മരിച്ചവരെക്കുറിച്ച് നല്ലത് മാത്രമേ പറയാവൂ എന്ന ചൊല്ല് പല ഭാഷകളിലുമുണ്ട്. മരിച്ചവരെക്കുറിച്ച് മോശം കാര്യങ്ങള്‍ പറഞ്ഞാല്‍ അവര്‍ക്ക് അതിനോട് പ്രതികരിക്കാനാവില്ലല്ലോ. മരിച്ചവരെക്കുറിച്ച് നന്മമാത്രം പറയേണ്ടിവരുന്നതിനാല്‍ ലോകചരിത്രത്തില്‍ പലരും വാഴ്ത്തപ്പെട്ടിട്ടുണ്ട്. പക്ഷേ അധികാരംകൊണ്ട് മത്തുപിടിച്ച് തികഞ്ഞ ഏകാധിപതികളാവുകയും, ജനങ്ങളോട് കൊടിയ തിന്മകള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത ഭരണാധികാരികള്‍ക്ക് ഇത് ബാധകമാവാന്‍ പാടില്ല. കാരണം അത് സമൂഹത്തിന് തെറ്റായ സന്ദേശങ്ങള്‍ നല്‍കുകയും, തിന്മകള്‍ ആവര്‍ത്തിക്കപ്പെടാന്‍ ഇടയാക്കുകയും ചെയ്യും.
മരണം ദാരുണമായതുകൊണ്ടുമാത്രം അനര്‍ഹമായി പ്രകീര്‍ത്തിക്കപ്പെടുന്ന കോണ്‍ഗ്രസ് നേതാവാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി. പിതാവും പ്രധാനമന്ത്രിയുമായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിവച്ച കുടുംബാധിപത്യത്തിന്റെ ചെലവില്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിയാവുകയും, അധികാരത്തിന്റെ ബലത്തില്‍ ജനങ്ങളുടെ രക്ഷകയായി അവതരിക്കുകയും, എന്നാല്‍ അവരെ പലവിധത്തില്‍ ദ്രോഹിക്കുകയും കബളിപ്പിക്കുകയും ചെയ്ത ഭരണാധികാരിയാണ് ഇന്ദിരാ ഗാന്ധി. അധികാരം നിലനിര്‍ത്താന്‍ ഇന്ദിര ചെയ്തുകൂട്ടിയ ദുഷ്ടപ്രവൃത്തികളാണ് അവരുടെ ജീവനെടുത്തതെന്നു പോലും പറയാം.
സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ച ഇന്ദിര ആ ഒറ്റകാരണം കൊണ്ടുതന്നെ കരുത്തുറ്റ ഭരണാധികാരിയായും രാജ്യസ്‌നേഹിയായും ചിത്രീകരിക്കപ്പെടുകയായിരുന്നു. രാജ്യത്തിനുവേണ്ടി ജീവന്‍ ബലികഴിച്ചയാളാണ് ഇന്ദിരയെന്ന പ്രചാരണത്തിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടി അതിനെ രാഷ്ട്രീയമായി മുതലെടുത്തു. രണ്ട് ഘട്ടങ്ങളിലായി 16 വര്‍ഷം പ്രധാനമന്ത്രിയായിരുന്ന ഇന്ദിരയുടെ തിന്മകള്‍ പലതും അവരുടെ അപ്രതീക്ഷിതമായ മരണത്തോടെ തമസ്‌കരിക്കപ്പെട്ടു. രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി അവസാന നിമിഷം വരെ പ്രവര്‍ത്തിച്ചയാളാണ് ഇന്ദിരയെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. നെഹ്‌റുവിനെക്കാളും കരുത്തുറ്റ ഭരണാധികാരിയായിരുന്നു ഇന്ദിരയെന്ന് രാഷ്ട്രീയ എതിരാളികള്‍ പോലും പറയുന്ന സ്ഥിതിയുണ്ടായി. വസ്തുതകള്‍ക്ക് നിരക്കാത്തതും, ചരിത്രത്തോട് വലിയ അനീതി ചെയ്യുന്നതുമാണ് ഈ വിലയിരുത്തല്‍.
