്‍ക്കാലത്ത്, ആദിശങ്കരാചാര്യര്‍ അദ്ദേഹത്തിന്റേതായ രീതിയില്‍ ഹിന്ദുക്കളെ സാംസ്‌കാരികമായും ആദ്ധ്യാത്മികമായും ഏകോപിപ്പിക്കുന്ന ദൃശ്യം കാണുന്നു. മധ്യകാല യുഗത്തില്‍ മുസ്ലിം ആക്രമണകാരികള്‍ ഭാരതത്തില്‍ കടന്നുവന്നതോടെ, വിഘടിച്ചു നില്‍ക്കുകയായിരുന്ന ഹിന്ദുക്കളെ പീഡനത്തിന് ഇരകളാക്കുകയും വലിയതോതില്‍ അവരെ മതം മാറ്റുകയും ചെയ്തു. ഈ കാരണം കൊണ്ടാണ് ആ കാലത്ത് ഉയര്‍ന്നുവന്ന ഭക്തിപ്രസ്ഥാനം ഐക്യത്തിന് പ്രാധാന്യം നല്‍കി ഐക്യത്തിനുവേണ്ടി ആഹ്വാനം നല്‍കിയത്. ”ജാതീ പാതീ പൂച്ഛേ ന കോയി, ഹരി കോ ഭജേ സോ ഹരീ കാ ഹോയി (ജാതിയെക്കുറിച്ച് ചിന്തിക്കുകയോ പറയുകയോ ചെയ്യരുത്. ഒരാള്‍ ഈശ്വരന്റെ ഭക്തനായി എങ്കില്‍, അതേ രൂപത്തില്‍ ഈശ്വരന്‍ അയാളെ സ്വീകരിക്കുന്നു.) എന്ന വാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ആ സന്ന്യാസിമാരും ഭക്തന്മാരും, സിഖുകാരുടെ പത്താമത്തെ ഗുരുഗോവിന്ദ സിംഹനേയും ബന്ദാസിങ്ങ് ബഹാദൂറിനെയും പോലെ ഹിന്ദുക്കള്‍ക്ക് ഐക്യത്തിന്റെ സന്ദേശമാണ് പകര്‍ന്നു നല്‍കിയത്.
ആധുനിക യുഗത്തില്‍ വിവേകാനന്ദ സ്വാമികള്‍, മുസ്ലിം ആക്രമണകാരികള്‍ ആദ്യമായി ഭാരതത്തില്‍ വന്നപ്പോള്‍, അപ്പോഴത്തെ ഹിന്ദുക്കളുടെ ജനസംഖ്യ ഏകദേശം 60 കോടിയായിരുന്നു എന്ന് അദ്ദേഹത്തിന്റെ കൃതികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1200 വര്‍ഷങ്ങള്‍ക്ക് ശേഷം 1947ല്‍ ഭാരതം സ്വാതന്ത്ര്യം നേടിയ സമയത്ത് ഹിന്ദുക്കളുടെ ജനസംഖ്യ ഏകദേശം പകുതിയായി കുറഞ്ഞിരുന്നു. ഹിന്ദു ജനസംഖ്യയില്‍ വന്ന ഈ കുറവ് പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദു ജനസംഖ്യ ഇപ്പോള്‍ നാടകീയമായി കുറഞ്ഞു വരികയാണ് എന്നത് ഒരു രഹസ്യമൊന്നുമല്ല. അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ ജാതി, മതം, ഭാഷ, പ്രദേശം മുതലായ എല്ലാ വൈവിധ്യങ്ങള്‍ക്കും അതീതമായി ഹിന്ദുക്കള്‍ ഐക്യപ്പെടേണ്ടിവരും.
ഇപ്പോള്‍ ഇസ്ലാമിക ഭീകരവാദത്തോടൊപ്പം, വടക്ക് കിഴക്കന്‍ മേഖലയിലും വനവാസി മേഖലകളിലും ക്രിസ്ത്യാനികള്‍ നടത്തുന്ന മതപരിവര്‍ത്തനവും വിഘടനവാദവും പാരമ്യത്തില്‍ എത്തിനില്‍ക്കുകയാണ്. അവര്‍ ഭാരതത്തെ ആന്തരികമായി തളര്‍ത്താന്‍, ഭാരതത്തിന്റെ ഉയര്‍ച്ചക്ക് എതിരായ ശക്തികളെ കൂടെ കൂട്ടുന്നു. ഒരുകാലത്ത് സമൃദ്ധിയുടെ പ്രതീകമായിരുന്നു ഭാരതം. ലോകത്ത് ‘സുവര്‍ണ്ണപക്ഷി’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍, ലോക ഗുരുസ്ഥാനത്ത് അവരോധിക്കപ്പെടാനുള്ള അതിന്റെ പ്രയാണത്തിന്റെ ഭാഗമായി ഭാരതം 2047 ആകുമ്പോഴേക്ക് ‘വികസിത ഭാരതം’ എന്ന പദവി നേടാന്‍ നിശ്ചയിച്ചുറച്ചിരിക്കയാണ്. ഭാരതത്തിന്റെ ഈ ഉയര്‍ച്ച ഇഷ്ടപ്പെടാത്ത അനേകം ആഗോള ശക്തികള്‍ ഭാരതത്തിനകത്ത് വിള്ളലുകളുണ്ടാക്കാനും അപ്രകാരം ഭാരതത്തെ ശിഥിലമാക്കാനും ഉള്ള ശ്രമത്തിലേര്‍പ്പെട്ടിരിക്കയാണ്.
ആനുകാലിക ലോകത്ത് ഹിന്ദുഐക്യം അത്യന്തം മഹത്വപൂര്‍ണമാണ്. ദത്താത്രേയ ഹൊസബാളെ തന്റെ വാര്‍ത്താസമ്മേളനത്തില്‍, ഇത് ലോകത്തിന്റെ നന്മക്ക് അനിവാര്യമാണെന്ന് ഊന്നി പറഞ്ഞിരുന്നു.
സര്‍വേ ഭവന്തു സുഖിനഃ
സര്‍വേ സന്തു നിരാമയാഃ
സര്‍വ്വേ ഭദ്രാണി പശ്യന്തു മാ
കശ്ചിദ് ദുഃഖഭാഗ് ഭവേത്!!
(എല്ലാവര്‍ക്കും സന്തോഷമുണ്ടാകട്ടെ, എല്ലാവരും രോഗത്തില്‍ നിന്ന് മുക്തരാകട്ടെ, എല്ലാവരും ശുഭകരമായത് കാണട്ടെ, ആരും കഷ്ടപ്പെടാതിരിക്കട്ടെ).
സര്‍വ്വ മംഗള മംഗല്യേ
(എല്ലാവരും അനുഗൃഹീതരായിരിക്കട്ടെ)
മുതലായ പൗരാണിക സംസ്‌കൃത ശ്ലോകങ്ങളുടെ അന്തസ്സത്തയാണ് ഹിന്ദുധര്‍മ്മത്തില്‍ പ്രതിഫലിക്കുന്നത്. ഈ പ്രാര്‍ത്ഥനകള്‍ ഏതെങ്കിലും ഒരു മതക്കാര്‍ക്ക് വേണ്ടി എന്നതിനുപകരം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. പക്ഷെ, ഹൊസബാളെ പറഞ്ഞതുപോലെ ഐക്യം ധര്‍മ്മോപദേശത്തിലൂടെ നേടാനാകില്ല, മറിച്ച് ബോധപൂര്‍വ്വമായ പരിശ്രമങ്ങളിലൂടെയും ആചരണത്തിലൂടെയും മാത്രമേ സാധ്യമാകൂ. ഹിന്ദുക്കളെല്ലാം ജാതി, മതം, ഭാഷ, പ്രദേശം മുതലായ വിഘടനം സൃഷ്ടിക്കുന്ന സങ്കുചിതമായ ചിന്തകള്‍ക്ക് അതീതമായി ഉയര്‍ന്ന് ശ്രീരാമന്‍ സ്വയം കാണിച്ചുതന്ന സമരസതയുടെ സന്ദേശം ഉള്‍ക്കൊള്ളുക എന്നതാണ് ഇപ്പോഴത്തെ അനിവാര്യമായ കര്‍ത്തവ്യം.
(ലേഖകന്‍ ദില്ലി സര്‍വ്വകലാശാലയിലെ ആസൂത്രണവിഭാഗത്തിലെ പ്രധാന ഉപദേശകനും ഹിന്ദി വിഭാഗത്തില്‍ മുതിര്‍ന്ന പ്രൊഫസറുമാണ്)
(കടപ്പാട്: ഓര്‍ഗനൈസര്‍ വാരിക, നവംബര്‍ 24, 2024)