പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിക്കാന്‍ വിദേശരാഷ്ട്രങ്ങള്‍ മത്സരിക്കുകയാണെന്ന് ആര്‍ക്കെങ്കിലും തോന്നിപ്പോയാല്‍ അത്ഭുതപ്പെടാനാവില്ല. ഡിസംബര്‍ 22 നു കുവൈത്ത് അമീറിന്റെ കയ്യില്‍നിന്നും ആ രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ മുബാറക് അല്‍-കബീര്‍ പ്രധാനമന്ത്രി ഏറ്റുവാങ്ങിയപ്പോള്‍ അതു അദ്ദേഹത്തിന് ലഭിക്കുന്ന ഇരുപതാമത് സുപ്രധാന അന്താരാഷ്ട്ര ബഹുമതിയായിരുന്നു. ഏറ്റവും ശ്രദ്ധേയമായ കാര്യം ഈ പുരസ്‌കാരങ്ങള്‍ വന്ന വഴിയാണ്. വന്‍ശക്തികളായ റഷ്യ, അമേരിക്ക, ഫ്രാന്‍സ് മുതല്‍ പസഫിക് സമുദ്രത്തിലെ ചെറുദ്വീപുകളായ ഫിജിയും, പാപുവാ ന്യൂ ഗിനിയും വരെ ആ പട്ടികയിലുണ്ട്. പുരാതന സംസ്‌കാരങ്ങളുടെ കളിത്തൊട്ടിലുകളായിരുന്ന ഗ്രീസും, ഈജിപ്റ്റും ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്ന ഒരു പ്രധാനമന്ത്രിയ്ക്ക് തങ്ങളുടെ ഏറ്റവും ഉയര്‍ന്ന ബഹുമതി നല്‍കി ആദരിച്ചപ്പോള്‍ അത് ചില ഓര്‍മ്മപ്പെടുത്തലുകള്‍കൂടിയായി മാറുകയായിരിന്നു. ജനസംഖ്യയുടെ നല്ലൊരു ഭാഗം ഇന്ത്യന്‍വംശജരായ തെക്കെ അമേരിക്കയിലെ ഗയാനയും, കരീബിയന്‍ ദ്വീപുകളായ ഡൊമിനിക്കയും, ബാര്‍ബോഡോസും ഭാരതീയ പൈതൃകത്തിന്റെ ദീപശിഖ ഉയര്‍ത്തിപ്പിടിക്കുന്ന പ്രധാനമന്ത്രിയോട് കാട്ടുന്ന ആദരവ് എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. സ്വാതന്ത്ര്യലബ്ധി മുതല്‍ എന്നും ഭാരതത്തിന്റെ ഏറ്റവും അടുത്ത സുഹൃദ് രാജ്യമായി വര്‍ത്തിച്ച ഭൂട്ടാന്‍ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവരുടെ പരമോന്നത സിവിലിയന്‍ അലങ്കാരമായ ‘ഓര്‍ഡര്‍ ഒാഫ് ഡ്രൂക് ഗ്യാല്‍പോ’ നല്‍കി ആദരിച്ചപ്പോള്‍ ഈ ബഹുമതി ലഭിക്കുന്ന ആദ്യ വിദേശവ്യക്തിയായി അദ്ദേഹം അംഗീകരിക്കപ്പെടുകയായിരിന്നു.
ഒരുപക്ഷെ ഏറ്റവും രസകരമായ വസ്തുത പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയ്ക്കു ലഭിച്ച പുരസ്‌കാരങ്ങളില്‍ പകുതിയോളം ഇസ്ലാമിക രാഷ്ട്രങ്ങളുടെ പരമോന്നത സിവിലിയന്‍ ബഹുമതികളാണെന്നതാണ്. മോദിഭരണത്തിന്‍ കീഴില്‍ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു എന്ന ശക്തമായ പ്രചരണം അന്താരാഷ്ട്ര വേദികളില്‍ പാകിസ്ഥാന്‍ നിരന്തരമായി അഴിച്ചുവിടുന്നതിനിടയില്‍ തന്നെയാണ് മോദിയെ തേടി ഇസ്ലാമിക രാഷ്ട്രങ്ങളുടെ അംഗീകാരങ്ങളെത്തുന്നത്. ഇത്തരത്തിലുള്ള പ്രചാരവേലകള്‍ എന്തുകൊണ്ട് അറബ്- ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഇടയില്‍ ചിലവാകുന്നില്ല എന്നു മനസ്സിലാക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടതില്ല. ഭാരതവുമായി നല്ല നയതന്ത്ര ബന്ധമുള്ള ഈ ഇസ്ലാമിക രാജ്യങ്ങളുടെയെല്ലാം എംബസികളൂം, കോണ്‍സുലേറ്റുകളൂം ദല്‍ഹിയിലും രാജ്യത്തെ മറ്റു പല നഗരങ്ങളിലുമുണ്ട്. ഭാരതത്തില്‍ ന്യൂനപക്ഷങ്ങള്‍ എത്രത്തോളം സുരക്ഷിതരാണെന്നും, അവരുടെ അവകാശങ്ങള്‍ എങ്ങനെ സംരക്ഷിക്കപ്പെടുന്നു എന്നും മനസ്സിലാക്കാന്‍ അവര്‍ക്കൊന്നും, പാകിസ്ഥാന്റെ സഹായമോ ഇടപെടലുകളോ ആവശ്യമില്ല. ഈ വിഷയങ്ങളില്‍ രാജ്യത്തെ തെരുവുകളിലും ഗ്രാമങ്ങളിലുമുണ്ടാകാറുള്ള സംഭവങ്ങള്‍ മാത്രമല്ല, നിയമസഭകളിലും, പാര്‍ലമെന്റിലും നടക്കുന്ന ചര്‍ച്ചകള്‍ വരെ ഇഴകീറി പരിശോധിച്ച് അതാതുസമയം ആ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്ക് എത്തിച്ചുകൊടുക്കാനുള്ള ചുമതല ഇവര്‍ക്കുണ്ട്. 2019 ആഗസ്റ്റ് 5-നു ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞു ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണു യു.എ.ഇ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അവരുടെ പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് സായിദ്’ നല്‍കി ആദരിക്കുന്നത്. പാകിസ്ഥാനി മാധ്യമങ്ങള്‍ അതിനിശിതമായാണ് ഈ വാര്‍ത്തയോടു പ്രതികരിച്ചത്. ‘സാമ്പത്തിക അവസരങ്ങള്‍ തേടി മോദിയെ ഗാഢാലിംഗനം ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയില്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കുന്നതു കാണുന്നില്ല’ എന്നാണ് പ്രമുഖ പാകിസ്ഥാനി പത്രമായ ‘ദ ഡോണ്‍’ അന്ന് എഡിറ്റോറിയല്‍ എഴുതിയത്. അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാന്‍ വളരെ രൂക്ഷമായാണ് ഈ വിഷയത്തില്‍ പ്രതികരിച്ചത്. ”കാശ്മീരില്‍ ഇന്ത്യയെടുക്കുന്ന നടപടികളില്‍ ലോകരാജ്യങ്ങള്‍ കാണിക്കുന്ന നിസ്സംഗത ഹിറ്റ്‌ലറെ പ്രീതിപ്പെടുത്തുന്നതിനു തുല്യമാണ്” (ദ ഗാര്‍ഡിയന്‍- 11 ആഗസ്റ്റ് 2019) എന്നാണ് അദ്ദേഹം ആക്രോശിച്ചത്.
എന്തുകൊണ്ട് പുരസ്‌കാരങ്ങള്‍?
എന്തുകൊണ്ടാണ് ഇത്രയധികം പുരസ്‌കാരങ്ങള്‍, (ഒരുപക്ഷെ മറ്റൊരു ലോകനേതാവിനും ഒരു ദശാബ്ദത്തിനുള്ളില്‍ ലഭിക്കാത്തത്ര) ചുരുങ്ങിയ കാലത്തിനുള്ളില്‍ മോദിയെ തേടിയെത്തിയത്? പ്രധാനമായും മൂന്നു വിഷയങ്ങളാണ് വിവിധ രാഷ്ട്രങ്ങള്‍ തങ്ങളുടെ സുപ്രധാന ബഹുമതികള്‍ വിദേശവ്യക്തികള്‍ക്കു സമ്മാനിക്കുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കാറുള്ളത്. ആ വ്യക്തിയുടെയോ, നേതാവിന്റേയോ പ്രവര്‍ത്തനങ്ങള്‍ ഇരുരാജ്യങ്ങളുമായുള്ള ഉഭയകക്ഷിബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ വഹിച്ച പങ്ക്. രണ്ടാമതായി ആഗോളനന്മയ്ക്കും, ലോകസമാധാനത്തിനും വേണ്ടി ആ വ്യക്തി ചെയ്ത സംഭാവനകള്‍. മൂന്നാമതായി സ്വന്തം രാജ്യത്തിനകത്തെ ജനസഞ്ചയങ്ങളുടെ സമൂലമായ പരിഷ്‌കരണത്തിനും വിപ്ലവകരമായ മാറ്റങ്ങള്‍ക്കും ആ വ്യക്തിയുടെ ഇടപെടലുകള്‍ കാരണമായത്.
ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയ്ക്ക് ഭാരതവുമായുള്ള ഉഭയകക്ഷിബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ മേല്‍സൂചിപ്പിച്ച ഓരോ രാജ്യങ്ങള്‍ക്കും അവരവരുടേതായ വ്യത്യസ്തകാരണങ്ങള്‍ ഉണ്ടായിരിക്കുമെന്നു പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ? എങ്കിലും തുടക്കം മുതല്‍ മോദി സര്‍ക്കാര്‍ വിദേശകാര്യവിഷയങ്ങളില്‍ പൊതുവായി കാണിച്ച പ്രത്യേകശ്രദ്ധ ഇവിടെ എടുത്തുപറയേണ്ടതുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് മുമ്പെങ്ങുമില്ലാത്തവിധം ‘പ്രോആക്റ്റീവ്’ ആയി ഇടപെട്ട ഒരു വകുപ്പായിരുന്നു വിദേശകാര്യം. സുഷമ സ്വരാജിനുശേഷം വിദേശകാര്യവകുപ്പുമന്ത്രിയായി ഒരു ‘കേരിയര്‍ ഡിപ്ലോമാറ്റ്’ ആയിരുന്ന എസ്. ജയശങ്കറിനെ തന്നെ നിയമിച്ചതും ആ വകുപ്പിനു ഒരു ‘പ്രൊഫഷണല്‍ ടച്ച്’ നല്‍കാനും, പ്രധാനമന്ത്രിയുടെ ഓഫീസുമായി കൂട്ടുചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍കൂടി ഉദ്ദേശിച്ചായിരുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ ഭാരതത്തിന്റെ വിദേശകാര്യനയത്തില്‍ വന്ന ഏറ്റവും സുപ്രധാന മാറ്റം, കാലങ്ങളായി നാം പിന്തുടര്‍ന്നുവന്ന ചേരിചേരാനയത്തില്‍നിന്നും രാജ്യത്തിന്റെ പതുക്കെയുള്ള പിന്മാറ്റവും ബഹുമുഖചേരികളുമായുള്ള (Non-alignment to Multi-alignment കൂട്ടായ്മ സ്ഥാപിക്കലുമായിരുന്നു. റഷ്യയും അമേരിക്കയുമായും, ഇറാനും ഇസ്രായേലുമായും, ബ്രിക്സ്സും ക്വാഡുമായുമൊക്കെ ഒരേസമയം ബന്ധം സ്ഥാപിക്കാനും പ്രവര്‍ത്തിക്കാനും, അതുവഴി കൂടുതല്‍ സുഹൃദ് രാജ്യങ്ങളെ ഭാരതത്തിനു ലഭിക്കാനും ഈ നയപരിവര്‍ത്തനം ഇടയാക്കിയിട്ടുണ്ട്. തുടക്കത്തില്‍ ഇതു നയതന്ത്രം കൊണ്ടുള്ള ഒരു ഞാണിന്മേല്‍ കളിയാണെന്നും, ഇരുതോണികളിലും കാലുവച്ചുള്ള ഈ നയകൗശലത്തിന് അധികമായുസ്സുണ്ടാകില്ല എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു എങ്കിലും ഇപ്പോള്‍ മറ്റു പല മൂന്നാംലോക രാഷ്ട്രങ്ങളും ഭാരതം വഴിവെട്ടിയ ഈ നയതന്ത്രമാര്‍ഗത്തിലേക്കു തിരിയുന്ന കാഴ്ചയ്ക്കാണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കുന്നത്.

ലോകശാന്തി നിലനിര്‍ത്താന്‍ മോദി സര്‍ക്കാര്‍ തിരഞ്ഞെടുത്ത വഴി അഹിംസയുടെ മന്ത്രമല്ല മറിച്ച് സ്വയം ശാക്തീകരണത്തിലൂടെയുള്ള പ്രതിരോധമായിരുന്നു (Deterrance). ബലാക്കോട്ട് ആക്രമണമായാലും, ചൈനയുമായി ടിബറ്റന്‍ അതിര്‍ത്തിയില്‍ നാലുവര്‍ഷം നീണ്ടുനിന്ന സ്തംഭനാവസ്ഥ (Stand-off) ആയാലും, തുറന്ന യുദ്ധത്തിലേക്കും, യുദ്ധക്കെടുതികളിലേക്കുമൊന്നും നീങ്ങാതെ അതിര്‍ത്തികള്‍ ഏറെക്കുറെ ശാന്തമാക്കിനിര്‍ത്താന്‍ ഭാരതത്തിന് കഴിഞ്ഞിട്ടുണ്ട്. ജനാധിപത്യരീതിയില്‍ അധികാരത്തില്‍ വന്ന ഒരു സര്‍ക്കാരാണ് ഇന്ന് ജമ്മു- കാശ്മീര്‍ ഭരിക്കുന്നത്. പൂര്‍വ്വകാല സാഹചര്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ കാശ്മീര്‍ ഇന്ന് ശാന്തിയുടെ പാതയിലാണെന്ന് നിസ്സംശയം പറയാം. ലോകം ഇന്നു നേരിടുന്ന പ്രതിസന്ധികളായ ഇരട്ടയുദ്ധങ്ങള്‍ക്കു പരിഹാരം ഇരുകക്ഷികളൂം ഒരു മേശയ്ക്കു ചുറ്റുമിരുന്നു നടത്തുന്ന ചര്‍ച്ചകള്‍ മാത്രമാണെന്ന ഭാരതത്തിന്റെ നിര്‍ദ്ദേശം, ഡൊണാള്‍ഡ് ട്രമ്പ് അമേരിക്കയില്‍ അധികാരത്തില്‍ എത്തിയതോടെ മറ്റു രാഷ്ട്രങ്ങളൂം (യൂറോപ്പടക്കം) അംഗീകരിച്ചമട്ടാണ്. യു. എന്‍ പോലുള്ള വേദികളില്‍ വോട്ടിനിട്ടതുകൊണ്ടോ, ഒരു ഭാഗത്തെ കുറ്റപ്പെടുത്തി, വിലക്കുകള്‍ ഏര്‍പ്പെടുത്തിയതുകൊണ്ടോ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാകില്ലെന്ന് ഭാരതം നേരത്തെതന്നെ വ്യക്തമാക്കിയതാണ്. കോവിഡ് കാലത്തെ വാക്‌സിന്‍ മൈത്രി, കടക്കെണിയില്‍ പെടുത്താതെ അയല്‍രാജ്യങ്ങള്‍ക്കും, മറ്റും നല്‍കിവരുന്ന സാമ്പത്തികസഹായങ്ങള്‍, അന്താരാഷ്ട്രവേദികളില്‍ ഭാരതം മൂന്നാംലോകരാഷ്ട്രങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കു കൊടുക്കുന്ന മുന്‍ഗണന എന്നിവയൊക്കെ മോദിയ്ക്കും, ഭാരതത്തിനും കൂടുതല്‍ സ്വീകാര്യത കിട്ടാന്‍ ഇടയാക്കിയിട്ടുണ്ട്.
മൂന്നാമതായി 2014 ല്‍ മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം രാജ്യത്തിനകത്തു ജനസാമാന്യങ്ങളെ ഉന്നമിട്ട് നടപ്പിലാക്കിയ സ്വച്ഛ് ഭാരത്, ഉജ്ജ്വല യോജന, ഡിജിറ്റലൈസേഷന്‍, പ്രധാനമന്ത്രി ജന്‍-ധന്‍ യോജന തുടങ്ങിയ സാമൂഹ്യ പരിഷ്‌കാരങ്ങളും, അയോദ്ധ്യ സംഘര്‍ഷത്തിന്റെ ശാന്തിപൂര്‍ണ്ണവും, പ്രായോഗികവുമായ പരിസമാപ്തിയുമൊക്കെ ഈ പുരസ്‌കാരസമിതികള്‍ എല്ലാം തന്നെ പരിഗണിച്ചിരിക്കാനുള്ള സാധ്യതയുണ്ട്.
അധികാരത്തില്‍ തുടരുന്ന വരുംവര്‍ഷങ്ങളിലും, മോദിയേയും, ഭാരതത്തേയും തേടി കൂടുതല്‍ അംഗീകാരങ്ങളെത്തിയില്ലെങ്കില്‍ മാത്രമേ അത്ഭുതപ്പെടേണ്ടതുള്ളൂ. ജപ്പാന്‍, ഇസ്രായേല്‍, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ നയതന്ത്ര-വാണിജ്യ-സാംസ്‌കാരിക ബന്ധങ്ങള്‍ മുമ്പെങ്ങുമില്ലാത്തവിധം ഇപ്പോള്‍ ശക്തമാണല്ലോ? ഔപചാരികവും, മുറപ്രകാരവുമുള്ള നയതന്ത്രചടങ്ങുകള്‍ക്കപ്പുറം മറ്റു രാഷ്ട്രത്തലവന്മാരുമായി നരേന്ദ്രമോദി കാത്തുസൂക്ഷിക്കുന്ന വ്യക്തിബന്ധങ്ങളും, അദ്ദേഹത്തിന്റെ ആശയവിനിമയപാടവവുമെല്ലാം പുരസ്‌കാരനിര്‍ണ്ണായക സമിതികളുടെ തീരുമാനങ്ങളെ സ്വാധീനിച്ചിരിക്കാന്‍ സാധ്യതയുണ്ട്. പുരസ്‌കാരങ്ങളുടെയെല്ലാം പുരസ്‌കാരമായ നോബല്‍ പീസ് പ്രൈസ് എന്തുകൊണ്ടും അര്‍ഹിക്കുന്ന സമകാലീന ലോകനേതാക്കളില്‍ ഒന്നാംനിരയില്‍ നമ്മുടെ പ്രധാനമന്ത്രിയുണ്ടെന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍ക്കുപോലും സമ്മതിക്കേണ്ടിവരും.