ഇന്ദിരയുടെ ജനവഞ്ചനകള്‍
എന്താണ് യഥാര്‍ത്ഥത്തില്‍ ഇന്ദിരാ ഗാന്ധിയുടെ പൈതൃകം? എല്ലാറ്റിനുമുപരി രാജ്യത്തിന്റെ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യവാദിയായിരുന്നോ ഇന്ദിര? അതോ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച ഏകാധിപതിയോ? ‘ഇന്ത്യയെ ന്നാല്‍ ഇന്ദിരയാണ്, ഇന്ദിരയെന്നാല്‍ ഇന്ത്യയാണ്’ എന്ന മുദ്രാവാക്യത്തിലേതുപോലെ രാജ്യത്തിന്റെ ഒരേയൊരു പ്രതിനിധിയാണ് താനെന്ന് ഇന്ദിര കരുതുകയായിരുന്നുവോ? രാഷ്ട്രീയ നേതാവ് എന്ന നിലയ്ക്കും ഭരണാധികാരി എന്ന നിലയ്ക്കും ഇന്ദിരാഗാന്ധി രാജ്യത്തോട് ചെയ്ത തിന്മകള്‍ നിരവധിയാണ്. ഇന്ദിര നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജ്യതാത്പര്യം സംരക്ഷിക്കുന്നതില്‍ വലിയ വീഴ്ചകളാണ് വരുത്തിയത്.
ജനങ്ങളുമായിട്ടുള്ള ബന്ധം നിലനിര്‍ത്താനുള്ള ശേഷി ഇന്ദിരാഗാന്ധിക്ക് ഉണ്ടായിരുന്നു. 1971 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇന്ദിര മുന്നോട്ടുവച്ച ഗരീബി ഹഠാവോ ദേശ് ബചാവോ (ദാരിദ്ര്യം ഇല്ലാതാക്കുക രാജ്യത്തെ രക്ഷിക്കുക) എന്ന മുദ്രാവാക്യം ഗ്രാമീണരുടെയും നഗരങ്ങളിലെ പാവപ്പെട്ടവരുടെയും പിന്തുണ കോണ്‍ഗ്രസ്സിന് നേടിക്കൊടുത്തു. എന്നാല്‍ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് നീക്കിവച്ച ഫണ്ടിന്റെ വെറും നാല് ശതമാനമാണ് പാവപ്പെട്ടവരിലെ പാവപ്പെട്ടവരില്‍ എത്തിയത്.
ഇന്ദിര പ്രഖ്യാപിച്ച ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ തുടര്‍ച്ച എന്നോണമാണ് ‘ഗരീബി ഹഠാവോ’ പ്രചാരണം നടത്തിയത്. ബാങ്ക് ദേശസാല്‍ക്കരണം വഴി ബാങ്കുകളുടെ എണ്ണം വര്‍ദ്ധിക്കുകയും, ചില സ്വകാര്യ ബാങ്കുകളുമായി വ്യവസായികള്‍ക്കുള്ള ബന്ധം ഇല്ലാതാക്കുകയും ചെയ്തു എന്നല്ലാതെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയില്‍ പാവങ്ങള്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടില്ല. അവര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ പോലും തുടങ്ങാനായില്ല. ചില ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും വ്യവസായികളും ബാങ്കര്‍മാരും തമ്മില്‍ അവിശുദ്ധ ബന്ധം സൃഷ്ടിക്കുന്നതിന് ബാങ്ക് ദേശസാല്‍ക്കരണം വഴിവെച്ചു. വലിയ അഴിമതിക്കും ഇത് കളമൊരുക്കി.
ബാങ്ക് ദേശസാല്‍ക്കരണം പ്രഖ്യാപിച്ച് അധികനാള്‍ കഴിയുന്നതിനുമുന്‍പ് നടന്ന കുപ്രസിദ്ധമായ ഒരു ബാങ്ക് കൊള്ള അഴിമതിയില്‍ ഇന്ദിരാഗാന്ധിയുടെ പങ്ക് വ്യക്തമായിരുന്നു. ദല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ നിന്ന് 60 ലക്ഷം രൂപ ദുരൂഹമായ സാഹചര്യത്തില്‍ കടത്തിക്കൊണ്ടു പോവുകയായിരുന്നു. 1971 ല്‍ ഇത്രയും തുകയുടെ ഇപ്പോഴത്തെ മൂല്യം വളരെ വലുതാണ്. നഗര്‍വാല കേസ് എന്നറിയപ്പെടുന്ന ഈ സംഭവത്തിന്റെ കരിനിഴലില്‍ നിന്ന് മരണശേഷവും ഇന്ദിരാഗാന്ധിക്ക് പുറത്തു കടക്കാന്‍ കഴിഞ്ഞില്ല.
വാര്‍ത്തകള്‍ തേടിനടക്കുകയായിരുന്ന ഒരു ക്രൈം റിപ്പോര്‍ട്ടര്‍ക്ക് തന്റെ പോലീസ് ബന്ധത്തില്‍ നിന്ന് ലഭിച്ച ഒരു വിവരമാണ് സംഭവം പുറംലോകം അറിയാനിടയാക്കിയത്. ‘പാര്‍ലമെന്റ് സ്ട്രീറ്റിലെ സര്‍ക്കാര്‍ ബാങ്കില്‍ ഒരു കൊള്ള നടന്നിരിക്കുന്നു’ എന്നു മാത്രമാണ് പോലീസുകാരന് പറയാനുണ്ടായിരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ വിശദാംശങ്ങള്‍ അറിയാന്‍ കാര്യമായി ശ്രമിച്ചെങ്കിലും പോലീസ് കനത്ത നിശ്ശബ്ദത പാലിച്ചു. സംഭവദിവസം രാത്രി 9 മണിയോടെ നഗര്‍വാല അറസ്റ്റുചെയ്യപ്പെട്ടു. അര്‍ദ്ധരാത്രിയില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ തിരക്കിട്ട് പത്രസമ്മേളനം വിളിച്ചുചേര്‍ത്ത് പ്രശ്‌നം പരിഹരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. സര്‍ക്കാര്‍ ബാങ്കില്‍ ഇത്ര വലിയ ഒരു കൊള്ള നടന്നിട്ടും പോലീസ് എന്തുകൊണ്ടാണ് ഇത്ര വേഗം കേസൊതുക്കാന്‍ ശ്രമിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ അമ്പരന്നു. അവരുടെ സംശയങ്ങള്‍ക്കു മറുപടി നല്‍കാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ തയ്യാറായിരുന്നില്ല. ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിക്കുക മാത്രമായിരുന്നു ആ ഉദ്യോഗസ്ഥന് ചെയ്യാനുണ്ടായിരുന്നത്.
60 ലക്ഷത്തിന്റെ പകല്‍ക്കൊള്ള
ഇങ്ങനെയായിരുന്നു സംഭവവികാസം: 1971 മാര്‍ച്ച് 24. ബാങ്ക് തുറന്ന് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞതേയുള്ളൂ. അതീവ രഹസ്യ സ്വഭാവമുള്ള ബംഗ്ലാദേശ് ദൗത്യത്തിനു വേണ്ടി 60 ലക്ഷം രൂപ ഇപ്പോള്‍ തന്നെ എടുത്തുവയ്ക്കാന്‍ പ്രധാനമന്ത്രിയുടെ സെക്രട്ടറിയേറ്റില്‍ നിന്ന് ബാങ്കിലെ ചീഫ് കാഷ്യര്‍ക്ക് ഒരു ഫോണ്‍ സന്ദേശം ലഭിക്കുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പി. എന്‍.ഹക്‌സര്‍ ആയിരുന്നു വിളിച്ചത്. ഇതിനുശേഷം ഫോണ്‍ ഇന്ദിരയ്ക്ക് കൈമാറി. ‘ബംഗ്ലാദേശ് ബാബു’ എന്നു പറഞ്ഞ് ഒരാള്‍ താങ്കളെ സമീപിക്കുമെന്നും ‘ഭാരത് ലോ’ എന്ന് മറുപടി നല്‍കി പണം അയാള്‍ക്ക് കൈമാറണം എന്നുമായിരുന്നു നിര്‍ദ്ദേശം. ‘താങ്കളുടെ ആഗ്രഹം പോലെ മാതാജി’ എന്ന് മല്‍ഹോത്ര മറുപടി നല്‍കുകയും ചെയ്തു.
