ശ്രീപത്മനാഭന്റെ മണ്ണ് എന്ന് പറഞ്ഞ് ഊറ്റം കൊള്ളുന്ന തിരുവിതാംകൂറുകാരുടെ കണ്ണി അറ്റുപോയിട്ടില്ല ഇന്നും തിരുവനന്തപുരത്ത്. ഈ മണ്ണില്‍ ജീവസന്ധാരണം ചെയ്യാനും പത്മനാഭന്റെ പത്ത് കാശ് കൈപ്പറ്റാനും കഴിയുന്നത് ജന്മസുകൃതമായി കരുതുന്നവര്‍ ഒട്ടേറെയുണ്ട് ഇവിടെ. ആ വിശ്വാസങ്ങള്‍ക്ക് ഉപോദ്ബലകമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളും ഉത്സവങ്ങളും.
ശാന്തസ്വരൂപ നിത്യാനന്ദമൂര്‍ത്തിയും ശ്രീരാമാവതാരത്തിനു മുന്‍പ് യോഗനിദ്രയിലാണ്ട അനന്തശായിയുമായിട്ടാണ് ഭഗവാന്‍ ഈ ക്ഷേത്രത്തില്‍ കുടികൊള്ളുന്നത്. നാഭിയില്‍ നിന്ന് പത്മം ഉയരുന്ന കാരണം പത്മനാഭനെന്ന നാമവും വഹിക്കുന്നു. സ്വര്‍ണ്ണവും വെള്ളിയും വജ്രവും രത്‌നവുമൊക്കെയായി ശതകോടികളുടെ നിധിശേഖരം നിലവറകളില്‍ പേറുന്ന അത്ഭുത ദേവസ്ഥാനം. പാല്‍ക്കടലിലാണ് ശ്രീപത്മനാഭന്‍ പള്ളികൊള്ളുന്നത്. ഭഗവാന്റെ കാരുണ്യകടാക്ഷത്തിന്റെയും തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പ്രജാവാത്സല്യത്തിന്റെയും പാല്‍ക്കടല്‍. അതാകാം മഹാമാരികളില്‍ നിന്നും പല പ്രകൃതിദുരന്തങ്ങളില്‍ നിന്നും ഈ പ്രദേശത്തെ കാലങ്ങളായി കാത്തു പോരുന്നതെന്ന ഉറച്ച വിശ്വാസമാണ് ഇവിടെത്തെ ജനസമൂഹത്തിനുള്ളത്. ഇദം നഃമമ എന്ന ഉപനിഷദ് വാക്യമായിരുന്നു ഈ രാജകുടുംബത്തിന്റെ ജീവശ്വാസം. ഇതൊന്നും എന്റേതല്ല എന്ന തോന്നല്‍ ഉണ്ടായാല്‍ തന്നെ രാജാവ് ഋഷിയായി. രാജര്‍ഷി. എല്ലാം ശ്രീപത്മനാഭന് സമര്‍പ്പിച്ച് പ്രതിപുരുഷന്മാരായി രാജ്യം ഭരിച്ചവരാണല്ലോ അവസാനത്തെ നാടുവാഴി ശ്രീചിത്തിര തിരുനാള്‍ വരെയും.
ക്ഷേത്രോല്‍പ്പത്തിയെയും സ്ഥലപുരാണത്തെയും കുറിച്ച് വ്യത്യസ്തമായ ഇതിവൃത്തങ്ങളുണ്ട്. ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വില്വമംഗലത്ത് സ്വാമിയാരുമായി ബന്ധപ്പെട്ടുള്ളതാണ് പ്രബലമായ ഐതിഹ്യം. അതിങ്ങനെയാണ്. ഒരു ദിവസം അതിതേജസ്വിയായ ഒരു ബാലന്‍ സ്വാമിയാരുടെ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു. കുട്ടിയുടെ വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ അവന് മാതാപിതാക്കളും ഭവനവുമില്ലെന്ന് അറിയാന്‍ കഴിഞ്ഞു. ബാലനില്‍ ആകൃഷ്ടനായ സ്വാമിയാര്‍ അവനെ തന്നോടൊപ്പം താമസിച്ചുകൊള്ളാന്‍ ക്ഷണിച്ചു. അപ്പോള്‍ കുട്ടി ഒരു നിബന്ധന വച്ചു. എപ്പോഴെങ്കിലും തന്നോട് അപ്രീതി പ്രകടിപ്പിച്ചാല്‍ ഉടന്‍ അവിടം വിട്ടുപോകും. ബാല്യചാപല്യമാണെന്നു കരുതി സ്വാമികള്‍ സമ്മതം മൂളി. മഹാവികൃതിയായ ബാലന്‍ ഒരു ദിവസം സ്വാമിയുടെ പൂജാ സാമഗ്രികള്‍ തട്ടിമറിയ്ക്കുകയും സാളഗ്രാമം വായിലൊളിപ്പിക്കുകയും ചെയ്തു. ക്ഷമകെട്ട സ്വാമിയാര്‍ സാളഗ്രാമം കണ്ടുപിടിച്ചപ്പോള്‍ കുപിതനായി കുട്ടിയെ പുറംകൈയ്യാല്‍ തള്ളിമാറ്റി. അതില്‍ അസന്തുഷ്ടനായ ബാലന്‍ തല്‍ക്ഷണം മഠം വിട്ട് പാഞ്ഞു. ബാലന്റെ ദിവ്യത്വം പൂര്‍ണ്ണമായി ഗ്രഹിച്ച വില്വമംഗലം പരിഭ്രാന്തനായി. ബാലനെ വിളിച്ചുകൊണ്ട് പിന്നാലെ ഓടിയെങ്കിലും താമസിയാതെ ബാലന്‍ കണ്‍മുന്നില്‍ നിന്ന് മറഞ്ഞു. കാല്‍ചിലമ്പിന്റെ ശബ്ദം തെല്ല് ദൂരെ കേട്ടിരുന്നു. പിന്നെ ആ സ്വരവും കേള്‍ക്കാതെയായി. അപ്പോഴേക്കും ഒരു അശരീരി കേട്ടു ‘എന്നെ കാണണമെങ്കില്‍ അനന്തന്‍കാട്ടില്‍ വരിക.’ അനന്തന്‍കാടിനെയും ആ ഓമന ബാലനെയും തിരക്കി അദ്ദേഹം യാത്രയാരംഭിച്ചു. വടക്കു മുതല്‍ തെക്കന്‍ കേരളം വരെയുള്ള മാര്‍ഗ്ഗത്തില്‍ സ്വാമിയാര്‍ സ്ഥാപിച്ച നിരവധി പുണ്യ ക്ഷേത്രങ്ങള്‍ ഈ പ്രയാണത്തിന് സാക്ഷ്യം വഹിക്കുന്നു. അനന്തന്‍കാട് കണ്ടെത്താനാകാതെ വിഷമിച്ച സ്വാമിയാര്‍ ഒരു ദിവസം സന്ധ്യയ്ക്ക് ഒരു മരച്ചുവട്ടില്‍ ഇരുന്നു. മനസും ശരീരവും ക്ഷീണിച്ചിരുന്ന അദ്ദേഹത്തിന് അല്പം അകലെയുള്ള പുലയക്കുടിലില്‍ നിന്ന് കോപം നിറഞ്ഞ ഒരു സ്ത്രീശബ്ദം കേള്‍ക്കാനായി. ‘കരച്ചില്‍ നിറുത്തിയില്ലെങ്കില്‍ നിന്നെ ഞാന്‍ അനന്തന്‍കാട്ടിലെറിയും’ ഉറങ്ങാന്‍ കൂട്ടാക്കാതെ കരഞ്ഞുകൊണ്ടിരിക്കുന്ന ശിശുവിനെ ശാസിക്കുകയായിരുന്നു ആ അമ്മ. ഉടനെ ചാടിയെഴുന്നേറ്റ സ്വാമിയാര്‍ കുടിലിനു സമീപത്തെത്തി. പരിഭ്രമിച്ചു നിന്ന സ്ത്രീയോട് അനന്തന്‍കാട് തിരക്കി. അടുത്തുള്ള വനത്തെ അവള്‍ ചൂണ്ടികാട്ടി. വളരെ സന്തുഷ്ടനായ സ്വാമിയാര്‍ അവളെ അനുഗ്രഹിച്ചിട്ട് ഒരു കത്തിച്ച തിരിയും വാങ്ങി വനത്തിലേക്ക് പ്രവേശിച്ചു. ധ്യാനവും പൂജയും ഏതാണ്ട് പൂര്‍ത്തിയായപ്പോള്‍ പുലര്‍ച്ചെ അപ്രതീക്ഷിതമായി ഒരു വലിയ ഇലുപ്പ വൃക്ഷം വന്‍ ശബ്ദത്തോടെ സ്വാമിയാരുടെ മുന്നില്‍ നിലം പതിച്ചു. തല്‍ക്ഷണം പതിനെട്ട് യോജന നീണ്ട, അനന്തശായിയുടെ രൂപം പ്രത്യക്ഷീഭവിച്ചു. ഭക്താഗ്രണിയായ സ്വാമിയാര്‍ അത്ഭുതപരതന്ത്രനായി. കൈവശം ഒന്നുമില്ലാത്തതിനാല്‍ സമീപം കണ്ട ചിരട്ടയില്‍ ഒരു കണ്ണിമാങ്ങ പറിച്ചു വച്ചു തിരുമുന്‍പില്‍ സമര്‍പ്പിച്ചു. ആ ചിരട്ട സ്വര്‍ണ്ണം പൊതിഞ്ഞ് ഇന്നും ഉപയോഗിക്കുന്നുണ്ട്. ശിരസ് തിരുവല്ലത്തും തിരുവുടല്‍ തിരുവനന്തപുരത്തും തൃപ്പാദം തൃപ്പാപ്പൂരിലുമായി (തൃപ്പാദപുരം) ശയിച്ച ദിവ്യരൂപത്തെ പ്രദക്ഷിണം ചെയ്യുക ദുഷ്‌കരമാകയാല്‍ സ്വാമിയാരുടെ ദണ്ഡിന് മൂന്നു വീതമായി ചുരുങ്ങേണമെന്ന അപേക്ഷ മാനിച്ച് ഇന്നത്തെ സ്ഥിതിയില്‍ ഇപ്പോഴത്തെ സ്ഥാനത്ത് ഒതുങ്ങിയത്രേ. വിവരങ്ങള്‍ അറിഞ്ഞ നാടുവാണിരുന്ന തമ്പുരാന്‍ അവിടെ ക്ഷേത്രം നിര്‍മ്മിക്കുകയും തനിയ്ക്കു ദര്‍ശനമരുളിയ അതേ രൂപഭാവങ്ങളോടു കൂടിയ ഇലപ്പമരത്തിലുള്ള വിഗ്രഹം സ്വാമിയാര്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. വില്ല്വമംഗലത്തിന്റെ ഓര്‍മ്മയ്ക്കായി ഭഗവാനുള്ള നിത്യപുഷ്പാഞ്ജലി സ്വാമിയാരന്മാര്‍ തന്നെ നടത്തണമെന്നു തീരുമാനമായി. സന്ന്യാസിപൂജ ഇവിടെ പുതുതല്ല എന്ന സൂചന പത്മപുരാണത്തില്‍ നമുക്കു കാണാന്‍ കഴിയും. 9-ാം നൂറ്റാണ്ടില്‍ തന്നെ ഈ മഹാക്ഷേത്രം അറിയപ്പെട്ടിരുന്നതിനാല്‍ വില്വമംഗലം നടത്തിയത് പുന:പ്രതിഷ്ഠ ആയിരുന്നു എന്നുവേണം അനുമാനിക്കാന്‍.
മുഖ്യപ്രതിഷ്ഠകള്‍
മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലത്ത് എ.ഡി 1739-ല്‍ മിഥുനമാസത്തില്‍ തന്ത്രി തരണനല്ലൂര്‍ ശ്രീപത്മനാഭരു പരമേശ്വരരു നമ്പൂതിരിപ്പാട് ക്ഷേത്രത്തിന്റെ പുന:പ്രതിഷ്ഠ നിര്‍വ്വഹിച്ചു. പരമാനന്ദ യോഗമൂര്‍ത്തിയും ശാന്ത സ്വരൂപിയുമായ ഭഗവാന്റെ അനന്തശായിയായ സാളഗ്രാമം കടുശര്‍ക്കര വിഗ്രഹം ബാലാരണ്യകോണി ദേവനെന്നു പേരുള്ള വിദഗ്ദ്ധ വിഗ്രഹ നിര്‍മ്മാതാവിന്റെ അതിമനോഹരവും അത്ഭുതകരവുമായ സൃഷ്ടിയാണ്. ഇത്തരം വിഗ്രഹങ്ങള്‍ ഭാരതത്തില്‍ വിരളമാണ്.
നരസിംഹസ്വാമി
മുഖ്യപ്രതിഷ്ഠ കഴിഞ്ഞാല്‍ അത്യധികം പ്രാധാന്യം അര്‍ഹിക്കുന്ന പ്രതിഷ്ഠകളാണ് തെക്കേടം ശ്രീനരസിംഹസ്വാമിയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയും. വിഷ്ണു വിഗ്രഹങ്ങളില്‍ നരസിംഹഭാവം ആവാഹിച്ച് അനുസൃതമായ അലങ്കാരാദികള്‍ ചെയ്ത് ആരാധിക്കുകയാണ് സാധാരണയായി കണ്ടു വരുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായി പഞ്ചലോഹ നരസിംഹ വിഗ്രഹമാണ് ഇവിടെ. ആദിശങ്കരന്റെ മുഖ്യശിഷ്യരിലൊരാളായ സുരേശ്വരാചാര്യര്‍ക്കും ഈ പ്രതിഷ്ഠയുമായി അടുത്ത ബന്ധമുള്ളതായി ഒരു പക്ഷമുണ്ട്. അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ ഇവിടുത്തെ രണ്ട് പ്രധാന പ്രതിഷ്ഠകള്‍ ശ്രീപത്മനാഭസ്വാമിയും ശ്രീനരസിംഹ സ്വാമിയും മുനികൃതമെന്നു വരുന്നു.
ശ്രീകൃഷ്ണ സ്വാമി
ശ്രീകൃഷ്ണസ്വാമി പ്രതിഷ്ഠയുമായി ബന്ധപ്പെട്ട മിക്ക വിവരങ്ങളും രേഖാമൂലം ലഭ്യമാണ്. ദ്വാരക സമുദ്രത്തിനടിയില്‍ ആണ്ടതിനുശേഷം കൃഷ്ണവര്‍മ്മന്‍ എന്ന വൃഷ്ണിവംശക്ഷത്രിയ പ്രഭുവിന്റെ നേതൃത്വത്തില്‍ എഴുപത്തി രണ്ട് കുടുംബങ്ങള്‍ ഗുജറാത്തില്‍ താമസമാക്കി. ജീവിതത്തിലുടനീളം അശാന്തി അവരെ പിന്തുടര്‍ന്നു. ഒരു രാത്രി ശ്രീകൃഷ്ണഭഗവാന്‍ കൃഷ്ണവര്‍മ്മന് സ്വപ്‌ന ദര്‍ശനം നല്‍കി. അവര്‍ക്ക് അഭയകേന്ദമായി ഭഗവാന്‍ ചൂണ്ടിക്കാട്ടിയ അനന്തശയന നഗരി തേടി തിരുവനന്തപുരത്തെത്തി. ഗുജറാത്തിലെ അവരുടെ അമ്പലമായ തിരുവമ്പാടിയില്‍ വച്ച് ആരാധിച്ചിരുന്ന ശ്രീകൃഷ്ണ വിഗ്രഹവും സാളഗ്രാമവുമായിട്ടാണ് എത്തിയത്. വേണാടിനധിപനായ ഉദയമാര്‍ത്താണ്ഡ വര്‍മ്മ ഈ വിഗ്രഹം ഏറ്റുവാങ്ങി ശ്രീപത്മനാഭസ്വാമി ക്ഷേത്രവളപ്പില്‍ തിരുവമ്പാടി എന്ന അതേ നാമധേയത്തില്‍ ഒരു പ്രത്യേക അമ്പലത്തില്‍ പ്രതിഷ്ഠ നടത്തിച്ചു. ഭരണാധികാരി ഈ വിഭാഗക്കാര്‍ക്ക് സ്ഥാനമാനങ്ങളും ഭൂസ്വത്തും നല്‍കി ആദരിക്കുകയും ചെയ്തു. ഇന്നും ഈ സമുദായം കൃഷ്ണന്‍വകക്കാര്‍ എന്നാണറിയപ്പെടുന്നത്. ഗോശാലകൃഷ്ണനായി ആദ്യകാലത്ത് ആരാധിച്ചിരുന്ന വിഗ്രഹം ഇപ്പോള്‍ പാര്‍ത്ഥസാരഥി ആയിട്ടാണ് പൂജിക്കപ്പെടുന്നത്.
മറ്റുപ്രതിഷ്ഠകള്‍
ശ്രീരാമ-ലക്ഷ്മണ-സീത, ദാസഭാവത്തില്‍ നിലകൊള്ളുന്ന ഹനുമാന്‍, ഗണപതി, കടുശര്‍ക്കര നിര്‍മ്മിതമായ നിര്‍മ്മാല്യ മൂര്‍ത്തിയാകുന്ന വിഷ്വക്‌സേനന്‍, അശ്വത്ഥാമാവോടു കൂടിയ വേദവ്യാസമുനി, ക്ഷേത്രപാലന്‍, സ്വയംഭൂശാസ്താവ്, അഗ്രശാലഗണപതി എന്നീ ദേവന്‍മാര്‍ക്ക് അവരവരുടെ സ്ഥാനങ്ങളുണ്ട്. വേദവ്യാസന്‍ വിദ്യയ്ക്ക് ശുഭമായി കണക്കാക്കപ്പെടുന്നു. വലിയ ബലിക്കല്ലിനു സമീപം തല ഉയര്‍ത്തിനില്‍ക്കുന്ന ശ്രീഹനുമാന്‍ സ്വാമിയുടെ ദീര്‍ഘകായ ശിലാരൂപം ഭക്തജനങ്ങള്‍ക്ക് പ്രിയങ്കരമാണ്. അത്ഭുതങ്ങള്‍ക്ക് അവകാശിയായ ഈ ആഞ്ജനേയനെ തേടി വഴിപാടുകള്‍ ധാരാളമായി എത്താറുണ്ട്. തുല്യവലിപ്പത്തില്‍ സാധാരണമല്ലാത്ത ഒരു അഷ്ടനാഗഗരുഡന്‍ സമീപസ്ഥനായി നില്‍ക്കുന്നു. അടുത്ത കാലത്ത് രൂപം കൊണ്ട ഒരു സങ്കേതത്തില്‍ ശ്രീചിത്തിരതിരുനാള്‍ രാമവര്‍മ്മ മഹാരാജാവിന്റെ സ്വകാര്യ തേവാരമൂര്‍ത്തികള്‍ സ്ഥിതി ചെയ്യുന്നു. അദ്ദേഹം നാടു നീങ്ങിയ ശേഷം ദേവപ്രശ്‌നാനുസരണം തന്ത്രിമാരുടെ അനുമതിയോടെ ഇവയെ കൊട്ടാരത്തില്‍ നിന്നും ഇങ്ങോട്ടു മാറ്റിയതാണ്.
ഭൂവിഭജനവും ഭരണവും
ശ്രീപരശുരാമന്‍ സമുദ്രത്തില്‍ നിന്ന് കേരളത്തെ വീണ്ടെടുത്തു എന്നാണല്ലോ വിശ്വസിക്കപ്പെടുന്നത്. തുടര്‍ന്ന് ആത്മീയ വിഷയങ്ങള്‍ക്കായി പന്ത്രണ്ട് ഇല്ലക്കാരെ ചുമതലപ്പെടുത്തുകയും ഭൂവിഭജനം നടത്തി രാജ്യാവകാശം, തിരഞ്ഞെടുത്ത രാജാക്ക ന്മാരെ ഏല്‍പ്പിക്കുകയും ചെയ്തുവത്രേ. ഇന്ന് തിരുവിതാംകൂര്‍ രാജവശംമെന്നറിയുന്ന ചേരമാന്‍ പെരുമാള്‍മാരുടെ പിന്‍ഗാമികളടക്കം ആ ഭൂതകാലങ്ങളിലേക്ക് അവരവരുടെ വംശപരമ്പരകളെ ഘടിപ്പിക്കുകയാണ്. മൂന്നു മുഖ്യസ്വരൂപങ്ങളില്‍ മലയാള നാടിന്റെ ഭരണം നിക്ഷിപ്തമായി. നെടിയിരുപ്പ് സ്വരൂപം, പെരുമ്പടപ്പ് സ്വരൂപം, തൃപ്പാപൂര്‍ സ്വരൂപം അഥവാ കോഴിക്കോട് രാജവംശമായ സാമൂതിരി കോവിലകം, കൊച്ചി രാജവംശം, തിരുവിതാംകൂര്‍ രാജവംശം – മലയാള മണ്ണിന്റെ ചരിത്രവിസ്തീര്‍ണ്ണതയില്‍ ഇവരുടെ മങ്ങാത്ത കൈയൊപ്പുകള്‍ മായാതെ അവശേഷിക്കുന്നു. പില്‍ക്കാലത്ത് തിരുവിതാംകൂര്‍ എന്നറിയപ്പെട്ടിരുന്ന വേണാട് പലതുകൊണ്ടും ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചിരുന്നു. എല്ലാ ഭാഗ്യങ്ങള്‍ക്കും ഹേതു ഇഷ്ടദേവനായും പരദേവതയായും കുലദൈവമായും രാജപരമ്പരകളുടെ ആരാധനയ്ക്കു പാത്രമായ ശ്രീപത്മനാഭസ്വാമിയും.
അധിഷ്ഠാന ദേവതയും സമാധിക്ഷേത്രവും
സ്യാനന്ദൂര പൂരി, ആനന്ദപുരി, അനന്തപുരി, അനന്തശയനനഗരി, തിരുവനന്തപുരം എന്നിങ്ങനെ ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട നാമങ്ങളിലൂടെയാണ് ഈ പുരാതന നഗരം എക്കാലവും അറിയപ്പെട്ടിട്ടുള്ളത്. സ്വാമി തിരുവനന്തപുരം നഗരത്തിന്റെ അധിദേവന്‍ മാത്രമല്ല എ.ഡി 1750 മുതല്‍ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഉടമയും രാജാധിരാജനുമായിരുന്നു. പണ്ടു മുതലേ ഒരു മഹാക്ഷേത്രമായി അറിയപ്പെട്ടിരുന്നു എന്നത് ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്.
ആള്‍വാര്‍മാരുടെ ഭക്തിസാഹിത്യത്തില്‍ ഭാരതത്തിലെ നൂറ്റിയെട്ട് മഹാവിഷ്ണു ക്ഷേത്രങ്ങളെ “തിരുപ്പതികള്‍ എന്ന് വിശേഷിപ്പിച്ച് പ്രകീര്‍ത്തിച്ചിട്ടുണ്ട്. ഈ ക്ഷേത്രം അവയില്‍ അന്‍പത്തി ഒന്‍പതാമത്തേതാണ്. ഒന്‍പതാം നൂറ്റാണ്ടില്‍ നമ്മാള്‍വാര്‍ പാടിപ്പുകഴ്ത്തിയിട്ടുള്ളതും പന്ത്രണ്ടാം നൂറ്റാണ്ടിലെ അജ്ഞാത കവി രചിച്ച സ്യാനന്ദൂരപുരാണ സമുച്ചയത്തില്‍ ഏഴ് മുക്തിസ്ഥലങ്ങളില്‍ ഒന്നായും 15-ാം നൂറ്റാണ്ടില്‍ ശ്രീചൈതന്യമഹാപ്രഭു ഭാരതത്തിലെ ആറു നാരായണസ്ഥാനങ്ങളില്‍ ഒന്നായും ഈ ക്ഷേത്രത്തെ അംഗീകരിക്കുന്നു. മൂലവിഗ്രഹത്തിന്റെ തൃപ്പാദത്തിന്‍ കീഴില്‍ അഗസ്ത്യ മുനിയുടെ സമാധിയുണ്ടെന്നുള്ള വിശ്വാസം കാരണം സമാധി ക്ഷേത്രങ്ങളുടെ നിരയില്‍ ഈ ക്ഷേത്രവും സ്ഥാനംപിടിക്കുന്നു.
ക്ഷേത്രനിര്‍മ്മിതിയും ആദ്ധ്യാത്മിക സവിശേഷതയും
നേപ്പാളിലെ ഗണ്ഡകി നദിയില്‍ നിന്ന് ശേഖരിച്ച് ആനപ്പുറത്തു കൊണ്ടു വന്ന സാളഗ്രാമങ്ങള്‍ ഉപയോഗിച്ച കടുശര്‍ക്കര നിര്‍മ്മിതമാണ് ഈ ക്ഷേത്രത്തിലെ മൂലവിഗ്രഹം. പന്ത്രണ്ട് സാളഗ്രാമങ്ങള്‍ വൈഷ്ണവാചാരവിധി പ്രകാരം ഒരു സങ്കേതത്തില്‍ വച്ചാരാധിച്ചാല്‍ ആ സങ്കേതത്തിന് കാലക്രമേണ ഒരു മഹാക്ഷേത്രത്തിന്റെ ശക്തി ലഭ്യമാവുമെന്ന് ആഗമങ്ങള്‍ പ്രഖ്യാപിക്കുന്നു. നൂറ്റാണ്ടുകളായി നിഷ്‌കര്‍ഷയോടെ വൈഷ്ണാവാചാരങ്ങള്‍ പാലിച്ച് പന്തീരായിരത്തെട്ട് സാളഗ്രാമങ്ങള്‍ അടങ്ങുന്ന മൂലവിഗ്രഹമാകയാല്‍ ഈ ക്ഷേത്രം ആയിരം മഹാക്ഷേത്രങ്ങളുടെ ശക്തി ചൈതന്യങ്ങള്‍ ആര്‍ജ്ജിച്ചിട്ടുണ്ടെന്നു കാണാം.
അനന്തതയെ സൂചിപ്പിക്കുന്ന അനന്തന്റെ അഞ്ച് ഫണങ്ങള്‍ പഞ്ച ഭൂതങ്ങളെയോ പഞ്ചേന്ദ്രിയങ്ങളെയോ സൂചിപ്പിക്കുന്നു. അതിലെ മൂന്നു ചുരുളുകള്‍ മനുഷ്യമനസ്സിനെ പന്താടുന്ന ത്രിഗുണങ്ങളും. അങ്ങനെയുള്ള അനന്തന്റെ മുകളില്‍ പ്രപഞ്ചപ്രഭുവായി സ്വാമി ശയിക്കുന്നു.
ശൈവ-വൈഷ്ണവ സംഘട്ടനങ്ങളാല്‍ ഭാരതത്തിന്റെ പല ഭാഗങ്ങളും വികൃതമായ കാലഘട്ടങ്ങളിലും മലയാള നാട് അവയില്‍ നിന്ന് വിമുക്തമായിരുന്നു. ഇവിടെ മൂലബിംബത്തിന്റെ നാഭിയിലെ താമരയില്‍ ബ്രഹ്‌മാവിനെയും വലംതൃക്കൈയിന്‍ കീഴില്‍ ശ്രീപരമേശ്വരനെയും കണ്ടു വണങ്ങാം. ഇങ്ങനെ ഒരേ സങ്കേതത്തില്‍ ബ്രഹ്‌മാണ്ഡരഹസ്യമുള്‍കൊള്ളുകയും സൃഷ്ടി സ്ഥിതി സംഹാര പ്രക്രിയകളെ പ്രതിനിധീകരിക്കുകയും ചെയ്യുക അതിദുര്‍ലഭം.
മുഖ്യദേവന്റെ മൂന്ന് ഭിന്ന രൂപങ്ങള്‍ – ശയന, ആസനസ്ഥ, ഉത്ഥിത ഒരു ക്ഷേത്രത്തില്‍ പൂജിക്കുന്നത് ശ്രേഷ്ഠം. ഇവിടെത്തെ ഗര്‍ഭഗൃഹത്തില്‍ തന്നെ ഇവ മൂന്നും നിത്യാരാധന ഏറ്റുവാങ്ങുന്നു.
മുപ്പത്തി മൂക്കോടി ദേവസങ്കല്‍പവും ഭൂ, ശ്രീദേവിമാരുടെയും ഭൃഗു മഹര്‍ഷിയുടെയും മാര്‍ക്കണ്ഡേയ മുനിയുടെയും കടുശര്‍ക്കര നിര്‍മ്മിതമായ വിഗ്രഹങ്ങളും ഗര്‍ഭഗൃഹത്തിനുള്ളിലുണ്ട്. ഭൂമിദേവി ഭൂമി തത്വത്തെ അഥവാ പ്രകൃതിയെയും ലക്ഷ്മി ദേവി സര്‍വ്വ ഐശ്വരങ്ങളെയും പ്രതിനിധീകരിക്കുന്നു. ഇവ ഭഗവാന്റെ രണ്ട് ചൈതന്യങ്ങള്‍ തന്നെയാണ്.
ക്ഷേത്ര സന്ന്യാസിമാരുടെ പൂജയാണ് മറ്റൊരു സവിശേഷത. ഇങ്ങനെ പൂജ നടക്കുന്ന ക്ഷേത്രങ്ങളുടെ തേജസ്സ് വര്‍ദ്ധിക്കുമെന്നും പരിസരവാസികളുടെ അഭിവൃദ്ധി ഉണ്ടാകുമെന്നും കരുതപ്പെടുന്നു. രണ്ട് മഠങ്ങളില്‍ നിന്ന് സന്ന്യാസം സ്വീകരിച്ച നമ്പൂതിരിമാരാണ് ഇവിടെ ആറുമാസം വീതം ഗര്‍ഭഗൃഹത്തിനുള്ളില്‍ പുഷ്പാഞ്ജലി നടത്തി പോരുന്നത്. തൃശ്ശൂര്‍ മഠമെന്നും മുഞ്ചിറ മഠമെന്നും ഈ മഠങ്ങള്‍ അറിഞ്ഞു പോരുന്നു.
ഇവിടെ മൂന്ന് നടകളിലൂടെ മാത്രമേ സ്വാമി ദര്‍ശനം സാധ്യമാവു. ഇവ ഭൂതം, വര്‍ത്തമാനം, ഭാവി എന്ന കാലങ്ങളുടെ സൂചകമാണ്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒറ്റക്കല്‍ മണ്ഡപം പ്രസിദ്ധമാണ്. ഇത് ഏകത്വത്തിന്റെ പ്രതീകമാകുന്നു. മണ്ഡപം ജീവാത്മാവായിട്ടും ശ്രീകോവില്‍ പരമാത്മാവായിട്ടും സങ്കല്‍പിക്കാം. ശ്രീകോവിലിന്റെ തുടര്‍ച്ചയെന്ന കാരണം മണ്ഡപത്തില്‍ കയറി നമസ്‌കരിക്കുന്നതിന് നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.
ആചാരനുഷ്ഠാനങ്ങളില്‍ യാതൊരു വ്യതിചലനവുമില്ലാതെ കുടശാന്തിമാര്‍ പൂജ നടത്തുന്ന ഇവിടത്തെപോലുള്ള ദേവസ്ഥാനങ്ങള്‍ വിരളമാണ്. ശ്രീപത്മനാഭന് പെരിയനമ്പി, പഞ്ചഗവ്യത്തു നമ്പി എന്ന രണ്ടുപേരും ശ്രീനരസിംഹ സ്വാമിയ്ക്കും ശ്രീകൃഷ്ണസ്വാമിയ്ക്കും ഓരോ നമ്പിമാരുമാണ് പൂജാവിധികള്‍ നടത്തുന്നത്.
അന്നദാനവും വിദ്യാദാനവും വിപുലമായി നടന്നിരുന്ന ക്ഷേത്രത്തില്‍ വിദ്യാദാനത്തിന് വേദവ്യാസപ്രതിഷ്ഠയുടെ സാന്നിദ്ധ്യം അനുഗ്രഹപൂര്‍ണ്ണമായി കരുതപ്പെട്ടിരുന്നു.
ശ്രീകോവിലിന്റെ വടക്കു ഭാഗത്തുള്ള നീണ്ട ജനാലയില്‍ ശിരസ്സ് വച്ചാല്‍ ചില നേരങ്ങളില്‍ പ്രണവ മന്ത്രമായ ഓങ്കാരം കേള്‍ക്കാമെന്ന് പറയപ്പെടുന്നു. ഉത്സവദിവസങ്ങളില്‍ (അല്പശി, പൈങ്കുനി) പടിഞ്ഞാറേ നടയിലുള്ള ദീപാരാധന കണ്ടു വണങ്ങാന്‍ മുപ്പത്തി മുക്കോടി ദേവന്മാരും ആഗതരാകുമെന്ന് ഒരു വിശ്വാസവും ഭക്തര്‍ക്കിടയിലുണ്ട്.
ഉത്സവങ്ങളുടെ പ്രതാപം
ആറുമാസം കൂടുമ്പോള്‍ നടന്നു വരുന്ന അല്‍പശി (മീനമാസം) പൈങ്കുനി (തുലാം) ഉത്സവങ്ങളും അവയുടെ സമാപനം കുറിക്കുന്ന രാജകീയ പ്രൗഢിയോടു കൂടിയ പള്ളിവേട്ടയും ആറാട്ടും ആറുവര്‍ഷത്തിലൊരിക്കല്‍ അരങ്ങേറുന്ന മുറജപവും ലക്ഷദീപവും ഇവിടത്തെ ഉത്സവഗാംഭീര്യത്തിന് സാക്ഷ്യം വഹിക്കുന്നു. കെട്ടി അലങ്കരിച്ചു നിര്‍ത്തുന്ന പഞ്ചപാണ്ഡവ രൂപങ്ങള്‍, ഓണവില്ല് സമര്‍പ്പിക്കുന്ന കാലങ്ങള്‍ പിന്നിട്ട പാരമ്പര്യം, കലശങ്ങള്‍, കളഭം, ധനുമാസത്തിലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി ഇവയെല്ലാം ശ്രീപത്മനാഭ തിരുസന്നിധിയിലെ ആഘോഷ, ആചാരനുഷ്ഠാനങ്ങളായി തുടരുന്നു. തൊണ്ണൂറ്റി ഒന്‍പത് ക്ഷേത്രകലകളും അരങ്ങുകളും അമ്പലത്തിനകത്തും പുറത്തുമായി പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. ഇവയില്‍ പരമ്പരാഗത കലകളും പിന്നാക്ക സമുദായങ്ങളെന്നു കരുതപ്പെട്ടവരുടെ കലകളും ഉള്‍പ്പെട്ടിരുന്നു. കൂടാതെ വേലകളിയ്ക്കു പ്രമുഖ സ്ഥാനം തന്നെ ഉണ്ടായിരുന്നു.
അത്ഭുതങ്ങളുടെ മഹാനിധി ഉള്ളിലൊതുക്കി ലോകത്തെ ആശ്ചര്യപ്പെടുത്തുകയാണ് ശ്രീപത്മനാഭന്‍. കിട്ടുന്നതെല്ലാം സ്വസുഖത്തിന് ചെലവിടുന്ന പുതിയ കാലത്ത് വന്‍ സമ്പത്ത് മുഴുവന്‍ നിര്‍മമതയോടെ കാത്തുസൂക്ഷിച്ച ഒരു രാജവംശത്തിന്റെ ദേവസ്പര്‍ശമുള്ള വിശ്വാസ്യത. മനുഷ്യകുലത്തിനു മുഴുവനും അത് മാതൃകയാവുമ്പോള്‍ ഈ മഹാക്ഷേത്രത്തിന്റെ പ്രശസ്തിയും പ്രൗഢിയും ദേശാന്തരങ്ങളിലും എത്തി നില്‍ക്കുന്നു.