കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് ഇടതുപക്ഷചിന്തകനും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറും ആയ പ്രൊഫസര്‍ രാജന്‍ ഗുരുക്കള്‍ പറഞ്ഞത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാര്‍ത്ഥികള്‍ മണ്ണുണ്ണികള്‍ ആണെന്നാണ്. അവര്‍ സ്വന്തമായി ചിന്തിക്കാന്‍ ശേഷിയില്ലാത്തവരും, അവരെ മികച്ച രീതിയില്‍ പരിശീലിപ്പിക്കാന്‍ നിലവിലുള്ള അദ്ധ്യാപകര്‍ക്ക് കഴിയുന്നില്ല എന്നുമാണ്. കേരള സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ഉപാധ്യക്ഷനാണ് അദ്ദേഹം. എഴുത്ത് മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ‘കോരിക്കുടിപ്പിക്കുന്ന അദ്ധ്യാപകരല്ല അവഗാഹം നേടാന്‍ സഹായിക്കുന്ന പണ്ഡിതരെയാണ് നമുക്കാവശ്യം’ എന്നദ്ദേഹം അഭിപ്രായപ്പെട്ടത്. ഇതേ തുടര്‍ന്ന് വളരെ പെട്ടെന്ന് തന്നെ ഇടതുപക്ഷ അദ്ധ്യാപക സംഘടന പ്രൊഫ. രാജന്‍ ഗുരുക്കള്‍ മാപ്പ് പറയണം എന്നാവശ്യപ്പെട്ടു പ്രസ്താവനയിറക്കി. പ്രബുദ്ധ കേരളത്തിലെ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും അദ്ദേഹം അപമാനിച്ചു എന്നാണ് അവരുടെ അഭിപ്രായം. അതെ തുടര്‍ന്ന് അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട് പ്രശസ്ത ഇടതുപക്ഷ ചിന്തകന്‍ പ്രൊഫ. പി.കെ.പോക്കര്‍ രംഗത്തെത്തി. ഗുരുക്കളുടെ അഭിപ്രായം ‘വരേണ്യരുടെ വിമര്‍ശനം’ എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍.
എത്രയോ വര്‍ഷങ്ങളായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന ആളും സര്‍വോപരി ഇടതുപക്ഷ ചിന്തകനുമാണ് അദ്ദേഹം. എന്നിട്ടും ഇത്തരമൊരു നിരീക്ഷണം അദ്ദേഹത്തില്‍ നിന്നു വന്നത് ഇടതുപക്ഷ ചിന്തകരെയും പാര്‍ട്ടിക്കാരെയും ഒരേപോലെ അമ്പരപ്പിച്ചു. എന്തുകൊണ്ടായിരിക്കും കാലങ്ങളായി ഭാരതത്തില്‍ ഭൗതിക രംഗത്ത് മുന്‍പന്തിയില്‍ നിന്നിരുന്ന കേരളത്തില്‍, ഒരുപക്ഷെ ആദി ശങ്കരാചാര്യരുടെ കാലം തൊട്ട് തുടങ്ങുന്ന അത്തരമൊരു ബൗദ്ധിക മേന്മ നമുക്ക് നഷ്ടപ്പെട്ട് തുടങ്ങിയത്. ആരാണ് ഇത്തരമൊരു അധഃപതനത്തിനു കാരണമെന്ന് പ്രൊഫ. രാജന്‍ ഗുരുക്കള്‍ പറയുന്നില്ല. എന്നാല്‍ നമ്മുടെ കണ്‍മുന്നിലുള്ള വാഴക്കുല ഗവേഷണ ബിരുദങ്ങള്‍ (പിഎച്ച്ഡി) അതിനു തെളിവാണ്. ഒരു തത്വദീക്ഷയുമില്ലാതെ അക്കാദമിക രംഗം ഇടതുപക്ഷക്കാര്‍ക്ക് കയ്യാളാന്‍ കൊടുത്തതിന്റെ ദുരന്തമാണ് ഇന്ന് നാം അഭിമുഖീകരിക്കുന്നത്. പാര്‍ട്ടി നേതാക്കന്മാര്‍ക്കെല്ലാം വേണ്ടവിധത്തില്‍ ബിരുദങ്ങള്‍, വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ആവശ്യത്തിന് വേണ്ട മാര്‍ക്ക് ദാനങ്ങള്‍. പലപ്പോഴും നേതാക്കള്‍ പരീക്ഷ പോലും എഴുതേണ്ടതില്ല. എല്ലാം നിയന്ത്രിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. സാധാരണ കോളേജ് തലം തൊട്ട് യൂണിവേഴ്‌സിറ്റി ഉന്നത സമിതികളും, അദ്ധ്യാപകരും എല്ലാം പാര്‍ട്ടി പറയുന്ന പോലെ. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗവേഷണ ബിരുദം നേടിയ വനിതാ നേതാവിന് ഒരു വാക്യം പോലും ഇംഗ്ലീഷില്‍ പറയാന്‍ പറ്റുന്നില്ല.
അതുപോലെ തന്നെ പ്രധാനമാണ് ഈ അടുത്ത് മറ്റൊരു പ്രമുഖ ഇടതുപക്ഷ സാഹിത്യകാരി ഇന്ദു മേനോന്‍ താന്‍ പണം വാങ്ങി പത്തോളം ഗവേഷണ പ്രബന്ധങ്ങള്‍ എഴുതിക്കൊടുത്തിട്ടുണ്ടെന്നു വെളിപ്പെടുത്തിയത്. സാധാരണ ഗതിയില്‍ എത്രയോ വര്‍ഷങ്ങളുടെ ശ്രമകരമായ അധ്വാനത്തിന്റെ ഫലമാണ് ഒരു ഗവേഷണം. ഇത്തരം ഗവേഷണങ്ങളിലൂടെയാണ് സമൂഹം പുതിയ അറിവുകള്‍ ആര്‍ജിച്ചെടുക്കുന്നതും പുതിയ വെല്ലുവിളികളെ നേരിടാന്‍ തയ്യാറാവുന്നതും. എന്നാല്‍ കേരളത്തിലെ പ്രശസ്തയായ ഒരു എഴുത്തുകാരി താന്‍ പണം വാങ്ങി പപ്പടം ചുട്ടെടുക്കുന്നത് പോലെ പ്രബന്ധങ്ങള്‍ എഴുതി കൊടുത്തിട്ടുണ്ടെന്നു വീരസ്യം പറയുമ്പോള്‍ അത് കേരളത്തില്‍ ഒരു ചലനവും സൃഷ്ടിക്കുന്നില്ല. അദ്ധ്യാപക സമൂഹമോ വിദ്യാര്‍ഥികളോ സാംസ്‌കാരിക പ്രവര്‍ത്തകരോ (അങ്ങനെ ഒന്നുണ്ടെങ്കില്‍) പ്രതികരിക്കുന്നതുപോയിട്ട് അഭിപ്രായം പറയുന്നത് പോലുമില്ല. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആകെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരമൊരു സംഭവം ഉണ്ടായിട്ടും സര്‍ക്കാര്‍ ഇതുവരെ ഈ ഗവേഷകയ്‌ക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. പ്രസ്തുത എഴുത്തുകാരി ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥയാണ്. മാത്രമല്ല അവര്‍ ഗവേഷക മേല്‍നോട്ടം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലാണ്. പ്രബുദ്ധ കേരളത്തില്‍ ഇതിനെതിരെ ഒരു നടപടിയും ഉണ്ടാവാന്‍ പോവുന്നില്ല.
എങ്ങനെയാണ് ഇത്തരം ഗവേഷണ ബിരുദങ്ങള്‍ക്ക് സര്‍വകലാശാല അംഗീകാരം കൊടുക്കുന്നത്. ഗവേഷകന്‍, ഗൈഡ്, അത് വിലയിരുത്താന്‍ വരുന്നവര്‍ എല്ലാവരും ഒരേ എല്ലില്‍ നിന്നും ഇറച്ചികഷ്ണം പ്രതീക്ഷിക്കുന്നവരാണ്. അവര്‍ വരുകയും മൃഷ്ടാന്നം ഭക്ഷിക്കുകയും വേണ്ട വിധത്തിലുള്ള സമ്മാനങ്ങള്‍ കൈപ്പറ്റി പോവുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പദവികളോ പാര്‍ട്ടി പിന്തുണയോ കിട്ടാത്ത വിദ്യാര്‍ത്ഥികള്‍ ഈ സ്വയം സഹായ സഹകരണ സംഘത്തിന്റെ പീഡനങ്ങള്‍ സഹിച്ചു കഴിയണം. ഭൂരിഭാഗം പേരും ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വരും. അല്ലെങ്കില്‍ എന്തെങ്കിലും നിവൃത്തി ഉള്ളവര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയും ചെയ്യുന്നു.
ഈ കളിയില്‍ എല്ലാവര്‍ക്കും നേട്ടം മാത്രമേയുള്ളു. വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രത്യേകിച്ച് ഇടതുപക്ഷ സംഘടനകള്‍ അവരെ സംബന്ധിച്ച് മുതിര്‍ന്ന ഒരാള്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷത്തോളം മുഴുവന്‍ സമയവും ക്യാമ്പസ്സില്‍ ഉണ്ടാവും. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി കലാലയത്തില്‍ ഉള്ള ഒരാളെന്ന നിലയില്‍ വളരെ എളുപ്പം തന്റെ കീഴില്‍ താരതമ്യേന പ്രായത്തിലും ബൗദ്ധിക ശേഷിയിലും കുറഞ്ഞ ഡിഗ്രി, പിജി വിദ്യാര്‍ത്ഥികളെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിനനുസരിച്ച് വളരെ എളുപ്പം സംഘടിപ്പിക്കാന്‍ പറ്റും. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ മേലാളന്മാര്‍ സന്തോഷിക്കപ്പെട്ടാല്‍ വിവിധ തലത്തിലുള്ള സ്‌കോളര്‍ഷിപ്പുകളും ധനസഹായങ്ങളും സര്‍ക്കാര്‍ തലത്തില്‍ തന്നെ കിട്ടിക്കൊണ്ടിരിക്കും. ഏകദേശം അവസാന വര്‍ഷമാവുമ്പോള്‍ പണം കൊടുത്ത് ആരെക്കൊണ്ടെങ്കിലും എഴുതിച്ച് പ്രബന്ധം സമര്‍പ്പിക്കും.
അടുത്ത പ്രമോഷന് വേണ്ടി കാത്തിരിക്കുന്ന അദ്ധ്യാപകനെ സംബന്ധിച്ച് ഇത് വളരെ എളുപ്പമാണ്. ഒരു പാര്‍ട്ടി പിന്തുണയുള്ള ഗവേഷക വിദ്യാര്‍ത്ഥിയെ തന്റെ കീഴില്‍ കിട്ടിയാല്‍ പിന്നെ പ്രമോഷന്‍, വിവിധ കമ്മറ്റികളില്‍ അംഗത്വം, അവാര്‍ഡുകള്‍ തുടങ്ങിയവ സുലഭമായിരിക്കും. എല്ലാത്തിനുമുപരി പാര്‍ട്ടിയുടെ പിന്തുണയും ആശീര്‍വാദവും. കേരളത്തിന്റെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിരയിലേക്ക് എളുപ്പത്തിലുള്ള പ്രവേശനവും കിട്ടും. ഇത് കാരണം ഏറ്റവും മികച്ച ഗവേഷകരും അദ്ധ്യാപകരും നമ്മുടെ സംസ്ഥാനം വിട്ട് മറ്റു സ്ഥലങ്ങളിലേക്ക് പോവുന്നു. അതുകൊണ്ട് തന്നെ വാഴക്കുല പ്രബന്ധങ്ങള്‍ ഇനിയും നിര്‍മ്മിക്കപ്പെടും, പാര്‍ട്ടി വൈതാളികര്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ കൊടി സുനിമാര്‍ ആയി മാറും. അപ്പോള്‍ നാം നമ്മളെ തോറ്റ ജനതയെന്നടയാളപ്പെടുത്തും.
(ലേഖകന്‍ കോയമ്പത്തൂര്‍ അമൃത വിശ്വവിദ്യാപീഠത്തിലെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് സോഷ്യല്‍ വര്‍ക്ക്, അസിസ്റ്റന്റ് പ്രൊഫസറാണ്)