ഭാരതസംസ്‌കാരത്തിന്റെ പ്രതീകമായ രാമായണം മനുഷ്യജീവിതത്തിന്റെ മഹനീയ മാതൃകകൂടിയാണ്. ഈ ലോകത്തില്‍ ധൈര്യം, വീര്യം, ശമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, സുശീലം, അജയ്യത എന്നിങ്ങനെ എല്ലാ ഗുണങ്ങളും അനുഭൂതിദായകമാംവിധം ഒത്തുചേര്‍ന്ന ഒരു നരനായി വന്ന നാരായണനുണ്ടെങ്കില്‍ അത് ശ്രീരാമചന്ദ്രനാണ്. ആ രാമന്റെ കഥയാണ് ‘രാമായണം’.
അദ്ധ്യാത്മ ജ്ഞാനം നല്‍കുന്ന ‘അദ്ധ്യാത്മ രാമായണം’ ഏതൊരു പാമരനേയും പണ്ഡിതനാക്കുന്നു. രാമായണം എന്ന ഈ അറിവിന്റെ ദിവ്യഔഷധം അദ്ധ്യയനം ചെയ്യുന്നവര്‍ക്ക് മുക്തിസിദ്ധിയ്ക്കുമെന്നാണ് പറയുന്നത്. ജാതിമത ചിന്തകള്‍ക്കതീതമായ രാമപൂജ മാനവ പൂജയാണ്. സദാചാരം, സുഹൃദ്ബന്ധം, ആദര്‍ശനിഷ്ഠ, സേവനമനോഭാവം, പാതിവ്രത്യം, ശിഷ്യവാത്സല്യം, സഹോദരസ്‌നേഹം, ഭരണാധികാരിയുടെ പ്രജാക്ഷേമതല്‍പ്പരത എന്നിവയെല്ലാം രാമായണത്തിന്റെ ഉത്തമ മാതൃകകളാണ്.
ത്യാഗത്തിന്റെയും സഹനത്തിന്റെയും മാതൃകകള്‍ക്കും മാതൃകയായ സീതാദേവിയുടെ കൂടി കഥയാണ് രാമായണം. സിംഹാസനം വിട്ട് കൊടും കണ്ടകങ്ങളുടെ പുല്‍മെത്ത സ്വീകരിച്ച് ഭയാനകമായ വന്‍കാട്ടിലേക്ക് പതിയെ അനുഗമിക്കുന്ന പത്‌നി! അപ്രകാരമുള്ള സതീരത്‌നമായ സീതാദേവിയുടെ ഭാവശുദ്ധി രാമായണത്തിലെ ഉജ്ജ്വലമുഹൂര്‍ത്തമാണ്.
സപ്തസാഗരങ്ങളില്‍ സ്ഥിതിചെയ്യുന്ന സപ്തദ്വീപു സമൂഹങ്ങളില്‍ ഒരു രാജാവുമാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അത് രഘുപതിയായ ശ്രീരാമചന്ദ്രനായിരുന്നുവെന്നും തുളസീദാസരാമായണം വ്യക്തമാക്കുന്നു. ഭൗതികതയുടെയും ആദ്ധ്യാത്മികതയുടെയും നടുവില്‍ ജീവിതമെന്തെന്നു പഠിപ്പിക്കുന്ന രാമകഥ എന്നും ആത്മപരിശോധനാപരമാണ്; വിശേഷിച്ചും വര്‍ത്തമാനകാല സാഹചര്യങ്ങളില്‍. അതുകൊണ്ടുതന്നെയാണ് നദികളും പര്‍വ്വതങ്ങളും ഉള്ള കാലത്തോളം രാമായണം നിലനില്‍ക്കുമെന്ന് പറയുന്നത്.
