പത്തൊന്‍പതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ വിരുദ്ധ കലാപങ്ങളെയെല്ലാം കോളനിവാഴ്ചക്കെതിരെയുള്ള രാഷ്ട്രീയ പോരാട്ടങ്ങള്‍ എന്ന നിലയില്‍ അവതരിപ്പിക്കുന്ന ഒരു ചരിത്രരചനാ പദ്ധതിയാണ് കഴിഞ്ഞ ഒരു ദശകം വരെ ഭാരതത്തില്‍ പ്രചാരത്തിലുണ്ടായിരുന്നത്. ആശയപരമായി മാര്‍ക്‌സിസ്റ്റ് സമീപനം സ്വീകരിക്കുകയും അതോടൊപ്പം കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയാധികാരത്തെ തങ്ങളുടെ ആശയപ്രചാരണത്തിനായി ഉപയോഗിക്കുകയുമാണ് ഈ ചരിത്രകാരന്മാര്‍ അനുവര്‍ത്തിച്ച നയം. അതുകൊണ്ടുതന്നെ, ആദ്യകാല യൂറോപ്യന്‍ വിരുദ്ധ കലാപങ്ങളെയെല്ലാം ഇവര്‍ രാഷ്ട്രീയ പോരാട്ടങ്ങളായും കോണ്‍ഗ്രസിന്റെ കടന്നുവരവിന് മണ്ണൊരുക്കിയ ചരിത്രസംഭവങ്ങളായുമാണ് ചിത്രീകരിക്കുന്നത്. അടിസ്ഥാനപരമായി യൂറോപ്യന്‍ സാമ്പത്തിക ചൂഷണത്തിനെതിരെ നടന്ന കലാപങ്ങള്‍ എന്ന ന്യായീകരണം പ്രചരിപ്പിക്കുകയും അങ്ങനെ ഈ കലാപങ്ങളുടെ രാഷ്ട്രീയത്തെ ഇല്ലാതാക്കുകയുമാണ് ഇത്തരം ചരിത്രരചനകളുടെ ആത്യന്തിക ലക്ഷ്യം. അതുകൊണ്ടുതന്നെ, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സാമ്പത്തിക ചൂഷണങ്ങള്‍ക്കെതിരെ സ്വജീവന്‍ ബലികഴിച്ചവര്‍ എന്ന നിലയിലാണ് ആദ്യകാല പോരാളികളെല്ലാം ചിത്രീകരിക്കപ്പെടുന്നത്. ഈ രീതിയില്‍ ചരിത്ര രചനയെ വികലമാക്കുന്നതിനൊപ്പം ഇത്തരം ആഖ്യാനങ്ങള്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആത്മത്യാഗം ചെയ്ത ധീരയോദ്ധാക്കളുടെ ജീവിതസമരത്തിന്റെ യാഥാര്‍ത്ഥകാരണങ്ങളെ പൊതുസമൂഹത്തില്‍നിന്നും മറച്ചുപിടിക്കുകയും ചെയ്യുന്നു. ഒരേസമയം ചരിത്രത്തെ വികലമാക്കുകയും അതിലൂടെ തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുകയും ചെയ്യുന്ന ഇത്തരം സമീപനങ്ങള്‍ വ്യക്തികളെ അവരുടെ ആശയങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി വെറും അസ്ഥികൂടങ്ങളാക്കി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ദൗര്‍ഭാഗ്യകരമെന്നുപറയട്ടെ, അത്തരം അസ്ഥികൂടനിര്‍മ്മിതിയുടെ ഭാഗമായിമാറിയവരില്‍ സ്വധര്‍മ്മ സംരക്ഷണത്തിനുവേണ്ടി ജീവത്യാഗം ചെയ്ത വേലുത്തമ്പി ദളവയെന്ന മഹാത്യാഗിയും ഉള്‍പ്പെടുന്നുവെന്നത് കേരള ചരിത്രനിര്‍മ്മിതിയിലെ അപകടകരമായ പ്രവണതയെ സൂചിപ്പിക്കുന്നു.
രാഷ്ട്ര-ധര്‍മ്മ സമന്വയം
അറിയപ്പെടുന്ന ചരിത്രമനുസരിച്ച്, രാജവാഴ്ചയെ വെല്ലുവിളിച്ച് അധികാരത്തിലെത്തിയ ഒരു നാട്ടുപ്രമാണിയാണ് വേലായുധന്‍ ചെമ്പകരാമന്‍ തമ്പി. പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂറില്‍ നിലവിലുണ്ടായിരുന്ന രാഷ്ട്രീയ അസ്ഥിരതയെ ഉപയോഗപ്പെടുത്തിയ തമ്പി തന്റെ ഇച്ഛാശക്തിയും സാമുദായിക സ്വാധീനവും ഉപയോഗിച്ച് അഴിമതിക്കെതിരെ നിലപാടെടുക്കുകയും അതിനെത്തുടര്‍ന്ന് 1802 ഏപ്രില്‍ പതിനഞ്ചിന് ദളവ സ്ഥാനത്തേക്ക് നിയമിതനാകുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലം മുതല്‍ വൈദേശിക സ്വാധീനത്തില്‍പ്പെട്ടിരുന്ന തിരുവിതാംകൂറില്‍ ഡച്ച്, ബ്രിട്ടീഷ് കമ്പനികള്‍ ഈ കാലയളവില്‍ നിര്‍ണ്ണായകശക്തിയായി മാറിയിരുന്നു. ദളവാ പദത്തിലേക്കുള്ള തമ്പിയുടെ വളര്‍ച്ചയില്‍ ബ്രിട്ടീഷ് കമ്പനിയുമായി അദ്ദേഹം ഉറപ്പുവരുത്തിയ സൗഹൃദം നിര്‍ണ്ണായക ഘടകമായിരുന്നു. മാത്രമല്ല, അധികാരം പിടിച്ചടക്കിയതിനു ശേഷമുള്ള ആദ്യസമയങ്ങളിലെല്ലാം തമ്പി, ബ്രിട്ടീഷ് കമ്പനിയുമായി ഒരു രാഷ്ട്രീയ സൗഹൃദം പുലര്‍ത്തുന്നതായി കണ്ടെത്താവുന്നതാണ്. അതായത്, കേവലം ബ്രിട്ടീഷ് വിരുദ്ധതയോ, ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സാമ്പത്തിക ചൂഷണമോ തമ്പിക്ക് ഒരു പ്രശ്‌നമായിരുന്നെങ്കില്‍ നയവിദഗ്ധനായ അദ്ദേഹം അത്തരമൊരു രാഷ്ട്രീയ ബാന്ധവത്തില്‍ ഏര്‍പ്പെടുകയില്ലായിരുന്നു. എന്നാല്‍, തിരുവിതാംകൂറിലെ ബ്രിട്ടീഷ് സാന്നിധ്യത്തെ തിരിച്ചറിഞ്ഞുകൊണ്ടുതന്നെ അവരുമായി ചേര്‍ന്ന് വ്യാപാര-വ്യവസായ മേഖലകളില്‍ പുരോഗതി ഉണ്ടാക്കുകയും അങ്ങനെ രാജ്യത്തെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുക എന്ന വിശാലതാല്പര്യമായിരുന്നു തമ്പിക്കുണ്ടായിരുന്നതെന്നു കാണാം. ഭാരതം മുഴുവന്‍ വളര്‍ന്നുകൊണ്ടിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് പൂര്‍ണ്ണമായും അകലം പാലിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ തിരുവിതാംകൂറിനാകില്ല എന്ന് തീര്‍ച്ചയായും തമ്പി മനസ്സിലാക്കിയിരിക്കണം. മാത്രമല്ല, കമ്പനി ആവശ്യപ്പെടുന്ന കപ്പം കൊടുക്കുന്നതും അങ്ങനെ ബ്രിട്ടീഷുകാരുമായുള്ള സൗഹൃദം വളര്‍ത്തിയെടുക്കുന്നതും രാജാ കേശവദാസിന്റെ കാലം മുതലുള്ള ബന്ധത്തെ ദൃഢമാക്കുമെന്നും അങ്ങനെ തിരുവിതാംകൂറിനു സാമ്പത്തിക അഭിവൃദ്ധി ലഭിക്കുമെന്നും തമ്പി കരുതിയിരുന്നു. ഈ തിരിച്ചറിവുകളാണ് സ്വാഭാവികമായും കമ്പനിയോട് ഒരു മൃദു സമീപനത്തിലേക്ക് തമ്പിയെ എത്തിച്ചത്. ഇത് വ്യക്തമാക്കുന്നത് കേവലം സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരില്‍ ബ്രിട്ടീഷുകാരുമായി ഒരു പോരാട്ടത്തിന് മുതിരാനുള്ള വിവേകശൂന്യത അദ്ദേഹത്തിനുണ്ടാവുകയില്ല എന്ന വസ്തുതയാണ്. മാത്രമല്ല, പില്‍ക്കാല ചരിത്രകാരന്മാര്‍ ആരോപിക്കുന്നതുപോലെ കമ്പനിയുടെ ‘സാമ്പത്തിക ചൂഷണം’ മാത്രമായിരുന്നു തമ്പിയുടെ രാഷ്ട്രീയപ്രശ്‌നമെങ്കില്‍, ഒരിക്കലും അവരുമായി ഒരു സൗഹാര്‍ദ്ദത്തിനോ നയപരമായ സമീപനത്തിനുപോലുമോ അദ്ദേഹം മുതിരുകയില്ലായിരുന്നു. ഇടതുപക്ഷ ചരിത്ര ആഖ്യാനങ്ങള്‍ക്കുവിരുദ്ധമായി, ഭാരതത്തിലെ ഡച്ച്, ബ്രിട്ടീഷ്, ഫ്രഞ്ച് സാന്നിധ്യത്തെ രാഷ്ട്രീയമായി മനസ്സിലാക്കിയിരുന്ന തമ്പി അന്ന് ഒരു ആഗോള ശക്തിയായി വളര്‍ന്നുകൊണ്ടിരുന്ന ബ്രിട്ടനുമായി സാധ്യമായ രീതിയില്‍ സഹകരിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്.
എന്നാല്‍, ഈ സഹകരണത്തിന്റെ ഒരു ഘട്ടത്തില്‍ കമ്പനിയുമായി വേര്‍പിരിയുന്നതിനും അവര്‍ക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നതിനും തമ്പി തീരുമാനിച്ചതിനുപിന്നില്‍ പ്രവര്‍ത്തിച്ച ആദര്‍ശമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം. യഥാര്‍ത്ഥത്തില്‍, വേലുത്തമ്പിയുടെ ഈ രാഷ്ട്രീയ ആദര്‍ശത്തെ മറച്ചുപിടിക്കുന്നതിനും അതുവഴി വേലുത്തമ്പിയുടെ ആത്മത്യാഗത്തിനു മാര്‍ക്‌സിസ്റ്റ് വ്യാഖ്യാനം രൂപപ്പെടുത്തുന്നതിനുമാണ് ഇടതുപക്ഷ ചരിത്രകാരന്മാര്‍ അദ്ദേഹത്തിന്റെ ചരിത്രത്തിലെ ‘സാമ്പത്തിക ഘടകത്തെ’ കണ്ടെത്തിയത്.
വേലുത്തമ്പിയുടെ ചരിത്രത്തെ പുനര്‍വായനയ്ക്ക് വിധേയമാക്കിയാല്‍ കിട്ടുന്ന വളരെ പ്രാധാന്യമുള്ള ധാരണകളുണ്ട്. ഈ ധാരണകള്‍ പ്രകാരം, വേലുത്തമ്പി പുലര്‍ത്തിയിരുന്ന രാഷ്ട്ര-ധര്‍മ്മ സങ്കല്പമാണ് ബ്രിട്ടീഷ് സാമ്രാജ്യത്തോട് ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാതിരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിരുന്ന ഘടകം. രാഷ്ട്രവും ധര്‍മ്മവും രണ്ടല്ലെന്നും, ധര്‍മ്മത്തിനുനേരെ ഉണ്ടാകുന്ന കടന്നുകയറ്റം രാഷ്ട്രത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും വേലുത്തമ്പി വിശ്വസിച്ചിരുന്നു. അതായത്, സാമ്പത്തിക ചൂഷണങ്ങള്‍ക്ക് നേരെ വേലുത്തമ്പിക്ക് വേണമെങ്കില്‍ ഒരു മൃദുസമീപനം സ്വീകരിച്ച് അധികാരസ്ഥാനത്ത് തുടരാമായിരുന്നു. എന്നാല്‍ ധര്‍മ്മത്തിന് നേരെയുണ്ടായ ഏറ്റവും ചെറിയ കടന്നുകയറ്റം പോലും അദ്ദേഹത്തിന് അംഗീകരിക്കാന്‍ ആകുമായിരുന്നില്ല. ഉദാത്തമായ രാഷ്ട്ര-ധര്‍മ്മ സമന്വയത്തിനുവേണ്ടി നിലനിന്നതുകൊണ്ടാണ് ആത്യന്തികമായി കമ്പനി വിരുദ്ധ യുദ്ധത്തിലേക്ക് അദ്ദേഹത്തിന് നീങ്ങേണ്ടി വന്നത്.
ധര്‍മോ രക്ഷതി രക്ഷിതഃ
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും തിരുവിതാംകൂറില്‍ ബ്രിട്ടീഷ് കമ്പനി നേടിയ അഭൂതപൂര്‍വ്വമായ വളര്‍ച്ച യൂറോപ്യന്‍ മിഷനറിമാര്‍ക്ക് വലിയ പ്രചോദനം നല്‍കിയിരുന്നു. ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇതിനകം തന്നെ വന്‍തോതില്‍ സ്വാധീനമുണ്ടാക്കിയ മിഷനറിമാര്‍ സ്വാഭാവികമായും തിരുവിതാംകൂറിലേക്കും പ്രേഷിതവൃത്തിയുമായി കടന്നുവരുന്ന സാഹചര്യമുണ്ടായി. കമ്പനിയുടെ റസിഡന്റ് ആയി ഭരണകാര്യങ്ങള്‍ നടത്തിയിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ പ്രേഷിതവേലകള്‍ക്ക് അകമഴിഞ്ഞ സഹായം നല്കാന്‍ തുടങ്ങിയതോടെ മിഷനറി പ്രവര്‍ത്തനം സാമൂഹിക അസ്വാരസ്യങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തിരുവിതാംകൂറിലെ ഹിന്ദു സമൂഹത്തില്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കെതിരായി ഉയര്‍ന്നുവന്ന വികാരത്തെ വില്യം തോബിയാസ് റിങ്‌തൊബെ അടയാളപ്പെടുത്തുന്നുണ്ട്.
റിങ്‌തൊബെ രേഖപ്പെടുത്തിയതുപോലെ, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ തിരുവിതാംകൂറിലെ ഹിന്ദുക്കളുടെ ഇടയില്‍ ശക്തമായ മിഷനറി വിരുദ്ധ നിലപാടുകളെ അടയാളപ്പെടുത്താവുന്നതാണ്. സ്വാഭാവികമായും, ധര്‍മ്മസംരക്ഷണം ജീവിതവ്രതമായി കണ്ടിരുന്ന വേലുത്തമ്പിയെപ്പോലെയുള്ളവരില്‍ തിരുവിതാംകൂറില്‍ വളര്‍ന്നുകൊണ്ടിരുന്ന മിഷനറിപ്രവര്‍ത്തനങ്ങളും അതിനോട് ഈസ്റ്റ് ഇന്ത്യാകമ്പനിയിലെ റസിഡന്റ് അടക്കമുള്ളവര്‍ പ്രകടിപ്പിക്കുന്ന സഹാനുഭൂതിയും ആശങ്കകള്‍ ഉണ്ടാക്കിയിരുന്നു.
ഈ ആശങ്കകളുടെ പശ്ചാത്തലത്തിലും തിരുവിതാംകൂറിലെ റസിഡന്റ് ആയിരുന്ന കേണല്‍ മെക്കാളയുമായി വേലുത്തമ്പി സഹകരിച്ചിരുന്നുവന്നത് പത്തൊന്‍പതാം നൂറ്റാണ്ടിലെ രാഷ്ട്രീയ സാഹചര്യത്തെ അദ്ദേഹം കൃത്യമായി മനസ്സിലാക്കിയിരുന്നുവെന്നതിന്റെ തെളിവാണ്. വ്യക്തിപരമായും, രാഷ്ട്രീയമായും മെക്കാളെയുമായി നല്ല ബന്ധം പുലര്‍ത്തിയപ്പോഴും റസിഡന്റ് പദവിയിലിരുന്നുകൊണ്ട് ഹിന്ദുധര്‍മ്മത്തിനു നേരെ മെക്കാളെയുയര്‍ത്തിയ ഭീഷണിയെ കണ്ടില്ലെന്നു നടിക്കാന്‍ വേലുത്തമ്പിക്ക് സാധിക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ, മെക്കാളെയുടെ അനുഗ്രഹാശിസ്സുകള്‍ ഇല്ലാതാകുന്നതോടെ നഷ്ടപ്പെടാന്‍ പോകുന്ന അധികാരസൗഭാഗ്യങ്ങളെക്കുറിച്ചുള്ള ഉത്തമബോധ്യത്തോടെയാണ് വേലുത്തമ്പി ധര്‍മ്മസംരക്ഷണത്തിനിറങ്ങിയത്.
1807 ല്‍ തെക്കന്‍ തിരുവിതാകൂറിലെ മൈലാടിയില്‍ ഒരു പള്ളിപണിയുന്നതിനുള്ള ആവശ്യവുമായി റിങ്‌തൊബെ മെക്കാളെയെ സമീപിച്ചു. മിഷനറി പ്രവര്‍ത്തനങ്ങളോട് അനുഭാവം പുലര്‍ത്തിയ റസിഡന്റ് മെക്കാളെ ഈ ആഗ്രഹത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. മാത്രമല്ല, ഈ ആവശ്യത്തിലേക്കായി വേലുത്തമ്പിയുടെ അനുവാദം വാങ്ങുന്നതിനുള്ള സഹായവും മെക്കാളെ ചെയ്തുകൊടുത്തു. എന്നാല്‍, തെക്കന്‍ തിരുവിതാംകൂറിലെ സാമൂഹിക ബന്ധങ്ങളില്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ വരുത്തിയ അസന്തുലിതാവസ്ഥയെക്കുറിച്ചു ബോധ്യമുണ്ടായിരുന്ന വേലുത്തമ്പി ഇത്തരമൊരു ആവശ്യത്തിനോട് അനുഭാവപൂര്‍ണമായ സമീപനമല്ല സ്വീകരിച്ചത്. മൈലാടിയില്‍ പള്ളിപണിയുന്നതും ക്രിസ്തുമതത്തിന്റെ വളര്‍ച്ചയുണ്ടാകുന്നതും ധര്‍മ്മക്ഷയത്തിനു കാരണമാകും എന്ന് കരുതിയ തമ്പി, ഒരു പുതിയ പള്ളിയുടെ ആവശ്യമില്ലെന്നും അതിനു ശ്രമിക്കുന്നത് നിലനില്‍ക്കുന്ന ആചാരങ്ങളില്‍ നടത്തുന്ന കൈയേറ്റമായി മാറുമെന്നുമാണ് അഭിപ്രായപ്പെട്ടത്. മെക്കാളയുടെ നിര്‍ദ്ദേശമുണ്ടായിട്ടുപോലും മൈലാടിയില്‍ പള്ളി പണിയുന്നതിന് വേലുത്തമ്പി അനുവാദം നല്‍കാതിരുന്നത് മിഷനറിമാരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ബ്രിട്ടീഷ് കമ്പനിയുടെ പിന്തുണയും റെസിഡന്റിന്റെ അധികാരവും ഉണ്ടായിട്ടും മൈലാടിയില്‍ പള്ളിയുടെ നിര്‍മ്മാണം തടയപ്പെട്ടത് പ്രാദേശിക ഭരണകര്‍ത്താക്കളില്‍ ഹിന്ദുധര്‍മ്മ വികാരം ഉള്ളതുകൊണ്ടാണെന്ന് മിഷനറിമാര്‍ വേഗത്തില്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ ഈ ധര്‍മ്മസങ്കല്പം പടരാതിരിക്കേണ്ടതും അങ്ങനെയുള്ളവര്‍ അധികാരത്തില്‍ വരാതിരിക്കേണ്ടതും മിഷനറിമാരുടെ താല്പര്യമായി മാറി. ഇതിന്റെ ബാക്കിയെന്നോണമാണ് മിഷനറിമാരുടെ പ്രേരണയാല്‍ വേലുത്തമ്പിയെ പള്ളി നിര്‍മ്മാണവുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ക്കായി മെക്കാളെ കൊച്ചിയിലേക്ക് ക്ഷണിക്കുന്ന സാഹചര്യമുണ്ടായത്.
വേലുത്തമ്പിയും മെക്കാളെയും തമ്മിലുള്ള ശീതസമരം തീവ്രമാകുന്നതിനിടയിലാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് ക്രിസ്തുമതത്തിന്റെ വളര്‍ച്ചയെ കുറിച്ചു പഠിക്കുന്നതിനായി ക്‌ളോദിയസ് ബുക്കാനനെ ഭാരതത്തിലേക്കയച്ചത്. 1806 ഒക്ടോബറില്‍ തിരുവിതാംകൂറിലെത്തിയ ബുക്കാനന്‍ രാജാവിനെ കാണുകയും ക്രിസ്തുമതവിശ്വാസികള്‍ക്ക് കൂടുതല്‍ സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു. ഈ കൂടിക്കാഴ്ചയില്‍ മൈലാടിയിലെ പള്ളിനിര്‍മ്മാണത്തിനായി മിഷനറിമാര്‍ കാത്തിരിക്കുകയാണെന്നും പള്ളിയുടെ നിര്‍മ്മാണം വൈകരുതെന്നും ബുക്കാനന്‍ സൂചിപ്പിച്ചു. രാജാവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന്, 1807 ആഗസ്റ്റില്‍ പള്ളിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു പ്രതിനിധിയെ അയക്കണമെന്നുള്ള നിര്‍ദ്ദേശം വേലുത്തമ്പിയുടെ ഭാഗത്തു നിന്നുണ്ടായി. വേലുത്തമ്പിയെ വരച്ചവരയില്‍ നിര്‍ത്താനൊത്ത സന്തോഷത്തില്‍ മിഷനറിമാരുടെയും മെക്കാളയുടെയും പ്രതിനിധിയായെത്തിയത് റിങ്‌തൊബെയുടെ അനുയായിയും സുവിശേഷകനുമായ വേദമാണിക്കമാണ്. എന്നാല്‍ അദ്ദേഹത്തോട് ”ഇപ്പോള്‍ അനുമതി തരുന്നത് ജനരോഷം ഉണ്ടാക്കുമെന്നും അതുകൊണ്ടു ഡിസംബര്‍ വരെ കാത്തിരിക്കണമെന്നുമുള്ള” തന്ത്രപരമായ മറുപടിയാണ് വേലുത്തമ്പി അറിയിച്ചത്. തീര്‍ച്ചയായും ഡിസംബര്‍ വരെയുള്ള സമയത്തിനകം ആരാധനാലയത്തിന്റെ നിര്‍മ്മാണത്തിനെതിരായി ജനരോഷം വളര്‍ത്താമെന്നാണ് യഥാര്‍ത്ഥത്തില്‍ വേലുത്തമ്പി കരുതിയത്.
ഇതോടെ ക്രൈസ്തവ ആരാധനാലയത്തിന്റെ നിര്‍മ്മാണത്തിനുള്ള തന്റെ നിര്‍ദ്ദേശങ്ങള്‍ തുടര്‍ച്ചയായി വേലുത്തമ്പി ലംഘിക്കുന്നതായി മെക്കാളെ മനസ്സിലാക്കി. രാഷ്ട്രീയമായി സഹകരിക്കുമ്പോഴും ക്രൈസ്തവരോടും മതപരിവര്‍ത്തന ശ്രമങ്ങളോടും വേലുത്തമ്പി വിമുഖത കാട്ടുന്നത് അദ്ദേഹത്തിന്റെ ധാര്‍മിക-രാഷ്ട്ര സങ്കല്‍പ്പം കൊണ്ടാണെന്നു കണ്ടെത്തിയ മെക്കാളെ, ഇരുവര്‍ക്കുമിടയില്‍ അനുരഞ്ജനത്തിന് സാധ്യതയില്ലെന്നു തിരിച്ചറിഞ്ഞു. 1809 ല്‍ തിരുവിതാംകൂറിലെ ക്രൈസ്തവ ധനികനായ മാത്തൂ താരകനില്‍ നിന്നും നികുതി പിരിച്ചെടുക്കുന്നതിന് വേലുത്തമ്പി ശ്രമം തുടങ്ങിയതോടെ മെക്കാളെ-വേലുത്തമ്പി തര്‍ക്കം പുതിയ തലങ്ങളിലെത്തി. ബ്രിട്ടീഷ് റെസിഡന്റിന്റെ സ്ഥാനത്തിരുന്നു മതപ്രചാരണത്തിന് സഹായം നല്‍കുകയും തിരുവിതാംകൂറിന്റെ ആഭ്യന്തര കാര്യങ്ങളില്‍ തുടര്‍ച്ചയായി മെക്കാളെ ഇടപെടുന്നതിനുമെതിരെ വേലുത്തമ്പി ഉയര്‍ത്തിയ പ്രതിരോധം 1809 ല്‍ മിഷനറി-ബ്രിട്ടീഷ് വിരുദ്ധ കലാപത്തിലെത്തി. കലാപത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഉടലെടുത്ത സംഭവങ്ങള്‍ വേലുത്തമ്പിയുടെ പ്രതിരോധം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സാമ്പത്തിക ചൂഷണത്തിനെതിരെ മാത്രമല്ലെന്ന് വ്യക്തമാക്കുന്നുണ്ട്. കലാപത്തെത്തുടര്‍ന്ന് കൊല്ലത്തേക്ക് സ്ഥാനം മാറ്റിയ വേലുത്തമ്പി മതപരിവര്‍ത്തന ശ്രമങ്ങള്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കാന്‍ അനുയായികളോട് ആഹ്വാനം ചെയ്തു. ചരിത്രകാരനായ സി.എം.ആഗൂറിന്റെ നിഗമനമനുസരിച്ച് വൈദികരടക്കം ഏകദേശം മൂവായിരത്തോളം പേര്‍ക്കാണ് തുടര്‍ന്നു നടന്ന കലാപത്തില്‍ ജീവഹാനിയുണ്ടായത്. മാത്രമല്ല, റിങ്‌തൊബെയും വേദമാണിക്കവും ഉള്‍പ്പെടെയുള്ളവര്‍ക്ക് കലാപത്തെ ഭയന്ന് തിരുവിതാംകൂറില്‍ നിന്നും നാടുകടക്കേണ്ടി വന്നു. ഇതിനിടയില്‍, ഈസ്റ്റ് ഇന്ത്യ കമ്പനി- മിഷനറി കൂട്ടുകെട്ട് തിരുവിതാംകൂറില്‍ നടപ്പാക്കാന്‍ ശ്രമിച്ച മതപരിവര്‍ത്തന ശ്രമങ്ങള്‍ എത്ര ഗുരുതരമായിരുന്നുവെന്ന് വേലുത്തമ്പിയുടെ 1809 ലെ കുണ്ടറ വിളംബരം വ്യക്തമാക്കുന്നുണ്ട്; ”……ഇംഗ്ലീഷുകാരുടെ ഭരണം…. ക്ഷേത്രങ്ങളില്‍ കുരിശും ക്രിസ്ത്യന്‍ പതാകകളും സ്ഥാപിക്കും…… കലിയുഗത്തിലെ എല്ലാ ആചാരലംഘനങ്ങളിലേക്കും അത് നയിക്കും…..”
കുണ്ടറ വിളംബരത്തിനു ശേഷം, ബ്രിട്ടീഷുകാരെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരുന്ന വേലുത്തമ്പിക്ക് നാള്‍ക്കുനാള്‍ പരാജയം നേരിടേണ്ടിവന്നു. പരാജയം തിരിച്ചറിഞ്ഞ അദ്ദേഹം അനുജനായ പദ്മനാഭന്‍ തമ്പിക്കും ഏറ്റവും വിശ്വസ്തരായ അനുയായികള്‍ക്കുമൊപ്പം ഒരവസാന ശ്രമത്തിനായി മണ്ണടിയിലുള്ള ചേന്ദമംഗലത്ത് മഠത്തിലെത്തി. ചേന്ദമംഗലത്ത് മഠത്തിലെ താമസത്തിനിടയില്‍ പെരിയയിടം മഹാദേവക്ഷേത്രം സന്ദര്‍ശിക്കാന്‍ നടത്തിയ തീരുമാനമാണ് കമ്പനിയുടെ ചാരന്മാരെ വേലുത്തമ്പിയിലേക്ക് എത്തിച്ചത്. വേഷംമാറിയാണ് തമ്പി ദര്‍ശനത്തിനായി എത്തിയതെങ്കിലും വേലുത്തമ്പിയെ തിരിച്ചറിഞ്ഞ ബ്രിട്ടീഷ് ചാരന്മാര്‍ ക്ഷേത്രവും മഠവും വളയുകയുണ്ടായി. തുടര്‍ന്ന്, ശത്രുക്കളുടെ കൈയില്‍ അകപ്പെടാതിരിക്കാന്‍ തമ്പി ആത്മഹത്യ ചെയ്തുവെങ്കിലും തമ്പിയെ പിടിക്കുന്നതിനുള്ള ശ്രമത്തില്‍ മഠവും അതിനോട് ചേര്‍ന്ന പെരിയയിടം ക്ഷേത്രവും ബ്രിട്ടീഷുകാര്‍ തകര്‍ത്തുകളഞ്ഞു.
വേലുത്തമ്പിയുടെ വീരാഹുതിക്ക് ശേഷം പ്രേഷിതവേലയുടെ ഒരു പുതുചരിത്രമാണ് തിരുവിതാംകൂര്‍ പങ്കുവെച്ചത്. തമ്പിയുടെ ആത്മഹത്യക്ക് ശേഷം കേവലം ആഴ്ചകള്‍ക്കുള്ളില്‍ രാജാവായിരുന്ന അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മ മൈലാടിയില്‍ പള്ളിപണിയുന്നതിനുള്ള അനുവാദം നല്‍കി. മാത്രമല്ല, 1810 മാര്‍ച്ചില്‍ കേണല്‍ ജോണ്‍ മണ്‍റോ ട്രാവന്‍കൂറിന്റെ റസിഡന്റ് പദവിയിലുമെത്തി. തുടര്‍ന്ന് 1815 വരെയുണ്ടായിരുന്ന കാലഘട്ടത്തില്‍ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനിറ്റിയുടെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ സഹായങ്ങളും മണ്‍റോയുടെ ഭാഗത്തുനിന്നുണ്ടായി. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നവര്‍ക്ക് പ്രത്യേക കോടതികളും ന്യായാധിപന്മാരെയും അനുവദിച്ചും നികുതികള്‍ ഒഴിവാക്കിയും അധികാരത്തെ മതത്തിനായി മണ്‍റോ ഉപയോഗിച്ചപ്പോള്‍ എതിര്‍പ്പുകള്‍ ഒന്നുമുണ്ടായില്ല. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, മണ്ണടി ചേന്ദംപള്ളി മഠത്തിലെ രക്തക്കറകള്‍ അപ്പോഴേക്കും വിസ്മരിക്കപ്പെട്ടിരുന്നു.