ഇതിനുശേഷം മല്‍ഹോത്ര ഡെപ്യൂട്ടി ചീഫ് കാഷ്യറായ രാംപ്രകാശ് ബത്രയോട് 60 ലക്ഷം രൂപ ക്യാഷ് ബോക്‌സില്‍ എടുത്തുവയ്ക്കാന്‍ പറഞ്ഞു. ബത്രയും സഹപ്രവര്‍ത്തകനായ എച്ച്. ആര്‍. ഖന്നയും ചേര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇത്രയും പണം നിറച്ച പെട്ടികള്‍ എടുത്തുവച്ചശേഷം മല്‍ഹോത്ര ബാങ്കിന്റെ ഔദ്യോഗിക കാര്‍ ഓടിച്ചുപോയി. ബാങ്കില്‍ നിന്നും കുറച്ചു ദൂരത്ത് ഒരാള്‍ കാര്‍ നിര്‍ത്തിച്ച് മല്‍ഹോത്രയെ സമീപിച്ച് ‘ബംഗ്ലാദേശ് കാ ബാബു’ എന്ന കോഡ് വാക്യം പറഞ്ഞു. ഇതിനുശേഷം ഇരുവരും ചേര്‍ന്ന് പഞ്ചശീല്‍ മാര്‍ഗിലെ ടാക്‌സി സ്റ്റാന്‍ഡിലേക്ക് പോയി. നഗര്‍വാല പണം കാറില്‍ നിന്ന് എടുത്തു. എന്നിട്ട് മല്‍ഹോത്രയോട് നേരെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോയി വൗച്ചര്‍ വാങ്ങാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഡി.കെ.കശ്യപ്, ഇന്‍സ്‌പെക്ടര്‍മാരായ ഹരി ദേവ്, എ.കെ. ഘോഷ് എന്നിവരുടെ നേതൃത്വത്തില്‍ ‘ഓപ്പറേഷന്‍ തൂഫാന്‍’ എന്ന പേരിട്ട് നഗര്‍വാലയെ പിടിക്കാനുള്ള അന്വേഷണം ആരംഭിച്ചു. നഗര്‍വാല ആദ്യം വിളിച്ച ടാക്‌സിക്കാരനെ അവര്‍ കണ്ടെത്തി. യാത്രക്കാരന്‍ (നഗര്‍വാല) ഡിഫന്‍സ് കോളനിയില്‍ ഇറങ്ങിപ്പോയെന്ന് ഇയാള്‍ പറഞ്ഞു. നഗര്‍വാല മറ്റൊരു ടാക്‌സി വിളിച്ചതായി അന്വേഷണത്തില്‍ നിന്ന് മനസ്സിലായി. നഗര്‍വാല രജീന്ദര്‍ നഗറിലേക്ക് പോയി. അവിടെ നിന്ന് ഒരു സൂട്‌കേസ് വാങ്ങിയെന്നും ഈ ടാക്‌സിക്കാരന്‍ മൊഴിനല്‍കി. ബംഗ്ലാദേശിലെ ഒരു ദൗത്യം നിര്‍വഹിക്കാനാണ് ഈ കനപ്പെട്ട തുകയെന്നും യാത്രക്കാരന്‍ പറഞ്ഞുവത്രേ. രഹസ്യം സൂക്ഷിക്കാന്‍ തനിക്ക് 500 രൂപ നല്‍കിയെന്നും ടാക്‌സി ഡ്രൈവര്‍ പറഞ്ഞു. രജീന്ദര്‍ നഗറിലെ താമസക്കാരനെ പോലീസ് തേടിപ്പിടിച്ചു. നഗര്‍വാല സൂട്‌കേസ് വാങ്ങിയ കാര്യം അയാള്‍ സ്ഥിരീകരിച്ചു. പഴയ ദല്‍ഹിയിലെ നിക്കോണ്‍സണ്‍ റോഡിലേക്ക് പോയ നഗര്‍വാല ടാക്‌സി ഡ്രൈവര്‍ കാണത്തക്കവിധം സൂട്‌കേസ് കൈമാറി എന്നും പോലീസിന് മൊഴി ലഭിച്ചു.
പിന്നീട് ഡിഫന്‍സ് കോളനിയിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പോലീസ് പണം കണ്ടെടുത്തു. നഗര്‍വാലയെക്കുറിച്ചും ഇയാള്‍ പോലീസിനോട് പറഞ്ഞു. അധികം വൈകാതെ പാഴ്‌സി ധര്‍മ്മശാലയില്‍ മടങ്ങിയെത്തിയ നഗര്‍വാലയെ പോലീസ് അറസ്റ്റ് ചെയ്തു. അതിവേഗം നടന്ന വിചാരണയില്‍ നഗര്‍വാലയെ നാലുവര്‍ഷം കഠിന തടവിനും 100 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. 10 മിനിറ്റ് മാത്രമായിരുന്നു വിചാരണ. സാഹചര്യ തെളിവുകളൊന്നും ഇല്ലാതെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു ഈ ശിക്ഷ.
എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നഗര്‍വാല ശിക്ഷാവിധിക്കെതിരെ അപ്പീല്‍ നല്‍കി. സെഷന്‍സ് കോടതി പുനര്‍വിചാരണയ്ക്ക് ഉത്തരവിട്ടു. തനിക്ക് ശിക്ഷ വിധിച്ച മജിസ്‌ട്രേറ്റിനു മുന്നില്‍ ആവരുത് പുനര്‍വിചാരണയെന്ന് നഗര്‍വാല ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് നിരസിച്ചു. എസ്ബിഐയുടെ ചീഫ് കാഷ്യര്‍ മല്‍ഹോത്രയ്‌ക്കെതിരായ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ തന്റെ കേസ് എടുക്കരുതെന്ന് നഗര്‍വാല വാദിച്ചു.
മൂന്ന് ദിവസത്തിനകം യുവാവായിരുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ മധുവിധു ആഘോഷിക്കാന്‍ പോകുന്നതിനിടെ ഉണ്ടായ കാറപകടത്തില്‍ ദുരൂഹമായ സാഹചര്യത്തില്‍ മരണമടഞ്ഞു. പാഴ്‌സി സമുദായ നേതാവും ‘കറന്റ്’ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററുമായ കാരകയെ വിളിച്ച് ഒരു അഭിമുഖം നല്‍കാമെന്ന് നഗര്‍വാല അറിയിച്ചു. തനിക്ക് അസുഖമാണ്, സഹപ്രവര്‍ത്തകനെ അയക്കാമെന്ന് കാരക പറഞ്ഞു. എഡിറ്ററോടു മാത്രമേ സംസാരിക്കൂവെന്ന നിലപാടില്‍ നഗര്‍വാല ഉറച്ചുനിന്നു. 1972 ഫെബ്രുവരിയില്‍ നഗര്‍വാല തിഹാര്‍ ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അവിടെനിന്ന് ജിബി പന്ത് ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങള്‍ക്കു ശേഷം ഒരു ഉച്ചഭക്ഷണ സമയത്ത് കുഴഞ്ഞുവീണു മരിച്ചു. അന്ന് അയാളുടെ അന്‍പത്തിയൊന്നാം ജന്മദിനം ആയിരുന്നു.
ഇന്നും തുടരുന്ന ദുരൂഹത
സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം പരിഹാസ്യവും ഒരുപാട് വിടവുകളുള്ളതുമായിരുന്നു. നഗര്‍വാല ഇന്ദിരാഗാന്ധിയുടെ ശബ്ദത്തില്‍ വിളിച്ച് കബളിപ്പിക്കുകയായിരുന്നുവത്രേ! ഇത് ഒട്ടും വിശ്വാസ്യയോഗ്യമല്ലായിരുന്നു. ‘ബംഗ്ലാദേശ് ബാബു’ എന്നതായിരുന്നു കോഡ് എന്നും ‘ഭാരത് ലോ’ എന്നതായിരുന്നു പ്രതികരണ വാക്യമെന്നും മല്‍ഹോത്ര സമ്മതിക്കുകയുണ്ടായി. സദുദ്ദേശ്യത്തോടെയാണ് താന്‍ 60 ലക്ഷം കൈമാറിയതെന്നും, കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നുമാണ് അയാള്‍ പറഞ്ഞത്. മല്‍ഹോത്രയാണ് പരാതിക്കാരനെന്ന് പോലീസ് പറയുമ്പോള്‍ കോടതി രേഖകള്‍ പ്രകാരം അത് ഡെപ്യൂട്ടി ചീഫ് കാഷ്യര്‍ റാവല്‍ സിംഗ് ആണ്.
