മന്ത്രി മുഹമ്മദ് റിയാസ് വഴി വനിതാ ഹോമിയോ ഡോക്ടറെ പി.എസ്.സി. അംഗമാക്കാമെന്നു വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കൈക്കൂലി വാങ്ങിയ വാര്‍ത്ത വലിയ ഞെട്ടലൊന്നും ആരിലും ഉണ്ടാക്കുന്നില്ല. സാധാരണ കാര്യം, അതിലെന്ത് അഴിമതി എന്നൊക്കെ ചോദിക്കുന്ന മാനസികാവസ്ഥയിലാണ് നമ്പര്‍വണ്‍ കേരളം.
പിഎസ്സി പദവി നല്‍കാമെന്നു പറഞ്ഞ് അറുപതുലക്ഷംരൂപ ആവശ്യപ്പെട്ടെന്നും അതില്‍ 22 ലക്ഷംരൂപ കൈപ്പറ്റിയെന്നുമാണു പരാതി. ഈ പദവി കിട്ടാതെവന്നതോടെ ആയുഷ് വകുപ്പില്‍ ഉന്നതസ്ഥാനം നേടിത്തരാമെന്നു വിശ്വസിപ്പിച്ചു. ഇതിലും തീരുമാനമാകാതെവന്നപ്പോഴാണ് കോഴവിവരം പുറത്തുവന്നതും പാര്‍ട്ടിക്ക് പരാതി ലഭിച്ചതും. നിയമനം വാഗ്ദാനംചെയ്യുന്നതും പണമിടപാട് ഉറപ്പിക്കുന്നതുമായ ശബ്ദസന്ദേശങ്ങള്‍ പാര്‍ട്ടിക്ക് ലഭിക്കുകയും സി.പി.എം. സംസ്ഥാനനേതൃത്വം രഹസ്യമായി അന്വേഷണംനടത്തുകയും ചെയ്തു.
പോലീസില്‍ പരാതിപ്പെടാതെ പാര്‍ട്ടിയില്‍ തന്നെ പരാതിനല്‍കിയതിന്റെ ഫലവും അവര്‍ക്കു കിട്ടി. കൈക്കൂലി നല്‍കിയ ആളും കുറ്റവാളിയാകുന്ന നിയമം നിലനില്‍ക്കുമ്പോള്‍ ഒരു കുഴപ്പവുമില്ലാതെ കൊടുത്ത പണം തിരിച്ചുകിട്ടി. പാര്‍ട്ടി ഇടപെട്ട് പണം മടക്കി നല്‍കി. പരാതിക്കാരി പരിപൂര്‍ണ്ണ തൃപ്ത. കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കോഴിക്കോട്ടെ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ നടപടി എടുക്കുമെന്നുകൂടി സിപിഎം പറഞ്ഞപ്പോള്‍ എല്ലാം ശുഭം. എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നു എന്നു കരുതിയവര്‍ക്ക് നിരാശ.
ഉന്നത ഭരണഘടനാ സ്ഥാപനമായ കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ എന്തിന് എന്ന ചോദ്യം പലരും ഉയര്‍ത്തുന്നുണ്ട്. സുതാര്യത ലവലേശം ഇല്ലാത്ത ദുരൂഹതയുടെ ആസ്ഥാനമായി പട്ടത്തെ പിഎസ്സി കേന്ദ്രം മാറിയിട്ട് കാലങ്ങളായി. രാഷ്ട്രീയ ഭിക്ഷാംദേഹികളായ 21 പേര്‍ക്ക് കൊടിവെച്ച് ഇന്നോവ കാറില്‍ ചുറ്റിക്കറങ്ങാനും ലക്ഷങ്ങള്‍ ശമ്പളമായി പിടുങ്ങാനുമുളള താവളം. കേരളത്തില്‍ തൊഴിലുറപ്പിനായി സംസ്ഥാനസര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്ന കേരള പി.എസ്. സി. യഥാര്‍ത്ഥത്തില്‍ ഒരു ഗുമസ്തപ്പണി ചെയ്യുന്ന സ്ഥാപനം മാത്രമാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ നിയമിക്കാനുള്ള പരീക്ഷ നടത്തി പട്ടിക തയ്യാറാക്കുക മാത്രമാണ് ജോലി. പട്ടികയില്‍ ഒന്നാമതെത്തിയവന്‍ പോലും നിയമനം നേടി എന്നുറപ്പിക്കാന്‍ പോലും അധികാരമില്ലാത്ത സ്ഥാപനം. എഴുത്തു പരീക്ഷകളും വാചാ പരീക്ഷകളും കഴിഞ്ഞ് അര്‍ഹത നേടുന്നവരുടെ റാങ്ക് ലിസ്റ്റുകള്‍ പോലും റദ്ദാക്കുന്ന പി.എസ്.സിയുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. അതിന്റെ ഭരണത്തിനായിട്ടാണ് ചെയര്‍മാന്‍ ഉള്‍പ്പെടെ 21 പേര്‍. സംസ്ഥാന മന്ത്രിസഭയേക്കാള്‍ കൂടുതല്‍ അംഗങ്ങള്‍. മുന്നണി സംവിധാനത്തില്‍ ചെറിയ ഘടകകക്ഷികള്‍ക്കും അംഗത്വം വീതം വെയ്ക്കണ്ടി വരുന്നതുകൊണ്ടാണ് അംഗ സംഖ്യ കൂടിക്കൂടി 21 ല്‍ എത്തിനില്‍ക്കുന്നത്. പിഎസ്സി അംഗമാകുന്നതിനായി പാര്‍ട്ടി നേതാക്കള്‍ക്കു ലക്ഷങ്ങള്‍ വാരിയെറിയാന്‍ പലരും തയ്യാറാകാന്‍ കാരണമെന്താണെന്ന ചോദ്യവും പ്രസക്തമാകുന്നു. പിഎസ്സി അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും എന്നതുതന്നെയാണ് ഉത്തരം. 6 വര്‍ഷം അല്ലെങ്കില്‍ 62 വയസ്സ് എന്ന വ്യവസ്ഥയിലാണു പിഎസ്സി അംഗങ്ങളെ സര്‍ക്കാര്‍ നിയോഗിക്കുന്നത്. 6 വര്‍ഷം ആ പദവിയില്‍ ഇരിക്കുമ്പോള്‍ ശമ്പളമായി കിട്ടുന്നത് 1.57 കോടി രൂപ. വിരമിച്ചു കഴിഞ്ഞാല്‍ ജീവിതാവസാനം വരെ പ്രതിമാസം 1.2 ലക്ഷം രൂപ പെന്‍ഷനായും വാങ്ങാം. അഭിമുഖപരീക്ഷയില്‍ മാര്‍ക്ക് നല്‍കുന്നതടക്കമുള്ള നിര്‍ണായക അധികാരങ്ങളുള്ള പദവിയാണ് പി.എസ്.സി. അംഗത്തിന്റേത്. കൈക്കൂലി നല്‍കി അംഗമാകുന്നവര്‍ മാര്‍ക്കിടാന്‍ കൈക്കൂലി വാങ്ങുമെന്നത് ഉറപ്പല്ലേ. പി.എസ്.സി. ചെയര്‍മാനെയും അംഗങ്ങളെയും നിയമിക്കുന്നത് അതതുകാലത്തെ സര്‍ക്കാരുകളുടെ രാഷ്ട്രീയാഭീഷ്ടത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ പദവികള്‍ ഭരണപക്ഷത്തെ നേതാക്കള്‍ വില്‍പ്പനയ്ക്കുവെക്കുക കൂടി ചെയ്യുന്നെന്നുവന്നാല്‍ അത് അത്യന്തം ദൗര്‍ഭാഗ്യകരമാണ്.
മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആദ്യമായല്ല അഴിമതി ആരോപണം ഉയരുന്നത്. മദ്യനയത്തില്‍ മാറ്റം വരുത്താമെന്നുപറഞ്ഞ് ടൂറിസം മന്ത്രികൂടിയായ റിയാസിന്റെ നിര്‍ദ്ദേശപ്രകാരം ബാര്‍ ഉടമകളില്‍ നിന്ന് പണം പിരിക്കാന്‍ തീരുമാനിച്ചുവെന്ന വിവരം വലിയ വിവാദമായിട്ട് അധികനാളായില്ല. എക്‌സൈസ് വകുപ്പിനെ അറിയിക്കാതെ ടൂറിസം സെക്രട്ടറിയെക്കൊണ്ട് ചില ബാറുടമകളേയും പങ്കെടുപ്പിച്ച് യോഗം വിളിപ്പിച്ചത് മന്ത്രി റിയാസാണെന്ന വിവരങ്ങളും പുറത്തുവന്നു. നിശ്ചിത തുക വീതം നല്‍കിയില്ലെങ്കില്‍ സര്‍ക്കാരില്‍നിന്ന് കാര്യങ്ങള്‍ നേടിയെടുക്കാനാവില്ലെന്ന് ഒരു ബാറുടമതന്നെ പറഞ്ഞത് മന്ത്രിയെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കി. യോഗം നടന്ന സ്ഥലവും തീയതിയും ആരാണ് യോഗം വിളിച്ചുകൂട്ടിയതെന്നും ആരെല്ലാമാണ് അതില്‍ പങ്കെടുത്തതെന്നുമൊക്കെയുള്ള വിവരങ്ങള്‍ വെളിപ്പെട്ടിട്ടും തനിക്ക് അതുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞൊഴിയുകയാണ് മന്ത്രി റിയാസ് ചെയ്തത്. ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിച്ച മന്ത്രിക്ക് പലതവണ മാറ്റിപ്പറയേണ്ടിവന്നു. അഴിമതി മൂടിവയ്ക്കേണ്ടത് ആവശ്യമായതിനാല്‍ ബാറുടമകളും പ്രതിപക്ഷവും സര്‍ക്കാരിനൊപ്പം നിന്നു.
പൊതുമരാമത്ത് വകുപ്പിലെ പല നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പേരിലും മന്ത്രി റിയാസിനുനേര്‍ക്ക് അഴിമതി ആരോപണങ്ങള്‍ വന്നിട്ടുണ്ട്. സിപിഎമ്മുമായി സഹകരിക്കുന്ന ഒരു സൊസൈറ്റിക്ക് സര്‍ക്കാര്‍ കോടികളുടെ കരാര്‍ നല്‍കുകയും അതിന്റെ വിഹിതം പാര്‍ട്ടിയും നേതാക്കളും മന്ത്രിമാരുമൊക്കെ കൈപ്പറ്റുകയാണെന്നുമുള്ള ആരോപണം ഇപ്പോഴും ശക്തമായി നിലനില്‍ക്കുകയാണ്. ശരിയായ അനുപാതത്തില്‍ നിര്‍മ്മാണസാമഗ്രികള്‍ ഉപയോഗിക്കാതെ നിര്‍മ്മിച്ച റോഡുകളും പാലങ്ങളും മറ്റും തകര്‍ന്നതില്‍ അഴിമതിയുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടും മുഹമ്മദ് റിയാസ് സംരക്ഷിക്കപ്പെട്ടു. തിരുവനന്തപുരത്ത് റിയാസിനൈതിരെ പരിഭവപ്പെട്ട മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനുനേരെ പാര്‍ട്ടി കണ്ണുരുട്ടുകയായിരുന്നു.
ആരോപണത്തില്‍ മരുമകനായ മന്ത്രിയെ പ്രതിരോധിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. നാട്ടില്‍ പല തട്ടിപ്പുകള്‍ നടക്കുന്നുവെന്നും, അതിനെതിരെ നടപടിയെടുക്കുമെന്നുമൊക്കെ മുഖ്യമന്ത്രി പറയുന്നത് ആരും വിശ്വാസത്തിലെടുക്കില്ല. തട്ടിപ്പ് നടത്തുന്നവരില്‍ പാര്‍ട്ടി നേതാക്കളും മന്ത്രിമാരും ഉണ്ടെന്നതാണ് പ്രശ്നം. അവര്‍ക്കെതിരെ എന്ത് നടപടി എടുക്കുമെന്നാണ് മുഖ്യമന്ത്രിയില്‍ നിന്ന് ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നത്. ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന നിലപാടാണ് സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വത്തി്ന്റേത്. ആരോപണവിധേയനെതിരെ നടപടികളുമായി നീങ്ങുമെന്നും അതോടൊപ്പം പറയുന്നു. ഈ ഇരട്ടത്താപ്പ് ദുരൂഹമാണ്.