ഉല്പന്നം നന്നാവണമെങ്കില്‍ ഉല്പാദന പ്രക്രിയ കുറ്റമറ്റതാവണം. ഉല്പാദനപ്രക്രിയയിലെ കുറ്റങ്ങളും കുറവുകളും ഉല്പന്നത്തേയും ബാധിക്കും. അതോടെ അതിന് കമ്പോളത്തില്‍ വിലയിടിയും. ക്രമേണ അത് ഉപേക്ഷിക്കപ്പെടും. തത് സ്ഥാനത്ത് മികച്ച മറ്റൊന്ന് കടന്നുവരും. പരാജയപ്പെട്ടുപോയ ഉല്പന്നങ്ങളുടെ ‘ചരിത്രവും ഭൂമിശാസ്ത്ര’വുമൊക്കെ ആഴത്തില്‍ പഠിച്ചശേഷം കടുത്ത മുന്‍കരുതലുകളോടെയാവും ആ സ്ഥാനത്ത് മറ്റു പുതുസംരംഭങ്ങള്‍ പുത്തനുല്പന്നങ്ങളുമായി കടന്നുവരുന്നത്. വിദ്യാര്‍ജ്ജിതരായ വിദ്യാര്‍ഥികളോരോരുത്തരും രാജ്യത്തിന്റെ ബൗദ്ധികോല്പന്നമാണ്. രാഷ്ട്രശക്തിയുടേയും വിശുദ്ധിയുടേയും അടിത്തറയെന്നത് ഈയൊരു ഉല്പന്നമല്ലാതെ മറ്റൊന്നുമല്ല. ഇതില്‍ മായം കലരുകയോ കലര്‍ത്തുകയോ ചെയ്താല്‍ രാഷ്ട്രമായിരിക്കും രോഗാതുരമാവുന്നത്. രാജ്യത്തിന്റെ ബൗദ്ധികോല്പന്നമായ അഭ്യസ്തവിദ്യരെ മൂശയില്‍ വാര്‍ത്ത് പുറത്തിറക്കുന്ന ബൗദ്ധികോര്‍ജശാലകളാണ് നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍. ഇന്ന് ഇവ സര്‍വകലാശാലകളെന്നും കലാലയങ്ങളെന്നുമുള്ള പേരും പേറി അമൂല്യമായ കലകളെപോലും കളങ്കിതപ്പെടുത്തുന്ന കാലിയായ പഠനകേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ഈയൊരു ദുരന്തത്തെ വെളിച്ചത്തെത്തിച്ച വെളിപ്പെടുത്തലായിരുന്നു ‘ഉന്നത’ വിദ്യാഭ്യാസമന്ത്രി ബിന്ദു ഈയിടെ നിയമസഭയില്‍ നടത്തിയത് (വിദ്യാര്‍ഥികളെ ഉല്പന്നമായി നിരീക്ഷിക്കുന്നത് അനര്‍ത്ഥമല്ലേ എന്ന് ചിന്തിച്ചേക്കാം. പക്ഷേ, ഇവിടെ ഉല്പന്നമെന്നത് ഭാരതീയവീക്ഷണത്തില്‍ ദ്രവ്യമാണ്. ഗുണാത്മകവും ക്രിയാത്മകവുമാണ് ദ്രവ്യം. അതല്ലാതെ ഉല്പന്നമെന്നത് നിര്‍ജ്ജീവത്വം പേറുന്ന കേവലവസ്തുവല്ല).
ഇവിടെ കലാലയങ്ങളില്‍ പതിനായിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായാണ് മന്ത്രി പ്രഖ്യാപിച്ചത്. കേരള, മഹാത്മാഗാന്ധി, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ സര്‍വകലാശാലകളുടെ കീഴിലുള്ള കലാലയങ്ങളില്‍ ബിരുദതലത്തില്‍ 85,552 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ബിരുദാനന്തരബിരുദ തലത്തില്‍ 13,047 സീറ്റും. ഉന്നതവിദ്യാഭ്യാസമന്ത്രി ആശങ്കയേതുമില്ലാതെ, കൂസലന്യേ നിയമസഭയില്‍ പറഞ്ഞ കണക്കാണിത്. നമ്മുടെ വിദ്യാഭ്യാസം നമ്മുടെ പുതുതലമുറയെ എത്ര കണ്ട് ആകര്‍ഷിക്കുന്നുവെന്നതിന് ഇതിനപ്പുറം തെളിവെന്തെങ്കിലുംവേണോ? എന്നിട്ടും നമ്മുടെ വിദ്യാ ആഭാസത്തെക്കുറിച്ചുള്ള ഗീര്‍വാണത്തിന് യാതൊരു കുറവുമില്ല.
ഫലമോ? നമ്മുടെ കുട്ടികള്‍ മികച്ച വിദ്യാഭ്യാസം നേടാനായി വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നു. ഈ വിദ്യാഭ്യാസകുടിയേറ്റം രാജ്യത്തിനുണ്ടാക്കുന്ന നഷ്ടം ചെറുതല്ല. ഇതു ചെറുക്കാനായി വിദ്യാഭ്യാസത്തിന്റെ ഉന്നതമന്ത്രിസ്ഥാനങ്ങളില്‍ നിന്ന് എന്ത് നീക്കങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നറിയാന്‍ ഇവിടത്തെ സാധാരണക്കാര്‍ക്ക് അവകാശമുണ്ട്. യുവതലമുറയുടെ ശക്തമായ വിദേശ വിദ്യാഭ്യാസ കുടിയേറ്റം തടയാന്‍ ഒരൊറ്റ വഴിയേയുള്ളു. ഇവിടെ വ്യാപകമായി തൊഴില്‍സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും അതിനനുസൃതമായിട്ടുള്ള മികച്ച വിദ്യാഭ്യാസം നല്കുകയും ചെയ്യുക.
ഇന്ന് ഇവിടെ ജനാധിപത്യ സംവിധാനത്തിന്റെ മറവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അരാഷ്ട്രീയാധിപത്യത്തിന്റെ പോരിടങ്ങളാക്കി മാറ്റിയിരിക്കുന്നു. അതിലുപരി ആശങ്കയുണര്‍ത്തുന്നതാണ് ജാതി-മത-തീവ്രവാദാശയങ്ങളുടെ വിലനിലവാരമുള്ള കമ്പോളങ്ങളായി കലാലയങ്ങള്‍ മാറി എന്നതും. ഇതു പറയുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കോ അദ്ധ്യാപകര്‍ക്കോ ഒന്നും രാഷ്ട്രീയം പാടില്ല എന്നല്ല. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ രാഷ്ട്രീയവിമുക്തമാവണമെന്നുമല്ല. പക്ഷേ ജനാധിപത്യത്തിന്റെ അര്‍ത്ഥവിചാരങ്ങള്‍ക്ക് കരുത്തേകുന്ന സ്വതന്ത്രവും നിര്‍ഭീകവുമായ രാഷ്ട്രീയാവബോധത്തിന്റെ ഖനിനിക്ഷേപങ്ങളായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മാറണം. ഇപ്പോഴെന്നല്ല ഒരിക്കലും നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഈ ഒരു തലത്തിലേക്ക് ഉയര്‍ന്നിട്ടില്ലെന്നതാണ് നേര്. ഇതിന് തെളിവല്ലേ പില്ക്കാലത്ത് ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തില്‍ കേരളത്തിന്റെ സംഭാവന ശുഷ്‌ക്കിച്ച് ചൂട്ടുമട്ടമായിപ്പോയത്. കുറവുപറയരുതല്ലോ, അധ്യാപകരുടെ കൈവെട്ടാനും അദ്ധ്യാപികമാരെ വസ്ത്രാക്ഷേപം ചെയ്ത് തെറിയഭിഷേകം നടത്താനും അവര്‍ക്കായി പ്രതീകാത്മക ശവക്കുഴിമെനയാനുമൊക്കെ വിദ്യാര്‍ഥികള്‍ നേടിയെടുത്ത പ്രായോഗിക രാഷ്ട്രീയപടുത നിസ്സാരമല്ല! അതു മറക്കാനും പാടില്ല.
ഇത്തരം ദുര്യോഗങ്ങള്‍ കടുത്ത രാഷ്ട്രീയ നിലപാടുകളും ശക്തമായ ജാതിവിവേചനവും അന്ധവിശ്വാസങ്ങളും ഇന്നും നിലന്നിന്നു പോരുന്ന തൊട്ടടുത്തസംസ്ഥാനങ്ങളില്‍പോലും ഇല്ലെന്നതാണ് നേര്. അസൂയാവഹമാണ് അവിടങ്ങളിലെ വിദ്യാഭ്യാസരംഗത്തെ മുന്നേറ്റം. ഉദാഹരണത്തിന് തമിഴ്‌നാട്ടിലെ വിദ്യാഭ്യാസരംഗം തന്നെ നോക്കുക. രാഷ്ട്രീയ വൈരങ്ങള്‍ക്ക് നടുവില്‍പോലും ദേശീയവിദ്യാഭ്യാസനയങ്ങളുടെ അരിക്‌ചേര്‍ന്നും അതില്‍ പലതിനോടും വിയോജിച്ചും വിദ്യാഭ്യാസനയത്തിലും കരിക്കുലത്തിലും മറ്റും സ്വീകരിക്കുന്ന സ്വന്തവും സ്വതന്ത്രവുമായ മാറ്റങ്ങളാണ് ഇതിന് കാരണം. അധികാര രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിക്കാനുള്ള രാഷ്ട്രീയക്കളരി എന്നതിനേക്കാള്‍ സാമൂഹ്യോത്ക്കര്‍ഷത്തെ മുന്‍നിര്‍ത്തിയുള്ള പഠനക്കളരിയാണ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നൊരു നീതിബോധം ഒരളവോളം അവിടെ ശക്തമായുണ്ട്. ഇതുവഴി കേന്ദ്ര സര്‍ക്കാരിന്റെ അകമഴിഞ്ഞ സഹായവും ഇവര്‍ക്ക് നേടിയെടുക്കാനാവുന്നു.
കാലോചിതമായി പഠന-പാഠന പദ്ധതികള്‍ പരിഷ്‌ക്കരിക്കുകയും സമയബന്ധിതമായി പരീക്ഷകള്‍ നടത്തി ഫലം പ്രഖ്യാപിക്കുകയും ചെയ്യുക വഴി ദേശീയ – അന്തര്‍ദേശീയ വിദ്യാഭ്യാസരംഗത്ത് വിശ്വാസ്യത നേടിയെടുത്ത ഒട്ടേറെ കലാലയങ്ങളും സര്‍വ്വകലാശാലകളും ഇന്ന് തമിഴകത്തുണ്ട്. അതുകൊണ്ട് തന്നെ തമിഴകം വിദ്യാഭ്യാസകുടിയേറ്റക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട സംസ്ഥാനമായി മാറുകയും ചെയ്തിരിക്കുന്നു. ഇതാവട്ടെ ഇവിടത്തെ വിദ്യാഭ്യാസ-സാമ്പത്തിക മേഖലകളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ കേരളത്തിലാവട്ടെ നമ്മുടെ വിദ്യാഭ്യാസപരിഷ്‌ക്കരണ ചിന്തകള്‍, തുടര്‍ച്ചയായി നടക്കുന്ന ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പ്രതിരോധചിന്തയില്‍ വഴിമുട്ടിനില്ക്കുന്നതേയുള്ളു! പിന്നെങ്ങനെയാണ് അന്യരാജ്യങ്ങളിലേക്കുള്ള വിദ്യാഭ്യാസകുടിയേറ്റത്തെ നിയന്ത്രിക്കാനാവുന്നത്?
വിദ്യാഭ്യാസപരിഷ്‌ക്കരണപ്രക്രിയയില്‍ പ്രഖ്യാപിത അക്കാദമിക് പണ്ഡിതര്‍ മാത്രമല്ല ഭാഗഭാക്കാകേണ്ടത്. അവര്‍ക്കൊപ്പം അതാത് രംഗത്തെ പ്രായോഗിക പരിജ്ഞാനം പങ്കുവയ്ക്കാന്‍ കഴിവുള്ള പ്രഗത്ഭരായ സാധാരണക്കാരേയും പാഠ്യപദ്ധതികളുടെ രൂപകല്പനയില്‍ പങ്കാളികളാക്കേണ്ടതുണ്ട്. അക്കാദമിക് യോഗ്യതയേതുമില്ലാത്ത കര്‍ഷകര്‍, വ്യവസായികള്‍, കലാകാരന്മാര്‍, കായിക പ്രതിഭകള്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുടെ പ്രായോഗികവിജ്ഞാനം പാഠ്യപദ്ധതികളുടെ ക്രമരൂപീകരണത്തിന് വലിയ മുതല്‍ക്കുട്ടാവും. സ്വന്തം ‘സിറ്റിങ് ഫീസ്’ ഒപ്പിട്ട് വാങ്ങാനുള്ള അക്ഷരബോധംപോലുമില്ലാത്ത കര്‍ഷകന്‍ തന്റെ കാര്‍ഷികമേഖലയിലെ പ്രായോഗികവിജ്ഞാനത്തിന്റെ പിന്‍ബലത്തില്‍ വലിയ അക്കാദമിക് യോഗ്യതകളുള്ള കാര്‍ഷിക ശാസ്ത്രജ്ഞര്‍ക്കൊപ്പം ഉന്നത പഠന-പാഠന പദ്ധതിയുടെ രൂപകല്പനയില്‍ ഭാഗഭാക്കാകണം. ഇതുവഴി കേവലം സിദ്ധാന്തപാഠങ്ങളിലൊതുങ്ങിയിരുന്ന പാഠ്യപദ്ധതികളിലേക്ക് പ്രായോഗികപാഠങ്ങളുടെ പുതുപാഠങ്ങള്‍ ഉള്‍ച്ചേരുന്നു. സസ്യശാസ്ത്രത്തില്‍ ഉന്നതബിരുദം നേടുന്നവര്‍ക്ക് തദ്ദേശീയരായ കര്‍ഷകരുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവെങ്കിലും ഉണ്ടാവണ്ടേ?
വലിയ വ്യാവസായിക നഗരങ്ങളിലെ കോളേജുകളിലേയും സര്‍വകലാശാലകളിലേയും പാഠ്യപദ്ധതികളുടെ രൂപകല്പനയില്‍ അവിടത്തെ വ്യാവസായികസമൂഹം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. വ്യാവസായികരംഗത്ത് പൊതുവേ ആവശ്യമായി വരുന്ന ‘മാനവവിഭവശേഷി’ എത്തരത്തിലുള്ളതാവണമെന്ന് കണ്ടെത്തി അതിനനുസൃതമായി അദ്ധ്യയന – അദ്ധ്യാപന രീതികള്‍ സ്വീകരിക്കാന്‍ അവിടങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ഇതിലൂടെ പഠനകാലത്തു പോലും വിദ്യാര്‍ത്ഥികള്‍ക്ക് ജോലിസാദ്ധ്യതയുണ്ടാവുന്നു. പഠനം പൂര്‍ത്തിയായാല്‍ തൊഴിലില്ലാത്ത അവസ്ഥയും ഉണ്ടാകുന്നില്ല. ഇതിനൊക്കെ അടിക്കടി സമൂഹ്യനിഷ്ഠമായ രീതിയില്‍ പഠന-പാഠനപദ്ധതികള്‍ പുതുക്കപ്പെടുകയും സമയ ബന്ധിതമായി പഠനപ്രക്രിയ പൂര്‍ത്തിയാക്കി പരീക്ഷാഫലം പ്രസിദ്ധീകരിക്കുകയും ചെയ്യേണ്ടതുണ്ട്. നമ്മുടെ സര്‍വകലാശാലകളിലാകട്ടെ പരീക്ഷാപേപ്പര്‍ മൂല്യനിര്‍ണയംപോലും നേരേചൊവ്വേ നടക്കുന്നില്ല. പരീക്ഷാഫല പ്രഖ്യാപനമാവട്ടെ അനിശ്ചിതമായി നീളുകയും ചെയ്യുന്നു. ഇതുമൂലം വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠനത്തിനായി മറ്റു സര്‍വകലാശാലകളില്‍ യഥാസമയം അപേക്ഷിക്കാനുമാവുന്നില്ല. ഈയൊരു സാഹചര്യത്തിലാണ് സ്വയംഭരണാവകാശമുള്ള കോളേജുകള്‍ക്ക് (ഓട്ടോണമസ്) കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുന്നത്. നാല് പതിറ്റാണ്ട് കാലത്തോളമായി വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്ന ഓട്ടോണമസ് കോളേജുകള്‍ ഇതര സംസ്ഥാനങ്ങളിലുണ്ട്. ഇവയില്‍ പലതും പ്രവര്‍ത്തനമികവുകൊണ്ട് സ്വതന്ത്ര സര്‍വകലശാലകള്‍പോലുമായി. വളരെ വൈകിയാണെങ്കിലും ഇവിടേയും ഓട്ടോണമസ്‌കോളേജുകള്‍ നിലവില്‍ വരുകയുണ്ടായി. എന്നാല്‍ ഇവയ്ക്ക് നമ്മുടെ വിദ്യാഭ്യാസമേഖലയില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ ഇതുവരേയും സാധിച്ചിട്ടില്ല. സ്വകാര്യ മാനേജുമെന്റുകളുടെ കീഴിലുള്ള ചുരുക്കം ചില ഓട്ടോണമസ ്‌കോളേജുകളാണ് അല്പമെങ്കിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത്.
അദ്ധ്യാപനത്തിനും അദ്ധ്യയനത്തിനും എന്നതിനുപരി അധികാര രാഷ്ട്രീയത്തിനായി യുവതലമുറയെ പരിശീലിപ്പിക്കാനുള്ള അരാഷ്ട്രീയ അക്രമക്കളരിയായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുരുപയോഗപ്പെടുത്തുന്നിടത്തോളം കാലം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രോഗാതുരമായി കിടക്കുകയേയുള്ളു. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ നിര്‍ദ്ധനരായാല്‍ പോലും പുറത്തുപോയി പഠിക്കാനുള്ള സാഹചര്യം ഇന്ന് ഒട്ടേറെയുണ്ട്. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പോലും കാണുന്ന വിദേശസര്‍വകലാശാലാ റിക്രൂട്ടിങ് സ്ഥാപനങ്ങള്‍ ഇതിന് തെളിവാണ്. പോരെങ്കിലോ ലോകത്തെ ഏതുമികച്ച സര്‍വകലാശാലകളില്‍ നിന്നുള്ള പഠനവും ഇപ്പോള്‍ വീട്ടിലിരുന്ന് നേടുകയുമാവാം.
വിദ്യാര്‍ത്ഥികളുടെ അടിസ്ഥാനപരമായ അവകാശവും ആവശ്യവുമാണ് പഠനവും മൂല്യനിര്‍ണയവും തുടര്‍ന്നുള്ള ഫലപ്രഖ്യാപനവും. അടിസ്ഥാനപരമായ ഇക്കാര്യങ്ങളെങ്കിലും സമയബന്ധിതമായി നടത്താന്‍ നമ്മുടെ സര്‍വകലാശലകള്‍ക്ക് കഴിയുന്നുണ്ടോ? കാലമെത്രയോ ആയി വിദ്യാഭ്യാസ കലണ്ടറിലെ അക്കങ്ങള്‍ക്ക് അര്‍ത്ഥമില്ലാതായിട്ട്. പ്രാഥമിക കാര്യങ്ങള്‍പോലും ചെയ്യാന്‍ കഴിവില്ലാതെ പോയ നമ്മുടെ വിദ്യാഭ്യാസമേഖലയ്ക്ക് എങ്ങനെയാണ് നമ്മുടെ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ കുടിയേറ്റത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാവുന്നത്?
നേരാംവണ്ണം ആത്മാര്‍ത്ഥതയോടെ കാര്യങ്ങള്‍ ചെയ്യാനും ചെയ്യിക്കാനും ശേഷിയും ശേമുഷിയും ഉള്ളവരായിരിക്കണം വിദ്യാഭ്യാസരംഗത്തെ നിയന്ത്രിക്കേണ്ടത്. അതല്ലാതെ രാഷ്ട്രീയതാണ്ഡവപാടവവും മോഹിനിയാട്ടവിരുതും രാഷ്ട്രീയപിന്‍ബലവും മാത്രമാവരുത് വിദ്യാഭ്യാസ വകുപ്പ് ഭരിക്കാനുള്ള യോഗ്യത. നമ്മുടെ വിദ്യാര്‍ഥികള്‍ ഏറെ സമര്‍ത്ഥരും ബുദ്ധിശാലികളും ഉത്സാഹികളുമാണ്. അവര്‍ക്ക് വേണ്ടത് ശരിയായ ദിശാബോധമാണ്. ഈ യുവസമൂഹത്തെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നവര്‍ വിദ്യാര്‍ഥികള്‍ക്ക് മാതൃകയായില്ലെങ്കില്‍പോലും അവരുടെ വിശ്വാസ്യതയും സ്‌നേഹാദരങ്ങളും നേടാന്‍ കഴിയുള്ളവരാവണം. ദുരന്തമെന്ന് പറയട്ടെ വിദ്യാഭ്യാസം ഭരിക്കുന്നവരുടെ പേരില്‍ ഇന്ന് വിദ്യാര്‍ത്ഥികള്‍ അകത്തും പുറത്തും അപഹാസ്യരാവുന്നു. ഇതിനു കാരണം വിനോദസഞ്ചാരത്തിനും മദ്യനയത്തിനും നല്കുന്ന പരിഗണനപോലും വിദ്യാദ്യാസത്തിന് നല്കാത്തതും വിദ്യാഭ്യാസമേഖലക്ക് രാഷ്ട്രീയനേതൃത്വം നല്കുന്നവരുടെ നിലവാരവുമാണ്.
വിദ്യാഭ്യാസശേഷം സ്വയംപര്യാപ്തരാവാമെന്നുള്ള പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. എന്നാല്‍ ഈ പ്രതീക്ഷ നഷ്ടമാവുന്നതോടെയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മാറി ചിന്തിക്കുന്നത്. അവര്‍ വിദ്യാഭ്യാസ കുടിയേറ്റത്തെക്കുറിച്ച് ആലോചിക്കുന്നത്. അതിന് തെല്ലെങ്കിലും തടയിടാനായി പഠിപ്പിക്കലും പഠിക്കലും പരീക്ഷാഫലം പ്രസിദ്ധീകരിക്കലും എന്ന പ്രാഥമിക കാര്യങ്ങളെങ്കിലും സമയത്തിന് ചെയ്തു തീര്‍ക്കാന്‍ നമ്മുടെ സര്‍വകലാശാലകള്‍ക്ക് എന്നാണ് കഴിയുക? കഴിഞ്ഞില്ലെങ്കില്‍ തന്നെ എന്ത്? ‘നാക്’ന്റെ (നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍) റീ അക്രഡിറ്റേഷനില്‍ നമ്മുടെ സര്‍വകലാശാലകള്‍ A++ നേടി ചരിത്രനേട്ടം കൊയ്യുകയല്ലേ! അതുപോരേ?
(ചെന്നൈ ലയോള കോളേജിലെ മുന്‍ പ്രൊഫസറും പൗരസ്ത്യഭാഷാവിഭാഗം മേധാവിയുമായിരുന്നു ലേഖകന്‍)