പതിവ് രീതി അനുസരിച്ച് വൗച്ചര്‍ വാങ്ങാന്‍ മല്‍ഹോത്ര പോയപ്പോള്‍ നിഷ്‌കളങ്കനായ റാവല്‍ സിംഗ് തെറ്റിദ്ധരിച്ചു. ഒന്നര മണിക്കൂറിനു ശേഷവും മല്‍ഹോത്രയെ കാണാതായപ്പോള്‍ റാവല്‍ സിംഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ സ്റ്റേഷനിലെ ഒരു പോലീസുകാരനാണ് മാധ്യമപ്രവര്‍ത്തകനെ വിളിച്ച് ഈ വിവരം ചോര്‍ത്തി നല്‍കിയത്. സംഭവത്തില്‍ ഉത്തരവാദി നഗര്‍വാല മാത്രമാണെന്നായിരുന്നു ഔദ്യോഗിക വിശദീകരണത്തിന്റെ ചുരുക്കം.
യഥാര്‍ത്ഥത്തില്‍ ‘ഫേഷ്യല്‍ പരാലിസിസ്’ രോഗം ബാധിച്ച നഗര്‍വാലയ്ക്ക് സംസാരിക്കാന്‍ പ്രയാസം ഉണ്ടായിരുന്നു. ഇങ്ങനെയുള്ള ഒരാള്‍ക്ക് എങ്ങനെയാണ് മറ്റൊരാളുടെ ശബ്ദം, അതും രാജ്യത്തെ പ്രധാനമന്ത്രിയുടെ ശബ്ദം അനുകരിക്കാന്‍ കഴിയുക! തന്നോട് സംസാരിച്ചത് ഇന്ദിരാഗാന്ധി തന്നെയാണെന്ന് മല്‍ഹോത്രയ്ക്ക് ഉറപ്പായിരുന്നു എന്നുമോര്‍ക്കണം. പ്രധാനമന്ത്രിയുടെ വസതിയിലെ നിത്യസന്ദര്‍ശകനായ മല്‍ഹോത്രയ്ക്ക് ഇന്ദിരയുടെ ശബ്ദം പരിചിതവുമായിരുന്നു. ഇതുകൊണ്ടാണ് ഇന്ദിരയെ അയാള്‍ മാതാജി എന്ന് അഭിസംബോധന ചെയ്തത്.
ഇത്രയും വലിയ തുകയ്ക്കുവേണ്ടി ബാങ്കിലെ മാനേജരെയായിരുന്നു വിളിക്കേണ്ടിയിരുന്നത്. ഇതിനുപകരം കാഷ്യറായ മല്‍ഹോത്രയെ വിളിച്ചതും, വഴിവിട്ട രീതിയില്‍ അയാള്‍ തുക കൈമാറിയതും സ്വാഭാവികമായി കരുതാനാവില്ല. മുന്‍പും ഇയാള്‍ ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് വേണം മനസ്സിലാക്കാന്‍. പരാതി നല്‍കിയത് റാവല്‍ സിംഗ് ആയിരുന്നിട്ടും താനാണ് പരാതിക്കാരനെന്നു വരുത്തിത്തീര്‍ക്കാന്‍ മല്‍ഹോത്ര പോലീസിനെ നിര്‍ബന്ധിക്കുകയായിരുന്നു. എങ്ങനെയാണ് ഒന്നര മണിക്കൂര്‍ കൊണ്ട് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി നഗര്‍വാലയെ ശിക്ഷിച്ചത്?
അഴിമതി ആഗോളപ്രതിഭാസമാണെന്ന് വിശ്വസിച്ച ഇന്ദിരാഗാന്ധി അധികാരത്തിന്റെ മറവില്‍ നടത്തിക്കൊണ്ടിരുന്ന അഴിമതിയുടെയും സാമ്പത്തിക ക്രമക്കേടുകളുടെയും ഒരു ഉദാഹരണം മാത്രമാണിത്. ഇതുപോലെയുള്ള സംഭവങ്ങളുടെ ഒരു ഘോഷയാത്രതന്നെയായിരുന്നു ഇന്ദിരയുടെ ഭരണകാലം.
(തുടരും)