സംഗീതജ്ഞ, ആദ്യകാല ഗായിക ഡോ. കവിയൂര്‍ രേവമ്മ സ്മരണ
മലയാളത്തിലെ ആദ്യശബ്ദചിത്രമായ ബാലനിലൂടെ സിനിമ ”മിണ്ടാനും പറയാനും” തുടങ്ങി. എന്നാല്‍ നാലാമത്തെ ശബ്ദചിത്രമായ നിര്‍മ്മലയിലൂടെ പിന്നണിഗാന സംവിധാനം നിലവില്‍ വന്നു. ആദ്യ പിന്നണി ഗായികയായി സരോജി മേനോനും പിന്നണി ഗായകനായി ഗോവിന്ദറാവും രംഗത്തെത്തി. പിന്നീട് പി.ലീല, ബേബി, വിമല വര്‍മ്മ തുടങ്ങിയവര്‍ പിന്നണിഗാനരംഗത്ത് ഉണ്ടായി. അങ്ങനെ മലയാള സിനിമയുടെ പിന്നണിഗാനരംഗം വളരാന്‍ തുടങ്ങി. 1950ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ശശിധരന്‍’. അഭിനയസാമ്രാട്ടായ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ആദ്യചിത്രം. ഈ ചിത്രത്തിലൂടെ രംഗത്തുവന്ന മലയാളിയുടെ വാനമ്പാടിയായ കവിയൂര്‍ സി.കെ.രേവമ്മ എന്ന ഗായിക ‘നീയും ചന്ദ്രനെ ഞാനും ചന്ദ്രിക’ എന്ന ഗാനം അന്നത്തെ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നാക്കി മാറ്റി. ”ആനന്ദം പാടുവിന്‍…” എന്ന ഗാനം വൈക്കം മണിയോടൊപ്പം പാടി. ആദ്യത്തെപാട്ട് പാടിയപ്പോള്‍ ആര്‍ദ്രമായ അവരുടെ ശബ്ദം കാരണം ഹിന്ദി സിനിമയിലെ പുളകമായ ഗായികയും നടിയുമായ സുരയ്യയെ പലരും ഓര്‍ത്തുപോയി. പ്രശസ്ത ഗാനരചയിതാവ് തുമ്പമണ്‍ പത്മനാഭന്‍കുട്ടിയുടെ ഹൃദയഹാരിയായ വരികള്‍. അവരുടെ പാട്ടിന് അതിന്റേതായ വശ്യത ഉണ്ടായിരുന്നു. അത് ഹൃദയത്തില്‍ നിന്നും നേരിട്ട് പ്രവഹിച്ച് ഒരു കല്ലോലിനി പോലെ സൗമ്യമായി ഒഴുകി.
പെണ്‍കുട്ടികള്‍ സംഗീതലോകത്തേക്ക് വരാന്‍ മടിച്ചിരുന്ന ഒരു കാലത്ത് കവിയൂര്‍ എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും ശബ്ദമാധുരിയുടെയും സ്വന്തം കഴിവിന്റെയും ബലം കൊണ്ടുമാത്രം സംഗീതലോകത്തെ പിടിച്ചടക്കിയ വാനമ്പാടിയായിരുന്നു കവിയൂര്‍ രേവമമ്മ. കവിയൂര്‍ പത്മനാഭപണിക്കരുടേയും നാരായണി അമ്മയുടെയും 12 മക്കളില്‍ മൂന്നാമത്തേതായിരുന്നു രേവമ്മ. തനിക്കു മുമ്പേ വഴികാട്ടികളായി കുടുംബത്തില്‍ ആരും ഇല്ലാത്ത മേഖലയാണ് അവര്‍ തിരഞ്ഞെടുത്തത്. അങ്ങനെ എട്ടാം വയസ്സില്‍ സംഗീതപഠനം തുടങ്ങി. ആദ്യഗുരു വള്ളംകുളം കൃഷ്ണപിള്ളയായിരുന്നു. രാമനാട് കൃഷ്ണനും കെ.ആര്‍.ലക്ഷ്മിയും ആയിരുന്നു മറ്റു ഗുരുക്കര്‍. പല വര്‍ഷങ്ങളോളം മദ്രാസില്‍ ദക്ഷിണാമൂര്‍ത്തിയുടെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിക്കാന്‍ അവര്‍ക്ക് ഭാഗ്യമുണ്ടായി. 1946ല്‍ സ്വാതിതിരുനാള്‍ മ്യൂസിക് അക്കാദമിയില്‍ നിന്ന് ഗായികബിരുദവും 1948ല്‍ ഗാനഭൂഷണവും ഒന്നാം റാങ്കോടെ പാസ്സായി. 1950ല്‍ തിരുവല്ലയ്ക്കടുത്ത് തലവടി ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളില്‍ സംഗീത അധ്യാപികയായി ജോലിയില്‍ പ്രവേശിച്ച രേവമ്മയുടെ ജീവിതം സംഭവബഹുലമായിരുന്നു. വീണ്ടും ബി.എ.മ്യൂസിക് പഠിച്ച് മ്യൂസിക് ലക്ചറായി ജോലി ചെയ്തു. സംഗീതത്തെക്കുറിച്ച് കൂടുതല്‍ അറിയാനായി അവധിയെടുത്ത് മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ ‘സ്റ്റെല്ലാ മേരീസ്’ കോളേജില്‍ ചേരുകയും തുടര്‍ന്ന് പ്രശസ്ത മ്യൂസിക്കോളജിസ്റ്റായ പി. സാംബശിവ മൂര്‍ത്തിയുടെ മേല്‍നോട്ടത്തില്‍ രാഗങ്ങളുടെ നാദാത്മക രൂപത്തെക്കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടു കയും ചെയ്തു. അങ്ങനെ കേരള സര്‍വ്വകലാശാലയില്‍ നിന്നും സംഗീതത്തില്‍ ഡോക്ടറേറ്റ് നേടുന്ന ആദ്യവ്യക്തിയെന്ന ബഹുമതിയും കിട്ടി.
എട്ടാമത്തെ വയസ്സില്‍ തുടങ്ങിയ സംഗീതാഭ്യാസത്തിന്റെ അരങ്ങേറ്റം പതിനാറാം വയസ്സില്‍ അരുവിപ്പുറത്തുവച്ചായിരുന്നു. അതോടെ തനിക്ക് സ്വതസിദ്ധമായി കിട്ടിയ സംഗീതസപര്യ കേരളത്തില്‍ അങ്ങോളമിങ്ങോളം നിറഞ്ഞ സദസ്സുകളില്‍ കച്ചേരികളായി അവതരിപ്പിച്ചു. എങ്കിലും സംഗീതത്തോടുള്ള അഭിനിവേശം കാരണം അമേരിക്കയില്‍ പോസ്റ്റ് ഡോക്ടറേറ്റ് പഠനത്തിന് അപേക്ഷിച്ചു. മെറിറ്റ് അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ഉയര്‍ന്ന സ്‌കോളര്‍ഷിപ്പും ഫുല്‍ബ്രൈറ്റ് ട്രാവല്‍ ഗ്രാന്റും ലഭിച്ചു. മ്യൂസിക്കോളജിയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള ഗവേഷണം തുടര്‍ന്നു. ഭാരതീയ സംസ്‌കാരത്തിന്റെ പ്രതിനിധി എന്ന നിലയില്‍ അമേരിക്കയില്‍ പ്രവര്‍ത്തിച്ചു. അവിടെ മെയ് ഫെസ്റ്റിവലിന് പുറമേ കാലിഫോര്‍ണിയയില്‍ ആര്‍ട്ട് സെന്ററില്‍ കച്ചേരി നടത്താനും കഴിഞ്ഞു. വളരെ ചുരുങ്ങിയ സമയം കൊണ്ട് അമേരിക്കയില്‍ ജനപ്രീതിയും ആദരവും ഉണ്ടാക്കിയെടുക്കാന്‍ രേവമ്മയ്ക്ക് കഴിഞ്ഞത് നിസ്സാരകാര്യമല്ല. കഠിനാധ്വാനവും സ്വന്തം പ്രയത്‌നവും മാത്രമായിരുന്നു പിന്‍ബലം.
ഗുരുദേവ കീര്‍ത്തനങ്ങള്‍ക്ക് സംഗീതാവിഷ്‌കാരം നല്‍കി ആദ്യമായി പാടിയത് രേവമ്മയാണ്. ദൈവദശകവും ജനനീ നവരത്‌നമഞ്ജരിയുമെല്ലാം റിക്കാര്‍ഡുകളും കാസെറ്റുകളുമായി പുറത്തിറങ്ങുകയും ചെയ്തു. ‘നാരായണമൂര്‍ത്തേ… ഗുരുനാരായണമൂര്‍ത്തേ’ എന്ന് തുടങ്ങുന്ന ഭക്തിസാന്ദ്രവും വശ്യസുന്ദരവുമായ കീര്‍ത്തനം കേള്‍ക്കുമ്പോള്‍ ഓര്‍ക്കുക എത്രയോ തലമുറകളെ ആനന്ദസാഗരത്തില്‍ ആറാടിച്ച ആ നാദമാധുര്യത്തിന്റെ മഹത്വം!! എല്ലാത്തരം സംഗീതങ്ങളുടെയും ആരോഹണ അവരോഹണങ്ങള്‍ ശരിക്ക് പഠിക്കുകയും അറിയുകയും ചെയ്ത അവര്‍ തിങ്ങിനിറഞ്ഞ സ്റ്റേജുകളിലെ കച്ചേരികളില്‍ നിന്നും പിന്നണി ഗാനത്തിലേക്കും പോയി കഴിവ് തെളിയിച്ചു.
ആദ്യകാല സിനിമകള്‍ക്കും പിന്നണിപാടി ഗായികയായി പ്രവര്‍ത്തിച്ചു. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് സിനിമയായ ‘ജീവിത നൗക’യില്‍ ഗായികയായി എന്നത് മറ്റൊരു ചരിത്രം. അഗസ്റ്റിന്‍ ജോസഫ്, പാപ്പുകുട്ടി ഭാഗവതര്‍, എം.ഐ. വസന്തകുമാരി, വൈക്കം മണി, പി.ലീല എന്നിവരോടൊപ്പം പിന്നണിഗാനരംഗത്ത് ഭാഗമായ ഗായികയാണ് രേവമ്മ. നീലക്കുയില്‍, അമ്മ, വേലക്കാരന്‍, നവലോകം, ശശിധരന്‍ തുടങ്ങി മുപ്പതോളം സിനിമകളില്‍ പാടിയിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമകള്‍ക്ക് വേണ്ടിയും നിരവധി ഗാനങ്ങള്‍ ആലപിച്ചിരുന്നു. സിനിമാഗാനങ്ങള്‍ ഒരിക്കലും ശാസ്ത്രീയ സംഗീതത്തെ അപകടത്തിലാക്കുകയില്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന അവര്‍ ശാസ്ത്രീയ സംഗീതത്തെ ഉപാസിക്കാനാണ് കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത്. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ അവര്‍ക്ക് കോളേജ് പ്രിന്‍സിപ്പാളായി സ്ഥാനക്കയറ്റം കിട്ടി. പിന്നീട് കൊളീയിറ്റ് എഡ്യുക്കേഷന്‍ അഡീഷണല്‍ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. കേരള, കാലിക്കറ്റ്, ഗാന്ധി യൂണിവേഴ്‌സിറ്റികളില്‍ വളരെക്കാലം ഫാക്കല്‍റ്റി ഓഫ് ഫൈന്‍ ആര്‍ട്‌സ് ഡീന്‍ ആയിരുന്നു.
താന്‍ ഇറങ്ങിത്തിരിച്ച സംഗീതത്തിന്റെ വഴികളിലെല്ലാം സ്വര്‍ണ്ണത്തിളക്കമായി എത്തിയ ഡോ.രേവമ്മയുടെ അംഗീകാരങ്ങള്‍ ഏറെയാണ്. സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്നും തുടങ്ങിയ ജൈത്രയാത്ര സംഗീതനാടക അക്കാദമി അവാര്‍ഡ് വരെ നീളുന്ന ഒരു വലിയ പട്ടികയാണ്. സംഗീതത്തിന്റെ വിവിധവശങ്ങളെക്കുറിച്ച് ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുള്ള രേവമ്മ പി.എച്ച്.ഡി പ്രബന്ധമായ ‘രാഗങ്ങളുടെ നാദാത്മക രൂപം’ എന്ന ഗ്രന്ഥവും തയ്യാറാക്കിയിട്ടുണ്ട്. സിനിമാ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍, കവിയൂര്‍ രേവമ്മയെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി സംഗീതജ്ഞയുടെ ജീവിതത്തിന്റെ ഒരു സമര്‍പ്പണമാണ്. കേരളത്തിന്റെ സംഗീത നഭസ്സില്‍ പ്രഭ ചൊരിഞ്ഞ ഒട്ടേറെ സംഗീത നക്ഷത്രങ്ങളുണ്ട്. അതില്‍ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് രാഗങ്ങളുടെ നാദാത്മക രൂപത്തിലൂടെ ധന്യമാക്കിയ ആലാപന വിശുദ്ധിക്ക് സ്മരണാഞ്ജലി.