Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

നവതിയുടെ നിറവിലേക്ക് കേരള കലാമണ്ഡലം

രവീന്ദ്രവര്‍മ്മ അംബാനിലയം

Print Edition: 29 November 2019

മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ എന്ന ക്രാന്തദര്‍ശിയുടെ മനോമുകരത്തില്‍ ഉദയം കൊണ്ട പ്രസ്ഥാനം. ലോകമാസകലം പ്രഭപരത്തി കൊച്ചുകേരളത്തെ ഹിമാലയം ചൂടിച്ച കലാകേരളത്തിന്റെ തറവാട്. അതാണ് കേരള കലാമണ്ഡലം എന്ന കല്പ്പിത സര്‍വ്വകലാശാല.

നവതിയുടെ നിറവിലേക്ക് പാദമൂന്നിനില്‍ക്കുന്ന കലാമണ്ഡലത്തിന് 2019 നവംബര്‍ 13 ന് 89 വയസ്സ് തികഞ്ഞു. അടുത്തവര്‍ഷമാണ് നവതി. ഈശ്വരാംശം നിറഞ്ഞ് കവിയുന്ന കലകളുടെ ഈറ്റില്ലമായി, കേരളത്തിന് അഭിമാനമായി കലാമണ്ഡലം വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്നു. 19-ാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ കേരളീയമായ ക്ലാസ്സിക്കല്‍ കലാരൂപങ്ങള്‍ പ്രബുദ്ധമെന്ന് അവകാശപ്പെട്ട മദ്ധ്യവര്‍ഗ്ഗ മലയാളിക്ക് മിക്കവാറും അന്യമായി കഴിഞ്ഞിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസവും പാശ്ചാത്യ സംസ്‌ക്കാരഭ്രമവും ബ്രിട്ടീഷ്‌കാരുടെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥവൃന്ദമായി മാറാനും അവര്‍ക്ക് ദാസ്യപ്പണി ചെയ്യാനുമുള്ള ലജ്ജാകരമായ അവസ്ഥയിലേക്കും സാംസ്‌ക്കാരിക അടിമത്വത്തിലേക്കും മലയാളി മാറിക്കഴിഞ്ഞിരുന്നു.

നമ്മുടെ തനത് കലാരൂപങ്ങള്‍ പഠിക്കാനും അവതരിപ്പിക്കുവാനും അരങ്ങില്ലാത്ത അവസ്ഥയായിരുന്നു. അനേകനാളത്തെ നിരന്തര പരിശീലനത്തിലൂടെ ചിട്ടപ്പെടുത്തി എടുക്കുന്ന അഭിനയക്രമമുള്ള കഥകളി ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍ മഹാനടന്മാരായ ആചാര്യന്മാരാണ് ചിട്ടപ്പെടുത്തിയിരുന്നത്. പ്രഭുഗൃഹങ്ങളോട് ചേര്‍ന്നുള്ള കളിയോഗങ്ങളിലാണ് ഈ കളരിപഠനങ്ങള്‍ അരങ്ങേറിയിരുന്നത്. മുന്‍ സൂചിപ്പിച്ചതുപോലെ സാമൂഹികഘടനയില്‍ വന്നമാറ്റങ്ങള്‍ കളിയോഗങ്ങളുടെ പ്രവര്‍ത്തനത്തെയും താളം തെറ്റിച്ചു. കഥകളി ഉള്‍പ്പെടെ എല്ലാ തനത് കലാരൂപങ്ങള്‍ക്കും മാന്ദ്യം സംഭവിക്കുകയും ചെയ്തു.

ആ കാലഘട്ടത്തിലാണ് കവിത്രയങ്ങളില്‍ അഗ്രഗണ്യനായിരുന്ന വള്ളത്തോളിന്റെ മനോമുകുരത്തില്‍ കലാപഠനത്തിന് ഏകീകൃതഭാവത്തോടെ ഒരു സ്ഥിരസംവിധാനം ഉണ്ടാകണമെന്ന ചിന്ത വന്നത്. 18-ാം നൂറ്റാണ്ടിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ വേലിയേറ്റത്തിന്റെ തിരമാലകള്‍ അടങ്ങിയിരുന്നില്ലെങ്കിലും സവര്‍ണ്ണമേധാവിത്വത്തിന്റെ മറക്കുട ചൂടി നാലുകെട്ടിന്റെയും പടിപ്പുരവാതിലിന്റെയും ചുവരുകള്‍ക്കപ്പുറത്തേക്ക് ഇവയുടെ നിഴലുകള്‍ പകര്‍ന്നാടിയിരുന്നില്ല. 1902 ല്‍ ടാഗോര്‍ ആരംഭിച്ച വിശ്വഭാരതി എന്ന കലാവിദ്യാലയവും 1927 ല്‍ രുക്മിണീദേവി അരുന്ധല്‍ തുടങ്ങിയ കലാക്ഷേത്രവും വള്ളത്തോളിന് മാര്‍ഗ്ഗനിര്‍ദ്ദേശവും ആത്മധൈര്യവും പകര്‍ന്നു നല്‍കി. ഇന്ത്യന്‍ ദേശീയതയുടെ ഭാഗമായി ഊര്‍ജ്ജസ്വലമായി തീര്‍ന്ന സ്വത്വാഭിമാനം ലക്ഷ്യമാക്കിയതും, പില്‍ക്കാലം പ്രസിദ്ധമായിത്തീര്‍ന്നതും കേരള ജനതയുടെ ആത്മബോധന നവീകരണവുമായിരുന്നു. പിറന്ന നാടിന്റെ ചൂടും, ചൂരും, രുചിയും, മണവും, നിറവും തദ്ദേശവാസികളുടെ മനസ്സിലേക്ക് ആഴത്തില്‍ പതിപ്പിക്കുവാനുള്ള സാംസ്‌ക്കാരിക യജ്ഞത്തിന്റെ കര്‍മ്മമണ്ഡലമായി കലാമണ്ഡലം മാറ്റപ്പെടുകയായിരുന്നു. അന്നുവരെ കഥകളി ഉള്‍പ്പെടെ എല്ലാ പാരമ്പര്യകലകളും പിറന്നതും വളര്‍ന്നതും, അനുഷ്ഠാനങ്ങളോട് അനുബന്ധമായി അഗ്രഹാരങ്ങളില്‍ അകത്തളങ്ങളിലായിരുന്നു എന്നു പറഞ്ഞാല്‍ തെറ്റില്ല. അവിടെ നിന്ന് കലകളേയും കലാകാരന്മാരേയും പൊതു ഇടങ്ങളിലേക്കും, പൊതുജനങ്ങളിലേക്കും മാറ്റേണ്ടത് അനിവാര്യമായിരുന്നു. ആ ഭാവപ്പകര്‍ച്ചയ്ക്ക് വിപ്ലവകരമായ മാറ്റം കുറിക്കുവാന്‍ കലാമണ്ഡലത്തിലൂടെ വള്ളത്തോളിന് സാധിച്ചു എന്ന് പറയാം.

ഒരാവേശത്തില്‍ എടുത്ത് ചാടിയ വള്ളത്തോളിന് ആദ്യാവസാനം തുണയായത് അദ്ദേഹത്തിന്റെ ആത്മസുഹൃത്തായ മണക്കുളം മുകുന്ദ രാജാവ് മാത്രമായിരുന്നു. സുമനസ്സുകളുടെ നിര്‍ലോഭമായ സഹകരണം ഉണ്ടായിരുന്നെങ്കിലും ക്ലേശകരമായ മഹാദൗത്യത്തിനുവേണ്ടി നിരവധി പ്രശ്‌നങ്ങളെ അവര്‍ക്ക് നേരിടേണ്ടി വന്നിരുന്നു. തുടക്കത്തില്‍ കുന്നംകുളത്തുള്ള ശ്രീനിവാസബംഗ്ലാവിലും, അമ്പലപ്പുരത്തെ കക്കാട് കാരവണപ്പാടിന്റെ കോവിലകത്തുമാണ് കളരി തുടങ്ങിയത്. അത് 1930ലായിരുന്നു. അതായിരുന്നു തുടക്കം. നാല് വര്‍ഷത്തിന് ശേഷം ചെറുതുരുത്തി ആസ്ഥാനമാക്കി പ്രവര്‍ത്തനം തുടര്‍ന്നു. കലയോടുള്ള അദമ്യമായ ആഗ്രഹത്താല്‍ അവര്‍ തുടങ്ങിവെച്ച പ്രസ്ഥാനത്തിലൂടെ അതുവരെ പ്രഭു കുടുംബങ്ങളില്‍ അവരുടെ കാരുണ്യത്താല്‍ കഴിഞ്ഞിരുന്ന നിരവധി ആചാര്യന്മാര്‍ക്കും, മഹാനടന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും താങ്ങും തണലും ഇരിപ്പിടവും നല്‍കാനായി. ആദ്യകാലങ്ങളില്‍ ഗുരുകുല സമ്പ്രദായത്തിലായിരുന്നു കളിയോഗങ്ങളിലെ പരിശീലനം.
കലാമണ്ഡലത്തിന്റെ ആവിര്‍ഭാവത്തോടെ സമയക്ലിപ്തതയുള്ള പുതിയ പാഠ്യസമ്പ്രദായം നിലവില്‍ വന്നു. വെളുപ്പിന് മൂന്ന് മണിക്ക് കലാദീപം തെളിയും. കഥകളി പഠിതാക്കള്‍ക്ക് രാച്ചൊല്ലിയാട്ടം എന്ന രീതിയില്‍ ജനുവരി 26, ആഗസ്റ്റ് 15, സെപ്റ്റംബര്‍ 18, നവംബര്‍ 9 എന്നീ ദിവസങ്ങളില്‍ രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന കലാപരിപാടികള്‍ നിര്‍ബ്ബന്ധം ആയിരുന്നു. മറ്റ് കലാരൂപങ്ങള്‍ പഠിക്കുവാന്‍ സമയസാരണിയും നിശ്ചയിച്ച് നല്‍കിയിരുന്നു.
കുട്ടികൃഷ്ണമാരാരെ ആണ് കലാമണ്ഡലത്തിലെ പ്രഥമ അദ്ധ്യാപകനായി വള്ളത്തോള്‍ നിയമിച്ചത്. 1965 ല്‍ കൂടിയാട്ടം പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി. അപ്പോഴേക്കും കഥകളി കൂടാതെ പാട്ട്, ചെണ്ടമേളം, ചുട്ടി മോഹിനിയാട്ടം, പഞ്ചവാദ്യം, തുള്ളല്‍, കൂടിയാട്ടം (സ്ത്രീവേഷം), മിഴാവ്, മൃദംഗം, കര്‍ണ്ണാടകസംഗീതം എന്നിങ്ങനെ വിഷയവൈപുല്യം കൂടി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വര്‍ദ്ധിച്ചപ്പോള്‍ സ്ഥലപരിമിതി തടസ്സമായി. പിന്നീടുള്ള അന്വേഷണത്തില്‍ 1971 ലാണ് വള്ളത്തോള്‍ നഗറിലുള്ള 32 ഏക്കര്‍ സ്ഥലത്തേക്ക് കലാമണ്ഡലം മാറ്റി ചുവടുറപ്പിച്ചത്. തനത് കേരളീയ മാതൃകയില്‍ കൂത്തമ്പലവും, ആര്‍ട്ട് ഗാലറിയും, കളിയോഗങ്ങളും ചേര്‍ന്ന നിര്‍മ്മാണരീതിയാണ് കലാമണ്ഡലത്തിന്റെത്.
കഥകളിക്ക് മാത്രമല്ല കേരളീയ തനത് കലകള്‍ക്കെല്ലാം ഇന്ന് ഈ സരസ്വതീ ക്ഷേത്രം അഭയമരുളുന്നു. ആചാര്യന്മാരുടെ നിസ്വാര്‍ത്ഥസേവനം കൊണ്ട് ക്ലാസ്സിക്കല്‍ കലകള്‍ക്ക് പുതുജീവന്‍ നല്‍കാനും അനശ്വരമായ അനേകം കലാകാരന്മാരെ സൃഷ്ടിക്കാനും ഈ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. വിവിധ കളി യോഗങ്ങളില്‍ ഛിന്നഭിന്നമായി നടന്ന കഥകളി പഠനത്തിന് ഒന്നിച്ച് ഒരു കുടക്കീഴില്‍ കൂടുതല്‍ ഉത്സാഹത്തോടെയും ഊര്‍ജ്ജത്തോടെയും ഉണര്‍വ്വോടെയും കാര്യങ്ങള്‍ ചിട്ടപ്പെടുത്താനായതും കലാകേരളത്തിന് നേട്ടമായി. അങ്ങനെ ഒരു മഹാസംസ്‌കൃതിയുടെ ഈട് വെയ്പ്പായി മാറാന്‍ കലാമണ്ഡലത്തിനായി. സ്വകാര്യസ്ഥാപനമായിരുന്ന കലാമണ്ഡലം പിന്നീട് ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം 1941 ല്‍ കൊച്ചിസര്‍ക്കാര്‍ ഏറ്റെടുത്തു. 2007 ആയപ്പോഴേക്കും കല്പ്പിത സര്‍വ്വകാലശാലയായി ഉയര്‍ത്തുകയും 2007 ജൂണ്‍ 18 ന് ഡോ. കെ. ജി. പൗലോസിനെ പ്രഥമ വൈസ് ചാന്‍സിലറായി സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു.
ഇവിടെ കഥകളി മോഹിനിയാട്ടം, കൂടിയാട്ടം എന്നിവയ്ക്ക് ബിരുദാനന്തരബിരുദത്തിനുള്ള സൗകര്യമുണ്ട്.കലാമണ്ഡലത്തിലെ ഏഴാമത്തെ വൈസ്ചാന്‍സലറാണ് ഡോ. പി. കെ. നാരായണന്‍. കേരളസമൂഹം കലാമണ്ഡലത്തെ എത്രമാത്രം പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. കലയുടെ അനന്തസാദ്ധ്യതകളെ മുന്‍നിര്‍ത്തി കലാവാസനയുള്ള കുട്ടികളെ കണ്ടെത്തി അവരിലെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാന്‍ കലാമണ്ഡലം പരമാവധി ശ്രമിക്കാറുണ്ട്. താല്‍പ്പര്യമുള്ള സ്‌കൂളുകളിലും കോളേജുകളിലും കഥകളി ഡെമോസ്‌ട്രേഷന്‍ ഉള്‍പ്പെടെ (41ല്‍ നിന്ന്)
ക്ലാസ്സ് എടുക്കുന്നുണ്ട്. കഥകളി ക്ലബ്ബുകള്‍ കഥകളി ആസ്വാദകസദസ്സുകള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു.

വൈദേഹിചരിതം, പരശുരാമചരിതം എന്നീ പുതിയ കഥകള്‍ കഴിഞ്ഞവര്‍ഷം കലാമണ്ഡലത്തില്‍ അരങ്ങേറിയത് ആസ്വാദകര്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു. അതുപോലെ കഴിഞ്ഞ വര്‍ഷം കലാമണ്ഡലത്തിലെ 60 ല്‍പരം കുട്ടികളെ അണിനിരത്തി അവതരിപ്പിച്ച കവി കടമ്മനിട്ടയുടെ ‘കുറത്തി’ ഏറെ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. മഹാദുരന്തമായി മാറിയ പ്രളയത്തെ ആസ്പദമാക്കി അവതരിപ്പിച്ച തുള്ളല്‍കഥയും ജനശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. ഈ വര്‍ഷം നവംബര്‍ 9 ന് മഹാകവി വള്ളത്തോള്‍ ജയന്തിയോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ ‘അച്ഛനും മകളും’ എന്ന കൃതിയെ ആസ്പദമാക്കി നൃത്താവിഷ്‌ക്കാരം ചിട്ടപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 12 സ്ഥിര അദ്ധ്യാപകരും, 112 താല്‍ക്കാലിക അദ്ധ്യാപകരുമാണ് ഇവിടെ ക്ലാസ്സെടുക്കുന്നത്. എല്ലാവിഭാഗത്തിലുമായി 900 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ഇതൊക്കെയായാലും കഥകളി, കഥകളി സംഗീതം, മദ്ദളം, ചുട്ടി, മിഴാവ്, കൂടിയാട്ടം തുടങ്ങി വിവിധ കലകള്‍ പഠിക്കാന്‍ കുട്ടികളുടെ വരവ് നന്നെ കുറവാണ്. ചെണ്ട, മോഹിനിയാട്ടം ഇവയ്ക്കാണ് ഏറ്റവും പ്രിയം. നമ്മുടെ തനത് കലകള്‍ക്ക് കലാമണ്ഡലം പോലെ പകരം വെയ്ക്കുവാന്‍ മറ്റൊരു കലാക്ഷേത്രം കേരളത്തില്‍ ഇല്ലെന്നിരിക്കെ അതിനെ പൂര്‍ണ്ണരൂപത്തില്‍ പ്രയോജനപ്പെടുത്തുവാന്‍ ഇനിയും കലാകേരളത്തിന് ആയിട്ടില്ല.

കഥകളി എന്നുള്ളതിന് ഒറ്റ നോട്ടത്തില്‍തന്നെ അതിന്റെ അര്‍ത്ഥവും മനസിലാകും. കഥയുടെ കളി നമ്മുടെ തനത് കലയായതിനാല്‍ കഥകള്‍ എടുത്തിരിക്കുന്നത് പുരാണങ്ങളില്‍ നിന്നാണ്. കഥയേക്കാള്‍ കൂടുതല്‍ ആട്ടത്തിന് പ്രാധാന്യം കൊടുക്കുന്നതുകൊണ്ട് ഈ കലാരൂപത്തിനെ ആട്ടക്കഥ എന്നും വിളിക്കാറുണ്ട്. ഇതര കലകളെ അറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം കഥകളിയ്ക്ക് അല്‍പ്പം പ്രാധാന്യം കൂടുതല്‍ കലാമണ്ഡലം നല്‍കുന്നുണ്ട്. അതുകൊണ്ട് കഥകളിയ്ക്ക് ഒരു കലാമണ്ഡലം ശൈലിതന്നെ രൂപീകൃതമായതായി പറയപ്പെടുന്നു.

കൃഷ്ണന്‍കുട്ടി പൊതുവാള്‍ അതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ :- അഭ്യാസക്രമം, നൃത്തം, അഭിനയം, അഭിനയതികവിന്, നാട്യധര്‍മ്മിതയില്‍ ഉറച്ച് നിന്നു കൊണ്ടുള്ള നാടകീയത, ഗീതം, വാദ്യം മുഖത്ത് തേപ്പ്, ചുട്ടി, ആഹാര്യം, കലാകാരന്മാരുടെ ജീവിതരീതി എന്നിങ്ങനെ എല്ലാ അംശങ്ങളും വന്ന് ചേര്‍ന്നിട്ടുള്ള സര്‍വ്വാംഗീണമായ ശൈലിവിശേഷത്തെയാണ് കഥകളിയിലെ കലാമണ്ഡലം ശൈലിയെന്ന് ഞാന്‍ വിളിക്കുന്നത്. കലാകേരളത്തിനും കഥകളി ആസ്വാദകര്‍ക്കും അഭിനയത്തിന്റെ സുവര്‍ണ്ണകിരീടം ചൂടിയ എത്രയെത്ര മഹാപ്രതിഭകളെയാണ് കലാമണ്ഡലം ദാനം ചെയ്തിട്ടുള്ളത്. അതിന് ആസ്വാദക സമൂഹം എന്നും കലാമണ്ഡലത്തോട് കടപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇന്ന് പുതുതലമുറ കഥകളി അടക്കമുള്ള പല പാരമ്പര്യകലാരൂപങ്ങളില്‍നിന്നും അകന്നുപോയിക്കൊണ്ടിരിക്കുന്നു. ഈ കലാരൂപങ്ങളുടെ ആന്തരികമായ ഭാവചലനങ്ങളും കഥയും മറ്റും തിരിച്ചറിയാത്തതാണ് യുവതലമുറയെ ഈ ഈശ്വരീയ കലകളില്‍ നിന്ന് അകറ്റിനിര്‍ത്തുന്നത് എന്ന് വേണം കരുതാന്‍. തന്നെയുമല്ല ഈ ശൈലീകൃത കലാരൂപങ്ങള്‍ അഭ്യസിക്കാന്‍ എന്നപോലെ ആസ്വദിക്കാനും ശരിയായ പരിശീലനം ആവശ്യമാണ്. കുട്ടിക്കാലം മുതല്‍ കളികണ്ട് ഇത്തരം ഒരു ദൃശ്യസംസ്‌കാരം ഉള്‍ക്കൊള്ളാന്‍ പഴയതലമുറയ്ക്കും കഴിഞ്ഞിരുന്നു. എന്നാല്‍ പുതുതലമുറയ്ക്ക് കേരളത്തനിമയുടെ പലതും നഷ്ടപ്പെട്ടതുപോലെ ഇതും അവര്‍ക്ക് മുമ്പില്‍ അന്യം നിന്നുപോയി. അതുകൊണ്ട് നിസ്തൂലമായ ഈ കലാസമ്പത്ത് അതിന്റേതല്ലാത്ത കാരണം കൊണ്ട് പുതുതലമുറയില്‍ നിന്ന് അകന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ കലാ ആസ്വാദകരെയും സാധാരണക്കാരെയും ഇത്തരം ക്ഷേത്രകലാരൂപങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കലാമണ്ഡലത്തിന്റെ ഭഗീരഥ പ്രയ്തനത്തോടൊപ്പം നമ്മളും കൈകോര്‍ക്കേണ്ടിയിരിക്കുന്നു. കലാരംഗത്ത് പുത്തന്‍ ഉണര്‍വ്വുണ്ടാക്കി സമൂഹത്തിന്റെ സംവേദന ശീലത്തെ സംശുദ്ധമാക്കി പഴമയുടെ സംഭാവനകളായ ഈശ്വരകലകളെ നമുക്ക് കാത്തുസൂക്ഷിക്കാം.
(കടപ്പാട് : കഥകളി ആസ്വാദനം)

Tags: കേരള കലാമണ്ഡലംനവതികഥകളിമണക്കുളം മുകുന്ദ രാജാവ്വള്ളത്തോള്‍ നാരായണമേനോന്‍
Share12TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies