Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഉള്ളുണരുവാന്‍ ഒരുറക്കുപാട്ട്

ഡോ ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍

Print Edition: 30 August 2024

ബ്രഹ്മജ്ഞാനിയും സന്ന്യാസിവര്യനുമായ വിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികള്‍ വിരചിച്ച താരാട്ടുപാട്ടാണ് ‘പിള്ളത്താലോലിപ്പ്’. ആര്‍ഷജ്ഞാനത്തിന്റെ ഉന്നതചിന്തയെ അത്യന്തം ലളിതമായി വിവരിക്കുന്ന ഈ കൃതി, ചട്ടമ്പിസ്വാമികളുടെ ശൈശവ മന:ശാസ്ത്രത്തിലുള്ള അവഗാഹത്തെയും ബ്രഹ്മവിദ്യാപൂര്‍ണമായ നിര്‍മലഹൃദയത്തെയും പ്രത്യക്ഷമായി കാട്ടിത്തരുന്നുണ്ട്. മലയാളകവിതയുടെ തിരുസന്നിധിയില്‍ ചട്ടമ്പിസ്വാമികള്‍ സമര്‍പ്പിച്ച ഈ ലഘുകവിത, ഭാവപരമായും ഭാവനാപരമായും ഉന്നത നിലവാരം പുലര്‍ത്തുന്നതാണ്. കിളിയേ, കുട്ടീ, മകനേ എന്നൊക്കെ വിളിച്ചുകൊണ്ട് ഒരു അമ്മ തന്റെ പൊന്നോമനയെ താരാട്ടുപാടി ഉറക്കത്തിലേക്ക് നയിക്കുന്ന ഘടനയാണ് ഈ കവിതയ്ക്കുള്ളത്. കുട്ടിക്ക് അതിന്റെ മധുരമായ ഈണം മാത്രം മതിയാവും നിദ്രയിലേക്ക് താനേ ലയിക്കാന്‍. ലളിതമാണ് ഈ കവിതയെങ്കിലും ചട്ടമ്പിസ്വാമികള്‍ അനുസന്ധാനം ചെയ്യുന്നത് ബ്രഹ്മജ്ഞാനത്തെയാണ്. ഐഹികജീവിതത്തിന്റെ വിവിധസന്ദര്‍ഭങ്ങളെ പോഷകമായി നിരത്തി കൊണ്ടാണ് പിള്ളത്താലോലിപ്പ് എന്ന ആലോചനാമൃതകവിത തന്റെ ധര്‍മ്മം നിര്‍വഹിക്കുന്നത്. അമ്പത്തിരണ്ട് ഈരടികളിലായി ഈശ്വര മഹിമയും ജീവകാരുണ്യവും അദ്വൈതചിന്തയും സാരോപദേശങ്ങളും ഈ താരാട്ടുപാട്ടിലൂടെ ചട്ടമ്പിസ്വാമികള്‍ ആവിഷ്‌കരിക്കുന്നു. കുരുന്നുഹൃദയങ്ങളില്‍ സദ് ചിന്തയും ഈശ്വരാവബോധവും ശൈശവകാലത്ത് തന്നെ ബലിഷ്ഠമാകണമെന്ന് നല്ല ചിന്തയോടെയാണ് സ്വാമികള്‍ ഈ താരാട്ടുപാട്ട് ചിട്ടപ്പെടുത്തിയിട്ടുള്ളത്. വാല്‍സല്യനിര്‍ഭരങ്ങളായ അനേകം ശുഭ സംബോധനകളും ബ്രഹ്മതത്വോപദേശവും ശ്രവിച്ച് തന്റെ കുഞ്ഞ് ഉറങ്ങണമെന്ന അമ്മയുടെ ഉത്തമാഭിലാഷത്തിന്റെ കാവ്യരൂപാവിഷ്‌കാരം എന്ന നിലയിലാണ് ഈ താരാട്ടുപാട്ട് ചട്ടമ്പിസ്വാമികള്‍ രചിച്ചിട്ടുള്ളത്.

താരാട്ടുപാട്ട് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളിയുടെ മനസ്സില്‍ ആദ്യം എത്തിച്ചേരുന്നത് ഇരയിമ്മന്‍തമ്പി രചിച്ച ഓമനത്തിങ്കള്‍ക്കിടാവോ എന്നാരംഭിക്കുന്ന അതിപ്രശസ്തമായ കൃതിയാണ്. തത്വചിന്തയുടെ ഭാരമേതുമില്ലാതെ സംഗീത സാന്ദ്രമായി വാര്‍ന്നുവീണ ഈ താരാട്ടുപാട്ട്, ജനകീയമായ വിപുലാംഗീകാരം തലമുറകളായി നേടിയെടുത്തിട്ടുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. വാസ്തവത്തില്‍ ഈ കൃതിയേക്കാള്‍ അഗാധമായ തത്വചിന്തയുടെയും ഭാവാത്മകമായ ജീവിതദര്‍ശനത്തിന്റെയും മഹാസാന്നിധ്യം പിള്ളത്താലോലിപ്പിലുണ്ട്. എന്നാല്‍ സഹൃദയലോകം ശരിയാംവിധം ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിട്ടില്ല. ”നാമിങ്ങറിയുവതല്പം-എല്ലാം ഓമനേ ദൈവസങ്കല്‍പം” എന്ന് കുമാരനാശാന്‍ കുട്ടിയും തള്ളയും എന്ന കവിതയില്‍ എഴുതിയത് പോലും നാം കാര്യമായി ഗൗനിച്ചിട്ടില്ലല്ലോ. ബാലകവിതകള്‍ സാഹിത്യലോകത്ത് മൈനര്‍ കവിതകളാണെന്ന മുന്‍ധാരണയുടെ ദുരന്തഫലമാണ് ഈ ദുരവസ്ഥക്ക് കാരണം. അരുള്‍ – അന്‍പ് – അനുകമ്പ മൂന്നിനും പൊരുളൊന്നാണതു ജീവതാരക എന്ന പരമസത്യത്തെയാണ് പിള്ളത്താലോലിപ്പിലൂടെ ചട്ടമ്പിസ്വാമികള്‍ സുവ്യക്തമാക്കുന്നത്. ”തങ്കമേ, എന്റെ കിടാവേ – തത്തേ സങ്കടവന്‍കടല്‍ താണ്ടാന്‍ ശങ്കരന്‍ തന്‍ കൃപാതോണി – എന്നു നിന്‍കരളില്‍ നീ ധരിക്ക” എന്ന സ്വാമിയുടെ ഉദ്‌ബോധനം പിറവിയെടുത്ത കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല ഇനി പിറവിയെടുക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൂടി അനുഗ്രഹമാവുന്ന അമൃതമൊഴികളാണ്.

വിദ്യ കൊണ്ട് പ്രബുദ്ധരാവാന്‍ നമ്മെ ഉപദേശിച്ച ശ്രീനാരായണ ഗുരുദേവന്റെ അതേ പാതയില്‍ സഞ്ചരിക്കുന്ന ഒരു ഭാഗം പിള്ളത്താലോലിപ്പിലുണ്ട്. ”അപ്പാ, നീ വിദ്യ പഠിച്ചി-ല്ലെങ്കില്‍ കുപ്പയ്ക്കു തുല്യം നീ കുഞ്ഞേ” എന്നതാണ് ആ വരികള്‍. ഈ ആശയത്തില്‍ തെളിഞ്ഞു കാണുന്നത് അറിവിന്റെ മഹിമ ഉദ്‌ഘോഷിക്കുന്ന നവോത്ഥാനത്തിന്റെ സൂര്യപ്രകാശമാണ്. പിള്ളത്താലോലിപ്പില്‍ പ്രസ്ഫുരിക്കുന്ന ഈ നവോത്ഥാനചിന്ത യൂറോപ്യന്‍ നവോത്ഥാന ചിന്തയുടെ ഗര്‍ഭത്തില്‍ പിറവിയെടുത്തതല്ല എന്നതാണ് സത്യം. ജ്ഞാനാര്‍ജ്ജനത്തിന്റെ പരമശ്രേഷ്ഠത പിറവി കൊണ്ടകാലം മുതല്‍ ലോകത്തോട് വിളിച്ചോതിയ വൈദിക സംസ്‌കൃതിയില്‍ നാമ്പിട്ടു വികസിച്ചുവന്നതാണ്. സനാതനമായ ആദ്ധ്യാത്മികതയുടെ മനോ വിസ്തൃതിയില്‍ ഉപാസനാ ശുദ്ധമായ മനസ്സോടെ വ്യാപരിച്ച വിദ്യാധിരാജന്‍ ഇപ്രകാരം ചിന്തിച്ചില്ലെങ്കിലാണ് നാം അത്ഭുതപ്പെടേണ്ടത്.

പിള്ളത്താലോലിപ്പ് രചിച്ചത് ചട്ടമ്പിസ്വാമികളല്ലെന്നും അദ്ദേഹത്തിന്റെ സമകാലികനായ ബ്രഹ്മാനന്ദശിവയോഗിയാണെന്നുമുള്ള ചില പണ്ഡിതന്മാരുടെ അഭിപ്രായം നിരാസ്പദമാണ്. ഈ താരാട്ടുപാട്ടിന്റെ ഉള്ളടക്കവും അയത്‌നലളിതമായ ഭാഷാശൈലിയും പ്രാദേശിക മുദ്രയുള്ള ഗ്രാമ്യപ്രയോഗങ്ങളും മുന്‍നിര്‍ത്തി സൂക്ഷ്മമായി പഠിച്ചാല്‍ കര്‍ത്താവ് ചട്ടമ്പിസ്വാമികള്‍ തന്നെ എന്നു സ്പഷ്ടമാവും. അദ്വൈതത്തെളിമ ഇത്രത്തോളം കാവ്യാത്മകമായി ഉള്‍ക്കൊണ്ടെഴുതാന്‍ ചട്ടമ്പിസ്വാമികള്‍ക്കേ സാധിക്കൂ. ജീവിതത്തെ മഹാലീലയാക്കിയ ചട്ടമ്പിസ്വാമികള്‍ക്കേ ഇവ്വിധം കുരുന്നുഹൃദയങ്ങളുടെ പൊരുളറിഞ്ഞ് വാത്സല്യമസൃണമായ താരാട്ടുഗീതം ഭാവന ചെയ്യാനാവൂ. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ചില ഗ്രാമപ്രദേശങ്ങളില്‍ അക്കാലത്ത് ഈ താരാട്ടുപാട്ട് മുത്തശ്ശിമാരും അമ്മമാരും ഹൃദിസ്ഥമാക്കി മക്കളെ പാടിയുറക്കിയിരുന്നത്രേ.

കുഞ്ഞന്‍പിള്ള എന്നായിരുന്നു ചട്ടമ്പിസ്വാമികളുടെ സന്ന്യാസ പൂര്‍വനാമം. പേരിലുള്ള ‘കുഞ്ഞന്‍’ എന്ന വാക്കിനെ അന്വര്‍ത്ഥമാക്കും വിധം ശിശുക്കളുമായി സ്വാമികള്‍ പുലര്‍ത്തിയിരുന്ന നിരുപാധികമായ സൗഹൃദം ഏറെ വിഖ്യാതമായിരുന്നല്ലോ. തിര്യക്കുകളുടെ അവസ്ഥക്ക് ഏറെക്കുറേ സമാനമാണല്ലോ ശൈശവാവസ്ഥ. പ്രായത്തില്‍ മുതിര്‍ന്നവര്‍ ശിശുക്കളോട് ഇടപെടുമ്പോള്‍ ‘ശിശുഹൃദയജ്ഞാനം’ നന്നായി ഉണ്ടാവണം. കുഞ്ഞുങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മാത്രമല്ല അവരുടെ ഭാഷയും മുതിര്‍ന്നവര്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. എങ്കിലേ ഹൃദയസംവാദം സുഗമമാവൂ. ചട്ടമ്പിസ്വാമികള്‍ ഈ വസ്തുത ഗ്രഹിച്ചിരുന്നു. ശിശുസൗഹൃദ വ്യക്തിജീവിതവും ശിശുഭാഷാ സങ്കല്‍പവും മുന്‍നിര്‍ത്തി പിള്ളത്താലോലിപ്പ് പഠിച്ചാല്‍ ഇക്കാര്യം മനസ്സിലാക്കാനാവും. ശിശുലാളനയുടെ മാതൃകാപാഠമാണ് പിള്ളത്താലോലിപ്പ്. അമ്മ കുട്ടിക്ക് പകര്‍ന്നേകുന്ന സദുപദേശങ്ങളാണ് ഇതിലെ ഇതിവൃത്തം.

കിളിയേ, എന്നു സംബോധന ചെയ്തുകൊണ്ട് കുഞ്ഞിനോട് അമ്മ പറയുന്ന മട്ടിലാണ് ഈ കവിതയുടെ ആഖ്യാന ഘടന. ബ്രഹ്മമാണ് സത്യം ”കുട്ടീ, എന്റെ മകനേ നിന്റെ പിതാവും എന്നും നിനക്ക് മുലപ്പാല്‍ നല്‍കുന്ന അമ്മയും ബ്രഹ്മം തന്നെ. ആ സ്വാമി തന്നെ നിന്റെ മുതലും. അവന്‍ തന്നെയാണ് ഞങ്ങളുടെ രക്ഷ. ഈ ഭൂമിയും ആകാശവും നിര്‍മ്മിച്ച തമ്പുരാനാണ് അവന്‍. അവന്‍ തന്നെയാണ് നിന്നെ എനിക്ക് തന്നത് – അവനെ വന്ദിച്ചാല്‍ വേണ്ടുന്ന ഭാഗ്യങ്ങള്‍ എല്ലാം വന്നുചേരും. സങ്കടത്തിന്റെ വന്‍കടല്‍ താണ്ടാന്‍ സാക്ഷാത് ശങ്കരന്‍ ചമച്ച കൃപ തോണിയാണ് അതെന്ന് നീ മനസ്സിലാക്കുക. അത് സ്വന്തമായിട്ടില്ലാത്ത ആരായാലും മായാസമുദ്രത്തില്‍ മുങ്ങും. അതില്‍ പട്ടിയെപ്പോലെയും പിശാചിനെ പോലെയും നട്ടം തിരിയും. ദൈവം നിന്നില്‍ താനേ പ്രസാദിക്കും. ഞാന്‍ അതിനുള്ള വഴി പറഞ്ഞു തരാം. നീ കരയേണ്ടതില്ല മുട്ടിലിഴയുന്ന പ്രായം കഴിഞ്ഞാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ദുഷ്ടക്കൂട്ടത്തോട് കൂടരുത്, കഷ്ടപ്രവര്‍ത്തികള്‍ ചെയ്യരുത് സത്യം വിട്ടു നടക്കരുത്, എറുമ്പിനെപോലും കൊല്ലരുത്. പട്ടിയെപ്പോലും തല്ലരുത്. ബ്രഹ്മം എല്ലാറ്റിലും അടങ്ങിയിരിക്കുന്നു. എറുമ്പിനെയോ പട്ടിയേയോ ദ്രോഹിച്ചാല്‍ ബ്രഹ്മത്തെ ആണ് ദ്രോഹിക്കുന്നത്.

മറ്റൊരു പ്രാണിക്ക് ദുഃഖം അല്‍പവും വരുത്താതെ മുന്നോട്ടു പോവുക. അപ്പോള്‍ നീ കുറ്റക്കാരന്‍ ആകുന്നില്ല. പെട്ടെന്ന് ദൈവം തുണയ്ക്കുകയും ചെയ്യും. ധര്‍മ്മശാസ്ത്രത്തിന്റെ സാരം മുഴുവന്‍ ഞാന്‍ ഈ പറഞ്ഞ വാക്കുകളില്‍ ഉണ്ട്. വിസ്തരിച്ചു പറയാന്‍ അമ്മയ്ക്ക് സമയമില്ല. തത്വമെല്ലാം നീ അറിഞ്ഞിരിക്കണം. എന്നാല്‍ നീ നിത്യം വിദ്യ പഠിക്കണം. അതിലൂടെ സകലതും ഗ്രഹിക്കാം. വിദ്യ കൈവശമാക്കാതിരുന്നാല്‍ നീ കുപ്പയ്ക്ക് തുല്യമായി പോകും. ഈ ഭൂമിയില്‍ കുപ്പായമോ തൊപ്പിയോ ഒന്നുമല്ല, മനുഷ്യന് ഭൂഷണം വിദ്യയാണ്. ഇനി നീ കരയാതെ ഉറങ്ങിക്കൊള്ളുക. നിന്നെ നിധിയായി എനിക്ക് തന്ന ദൈവത്തെ ഭജിക്കുവാന്‍ ഇപ്പോള്‍ തന്നെ വൈകിയിരിക്കുന്നു. നീ സുഖമായി ഉറങ്ങുമ്പോള്‍ പരമാത്മാവായ ദൈവം നിനക്ക് സ്വപ്‌നത്തില്‍ അപ്പവും പാലും പഴവും നല്‍കും. ഇത് നിന്നെ കൊതിപ്പിക്കുവാന്‍ വേണ്ടി അമ്മ പറയുന്നതല്ല. നമ്മളില്‍ ഈശ്വരന്റെ കാരുണ്യം എന്നും ഉണ്ടാവും. നീ പെട്ടെന്ന് കിടന്നുറങ്ങുക. പൂരണാനന്ദമേ ദേവാ ജഗത്കാരണാ ഉണ്ണിയുടെ ഇഷ്ടങ്ങളെല്ലാം സാധിച്ചു കൊടുക്കണേ. ഇനി ഉണ്ണി നീ ഉറങ്ങുക. അത്ഭുതമുള്ള കഥ ഞാന്‍ പറയാം.

അത് കേട്ട് നീ ഉറങ്ങുക. അത് കേട്ടാല്‍ ആര്‍ക്കും ആനന്ദം ഉണ്ടാകും. അതിന് തര്‍ക്കമില്ല. മഹാ കേമനായുള്ളവനാണ് ദൈവം ചന്ദ്രനും സൂര്യനും ഉള്‍പ്പെടുന്ന ഈ ലോകം സൃഷ്ടിച്ചത് അദ്ദേഹമാണ്. മണ്ണിലും വിണ്ണിലും അദ്ദേഹമുണ്ട്. എന്ന് മാത്രമല്ല എങ്ങും നിറഞ്ഞിരിക്കുന്ന ആ ശക്തിയെ ആരും ദര്‍ശിക്കുന്നില്ല. എന്നാല്‍ അവന്‍ എല്ലാവരെയും കാണുന്നു. ഇത് നേരാണ്. അവന്‍ പ്രസാദിച്ചാല്‍ നമുക്കാണ് മോക്ഷ പ്രാപ്തി ഉണ്ടാകുക. അവന്‍ എല്ലാറ്റിനും വലിയവനാകുന്നു. അത്ഭുതമെന്നു പറയട്ടെ, എല്ലാറ്റിലും ചെറിയവനുമാണവന്‍. കാത് കൂടാതെ എല്ലാം കേള്‍ക്കും. കണ്ണുകൂടാതെ എല്ലാം കാണും. കാലു കൂടാതെ ഏകകാലത്ത് എല്ലായിടത്തും എത്തും. മൂക്കില്ലാതെ എല്ലാ വാസനകളും ഗ്രഹിക്കും. നാവു കൂടാതെ സംസാരിക്കും. കൈകള്‍ കൂടാതെ എല്ലാം കൈകാര്യം ചെയ്യും. അവന് കഴിയാത്തതായി യാതൊന്നുമില്ല. അമ്മ കള്ളം പറഞ്ഞതല്ല. അവനെ കൈതൊഴാന്‍ സമയമായി. കണ്ണടച്ചാല്‍ ഉണ്ണീ, അവന്‍ നിനക്ക് വെണ്ണയും പാലും പഴവും നിശ്ചയമായി തരും. ഉറങ്ങുക, ഉറങ്ങുക. അമ്മയും അതിനു വേണ്ടി പ്രാര്‍ത്ഥിക്കാം. ബ്രഹ്മമേ എന്റെ ഉണ്ണിക്ക് ഇഷ്ടങ്ങള്‍ നല്‍കുക. എന്റെ മൊഴികേട്ടു ഉറങ്ങൂ ഉണ്ണീ. ”ഈ മാതൃവാണി എത്ര ഗഹനമാണെന്ന് ചിന്തിക്കുക. ബ്രഹ്മമെന്നാല്‍ എന്ത് എന്ന് കുട്ടിയെ ബോധ്യപ്പെടുത്തുകയാണ് ഈ കവിതയുടെ ആത്യന്തികലക്ഷ്യം. ഈ ചെറുപ്രായത്തില്‍ അവനത് അസാധ്യമാണ്. എന്നാല്‍ അച്ഛനും അമ്മയും സമ്പത്തും ബ്രഹ്മം തന്നെ എന്ന നല്ല ബോധം കുഞ്ഞിന് ലഭിക്കുന്നു. പ്രപഞ്ചം ചമച്ചവന്‍ ഈശ്വരനാണെന്ന് ആ പിഞ്ചുഹൃദയത്തില്‍ ചിന്തയുണ്ടാകുന്നു. സങ്കടങ്ങളുടെ കടല്‍ താങ്ങാനുള്ള തോണിയായി ഈശ്വരനെ ഉണ്ണി ഭാവിയില്‍ തിരിച്ചറിഞ്ഞ് ദര്‍ശിക്കുന്നു. പട്ടി തുടങ്ങി ഒരു ജീവിയെയും ദ്രോഹിക്കരുത്. അതില്‍ എല്ലാം ബ്രഹ്മം ഉണ്ടെന്ന ജീവകാരുണ്യബോധവും അദ്വൈതചിന്തയും കുഞ്ഞിന് ഉണ്ടാകുന്നു. വിദ്യ സമ്പാദിക്കണം. ഇതാണ് മറ്റൊരു പ്രധാനപ്പെട്ട ഉപദേശം. ”ഓമനത്തിങ്കള്‍ കിടാവില്‍” ഇത്തരം സദുപദേശങ്ങള്‍ ഇല്ലല്ലോ. ഉറക്കുപാട്ട് മാത്രമാണത്. പിള്ളത്താലോലിപ്പ് പുറമേ ഉറക്കുപാട്ടാണെങ്കിലും സൂക്ഷ്മാര്‍ത്ഥത്തില്‍ അത് ഉണര്‍ത്തുപാട്ടാണ്.

52 ഈരടികളുള്ള ഈ കവിതയുടെ മുഖ്യ സവിശേഷത അതിലെ സംബോധനകളാണ്. കിളിയേ, തത്തേ, അപ്പാ, ഓമനേ, അരുമേ, മുത്തേ, തങ്കമേ, കിടാവേ, തേനേ, കുയിലേ, എന്‍ കുട്ടീ, കുഞ്ഞേ, പൊന്മകനേ, ഉണ്ണീ, പേശേ, കുഞ്ഞാ, ചെല്ലമേ എന്നിങ്ങനെയുള്ള സംബോധനകള്‍ ഏറെ ശ്രദ്ധേയമാണ്. ശിശുവാത്സല്യനിര്‍ഭരമാണ് ചട്ടമ്പിസ്വാമികളുടെ ഹൃദയം. അദ്ദേഹം പലര്‍ക്കുമെഴുതിയ കത്തുകളിലും ഈ വാത്സല്യരസാധിക്യം കാണാനാവും. ശിശുനാമധേയനായ സ്വാമികളുടെ വ്യക്തിത്വ മഹിമ ശ്രീനാരായണഗുരുവും ശ്രീ നീലകണ്ഠതീര്‍ഥപാദസ്വാമികളും മുലൂരും സാക്ഷ്യപ്പെടുത്തിയതാണല്ലോ. ശിശുക്കള്‍ ആ പുണ്യ സവിധത്തില്‍ അത്യന്തം സന്തുഷ്ടചിത്തമായി സ്വാതന്ത്ര്യത്തോടെ പെരുമാറിയതായും പലരും സൂചിപ്പിച്ചിട്ടുണ്ട്. അവരുമായി ആടിയും പാടിയും കഥകള്‍ പറഞ്ഞും വിനോദിക്കുന്ന വിദ്യാധിരാജനോളം ശിശുസ്‌നേഹിയായ ഒരു സന്ന്യാസിവര്യന്‍ ഭൂമിയില്‍ ഇത:പര്യന്തം പിറവികൊണ്ടിട്ടില്ല. പിള്ളത്താലോലിപ്പ് ആസ്വദിക്കുമ്പോള്‍ ഈ വസ്തുതയും നാം സ്മരിക്കണം. സകല ജീവജാലങ്ങളോടും സ്‌നേഹപൂര്‍ണമായി പെരുമാറി ബ്രഹ്മൈക്യത്തിന്റെ ഉത്തമമാതൃകകളായി കുഞ്ഞുങ്ങള്‍ വളര്‍ന്ന് ലോകമംഗളകാരികളാവാന്‍ വേണ്ടിയാണ് പിള്ളത്താലോലിപ്പ് സ്വാമി തൃപ്പാദങ്ങള്‍ രചിച്ചത്.

മൂലദ്രാവിഡഭാഷയുടെ ഭാഗമായ പദങ്ങളും പ്രയോഗങ്ങളും സംഗീത മധുരവും ശിശു സൗഹൃദഭാവാധിഷ്ഠിതമായ ശീല്‍ താരാട്ട് വൃത്തവും മഞ്ജരിയോട് ചേരുന്ന താളഘടനയും പിള്ളത്താലോലിപ്പിനെ ഉജ്ജ്വല രചനയാക്കുന്നു. കുമാരനാശാനെപ്പോലും ഈ കവിത സ്വാധീനിച്ചിരിക്കണം. കുട്ടിയും തള്ളയും എന്ന ആശാന്റെ രചന വായിച്ചാല്‍ അപ്രകാരം കരുതുന്നതില്‍ തെറ്റില്ലെന്ന് ബോധ്യപ്പെടും. പിള്ളത്താലോലിപ്പില്‍ അമ്മ വക്താവും കുട്ടി ശ്രോതാവുമാണ്. ആശാന്റെ രചനയില്‍ കുട്ടിയും മാതാവും മാറി മാറി വക്താവും ശ്രോതാവുമായി മാറുന്നു. ‘കുട്ടിയും തള്ളയും’ താരാട്ട് പാട്ടല്ലതാനും. ഭാഷയും അക്ഷരങ്ങളുമായുള്ള ബന്ധവും തിര്യക്കുകളെ ചേര്‍ത്ത് കുഞ്ഞുങ്ങളെ അഭിസംബോധന ചെയ്യുന്ന രീതിയും തെക്കന്‍ തിരുവിതാംകൂറിലെ ഒട്ടേറെ പ്രയോഗങ്ങളും സന്മാര്‍ഗനിഷ്ഠജീവിതത്തെ കുറിച്ചുള്ള സ്വാമിയുടെ സുചിന്തിതബോധവും അഹിംസാദര്‍ശനവും സര്‍വോപരി അദ്വൈത ചിന്തയോടുള്ള പരമഭക്തിയും തെളിമയോടെ പ്രകടമാവുന്ന ഈ താരാട്ടുപാട്ട് മലയാളികളായ അമ്മമാര്‍ക്ക് മാത്രമല്ല, ലോകമാകെയുള്ള അമ്മമാര്‍ക്ക് വഴി കാട്ടിയാണ്. ഈ രചന പരമാവധി പ്രചരിപ്പിക്കാനും ശിശുക്കള്‍ക്ക് ചൊല്ലിക്കൊടുക്കുവാനുമുള്ള പരിശ്രമം നടത്തേണ്ടത് ലോകത്തിന്റെ സുശോഭന ഭാവിക്ക് അത്യന്താപേക്ഷിതമത്രേ. ശിശുവിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ പിള്ളത്താലോലിപ്പിനെ ഉള്‍ക്കൊള്ളിക്കുവാന്‍ നമുക്ക് ഒന്നിച്ച് പരിശ്രമിക്കാം. വിദ്യാധിരാജന്റെ മഹാസമാധിക്ക് നൂറു വയസ്സു പൂര്‍ത്തിയാവുന്ന ഈ വേളയില്‍ ഈ കര്‍മത്തിന് ശുഭാരംഭം കുറിക്കാം.

(സാമൂതിരി ഗുരുവായൂരപ്പന്‍ കോളജില്‍ മലയാള ഗവേഷണ വിഭാഗം മേധാവിയും, ഗോവ സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് മെമ്പറും ആണ് ലേഖകന്‍)

 

Tags: ചട്ടമ്പിസ്വാമികള്‍പിള്ളത്താലോലിപ്പ്
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies