Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഇന്ദിര സൃഷ്ടിച്ച ഇരുണ്ടകാലം (കോണ്‍ഗ്രസ്സിന്റെ കൊടും ചതികള്‍ 4)

മുരളി പാറപ്പുറം

Print Edition: 3 May 2024

ഇന്ദിരാ ഗാന്ധിയുടെ ജീവചരിത്രം എഴുതിയ ചിലര്‍ ആധുനിക ഭാരതത്തിന്റെ ചരിത്രത്തില്‍ ജനാധിപത്യം അട്ടിമറിക്കപ്പെട്ട അടിയന്തരാവസ്ഥ എന്ന ഇരുണ്ട കാലത്തെക്കുറിച്ച് നിശബ്ദത പാലിച്ചു. മറ്റുചിലരാവട്ടെ അത് ഇന്ദിരയുടെ അത്ര വലിയ തിന്മയൊന്നുമല്ലെന്നും, ഭരണാധികാരിയെന്ന നിലയ്ക്കുള്ള അരക്ഷിതാവസ്ഥകൊണ്ട് ചെയ്തുപോയതാണെന്നും ലളിതവല്‍ക്കരിക്കാന്‍ ശ്രമിച്ചു. ഒരു ഭരണാധികാരിക്ക് എന്തൊക്കെ മഹത്വം ഉണ്ടെങ്കിലും ജനങ്ങളെ അടിമകളെപ്പോലെയാക്കാന്‍ അനുവാദമില്ല. അടിയന്തരാവസ്ഥയില്‍ ഇന്ദിര ചെയ്തത് അതായിരുന്നു. ഭരണഘടന ജനങ്ങള്‍ക്ക് നല്‍കുന്ന പൗരാവകാശങ്ങള്‍ എടുത്തുകളഞ്ഞ് അവര്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുകയാണ് ഇന്ദിര ചെയ്തത്. ഇന്ദിര എന്ന ഭരണാധികാരിയുടെ ജനാധിപത്യബോധം മൂടുപടമിട്ട ഏകാധിപത്യം ആയിരുന്നു. ചിലപ്പോഴൊക്കെ ആ മൂടുപടം ഊര്‍ന്നുവീഴുകയും യഥാര്‍ത്ഥ മുഖം വെളിപ്പെടുകയും ചെയ്തു. ഇതില്‍ ഒന്നായിരുന്നു അടിയന്തരാവസ്ഥക്കാലം.

അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിര ‘സാരിയുടുത്ത ഹിറ്റ്‌ലര്‍’ തന്നെയായിരുന്നു. രണ്ടുപേരും ജനാധിപത്യത്തെ ഏകാധിപത്യമാക്കിയവരാണ്. ഹിറ്റ്‌ലറില്‍നിന്ന് ഒരുപടി മുന്നോട്ടുപോയ ഇന്ദിര ജനാധിപത്യത്തെ കുടുംബാധിപത്യമാക്കി മാറ്റുകയും ചെയ്തു. 1975 ജൂണ്‍ 25ന് ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് നാസി ജര്‍മ്മനിയില്‍ 1933 ല്‍ സംഭവിച്ചതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്. ഹിറ്റ്‌ലറും ഇന്ദിരയും ജനാധിപത്യത്തെ ഏകാധിപത്യമാക്കാന്‍ ഭരണഘടനയെ ഉപയോഗിക്കുകയായിരുന്നു. വിധേയത്വം നിയമവും വിയോജിപ്പ് കുറ്റകരവുമായിത്തീര്‍ന്ന കാലമായിരുന്നു അത്.

അടിയന്തരാവസ്ഥയുടെ ആഘാതം ഇന്നത്തെ തലമുറയ്ക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമായിരുന്നു. അന്നത്തെ കാര്യങ്ങള്‍ ഇന്നു പറഞ്ഞാല്‍ വിശ്വസിക്കില്ല. പാര്‍ലമെന്റ് നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് പത്രമാധ്യമങ്ങളെ വിലക്കിയ ഇന്ദിരാ ഗാന്ധി അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ നിഷേധിക്കുകയായിരുന്നു. പത്രസ്വാതന്ത്ര്യത്തിനുള്ള വിലക്ക് ഭാരതത്തിലും ജര്‍മ്മനിയിലും ഏറെക്കുറെ ഒരുപോലെയായിരുന്നു. ഏകപ്പാര്‍ട്ടി സംവിധാനത്തിലേക്ക് സ്ഥിതിഗതികള്‍ മാറി. ജര്‍മ്മനിയില്‍ ഹിറ്റ്‌ലര്‍ ഇരുപത്തഞ്ചിന പരിപാടിയാണ് പ്രഖ്യാപിച്ചതെങ്കില്‍ ഇന്ദിരയ്ക്ക് ഇരുപതിന പരിപാടിയായിരുന്നു. അഞ്ച് എണ്ണത്തിന്റെ കുറവ്. ഈ കുറവ് നികത്താനായിരുന്നു മകന്‍ സഞ്ജയ് അഞ്ചിന പരിപാടി കൂട്ടിച്ചേര്‍ത്തത്.

ഹിറ്റ്‌ലര്‍ ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടാണ് ഏകാധിപത്യം പ്രാവര്‍ത്തികമാക്കിയതെന്ന് പറയാം. ഇന്ദിരയാകട്ടെ, പൗരാവകാശങ്ങള്‍ ഉറപ്പ് നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 350 സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. പ്രതിപക്ഷം രാജ്യത്ത് കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. പ്രതിപക്ഷത്തെ പാര്‍ലമെന്റ് അംഗങ്ങളില്‍ ഏറെക്കുറെ എല്ലാവരെയും ഇന്ദിര അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. പാര്‍ലമെന്റിലെ മൂന്നിലൊന്ന് അംഗങ്ങളെവച്ചുകൊണ്ട് ഭരണഘടന ഭേദഗതികളിലൂടെ നിരവധി നിയമങ്ങള്‍ പാസാക്കിയെടുത്തു. മതേതരത്വവും സോഷ്യലിസവും ഭരണഘടനയില്‍ അനാവശ്യമായി എഴുതിച്ചേര്‍ത്തത് ഇക്കാലത്താണ്. ഈ രണ്ട് ആശയങ്ങളും ഭരണഘടനയില്‍ അന്തര്‍ഗതമായിരുന്നിട്ടും താന്‍ വലിയ പുരോഗമനവാദിയും മതേതരവാദിയും ആണെന്ന് കാണിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ ഒളിച്ചുകടത്തല്‍.

കമ്മിറ്റഡ് ജുഡീഷ്യറി എന്ന ആശയമാണ് ഇന്ദിര അടിയന്തരാവസ്ഥക്കാലത്ത് നടപ്പാക്കിയത്. ഭരണഘടനയുടെ നാല്‍പ്പത്തിരണ്ടാം ഭേദഗതിയിലൂടെ റിട്ട് പെറ്റീഷനുകള്‍ സ്വീകരിക്കാനുള്ള ഹൈക്കോടതികളുടെ അധികാരം ഇന്ദിരാഗാന്ധി പരിമിതപ്പെടുത്തി. ഭരണഘടനയുടെ ആത്മാവായി അംബേദ്കര്‍ കണ്ട അധികാരമാണിത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 368 ഭേദഗതി ചെയ്തത് ഭരണഘടനാ ഭേദഗതികള്‍ കോടതിക്ക് പരിശോധിക്കാനാവില്ലെന്ന നിയമവും ഉണ്ടാക്കി. ജര്‍മ്മനിക്ക് ഒറ്റ അധികാരി മാത്രമേയുള്ളൂ, അത് ‘ഫ്യൂറര്‍’ ആണെന്ന് ഒരു നാസി നേതാവ് പ്രഖ്യാപിക്കുകയായിരുന്നെങ്കില്‍ ‘ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര’ എന്നാണ് അസംകാരനായ കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവകാന്ത ബറുവ പ്രഖ്യാപിച്ചത്.

ഉരുക്കു വനിതയുടെ അഴിഞ്ഞാട്ടങ്ങള്‍
കോണ്‍ഗ്രസ് ഭരണത്തിലെ അഴിമതികള്‍ക്കെതിരെ സമരം നയിച്ച ജയപ്രകാശ് നാരായണന്‍ ഇന്ദിരാ സര്‍ക്കാരിന്റെ നിയമവിരുദ്ധമായ ഉത്തരവുകള്‍ അനുസരിക്കരുതെന്ന് പോലീസിനെയും സൈന്യത്തെയും ആഹ്വാനം ചെയ്തുവെന്നും, ഇത് ക്രമസമാധാന തകര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്നും പറഞ്ഞാണ് ഇന്ദിര ജനങ്ങള്‍ക്കുമേല്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചത്. തന്റെ ജനാധിപത്യവിരുദ്ധമായ നടപടിയെ ന്യായീകരിക്കുന്നതിനുവേണ്ടി ഇങ്ങനെയൊരു കാരണം ഇന്ദിര കണ്ടുപിടിച്ചതാണ്. തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്ന് ബോധ്യപ്പെട്ട് ഇന്ദിരയുടെ പാര്‍ലമെന്റ് അംഗത്വം അലഹബാദ് ഹൈക്കോടതി റദ്ദാക്കിയതാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള യഥാര്‍ത്ഥ കാരണം.

അടിയന്തരാവസ്ഥ രാജ്യത്ത് ഏല്‍പ്പിച്ച മുറിവുകള്‍ വളരെ വലുതായിരുന്നു. പ്രതിപക്ഷ നേതാക്കളെയെല്ലാം ജയിലില്‍ അടച്ചെന്നുമാത്രമല്ല, ഇത് ചോദ്യം ചെയ്യാനുള്ള കോടതികളുടെ അധികാരവും എടുത്തുകളഞ്ഞതിന്റെ ഭീകരാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. സുപ്രീംകോടതി പോലും ഇന്ദിര എന്ന ഏകാധിപതിക്ക് കീഴടങ്ങിയെന്നു പറയാം. പത്രങ്ങള്‍ ഈ ഏകാധിപതിയുടെ വക്താക്കളെപ്പോലെയായി. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അനുവാദമില്ലായിരുന്നു. പാര്‍ലമെന്റില്‍ പ്രതിപക്ഷം ഇല്ലാതായി. മകന്‍ സഞ്ജയിനെ തന്റെ പിന്‍ഗാമിയായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് രാജ്യത്തെ ഭരണസംവിധാനത്തെ ഇന്ദിര കുടുംബാധിപത്യത്തിലേക്ക് മാറ്റിയത്. ജനാധിപത്യത്തെ ഞെക്കിക്കൊല്ലുകയായിരുന്നു. അറസ്റ്റു വരിച്ച് ജയിലില്‍ പോകാന്‍ മാത്രമുള്ള സ്വാതന്ത്ര്യമാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഇന്ദിര അനുവദിച്ചത്.

രാഷ്ട്രപതിയായിരുന്ന ഫക്രുദീന്‍ അലിയാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തില്‍ ഒപ്പുവച്ചത്. ഇല്ലാത്ത ആഭ്യന്തര കലാപങ്ങളാണ് ഇതിന് കാരണമായി പറഞ്ഞത്. തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കുകയും, പ്രധാനമന്ത്രി ഇന്ദിരയ്ക്ക് അമിതാധികാരം നല്‍കുകയും ചെയ്യുന്ന അടിയന്തരാവസ്ഥ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഭാരതത്തിന്റെ പ്രതിച്ഛായക്ക് കാര്യമായ മങ്ങലേല്‍പ്പിച്ചു. എന്നാല്‍ സോവിയറ്റ് യൂണിയന്‍ പിന്തുണച്ചു. സ്വാഭാവികമായും ഭാരതത്തിലെ ഇടതു പാര്‍ട്ടികളും ഇതിനൊപ്പം നിന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചു. ഇന്ദിരയുടെ പ്രസംഗങ്ങളും ലേഖനങ്ങളും സമാഹരിച്ച് മോസ്‌കോയിലെ റഷ്യന്‍ ലാംഗ്വേജ് പബ്ലിക്കേഷന്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. ”ആഭ്യന്തരവും ബാഹ്യവുമായ പ്രതികരണങ്ങളോടുള്ള താങ്കളുടെ സര്‍ക്കാരിന്റെ നടപടിയെ സോവിയറ്റ് യൂണിയന്‍ പൂര്‍ണമായി അംഗീകരിക്കുന്നു” എ ന്നാണ് സോവിയറ്റ് യൂണിയന്‍ പ്രസിഡന്റ് ബ്രഷ്‌നേവ് പറഞ്ഞത്.

പൗരാവകാശങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പുറമേ തൊഴിലാളി യൂണിയനുകളെയും അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഭരണകൂടം അടിച്ചമര്‍ത്തുകയുണ്ടായി. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളും സമരങ്ങളും നിരോധിച്ചു. മിനിമം കൂലി നിശ്ചയിക്കുകയും ബോണസ് നല്‍കാതിരിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതിഷേധിച്ചവരെ ജയിലില്‍ അടച്ചു. സഞ്ജയ് ഗാന്ധി രാജ്യമെമ്പാടും നിര്‍ബന്ധിത വന്ധ്യംകരണ പരിപാടി നടപ്പാക്കി. നഗരങ്ങള്‍ മോടിപിടിപ്പിക്കാന്‍ എന്ന പേരില്‍ ചേരികളില്‍ കഴിയുന്നവരെ ഒരു മുന്നറിയിപ്പുമില്ലാതെ ബലംപ്രയോഗിച്ച് കുടിയൊഴിപ്പിച്ചു.
ഇങ്ങനെയൊക്കെയായതോടെ ലോക നേതാക്കളും വിദേശ മാധ്യമങ്ങളും ഭാരതത്തിനുമേല്‍ വലിയ സമ്മര്‍ദ്ദം കൊണ്ടുവന്നു. ‘ഇന്ത്യയുടെ ഏകാധിപതി’ എന്ന് ഇന്ദിരയെ വിശേഷിപ്പിച്ച ‘ടൈംസ് ഓഫ് ലണ്ടന്‍’ അടിയന്തരാവസ്ഥയെ വിശേഷിപ്പിച്ചത് ‘അട്ടിമറി’ എന്നാണ്. പ്രതിപക്ഷ നേതാക്കളെ അടിച്ചമര്‍ത്തുന്നതിനെതിരെ ‘വാഷിംഗ്ടണ്‍ പോസ്റ്റ്’ ശക്തമായി പ്രതികരിച്ചു. ഈ പത്രത്തിന്റെ ലേഖകനായ സിമോണിനെ ഇന്ദിര രാജ്യത്തുനിന്ന് പുറത്താക്കി.

‘ഉരുക്കു വനിത’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്ദിരയുടെ തീരുമാനമായിരുന്നു അടിയന്തരാവസ്ഥ. തന്റെ അധികാരം നിലനിര്‍ത്താന്‍ വേണ്ടി ഇന്ദിര ജനങ്ങളുടെ ജീവിതം ഭയാനകവും ദുരിതപൂര്‍ണവും ആക്കുകയായിരുന്നു. 1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് 21 വരെ 21 മാസക്കാലം നിലനിന്ന ഈ ഏകാധിപത്യം, വായനയിലൂടെ മാത്രം അറിഞ്ഞിരുന്ന ഫാസിസം യഥാര്‍ത്ഥത്തില്‍ എന്താണെന്ന് ഭാരതത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തുകയുണ്ടായി.

കെട്ടിയേല്‍പ്പിച്ച മഹത്വം
അടിയന്തരാവസ്ഥയിലേക്ക് നയിച്ച പശ്ചാത്തലം ഇതാണ്: 1971ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് യുദ്ധത്തിലൂടെയും ബാങ്ക് ദേശസാല്‍ക്കരണത്തിലൂടെയും മറ്റും ആര്‍ജ്ജിച്ച ജനപ്രീതിയുടെ ഫലമായി കോണ്‍ഗ്രസിന് 352 സീറ്റ് ലഭിച്ചു. പ്രധാനമന്ത്രിയായി അധികാരമേറ്റ ഇന്ദിരാ ഗാന്ധിക്ക് ബംഗ്ലാദേശിന്റെ പിറവിക്കു കാരണമായ പാകിസ്ഥാനുമായുള്ള യുദ്ധത്തിലൂടെ ദേശീയ നേതാവിന്റെ പരിവേഷം ലഭിച്ചു. അതുവരെ ഇന്ദിരയ്ക്ക് പാര്‍ലമെന്റില്‍ ‘മിണ്ടാപ്രതിമ’ എന്ന പരിഹാസപ്പേരാണ് ഉണ്ടായിരുന്നതെങ്കില്‍ യുദ്ധവിജയത്തിലൂടെ ഇന്ദിര ഉരുക്കു വനിതയായി ഉയര്‍ന്നു!
ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്ന് ജയിച്ച ഇന്ദിരയുടെ എതിരാളി സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരനായ രാജ്‌നാരായണനായിരുന്നു. തിരഞ്ഞെടുപ്പ് ജയിക്കാന്‍ ഇന്ദിര പദവി ദുരുപയോഗം ചെയ്ത് ക്രമക്കേടുകള്‍ കാണിച്ചു എന്ന പരാതിയുമായി രാജ്നാരായണന്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. 1975 ജൂണ്‍ 12ന് ജസ്റ്റിസ് ജഗ്‌മോഹന്‍ലാല്‍ സിന്‍ഹ ഉത്തരവ് പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തി ഇന്ദിരയുടെ എംപി സ്ഥാനം കോടതി റദ്ദാക്കി. ആറു വര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഈ സ്ഥിതിയില്‍ ഇന്ദിരാഗാന്ധി രാജിവയ്‌ക്കേണ്ടതായിരുന്നു.

അലഹബാദ് കോടതിവിധി തിരിച്ചടിയാതോടെ പ്രധാനമന്ത്രി ഇന്ദിര തന്റെ ഔദ്യോഗിക വസതിയില്‍ ഒരു അടിയന്തരയോഗം വിളിച്ചുചേര്‍ത്തു. ഇനി എന്തുവേണം എന്ന കാര്യത്തില്‍ വിശ്വസ്തരോട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ മകന്‍ സഞ്ജയ് ഇന്ദിരയോട് ആവശ്യപ്പെട്ടു. സുപ്രീംകോടതിയില്‍ അപ്പീല്‍ വന്നു. ഇന്ദിരയ്ക്ക് പ്രധാനമന്ത്രിയായി തുടരാമെന്നും, എന്നാല്‍ എംപി എന്ന നിലയ്ക്ക് വോട്ടവകാശം ഉണ്ടായിരിക്കില്ലെന്നും, അവര്‍ തിരഞ്ഞെടുക്കപ്പെട്ടത് സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഇത് ഇന്ദിരയ്‌ക്കെതിരായ രാജ്യവ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തി.

ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി എന്ന നിലയ്ക്കുള്ള അധികാരം ഉപയോഗിച്ച് രാഷ്ട്രപതി ഫക്രുദീന്‍ അലിയെക്കൊണ്ട് ഇന്ദിര അടിയന്തരാവസ്ഥാ പ്രഖ്യാപനത്തില്‍ ഒപ്പു വപ്പിച്ചത്. രാജ്യസുരക്ഷ അപകടത്തിലാണെന്ന പ്രചാരണവും നടത്തി. ജയപ്രകാശ് നാരായണന്‍, അടല്‍ ബിഹാരി വാജ്‌പേയ്, എല്‍.കെ.അദ്വാനി, മൊറാര്‍ജി ദേശായി, ജോര്‍ജ് ഫെര്‍ണാണ്ടസ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ആര്‍എസ്എസ് ഉള്‍പ്പെടെ വിവിധ സംഘടനകളുടെ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടക്കം ഒന്നര ലക്ഷം പേരെയാണ് ജയിലില്‍ അടച്ചത്.

ഇതേ രീതിയില്‍തന്നെയാണ് പത്രസ്വാതന്ത്ര്യം നിഷേധിച്ച് മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത്. ഭരണകൂടത്തിന്റെ പിന്തുണയോടെ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നു. ജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുയര്‍ന്നു. റേഡിയോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത ഇന്ദിര അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിനെ ന്യായീകരിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷം ഗൂഢാലോചന നടത്തിയെന്ന് അവര്‍ ആരോപിച്ചു. ആറുമാസത്തെ കാലാവധിവച്ച് നാലുതവണ നീട്ടിയ അടിയന്തരാവസ്ഥ ഒടുവില്‍ 1977 മാര്‍ച്ച് 21നാണ് അവസാനിച്ചത്.

പില്‍ക്കാലത്ത് ഫാസിസത്തിന്റെ പേരില്‍ മുറവിളി കൂട്ടുന്നവരൊക്കെ ഇന്ദിരാഗാന്ധി അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥയെ സൗകര്യപൂര്‍വം വിസ്മരിക്കാറുണ്ട്. ലോകചരിത്രത്തില്‍ അടിയന്തരാവസ്ഥയെ താരതമ്യപ്പെടുത്താവുന്നത് ഇറ്റലിയിലെ മുസ്സോളിനിയുമായും ജര്‍മ്മനിയിലെ ഹിറ്റ്‌ലറുമായാണ്. നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ രാജ്യത്ത് പരോക്ഷ അടിയന്തരാവസ്ഥയാണെന്ന പ്രചാരവേലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തെ പ്രത്യക്ഷ അടിയന്തരാവസ്ഥയെ വെള്ളപൂശുന്നത് വിചിത്രമാണ്.

തന്റെ പിതാവായ ജവഹര്‍ലാല്‍ നെഹ്‌റു രാഷ്ട്രതന്ത്രജ്ഞനായിരുന്നുവെന്നും, എന്നാല്‍ താന്‍ ഒരു രാഷ്ട്രീയക്കാരി മാത്രമാണെന്നും ഇന്ദിരാഗാന്ധി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഇത് അവരുടെ മഹത്വമായി കൊട്ടിഘോഷിക്കാനും ആളുണ്ടായി. ഇന്ദിര ഒരു രാഷ്ട്രീയക്കാരിയായിരുന്നു. അതേസമയം തികഞ്ഞ ഏകാധിപതിയും. അവസരം കിട്ടിയപ്പോഴൊക്കെ അവര്‍ അധികാരം ദുരുപയോഗിച്ചു. ജനാധിപത്യത്തെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചുമൊക്കെ വാചാലയാവുമായിരുെന്നങ്കിലും കുടുംബാധിപത്യം അരക്കിട്ടുറപ്പിക്കാന്‍ വേണ്ടതെല്ലാം അവര്‍ ചെയ്തു. ഇക്കാര്യത്തില്‍ യാതൊരു മനസാക്ഷിക്കുത്തും അവര്‍ക്ക് ഉണ്ടായിരുന്നില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവന്നതില്‍ ഇന്ദിരക്ക് കുറ്റബോധമുണ്ടായിരുന്നുവെന്നും, ദാര്‍ശനികനായ ജിദ്ദു കൃഷ്ണമൂര്‍ത്തിയെ കണ്ടശേഷമാണ് അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ അവര്‍ തയ്യാറായതെന്നുമൊക്കെ ജീവചരിത്രകാരിയായ പുപുല്‍ ജയ്ക്കര്‍ കഥ മെനഞ്ഞിട്ടുണ്ടെങ്കിലും യാഥാര്‍ത്ഥ്യം അതൊന്നുമായിരുന്നില്ല.

അടിയന്തരാവസ്ഥയ്ക്കുശേഷം 1980 ല്‍ അധികാരത്തില്‍ തിരിച്ചെത്തിയ ഇന്ദിരക്ക് ഒരുതരം ആത്മീയ പരിവേഷം നല്‍കാനും ആളുണ്ടായി. അടിയന്തരാവസ്ഥയുടെ കളങ്കം കഴുകിക്കളയുന്നതിനുവേണ്ടിയുള്ള ബോധപൂര്‍വമായ ശ്രമമായിരുന്നു അത്. ഇതിന്റെ തുടര്‍ച്ചയായിരുന്നു എലിസബത്ത് രാജ്ഞിക്കും മാര്‍ഗരറ്റ് താച്ചര്‍ക്കും മേരി ക്യൂറിക്കുമൊപ്പം ഇരുപതാം നൂറ്റാണ്ടിലെ ‘മഹത്തായ വനിത’ എന്ന ബഹുമതി 1999 ല്‍ ഇന്ദിരാഗാന്ധിക്ക് ചാര്‍ത്തിക്കൊടുത്തത്.
(തുടരും)

 

Tags: കോണ്‍ഗ്രസ്സിന്റെ കൊടും ചതികള്‍
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies