Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

വിരഹപ്രണയത്തിന്റെ കൃഷ്ണഗീതി

ശ്രീകുമാര്‍ ചേര്‍ത്തല

Print Edition: 20 September 2024

കൃഷ്ണഗീതികളാല്‍ മലയാളിമനസ്സിനെ സാന്ദ്രമാക്കിയ ഗാനരചയിതാവാണ് യൂസഫലി കേച്ചേരി. ‘കൃഷ്ണ കൃപാസാഗരം’, ‘ആന്ദോളനം…ദോളനം…’ (ചിത്രം-സര്‍ഗ്ഗം സംഗീതം-ബോംബെ രവി), ‘ഗേയം… ഹരിനാമധേയം…’, ‘വാര്‍മുകിലേ…. വാനില്‍ നീ…’ (ചിത്രം-മഴ, സംഗീതം-രവീന്ദ്രന്‍) ‘ആലിലക്കണ്ണാ നിന്റെ മുരളിക’ (ചിത്രം-വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും സംഗീതം- മോഹന്‍ സിതാര) എന്നീ ഗാനങ്ങള്‍ എടുത്തുപറയേണ്ടതാണ്. സംസ്‌കൃത ഭാഷയില്‍ അസാമാന്യ വ്യുല്‍പത്തിയും പാണ്ഡിത്യവും ഉള്ള കവി കൂടിയായിരുന്നു അദ്ദേഹമെന്നതിനാല്‍ അനുപമമായ സംസ്‌കൃത ഭാഷാ പ്രയോഗങ്ങളുള്ള അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഏറെ മികവുറ്റതാണ്. പരിപൂര്‍ണ്ണമായും സംസ്‌കൃതം അതിന്റെ ഭാവമനോഹാരിതയില്‍ എത്തുന്ന അദ്ദേഹത്തിന്റെ ഗാനങ്ങളാണ് ‘ജാനകീ ജാനേ…’ (ചിത്രം-ധ്വനി സംഗീതം-നൗഷാദ്) ‘കൃഷ്ണ കൃപാ സാഗരം’, ‘ഗേയം…ഹരിനാമധേയം’ എന്നിവ. എന്നാല്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം നിര്‍വ്വഹിച്ച മഴ എന്ന ചിത്രത്തിലെ ‘വാര്‍മുകിലേ…. വാനില്‍ നീ..’ എന്ന ഗാനത്തില്‍ തനിമയാര്‍ന്ന, മനോഹരമായ മലയാള പദങ്ങളാണ് അദ്ദേഹം വിന്യസിച്ചിരിക്കുന്നത്. എന്നാല്‍ ആ പദലാളിത്യം അതിന്റെ ഭാവതീവ്രതക്ക് മങ്ങലേല്‍പ്പിക്കുന്നില്ല എന്നുതന്നെയല്ല അതിന്റെ പ്രൗഢഗാംഭീര്യത്തിന് മാറ്റുകൂട്ടുകയും മിഴിവേകുകയും ചെയ്യുന്നു.

ഹിന്ദുസ്ഥാനി സംഗീതത്തിലെ ‘ജോഗ്’ രാഗം അതിന്റെ എല്ലാ ചാരുതകളോടും കൂടി വ്യത്യസ്തമായി പല ഗാനങ്ങളിലൂടെയും മലയാളികളെ ഹൃദയാവര്‍ജ്ജകമായി അനുഭവിപ്പിച്ചിട്ടുള്ള സംഗീതജ്ഞനാണ് രവീന്ദ്രന്‍. ‘ഇരുഹൃദയങ്ങളില്‍ ഒന്നായ് വീശി’ (രചന-പി. ഭാസ്‌കരന്‍ ചിത്രം-ഒരു മെയ് മാസപ്പുലരിയില്‍), ‘പ്രമദവനം വീണ്ടും’ (രചന- കൈതപ്രം ചിത്രം-ഹിസ്‌ഹൈനസ് അബ്ദുള്ള), ‘ഇല്ലിക്കാടും ചെല്ലക്കാറ്റും’ (രചന- സത്യന്‍ അന്തിക്കാട്, ചിത്രം-അടുത്തടുത്ത്). പക്ഷേ ഈ ഗാനങ്ങള്‍ കേള്‍ക്കുന്ന ശ്രോതാക്കള്‍ക്ക് അവ വ്യത്യസ്തമായ ഭാവുകത്വപരിസരമാണ് അനുഭവപ്പെടുത്തുന്നത് എന്നത് രവീന്ദ്രന്റെ സംഗീതപാണ്ഡിത്യത്തിന്റേയും പ്രതിഭയുടേയും സങ്കലനമാണ് എന്നു പറയാതെ വയ്യ.

‘ജോഗ്’ രാഗം അതിന്റെ തനിമയെഴുന്ന സൗന്ദര്യത്തിന്റെ ഉദാത്തതയില്‍ അനുവാചകനെ എത്തിക്കുന്ന ഗാനമാണ് ‘വാര്‍മുകിലേ….വാനില്‍ നീ..’ എന്ന സുന്ദര ഗാനം. കാല്‍പനികവും ഭാവതീവ്രവുമായ പ്രണയവും വിരഹവും കൃഷ്ണപരിസരവും അനുഭവവേദ്യമാകുന്നു ഈ ഗാനത്തിലെ വരികളില്‍. മാധവിക്കുട്ടിയുടെ ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന ബെസ്റ്റ് സെല്ലറായ നോവലാണ് ലെനിന്‍ രാജേന്ദ്രന്‍ എന്ന സര്‍ഗ്ഗധനനായ ചലച്ചിത്രകാരന്‍ ‘മഴ’ എന്ന ചിത്രഭാഷ്യമാക്കി അസാധാരണമായ മെയ്‌വഴക്കത്തോടെ അഭ്രപാളിയിലേക്കു മാറ്റുന്നത്. കമലാ സുരയ്യ കൃഷ്ണഭാവത്തെ കാമുകസങ്കല്‍പത്തിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. അവരുടെ സ്വകീയവ്യക്തിത്വം ഈ നോവലിനെ സ്പര്‍ശിക്കുന്നു എന്നു പ്രസ്താവിച്ചാല്‍ അതൊരിക്കലും അതിശയോക്തിയല്ല. ഗാനത്തിന്റെ പല്ലവി ഇങ്ങനെ- ‘വാര്‍മുകിലേ, വാനില്‍ നീ വന്നു നിന്നാലോര്‍മ്മകളില്‍ ശ്യാമവര്‍ണ്ണന്‍ കളിയാടി നില്‍ക്കും, കദനം നിറയും, യമുനാ നദിയായ് മിഴിനീര്‍ വഴിയും…’

അന്ത്യാക്ഷരപ്രാസം വളരെ മനോഹരമായി ഗാനങ്ങളില്‍ കോര്‍ത്തിണക്കുന്ന കവിയാണ് യൂസഫലി. അത് ഈ ഗാനത്തിലും കാണാം.

‘നഷ്ടപ്പെട്ട നീലാംബരി’യിലെ നായിക ഒരു കവിയാണ്. കൗമാരകാലത്ത് കര്‍ണ്ണാടകസംഗീതം പഠിക്കാന്‍ ഒരു സംഗീതജ്ഞന്റെ ശിഷ്യയാവുകയും ആദ്യം അവിടുത്തെ അന്തരീക്ഷം ഉള്‍ക്കൊള്ളാനാകാതെ വന്നുവെങ്കിലും പിന്നീട് അതുമായി സമരസപ്പെട്ട് തന്റെ സംഗീതഗുരുവില്‍ അനുരക്തയാവുകയും തന്റെ കവിത മനോഹരമായി അയാള്‍ ആലപിച്ചതില്‍ ആകൃഷ്ടയാവുകയും ചെയ്തവളാണ്. പക്ഷേ, അവള്‍ക്ക് തന്റെ പ്രണയം അയാളോട് വെളിപ്പെടുത്താനാകുന്നില്ല. പിന്നീട്, ഒട്ടും തന്നെ ഉള്‍ക്കൊള്ളാനാവാത്ത ഒരാളുടെ ഭാര്യയായി ദുസ്സഹമായ ജീവിതം തള്ളിനീക്കേണ്ടി വരുന്ന ഒരുവളാണ് കഥാനായിക. ശുദ്ധസംഗീതം ഏറെ ഇഷ്ടപ്പെട്ടിരുന്ന അവള്‍ക്ക് തന്റെ സംഗീതവും പ്രണയവും നഷ്ടമാകുന്നു. നീലാംബരി ഒരു കര്‍ണ്ണാടക സംഗീത രാഗമാണല്ലോ. അവള്‍ക്ക് നഷ്ടപ്രണയം ‘നഷ്ടപ്പെട്ട നീലാംബരി’യാകുന്നു.

കാര്‍മേഘത്തെ ആകാശത്തില്‍ കാണുമ്പോള്‍ കാമുകനായ മുകില്‍ വര്‍ണ്ണന്‍ ഓര്‍മ്മകളില്‍ നിറയുന്നുവെന്നും, മനസ്സില്‍ സങ്കടം നിറയുന്നുവെന്നും യമുനാ നദിപോലെ കണ്ണീര്‍പൊടിയുന്ന അനുഭവം നല്‍കുന്നുവെന്നുമാണ് കഥാനായിക പാടുന്നത്. പ്രകൃതിയിലെ ചില പ്രത്യേക അവസ്ഥാവിശേഷങ്ങള്‍ (ഉദാ- നിലാവ്, മഴ, കടല്‍, മഴവില്ല് തുടങ്ങിയവ) കാവ്യമനസ്സുള്ളവരേയും കാല്‍പനികരേയും പ്രണയത്തിലേക്കും വിരഹത്തിലേക്കുമൊക്കെ എത്തിക്കുമെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. മഴ പെയ്യാനായി കാര്‍മേഘങ്ങള്‍ ആകാശത്ത് നിറയുന്നത് ചിലര്‍ക്ക് ആനന്ദമാണെങ്കില്‍ ചിലര്‍ക്ക് ശോകം പ്രദാനം ചെയ്യുന്നു. ഇവിടെ ആകാശത്തിലെ കാര്‍മുകില്‍ കവിയില്‍ പ്രണയവിരഹം ഉദ്ദീപിപ്പിക്കുന്നു. ഓര്‍മ്മകളില്‍ കളിയാടി നില്‍ക്കുന്ന ഉല്ലാസം നിറഞ്ഞ കാമുകനെയാണ് അവള്‍ കാണുന്നത്. യമുനാനദി എന്ന പ്രയോഗം വൃന്ദാവനത്തേയും രാധയേയും ശ്രോതാക്കളിലേക്ക് എത്തിക്കുന്നു. രാധ കൃഷ്ണന്റെ കാമുകിയായിരുന്നു, എന്നാല്‍ കൃഷ്ണനുമായി ഒന്നു ചേരാനാവാതെ ജന്മം മുഴുവന്‍ പ്രണയവിരഹം ഉള്ളിലൊതുക്കി കഴിഞ്ഞവളാണ് രാധ. രാധക്കു സമാനയാണ് കഥാനായിക എന്ന് ഭംഗ്യന്തരേണ കവി ദ്യോതിപ്പിക്കുന്നു.

ഗാനത്തിന്റെ അനുപല്ലവി ഇങ്ങനെ- ”പണ്ട് നിന്നെ കണ്ട നാളില്‍ പീലിനീര്‍ത്തീ മാനസം, മന്ദഹാസം ചന്ദനമായി, ഹൃദയരമണാ… ഇന്നെന്റെ വനിയില്‍ കൊഴിഞ്ഞു പുഷ്പങ്ങള്‍, ജീവന്റെ താളങ്ങള്‍…”

പഴയ പ്രണയസ്മൃതികളിലേക്ക് മടങ്ങുകയാണ് നായിക. മഴ മേഘങ്ങള്‍ ആകാശത്ത് നിറയുമ്പോള്‍ മയില്‍ അടങ്ങാത്ത ആനന്ദത്താല്‍ പീലി വിടര്‍ത്തിയാടുന്നു. അതുപോലെ പണ്ട് കാമുകനെ കണ്ടപ്പോള്‍ കാമുകിയുടെ മനസ്സും ആനന്ദത്താല്‍ തരളിതമാകുന്നു. ചന്ദനം അതിന്റെ തണുപ്പുകൊണ്ടും പരിമളം കൊണ്ടും ഔഷധഗുണം കൊണ്ടും ഏവരും ഇഷ്ടപ്പെടുന്നു. കാമുകന്റെ പുഞ്ചിരി ചന്ദനം പോലെ അനുഭവപ്പെടുന്നു പ്രണയിനിക്ക്. ചന്ദനം എന്ന വാക്ക് ഉപയോഗിച്ചതിലൂടെ കൃഷ്ണപരിസരം വീണ്ടും അനുഭവപ്പെടുത്തുന്നു കവി. ”ന്ദ” എന്ന അക്ഷരത്തിന്റെ ദ്വിതീയാക്ഷരപ്രാസഭംഗി എടുത്തുപറയേണ്ടതാണ്. ശ്രീകൃഷ്ണന്‍ ഹൃദയത്തെ രമിപ്പിക്കുന്നവനാണ്. ആ കാല്‍പനിക ഭൂതകാലത്തുനിന്ന് പെട്ടെന്നു തന്നെ കാമുകി വര്‍ത്തമാനകാലത്തിലെ യാഥാര്‍ത്ഥ്യ ബോധത്തിലേക്കെത്തുന്നു. ഇന്നെന്റെ വൃന്ദാവനിയിലെ പുഷ്പങ്ങള്‍ കൊഴിഞ്ഞിരിക്കുന്നു, വസന്തം അറ്റുപോയിരിക്കുന്നു, ആനന്ദം പോയ്മറഞ്ഞിരിക്കുന്നു, എന്നു വിലപിക്കുന്ന രാധയായി മാറുന്നു കഥാപാത്രം. ജീവന്റെ താളം പൊയ്‌പോയിരിക്കുന്നു. താളമില്ലെങ്കില്‍ പാട്ടിന്റെ സ്വാഭാവികമായ ഭംഗി പൊയ്‌പ്പോകും. അതേപോലെ തന്റെ ജീവനില്‍ താളമില്ലാതായിരിക്കുന്നു എന്നു കഥാനായിക കേഴുന്നു. പണ്ട് സംഗീതപഠനസമയത്ത് ആനന്ദത്തിന്റെ രാഗതാളങ്ങളായിരുന്നു മനസ്സില്‍ നിറഞ്ഞു വഴിഞ്ഞതെങ്കില്‍ ഇപ്പോള്‍ അതെല്ലാം പെയ്‌തൊഴിഞ്ഞിരിക്കുന്നു. ഇന്ന് കദനം വഴിയുന്ന യമുനയായി കഥാനായികയുടെ ഉള്ളം മാറിയിരിക്കുന്നു. കഥാപാത്രത്തിന്റെ മനസ്സിനെ സ്പഷ്ടമായി വ്യക്തമാക്കുന്നു ഇവിടെ കവി.

ചരണം ഇങ്ങനെ തുടരുന്നു- ”അന്ന് നീയെന്‍ മുന്നില്‍ വന്നു, പൂവണിഞ്ഞു ജീവിതം, തേന്‍ കിനാക്കള്‍ നന്ദനമായി, നളിന നയനാ… പ്രണയവിരഹം നിറഞ്ഞ വാനില്‍ പോരുമോ വീണ്ടും..”

അന്ന് പ്രണയകാലത്ത് കാമുകന്‍ മുന്നില്‍ വന്നപ്പോള്‍ ജീവിതം വസന്തംപോലെ പൂവണിഞ്ഞു, സന്തോഷിച്ചു. തേന്‍ പോലെ മധുരമുള്ള സ്വപ്‌നങ്ങള്‍ കൃഷ്ണന്റെ നന്ദനവനമായി. ആനന്ദം മാത്രമുള്ള നന്ദനവനം. ഇപ്പോള്‍ ആ കാലം കടന്നുപോയി. പ്രണയവിരഹത്താല്‍ നീറുന്ന തനിക്ക് ആനന്ദം പകര്‍ന്നു നല്‍കുവാന്‍ വീണ്ടും വരുമോയെന്ന് കൃഷ്ണനോട് അപേക്ഷിക്കുന്ന വിരഹിണിയായ രാധയായി മാറുന്നു ഇവിടെ കഥാപാത്രം.

യൂസഫലിയുടെ രചനാമനോഹാരിതയെ അതിശയിപ്പിക്കും മട്ടിലാണ് രവീന്ദ്രന്‍ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ഹൃദയത്തെ തൊട്ടുതലോടുന്ന സാന്ത്വനമായി മാറുന്നു അദ്ദേഹത്തിന്റെ സംഗീതം. മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയുടെ ആലാപനം അതിന്റെ ചാരുതയുടെ ഔന്നത്യത്തിലെത്തുന്നു ഈ ഗാനത്തില്‍.

ഈ ഗാനത്തിന്റെ തുടക്കത്തിലുള്ള രവീന്ദ്രന്റേയും ചിത്രയുടേയും ഹമ്മിംഗ് ശ്രദ്ധിക്കുക. ജോഗ് രാഗത്തിന്റെ സുഖം പകര്‍ന്നു നല്‍കുന്ന ഒന്ന്. ശ്രോതാക്കളില്‍ രോമാഞ്ചം ഉണര്‍ത്തി അക്ഷരാര്‍ത്ഥത്തില്‍ ആനന്ദത്തിന്റെ വാനസീമകളിലേക്ക് എടുത്തുയര്‍ത്തുന്നു. തുടര്‍ന്നു വരുന്ന സാക്‌സോഫോണിന്റെയും വയലിന്റെയും ഫ്‌ളൂട്ടിന്റെയും ബിറ്റുകള്‍ മധുരോദാരമായ കാല്‍പനിക പരിസരത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു. അനുഭൂതി സാന്ദ്രതയിലേക്ക് ശ്രോതാവിനെ ഉയര്‍ത്തി സമസ്ത സുഖവും പകര്‍ന്നു നല്‍കുന്ന അനുപമമായ സംഗീതം. അതുപോലെ പല്ലവിക്കു ശേഷമുള്ള വയലിന്‍, ഫ്‌ളൂട്ട്, വീണ എന്നിവയുടെ പ്രയോഗവും അനുപല്ലവിയുടേയും ചരണത്തിന്റെയും ആലാപനത്തോടൊപ്പമുള്ള വയലിനും ചരണത്തിനു മുന്‍പുള്ള സാക്‌സോഫോണ്‍, സിത്താര്‍, വയലിന്‍ പ്രയോഗങ്ങളും തബലയുടേയും മൃദംഗത്തിന്റെയും വ്യത്യസ്ത പ്രയോഗവും ഒരു സിംഫണി പോലെ മനോഹരമായിരിക്കുന്നു. എന്നാല്‍ ആലാപനത്തിന്റെ മാധുര്യത്തേയും വരികളുടെ ഭംഗിയേയും വളരെ ഉയര്‍ന്ന വിതാനത്തിലുള്ള പ്രഹര്‍ഷത്തിലേക്ക് എടുത്തുയര്‍ത്തുകയല്ലാതെ അവയെ ഹനിക്കുന്നില്ല പിന്നണി സംഗീതം. അക്ഷരാര്‍ത്ഥത്തില്‍ സംഗീതം മാറ്റുകൂട്ടുന്നു. ആലാപനവും. ചിത്രക്കല്ലാതെ ഇത്ര അനുപമമായി ഈ ഗാനം അതിന്റെ എല്ലാ അനുഭൂതി വിശേഷങ്ങളോടും കൂടി ശ്രോതാവിലേക്ക് പകരുക അസാദ്ധ്യമെന്ന് തോന്നിപ്പിക്കുന്ന മട്ടിലാണ് അവരുടെ ആലാപനം. രവീന്ദ്രന്റെ ഗാനങ്ങളില്‍ ചിത്രയുടേയും യേശുദാസിന്റേയും മധുരോദാരമായ ശബ്ദവും ആലാപനത്തിലെ വൈദഗ്ദ്ധ്യവും വളരെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നത് ഗാനസ്‌നേഹികള്‍ക്കൊക്കെ അറിവുള്ള ഒന്നാണ്. രവീന്ദ്രന്റെ അകാലത്തിലുള്ള വിയോഗം എല്ലാ സംഗീതാസ്വാദകരേയും ഞെട്ടിച്ചിട്ടുണ്ട് എന്നത് സത്യമാണ്. അദ്ദേഹമുണ്ടായിരുന്നെങ്കില്‍ ഇതേപോലെ ധാരാളം മനോഹരഗാനങ്ങളാല്‍ കൈരളിയെ സമ്പന്നമാക്കിയേനേ എന്നത് സത്യമാണ്. പ്രശസ്തിയുടേയും ഹിറ്റുകളുടേയും പരകോടിയില്‍ നില്‍ക്കുമ്പോഴുള്ള ആ പ്രതിഭയുടെ വേര്‍പാട് സംഗീതാസ്വാദകര്‍ക്ക് ഒരു തീരാനഷ്ടമാണ്.

ജോഗ് രാഗത്തിന്റെ മനോഹാരിത എ.ആര്‍.റഹ്മാനും (ഗാനം-നറുമുഗയേ…നറുമുഗയേ ചിത്രം-ഇരുവര്‍) ഹാരിസ് ജയരാജും (ഗാനം-അയ്യങ്കാറു വീട്ടു അഴകേ ചിത്രം-അന്യന്‍) രമേഷ് നാരായണനും (ഗാനം- പറയാന്‍ മറന്ന പരിഭവങ്ങള്‍ ചിത്രം-ഗര്‍ഷോം) വിദ്യാസാഗറും (ഗാനം-ശ്രുതിയമ്മ ലയമച്ഛന്‍ ചിത്രം-മധുരനൊമ്പരക്കാറ്റ്) വ്യത്യസ്തമായി ഇണക്കിച്ചേര്‍ത്തിരിക്കുന്നു എന്നത് ഇവിടെ എടുത്തുപറയേണ്ടതാണ്.

Tags: യൂസഫലി കേച്ചേരിയൂസഫലി
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies