മനുഷ്യ സമൂഹത്തില്‍ ഏറ്റവുമധികം വൈവിധ്യമാര്‍ന്ന ജീവിത തലങ്ങളിലൂടെ കടന്നുപോകുവാന്‍ വിധിക്കപ്പെട്ടിരിക്കുന്നവര്‍ സ്ത്രീകളാണെന്ന് പറയാം. അതുകൊണ്ട് തന്നെ ഭാരതം അത്ഭുതാദരങ്ങളോടും ആരാധനയോടുമാണ് സ്ത്രീകളെ പ്രാചീനകാലം മുതല്‍ കണ്ടിരുന്നത്. അതിന് നമ്മുടെ പ്രാചീന ജ്ഞാന വിജ്ഞാന സമുച്ചയങ്ങളില്‍ വേണ്ടുവോളം തെളിവുകളുമുണ്ട്. സ്ത്രീയുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് അമ്മയെന്ന തലമാണ്. മാതൃത്വത്തിന്റെ മഹനീയ ഭാവതലങ്ങളെ മലയാളത്തില്‍ ബാലാമണി അമ്മ ഉള്‍പ്പെടെ പല കവികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. എന്നാല്‍ അമ്മയെ ഭാരതീയ തലത്തില്‍ പുന:പ്രതിഷ്ഠിച്ചിരിക്കുകയാണ് മധുസൂദനന്‍ നായര്‍. ‘അമ്മേ’യെന്ന രചനയില്‍ അഞ്ച് വ്യത്യസ്ത തലങ്ങളിലൂടെ കവി മാതൃത്വത്തിന്റെ വിശ്വോത്തരദര്‍ശനമാണ് നല്‍കിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് എത്രമാത്രം പൂജനീയ സ്ഥാനമായിരുന്നു ഭാരതം നല്‍കിയിരുന്നത് എന്നതിന് നിരവധി ശ്ലോകങ്ങള്‍ തെളിവായി നമുക്ക് ലഭിച്ചിട്ടുണ്ട്.
1) മാതാ ഗുരുതരാ ഭൂമേഃഖാത് പിതോ ഉച്ച തരസ്തഥാ (ഭൂമിയേക്കാളും മഹത്തരയാണ് മാതാവ്. ആകാശത്തെക്കാളും ഉച്ചസ്ഥായിയിലാണ് പിതാവിന്റെ സ്ഥാനം).
2) ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസീ
(മാതാവും മാതൃഭൂമിയും സ്വര്‍ഗ്ഗത്തെക്കാള്‍ മഹത്തരമാണ്.)
3) നാസ്തി മാതൃസമാഛായാ
(അമ്മയ്ക്കുതുല്യമായ ഒരുതണല്‍ ഇല്ല)
4) നാസ്തി മാതൃസമം ത്രാണം
(അമ്മയ്ക്കുതുല്യമായ ഒരു സുരക്ഷയില്ല)
5. നാസ്തി മാതൃസമാ പ്രപാ (അമ്മയ്ക്കുതുല്യമായ ഒരു ജീവനം ഇല്ല.)
6) മാതൃവത് പരദാരേഷു പര ദ്രവ്യേഷു ലോഷ്ടവത് ആത്മവത് സര്‍വ്വഭൂതേഷു
യ:പശ്യതി സ:പണ്ഡിത:
അന്യന്റെ ഭാര്യമാരെ സ്വന്തം അമ്മയെപ്പോലെയും അന്യന്റെ വസ്തുക്കളെ തടിക്കഷ്ണം പോലെയും എല്ലാ ജീവജാലങ്ങളേയും സ്വന്തം ആത്മാവിനെപ്പോലെയും കാണുന്നവനാണ് പണ്ഡിതന്‍.)
7) ഗുരുപത്‌നീ, രാജപത്‌നീ, ജ്യേഷ്ഠപത്‌നീ തഥൈവ ച പത്‌നി മാതാ സ്വ മാതാ ച പഞ്ചൈതേ മാതര: സ്മൃതാഃ
(ഗുരുപത്‌നിയും രാജപത്‌നിയും ജ്യേഷ്ഠപത്‌നിയും ഭാര്യയുടെ അമ്മയും സ്വന്തം അമ്മയും ഉള്‍പ്പെടെ അമ്മമാര്‍ അഞ്ചുവിധം)
8) മാതാ ഭൂമി: പുത്രോഹം പൃഥിവ്യാഃ
(ഭൂമിയാണ് എന്റെ മാതാവ്, ഞാന്‍ ഭൂമിയുടെ പുത്രനാണ്.)
9) മാതരം പിതരം ചൈവയസ്തു കാര്യത് പ്രദക്ഷിണം പ്രദക്ഷിണീ കൃതോതേന സപ്തദീ പോവസുന്ധരാ:.
(മാതാവിനേയും പിതാവിനേയും പ്രദക്ഷിണം ചെയ്യുന്നവന്‍ സപ്തദീപുകള്‍ക്കും പ്രദക്ഷിണം നടത്തുന്നതിന് തുല്യമാണ്.)
10) മാതൃദേവോ ഭവ: പിതൃദേവോ ഭവ
(മാതാവിനേയും പിതാവിനേയും ദേവന്മാരെ പോലെ കാണണം)
11) യത്ര നാര്യസ്തു പൂജ്യന്തേ, രമന്തേ തത്രദേവതാ:
(എവിടെയാണോ സ്ത്രീകളെ പൂജിക്കുകയും ആദരിക്കുകയും ചെയ്യുന്നത് അവിടെ ദേവതമാര്‍ കളിയാടും ഐശ്വര്യം ഉണ്ടാവുകയും ചെയ്യും.)
ഈ വിധം ഒട്ടനവധി സൂക്തങ്ങള്‍ മാതൃത്വത്തെയും സ്ത്രീത്വത്തെയും കേന്ദ്രീകരിച്ച് ഭാരതീയ ദര്‍ശനങ്ങളില്‍ കണ്ടെത്താം. സ്ത്രീയെ ദേവതാ തുല്യം കാണുകയും പൂജിക്കുകയും ചെയ്യുന്ന ഒരു നാട് ഭാരതം മാത്രമായിരിക്കും. നമുക്ക് ആരാധ്യകളായി എത്ര സ്ത്രീ ദേവതകളാണുള്ളത്. സരസ്വതി, ലക്ഷ്മി, പാര്‍വതി, കാളി എന്നിങ്ങനെ എത്ര ദേവതകളേയും ഉപദേവതകളേയുമാണ് ഭാരതീയര്‍ പൂജ്യരായി കാണുന്നത്. ഇതെല്ലാം സ്ത്രീകള്‍ക്ക് ഭാരതം എത്രമാത്രം ഉന്നതസ്ഥാനവും ആരാധ്യസ്ഥാനവുമായിരുന്നു നല്‍കിയിരുന്നത് എന്നു തന്നെയാണ് കാണിക്കുന്നത്. സ്ത്രീയെ സംബന്ധിക്കുന്ന ഈ ഭാരതീയ ദര്‍ശനത്തിന്റെ അതി പാവനവും അത്യന്ത വിശാലവുമായ കാഴ്ചപ്പാട് പ്രകടമാക്കുന്ന ഒരു രചനയാണ് അച്ഛന്‍ പിറന്ന വീട്ടില്‍ മധുസൂദനന്‍ നായര്‍ കൊടുത്തിരിക്കുന്ന ‘അമ്മേ’ എന്ന കവിത. ശ്രീ ശങ്കരന്‍ മാതൃ മാഹാത്മ്യത്തെ എടുത്തുകാട്ടിയിരിക്കുന്ന മാതൃപഞ്ചകത്തിലെ അഞ്ച് ശ്ലോകങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഈ കവിത ആരംഭിക്കുന്നത്. അത്യന്തം ത്യാഗോജ്ജ്വലമായ ജീവിതത്തിന്റെ ഉടമയായ അമ്മ സഹനത്തിന്റേയും അനുകമ്പയുടേയും കരുണയുടേയും എല്ലാം നിറകുടം ആണെന്ന് ജീവപ്രപഞ്ചത്തിലെ എല്ലാ മാതൃത്വവും നമ്മെ പഠിപ്പിക്കുന്നു.
പ്രജനനം സ്‌നേഹം, സഹനം, ത്യാഗം സമര്‍പ്പണം, കാരുണ്യം അനുകമ്പ എന്നിവയെല്ലാം സൃഷ്ടികര്‍ത്താവ് നല്‍കിയിരിക്കുന്ന സ്ത്രീയെ സൃഷ്ടിയിലെ ഏറ്റവും മഹത്തായ സൃഷ്ടി ആയിട്ടാണ് ഭാരതം കണ്ടത്. അമ്മ മനുഷ്യ സംസ്‌കാരത്തിന്റെ അടിസ്ഥാനശിലയാകുന്നതും ഈവിധമുള്ള പ്രത്യേകതകള്‍ അവളില്‍ ജന്മനാ തന്നെ കുടിയിരിക്കുന്നതുകൊണ്ടാണ്. മാതാവ് പേറ്റുനോവും ഈറ്റുനോവും പോറ്റുനോവും അനുഭവിക്കുന്നവളാണ്. അതുകൊണ്ടുതന്നെ മാതൃത്വത്തിന്റെ വിശ്വോത്തര ദര്‍ശനം നമുക്ക് നല്‍കുന്ന ഒരു രചനയായി ഈ കവിത മാറുന്നു. സമൂഹത്തിന് ദാനമായി മാതാവ് നല്‍കുന്ന മക്കളെ ഉന്നതമായ സംസ്‌കാരചിത്തരാക്കുവാനാണ് ഏതൊരു അമ്മയും ആഗ്രഹിക്കുന്നത്. അതിനുള്ള ആശ്രയവും തുണയുമായി അമ്മ നിതാന്തജാഗ്രതയോടെ ഓരോ ജീവിതത്തിലും തിരികൊളുത്തി നിലകൊള്ളുകയാണ്. അതുകൊണ്ട് മാതൃഭാവം സകല ജീവജാലങ്ങളിലും അങ്ങനെ നിറഞ്ഞുനില്‍ക്കുന്നു. അലിവും കനിവും മുനിയുന്ന സമാശ്വാസവും സാന്ത്വനവും നല്‍കുന്ന മാതൃത്വം പൊക്കിള്‍ക്കൊടി ബന്ധം അറ്റുവീണതിനുശേഷവും തുടരുന്നു.
മക്കളുടെ ജീവിതം അന്ധകാരമയമാകുമ്പോള്‍ അമ്മയുടെ വാക്കുകള്‍ തുണയായി എത്തുന്നു. നമ്മുടെ വഴികാട്ടിയായ അമ്മ ജീവന്റെ നാമ്പുകള്‍ ഭൂമിയില്‍ വന്ന കാലം മുതല്‍ മക്കള്‍ക്ക് കാവലായി നിലകൊള്ളുകയാണ്. മാതാവിന്റെ താങ്ങും തണലും ഇല്ലാത്തവന്‍ നിരാശനായി തീരുന്നു. സമഭാവനപോലും മനസ്സില്‍ സൃഷ്ടിക്കുന്ന അമ്മ
അഖണ്ഡ ശ്രുതിയായ
്അകമേ പ്രവഹിക്കുകയാല്‍
അതാന്തശക്തിയായി പ്രാണ
താളമായി തുടിയ്ക്കയാല്‍
അനാഥമല്ലി ബ്രഹ്മാണ്ഡ
ഭവനത്തില്‍ ഒരാളുമേ
എന്ന ഉറച്ച വിശ്വാസമാണ് കവിക്കുള്ളത്.
കേവല മാതൃത്വത്തിനപ്പുറം വിശ്വം നിറയുന്ന സനാതന സത്യമായി മൃതിയും പ്രണമിക്കുന്നു.
മാതാവേ നിന്‍ മനസ്സിനെ എന്ന ദര്‍ശനം മാതൃത്വത്തെ ഒരു പുതിയ നിര്‍വ്വചനത്തിലേക്കാണ് നയിക്കുന്നത്.
ആദിമ ധാമമായ് സര്‍വ്വതിനും പീഠമായി അമ്മ നിലകൊള്ളുന്നു എന്ന സങ്കല്പം അനാ ദിയായി നിലകൊള്ളുന്ന മാതൃത്വത്തെ ഒരു ഉദാത്തമായ ജ്ഞാനപീഠത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്.
ഈശ്വര നിയോഗത്താല്‍ ആത്മാവിനേയും പരമാത്മാവിനേയും പേറുന്ന ഒരു പ്രാണനെ ഈ കര്‍മ്മ പ്രപഞ്ചത്തിലേക്ക് എത്തിക്കുന്ന ദൈവത്തിന്റെ പ്രതിനിധികളാണ് ഓരോ അമ്മമാരും.
അതുകൊണ്ടുതന്നെ ആ വ്യക്തിത്വത്തിന്റെ അനന്ത ശക്തിയും അനന്ത വ്യാപ്തിയും അതുകൊണ്ടുതന്നെ മഹത്വമാര്‍ന്നതാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ”നീ തന്നെ നീ തന്നെ” എന്ന കാവ്യ ഭാഗം.
വിശ്വത്തെ പെറ്റ് പാലൂട്ടാ -അനാദി വാത്സല്യം സിന്ധുവായി
രൂപംകൊണ്ട ഉണ്മയായിട്ടാണ് കവി മാതാവിനെ ദര്‍ശിക്കുന്നത്. മാതൃബോധത്തെയും അതിന്റെ ശക്തി ചൈതന്യങ്ങളേയും അനേകായിരം ബോധിവൃക്ഷ ശിഖരം പോലെ വിവരിച്ചു നിര്‍ത്തിയിരിക്കുകയാണ് ഇവിടെ.
അഖിലാണ്ഡവുമുള്ളത്തില്‍
അടവച്ചഗ്നിയേറ്റിയോള്‍
അജ്ഞേയമറിവിന്‍ ഗൂഢാ
കാശമായിപ്പുകഴ്ന്നവള്‍
എന്നിടത്തേക്ക് മാതൃത്വത്തെ നിര്‍ത്തിക്കൊണ്ട് ഇന്ദ്രിയാതീത ലോകങ്ങളെല്ലാം തന്നില്‍ നിറച്ച ആ മഹാത്ഭുതത്തെ
അദൃശ്യകാന്തമായ്, സര്‍വ്വ
കര്‍മ്മിയായ് സര്‍വ്വചാരിയായ്
അമൂര്‍ത്തങ്ങളേയും കാണാന്‍
നീളുമാത്മപ്രദീപമായ്
എന്നിങ്ങനെ എടുത്തുകാട്ടുന്ന കവി മലയാളകവിതയില്‍ മാതൃത്വത്തിന് തികച്ചും പുതിയ ഭാഷ്യം ചമച്ചിരിക്കുകയാണ്.
ജനന മരണങ്ങളുടേയും പുനര്‍ജന്മങ്ങളുടെയും നൈതികാര്‍ത്ഥം തേടി മുനിമാര്‍ ധ്യാന മനനങ്ങളിലൂടെ തേടിപ്പോയ നാടാണ് ഭാരതം. മാതൃ ഗര്‍ഭത്തിലേക്ക് പ്രാണന്റെ ചൈതന്യം എപ്രകാരം വന്നുചേരുന്നു എന്ന പരമരഹസ്യം ഒരു മഹാ സമസ്യയാണ്. അതുകൊണ്ട് തന്നെയാണ്
”എങ്ങായിരുന്നു ഞാനമ്മേ
ഈ കാലം” എന്ന ചോദ്യമുയരുന്നത്.
ഭൂമിയാകുന്ന വേദിയിലേക്ക് ഓരോ ജീവി വര്‍ഗ്ഗത്തിനും രംഗപ്രവേശം ചെയ്യാനുള്ള കളമൊരുക്കുന്നത് മാതൃത്വമാണ്. അതുപോലെ ഈ ഭൂതലത്തിന്റെ ശീതോഷ്ണ സുഖദു:ഖങ്ങളെ സമന്വയിപ്പിച്ച് നിലനിര്‍ത്തുന്നതും. അതിനാലാണ്. ”അറിയുന്നുണ്ടു ഞാന്‍ സുഖദു:ഖവും” എന്ന പരമസത്യത്തെ കവി വിളിച്ചറിയിക്കുന്നത്. എന്നാല്‍ കാലം കേള്‍ക്കാത്ത കരച്ചിലില്‍ കഴിയുന്ന അമ്മമാരെയും കവി അനുസ്മരിക്കുന്നു. ഇത് മാതൃബോധത്തിന് സമകാലത്ത് വന്ന ച്യുതി കൂടി എടുത്തുകാട്ടുന്നു.
പെറ്റെറിഞ്ഞോള്‍ ശോഭനം
ഇത് മാതൃത്വത്തിന്റെ ഒരു ചെറിയമുഖം മാത്രമാണുതാനും. അത് തീരെ അപൂര്‍വ്വം മാത്രമാണെന്നും കരുതണം. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടും അതിജീവനത്തിന് മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെയും മാതൃത്വം ക്രൂര നിലപാടുകളിലേക്ക് ചെന്നെത്തുന്നത് പുതുകാലത്തെ ചില അപൂര്‍വ്വദൃശ്യങ്ങളാണ്.
പഞ്ച ദളങ്ങളില്‍ അമ്മ എന്ന മഹാ മാതൃത്വത്തെ പുനര്‍നിര്‍മ്മിച്ച് സമുന്നതമായ ഒരു തിരിച്ചറിവിലേക്ക് വിശ്വമാതൃത്വത്തെ വിരിയിച്ചിരിക്കുകയാണ് ഈ രചനയിലൂടെ കവി. ശ്രീ ശങ്കരന്‍ മാതൃപഞ്ചകത്തിലെന്നോണം മധുസൂദനന്‍ നായര്‍ ഈ കാവ്യപഞ്ചകത്തില്‍ വിശ്വ മാതൃത്വത്തിന്റെ അമേയവും അത്ഭുതകരവുമായ സൃഷ്ടിപ്പൊരുളുകളെ അപഗ്രഥിച്ചുകൊണ്ട് മാതൃത്വത്തിന്റെ മഹാ സിദ്ധികളെ അതിന്റെ പരകോടിയിലേക്ക് ആനയിച്ചിരിക്കുന്നു.
(ഡയറക്ടര്‍, ക്ലാസിക്കല്‍ മലയാളം, തിരൂര്‍)