Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ചട്ടമ്പിസ്വാമിയുടെ സ്വാധീനം പരിഷ്‌കരണപ്രസ്ഥാനങ്ങളുടെ വേഗതയും കരുത്തും

ഡോ.എല്‍.സുലോചനാദേവി

Print Edition: 13 December 2019

പ്രാചീനകാലം മുതല്‍ ഭാരതം നിരവധി മഹാചിന്തകന്മാര്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. വര്‍ദ്ധമാനമഹാവീരന്‍, ശങ്കരന്‍, മാധവന്‍ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രമാണ്. അവരുടെ ചിന്തകള്‍ കാലത്തെയും ഭൂമിശാസ്ത്രപരമായ അതിരുകളെയും കടന്ന് സര്‍വത്ര വ്യാപിച്ചു. ലോകമാകമാനമുള്ള മതചിന്തകളെ മാത്രമല്ല, സാമൂഹിക, രാഷ്ട്രമീമാംസകളെയും അവ സ്വാധീനിച്ചു. ശ്രീരാമകൃഷ്ണപരമഹംസര്‍, വിവേകാനന്ദന്‍, രമണമഹര്‍ഷി, മഹാത്മാഗാന്ധി, ദയാനന്ദസരസ്വതി, ചട്ടമ്പിസ്വാമി, ശ്രീനാരായണഗുരു തുടങ്ങിയവര്‍ അദ്വൈതവേദാന്തചിന്തകളെ തങ്ങളുടെ മതസാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിത്തറയായി ഉപയോഗിച്ചു.

കേരളം അതിപ്രാചീനകാലം തൊട്ടെ സാമൂഹിക, രാഷ്ട്രീയ സമത്വവാദങ്ങളെ പിന്‍താങ്ങിയിരുന്നു. ഉദാഹരണത്തിന് മഹാബലിയെ സംബന്ധിച്ച ഐതിഹ്യം. അതുപോലെ സമൂഹത്തിലെ ഏറ്റവും താണജാതിയില്‍പ്പെട്ട പറയിപെറ്റ പന്തിരുകുലത്തിലെ പാണനാര്‍, നാറാണത്തുഭ്രാന്തന്‍, അഗ്നിഹോത്രി തുടങ്ങിയവരുടെ ഐതിഹ്യങ്ങളും ജാതിരഹിതമായ ഏറെ പുരോഗമിച്ചിരുന്ന ഒരു കേരളത്തെയും പിന്നീടുണ്ടായ കേരളസമൂഹത്തിന്റെ അധഃപതനത്തെയും ആണ് ഓര്‍മ്മപ്പെടുത്തുന്നത്.

1850 മുതല്‍ 1925 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയിലെ എല്ലാപ്രദേശങ്ങളും വമ്പിച്ച മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഈ മാറ്റങ്ങളെ സൂചിപ്പിക്കുന്നതിന് – ആധുനികവല്‍ക്കരണം – പരിഷ്‌കരണത്തിലൂടെയുള്ള പുനഃസംവിധാനം – നവോത്ഥാനം തുടങ്ങിയ പദങ്ങളാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ കേരളത്തിലേതു പോലെയുള്ള നാടകീയമായ മാറ്റങ്ങള്‍ ഭാരതത്തില്‍ മറ്റൊരിടത്തും ഉണ്ടായില്ല. ഇത് ഈ പ്രദേശത്തുണ്ടായ പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ വേഗതയെയും കരുത്തിനെയുമാണ് സൂചിപ്പിക്കുന്നത്. ഈ പ്രസ്ഥാനങ്ങളെ നയിച്ച ചിന്തകള്‍ രൂപപ്പെടുത്തിയതില്‍ ചട്ടമ്പിസ്വാമികള്‍ക്ക് ഒരു പ്രമുഖ സ്ഥാനമുണ്ട്.

1853 ആഗസ്റ്റ് 25ന് തിരുവനന്തപുരത്ത് കണ്ണമ്മൂലയിലുള്ള ഒരു ദരിദ്രകുടുംബത്തിലാണ് സ്വാമി ജനിച്ചത്. ഔപചാരിക വിദ്യാഭ്യാസം നല്‍കാനുള്ളശേഷി ആ കുടുംബത്തിനില്ലായിരുന്നു. സമീപത്തുള്ള സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ നോട്ടുബുക്കുകളില്‍ നിന്നാണ് സ്വാമികളുടെ പ്രാഥമിക വിദ്യാഭ്യാസം. പേട്ടയിലെ രാമന്‍പിള്ള ആശാന്റെ സഹായവും തുടര്‍ന്ന് തൈക്കാട്ട് അയ്യാവ് സ്വാമികള്‍, മനോന്മണീയന്‍ സുന്ദരന്‍പിള്ള, സ്വാമിനാഥദേശികന്‍, സുബ്ബാജടാപാഠികള്‍, ഇലത്തൂര്‍ രാമസ്വാമി ശാസ്ത്രികള്‍ തുടങ്ങിയവരുടെ അനൗപചാരിക ശിക്ഷണവും തന്റെ തന്നെ ഗവേഷണവും മലയാളം, തമിഴ്, സംസ്‌കൃതം തുടങ്ങിയ ഭാഷകളിലും വേദാന്തം, വൈദ്യം, ജ്യോതിഷം, ചരിത്രം തുടങ്ങിയ വിഷയങ്ങളിലും അസാധാരണമായ പാണ്ഡിത്യം കൈവരിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. തുടര്‍ന്ന് അദ്ദേഹം നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. അദ്വൈതചിന്താപദ്ധതി, ജീവകാരുണ്യനിരൂപണം, വേദാധികാര നിരൂപണം, പ്രാചീനമലയാളം, ആദിഭാഷ, ക്രിസ്തുമതനിരൂപണം, സര്‍വമതസമാരസ്യം, നിജാനന്ദവിലാസം, തമിഴകം, മോക്ഷപ്രദീപഖണ്ഡനം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

ആ കാലഘട്ടത്തില്‍ ഭാരതമൊട്ടുക്ക് ദൂരവ്യാപകമായ വിപ്ലവപ്രസ്ഥാനങ്ങളെ നയിച്ചത് മതസാമൂഹികപരിഷ്‌കര്‍ത്താക്കളായിരുന്നു. 19-ാം നൂറ്റാണ്ടില്‍ ഉടലെടുത്ത തത്ത്വചിന്തകന്മാരുടെയും സംഘാടകന്മാരുടെയും ഒരു അയഞ്ഞ ബന്ധമായിരുന്നു ഇവരുടേത്. അവര്‍ ഇന്ത്യയുടെ പല പ്രദേശങ്ങളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചു. സാമൂഹിക പരിഷ്‌കരണപ്രസ്ഥാനങ്ങള്‍, കല്‍ക്കട്ട, ബോംബെ, മദ്രാസ്, തിരുവനന്തപുരം തുടങ്ങിയ മതവിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നിന്ന് വ്യാപിച്ചു. ആ പരിഷ്‌കര്‍ത്താക്കളെ ബന്ധിപ്പിച്ചിരുന്നത് വ്യഷ്ടിഗതവും സമഷ്ടിഗതവുമായ അവസരസമത്വ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അവരുടെ പ്രതിബദ്ധതയായിരുന്നു. ചിലപ്പോള്‍ വിദ്യാഭ്യാസാവകാശത്തിന്റെ വ്യക്തിഗത പൂര്‍ത്തീകരണത്തിനും മിക്കപ്പോഴും കേരളത്തിലെ അധഃകൃത വര്‍ഗങ്ങളുടെ മുന്നേറ്റത്തിനെന്നപോലെയുള്ള ഉപരിവര്‍ഗത്തിലേക്കുള്ള ചലനക്ഷമതയ്ക്കും അയിത്തം അവസാനിപ്പിക്കുന്നതുള്‍പ്പെടെയുള്ള ദേശീയ പുരോഗതിക്കും വേണ്ട പ്രതിബദ്ധതയായിരുന്നു അത്. ഇവയിലേതെങ്കിലുമൊന്ന് സാധിച്ചെടുക്കണമെങ്കില്‍ അതിന് മുന്നോടിയായി പല മാറ്റങ്ങളും അനിവാര്യമാണ്. അതുകൊണ്ടാണ് വ്യക്തിനിയമങ്ങളേയും അനാചാരങ്ങളേയും വ്യത്യാസപ്പെടുത്തുവാനും ജാതികളും സമുദായങ്ങളും തമ്മിലുള്ള ബന്ധങ്ങളെ മാറ്റിമറിക്കുവാനും ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും ശ്രമിച്ചത്. ഈ ശ്രമങ്ങളാണ് 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലുമുള്ള സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകിയത്.

ആധുനികകാലത്തെ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ പൊട്ടിമുളച്ചത് ബ്രഹ്മസമാജം, ആര്യസമാജം തുടങ്ങിയ മതപരിഷ്‌കരണ പ്രസ്ഥാനങ്ങളിലൂടെയാണ്. ഉത്തരഭാരതത്തിലെ ആര്യസമാജത്തിന്റെ പ്രവര്‍ത്തനത്തോട് വളരെ സാമ്യമുളളതാണ് ചട്ടമ്പിസ്വാമിയും നാരായണഗുരുവും കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍. മതപരമായ ഊര്‍ജസ്വലത, വിശ്വാസങ്ങളിലും സ്വഭാവങ്ങളിലുമുള്ള മാറ്റങ്ങളോട് ഒത്തുപോകേണ്ടതുണ്ടെന്ന് റാം മോഹന്‍ റോയുടെ കാലം മുതല്‍ തന്നെ മതപരിഷ്‌കര്‍ത്താക്കള്‍ക്ക് ബോദ്ധ്യപ്പെട്ടിരുന്നു. അരവിന്ദനേയും വിവേകാനന്ദനേയും മഹാത്മാഗാന്ധിയേയും പോലെതന്നെ കേരളത്തില്‍ ചട്ടമ്പിസ്വാമിയും നാരായണഗുരുവും നമ്മുടെ അടിസ്ഥാനാവശ്യം ആദ്ധ്യാത്മിക പുനഃശാക്തീകരണമാണെന്നറിഞ്ഞു. കേരളത്തിലെ അധഃകൃതവര്‍ഗങ്ങള്‍ ചട്ടമ്പിസ്വാമിയുടെയും അദ്ദേഹത്താല്‍ ആദ്ധ്യാത്മികമായി പോഷിപ്പിക്കപ്പെട്ട ശ്രീനാരായണഗുരുവിന്റെയും നിലകണ്ഠതീര്‍ത്ഥപാദ, തീര്‍ത്ഥപാദപരമഹംസന്റെ നേതൃത്വത്തിലുള്ള മതപരമായ ചിന്തകളാല്‍ ഉത്തേജിതരാക്കപ്പെട്ടു. ഇവരുടെ മതാധിഷ്ഠിതമായ സന്മാര്‍ഗചിന്തയില്‍ നിന്ന് കേരളത്തിലെ എല്ലാ അധഃകൃത സമൂഹങ്ങളും കരുത്തുനേടി.

 

ഇന്ത്യയിലെ ഇതരഭാഗങ്ങളിലെ സാമൂഹിക പരിഷ്‌കരണങ്ങള്‍ക്ക് വിപരീതമായി കേരളത്തില്‍ താണജാതികള്‍ക്കിടയിലാണ് 19-ാം നൂറ്റാണ്ടില്‍ പരിഷ്‌കരണപ്രസ്ഥാനങ്ങള്‍ ഉടലെടുത്തത്. കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക തിന്മ ജാതിയായിരുന്നു. ജാതിവിരുദ്ധപരിഷ്‌കരണ നീക്കങ്ങള്‍ക്ക് കേരളത്തില്‍ ഹിന്ദുസമുദായങ്ങളുടെ ഇടയ്ക്കുള്ള അനീതികളെ ആദ്യഘട്ടങ്ങളില്‍ നേരിടേണ്ടിവന്നു. ഭാരതത്തിലെ മറ്റ് പ്രദേശങ്ങളേക്കാള്‍ ജാതിപരമായ അനീതികള്‍ കേരളത്തില്‍ അതിരൂക്ഷമായിരുന്നു. അതുകൊണ്ട് കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് പാശ്ചാത്യ വിദ്യാഭ്യാസത്താല്‍ പ്രചോദിതരായ ഉയര്‍ന്ന ജാതിയിലുള്ള ബുദ്ധിജീവികളായിരുന്നില്ല. അവര്‍ മദ്ധ്യവര്‍ഗങ്ങളിലെയും അധഃകൃതവര്‍ഗങ്ങളിലെയും നായന്മാര്‍, ഈഴവര്‍ തുടങ്ങിയവരായിരുന്നു. പിന്നീട് അവരിലും താഴ്ന്ന ജാതിക്കാര്‍ അവരെ പിന്‍തുടര്‍ന്നു.
ശങ്കരനുശേഷം കേരളം ജന്മം കൊടുത്ത ആദ്ധ്യാത്മികഗുരുക്കന്മാരിലും പരിഷ്‌കര്‍ത്താക്കളിലും മഹനീയമായ ഒരു സ്ഥാനമാണ് ചട്ടമ്പിസ്വാമിയുടേത്. കേരളത്തില്‍ അദ്ദേഹം തുടങ്ങിവച്ച മതപരവും സാമൂഹികവുമായ പരിഷ്‌കാരങ്ങള്‍ – എല്ലാ ജാതി വര്‍ണ – സമുദായങ്ങളില്‍പ്പെട്ട എല്ലാവിഭാഗം ജനങ്ങള്‍ക്കും ക്ഷേത്രങ്ങളുടേയും ആദ്ധ്യാത്മിക ജ്ഞാനത്തോടൊപ്പം സാമൂഹിക രാഷ്ട്രീയാധികാരങ്ങളുടെയും കവാടങ്ങള്‍ തുറന്നുകൊടുത്തു. സ്വാമിയും ശിഷ്യന്മാരും മതപരവും തത്ത്വശാസ്ത്രപരവുമായ അടിസ്ഥാനഗ്രന്ഥങ്ങളുടെ സാരം സാധാരണക്കാരുടെ ഭാഷയില്‍ പകര്‍ന്നു കൊടുക്കുകയും അവയുടെ ശരിയായ വ്യാഖ്യാനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.

സമൂഹത്തിലെ വരേണ്യവര്‍ഗം വേദപഠനം ഒരുകൂട്ടരുടെ മാത്രം കുത്തകയാണെന്ന് അവകാശപ്പെട്ട ഒരു കാലഘട്ടത്തില്‍ സ്വാമി തന്റെ പ്രബോധനങ്ങളിലും കൃതികളിലും കൂടി ജ്ഞാനത്തിന്റേയും ചിന്തയുടേയും ലോകത്ത് അത്തരം വേലിക്കെട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന സത്യം ധീരമായും ഫലപ്രദമായും വാദിച്ചുറപ്പിച്ചു. നിലവിലുള്ള സമൂഹത്തിലെ അധികാരിവര്‍ഗം കാത്തുസൂക്ഷിച്ചുപോന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള അസത്യമായ ആചാരങ്ങളുടെയും കുടില തന്ത്രജന്യമായ പരമോന്നതാവസ്ഥയുടെയും മണിമന്ദിരങ്ങള്‍ അദ്ദേഹം തച്ചുടച്ചു.

പ്രബുദ്ധവും വിശാലവുമായ ആശയങ്ങള്‍ക്ക് കേരളത്തില്‍ ആരംഭം കുറിച്ചത് സ്വാമിയായിരുന്നെങ്കിലും അദ്ദേഹം മതവിദ്വേഷിയായ ഒരു പരിഷ്‌കര്‍ത്താവായിരുന്നില്ല. പൗരോഹിത്യത്തിന്റെ ദൗര്‍ബല്യങ്ങളേയും അന്യായമായ സമ്പ്രദായങ്ങളേയും തുറന്നു കാട്ടിയപ്പോള്‍ ഒരിക്കലും അദ്ദേഹം വര്‍ഗങ്ങള്‍ തമ്മിലോ മതങ്ങള്‍ തമ്മിലോ ഉള്ള സംഘട്ടനങ്ങള്‍ക്കോ വൈരാഗ്യത്തിനോ കാരണമായി തീര്‍ന്നില്ല. വ്യക്തിഗതമായ ഗര്‍വിനേക്കാള്‍ ചരിത്രപരമായ നീതിബോധമായിരുന്നു അദ്ദേഹത്തിന്റെ ഊര്‍ജസ്വലമായ ചാലകശക്തി. അദ്ദേഹത്തിലെ സമദര്‍ശിത്വം എല്ലാ ജീവജാലങ്ങളിലും വര്‍ത്തിക്കുന്ന ചൈതന്യം ഒന്നുതന്നെയാണെന്നും ഓരോ മനുഷ്യനും അടിസ്ഥാനപരമായി ദിവ്യത്വമുള്ളവനാണെന്നും നിലനില്‍ക്കുന്നതെല്ലാം ഒന്നുതന്നെയാണെന്നുമുള്ള അദ്വൈതചിന്തയില്‍ അധിഷ്ഠിതമായിരുന്നു.

വേദപാഠങ്ങളെ ശരിയായ അര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ചതിലൂടെ വര്‍ണവര്‍ഗസമുദായവ്യത്യാസം കൂടാതെ ഏവര്‍ക്കും വേദങ്ങള്‍ പഠിക്കുന്നതിനോ പഠിപ്പിക്കുന്നതിനോ ഉള്ള അവകാശങ്ങള്‍ ഉണ്ടെന്ന് സ്വാമി സ്ഥാപിച്ചു.
വേദം പഠിക്കാനും പഠിപ്പിക്കാനുമുള്ള അര്‍ഹത ജന്മത്തിലൂടെയല്ല, കര്‍മ്മത്തിലൂടെയും ജീവിതചര്യകളിലൂടെയും ആണ് ആര്‍ജ്ജിക്കേണ്ടതെന്ന് സ്വാമി കാര്യകാരണസഹിതം സ്ഥാപിച്ചു. അങ്ങനെ യോഗ്യനായ ഒരാള്‍, അര്‍ഹതയുള്ള മറ്റൊരാളിന് ജ്ഞാനം നിഷേധിക്കുന്നത് ക്രൂരതയാണ്. ജ്ഞാനദാനമാണയാളുടെ കര്‍ത്തവ്യം. താഴെത്തട്ടിലുള്ളവരെ കൈകൊടുത്തുയര്‍ത്തുകയാണയാളുടെ ഉത്തരവാദിത്തം. ഇത് ആത്മാര്‍ത്ഥതയോടെയും ഭക്തിയോടെയും ചെയ്യുന്ന ഏതൊരാളും പുരോഹിതനാണ്.

സ്വാമി ജനിച്ചകാലത്ത് കേരളത്തിലെ സാമൂഹികസ്ഥിതി ഇന്ന് നമുക്ക് വിഭാവനചെയ്യാന്‍ പോലും ആകാത്തത്ര നികൃഷ്ടമായിരുന്നു. താണവര്‍ഗങ്ങളെ മൃഗങ്ങളെക്കാളും നികൃഷ്ടരായാണ് കണക്കാക്കിയിരുന്നത്. തീണ്ടല്‍, തൊടീല്‍ തുടങ്ങിയ അനാചാരങ്ങള്‍ നിലവിലിരുന്നു. ഓരോരോ ജാതിയും മറ്റോരോ ജാതിയില്‍ നിന്ന് ഇത്ര അടി അകലം പാലിക്കണമെന്ന വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കിയിരുന്നു. താണവര്‍ഗക്കാര്‍ക്ക് പൊതുനിരത്തിലൂടെ നടന്നുകൂടാ. ക്ഷേത്രങ്ങളിലും വിദ്യാലയങ്ങളിലും അവര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇതിനൊക്കെ എതിരെയുള്ള ആദ്യത്തെ കലാപക്കൊടി സ്വാമിയുടേതായിരുന്നു.

സ്വാമിയുടെ വാക്കും പ്രവൃത്തിയും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നില്ല. അദ്ദേഹം വര്‍ണഭേദമില്ലാതെ എല്ലാവരോടുമൊപ്പം ജീവിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ ദൃഷ്ടമായത് തനിക്ക് ബോദ്ധ്യപ്പെട്ടതും താന്‍ സ്വായത്തമാക്കിയതുമായ ഔപനിഷദിക ചിന്താധാരയായിരുന്നു. സ്വാമിയില്‍ നിലീനമായിരുന്ന അനുകമ്പ, ക്രൂരജന്തുക്കളോടുപോലുമുള്ള പരിഗണന – അദ്ദേഹത്തിന്റെ സ്‌നേഹത്തേയും അഹിംസാനിഷ്ഠയേയും വെളിപ്പെടുത്തുന്നു.

അന്നത്തെ അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തില്‍ സ്വാമി ജ്വലിപ്പിച്ച അഗ്നി കേരളത്തിലെ ജനങ്ങള്‍ക്ക് സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പുതിയപാത വെട്ടിത്തെളിക്കാനുള്ള കരുത്ത് നല്‍കി. അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ പ്രാവര്‍ത്തികപഥത്തിലേക്ക് കൊണ്ടുവന്നത് പ്രധാനമായും ശ്രീനാരായണഗുരുവാണ്.

ഇ.എം.എസ്. നമ്പൂതിരിപ്പാട് കേരളീയനവോത്ഥാനത്തിലെ ഒരു പ്രധാനിയായി ചട്ടമ്പിസ്വാമിയെ വിശേഷിപ്പിക്കുന്നു. അദ്ദേഹം പറയുന്നു ”ഉയര്‍ന്ന ജാതിയുടെ ആധിപത്യത്തിന്‍ കീഴില്‍ ഭൂസ്വാമിമാരും അധികാരിവര്‍ഗവും ജ്ഞാനസമ്പത്ത് ഭൗതികനേട്ടങ്ങളോടൊപ്പം അധഃകൃതസമുദായങ്ങള്‍ക്ക് നിഷേധിച്ചു. അക്കാലത്ത് ജ്ഞാനസമ്പത്തുമുഴുവന്‍ സംസ്‌കൃതത്തിലായിരുന്നു. എല്ലാതരത്തിലും താണവര്‍ഗങ്ങള്‍ക്ക് ഇത് അപ്രാപ്യമായിരുന്നു. ഹിന്ദുമതഗ്രന്ഥങ്ങള്‍ ലളിതമലയാളത്തില്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കിയതിലൂടെ എഴുത്തച്ഛന്‍ ഉപരിവര്‍ഗത്തിന്റെ കുത്തകയെ തകര്‍ക്കുന്നതിന് തുടക്കം കുറിച്ചു. അദ്ദേഹം പോലും വേദങ്ങളും ഉപനിഷത്തുകളും അധഃകൃതവര്‍ഗങ്ങള്‍ക്ക് പ്രാപ്യമാക്കാനാകുമെന്ന് കരുതിയില്ല. ആ കുത്തകയാണ് സ്വാമി പൊളിച്ചത്. ”നമ്പൂതിരിപ്പാട് സാമൂഹിക പരിഷ്‌കാരത്തെ ദേശീയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആദ്യഘട്ടമെന്ന് വിലയിരുത്തുന്നു. അങ്ങനെ ചട്ടമ്പിസ്വാമിയേയും ശ്രീനാരായണഗുരുവിനേയും കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്റെ പ്രാരംഭകരെന്നു തിരിച്ചറിയുന്നു. അവര്‍ തുടങ്ങിവച്ച പരിഷ്‌കരണ സംരംഭങ്ങള്‍ക്ക് ബാഹ്യമായ ഒരാദ്ധ്യാത്മിക രൂപമുണ്ടായിരുന്നു. എന്നാല്‍ ആന്തരികമായി അവ ജനാധിപത്യത്തിനുള്ള നീക്കമായിരുന്നു. അതായിരുന്നു കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് മുന്‍ഗാമിയായിതീര്‍ന്നത് – ഉത്തരവാദിത്ത ഭരണത്തിനുവേണ്ടിയുള്ള നീക്കങ്ങളിലേയ്ക്ക് നയിച്ചത്. ചട്ടമ്പിസ്വാമികളുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും കേരളീയസമൂഹത്തിന് എന്നെന്നും പ്രചോദനമായി നില്‍ക്കും. ഇന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് സാംഗത്യവും പ്രാധാന്യവുമുണ്ട്.

Tags: നാരായണഗുരുചട്ടമ്പിസ്വാമിതൈക്കാട്ട് അയ്യാവ്സുബ്ബാജടാപാഠി
Share39TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies