Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

പേര് മാറ്റത്തിന്റെ അതിവചനങ്ങള്‍

വര്‍ക്കല ഗോപാലകൃഷ്ണന്‍

Print Edition: 31 May 2024

ഭൂപ്രകൃതിയുടെ നേര്‍ക്കാഴ്ചയും അടയാളങ്ങള്‍ കുറിക്കേണ്ടിവരുന്ന സാമൂഹ്യജീവിതസംഭവങ്ങളുടെ പ്രേരണയും ചിലപ്പോഴെല്ലാം അനിവാര്യമായ സംഗതികളുടെ സ്വാധീനവും കൊണ്ടാണ് ഭൂരിപക്ഷം സ്ഥലങ്ങളുടെയും പേരുകളുണ്ടായിട്ടുള്ളത്. കാലഗതിയില്‍ പല കാരണങ്ങളാല്‍ ആ പേരുകള്‍ക്ക് മാറ്റം വരാം. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് അന്യനാടുകളുടെ ചരിത്രവും സംസ്‌കാരവും ജീവിതസ്പന്ദനങ്ങളും എന്തെന്നറിയാത്ത, അതിനെ മറ്റൊന്നാക്കാന്‍ ശ്രമിക്കുന്ന ബാഹ്യശക്തികളുടെ അധിനിവേശം.
ഭാരതത്തില്‍ സുല്‍ത്താന്മാരുടെയും മുഗളന്മാരുടെയും പാശ്ചാത്യരുടെയും അധിവാഴ്ചക്കാലത്ത് പല സ്ഥലങ്ങളുടെയും പേരുകള്‍ മാറ്റിയിട്ടുണ്ട്. അവയില്‍ ഇംഗ്ലീഷുകാരുടെ ഭരണകാലത്ത് അവര്‍ ബോധപൂര്‍വ്വം മാറ്റിയ ചില സ്ഥലങ്ങളുടെ പേരുകളെക്കുറിച്ചാണ് ഇവിടെപ്പറയുന്നത്. എങ്കിലും അതൊരു സാമാന്യസ്വഭാവമായി പരിഗണിക്കാം.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പേര് മാറ്റ ചര്‍ച്ചകളില്‍ ചില പുരോഗമനവാദികള്‍ ‘ഒരു പേരിലെന്തിരിക്കുന്നു, ഏത് പേരായാലെന്താ’എന്നിങ്ങനെ ചില സമവാക്യാംശങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന കാര്യം വിട്ടുകളയുക. കാരണം അവര്‍ അങ്ങനെ പറയുന്നത് മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള ഗൂഢപദ്ധതിയുടെ ഭാഗമായിട്ടാണ്. പൂര്‍ണ്ണമായ സത്യം അറിഞ്ഞുകൊണ്ട് യാതൊരു സങ്കോചവുമില്ലാതെ വിരുദ്ധമായിപ്പറയുന്നവരെ തിരുത്താന്‍ സാദ്ധ്യമല്ലല്ലോ.

കന്യാകുമാരി മുതല്‍ ഗാന്ധാരം വരെയുള്ള പുരാതന ഭാരതത്തിലെ ഓരോ സ്ഥലപ്പേരിന്റെയും പിന്നില്‍ ശതാബ്ദങ്ങളായി ജനങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുള്ള ചരിത്രവും സംസ്‌കാരവും ആത്മീയതയെ പ്രകാശിപ്പിക്കുന്ന ഐതിഹ്യങ്ങളുമുണ്ട്. എന്തിന്റെ പേരിലായാലും ആ പേരുകള്‍ മാറ്റുമ്പോള്‍ ആ സ്ഥലം നൂറ്റാണ്ടുകളായി ഈട് വച്ചറിയിച്ചിരുന്ന ചരിത്രവും സംസ്‌കാരവും ഇല്ലാതാകുന്നു. അര്‍ത്ഥപൂരിതങ്ങളായിരുന്ന സ്ഥലപ്പേരുകള്‍ മാറ്റി സംവേദനക്ഷമതയില്ലാത്ത പുതിയ പേരുകള്‍ നല്‍കി ഇപ്പറഞ്ഞ ചരിത്രത്തെയും സാംസ്‌ക്കാരിക സ്വത്വത്തെയും ആത്യന്തികമായി ഇല്ലാതാക്കുകയായിരുന്നു അധിനിവേശ ശക്തികളുടെ ലക്ഷ്യം. അതിന്റെ ദുഷ്ഫലങ്ങള്‍ ഭാരതമെന്ന പുരാതന രാഷ്ട്രഭാഗം ഇന്നും അനുഭവിക്കുന്നുണ്ട്.

ആദിദൈത്യനും ബ്രഹ്‌മദേവനെ തപസ്സ് ചെയ്ത് വരങ്ങള്‍ നേടി ഈശ്വരനാകാന്‍ പോലും ശ്രമിച്ചവനുമായ ഹിരണ്യകശിപുവിനെ വധിക്കാന്‍ നരസിംഹം വരുമ്പോള്‍ ഹിരണ്യന്‍ ഭൂമിയിട്ടു കുലുക്കുന്നതായി മഹാഭാരതത്തില്‍ പരാമര്‍ശമുണ്ട്. അപ്പോള്‍ കുലുങ്ങിയ നദികളുടെ കൂട്ടത്തില്‍ ‘സരിദ്വര കുമാരിയും’ ഉണ്ടെന്ന് പറഞ്ഞിരിക്കുന്നു. സരിത്+വര= സരിദ്വര. ശ്രേഷ്ഠയായ കുമാരിനദി എന്നാണര്‍ത്ഥം. ഹിരണ്യകശിപുവിന്റെ അതായത് നരസിംഹാവതാരത്തിന്റെ കാലത്ത് ഇന്നത്തെ കന്യാകുമാരിയുടെ സ്ഥാനത്ത് ഒരു നദിയായിരുന്നു. നാട്ടുഭാഷയില്‍ കണിയാറ്, കുമരിയാറ് എന്നും പറഞ്ഞിരുന്നു. ചുറ്റും കുന്നുകളുണ്ടായിരുന്നു. ചുറ്റുപാടുമുള്ള പ്രദേശത്തിന്റെ പേര് കുമരിക്കോട് എന്നായിരുന്നു. കടല്‍ക്ഷോഭം നിമിത്തം കുമാരിനദി അപ്രത്യക്ഷമാവുകയും അവിടം ത്രിസാഗര സംഗമസ്ഥാനമായിത്തീരുകയും ചെയ്തു. ദുര്‍ഗ്ഗാക്ഷേത്രം നിര്‍മ്മിച്ചതിനുശേഷം മഹാദേവനെ പ്രതീക്ഷിക്കുന്നവളാക കൊണ്ട് കന്യാകുമാരി എന്ന പേര് അന്വര്‍ത്ഥമായി. ഉച്ചാരണവഴക്കത്തിന്റെ പേരില്‍ ഇംഗ്ലീഷുകാര്‍ Cape Comerin എന്നാക്കിയതോടെ ആ സ്ഥലത്തെ കുറിച്ച് അന്നേവരെ നിലനിന്നിരുന്ന ചരിത്രവും ഐതിഹ്യവും തമസ്‌ക്കരിക്കപ്പെടുകയും പിന്നീട് അജ്ഞാതമാവുകയും വിദേശസഞ്ചാരികളുടെ ബോധത്തില്‍ cape comerin സ്ഥിരപ്പെടുകയും ചെയ്തു.

ശ്രീവാഴുംകോട് എന്നാല്‍ ഐശ്വര്യദേവത വാഴുന്ന സ്ഥലം എന്നാണര്‍ത്ഥം. ഈ പ്രയോഗം പില്‍ക്കാലത്ത് ഉച്ചാരണ ലാഘവത്താല്‍ തിരുവിതാംകോട് എന്നും തിരുവിതാംകൂര്‍ എന്നും മാറി. ഇംഗ്ലീഷുകാര്‍ ഈ പേര് Travancore എന്ന് മാറ്റിയപ്പോള്‍ അര്‍ത്ഥവും ചരിത്രവും അസ്തമിച്ചു.

കശ്യപ-കദ്രു ദമ്പതികള്‍ക്ക് ജനിച്ച ആയിരം പുത്രന്മാരില്‍ ആദ്യത്തെ എട്ടുപേര്‍ അഷ്ടനാഗങ്ങള്‍ എന്നറിയപ്പെടുന്നു. പുരാണ പ്രസിദ്ധരായ അവരില്‍ ആദ്യനായ അനന്തന്‍ ആത്മീയ ജീവിതത്തിലേക്ക് തിരിഞ്ഞതിനാല്‍ രണ്ടാമനായ വാസുകി സര്‍പ്പങ്ങളുടെ രാജാവായി. പിന്നീട് അനന്തന്‍ ക്ഷീരസാഗരവാസിയായ വിഷ്ണുവിന്റെ ശയ്യ എന്ന പേരില്‍ പ്രസിദ്ധനായി. ആ കാലമൊക്കെക്കഴിഞ്ഞ് അനന്തന്‍ കൈലാസത്തിനടുത്തുള്ള മാനസസരോവരത്തിലേക്ക് നിത്യവാസത്തിനായി പോയി. അവിടേക്ക് പോകുന്ന വഴി വിശ്രമിച്ച സ്ഥലമാണത്രേ തെക്കന്‍ കാശ്മീരിലെ ‘അനന്തനാഗ്’ എന്ന പട്ടണം. വര്‍ത്തമാനകാലചരിത്രത്തില്‍ തീവ്രവാദികളുടെ സാന്നിദ്ധ്യം കൊണ്ട് ലോകപ്രസിദ്ധമായ പട്ടണമാണത്.

അങ്ങ് വടക്ക് കാശ്മീരില്‍ അനന്തന്റെ പേരില്‍ ഒരു നഗരമുണ്ടെങ്കില്‍ കുറഞ്ഞത് അയ്യായിരം കിലോമീറ്റുകള്‍ക്കിപ്പുറത്ത് ഇങ്ങ് തെക്ക് അതേ അനന്തന്റെ പേരില്‍ ഒരു കാടുണ്ട്. അനന്തന്‍കാട്. ഒരു നഗരമുണ്ട്. തിരു അനന്തപുരം = തിരുവനന്തപുരം. പുരാതന ഭാരതത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ ഐക്യത്തിന് ഉദാഹരണമായി എവിടെയും പറയാവുന്ന സംഗതിയാണ് കാശ്മീരിലെ അനന്തനാഗ് പട്ടണവും കേരളത്തിലെ തിരുഅനന്തപുരവും. സായ്പന്മാര്‍ തിരുവനന്തപുരത്തെ Trivandrum എന്ന് മാറ്റിയപ്പോള്‍ തമസ്‌ക്കരിക്കപ്പെട്ട് അജ്ഞാതമായത് വടക്കേ അറ്റത്തെയും തെക്കെ അറ്റത്തെയും രണ്ട് നഗരങ്ങളെ സംബന്ധിച്ച ചരിത്രവും ആത്മീയ ഐക്യവുമാണ്. ഈ ആത്മീയ ഐക്യമാണ് പല രാഷ്ട്രീയ നേതാക്കന്മാരുടെയും ഉറക്കം കെടുത്തുന്ന സനാതന സംസ്‌കാരത്തിന്റെ അടിത്തറ.

ആലുക എന്നാല്‍ വ്യാപിക്കുക. ആകാശത്തില്‍ തല ഉയര്‍ത്തി വ്യാപിച്ച് നില്‍ക്കുന്നതാണ് ആല്. വ്യാപിച്ചൊഴുകിയിരുന്ന പുഴയാണ് ആലപ്പുഴ. മനോഹരമായ ഈ പേരിനെ Alleppey എന്ന് മാറ്റിയപ്പോള്‍ പുരാതനര്‍ പ്രകൃതിയെ നോക്കി നല്‍കിയ അര്‍ത്ഥമേ നഷ്ടപ്പെട്ടു. ഋഷിനാഗന്‍ എന്ന ഋഷിയുടെ പേരില്‍ അറിയപ്പെട്ടിരുന്ന കുളമാണ് ഋഷിനാഗക്കുളം ഈ സ്ഥലം Ernakulam ആകുമ്പോള്‍ അര്‍ത്ഥരഹിതമാകുന്നുവെന്ന് മാത്രമല്ല മൂല്യവും നഷ്ടപ്പെടുന്നു.

ആലുക = വ്യാപിക്കുക. ‘വ’ കാരം ജലത്തിന്റെ ബീജമന്ത്രമാണ്. വ്യാപകമായി ജലമൊഴുകുന്നത് എന്നാണ് ‘ആലുവ’ എന്ന പദത്തിന്റെ അര്‍ത്ഥം. ഈ പേര് Alwaye എന്ന് മാറുമ്പോള്‍ നദിയുടെ മാത്രമല്ല ആലുവാ മണല്‍പ്പുറത്തിന്റെ ഐതിഹ്യവും മാറിപ്പോകുന്നു.
തിരു+ശിവ+പേര്+ഊര്‍ ആണ് തൃശ്ശിവപേരൂര്‍. പേര് = വലിയ. ശിവന്റെ നാമത്തിലുള്ള വലിയ ഊര് എന്നര്‍ത്ഥം. ഉദാത്തമായ അര്‍ത്ഥമുള്ള ഈ സ്ഥലപ്പേരിനെ വെള്ളക്കാര്‍ ചെറുതാക്കി Trichur ആക്കിയപ്പോള്‍ ആത്മീയാര്‍ത്ഥവും സാംസ്‌കാരികധ്വനിയും പോയി.
കൊടും+കല്ല്+ഊര്‍ ആണ് കൊടുങ്കല്ലൂര്‍ = കൊടുങ്ങല്ലൂര്‍. കടുത്ത കല്ലുകളുള്ള പ്രദേശം എന്നാണര്‍ത്ഥം. ഇതേ അര്‍ത്ഥം തന്നെയാണ് കൊടുങ്ങല്ലൂരിന്റെ സംസ്‌കൃത നാമമായ ‘അശ്മദേശ’ത്തിനും ഉള്ളത്. അശ്മം = കല്ല്. കൊടുങ്ങല്ലൂരായാലും അശ്മദേശമായാലും സായ്പന്മാര്‍ക്ക് പ്രശ്‌നമില്ല. അവര്‍ തങ്ങള്‍ക്ക് തോന്നിയപ്പോലെ crangannoor എന്ന് മാറ്റിയത് അധികാരത്തിന്റെ തലക്കനം കൊണ്ട് മാത്രമാണ്.

ചിറയിലെ മണ്ണ് ചേര്‍ന്ന് കാലങ്ങള്‍ കൊണ്ട് ഊര്‍ ആയി മാറിയതാണ് ചിറ+മണ്ണ്+ഊര്‍=ചിറമണ്ണൂര്‍. ഈ പേര് Shornur എന്ന് മാറ്റുമ്പോള്‍ എന്തര്‍ത്ഥമാണുള്ളത്?

തുണികളില്‍ കട്ടിയുള്ള ഒരിനമായ ‘കാലിക്കോ’ നിര്‍മ്മിക്കുന്ന ശാലകള്‍ സ്ഥാപിക്കപ്പെട്ട സ്ഥലം എന്ന നിലയില്‍ ഇംഗ്ലീഷുകാര്‍ Calicut എന്ന് വിളിച്ചു. കോഴിക്കോട് എന്ന വാക്കിലെ ‘ഴ’ കാരം ഉച്ചരിച്ച് വിഷമിക്കാതെ അവര്‍ രക്ഷപ്പെടുകയും ചെയ്തു.

ഒരുകാലത്ത് തമിഴകത്തിന്റെ പടിഞ്ഞാറന്‍ കടല്‍ത്തീരവും കിഴക്കന്‍ കടല്‍ത്തീരവും ചേരരാജാക്കന്മാരുടെ അധീനതയിലായിരുന്നു. കിഴക്കന്‍ കടല്‍ത്തീരത്തെ അവര്‍ ചേരമണ്ഡലം എന്ന് വിളിച്ചു. ഇംഗ്ലീഷുകാര്‍ അതിനെ Coromandal എന്നാക്കി. അതോടെ അര്‍ത്ഥവും ചരിത്രവും പോയി. ഊട്ടി എന്ന ലഘുപദത്തിന്റെ അര്‍ത്ഥം നിശ്ചയമില്ല. ഈ പദത്തിന്റെ സംസ്‌കൃത രൂപമാണ് ഉദകമണ്ഡലം. ജലമേഖല എന്നാണര്‍ത്ഥം. ഇംഗ്ലീഷുകാര്‍ ഊട്ടി എന്ന പദത്തോട് മണ്ഡലം എന്നതിലെ മണ്ഡ കൂടി ചേര്‍ത്ത് oottacumand എന്ന് ഒരര്‍ത്ഥവുമില്ലാത്ത പദമാക്കി മാറ്റി.

മൈസൂരു എന്നായാലും മൈസൂര്‍ എന്നായാലും ഒരു പേര് എന്നതില്‍ക്കവിഞ്ഞ് ഒരു വിശേഷവുമില്ല. എന്നാല്‍ ഈ സ്ഥലത്തിന്റെ പൗരാണിക നാമം മഹിഷ ഊര് ആകുന്നു. അസുരന്മാരില്‍ കരുത്തനായ മഹിഷാസുരന്റെ നാട് എന്നര്‍ത്ഥം. ഭാരതീയ സംസ്‌കാരത്തില്‍ അസുരന്മാര്‍ക്കും പ്രാധാന്യമുണ്ട്.

ചോളപുരം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പുരാതന തമിഴകവും ചേരചോള പാണ്ടിയന്മാരെന്ന മൂവാരശുകളുടെയും സുദീര്‍ഘമായ ചരിത്രം തെളിഞ്ഞുവരും. എന്നാല്‍ ചോളപുരം ‘Sholapur’ ആകുമ്പോള്‍ ചരിത്രം നീരാവിയായിപ്പോകും.

മുംബാ ദേവിയെ ആരാധിച്ചിരുന്ന മീന്‍പിടുത്തക്കാരുടെ കടലോരഗ്രാമമായിരുന്നു ദേവിയുടെ പേരിലുള്ള മുംബായ്. ബ്രിട്ടീഷുകാരുടെ കാലത്ത് ഈ സ്ഥലം ഭാരതത്തിലെ ഏറ്റവും പ്രാധാന്യമേറിയ നഗരവും തുറമുഖവുമായി മാറി. തുടര്‍ന്ന് ദേവിയുമായി ഒരു ബന്ധവുമില്ലാത്ത  Bombay എന്ന് മാറ്റി.

അസുരവര്‍ഗ്ഗത്തിന്റെ ഒടുവിലത്തെ നേതാവായ മഹാബലി ഒടുവിലത്തെ ദേവാസുര യുദ്ധത്തില്‍ ദേവന്മാരെ തോല്പിച്ച് സ്വര്‍ഗ്ഗം കീഴടക്കി ഇന്ദ്രപദവി കരസ്ഥമാക്കി. തുടര്‍ന്ന് ത്രിലോക സാമ്രാജ്യവും സ്ഥാപിച്ചു. കയ്യൂക്ക് കൊണ്ട് നേടിയതിനാല്‍ ഇന്ദ്രപദവി സുസ്ഥിരമാക്കാന്‍ മഹാബലിക്ക് നൂറ് യാഗങ്ങള്‍ നടത്തേണ്ടിയിരുന്നു. ഗുരുവായ ശുക്രാചാര്യരുടെ നേതൃത്വത്തില്‍ തൊണ്ണൂറ്റൊമ്പതു യാഗങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി. നൂറാമത്തെ യാഗം നടത്തിയത് നര്‍മ്മദാനദിയുടെ വടക്കേക്കരയിലുള്ള ‘ഭൃഗുകച്ഛം’ എന്ന സ്ഥലത്ത് വച്ചാണ്. തനിക്ക് തപസ്സ് ചെയ്യാന്‍ മൂന്നടി മണ്ണ് വേണമെന്ന ആവശ്യവുമായി വാമനന്‍ വന്നത് ഈ യാഗശാലയിലാണ്. അപ്രകാരം പുരാണ പ്രസിദ്ധമായ ‘ഭൃഗുകച്ഛം’ (ഭൃഗുമഹര്‍ഷിയുടെ ഭൂമി) നാട്ടുകാരുടെ ഉച്ചാരണ വഴക്കത്തില്‍ ‘ബറൂച്’ എന്ന് പരിണമിച്ചു. ബ്രിട്ടീഷുകാര്‍ അതിനെ Broch എന്നും മാറ്റി. ഈ സ്ഥലം ഗുജറാത്തിലാണ്. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോകുമ്പോള്‍ എണ്ണപ്പാടങ്ങളുടെ നാടായ അങ്കലേശ്വര്‍ കഴിഞ്ഞ് അടുത്ത സ്ഥലമാണ് ബറൂച്. വാമനന്റെയും മഹാബലിയുടെയും സംവാദങ്ങളും വാമനന്‍ വിശ്വരൂപനായി രണ്ട് ചുവടുകൊണ്ട് മഹാബലിക്കുള്ളതെല്ലാം അളന്നെടുത്തതും മൂന്നാമത്തെ ചുവടിനു സ്ഥലം കാണിച്ചുകൊടുക്കാനില്ലാതെ നിസ്സഹായനായി നിന്ന മഹാബലിയെ ‘വാക്കുപാലിക്കാതെ ചതിച്ചവന്‍’ എന്നാരോപിച്ച് ഗരുഡനെക്കൊണ്ട് വരുണപാശത്താല്‍ ബന്ധിപ്പിച്ച് തടവുകാരനാക്കി സുതലം എന്ന പാതാള വിഭാഗത്തിലേക്ക് കൊണ്ടുപോയതും തങ്ങള്‍ ചതിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ മഹാബലിയുടെ അനുയായികള്‍ വാമനനെയും ദേവന്മാരെയും ആക്രമിച്ചതും തുടര്‍ന്നുണ്ടായ ഘോരമായ യുദ്ധത്തില്‍ ദേവന്മാര്‍ അസുരന്മാരെ തോല്പിച്ചോടിച്ചതും എല്ലാം ‘ഭൃഗുകച്ഛ’ ത്തില്‍ വച്ചായിരുന്നു. ആ സ്ഥലം Broch ആയി മാറുമ്പോള്‍ എന്തര്‍ത്ഥമാണുള്ളത്!

‘വടം’ എന്നാല്‍ ‘വടവൃക്ഷം’ അതായത് അരയാല്‍. വടവൃക്ഷങ്ങള്‍ കൂട്ടമായി നില്ക്കുന്ന സ്ഥലമാണ് വടോദര. അര്‍ത്ഥയുക്തമായ ഈ സ്ഥലപ്പേര് ബ്രിട്ടീഷുകാര്‍ ‘Baroda’ എന്ന് മാറ്റി. അതേപോലെ അഹമ്മദാബാദിനു സമീപമുള്ള ഒരു നദിയാണ് കര്‍ണാവതി. ചുറ്റുമുള്ള സ്ഥലത്തിന്റെ പേരും കര്‍ണാവതി എന്നായിരുന്നു. ഈ സ്ഥലത്തെ മുഗള്‍ ഭരണാധികാരികള്‍ അഹമ്മദാബാദ് എന്ന് മാറ്റി. നാട്ടുകാരുടെ നാവില്‍ അംദാബാദ്!

ശ്രേഷ്ഠമായ യാഗങ്ങള്‍ ധാരാളം നടന്നിട്ടുള്ള സ്ഥലമാണ് പ്രയാഗ. ഈ പുണ്യഭൂമിയില്‍ ഗംഗ, യമുന, സരസ്വതി എന്നീ നദികള്‍ സംഗമിക്കുന്നുവെന്നാണ് സങ്കല്പം. മുഗള്‍ ഭരണകാലത്ത് പ്രയാഗ അലഹബാദ് ആയിമാറി.

സ്വാമി വിവേകാനന്ദന് ഏറെ പ്രിയപ്പെട്ടതും അതിപ്രസിദ്ധവുമായിരുന്ന കാളീക്ഷേത്രത്തിന്റെ പേരില്‍ പ്രശസ്തമായ തീര്‍ത്ഥാടന നഗരമായിരുന്നു കാളീഘട്ടം. ബ്രിട്ടീഷുകാര്‍ ആദ്യം അവരുടെ തലസ്ഥാനമാക്കിയത് ഈ നഗരത്തെയാണ്. തുടര്‍ന്ന് Calcutta എന്ന് പേരും മാറ്റി. നാട്ടുകാരുടെ നാവില്‍ കൊല്‍ക്കത്ത.

മഗധ രാജ്യത്തിന്റെ മഹത്തായ രാജധാനിയാണ് പാടലീപുത്രം. ഇംഗ്ലീഷുകാര്‍ അര്‍ത്ഥയുക്തമായ ഈ പ്രയോഗത്തിലെ ‘പുത്രം’ ആദ്യമേ വെട്ടിമാറ്റി. ശേഷിച്ച ‘പാടലി’ എന്നതിലെ ‘ല’കാരസ്ഥാനത്ത് ‘ന’ കാരം നിബന്ധിച്ച് പാടലി-പാട്‌നി- Patna എന്നാക്കി. പാടല വൃക്ഷങ്ങളെ കുറിച്ചിരുന്ന ഒരു പദത്തിന്റെ പരിണാമം!

സിന്ധു എന്നത് നദിയും സൈന്ധവം എന്നത് ആ നദിയുടെ പശ്ചാത്തലത്തിലുള്ള രാജ്യവുമായിരുന്നു. മഹാഭാരതകാലത്ത് കൗരവരുടെ ഏകസഹോദരി ദുശ്ശളയെ വിവാഹം കഴിച്ചിരുന്നത് സൈന്ധവ രാജാവായ ബൃഹദ്രഥന്റെ പുത്രന്‍ ജയദ്രഥനായിരുന്നു. അര്‍ജ്ജുന പുത്രനായ അഭിമന്യുവിന്റെ വധത്തിനു പ്രധാന കാരണക്കാരനായ ജയദ്രഥനെ നാളെ സൂര്യാസ്തമയത്തിന് മുമ്പ് കൊല്ലുമെന്ന് പാര്‍ത്ഥന്‍ പ്രതിജ്ഞ ചെയ്യുകയും ശ്രീകൃഷ്ണന്റെ സഹായത്തോടെ അത് നിറവേറ്റുകയും ചെയ്തു. ഇപ്രകാരം പൗരാണിക പാരമ്പര്യമുള്ള സിന്ധു ദേശത്തെ സിന്ധ് ആക്കി മാറ്റിയത് പേര്‍ഷ്യക്കാരാണെന്നും അതല്ല ഇംഗ്ലീഷുകാരാണെന്നും രണ്ടഭിപ്രായമുണ്ട്. അതെന്തായാലും 1922-ല്‍ വെയില്‍സ് രാജകുമാരനെ എതിരേല്‍ക്കാനുള്ള മംഗളഗാനത്തില്‍ മഹാകവി ടാഗൂര്‍ ‘പഞ്ചാബ് സിന്ധ് ഗുജറാത്ത് മറാത്താ’ എന്നാണ് പ്രയോഗിച്ച് പ്രസിദ്ധമാക്കിയത്.

സ്വര്‍ഗ്ഗത്തിലെ ഗായകന്മാരും ഗാനം ധനമായി കണ്ടവരുമായ ഗന്ധര്‍വന്മാരുടെ സ്വന്തം സ്ഥലമാണ് ഗാന്ധാരം. മഹാഭാരതകാലത്ത് അവിടം ഭരിച്ചിരുന്നത് സുബലന്‍ എന്ന രാജാവാണ്. അദ്ദേഹത്തിന്റെ പുത്രിയാണ് ഗാന്ധാരി. അന്ധനായ ധൃതരാഷ്ട്രരുടെ സഹധര്‍മ്മിണിയും കൗരവരുടെ മാതാവും. കുരുക്ഷേത്രയുദ്ധം ആരംഭിച്ച ദിവസം മുതല്‍ താന്‍ കൊല്ലപ്പെടുന്ന പതിനെട്ടാം ദിവസം വരെയും രാവിലെ ദുര്യോധനന്‍ അമ്മയെക്കണ്ട് തനിക്ക് വിജയം നേരാനപേക്ഷിച്ചു. എന്നാല്‍ ഗാന്ധാരി എന്ന ഭാരത സ്ത്രീ ആ പതിനെട്ടു ദിവസവും ”യതോ ധര്‍മ്മസ്തതോ ജയ” എന്ന ആശംസയില്‍ ഉറച്ചു നിന്നു. ഇപ്രകാരം രോമാഞ്ചദായകമായ ചരിത്രമുള്ള ഗാന്ധാരത്തെ Candahar എന്ന് മാറ്റിയ ഇംഗ്ലീഷുകാര്‍ ആ ചരിത്രത്തിന്റെ വേരുകളെല്ലാം അറുത്തു മാറ്റുകയായിരുന്നു.

ഗ്രീക്ക് ജേതാവ് അലക്‌സാണ്ടറോട് ഏറ്റുമുട്ടാന്‍ ധൈര്യം കാണിക്കുകയും ശൂലമെറിഞ്ഞ് നെഞ്ചില്‍ മുറിവേല്പിച്ചവനുമായ ഝലം നദീതീരത്തെ പുരുഷോത്തമ രാജാവിന്റെ അനശ്വരസ്മാരകമാണ് പുരുഷപുരം എന്ന നഗരം. ബ്രിട്ടീഷുകാര്‍ ആ നഗരത്തെ Peshawar ആക്കിയതോടെ ആ ചരിത്രം അപ്പാടെ മറഞ്ഞുപോവുകയായിരുന്നു. പോറസ് എന്ന് ഗ്രീക്ക ചരിത്രകാരന്മാര്‍ വിളിച്ച പുരുഷോത്തമ രാജാവ് നെഞ്ചിലേല്‍പ്പിച്ച മുറിവ് നിമിത്തം അലക്‌സാണ്ടര്‍ യുദ്ധം തുടരാനാവാതെ തിരിച്ചുപോകും വഴി ബാബിലോണില്‍ വച്ച് അന്തരിച്ചു. ഒരു കാലത്ത് ഹിന്ദി സിനിമാലോകം അടക്കി ഭരിച്ചിരുന്ന പൃഥ്വിരാജ് കപൂര്‍ പുത്രന്മാരായ രാജ്കപൂര്‍, ശശികപൂര്‍,ഷമ്മികപൂര്‍. രാജ് കപൂറിന്റെ പുത്രന്മാരാണ് രണ്‍ധീര്‍ കപൂര്‍, ഋഷികപൂര്‍. കപൂര്‍ കുടുംബത്തിന്റെ മൂലസ്ഥാനം പെഷവാറിലാണ്. അവരുടെ അവിടത്തെ തറവാട് ഓഹരിയായി കിട്ടിയത് ഋഷികപൂരിനാണ്. സിനിമാലോകത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം പാകിസ്ഥാന്‍ ഗവണ്‍മെന്റ് ആ വീട് ഇവരുടെ സ്മാരകമായി നിലനിര്‍ത്താമെന്നു പറഞ്ഞെങ്കിലും പിന്നീട് അവിടെ സൂപ്പര്‍ മാര്‍ക്കറ്റ് നിര്‍മ്മിക്കാന്‍ പോകുന്നു എന്നാണറിഞ്ഞത്.

ഭാഗവതപുരാണത്തില്‍ രഹൂഗണന്‍ എന്നൊരു രാജാവിനെക്കുറിച്ച് ദീര്‍ഘവിവരണങ്ങളുണ്ട്. അദ്ദേഹത്തിന്റെ നാടായിരുന്ന ‘അഹഗണ’മാണത്രേ അഫ്ഗാനിസ്ഥാനായത് എന്നൊരു വാദമുണ്ട്.
വേദങ്ങളില്‍ പരാമര്‍ശമുള്ള നദിയാണ് കുംഭാ. സ്ഥലപ്പേരും അത് തന്നെ. ബ്രിട്ടീഷ്‌കാര്‍ ഈ നാമധേയത്തെ Kabul എന്ന് മാറ്റി. മഹാകവി ടാഗൂര്‍ ‘കാബൂളിവാല’ എന്ന ചെറുകഥ വഴി ഈ സ്ഥലത്തെ ലോകപ്രസിദ്ധമാക്കി.

സീതാദേവി ഗോമതി നദീതീരത്തിലെ യാഗശാലയില്‍ വച്ച് അന്തര്‍ധാനം ചെയ്തതിനുശേഷം യാഗം പൂര്‍ത്തിയാക്കിയ ദാശരഥി കുശലവന്മാരെയും കൊണ്ട് അയോദ്ധ്യയിലേക്ക് പോയി. അദ്ദേഹം മുപ്പതു വര്‍ഷത്തോളം മാതൃകാപരമായി രാജ്യം ഭരിച്ചു. സരയൂ നദിയില്‍ ജലസമാധി വരിക്കുന്നതിന് മുമ്പ് കുശനെ കുശിനഗരത്തിലും ലവനെ ലവപുരത്തിലും യുവരാജാക്കന്മാരാക്കി (ഇപ്പറഞ്ഞ രണ്ട് സ്ഥലപ്പേരുകളും ഇവരുടെ കാലശേഷം ഉണ്ടായതാണ്). ലവപുരമാണ് പാകിസ്ഥാനിലെ ലഹോര്‍ നഗരം.

‘പാരം’ എന്ന സംസ്‌കൃതപദത്തിനു മറുകര എന്നാണര്‍ത്ഥം. അപാരം എന്നാല്‍ മറുകരയില്ലാത്തത്. ‘പാരയാത്രം’ എന്നത് പുരാതന ഭാരതത്തിന്റെ വടക്ക് പടിഞ്ഞാറേ അതിര്‍ത്തിയിലുള്ള പര്‍വ്വതമാണ്. മറുകരയിലേക്ക് യാത്രയാക്കുന്ന പര്‍വ്വതം എന്നര്‍ത്ഥം. മറുകരയിലുള്ള പേര്‍ഷ്യക്കാര്‍ക്ക് ഈ പര്‍വ്വതം കടന്നുവന്നാല്‍ സിന്ധുവിന്റെ നാട്ടിലെത്താം. പുരാതന പേര്‍ഷ്യന്‍ ഭാഷയില്‍ ‘സ’ കാരം ‘ഹ’ കാരമായിട്ടാണ് ഉച്ചരിച്ചിരുന്നത്. അങ്ങനെ സിന്ധു അവര്‍ക്ക് ഹിന്ദുവായി. ഹിന്ദുവിന്റെ നാട്ടിലേക്കുള്ള പര്‍വ്വതം ‘ഹിന്ദുക്കുഷ്’. ഇപ്പോള്‍ സുലൈമാന്‍ എന്ന് മാറിയിട്ടുണ്ട്.
ഭാരതത്തിലെ ഒരു സ്ഥലപ്പേരും കാരണം കൂടാതെ ഉണ്ടായിട്ടുള്ളതല്ല. ഓരോ പേരിന്റെ പിന്നിലും ചരിത്രവും ഐതിഹ്യവും കഥകളുമുണ്ട്. പേരു മാറ്റുമ്പോള്‍ അവയുടെ സംസ്‌കാരവും പാരമ്പര്യബോധവും നഷ്ടപ്പെടുന്നു. അതുകൊണ്ടാണ് നേരായി ചിന്തിക്കുന്നവരെല്ലാം പേരുമാറ്റത്തെ അംഗീകരിക്കാത്തത് എന്നറിഞ്ഞിരിക്കുക. പഴയ പേരുകള്‍ വീണ്ടെടുക്കുന്നത് തെറ്റല്ല.

 

Tags: സ്ഥലപ്പേര്
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies