Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ദുര്‍വ്യാഖ്യാനിക്കപ്പെടുന്ന ആര്യശബ്ദം (അന്തര്‍ദേശീയതയും ഹിന്ദുത്വ ദേശീയതയും 9)

കെ.കെ.വാമനന്‍

Print Edition: 24 May 2024

മാക്‌സ്മുള്ളര്‍ ആണ് 1653-ല്‍ ആദ്യമായി ആര്യന്‍ എന്ന പദത്തെ വംശീയമായ അര്‍ത്ഥത്തില്‍ ഇംഗ്ലീഷ്ഭാഷയിലേക്കു കൊണ്ടുവന്നതെന്ന് ജൂലിയന്‍ ഹക്‌സിലി തന്റെ ‘റെയ്‌സ് ഇന്‍ യൂറോപ്പ്’ എന്ന പുസ്തകത്തില്‍ വിലപിക്കുന്നു. അത് തീവ്രദേശീയവാദികളുടെയും ഉത്സുകരായ ചരിത്രകാരന്മാരുടെയും ഭാവനകളെ ഉദ്ദീപ്തമാക്കുകയും അവര്‍ ആര്യന്‍വംശത്തെപ്പറ്റി വര്‍ണ്ണശബളമായ വിശദീകരണങ്ങള്‍ നല്‍കുകയും ചെയ്തു. ശാസ്ത്രജ്ഞരുടെയും മാനുഷികമൂല്യവാദികളുടെയും, ആര്യന്‍ വംശത്തിന്റെ പ്രത്യേകതകള്‍ വിശദീകരിക്കുവാന്‍ കഴിയുമോ എന്ന വെല്ലുവിളികളെ നേരിടേണ്ടി വന്നപ്പോള്‍, മുപ്പത്തിയഞ്ചുവര്‍ഷത്തിനു ശേഷം, വിചക്ഷണനായ മാക്സ്മുള്ളര്‍, 1888-ല്‍, വംശീയാര്‍ത്ഥത്തിലല്ല സാധര്‍മ്മ്യമുള്ള കുറെ ഭാഷകളുടെ കൂട്ടം എന്ന അര്‍ത്ഥത്തിലാണ് താന്‍ ആ പദത്തെ പ്രയോഗിച്ചത് എന്ന ശക്തവും വ്യക്തവുമായ വിശദീകരണം നല്‍കുകയുണ്ടായി. മാക്‌സ്മുള്ളറുടെ വിശദീകരണം ഇപ്രകാരമായിരുന്നു – ”നിറവും രക്തവും എന്തുതന്നെയായാലും ആര്യന്‍ ഭാഷ സംസാരിക്കുന്നവരാണ് ആര്യന്മാര്‍. ആര്യന്മാര്‍ എന്നവരെ വിളിക്കുന്നത് അവരുടെ ഭാഷയുടെ വ്യാകരണം ആര്യന്‍ ആയതുകൊണ്ടാണ്, മറ്റൊരര്‍ത്ഥത്തിലുമല്ല. ഞാന്‍ ആര്യന്‍ എന്നു പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് രക്തമോ, എല്ലോ, തലമുടിയോ, തലയോട്ടിയോ അല്ല തികച്ചും ആര്യന്‍ഭാഷ സംസാരിക്കുന്നവരെന്നു മാത്രമാണ് എന്നു വീണ്ടും വീണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം, ഡോലിക്കോസഫാലിക് ഡിക്ഷണറിയെക്കുറിച്ചോ ബ്രാക്കിസെഫാലിക് വ്യാകരണത്തെക്കുറിച്ചോ (രണ്ടും മനുഷ്യന്റെ തലയോട്ടിയുടെ ആകൃതിയെ വിശദമാക്കുന്ന ശരീരശാസ്ത്രഭാഗം) പറയുന്ന ലിംഗ്വിസ്റ്റിനെപ്പോലെ (ഭാഷാശാസ്ത്രജ്ഞന്‍), ആര്യന്‍ വംശം, ആര്യന്‍ രക്തം, കണ്ണുകള്‍, തലമുടി എന്നെല്ലാം പറയുന്ന ഒരു വംശശാസ്ര്തജ്ഞന്‍ (എത്‌നോളജിസ്റ്റ്) പാപിയാണ്.”

പക്ഷേ, ആര്യവംശത്തെ ചൊല്ലി നടന്ന ചൂടുപിടിച്ച വാഗ്വാദങ്ങള്‍ക്കിടയില്‍ മാക്സ്മുള്ളറുടെ വിശദീകരണം പ്രതീക്ഷിച്ച ഫലം ഉണ്ടാക്കിയില്ല. ആര്യന്‍വാദത്തെ ആത്മാര്‍ത്ഥമായി വിശ്വസിച്ച പലരും ആര്യന്മാരുടെ യഥാര്‍ത്ഥദേശം അന്വേഷിച്ചുപോയി. എത്‌നോളജിയുടെയും ഫിലോളജിയുടെയും സക്രിയവിദ്യാര്‍ത്ഥിയായിരുന്ന ഡോക്ടര്‍ റോബര്‍ട്ട് ഗോള്‍ഡന്‍ ലാത്തം, 1851-നു ശേഷം, പടിഞ്ഞാറുഭാഗത്തുള്ള അവ്യക്തമായ ഏതോ പ്രദേശമാണെന്നു കണ്ടെത്തി, 1887-ല്‍ പ്രൊഫസര്‍ ഏ.എച്ച്.സെയ്‌സ്, മാഞ്ചസ്റ്ററിലെ ബ്രിട്ടീഷ് അസോസിയേഷനുവേണ്ടി ചെയ്ത ആന്ത്രോപ്പോളജി സംബന്ധമായ തന്റെ പ്രഭാഷണത്തില്‍, ആര്യന്‍ ഭാഷകളുടെ തൊട്ടില്‍ യൂറോപ്പാണെന്ന് അവകാശപ്പെട്ടു. സ്വീറ്റ് ഹെന്ററി പറയുന്നത് ആര്യന്‍ ആദിമമാതൃക സ്വീഡനിലെ ഗ്രാമജില്ലകളില്‍ വിശ്വസ്തതയോടെ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നു എന്നാണ്. ഹിസ്റ്ററി ഓഫ് ലാംഗ്വേജസ് എന്ന തന്റെ പുസ്തകത്തില്‍ ഇദ്ദേഹം പറയുന്നു- അവര്‍ ഏഷ്യന്‍വംശം ആയിരുന്നു എന്നുമാത്രമല്ല യൂറോപ്പിലെ ആദിമനിവാസികളായ ശിലായുഗത്തിലെ പ്രാകൃതരുടെ (സാവേജസ്) പിന്‍മുറക്കാരുമായിരുന്നുവെന്നും എല്ലാ തെളിവുകളും ഏതാണ്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. പക്ഷേ അവസാനം സ്വീറ്റ്‌ഹെന്റ്‌റി പറയുന്നത് ആര്യന്മാരുടെ തൊട്ടുമുമ്പുള്ള തലമുറ ഒരു സങ്കര വംശമായിരുന്നു എന്നുമാണ്. അതിനാല്‍ ചില വംശശാസ്ത്രജ്ഞരും ഭാഷാശാസ്ത്രജ്ഞരും പാശ്ചാത്യവംശലക്ഷണവും ആര്യന്‍ ഭാഷയുടെ പ്രത്യേകതകളും ചേര്‍ക്കാനുതകുന്ന തരത്തിലുള്ള കുറിയ തലയുള്ള ആര്യന്‍ ജനതയെ സൃഷ്ടിക്കാന്‍ പരിശ്രമിച്ചു. ഭാഷാപരമായി ആര്യന്‍ എന്നു കരുതാവുന്ന പല സമൂഹങ്ങളും വംശപരമായി ഒന്നാകണമെന്നില്ല, അതുകൊണ്ട് ആര്യന്‍ വംശം എന്നത് തികച്ചും സാങ്കല്‍പ്പികം മാത്രമാണെന്ന് പ്രൊഫസര്‍ കിര്‍ച്ചോവ് തീര്‍ത്തു പറയുന്നു. ശാസ്ത്രീയമായി ആര്യന്‍ എന്ന പദം ദ്രവീഡിയന്‍ എന്നതുപോലെ ഭാഷാപരമാണ്, വംശപരമല്ല, പക്ഷേ സര്‍വസാധാരണമായി ആര്യന്‍ ഭാഷ സംസാരിക്കുന്ന ഒരു ജനത എന്നര്‍ത്ഥം അതിനു വന്നുചേര്‍ന്നു എന്നു ഡബ്ല്യു. എച്.മോര്‍ലാന്റും പറയുന്നു.

ഈ ആര്യന്‍വിവാദം വംശത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ മാത്രം ഒതുങ്ങിനിന്നില്ല. മറിച്ച് അവരുടെ യഥാര്‍ത്ഥ മൂലദേശത്തെക്കുറിച്ചും കൂടി ആയിരുന്നു. ‘ഓണ്‍ ദി ഒറിജിന്‍ ഓഫ് ദി ആര്യന്‍സ്’ എന്ന തന്റെ പുസ്തകത്തില്‍ കാനണ്‍ ഐസക് ടെയ്‌ലര്‍ ഇങ്ങനെ പറയുന്നു-വേദത്തില്‍ പറയുന്ന പക്ഷിമൃഗാദികള്‍ സൂചിപ്പിക്കുന്നത് ആര്യന്മാര്‍ മിതോഷ്ണ (ടെംപറേറ്റ്) മേഖലാനിവാസികള്‍ ആയിരുന്നു എന്നതാണ്. ട്യൂടോണിക്-ആര്യനിസത്തിന്റെയും കെല്‍ടിക് ആര്യന്‍വാദത്തിന്റെയും വക്താക്കളായ പണ്ഡിതര്‍ ഇരുകൂട്ടരും ആര്യന്മാരുടെ മൂലവാസസ്ഥലം ചൂണ്ടിക്കാണിക്കുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. മാക്സ്മുള്ളര്‍ക്ക് അത് ലോകത്തിന്റെ ഏതു ഭാഗത്തായാലും സ്വീകാര്യമായിരുന്നു.

ഇന്ത്യന്‍ പണ്ഡിതരില്‍ ബാലഗംഗാധരതിലകന്‍ ആകട്ടെ ഗോര്‍ഡന്‍ ലാത്തം, ഹെന്ററി സ്വീറ്റ് എന്നിവരുടെ പാത പിന്തുടര്‍ന്നതായി തോന്നുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ആ സ്ഥലം ആറുമാസം തുടര്‍ച്ചയായി ഇരുട്ട് ചൂഴ്ന്നു നില്‍ക്കുന്ന ധ്രുവപദേശമായിരുന്നു. ജ്യോതിര്‍ഗണിതസംബന്ധമായ ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആര്യന്‍ സാഹചര്യത്തെ സംബന്ധിച്ച് വേദത്തില്‍ കൊടുത്തിരിക്കുന്ന വിശദീകരണം ധ്രുവ പ്രദേശത്തിന്റെയും സമീപസ്ഥലങ്ങളുടെയും പ്രത്യേകതകളുമായി പൊരുത്തപ്പെടുന്നതാണെന്ന നിഗമനത്തില്‍ തിലകന്‍ എത്തിച്ചേരുന്നു.
വ്യാകരണം അനുസരിച്ച് ആര്യന്‍ എന്നാല്‍ നിലം ഉഴുകുന്ന, കിളക്കുന്ന ആളുകള്‍ എന്നാണര്‍ത്ഥം. ആര്യന്‍സിദ്ധാന്തത്തെ സ്വീകരിക്കുന്നവര്‍ കരുതുന്നത് ഇപ്രകാരമാണ് – ഇക്കൂട്ടര്‍ പശു, ആട് എന്നിവയെ വളര്‍ത്തിയിരുന്നു. രഥം വലിക്കാനും നിലമുഴാനും കുതിരകളെ മെരുക്കിയെടുത്തിരുന്നു. യജുര്‍വേദത്തിലും മാധവാചാരൃര്‍ എഴുതിയ ഭാഷ്യത്തിലും കാണുന്ന വിവരണം അനുസരിച്ച് കുതിരകള്‍ക്ക് ആര്യന്മാരുടെ ജീവിതത്തില്‍ വലിയ പ്രാധാന്യം ഉണ്ടായിരുന്നു. യാഗത്തിലെ ബലിമൃഗമായും മറ്റും അവയെ ഉപയോഗിച്ചിരുന്നു. ആടിനും പശുവിനും ധ്രുവപ്രദേശത്തു ജീവിക്കാന്‍ സാധ്യമല്ല. കുതിരയ്ക്ക് ഒട്ടും സാധിക്കുകയില്ല. അതുകൊണ്ട് ഡോക്ടര്‍ ബി. ആര്‍. അംബേദ്കര്‍ തിലകന്റെ നിഗമനത്തെ സ്വീകരിക്കാന്‍ കഴിയുകയില്ലെന്ന് ചൂണ്ടിക്കാണിച്ചു.

ജെ.സി.പവല്‍-പ്രൈസ് ഇപ്രകാരം പറയുന്നു-ആര്യന്മാരുടെ യഥാര്‍ത്ഥ മാതൃദേശം എവിടെയായിരുന്നു എന്നു നമുക്കറിയില്ല. ആര്യാവര്‍ത്തം എന്ന പഞ്ചാബ് പോലും കേവലം സങ്കല്‍പത്തിലും പ്രഭാഷണങ്ങളിലും മാത്രമാണ് ആര്യനായിരുന്നത്. കാരണം ആര്യന്മാര്‍ ഒരേ ഭാഷയോ, സാധര്‍മ്മ്യമുള്ള ഭാഷകളോ സംസാരിച്ചിരുന്നവരുടെ ഒരു മിശ്രണം ആയിരുന്നു, ആണ്. ആര്യാവര്‍ത്തത്തിന്റെ കേന്ദ്രം ഗംഗാസമതലത്തിലേക്ക് നീങ്ങി എന്നാണ് പില്‍ക്കാലത്തെ വേദഭാഗങ്ങള്‍ കാണിക്കുന്നതും.

ആര്യന്‍ എന്ന പദം തന്നെ അതിന്റെ അര്‍ത്ഥം പല സ്ഥലത്തും പലര്‍ക്കും പല തരത്തിലാണെന്നതിനാല്‍ തെറ്റിദ്ധരിക്കപ്പെടാന്‍ എളുപ്പമുള്ളതാണ്. റാല്‍ഫ്. ടി.എച്. (Manley തര്‍ജ്ജിമ ചെയ്ത 928 (ആകെ 1017 എണ്ണമുണ്ട്) വൈദിക ഋക്കുകളിലായി 39 (ആകെ 53 തവണ) ഈ പദം പ്രയോഗിച്ചിട്ടുണ്ടെന്നു കാണാം. ‘ലൈഫ് ഇന്‍ ഏന്‍ഷ്യന്റ് ഇന്‍ഡ്യ ഇന്‍ ദി ഏജ് ഓഫ് മന്ത്രാസ്’ എന്ന തന്റെ പുസ്തകത്തില്‍ പി.ടി.ശ്രീനിവാസഅയ്യങ്കാര്‍ 1,53,972 പദങ്ങളുള്ള മന്ത്രഭാഗങ്ങളിലായി 33 തവണ ഈ പദം പ്രയോഗിച്ചിട്ടുള്ളതായി പറയുന്നു. ആ പദത്തിന്റെ പ്രാധാന്യത്തിന്റെ അനുപാതം 1: 4666 ആണ്. വേദത്തിലും ക്ലാസിക്കല്‍ സംസ്‌കൃതത്തിലും തികച്ചും വ്യത്യസ്തമായാണ് ഇതിനെ ഉപയോഗിച്ചിരിക്കുന്നത്. ‘സയന്‍സ് ഓഫ് ലാംഗ്വേജ്’ എന്ന തന്റെ പുസ്തകത്തില്‍ മാക്‌സ്മുള്ളര്‍ അര്‍, അര എന്നിവയ്ക്ക്ഉഴുത ഭൂമി എന്നാണ് അര്‍ത്ഥമെന്നും അതുകൊണ്ട് ആര്യപദത്തിന് ഗൃഹസ്ഥന്‍ എന്നാണര്‍ത്ഥമെന്നും പറഞ്ഞിരിക്കുന്നു.

തെറ്റുകളെ ഒഴിവാക്കുകയും ശരി ചെയ്യുകയും ചെയ്യുന്നതു വഴി മനുഷ്യന്റെ ആത്മാവ് ആര്യന്‍ ആയി മാറുന്നു എന്ന് ഋഗ്വേദം (8:16:6) അസന്ദിഗ്ദ്ധമായി പറയുന്നു. മരണശേഷം ശവം ദഹിപ്പിക്കുന്നതു പതിവുള്ള ആളുകള്‍ പണ്ട് യൂറോപ്പിലേക്കും ബ്രിട്ടീഷ് ഐല്‍സു വരെയും എത്തിയിരുന്നു എന്നും അവരെയാണ് ആര്യന്മാര്‍ എന്നു പറഞ്ഞിരുന്നതെന്നും ചില പുരാവസ്തുശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടു വംശം എന്ന നിലയ്‌ക്കോ ഭാഷാസമൂഹം എന്ന നിലയ്‌ക്കോ കൃത്യമോ വ്യക്തമോ ആയ അര്‍ത്ഥം ആര്യന്‍ എന്ന പദത്തിന് ഇല്ല എന്നും ആ ആര്യന്മാരുടെ മൂലദേശം പോലും ഇനിയും നിര്‍വചിക്കപ്പെടാതെ അവ്യക്തമായിരിക്കുന്നു എന്നും കാണാം. എന്നാല്‍ ദാസ എന്ന പദത്തിനു വിപരീതമായി ഋഗ്വേദത്തിലെ മന്ത്രം (111:32) ആര്യ ശബ്ദത്തെ പ്രയോഗിച്ചിട്ടുണ്ട്. പക്ഷേ ദാസ, ദസ്യു എന്നീ പദങ്ങളും ആര്യ പദം പോലെ പല അര്‍ത്ഥങ്ങളുള്ളതാണ്. ഋഗ്വേദത്തില്‍ പൊതുവേ ഈ പദം ഇന്ദ്രന്റെ എതിരാളിയായ ദുഷ്ടനായ രാക്ഷസന്‍ എന്ന അര്‍ത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. സോമരസത്തെ നിന്ദിക്കുന്ന നിഷ്ഠൂരനായ, പ്രാകൃതനായ ആളിന്റെ പര്യായം എന്ന നിലയ്ക്കും പ്രയോഗിച്ചിട്ടുണ്ട്.

വൈദികയാഗത്തോടുള്ള വിരോധത്തിന്റെയും ബഹുമാനമില്ലായ്മയുടെയും പേരില്‍ ദസ്യുക്കളെ അധിക്ഷേപിക്കുകയും ശപിക്കുകയും ചെയ്തുകാണുന്നുണ്ടെങ്കിലും വേദത്തില്‍ ഇവരുടെ പ്രത്യേകതകള്‍ വ്യക്തമായി വെളിപ്പെടുത്തിയിട്ടില്ല. ഡോക്ടര്‍ ഗുസ്താവ് ഒപ്പെര്‍ട്ടിന്റെ അഭിപ്രായത്തില്‍ ദാസപദത്തിന്റെ ആദ്യമുണ്ടായിരുന്ന അര്‍ത്ഥം നശിപ്പിക്കുന്നവന്‍, ദുഷ്ടനായ അഭൗമജീവി, ദേവതകളുടെ ശത്രു (ആര്യന്‍ ദേവതാരാധകനും) , ദു:സ്വഭാവമുള്ളവന്‍ എന്നെല്ലാമായിരുന്നു. അനുഷഠാനങ്ങളില്ലാത്ത, സാമാന്യബുദ്ധിയില്ലാത്ത, മാനുഷികതയില്ലാത്ത, അന്യനിയമങ്ങള്‍ പാലിക്കുന്ന ദസ്യുക്കളാണ് നമ്മുടെ ചുറ്റും, അവരെ പുറത്താക്കണം എന്ന് വൈദികര്‍ പറയുന്നത് വേദത്തില്‍ കാണാം. വിരോധികളായ ദാസന്‍മാരെ നശിപ്പിക്കാനുള്ള ആഹ്വാനങ്ങളും അപേക്ഷകളുമടങ്ങുന്ന നിരവധി മന്ത്രങ്ങള്‍ വേദത്തില്‍ കാണാം. അവരെ ചിലപ്പോള്‍ അന്യഗണങ്ങളായും, ജലമാകുന്ന നിധികളെ തടുത്തു നിര്‍ത്തിയിരിക്കുന്ന കറുത്ത മഴക്കാറുകളായും, വരള്‍ച്ച, ഇടിമിന്നല്‍ മുതലായ പ്രകൃതിയുടെ പേടിപ്പെടുത്തുന്ന അവസ്ഥകളുടെ പ്രതീകങ്ങളായും പ്രതിരൂപങ്ങളായും ആ ഋക്കുകളില്‍ വര്‍ണ്ണിച്ചിരിക്കുന്നു. ദാസന്മാരെ അവരുടെ വിശ്വാസമില്ലായ്മ, യാഗകര്‍മ്മം അനുഷ്ഠിക്കാതിരിക്കല്‍, ധാര്‍ഷ്ട്യം എന്നിവയുടെ പേരില്‍ നിരന്തരം ഭര്‍ത്സിക്കുന്നു എന്ന് ഇ.ജെ. റാപ്‌സണ്‍ പറയുന്നു. ദാസന്‍മാര്‍ വൈദികജനതയുടെ വിശ്വാസങ്ങള്‍, ചടങ്ങുകള്‍, ജീവിതചര്യ എന്നിവ അനുസരിക്കുകയാണെങ്കില്‍ അവരോട് വിരോധം ഉണ്ടാകില്ലെന്നും ഇരുകൂട്ടരുടെയും ഇടയില്‍ സൗഹൃദം നിലനില്‍ക്കുമെന്നും ഋഗ്വേദം പരോക്ഷമായി പറയുന്നു എന്ന് ഡോക്ടര്‍ സദാശിവന്‍ ചൂണ്ടിക്കാണിക്കുന്നു.

ഡോക്ടര്‍ സദാശിവന്റെ അഭിപ്രായത്തില്‍ ഋഗ്വേദം ശതദ്രീ (സത്‌ലജ്-ഗ്രീക്കുകാര്‍ ഇതിനെ ഹെസിഡ്രസ് എന്നു വിളിച്ചു), വിപാസാ (ബിയാസ്), പരുഷ്ണീ (ഇരാവതി, ഐരാവതീ, റാവി), അസ്‌കിനീ (ചന്ദ്രഭാഗാ, ചെനാബ്), വിതസ്താ (ഝലം, ഗ്രീക്കില്‍ ഹിഡാസ്പസ്), സരസ്വതീ (പിന്നീട് അന്തര്‍ധാനം ചെയ്തതായി കരുതുന്നു) എന്നീ ആറു നദികളുടെ തീരങ്ങളില്‍ താമസിച്ച തൂര്‍വസര്‍, യദൂക്കള്‍, അനര്‍, ദ്രുഹ്യുക്കള്‍, പുരൂക്കള്‍ എന്നീ അഞ്ച് ഗോത്രങ്ങളുടെ സംഘടിതജീവിതത്തെ വെളിപ്പെടുത്തുന്നു. ആദ്യം ഈ അഞ്ചു ഗോത്രങ്ങളുടെയും ആറു നദികളുടെയും ദേശത്തെ ബ്രാഹ്‌മണാവര്‍ത്തം എന്നു വിളിച്ചിരുന്നു. ഈ പേരിട്ടത് വേദമന്ത്രങ്ങള്‍ നിര്‍മ്മിക്കുകയും അവയെ ആദ്യം ഋഗ്വേദം ആയി സമാഹരിക്കുകയും ഋഷികളുടെ പ്രാമാണ്യത്തിലധിഷ്ഠിതമായ ഒരു സമൂഹമെന്ന ആശയം മുന്നോട്ടു വെയ്ക്കുകയും ചെയ്ത ഋഷിമാരുടെ ബഹുമാനാര്‍ത്ഥം ആയിരുന്നു. ഈ ഋഗ്വേദത്തില്‍ നിന്നും മന്ത്രങ്ങളെ സ്വരത്തോടുകൂടി ചൊല്ലാനുള്ള സാമവേദം, ലിഖിത നിയമങ്ങള്‍ക്കനുസൃതമായി യാഗങ്ങള്‍ ചെയ്യാനുള്ള യജുര്‍വേദം എന്നീ രണ്ടു വേദങ്ങളേയും പിന്നീട് അവര്‍ നിര്‍മ്മിച്ചു. കാലം കുറെ കഴിഞ്ഞ്‌വംശവര്‍ദ്ധന ഉണ്ടായപ്പോള്‍ ഈ ഗോത്രങ്ങള്‍ വിഭജിക്കപ്പെട്ടു. അപ്പോള്‍ അവര്‍ ഒരുമ, ഐക്യദാര്‍ഢ്യം, ഗോത്രത്തിന്റെ വ്യക്തിത്വം വേണ്ടതുപോലെ പ്രകടമാകല്‍ എന്നിവയ്ക്കുവേണ്ടി ഈ ഗോത്രങ്ങളെയെല്ലാം ആര്യന്‍ എന്ന ഒരു പൊതുപേരിനാല്‍ അറിയപ്പെടാന്‍ വേണ്ടിബ്രാഹ്‌മണാവര്‍ത്തം എന്ന പഴയ പേരിനു പകരം ആര്യാവര്‍ത്തം എന്ന പേരിട്ടു. അതായത്ആര്യന്‍ എന്ന പദം ജനബാഹുല്യത്താല്‍ ഇനി ഒന്നായി മുന്നോട്ടുപോകാന്‍ ഒരു പൊതുപേര്‍ ആവശ്യമാണെന്ന് ആ പഞ്ചഗോത്രനേതൃത്വത്തിന് ബോധ്യം വന്നതുകൊണ്ട് ഉണ്ടായതാണെന്നു സാരം.

(തുടരും)

Tags: അന്തര്‍ദേശീയതയും ഹിന്ദുത്വ ദേശീയതയും
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies