ഇന്ന് നാം എല്ലാവരും ഭക്ഷണ സ്വയംപര്യാപ്തത കൈവരിച്ചിരിക്കുന്നു. തെരഞ്ഞുനടന്നാല്‍ പോലും പട്ടിണി കിടക്കുന്ന ഒരാളിനെ കാണാനാവാത്ത അവസ്ഥയിലാണ് നമ്മുടെ നാട്. അതില്‍ നമുക്ക് സന്തോഷിക്കാം. ആ അവസ്ഥയില്‍ നിന്ന് കുറച്ചുകൂടി നാം മുന്നോട്ട് പോയിരിക്കുന്നു. വിവാഹസല്‍ക്കാരങ്ങളിലും മറ്റ് ആഘോഷങ്ങളിലും നല്‍കുന്ന വിരുന്നുകള്‍ ഫൈവ്സ്റ്റാര്‍ ഡിന്നറുകളായി മാറിയിരിക്കുന്നു. ഒരു ഡസനോളം ഭക്ഷ്യവിഭവങ്ങളും അതിന് ഓരോന്നിനും പ്രത്യേകം പ്രത്യേകം കറികളും മൂന്നോ നാലോ തരത്തിലുള്ള സാലഡുകള്‍, വറപൊരി സാധനങ്ങള്‍, ഐസ്‌ക്രീമുകള്‍, ഇന്‍സ്റ്റന്റ്അലുവകള്‍, കേക്കുകള്‍, ശീതളപാനീയങ്ങള്‍, വിവിധതരത്തിലുളള ചായകള്‍ ഇതെല്ലാം ഒരു സാധാരണക്കാരന്റെ വീട്ടിലെ പാര്‍ട്ടിയില്‍ പോലും തയ്യാറാക്കി വയ്ക്കുന്നു. സ്വന്തം സാമ്പത്തികസ്ഥിതിയേക്കാള്‍ നാട്ടുനടപ്പിന് പ്രാധാന്യം നല്‍കുന്നവര്‍. സ്വാഭാവികമായും മനുഷ്യര്‍ ആഹാരത്തോടുള്ള താല്‍പര്യം കൊണ്ടോ എല്ലാത്തിന്റെയും രുചി ഒന്ന് അറിഞ്ഞേക്കാം എന്ന് വിചാരിച്ചുകൊണ്ടോ നാമമാത്രമായ അളവിലാണ് ഓരോ ഭക്ഷണ ഇനവും വാങ്ങി കഴിക്കുന്നത്. മറ്റൊരു വശം ഉള്ളത് ഈ വിരുന്നിനുശേഷം ആളുകള്‍ പ്ലേറ്റില്‍ വാങ്ങുകയും കഴിക്കാതെ മിച്ചം വെച്ച് ഉപേക്ഷിക്കുന്നതുമായ ഭക്ഷണത്തിന്റെ ആധിക്യമാണ്. അനേകം ആളുകളുടെ ഒരു നേരത്തെ ഭക്ഷണത്തിന് തുല്യമായിരിക്കും വേസ്റ്റ് ബോക്‌സില്‍ ഉണ്ടാകുക. ആഹാരം പൈസ കൊടുത്താല്‍ കിട്ടുന്ന ഒരു സാധനം ആണെന്നും അതു വാങ്ങാനുള്ള പൈസയുണ്ട് എന്നുമുള്ള ഭാവത്തിലാണ് പലരും ഇതൊക്കെ ചെയ്യുന്നതും, ആഹാരം ആര്‍ക്കുമില്ലാതെ നശിച്ചുപോകാതിരിക്കാന്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താതിരിക്കുന്നതും.
ഭാരതീയസംസ്‌കാരമനുസരിച്ച് ഒരു മനുഷ്യന്റെയും ഒരു സമൂഹത്തിന്റെയും ആഹാരരീതി അവരുടെ സംസ്‌കാരത്തിലും ബുദ്ധിവികാസത്തിലും വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. ‘ജൈസാ അന്ന് വൈസാ മന്‍’ എന്നൊരു ഹിന്ദി ചൊല്ലുപോലുമുണ്ട്. അതനുസരിച്ച് ആഹാരം കഴിക്കുന്നത് പോലും ഒരു ആചാരമാണ്, സ്വഭാവരൂപീകരണത്തിന് ഹേതുകരമാണ.് അപ്പോള്‍ പിന്നെ മറ്റുള്ളവര്‍ക്ക് വിളമ്പിക്കൊടുക്കുന്നതും അന്നദാനം നടത്തുന്നതും എന്തുകൊണ്ട് ആചാരപരമാകുന്നില്ല? കോടികോടി പുണ്യകര്‍മ്മങ്ങള്‍ക്ക് തുല്യമാണ് അന്നദാനം എന്നറിഞ്ഞിട്ടും എന്തുകൊണ്ട് മലയാളികളായ നാം ഇതിലൊക്കെ ഒരു അച്ചടക്കമോ എളിമയോ പാലിക്കുന്നില്ല എന്ന് ചിന്തിക്കേണ്ട അവസ്ഥ സംജാതമായിരിക്കുന്നു.
വിശപ്പ് മാറാന്‍ ഭക്ഷണം ആവശ്യമാണ്. ശരീരത്തിന്റെ വളര്‍ച്ചയ്ക്കും വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തിനുമുള്ള ഊര്‍ജ്ജം ലഭിക്കുന്നത് ഭക്ഷണത്തില്‍ നിന്നാണ് എന്നും സമ്മതിക്കുന്നു. ഒരു മനുഷ്യന്റെ ജീവസന്ധാരണത്തിനായി എത്ര ഭക്ഷണം വേണ്ടിവരും എന്നുള്ളതിന് സ്മൃതികളും വേദങ്ങളും ശാസ്ത്രങ്ങളും ആധുനികശാസ്ത്രങ്ങളും ഒരുപോലെ രൂപരേഖകള്‍ നല്‍കുന്നുണ്ട്. ഏതവസരത്തിലാണെങ്കിലും അരവയര്‍ ഭക്ഷണം മാത്രമേ കഴിക്കാന്‍ പാടുള്ളൂ. പാശ്ചാത്യരാവട്ടെ ശരീരത്തിന് വേണ്ടി വരുന്ന കലോറികള്‍ കണക്കുകൂട്ടി അത്രയും കലോറി ഊര്‍ജ്ജം ലഭിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ തെരഞ്ഞെടുത്ത് കാല്‍വയര്‍പോലും തികയാത്ത ഭക്ഷണം കഴിക്കുന്നു. നാം കഴിക്കുന്നതിന് തൊട്ടുമുമ്പ് ചിത്രാഹൂതി നടത്തുകയും ശരീരത്തിലെ പഞ്ചപ്രാണനുകള്‍ക്കും മന്ത്രാചരണത്തോടെ ഭക്ഷണം നല്‍കുകയും വേണം. അതുകൊണ്ടാണ് മനുഷ്യജീവിതത്തില്‍ ഏറ്റവും ശ്രദ്ധയോടെ നിര്‍വ്വഹിക്കേണ്ട ഒരു കര്‍മ്മമായി ഭക്ഷണം കഴിക്കുന്നതിനെ കണക്കാക്കുന്നത്. അതിനിടയില്‍ ടി.വി. കാണല്‍, ഫോണ്‍വിളികള്‍ പോലെയുള്ള അനായാസകരമായ ജോലികള്‍ പോലും ചെയ്യരുതെന്ന് മന:ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അതായത് രുചി അറിയുന്നതിനുള്ള രസനേന്ദ്രിയങ്ങള്‍, ഘ്രാണേന്ദ്രിയങ്ങള്‍ തുടങ്ങി എല്ലാ ഇന്ദ്രിയങ്ങളുടെയും പങ്കാളിത്തം ആഹാരം കഴിക്കുമ്പോള്‍ ആവശ്യമായിവരുന്നു. ആഹാരം ഇലയില്‍ വിളമ്പിയിരിക്കുന്നത് തൃപ്തിയോടെ കാണുന്നതുമുതല്‍ തന്നെ ആഹാരം കഴിക്കലും ദഹനപ്രക്രിയയും ആരംഭിക്കുകയായി. പഞ്ചേന്ദ്രിയങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട് ഏറ്റവും ശ്രദ്ധയോടെയും ആസ്വദിച്ചുമൊക്കെ ആഹാരം കഴിക്കണമെന്നാണ് ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്നത്. ആഹാരത്തിന് മുന്‍പും പിന്‍പുമായി കാല്‍വയര്‍ വെള്ളം കുടിക്കണം. ശേഷമുള്ള കാല്‍വയര്‍ കാലിയായിത്തന്നെ കിടക്കുന്നത് സുഗമമായ ദഹനപ്രക്രിയക്ക് അവശ്യമാണ്. എന്നാല്‍ അതിനൊക്കെ എത്രയോ ഇരട്ടി ഭക്ഷണമാണ് നാം ഇന്ന് ദൈനംദിന ജീവിതത്തിലും ആഘോഷവേളകളിലും ഒക്കെ ഭക്ഷിച്ച് തീര്‍ക്കുന്നത്. ഇതൊക്കെ നമ്മുടെ ദഹനവ്യവസ്ഥയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്ന് നാം ചിന്തിക്കാറുണ്ടോ? അപ്പോഴപ്പോള്‍ തോന്നുന്ന താല്‍പര്യങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് നീങ്ങുന്ന മനുഷ്യസ്വഭാവം ആഹാരകാര്യത്തിലും പ്രകടിപ്പിക്കുന്നത് എത്രമാത്രം അപകടത്തിലേക്കാണ് നമ്മെ എത്തിക്കുന്നത് എന്ന് മനസ്സിലാകണമെങ്കില്‍ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ആന്തരിക അവയവങ്ങളുടെ തകരാറുമായി നാം ഏതെങ്കിലും ഒരു ആശുപത്രിയില്‍ ചെല്ലേണ്ടിവരും. അധികമായി നമ്മള്‍ കഴിക്കുന്ന ഭക്ഷണം ഓരോ അവയവങ്ങള്‍ക്കും എത്രമാത്രം അധിക ജോലി ഭാരമാണ് നല്‍കുന്നത് എന്നും അതൊക്കെ ആയുസ്സ് കുറയ്ക്കാനിടയായേക്കും എന്നും നാം ചിന്തിക്കാറില്ല.
അതിന്റെ ഫലമായിട്ടാണ് ഗ്യാസ്‌ട്രോ ഇന്റസ്റ്റെനല്‍ സര്‍ജറിയും ഗ്യാസ്‌ട്രോ എന്റര്‍ടോളജിയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആയിട്ടുള്ള ആശുപത്രികള്‍ നാടെങ്ങും സ്ഥാപിക്കപ്പെടുന്നത്. ജീവിതശൈലീരോഗങ്ങള്‍ എന്ന ഓമനപ്പേരിട്ട് നാം വിളിക്കുന്ന അസുഖങ്ങള്‍ക്കെല്ലാം കാരണം അമിതമായ ഭക്ഷണവും മിതമായ വ്യായാമം പോലും ഇല്ലാത്ത ജീവിതരീതികളുമാണെന്ന് ആയുര്‍വേദം പറയുന്നു. ഹൃദയസംബന്ധമായ തകരാറുകള്‍, കരള്‍, കിഡ്‌നി തകരാറുകള്‍ തുടങ്ങിയ എല്ലാറ്റിനും അടിസ്ഥാനകാരണം മനുഷ്യന്റെ ആഹാരത്തിനോടുള്ള അമിത താല്‍പര്യമാണ്. ഇത്തരം രോഗങ്ങള്‍ വരുന്നതുവരെ ഇതൊന്നും നമ്മെ ബാധിക്കുന്ന കാര്യമേ അല്ല എന്നുള്ള രീതിയിലാണ് നമ്മളില്‍ ഓരോരുത്തരുടെയും ഭക്ഷണരീതി. ഒരു ലേഖനം വായിച്ചത് കൊണ്ടോ ഒരു ഡോക്ടര്‍ നിര്‍ദ്ദേശിച്ചത് കൊണ്ടോ ആരും മിതാഹാരികളായി മാറുകയില്ല എന്നുറപ്പാണ്. എന്നിരുന്നാലും ഇതിനെക്കുറിച്ച് സ്മൃതികള്‍ എന്താണ് പറയുന്നത് എന്ന് ഓര്‍മ്മിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്രയും ആമുഖമായി പറഞ്ഞത്.
വിശപ്പ് മാറ്റുന്നതിനുള്ള ഉപാധിയാണ് ഭക്ഷണം അഥവാ അന്നം. ‘അദ’ എന്ന ധാതുവില്‍ നിന്നാണ് അന്നം എന്ന വാക്ക് ഉണ്ടായത്. എന്നാല്‍ അന്നം എന്ന പദാര്‍ത്ഥം അഥവാ വസ്തു ഉണ്ടാകുന്നത് ബ്രഹ്‌മത്തില്‍ നിന്നുമാണെന്നും എല്ലാ ജീവികളും ജീവിക്കുന്നത് അന്നം കഴിക്കുന്നത് കൊണ്ടാണെന്നും അവസാനം ലയിക്കുന്നത് അന്നത്തിലാണെന്നും തൈത്തിരിയോപനിഷത്തില്‍ പറയുന്നു. ഭൃഗുമഹര്‍ഷി തപസ്സുകൊണ്ട് ഇത് കണ്ടുപിടിക്കുകയും തന്റെ പിതാവായ വരുണനോട് ഈ തത്വം പറയുകയും ചെയ്യുന്നതായിട്ടാണ് തൈത്തിരിയോപനിഷത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്.
‘അന്നം ബ്രഹ്‌മേതിവ്യജാനാത്
അന്നാദ്ധ്യേവഖ്‌ല്വിമാനി ഭൂതാനിജായന്തേ,’
അന്നേന ജാതാനി ജീവന്തി,
അന്നം പ്രയന്ത്യഭിസംവിശന്തി’
ഈ ശ്ലോകത്തിലാണ് (തൈ. 3-2) അന്നം ബ്രഹ്‌മം തന്നെയാണ് എന്ന് സ്ഥാപിക്കപ്പെടുന്നത.്
‘അന്നം വൈപ്രാണിനഃ പ്രാണാഃ
സ ഏഷ വാ പുരുഷ:
അന്നരസമയോ ഭവതി’ എന്നിങ്ങനെ ശ്രുതിയിലും പരാമര്‍ശിക്കപ്പെടുന്നുണ്ട്.
മനുസ്മൃതിയില്‍ അന്നത്തെക്കുറിച്ച്
അഗ്‌നൗ പ്രസ്താഹുതിസ്സമ്യ-
ഗാദിത്യമുപതിഷ്ഠതേ
ആദിത്യാജ്ജായതേ വൃഷ്ടിഃ
വൃഷ്ടേരന്നം തതഃ പ്രജാഃ (3:76)
എന്നിങ്ങനെ പറഞ്ഞിട്ടുള്ളതില്‍നിന്ന് അന്നത്തിന്റെ ഉല്‍പ്പത്തി ക്രമാനുഗതമായി നമുക്ക് മനസ്സിക്കുവാന്‍ കഴിയും. യജമാനന്‍ അഗ്നിയില്‍ അര്‍പ്പിക്കുന്ന ആഹുതി ആദിത്യനില്‍ എത്തിച്ചേര്‍ന്ന് അവിടെ നിന്നും വൃഷ്ടിയും തദ്വാരാ അന്നവും അതില്‍നിന്നു ജീവജാലങ്ങളും ഉല്‍ഭവിക്കുന്നു എന്നാണ് ഈ ശ്ലോകത്തിന്റെ അര്‍ത്ഥം.
അന്നത്തിന്റെ ദൗത്യം ബുദ്ധി, വീര്യം, പ്രീതി, പുഷ്ടി, ധാതുബലം, ഇന്ദ്രിയബലം എന്നിവ ഉണ്ടാക്കുക എന്നതാണ്. അന്നദാനം എല്ലാ ദാനങ്ങളില്‍ വച്ചും മികച്ചതാണെന്ന് പത്മപുരാണത്തിലും മറ്റ് ഏതൊരു ദാനത്തിന്റെ ഫലവും അന്നദാനത്തിന്റെ പതിനാറിലൊന്നുപോലും മേന്മയുള്ളതല്ലെന്ന് വിഷ്ണുധര്‍മ്മോത്തരപുരാണത്തിലും പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഓരോരുത്തരും കഴിയുന്നിടത്തോളം അന്നം ഉല്‍പാദിപ്പിക്കണമെന്നും അതില്‍ ഒരു പങ്ക് ദാനം ചെയ്യണമെന്നും ഉപനിഷത്തുകള്‍ അനുശാസിക്കുന്നു.
”ഗജതുരസഹസ്രം ഗോകുലം കോടിദാനം
കനകരചിതമാത്രം മേദിനിസാഗരാന്തം
ഉദയകുലവിശുദ്ധം കോടികന്യാം പ്രദാനം
നഹിനഹി ബഹുദാനം അന്നദാനസ്സമാനം”
അര്‍ത്ഥം: ആയിരക്കണക്കിന് കൊമ്പനാനകളേയോ ആയിരക്കണക്കിന് പടക്കുതിരകളേയോ കോടിക്കണക്കിന് പശുക്കളേയോ ദാനം ചെയ്താലും രത്‌നഖചിതമായ സ്വര്‍ണ്ണാഭരണങ്ങള്‍, സമുദ്രംപോലെ വിസ്തൃതമായ സ്ഥലങ്ങള്‍, ഉന്നതകുലജാതകളായ കോടിക്കണക്കിന് കന്യകകള്‍ എന്നിങ്ങനെയുളള ഏത് ദാനം ചെയ്താലും അന്നദാനം നടത്തുന്നതിന് സമാനമായ ഫലം അവയില്‍നിന്നൊന്നും ലഭിക്കുകയില്ല.സ്മൃതികളും സൂത്രങ്ങളും അന്നദാനത്തെക്കുറിച്ച് ഇത്രയും മഹത്വസൂചകമായി പറയണമെങ്കില്‍ അതിന്റെ പ്രായോഗിക വശം കൂടി നാം മനസ്സിലാക്കണം.
ചില രാഷ്ട്രീയക്കാര്‍ മൈക്കിലൂടെ വിളിച്ചോതുന്നത് നാം കേട്ടിട്ടുളളത് വയറ്റില്‍ ആഹാരം ഇല്ലാത്ത അവസ്ഥയാണ് വിശപ്പ് എന്നാണ്. ആ അവസ്ഥയില്‍ നമുക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ തോന്നാം. ഒരിക്കല്‍പോലും വിശപ്പ് അറിയാത്ത ആളിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയതാത്വിക ആചാര്യന്‍ കുമാരപിള്ള സാറിന്റെ വിശകലനം പോലെ വയറ്റില്‍ ആഹാരം ഇല്ലാത്ത അവസ്ഥ തന്നെയാണ് വിശപ്പ്.
വിശപ്പിനെക്കുറിച്ച് ഇതില്‍ കൂടുതലായി എതെങ്കിലും നിര്‍വ്വചനങ്ങള്‍ ഉണ്ടോ എന്ന് ഈ ലേഖകന്‍ അന്വേഷിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. അതിന്റെ ഫലമായി ഉദ്ദേശം നൂറ് വര്‍ഷം മുന്‍പ് പ്രസിദ്ധീകരിച്ചിരുന്ന ‘സാരസ്വത മിത്രം’ എന്ന മാസികയില്‍ സി.കെ. എളേടം എന്ന ഒരു വ്യക്തി ‘ഭക്ഷണവും അതിന്റെ ആദ്ധ്യാത്മിക ബന്ധവും’ എന്ന പേരില്‍ ഒരു ലേഖനം എഴുതിയിരുന്നത് വായിക്കാനിടയായി. വളരെ നിഗൂഢമായ തത്വങ്ങള്‍ അടങ്ങുന്നു എന്നുള്ളതുകൊണ്ടും ഇന്ന് നിലനില്‍ക്കുന്ന ഭാഷാശൈലിയുമായി യാതൊരുബന്ധവും ഇല്ലാത്ത ശൈലിയിലായിട്ടുകൂടി വിശപ്പ് എന്ന പദത്തിന് ലേഖകന്‍ നല്‍കിയ നിര്‍വ്വചനം ഗ്രഹിക്കുവാന്‍ കഴിഞ്ഞു.
”ഭക്ഷണേച്ഛാ ഹേതുകമായ വിശപ്പുണ്ടായതുതന്നെ ആത്മാവ് സ്വയമേവ മലിനാശയധാരിയായി പരമാത്മ സ്വതന്ത്രേച്ഛയോടു കൂടിയതായി സംയമനത്തിന്റെയും ഐക്യബോധത്തിന്റെയും മൂലവിച്ഛേദന ഹിംസാകര്‍മ്മം ചെയ്ത് ദേഹോഹം ബുദ്ധി കൈക്കൊണ്ട തോടു കൂടിയാകുന്നു. ആത്മാവിന്റെ അനാശാസ്യമായ സ്വതന്ത്രഗതിയെ തടയുന്നതിലേക്കുള്ള പ്രകൃതിയുടെ ഒരു ദണ്ഡനായുധമാണ് വിശപ്പ്.” ഈ വരികളുടെ അര്‍ത്ഥം ഗ്രഹിക്കുമ്പോള്‍ വിശപ്പിന് ആത്മീയതയുമായി ചില ബന്ധങ്ങള്‍ ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും.
സഹിക്കാനാവാത്ത വിശപ്പ് അനുഭവിക്കുന്ന ഒരു വ്യക്തിയെ സന്തോഷത്തോടുകൂടി നമ്മുടെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുവന്ന് വയറുനിറയെ ഭക്ഷണമൊക്കെ കൊടുത്ത് കുശലാന്വേഷണങ്ങളൊക്കെ നടത്തി മടക്കി അയക്കുമ്പോള്‍ ആ വ്യക്തിക്ക് കിട്ടുന്ന സന്തോഷത്തേക്കാളധികമെന്നും വിലപിടിപ്പുള്ള രത്‌നാഭരണങ്ങളോ പണമോ വസ്തുക്കളോ വസ്ത്രങ്ങളോ ഒക്കെ ലഭിക്കുന്ന വ്യക്തികള്‍ക്ക് ലഭിക്കില്ല. അതിനുള്ള കാരണം മറ്റ് എന്ത് ദാനങ്ങളും നേട്ടങ്ങളും എല്ലാം നമ്മുടെ ശരീരത്തിന് പുറത്തോ ഭൂമിയിലോ ബാങ്കിലോ മറ്റെവിടെയെങ്കിലും ആയിട്ടാണ് നാം സൂക്ഷിക്കുന്നത്. ആഹാരമാവട്ടെ നമ്മുടെ ശരീരത്തിലാണ് ശേഖരിക്കേണ്ടതും സൂക്ഷിക്കേണ്ടതും. പരിമിതമായ അളവുകളോടെയുള്ള ആമാശയത്തിലും അതുകൊണ്ടുതന്നെ കഴിക്കുന്നതിനൊരു പരിധിയുണ്ട്. നമുക്ക് കഴിക്കാവുന്നതിന്റെ പരിധി കഴിയുമ്പോള്‍ നാം മതി എന്ന് പറയുന്നു. അങ്ങനെയാണ് മനുഷ്യനെ തൃപ്തിപ്പെടുത്താവുന്ന ഒരെയോരു ദാനമായി അന്നദാനം മാറുന്നത്. മറ്റുദാനങ്ങള്‍ എല്ലാം ബാഹ്യമായി ശേഖരിക്കപ്പെടുമ്പോള്‍ അന്നദാനം നമ്മുടെ ജീവന്‍ നേരിട്ടാണ് സ്വീകരിക്കുന്നത്. ജീവന്‍ എങ്ങനെയാണ് ദാനം സ്വീകരിക്കുന്നത് എന്ന് നമുക്ക് പ്രഥമദൃഷ്ട്യാ സംശയമുണ്ടാകാം. ജീവനും ആഹാരവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ നാം നല്‍കുന്ന അന്നദാനം ജീവന് നേരിട്ട് നല്‍കുന്ന പോഷണം ആയിത്തന്നെ കാണാം. ഒരു പിതാവ് കഴിക്കുന്ന ആഹാരത്തിന്റെ ഭാഗം തന്നെയാണ് ബീജമായിത്തീരുന്നത്. ഒരു മാതാവ് കഴിക്കുന്ന ആഹാരം തന്നെയാണ് അണ്ഡമായി മാറുന്നതും, ഗര്‍ഭാവസ്ഥയില്‍ ശിശുക്കള്‍ കഴിക്കുന്നതും. അന്നമയ കോശങ്ങളായ അണ്ഡവും ബീജവും തമ്മില്‍ സംയോജിച്ചാല്‍ മാത്രമേ പരമാത്മാവ് ആയിട്ടുള്ള ജീവന് അതില്‍ പ്രവേശിക്കുവാന്‍ കഴിയുകയുള്ളൂ. ചുരുക്കം പറഞ്ഞാല്‍ ആഹാരം ഇല്ലെങ്കില്‍ ജീവനില്ല. ജീവന്‍ ഇല്ലെങ്കില്‍ ആഹാരവും വേണ്ട. പ്രപഞ്ചത്തില്‍ കാണുന്ന സകല ചരാചരങ്ങളും അന്നത്തിന്റെ വിവിധ രൂപങ്ങളാണ്. അങ്ങനെയാണെങ്കില്‍ നാം ആഹാരം കഴിക്കുമ്പോഴും നമ്മുടെ ഉള്ളിലുള്ള ജീവനുതന്നെയാണ് ആഹാരം നല്‍കുന്നത് എന്ന് വരുന്നു. അത് തിരിച്ചറിയുന്നവര്‍ക്ക്് ആഹാരം ഈശ്വരന്‍ ആണെന്ന് ബോദ്ധ്യമാകുന്നു. പ്രാണമയമായ പ്രപഞ്ചത്തിന്റെ പരിണാമം തന്നെ അന്നത്തെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഭക്ഷണത്തിനായി ചില ആചാരക്രമങ്ങളും ഉപചാരങ്ങളും ഒക്കെ വേദങ്ങളും ഉപനിഷത്തുകളും സ്മൃതികളും ഒക്കെ നിഷ്‌കര്‍ഷിക്കുന്നത്.
ഭഗവാന്‍ തന്നെ ഭഗവദ്ഗീതയിലെ കര്‍മ്മയോഗത്തില്‍ ഇതൊക്കെ എത്രമാത്രം വ്യക്തതയോടെയാണ് പറഞ്ഞിരിക്കുന്നതെന്ന് നോക്കുക.
യജ്ഞശിഷ്ടാശിനഃ സന്തോ
മുച്യന്തേ സര്‍വ്വകില്ബിഷൈഃ
ഭുഞ്ജതേ തേ ത്വഘം പാപാ
യേ പചന്ത്യാത്മ കാരണാത്
യജ്ഞങ്ങളെ ദേവന്മാര്‍ക്ക് അര്‍പ്പണം ചെയ്ത് അതിന്റെ ശിഷ്ടമായി ലഭിക്കുന്ന അന്നം ഭുജിക്കുന്നവര്‍ എല്ലാ പാപങ്ങളില്‍ നിന്നും മോചിതരാകുന്നു. എന്നാല്‍ ഏവര്‍ തങ്ങള്‍ക്കു ഭൂജിക്കാന്‍വേണ്ടിമാത്രം പാകം ചെയ്യുന്നുവോ അങ്ങനെയുള്ള ദുരാചാരന്മാര്‍ പാപത്തെത്തന്നെ ഭൂജിക്കുന്നു.
അജ്ഞന്മാര്‍ ഈ സത്യത്തെ മനസ്സിലാക്കാതെ തങ്ങളുടെ ആനന്ദത്തിനുവേണ്ടി മാത്രം വിവിധതരത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ തയ്യാറാക്കുന്നു. പരാശക്തിയെ പ്രസാദിപ്പിക്കുന്നതിനും യജ്ഞങ്ങളെ സമ്പൂര്‍ണ്ണമാക്കുന്നതിനും സഹായിക്കുന്ന ഈ ഭക്ഷണ പദാര്‍ത്ഥം നിസ്സാരമായ ഒന്നല്ല. അത് എല്ലാ ജീവജാലങ്ങളുടേയും ജീവന്‍ നിലനിര്‍ത്തുന്നതായതുകൊണ്ട്, ജഗദീശ്വരന്റെ തന്നെ ചെറുരൂപമാണ്.
അന്നാദ്ഭവന്തി ഭൂതാനി
പര്‍ജ്ജന്യാദന്നസംഭവ:
യജ്ഞാദ് ഭവതി പര്‍ജ്ജന്യ:
യജ്ഞഃ കര്‍മ്മസമുദ്ഭവഃ
കര്‍മ്മ ബ്രഹ്‌മോദ്ഭവം വിദ്ധി
ബ്രഹ്‌മാക്ഷര സമുദ്ഭവം
തസ്മാത് സര്‍വ്വഗതം ബ്രഹ്‌മ
നിത്യം യജ്ഞേ പ്രതിഷ്ഠിതം.
ഒന്നിനും സമയം തികയാത്ത മനുഷ്യര്‍ ഇന്ന് ഇതെല്ലാം ആചരിക്കാന്‍ തയ്യാറാവുമോ? പക്ഷേ മറ്റേതൊരു പൂജാകര്‍മ്മം പോലെയും ധ്യാനം പോലെയും ശ്രദ്ധയോടുകൂടി ചെയ്യേണ്ട ഒരു കര്‍ത്തവ്യമാണ് ആഹാരം കഴിക്കുക എന്നത്. അപ്പോള്‍ മറ്റൊരാളെ കൊണ്ട് ആഹാരം കഴിപ്പിക്കുന്നത് അതിലും ശ്രദ്ധയോടെ ആവണം എന്ന് പ്രത്യകിച്ച് പറയേണ്ടതില്ലല്ലോ. മലയാളക്കരയില്‍ ഉത്സവങ്ങളോട് അനുബന്ധിച്ചും സപ്താഹങ്ങളോടനുബന്ധിച്ചും നടക്കുന്ന അന്നദാനങ്ങള്‍ പലപ്പോഴും മൂല്യാധിഷ്ഠിതമായല്ല നടന്നുവരുന്നത് എന്ന് പറയേണ്ടിവരുന്നു. അന്നദാനം സ്വീകരിക്കുന്നയാളും ദാനം ചെയ്യുന്നയാളും മാനസികമായി ഒരുപാട് തയ്യാറെടുക്കേണ്ടതുണ്ട്. മറ്റ് ഏതൊരുദാനത്തിലും ദാതാവ് ഉയര്‍ന്ന സ്ഥാനത്തും സ്വീകരിക്കുന്നയാള്‍ ഗുണഭോക്താവ് എന്ന നിലയില്‍ ദാതാവിനെക്കാള്‍ താഴെയുള്ള സ്ഥാനത്തുമാണ്. പക്ഷേ അന്നദാനത്തെ സംബന്ധിച്ചിടത്തോളം ദാതാവിന് ഇത്രയും മഹത്തരമായ ഒരു പുണ്യഫലം ലഭിക്കുവാന്‍ അവസരം ഉണ്ടാക്കിക്കൊടുക്കുന്ന ആള്‍ എന്ന നിലയില്‍ ദാനം സ്വീകരിക്കുന്ന വ്യക്തിക്ക് വളരെ ഉന്നതമായ സ്ഥാനമാണ് നല്‍കാറുളളത്. അവര്‍ നമ്മുടെ ദാനം സ്വീകരിക്കുന്നത് വിശപ്പുകൊണ്ട് മാത്രമാവുകയില്ല. യാത്രാവേളകളില്‍ ആയതുകൊണ്ടോ യജ്ഞങ്ങളുമായി ബന്ധപ്പെട്ട അന്നദാനങ്ങളില്‍ പങ്കെടുക്കണമെന്ന് താല്‍പര്യമുള്ളതുകൊണ്ടോ ഒക്കെ ആയിരിക്കാം അന്നദാനം സ്വീകരിക്കുവാനായി നമ്മുടെ മുന്നിലെത്തുന്നത്. മുകളില്‍ പറഞ്ഞ രീതിയില്‍ നടക്കുന്ന അന്നദാനങ്ങളില്‍ വിളമ്പിക്കൊടുക്കുന്നവര്‍ പലരും സന്നദ്ധപ്രവര്‍ത്തകര്‍ മാത്രമാണ്. നടത്തിപ്പുകാരോ സ്‌പോണ്‍സര്‍മാരോ ചിലപ്പോള്‍ ആ ഭാഗത്ത് ഉണ്ടാവാറു പോലുമില്ല. അങ്ങനെ വരുമ്പോള്‍ ഒരു നേരത്തെ ആഹാരത്തിന് ഗതിയില്ലാത്തവരാണ് നമ്മുടെ മുന്നില്‍ വന്ന് നില്‍ക്കുന്നത് എന്ന ധാരണ വിളമ്പുകാരില്‍ ചിലരുടെ ഉള്ളിലെങ്കിലും ഉടലെടുക്കുകയും അതനുസരിച്ച് ഒരു കര്‍ത്തവ്യനിര്‍വഹണം നടത്തുന്നുവെന്ന നിലയില്‍ അന്നം വിളമ്പുകയും ചെയ്യുന്നു. ഫലമോ അന്നം സ്വീകരിക്കുന്നവര്‍ രണ്ടാം തരക്കാരായി മാറുകയും അവര്‍ക്ക് തൃപ്തികരമായി ഭക്ഷണം ലഭിക്കാതിരിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ സ്വീകരിക്കാന്‍ എത്തുന്നവര്‍ തങ്ങളുടെ ഊഴം വരെ കാത്തിരുന്നാല്‍ അന്നം ലഭിക്കുകയില്ല എന്ന സന്ദേഹത്തോടെ ഉള്ളിലും പുറത്തും തിരക്ക് കൂട്ടുന്നു. ഈ തിരക്ക് കൂട്ടലും അന്നദാനത്തിന്റെ മഹത്വം കുറച്ചുകാണിക്കുന്നതാണെന്ന് പറയാതിരിക്കാന്‍ കഴിയുകയില്ല. കുട്ടികള്‍, രോഗികള്‍, കൈക്കുഞ്ഞുമായി വരുന്ന അമ്മമാര്‍, പ്രായമേറിയവര്‍ ഒക്കെയുണ്ടെങ്കില്‍ അവരുടെയൊക്കെ ഭക്ഷണം കഴിഞ്ഞേ നാം കഴിക്കാവൂ എന്നതാണ് ആചാരം. ഇങ്ങനെ ഒരു നിബന്ധന സ്വയം പാലിക്കുവാന്‍ എത്ര പേര്‍ തയാറാകും? ബുഫേ സിസ്റ്റത്തില്‍ പ്ലേറ്റുമായി ക്യൂ നിന്ന് അന്നം സ്വീകരിക്കുന്നത് പാശ്ചാത്യസമ്പ്രദായം ആണെന്ന് മാത്രമല്ല അന്നദാനമെന്ന മഹത്കര്‍മ്മത്തെ അവഹേളിക്കുന്ന പ്രവൃത്തിയുമാണ്. അപ്പോഴത്തെ സമയലാഭവും ജോലി സൗകര്യവും കണക്കിലെടുത്ത് അങ്ങനെയൊക്കെ ഭക്ഷണം വിളമ്പുമ്പോള്‍ അതില്‍ ആത്മീയത നഷ്ടമാവുന്നു. അന്നദാതാവ് പിതൃസ്ഥാനീയനായിട്ടാണ് ഭാരതീയ സംസ്‌കാരത്തില്‍ വാഴ്ത്തപ്പെടുന്നത്. ആ സങ്കല്‍പ്പത്തില്‍ അന്നദാനം നടത്തുകയും സ്വീകരിക്കുകയും ചെയ്യുന്നപക്ഷം മുകളില്‍ ഉന്നയിച്ച ആശങ്കകള്‍ അകലും.
(തുടരും)