പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം ദൂരദര്‍ശനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത രാജീവ് ഗാന്ധി അമ്മയായ ഇന്ദിരാ ഗാന്ധി കൊലചെയ്യപ്പെട്ടിരിക്കുന്നു എന്ന വിവരം ഔദ്യോഗികമായി അറിയിച്ച ശേഷം ഒരു കാര്യം കൂടി പറഞ്ഞിരുന്നു: ”രാജ്യത്തെവിടെയെങ്കിലും ഇതിന്റെ പേരില്‍ അക്രമസംഭവങ്ങളുണ്ടായാല്‍ അതിനേക്കാള്‍ ഇന്ദിരാഗാന്ധിയുടെ ആത്മാവിനെ വേദനിപ്പിക്കുന്ന മറ്റൊന്നുണ്ടാകില്ല.” രാജീവ് ഗാന്ധി ഇങ്ങനെ പറഞ്ഞതിന് പിന്നാലെ തന്നെ കോണ്‍ഗ്രസുകാര്‍ കൊലവിളി തുടങ്ങിയിരുന്നു. ഇന്ദിരയുടെ ഭൗതികദേഹം പൊതുദര്‍ശനത്തിന് വച്ച തീന്‍ മൂര്‍ത്തി ഭവനിനു പുറത്ത് തടിച്ചുകൂടിയ കോണ്‍ഗ്രസുകാര്‍ ചോരയ്ക്ക് പകരം ചോര (ഖൂന്‍ കാ ബദ്‌ല ഖൂന്‍) എന്ന മുദ്രാവാക്യം മുഴക്കി.
1984 ഒക്ടോബര്‍ മുപ്പത്തിയൊന്നിനായിരുന്നു ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത്. നവംബര്‍ ഒന്നു മുതല്‍ നാലു വരെയുള്ള ദിവസങ്ങളില്‍ രാജ്യമെമ്പാടും സിഖുകാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. സര്‍ക്കാരിന്റെ കണക്കനുസരിച്ച് തന്നെ 3350 സിഖുകാര്‍ കൊലചെയ്യപ്പെട്ടു. ദല്‍ഹിയിലാണ് അതിക്രൂരമായ നരഹത്യകള്‍ അരങ്ങേറിയത്. രാജ്യതലസ്ഥാനമായ ദല്‍ഹി സിഖുകാരുടെ ശ്മശാന ഭൂമിയായി മാറി. 1500 ലേറെ പേര്‍ ദല്‍ഹിയില്‍ മാത്രമായി കൊലചെയ്യപ്പെട്ടു. താടിയും തലപ്പാവും ഉള്ളവരെ കണ്ടുകിട്ടുന്നിടത്തുവച്ച് കൊല ചെയ്യുകയായിരുന്നു. എച്ച്.കെ.എല്‍.ഭഗത്തിനെപ്പോലുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ നയിച്ച അക്രമി സംഘങ്ങള്‍ പെട്രോള്‍ നിറച്ച കാനുകളും ഇരുമ്പ് ദണ്ഡുകളുമായി സിഖുകാര്‍ താമസിക്കുന്ന ഇടങ്ങളിലേക്ക് ചെന്ന് വാതിലുകളില്‍ മുട്ടിവിളിച്ച് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തുകയും, മൃതദേഹങ്ങള്‍ ചുട്ടെരിക്കുകയും ചെയ്തു. രാഷ്ട്രപതി ജ്ഞാനി സെയില്‍ സിംഗിന്റെ പ്രസ്സ് സെക്രട്ടറിയായിരുന്ന ത്രിലോചന്‍ സിംഗിന്റെ കാറും അഗ്‌നിക്കിരയാക്കി. മുഗള്‍ ഭരണാധികാരിയായിരുന്ന നാദിര്‍ഷ നടപ്പാക്കിയ കൂട്ടക്കൊലയ്ക്കുശേഷം ദല്‍ഹി കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു കോണ്‍ഗ്രസുകാര്‍ സിഖുകാര്‍ക്കെതിരെ നടത്തിയത്.
വന്‍മരം വീണു ഭൂമി കുലുങ്ങി
സിഖു കൂട്ടക്കൊല നടന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ആയിരക്കണക്കിന് കോണ്‍ഗ്രസുകാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി രാജീവ് ഗാന്ധി നടത്തിയ കുപ്രസിദ്ധമായ പ്രസംഗം ഈ കൂട്ടക്കൊലയില്‍ കോണ്‍ഗ്രസിനും അന്നത്തെ ഭരണസംവിധാനത്തിനുമുള്ള പങ്ക് വ്യക്തമാക്കുന്നതാണ്. പില്‍ക്കാലത്ത് നന്മനിറഞ്ഞവനായി വാഴ്ത്തപ്പെട്ട രാജീവ് കൂട്ടനരഹത്യകളെ പരസ്യമായി ന്യായീകരിക്കുകയായിരുന്നു: ”നമ്മള്‍ ഇന്ദിരാഗാന്ധിയെ ഓര്‍ക്കണം. അവര്‍ എന്തുകൊണ്ട് കൊലചെയ്യപ്പെട്ടു എന്നും ഓര്‍ക്കണം. അവരുടെ കൊലപാതകത്തിന് പിന്നില്‍ ആരാണെന്നും ഓര്‍ക്കണം. ഇന്ദിരാഗാന്ധി കൊലചെയ്യപ്പെട്ടപ്പോള്‍ രാജ്യത്ത് ചിലയിടങ്ങളില്‍ ലഹളകളൊക്കെയുണ്ടായി. ജനങ്ങള്‍ എത്രമാത്രം രോഷാകുലരായിരുന്നു എന്ന് നമുക്കറിയാം. കുറച്ചു ദിവസത്തേക്ക് ഭാരതം കുലുങ്ങുകയാണെന്നു തന്നെ ജനങ്ങള്‍ കരുതി. ഒരു വന്‍മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങുമല്ലോ.” ആയിരക്കണക്കിന് സിഖുകാരെ ആസൂത്രിതമായി കൊലചെയ്തതിനെയാണ് രാജീവ് ഇങ്ങനെ ന്യായീകരിച്ചത്. പ്രധാനമന്ത്രിയായിരുന്ന രാജീവിന്റെ അറിവും സമ്മതവും ഈ കൂട്ടക്കൊലയ്ക്ക് ഉണ്ടായിരുന്നു എന്നു വ്യക്തം.
സിഖുകാരെ കൊലചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ഓഫീസില്‍ നിന്നാണ് വന്നതെന്ന് ഈ കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് നാനാവതി കമ്മീഷനു മുന്‍പാകെ മൊഴി ലഭിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസുകാരെ, പ്രത്യേകിച്ച് രാജീവ് ഗാന്ധിയെ കുറ്റവിമുക്തനാക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച നാനാവതി കമ്മീഷന്‍ ഈ മൊഴിയെ അവഗണിക്കുകയായിരുന്നു. കൂട്ടക്കൊലയില്‍ രാജീവിന് പങ്കില്ല, അതിന് തെളിവില്ല എന്നതായിരുന്നു കമ്മീഷന്റെ നിലപാട്. ‘സിഖുകാരെ ഒരു പാഠം പഠിപ്പിക്കണമെന്ന് തന്റെ ഉദ്യോഗസ്ഥരില്‍ ഒരാളോട് രാജീവ് നിര്‍ദ്ദേശിക്കുകയായിരുന്നുവത്രേ. ഇതിന് തെളിവില്ല. നേരെമറിച്ച് ദല്‍ഹിയിലെ കൂട്ടക്കൊലയില്‍ രാജീവ് ആശങ്കപ്പെട്ടിരുന്നു. ജനങ്ങളോട് ശാന്തരായിരിക്കാനും സമുദായ സൗഹാര്‍ദ്ദം നിലനിര്‍ത്താനും രാജീവ് ആഹ്വാനം ചെയ്യുകയുണ്ടായി. ആക്രമണങ്ങളില്‍ നിന്ന് രക്ഷതേടി ഫോണില്‍ വിളിച്ചപ്പോള്‍ പോലീസിനെ കിട്ടിയില്ലെന്ന പരാതികളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ പോലും രാജീവ് നിര്‍ദ്ദേശിക്കുകയുണ്ടായത്രേ. ഒക്ടോബര്‍ ഒന്നിനുതന്നെ പ്രശ്‌നബാധിത പ്രദേശങ്ങള്‍ രാജീവ് സന്ദര്‍ശിക്കുകയുണ്ടായി. ഇതില്‍ നിന്നൊക്കെ ഒരു കാര്യം വ്യക്തമാണ്, രാജീവ് ഗാന്ധിക്കോ ഏതെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കോ കൂട്ടക്കൊലയില്‍ പങ്കുണ്ടെന്നതിന് യാതൊരു തെളിവുമില്ല.’ സത്യത്തിനും നീതിക്കും വസ്തുതകള്‍ക്കും സാമാന്യബുദ്ധിക്കും നിരക്കാത്തതായിരുന്നു കമ്മീഷന്റെ ഈ കണ്ടെത്തലുകള്‍.
യഥാര്‍ത്ഥത്തില്‍ സിഖു കൂട്ടക്കൊലയില്‍ രാജീവിന്റെ പങ്ക് വ്യക്തമാക്കുന്നതായിരുന്നു അതിനെ ന്യായീകരിച്ചുകൊണ്ടു നടത്തിയ പ്രസംഗം. സമാധാനമല്ല, അക്രമമാണ് ഈ ഭരണാധികാരി ആഗ്രഹിച്ചതെന്നതിന് ഈ പ്രസംഗം തെളിവാണ്. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളൊന്നും അക്രമങ്ങളില്‍ പങ്കെടുത്തിട്ടില്ല എന്ന നാനാവതി കമ്മീഷന്റെ കണ്ടെത്തലുകള്‍ ശുദ്ധ നുണയായിരുന്നു. പിന്നീടുള്ള അന്വേഷണങ്ങളുടെ ഫലമായി പല കോണ്‍ഗ്രസ് നേതാക്കളും കേസില്‍ പ്രതികളായി. എച്ച്.കെ. എല്‍. ഭഗത്, ലളിത് മാക്കന്‍, ജഗദീഷ് ടൈറ്റ്‌ലര്‍, സജ്ജന്‍ കുമാര്‍, കമല്‍നാഥ് എന്നിവരൊക്കെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളായിരുന്നു. ഇവര്‍ രാജീവ് ബ്രിഗേഡ് എന്നറിയപ്പെടുന്ന സംഘത്തില്‍പ്പെട്ടവരും ആയിരുന്നു. ഇവരെ സംരക്ഷിക്കാന്‍ കഴിയാവുന്നതൊക്കെ കോണ്‍ഗ്രസ് ചെയ്യുകയുണ്ടായി. രാജീവ് ഗാന്ധിയുടെ പങ്ക് പുറത്തുവരാതിരിക്കാന്‍ കൂടിയായിരുന്നു ഇത്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമാണ് അക്രമങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും, അത് വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാലാണെന്നും ന്യായീകരിക്കുകയാണ് നാനാവതി കമ്മീഷന്‍ ചെയ്തത്. വളരെ വിചിത്രമായ നടപടിയായിരുന്നു ഇത്.
ഖുഷ്‌വന്ത് സിംഗും റെബിറോയും
നാനാവതി കമ്മീഷനു മുന്‍പാകെ ഹാജരായി വിഖ്യാത എഴുത്തുകാരന്‍ ഖുഷ്‌വന്ത് സിംഗും മൊഴി നല്‍കുകയുണ്ടായി. ”1984 ഒക്‌ടോബര്‍ 31. അംബാസഡര്‍ ഹോട്ടലിനു സമീപമുള്ള എന്റെ വസതിയില്‍നിന്ന് ഞാന്‍ പുറത്തുവന്നു. ഗേറ്റിനോട് ചേര്‍ന്നുള്ള റോഡില്‍ കണ്ടത് സിഖുകാരനായ ഒരാളുടെ കാര്‍ കത്തിക്കുന്നതാണ്. പത്ത് യാര്‍ഡ് അകലെ 30 പേരടങ്ങുന്ന സായുധരായ പോലീസ് സംഘമുണ്ടായിരുന്നു. ഒരു സബ് ഇന്‍സ്‌പെക്ടറും. ടാക്‌സി കത്തിക്കുന്നത് തടയാന്‍ ഈ പോലീസുകാര്‍ യാതൊന്നും ചെയ്തില്ല” എന്നാണ് ഖുഷ്‌വന്ത് സിംഗ് പറഞ്ഞ്. കാര്‍ കത്തിക്കുന്നത് കണ്ട ഹിന്ദുക്കളായ അയല്‍ക്കാര്‍ അക്രമിസംഘത്തിന്റെ കണ്ണില്‍പ്പെട്ടാല്‍ ജീവന്‍ അപകടത്തിലാവുമെന്നും, വീടിനുള്ളിലേക്ക് കയറിപ്പോകണമെന്നും തന്നോട് പറഞ്ഞതായും ഖുഷ്‌വന്ത് സിംഗ് മൊഴി നല്‍കി. ജാഗ്രത പാലിക്കണമെന്നും അക്രമികള്‍ ലക്ഷ്യമിട്ടിട്ടുള്ള ആളാണെന്നും ഒരു സുഹൃത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും ഖുഷ്‌വന്ത് സിംഗ് പറയുകയുണ്ടായി. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ പ്രതിഷേധിച്ച് ഖുഷ്‌വന്ത് സിംഗ് പത്മഭൂഷണ്‍ തിരിച്ചു നല്‍കിയിരുന്നു.
അക്രമികള്‍ തന്റെ വീടിനുള്ളിലേക്ക് വരുന്നതായി മരുമകന്‍ അറിയിച്ചുവെന്നും, സഹായത്തിനായി രാഷ്ട്രപതി സെയില്‍സിംഗിനെ ഫോണില്‍ വിളിച്ചുവെന്നും ഖുഷ്‌വന്ത് സിംഗ് പറയുകയുണ്ടായി. പിന്നീട് വിദേശകാര്യ സെക്രട്ടറിയായ സല്‍മാന്‍ ഹൈദറാണ് ഖുഷ്‌വന്ത് സിംഗിന്റെ മരുമകനെ ഈ വിവരം അറിയിച്ചത്. രാഷ്ട്രപതിയോട് സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും, ഏതെങ്കിലും ഹിന്ദു വീട്ടില്‍ അഭയം തേടാന്‍ രാഷ്ട്രപതി തന്നെ ഉപദേശിച്ചതായി സെക്രട്ടറി അറിയിക്കുകയാണുണ്ടായതെന്നും ഖുഷ്‌വന്ത് സിംഗ് വെളിപ്പെടുത്തുകയുണ്ടായി. ”ഞാ ന്‍ എന്റെ സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥിയായി മാറിയതുപോലെ തോന്നി. നാസി ജര്‍മനിയിലെ ഒരു ജൂതനാണ് ഞാനെന്നു തോന്നി.” ഇതായിരുന്നു ഖുഷ്‌വന്ത് സിംഗിന്റെ വാക്കുകള്‍.
കേസില്‍ ആരോപണവിധേയനായിരുന്ന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ രക്ഷിക്കാന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ശ്രമിച്ച കാര്യം പ്രമുഖ പോലീസ് ഉദ്യോഗസ്ഥനായിരുന്ന റോബര്‍ട്ട് റെബിറോ വെളിപ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാന്റെ പിന്തുണയോടെ പഞ്ചാബില്‍ നടന്ന ഭീകരവാദത്തെ അടിച്ചമര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ച ആളാണ് റെബിറോ.”പഞ്ചാബിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി. ഇന്ദിരാഗാന്ധിയുടെവധത്തെ തുടര്‍ന്ന് ദല്‍ഹിയില്‍ നടന്ന സിഖ് കൂട്ടക്കൊലയില്‍ അവര്‍ വല്ലാതെഅസ്വസ്ഥരാണ്. കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ രാഷ്ട്രീയക്കാരെയും മറ്റും എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യാത്തത് എന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ എനിക്ക് പ്രയാസമുണ്ടായി. ശരിയായി അന്വേഷണം നടത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലെന്ന കാര്യം എനിക്ക് അവരോട് പറയാന്‍ കഴിയുമായിരുന്നില്ലല്ലോ” എന്നാണ് പോലീസ് ഉദ്യോഗസ്ഥനും പഞ്ചാബ് ഭീകരവാദത്തെ അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‍കുകയും ചെയ്ത കെ.പി.എസ്.ഗില്ലുമായി ചേര്‍ന്ന് എഴുതിയ’ബുള്ളറ്റ് ഫോര്‍ ബുള്ളറ്റ്’ എന്ന പുസ്തകത്തില്‍ റെബിറോ പറയുന്നത്.
പ്രധാനമന്ത്രി വിളിച്ച ഒരു ഉന്നതതല യോഗത്തില്‍ റെബിറോ ഈ പ്രശ്‌നം ഉന്നയിച്ചു. സിഖ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നിയമനടപടികള്‍ എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞു. ”ആദ്യം രാജീവ് ഗാന്ധി അതിനോട് പ്രതികരിച്ചില്ല. പ്രശ്‌നം റെബിറോ മൂന്നാമതും ഉന്നയിച്ചപ്പോള്‍ പഞ്ചാബ് ഗവര്‍ണര്‍ എസ്. എസ്. റേ ഇടപെട്ടു. പ്രധാന മന്ത്രിയുടെ സാന്നിധ്യത്തില്‍ ഈ പ്രശ്‌നം ഇനിയും ഉന്നയിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു” എന്നാണ് റെബിറോ എഴുതിയിട്ടുള്ളത്. പ്രധാനമന്ത്രി പറഞ്ഞിട്ടാണോ എസ്.എസ്. റേ തന്നോട് ഇങ്ങനെ പറഞ്ഞത്, അതോ പ്രധാനമന്ത്രിക്ക് ഇഷ്ടപ്പെടില്ല എന്നു കരുതി റേ സ്വന്തം നിലയ്ക്ക് അങ്ങനെ പറഞ്ഞതാണോ എന്നു വ്യക്തമല്ലെന്നും റെബിറോ പറയുന്നുണ്ട്.
ഭീകരവാദത്തിനെതിരെ പോരാടുന്ന ആളെന്ന നിലയ്ക്ക് പ്രശ്‌നം ഇവിടെ അവസാനിപ്പിക്കാന്‍ റെബിറോ തയ്യാറല്ലായിരുന്നു. എസ്.എസ്. റേ പങ്കെടുക്കാതിരുന്ന ദല്‍ഹിയിലെ ഒരു യോഗത്തില്‍ വീണ്ടും ഇക്കാര്യം റെബിറോ ഉന്നയിച്ചു. ഇതോടെ രാജീവ് ഗാന്ധി ക്ഷുഭിതനായി. ഈ പ്രശ്‌നം ആവര്‍ത്തിച്ച് ഉന്നയിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ല. വ്യാജമായ ചില ആരോപണങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെതിരെ നിയമനടപടിയെടുക്കുന്നതിനോട് താന്‍ യോജിക്കുന്നില്ലെന്നും രാജീവ് പറഞ്ഞു. സജ്ജന്‍ കുമാര്‍ എല്ലാ സമയവും തന്റെ അമ്മയുടെ മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നുവെന്നും, ഇത് തനിക്ക് നേരിട്ട് ബോധ്യപ്പെട്ട കാര്യമാണെന്നും രാജീവ് പറഞ്ഞു. രാജീവ് നിരപരാധിയായി പ്രഖ്യാപിച്ച ഇതേ സജ്ജന്‍ കുമാറിനെയാണ് പിന്നീട് കോടതി കുറ്റക്കാരനായി കണ്ടത്!
മന്‍മോഹന്റെ കുറ്റസമ്മതം
രാജീവ് ഗാന്ധിയുടെ മൗനസമ്മതത്തോടെയാണ് കൂട്ടക്കൊല നടന്നതെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍തന്നെ പറയാതെ പറയുകയുണ്ടായി. പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗ് ഇവരില്‍ ഒരാളാണ്. മുന്‍ പ്രധാനമന്ത്രി ഐ.കെ. ഗുജ്‌റാളിന്റെ ജന്മശതാബ്ദി ദിനത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിച്ച മന്‍മോഹന്‍ സിംഗ് പറഞ്ഞത് ഇങ്ങനെയാണ്: ”1984 ലെ ദുഃഖകരമായ സംഭവങ്ങള്‍ക്ക് തുടക്കമിട്ട ദിവസം വൈകുന്നേരം തന്നെ ഗുജ്‌റാള്‍ജി അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന പി.വി. നരസിംഹറാവുവിനെ സന്ദര്‍ശിച്ച് സ്ഥിതിവിശേഷം ഗുരുതരമാണെന്നും, സര്‍ക്കാര്‍ എത്രയും വേഗം സൈന്യത്തെ വിളിക്കണമെന്നും പറഞ്ഞിരുന്നു. ഈ ഉപദേശം അനുസരിച്ചിരുന്നെങ്കില്‍ 1984 ലെ കൂട്ടക്കൊലകള്‍ ഒഴിവാക്കാമായിരുന്നു എന്നാണ് മന്‍മോഹന്‍ സിംഗ് പറഞ്ഞത്. ഒരു സിഖുകാരന്‍ എന്ന നിലയ്ക്കുള്ള മനസ്സാക്ഷിക്കുത്തുകൊണ്ടായിരിക്കാം മന്‍മോഹന്‍ ഇത്രയെങ്കിലും പറഞ്ഞത്.
സിഖ് കൂട്ടക്കൊല സംബന്ധിച്ച് നടുക്കുന്ന വിവരങ്ങള്‍ പലതും പുറത്തുവരികയും, ചില കോണ്‍ഗ്രസ് നേതാക്കള്‍ കേസില്‍ പ്രതികളാവുകയും ശിക്ഷിക്കപ്പെടുകയുമൊക്കെ ചെയ്തപ്പോള്‍ നിവൃത്തിയില്ലാതെ അന്നത്തെ സംഭവങ്ങളില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവര്‍ത്തിക്കാറുണ്ട്. ഇക്കൂട്ടരുടെ മുഖംമൂടിയാണ് മന്‍മോഹന്റെ കുറ്റസമ്മതം വലിച്ചു കീറിയത്.
ഐ.കെ.ഗുജ്‌റാള്‍ ആശങ്കിച്ചതുതന്നെയാണ് നടന്നതും. സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് അറിഞ്ഞിട്ടും സൈന്യത്തെ വിളിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായില്ല. പ്രധാനമന്ത്രി രാജീവ് അതിന് നിര്‍ദ്ദേശം കൊടുത്തതുമില്ല. മൂന്നു ദിവസമാണ് നരനായാട്ടുകള്‍ നിര്‍ബാധം നടന്നത്. കാരണം രാജീവിന്റെ ഭാഷയില്‍ പറഞ്ഞാല്‍, സിഖുകാരെ ഒരുപാഠം പഠിപ്പിക്കണമായിരുന്നുവല്ലോ. ഇതിനാണ് സിഖുകൂട്ടക്കൊല ആരംഭിച്ചിട്ടും അനങ്ങാപ്പാറ നയം തുടര്‍ന്നത്. അത് നിര്‍ത്തണമെന്ന ഒരു ഉദ്ദേശ്യവും കോണ്‍ഗ്രസ് സര്‍ക്കാരിനും പ്രധാനമന്ത്രി രാജീവിനും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, അക്രമ സംഭവങ്ങളില്‍ പ്രതിക്കൂട്ടില്‍ നിന്നവര്‍ക്ക് പിന്നീട് മുഖ്യമന്ത്രി പദം പോലും കോണ്‍ഗ്രസ് നല്‍കി.
ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് സിഖുകാരെ കൂട്ടക്കൊല ചെയ്തത് ‘ഹിന്ദു തീവ്രവാദികള്‍’ ആണെന്ന ഒരു പ്രചാരണം കോണ്‍ഗ്രസിന്റെ ആശീര്‍വാദത്തോടെ ചില കോണുകളില്‍ നിന്ന് നടത്തുകയുണ്ടായി. വിദേശ മാധ്യമങ്ങളും ഇത് ഏറ്റുപിടിച്ചു. കോണ്‍ഗ്രസിന്റെ തനിനിറം പുറത്തറിഞ്ഞത് മറച്ചുപിടിക്കാനായിരുന്നു ഇത്. ഈ നുണപ്രചാരണത്തെക്കുറിച്ച് എല്‍. കെ. അദ്വാനി ‘മൈ കണ്‍ട്രി മൈ ലൈഫ്’ എന്ന ആത്മകഥയില്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: ”മോഗയില്‍ ഭീകരര്‍ നടത്തിയ അത്യന്തം പൈശാചികമായ ഒരു സംഭവം ഞാന്‍ ഓര്‍ക്കുകയാണ്. 1989 ജൂണ്‍ 25ന് ആര്‍എസ്എസ് സ്വയംസേവകര്‍ നിത്യ ശാഖ നടത്തുകയായിരുന്ന നെഹ്‌റു പാര്‍ക്കിലേക്ക് മോട്ടോര്‍ ബൈക്കുകളില്‍ കടന്നുവന്ന ഖാലിസ്ഥാന്‍ ഭീകരര്‍ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച ശേഷം തീര്‍ത്തും വിവേചനരഹിതമായി വെടിയുതിര്‍ക്കുകയായിരുന്നു. 27 സ്വയംസേവകരാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. മോഗയിലും മറ്റു നഗരങ്ങളിലും ഹിന്ദു-സിഖ് കലാപങ്ങള്‍ ഉണ്ടാക്കുകയെന്നതായിരുന്നു ഭീകരരുടെ ദുഷ്ടലാക്ക്. എന്നാല്‍ ഇതിനെ തുടര്‍ന്ന് ഒരു അനിഷ്ട സംഭവവും ഉണ്ടാവാതിരിക്കാന്‍ ആര്‍എസ്എസ്- ബിജെപി നേതൃത്വം ശ്രമിച്ചു. ഞാന്‍ മോഗ സന്ദര്‍ശിക്കുകയും അത്യന്തം പ്രകോപനപരമായ സംഭവമുണ്ടായിട്ടും സംയമനം പാലിച്ച ഹിന്ദു-സിഖ് കുടുംബങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
”കലാപകലുഷിതമായ ആ നാളുകളില്‍ ഹിന്ദു- സിഖ് ഐക്യം സംരക്ഷിക്കാന്‍ ആര്‍എസ്എസും ബിജെപിയും വഹിച്ച പങ്ക് എന്താണെന്നു പറയാന്‍ എനിക്ക് പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഖുഷ്‌വന്ത് സിംഗിന്റെ വാക്കുകള്‍ ഉദ്ധരിക്കുകയേ വേണ്ടൂ. ”1984 ല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അക്രമങ്ങള്‍ കുത്തിപ്പൊക്കുകയും, 3000 ലേറെ പേരെ കൊന്നൊടുക്കുകയും ചെയ്തു. വിഷമകരമായ ആ നാളുകളില്‍ അത്യന്തം ധീരതയോടെ സിഖുകാരെ സംരക്ഷിച്ചതിന് ഞാന്‍ നന്ദിപറയേണ്ടത് ആര്‍എസ്എസിനോടും ബിജെപിയോടുമാണ്. ദല്‍ഹിയില്‍ അടല്‍ ബിഹാരി വാജ്‌പേയ് തന്നെ പലയിടങ്ങളിലും നേരിട്ട് രംഗത്തിറങ്ങി പാവപ്പെട്ട ടാക്‌സി ഡ്രൈവര്‍മാരെ മരണത്തില്‍നിന്ന് രക്ഷിക്കുകയുണ്ടായി.”
കോണ്‍ഗ്രസുകാരുടെ നരനായാട്ടില്‍ 3350 സിഖുകാര്‍ കൊലചെയ്യപ്പെട്ടു എന്നായിരുന്നു സര്‍ക്കാര്‍ കണക്കെങ്കിലും 8000 നും 17000 നും ഇടയ്ക്ക് സിഖുകാര്‍ക്ക് ജീവന്‍ നഷ്ടമായി എന്നാണ് അനൗദ്യോഗിക കണക്ക്. ഇതൊരു സാധാരണ അക്രമമായിരുന്നില്ല. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ചിലിയിലും അര്‍ജന്റീനയിലും ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലും മറ്റും നടന്നതുപോലുള്ള വംശീയ ഉന്മൂലനമായിരുന്നു. ഈ രാജ്യങ്ങളിലെ ഭരണാധികാരികള്‍ പില്‍ക്കാലത്ത് വംശീയ കൂട്ടക്കൊലകള്‍ നടന്നതായി സമ്മതിക്കുകയും അതില്‍ മാപ്പുപറയുകയും ചെയ്യുകയുണ്ടായി. എന്നാല്‍ തെളിവുകള്‍ ധാരാളമുണ്ടായിട്ടും കോണ്‍ഗ്രസ് പാര്‍ട്ടിയും അവരുടെ സര്‍ക്കാരുകളും ഇങ്ങനെ ചെയ്തില്ല.
(തുടരും)