ധര്‍മ്മവിഗ്രഹംപൂണ്ട നിര്‍മ്മലസ്വരൂപന്റെ ധന്യമാം ഗീതങ്ങള്‍ പാടുന്ന രാമായണം കരിമ്പിന്‍ തണ്ടില്‍ നിന്നും രസം കിട്ടുന്നതുപോലെയാണ്. രാമായണത്തെ കാണ്ഡങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്. കാണ്ഡമെന്നാല്‍ കരിമ്പിന്‍ തണ്ട് എന്നാണ്. വായിക്കുന്തോറും വീണ്ടുംവീണ്ടും പഠിക്കുവാന്‍ നിരന്തരം പ്രേരണ നല്‍കുന്ന ലോകേതിഹാസമായ ‘രാമായണം’ മനുഷ്യകുലത്തിനു പുത്തനുണര്‍വ് നല്‍കുന്നു. കോരിക്കുടിച്ചീടും തോറും അവയില്‍ നിന്നൂറിവരുന്ന നറു സുധാരസം ആരിലാണ് ആത്മനിര്‍വൃതി പകരാത്തത്!
അഹന്തയുടെ പതനവും ത്യാഗമധുരമായ ഹൃദയസമ്പന്നതയുടെ വിജയവുമാണ് രാമായണം മനുഷ്യകുലത്തിനു സമ്മാനിക്കുന്നത്. ഭാരതത്തിന്റെ വിശിഷ്ടസംസ്‌കൃതി എന്തെന്ന് രാമായണത്തിലുടനീളം കാണാം.
രാമായണം മലയാളികള്‍ക്ക് വെറുമൊരു പാരായണഗ്രന്ഥമല്ല. രാമായണത്തിലെ കഥാപാത്രങ്ങളും കാവ്യസന്ദര്‍ഭങ്ങളും മനുഷ്യജീവിതത്തിന്റെ നിമ്‌നോന്നതങ്ങളായ അനുഭവസന്ദര്‍ഭങ്ങളാണ്. രാമായണത്തിലെ കൗസല്യയും കൈകേയിയും ഭരതനും ലക്ഷ്മണനും ശത്രുഘ്‌നനും സീതാദേവിയും ആഞ്ജനേയനും ഊര്‍മ്മിളയും ദശരഥനും വിഭീഷണനും ബാലിയും സുഗ്രീവനും മന്ഥരയും ശൂര്‍പ്പണഖയുമെല്ലാം വര്‍ത്തമാനകാലജീവിതത്തിന്റെ വ്യക്തമായ ചിത്രങ്ങളാണ്.
ഭാരതീയ സംസ്‌കൃതിയുടെ നെടുനായകത്വം വഹിക്കുന്ന രാമായണവും മഹാഭാരതവും നമ്മുടെ അദ്ധ്യാത്മ സംസ്‌കൃതിയുടെ ആകെത്തുകയാണ് എന്നപോലെ, ഭൗതികജീവിതചര്യയുടെ പ്രകടചിത്രവുമാണ്. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സത്യ, സ്‌നേഹ ധര്‍മ്മ പരിപാലനത്തിന്റെയും ദൃഢമായ വിശ്വാസത്തിന്റെയും മഹനീയമായ വിധേയത്വത്തിന്റെയും മഹത്തായ സന്ദേശമാണ് ആദികവി ‘രാമായണം’ ചമച്ചതിലൂടെ മനുഷ്യകുലത്തിനു സംഭാവന ചെയ്തിരിക്കുന്നത്. അത്രമാത്രം മഹത്തരമായതുകൊണ്ടാണ് ലോകമുള്ളിടത്തോളം കാലം രാമായണവും നിലനില്‍ക്കുമെന്ന് പ്രഘോഷിക്കപ്പെടുന്നത്!
അദ്ധ്വാനവും വിനോദവും സമൃദ്ധമായ ചികിത്സാസമ്പ്രദായങ്ങളും കൊണ്ട് വ്യത്യസ്തമായിരുന്നു പണ്ടേ കര്‍ക്കടകം. കര്‍ക്കടകത്തിലെ കറുത്തവാവ് കഴിഞ്ഞുള്ള ഞായറാഴ്ചദിവസം നടക്കുന്ന ആചാരമാണ് ‘ഇല്ലംനിറ’. കാര്‍ഷിക സമൃദ്ധിയ്ക്കുവേണ്ടിയുള്ള ഈ ആചാരം ‘ഇല്ലംനിറ വല്ലംനിറ’ എന്ന് കേഴ്‌വിപെറ്റതാണ്. ഉദയത്തില്‍ സ്‌നാനം കഴിഞ്ഞു ഈറനണിഞ്ഞു പാടശേഖരങ്ങളില്‍ നിന്നും നെല്‍ക്കതിര്‍ കൊയ്തു തലച്ചുമടായി തറവാടുകളിലെത്തുന്നു. ‘നിറ നിറ പൊലി പൊലി’ എന്ന് ഉച്ചത്തില്‍ ചൊല്ലിക്കൊണ്ട് കൊണ്ടുവരുന്ന കതിര്‍ക്കറ്റകള്‍ കുലകളായി തറവാട്ടു മച്ചിലും ഉമ്മറത്തും ഭക്തിപൂര്‍വ്വം കെട്ടിത്തൂക്കുന്നു. കഷ്ടാരിഷ്ടതകളുടെ കര്‍ക്കടകത്തില്‍ അസ്വസ്ഥമാകുന്ന ഹൃദയങ്ങളെ സന്മാര്‍ഗ്ഗപ്രദീപകമായ രാമകഥകൊണ്ട്-രാമന്റെ അയനംകൊണ്ട് (സീതായനംകൊണ്ടും) നിര്‍മ്മലവും നിര്‍മ്മമവുമാക്കി, മൂല്യബോധവും ലക്ഷ്യബോധവും പ്രദാനം ചെയ്ത് നിര്‍മ്മത്സരബുദ്ധികളാക്കിയുയര്‍ത്തുകയാണ് ചെയ്യുന്നത്. മഴയും മറ്റു കഷ്ടാരിഷ്ടതകളും നിറഞ്ഞ ദുര്‍ഘടമായ കര്‍ക്കടകം മലയാള വര്‍ഷത്തിന്റെ അവസാന മാസമാണ്. കൃഷികൊണ്ട് അതിജീവനം നടത്തിയിരുന്ന മുന്മുറക്കാര്‍ പഞ്ഞമാസമായ കര്‍ക്കടകത്തില്‍ മന:ശാന്തിയ്ക്കായി പ്രാര്‍ത്ഥനാ നിര്‍ഭരമായി ക്ലേശങ്ങളെ മറന്നും ഇല്ലായ്മകളെ വകഞ്ഞും ഒരു മാസക്കാലം കഴിച്ചുകൂട്ടി. നന്മ-തിന്മകളുടെ ഗുണാഗുണങ്ങളെക്കുറിച്ച് ചിന്തിക്കുവാന്‍ രാമായണപഠനം അനിവാര്യമായി തലമുറകളിലേക്ക് പകര്‍ന്നതോടെ കര്‍ക്കടകമാസം ‘രാമായണമാസ’മായി. വായിയ്ക്കുന്തോറും വായിയ്ക്കുന്തോറും കൂടുതല്‍ ഇറങ്ങിച്ചെല്ലുവാന്‍ പ്രേരിപ്പിക്കപ്പെടുന്ന ‘രാമായണം’ എന്ന ഈ കാവ്യനിധി സാമൂഹ്യനീതിയ്ക്കുവേണ്ടിയുള്ള ഒരു കാവ്യനീതിതന്നെയാണ്.
തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിനു പുറമെ കവി കോകിലങ്ങള്‍ വിവിധ കാലഘട്ടങ്ങളില്‍ വിവിധ ഭാഷകളില്‍, വിവിധ ദേശങ്ങളില്‍ രാമായണങ്ങള്‍ പലതും ചമച്ചിട്ടുണ്ട് എന്നതുതന്നെ ‘ശ്രീരാമകഥ’യുടെ പ്രസക്തിയെയും പ്രശസ്തിയെയും കാണിക്കുന്നു. രാമായണമാസം പാരായണമാസം മാത്രമല്ല, മാനസികമായ പരിവര്‍ത്തനത്തിന്റെ സുവര്‍ണ്ണശോഭയുള്ള പഠനകാലം കൂടിയാണ.്
(സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജസിലെ റിസേര്‍ച്ച് ഓഫീസറാണ് ലേഖിക.)