Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

സൈനിക ശാക്തീകരണത്തിന്റെ ഒരു ദശകം

ഹരി അരയമ്മാക്കൂല്‍

Print Edition: 26 April 2024

രാജ്യത്തെ പ്രതിരോധമേഖലയിലെ ഏറ്റവും വലിയ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഒരു ദശാബ്ദമാണു 2024- ഓടെ പൂര്‍ത്തിയാകുന്നത്. ഒരുപക്ഷെ സ്വതന്ത്ര ഭാരതത്തില്‍ രാജ്യസുരക്ഷയുടെ കാര്യക്ഷമത വര്‍ദ്ധനവില്‍ (Capacity Building) ഇത്രയധികം കുതിച്ചുചാട്ടം നടത്തിയ മറ്റൊരു ദശകം ഉണ്ടായിരുന്നോ എന്നുതന്നെ സംശയമാണ്. സൈനിക ശക്തിയുമായി ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലും അഭൂതപൂര്‍വമായ മാറ്റങ്ങള്‍ക്കാണ് കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ രാഷ്ട്രം സാക്ഷ്യം വഹിച്ചത്.

ഓരോ വര്‍ഷവും ബഡ്ജറ്റില്‍ പ്രതിരോധ മന്ത്രാലയത്തിനനുവദിച്ച തുക ചിലവാക്കി അന്താരാഷ്ട്ര ആയുധ മാര്‍ക്കറ്റില്‍ ലഭ്യമായ കുറെ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുക എന്ന പതിവു പരിപാടിക്കു പകരം നമ്മുടെ സേനയെ ഒരു ആധുനിക സൈനികശക്തിയാക്കി മാറ്റുന്നതിനു പ്രതിബന്ധമായി നില്‍ക്കുന്ന മൂലകാരണങ്ങളെക്കുറിച്ചു കൃത്യമായ നിര്‍ണ്ണയം നടത്തി, വേണ്ട പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും, നടപ്പിലാക്കുന്നതുമാണ് കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ കാണാനിടയായത്. അതിര്‍ത്തി കാവലിനു മാത്രമായുള്ള വെറുമൊരു പ്രതിരോധസേന എന്നതിലുപരി ലോകത്തിന്റെ ഏതു കോണിലും രാജ്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും, അടിയന്തര ഘട്ടങ്ങളില്‍ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്കു തുണയും, താങ്ങായും വര്‍ത്തിക്കാനും കെല്‍പ്പുള്ള സേനയെ വാര്‍ത്തെടുക്കാനായുള്ള പുതിയൊരു ‘മിലിറ്ററി ഡോക്ട്രിന്‍’ തന്നെ ചിട്ടപ്പെടുത്തിയെടുക്കുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.

‘മിലിറ്ററി ഡിപ്ലോമസി’ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ആഫ്രിക്കയിലേയും, യൂറോപ്പിലേയും കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് ‘മിലിറ്ററി അറ്റാഷെ’-മാരെ നിയമിക്കുന്നതും, ഏഷ്യ-പസഫിക് മേഖലയിലെ സുരക്ഷാവെല്ലുവിളികള്‍ നേരിടുന്നതിനായി രൂപീകരിച്ച ‘ക്വാഡ്’ കൂട്ടായ്മയുടെ ഭാഗമായതും, പേര്‍ഷ്യന്‍ ഗള്‍ഫിലും, ഒമാന്‍ കടലിടുക്കിലും ഭാരതീയ നാവികസേന ‘ഓപ്പറേഷന്‍ സങ്കല്‍പ്പിന്റെ’ ഭാഗമായി വലിയ തോതില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും, ആഗോള ഗതിവിധി നിയന്ത്രിക്കുന്ന ഒരു നിര്‍ണ്ണായക സൈനികശക്തിയായി ഭാരതം മാറുന്നു എന്നതിന്റെ ആദ്യസൂചനകള്‍ തന്നെയാണ്. സേനാ നവീകരണത്തിനാവശ്യമായ പരിഷ്‌കരണം നടത്താനും, കാലഹരണപ്പെട്ട നയങ്ങളില്‍ പൊളിച്ചെഴുത്തു വേണ്ടിടത്തു അതിനുമുതിരാനും തുറന്ന മനസ്സോടെ മോദിസര്‍ക്കാര്‍ തുടക്കത്തിലേ തയ്യാറായാതാണ് ദ്രുതഗതിയിലുണ്ടായ ഈ മാറ്റങ്ങള്‍ക്കു കാരണമായത്. രാജ്യസുരക്ഷയ്‌ക്കെതിരായി കാലാകാലങ്ങളില്‍ ഉയര്‍ന്നുവന്ന ഭീഷണികളെയും, പ്രതിരോധ രംഗത്തു നിലനിന്നിരുന്ന പോരായ്മകളെയും, സേനാ നവീകരണത്തിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം വിവിധ കമ്മീഷനുകളും പഠനങ്ങളും യഥാസമയം ചൂണ്ടിക്കാട്ടിയിരിന്നെങ്കിലും, മുന്‍ സര്‍ക്കാരുകളും, രാഷ്ട്രീയ നേതൃത്വവുമെല്ലാം പ്രതിരോധ വിഷയങ്ങളില്‍ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കാന്‍ അറച്ചുനില്‍ക്കുന്ന കാഴ്ചയാണ് ഇതിനുമുമ്പുണ്ടായിരുന്നത്.

സൈനികര്‍ ദീര്‍ഘനാളായി ആവശ്യപ്പെടുന്ന ഒരു റാങ്ക് – ഒരു പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയതിലൂടെ ഏതൊരു സേനയുടെയും കരുത്തിന്റെ ആധാരശിലയായ സൈനികരുടെ മനോബലം വര്‍ദ്ധിപ്പിക്കാനാണു മോദി സര്‍ക്കാര്‍ ആദ്യം ശ്രമിച്ചത്. പ്രതിരോധമേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ആദ്യം 49% വരെയും പിന്നീടു 2020 ല്‍ അതു 74% മാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. 2014-ലെ ബഡ്ജറ്റില്‍ വിദേശനിക്ഷേപം 49% ആക്കി മാറ്റിയപ്പോള്‍ അതു നമ്മുടെ രാജ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നാരോപിച്ച് വലിയ കോലാഹലം സൃഷ്ടിച്ച ഇടതു-പ്രതിപക്ഷ കക്ഷികളും, ഒരു വിഭാഗം മാധ്യമങ്ങളും പക്ഷെ അതു പിന്നീട് 74% ആക്കി ഉയര്‍ത്തിയപ്പോള്‍ കാര്യമായി പ്രതികരിച്ചില്ല. 2020 ആയപ്പോഴേക്കും പ്രതിരോധമേഖലയിലെ വിദേശ നിക്ഷേപത്തിന്റെ അനന്ത സാധ്യതകള്‍ രാഷ്ട്രം തിരിച്ചറിഞ്ഞിരിന്നു എന്നതാണ് ദോഷദര്‍ശികളുടെ ഈ മനംമാറ്റത്തിനു കാരണമായത്.

ദീര്‍ഘവീക്ഷണവും, ആസൂത്രണവും കൃത്യമായ കര്‍മ്മ പരിപാടികളുമുണ്ടെങ്കില്‍ വെല്ലുവിളികളെ സാധ്യതകളായി മാറ്റിയെടുക്കാനാവുമെന്ന് രാജ്യത്തിന്റെ പ്രതിരോധ മേഖല തെളിയിച്ച ഒരു ദശകം കൂടിയാണു കടന്നുപോയത്. സൈനികമേഖലയിലെ വര്‍ദ്ധിച്ച ചിലവുകള്‍ അനാവശ്യമാണെന്നും, രാഷ്ട്രത്തിന്റെ വളര്‍ച്ചയ്ക്കായും, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായും ചിലവാക്കേണ്ട പണം സൈനിക കാര്യങ്ങള്‍ക്കായി വഴിതിരിച്ചുവിടുന്നതു ബുദ്ധിയില്ലായ്മയാണെന്നുമുള്ള ഇടതുപക്ഷ ‘ബുദ്ധിജീവി’കളുടെ മിഥ്യാധാരണകൂടി പൊളിച്ചെഴുതിയ ദശാബ്ദമായിരുന്നു 2014 മുതല്‍ 2024 വരെയുള്ള പത്തുവര്‍ഷങ്ങള്‍. സ്വകാര്യകമ്പനികള്‍ ആയുധ നിര്‍മ്മാണരംഗത്തു പ്രവേശിച്ചതോടെ വലിയ ജോലി സാധ്യതകളാണ് നമ്മുടെ യുവാക്കള്‍ക്കായി തുറന്നുകിട്ടിയത്. ‘ടാറ്റ അഡ്വാന്‍സ് സിസ്റ്റംസ്’, ‘എല്‍&ടി ഡിഫെന്‍സ്’, ‘റിലയന്‍സ് നേവല്‍ എഞ്ചിനീയറിങ്ങ് ലിമിറ്റഡ്’ തുടങ്ങി നിരവധി ഇന്ത്യന്‍ കമ്പനികളാണ് ആയുധ നിര്‍മ്മാണ രംഗത്തു ഇന്നു സജീവമായി നിക്ഷേപമിറക്കിയിട്ടുള്ളത്. മുങ്ങിക്കപ്പല്‍ നിര്‍മ്മാണത്തിനായി ലാര്‍സന്‍ & ട്യുബ്രോ ഇന്നു സ്പാനിഷ് കമ്പനിയായ ‘നവാന്‍ടിയ’ യുമായി കൈകോര്‍ക്കാനൊരുങ്ങുമ്പോള്‍, ടാറ്റ എയറോസ്‌പേസ് ഇതിനകം തന്നെ യുദ്ധവിമാനനിര്‍മ്മാണരംഗത്തെ അമേരിക്കന്‍ ഭീമനായ ലോക്ഹീഡ് മാര്‍ട്ടിനുമായി ഉടമ്പടിയുണ്ടാക്കിയിട്ടുണ്ട്. ലോകമെമ്പാടും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പോര്‍വിമാനമായ എഫ്-16 ന്റെ ചിറകുകള്‍ നിര്‍മിക്കുന്നത് ഇന്നു ഭാരതത്തിലാണെന്നുള്ള വസ്തുത ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. നേരത്തെതന്നെ ആയുധനിര്‍മ്മാണ രംഗത്തുള്ള ‘എച്ച്.എ.എല്‍’, ‘മസാഗണ്‍ ഡോക് ലിമിറ്റഡ്’ തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങളും വിവിധ വിദേശ ആയുധനിര്‍മ്മാണ കമ്പനികളുമായി ഇതിനകം തന്നെ നിര്‍മ്മാണ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എച്ച്.എ.എല്‍ ഇന്ത്യയില്‍ ജെറ്റ്എഞ്ചിന്‍ നിര്‍മ്മാണത്തിനായി ഫ്രഞ്ചുകമ്പനിയായ സഫ്രാനുമായി ചര്‍ച്ചകളിലാണെന്നുള്ള വാര്‍ത്തകളുണ്ട്. 2023 ഒക്ടോബറില്‍ തന്നെ എച്ച്.എ.എല്‍ സഫ്രാന്‍ കമ്പനിയുമായി ഉണ്ടാക്കിയ ‘ലീപ്’ (Leading Edge Aviation Propulsion) കരാറനുസരിച്ച് എയര്‍ബസ് -320, ബോയിങ്ങ് 737-മേക്‌സ് വിമാനങ്ങളുടെ എഞ്ചിന്‍ ഭാഗങ്ങള്‍ ഭാരതത്തില്‍വച്ചു നിര്‍മ്മിക്കാന്‍ തീരുമാനമായിട്ടുണ്ട്. ‘Learn by Doing’ അല്ലെങ്കില്‍ ‘ചെയ്തുകൊണ്ടു പഠിക്കുക, ക്രമേണ മികവാര്‍ജ്ജിക്കുക’ എന്ന വിശാല ലക്ഷ്യമാണ് എതിര്‍പ്പുകള്‍ പലതുമുണ്ടായിട്ടും പ്രതിരോധ മേഖലയില്‍ ‘ആത്മനിര്‍ഭര്‍ ഭാരത്’ ആശയുവുമായി മുന്നോട്ടുപോകാന്‍ മോദിസര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.

‘ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാരന്‍’ എന്ന ഇരട്ടപ്പേര്‍ ഭാരതത്തെപ്പോലെ ഒരു രാഷ്ട്രത്തിന് ഒട്ടും ചേരുന്നതല്ല. യുദ്ധസാമഗ്രി നിര്‍മ്മാണത്തിന്റെ സ്വദേശിവല്‍ക്കരണവും, സ്വയം പര്യാപ്തതയും ലക്ഷ്യമാക്കുന്നതു വിവിധോദ്ദേശ്യങ്ങളാണ്. ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഭാരതത്തിനു തങ്ങളുടെ അതിര്‍ത്തി സുരക്ഷ ഉറപ്പാക്കാന്‍ വിദേശരാജ്യങ്ങളെ ദീര്‍ഘകാലം ആശ്രയിക്കേണ്ടിവരുന്നത് ഒരിക്കലും അഭിലഷണീയമല്ല. പ്രത്യേകിച്ച് എന്നും സ്വതാല്‍പ്പര്യങ്ങള്‍ക്കു മാത്രം പരമപ്രാധാന്യം കൊടുക്കുന്ന അന്താരാഷ്ട്ര ബന്ധങ്ങളില്‍ സൗഹൃദങ്ങളൊന്നും സ്ഥായിയാണെന്നു പറയാനൊക്കാത്ത സാഹചര്യത്തില്‍ രാജ്യസുരക്ഷയ്ക്കായി മറ്റുരാജ്യങ്ങളോട് അമിതമായി കടപ്പെട്ടിരിക്കുന്നത് ആത്മഹത്യാപരമായിരിക്കും. സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള മുന്നേറ്റം ലക്ഷ്യമാക്കിക്കൂടിയാണ് കഴിയുന്നത്ര ആയുധനിര്‍മ്മാണം രാജ്യത്തിനകത്തുവച്ചുതന്നെ നടത്തണമെന്നു സര്‍ക്കാര്‍ വാശിപിടിക്കുന്നത്. സാങ്കേതികവിദ്യകൈമാറ്റം മേല്‍പ്പറഞ്ഞ കരാറുകളുടെയെല്ലാം അവിഭാജ്യഘടകം കൂടിയാണല്ലോ. ആയുധനിര്‍മ്മാണവും, സാങ്കേതിക മികവും അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനു ചരിത്രം സാക്ഷിയാണ്. ദൗര്‍ഭാഗ്യകരമായ വിധിനിശ്ചയമെന്നു പറയേണ്ടിവരുമെങ്കിലും യുദ്ധങ്ങളും വിനാശകരമായ പടക്കോപ്പുകള്‍ക്കായുള്ള മനുഷ്യന്റെ അഭിവാഞ്ചയും ത്വരയുമൊക്കെയാണു വിപ്ലവകരമായ പല സങ്കേതിക/വൈജ്ഞാനിക കണ്ടുപിടുത്തങ്ങള്‍ക്കും നൂതനാവിഷ്‌കാരങ്ങള്‍ക്കും കാരണമായത്. ‘മെയ്ക് ഇന്‍ ഇന്ത്യ. മെയ്ക് ഫോര്‍ ദ വേള്‍ഡ്’ എന്ന മുദ്രാവാക്യം ലക്ഷ്യം വയ്ക്കുന്നതുതന്നെ ഭാരതത്തെ ലോകത്തിന്റെ ഫാക്റ്ററിയാക്കിമാറ്റുക എന്നതാണ്. നിര്‍മ്മാണചിലവു കുറഞ്ഞതും തൊഴിലാളി സൗഹൃദവും അതേസമയം സാങ്കേതികമികവും അന്താരാഷ്ട്രവിശ്വാസ്യതയും ജനാധിപത്യ മൂല്യങ്ങളും പരിരക്ഷിക്കുന്നതുമായ ഒരു പണിശാലയായി ഭാരതം മാറിയാല്‍ മാത്രമേ ഇന്നത്തെ നിലയില്‍ മതിയായ തോതിലുള്ള തൊഴിലവസരങ്ങള്‍ രാജ്യത്തിനകത്തു സൃഷ്ടിക്കാനൊക്കുകയുള്ളൂ.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇരുപതിനായിരം കോടിയിലധികം രൂപയുടെ ആയുധങ്ങളാണ് ഭാരതം വിദേശ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്തത്. നമ്മുടെ ബ്രഹ്‌മോസ് മിസ്സൈലുകള്‍ ഇന്നു ഫിലിപ്പൈന്‍സ് നേവിയുടെ ഭാഗമായി മാറുമ്പോള്‍ കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന ഭാരതത്തില്‍ നിര്‍മ്മിച്ച ‘ആകാശ്’ മിസ്സൈലുകള്‍ അര്‍മീനിയയുടെ ആകാശസീമകള്‍ക്ക് കാവല്‍ നില്‍ക്കുകയാണ്. ആഗോള ആയുധവ്യാപാരത്തില്‍ ഇരുപതിനായിരം കോടിയെന്നതു ചെറിയൊരു തുകയാണെങ്കിലും ഭാരതത്തെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷത്തെ റിക്കോര്‍ഡ് കയറ്റുമതി വരുംവര്‍ഷങ്ങളിലേക്കുള്ള വലിയ പ്രതീക്ഷയാണ്. എച്ച്.എ.എല്‍ നിര്‍മ്മിച്ച ഭാരതത്തിന്റെ സ്വന്തം പോര്‍വിമാനമായ എല്‍.സി. എ മാര്‍ക്ക്-1എ ഇതിനകം തന്നെ ആഗോളയുദ്ധവിമാന മാര്‍ക്കറ്റില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഏഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക ഉപഭൂഖണ്ഡങ്ങളിലെ നിരവധി രാജ്യങ്ങള്‍ വിലക്കുറവുള്ള ഈ 4.5 തലമുറ, ആധുനിക ഒറ്റ എഞ്ചിന്‍ പോര്‍വിമാനത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എച്ച്.എ.എല്‍ തന്നെ നിര്‍മ്മിക്കുന്ന ‘പ്രചണ്ഡ്’ അറ്റാക് ഹെലികോപ്റ്ററാണ് ആയുധമാര്‍ക്കറ്റില്‍ തിളങ്ങാന്‍ പോകുന്ന വേറൊരു ഭാരതീയ ഉല്‍പ്പന്നം. കര്‍ണ്ണാടകയിലെ തുംകൂരില്‍ ഉയര്‍ന്നുവരുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ നിര്‍മ്മാണ ഫാക്റ്ററി സൈനിക/സൈനികേതര ഹെലികോപ്റ്റര്‍ ഉല്‍പ്പാദന/കയറ്റുമതി വ്യവസായമേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. വിവരസാങ്കേതിക, സോഫ്റ്റ്‌വേര്‍ രംഗത്ത് ഇതിനകംതന്നെ ശക്തമായി നിലയുറപ്പിച്ചിട്ടുള്ള ഭാരതത്തിനു സൈനിക ആവശ്യങ്ങള്‍ക്കായുള്ള ഡ്രോണ്‍ നിര്‍മ്മാണവും അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിക്കാനാവുന്ന മറ്റൊരു മേഖലയാണ്. ഐ.എന്‍.എസ് വിക്രാന്ത് പോലുള്ളതോ, കൂടുതല്‍ മെച്ചപ്പെട്ടതോ ആയ മറ്റൊരു വിമാനവാഹിനി കൂടി നിര്‍മ്മിക്കാന്‍ നമ്മുടെ സ്വന്തം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഇന്നു സജ്ജമാണ്. നേരിട്ടും, അല്ലാതെയുമായി ആയിരക്കണക്കിനു ജോലിസാധ്യതകള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ഈ ഒരു പ്രോജക്റ്റിനു ഏതുനിമിഷവും സര്‍ക്കാരിന്റെ അനുമതി ലഭിച്ചേക്കാം.

ആയുധനിര്‍മ്മാണം സ്വദേശീവത്കരിക്കുന്നതിനോടൊപ്പം തന്നെ, സൈനികരുടെ റിക്രൂട്ടിങ്ങ് രീതികളിലും, സേനാ വിഭാഗങ്ങളുടെ ഘടന, വിന്യാസ, അധികാര, നിയന്ത്രണ (Command & Control) തട്ടുകളിലുമുണ്ടാക്കിയ ധീരമായ അഴിച്ചുപണികളും കഴിഞ്ഞുപോയ ദശാബ്ദത്തെ ചരിത്രപ്രാധാന്യമുള്ളതാക്കുന്നു. സാധാരണ സൈനികര്‍ക്കിടയിലെ ഹ്രസ്വകാല നിയമനമായ ‘അഗ്‌നിവീര്‍’ പദ്ധതിയെക്കുറിച്ചു നല്ല രീതിയിലുള്ള പ്രതികരണങ്ങളും ഗ്രൗണ്ട് റിപ്പോര്‍ട്ടുകളുമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇലക്ഷന്‍ പ്രചാരണസമത്തു പ്രതിപക്ഷ കക്ഷികള്‍ തങ്ങള്‍ അധികാരത്തിലെത്തുകയാണെങ്കില്‍ ‘അഗ്‌നിവീര്‍’ പദ്ധതി ഉപേക്ഷിക്കുമെന്നുള്ള വീരവാദങ്ങളൊക്കെ പറയുന്നെണ്ടെങ്കിലും, പഴയമുറയിലേക്കുള്ള ഒരു തിരിച്ചുപോക്ക് ഇനി ബുദ്ധിമുട്ടാണ്. അഗ്‌നിവീറുകളുടെ സേവനവ്യവസ്ഥകളിലും, കാലയളവുകളിലുമൊക്കെ കാലാനുസൃതമായ ചെറിയ മാറ്റങ്ങളൊക്കെ ഉണ്ടാകാമെങ്കിലും നമ്മുടെ സേനയെ ഒരു ‘lean and mean Army’ ആക്കിയെടുക്കാനായുള്ള നടപടികളെ തച്ചുതാറുമാറാക്കി പുറകോട്ടടിയ്ക്കാന്‍ ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയനേതൃത്വവും മുതിരില്ല. ചീഫ് ഓഫ് ഡിഫെന്‍സ് സ്റ്റാഫിന്റെ (സി.ഡി എസ്) നിയമനവും, സംയോജിത തിയേറ്റര്‍ കമാന്‍ഡുകള്‍ നടപ്പിലാക്കാന്‍ വേണ്ടിയുള്ള നടപടികളും കൂടിയാകുമ്പോള്‍ 2014 മുതല്‍ 2024 വരെയുള്ള ദശാബ്ദം നമ്മുടെ സായുധസേനാ ചരിത്രത്തിലെ തിളങ്ങുന്ന താളായി മാറുമെന്നതില്‍ സംശയിക്കേണ്ടതില്ല. കോവിഡ് മഹാമാരി, ലഡാക്കിലെ ചൈനയുടെ കടന്നുകയറ്റശ്രമം, ബലാക്കോട്ട് ആക്രമണം തുടങ്ങിയ വെല്ലുവിളികള്‍ക്കിടയില്‍തന്നെയാണ് ഈ പരിഷ്‌കരണങ്ങളും പരീക്ഷണങ്ങളുമെല്ലാം നടപ്പിലാക്കിയതെന്നതും നമ്മുടെ രാഷ്ട്രീയ-സേനാനേതൃത്വങ്ങളുടെ ധീരതയുടെയും, ഉല്‍പ്പതിഷ്ണുതയുടെയും പ്രതിഫലനം കൂടിയാണ്.

കഴിഞ്ഞ ദശാബ്ദത്തിനിടയില്‍ അതിര്‍ത്തിപ്രദേശങ്ങളിലെ, പ്രത്യേകിച്ചു നാലായിരം കിലോമീറ്ററോളം വരുന്ന ഇന്തോ-ചൈന അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ വമ്പന്‍ വികസനത്തെയും പരാമര്‍ശിക്കാതിരിക്കാനാവില്ല. ദുര്‍ഘടങ്ങളായ പര്‍വതനിരകള്‍ക്കും ഹിമവാഹിനികള്‍ക്കും മീതെ നിരവധി റോഡുകളും പാലങ്ങളും ദീര്‍ഘദൂര തുരങ്കങ്ങളും എയര്‍ സ്ട്രിപ്പുകളും നിര്‍മ്മിച്ചാണ് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ എന്നറിയപ്പെടുന്ന ‘ബി.ആര്‍.ഒ’ ചരിത്രം കുറിച്ചത്. ഇവിടെയും ഇപ്പോള്‍ രാജ്യം ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വം തുടക്കമിട്ട നയംമാറ്റം സ്പഷ്ടവും വ്യക്തവുമാണ്. അതിര്‍ത്തിപ്രദേശങ്ങള്‍ അവികിസതമാക്കിനിര്‍ത്തി ശത്രുവിന്റെ ശ്രദ്ധയാകര്‍ഷിക്കാതെ വൈദേശിക ആക്രമണങ്ങള്‍ക്കു തടയിടുക എന്ന മുന്‍സര്‍ക്കാരുകളുടെ ‘നിഷ്‌ക്രിയ ബോര്‍ഡര്‍ മാനേജ്‌മെന്റ്’ ശൈലിയാണ് മോദി സര്‍ക്കാര്‍ പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ അടിമുടി മാറ്റിയത്. ഒരു പുല്‍ക്കൊടിപോലും വളരാത്ത മണ്ണെന്നു വിളിച്ച മലയിടുക്കുകളില്‍ വികസനത്തിന്റെ മാറ്റൊലികൊണ്ടുവന്ന ദശാബ്ദം കൂടിയാണ് കടന്നുപോയത്. സേനാവ്യൂഹങ്ങളുടെ പടയൊരുക്കങ്ങള്‍ക്കു ഗതിവേഗം കൂട്ടാന്‍ മാത്രമല്ല ഈ സൗകര്യങ്ങള്‍ ഉപയോഗപ്രദമാകുന്നതെന്നു പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. അതിര്‍ത്തിദേശങ്ങളുടെ സമഗ്രമായ പുരോഗതിയ്ക്കും അവിടെ പാര്‍ക്കുന്ന ജനതയുടെ ജീവിത നിലവാരം ഉയര്‍ത്താനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അയല്‍രാജ്യങ്ങള്‍ക്കിടയില്‍ റോഡുമാര്‍ഗ്ഗമുള്ള ഗതാഗതവും ചരക്കുനീക്കവും വര്‍ദ്ധിപ്പിക്കാനുമൊക്കെ ഈ അടിസ്ഥാനവികസനങ്ങള്‍ സൗകര്യമൊരുക്കുമെന്നുറപ്പാണ്.

വാല്‍ക്കഷ്ണം:

മറ്റു രാജ്യങ്ങള്‍ക്കെതിരെ സ്ഥിരമായി പ്രചാരവേലയിലേര്‍പ്പെടുന്ന ചൈനീസ് പത്രം ‘ഗ്ലോബല്‍ ടൈംസ്’ ഭാരതവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, പ്രത്യേകിച്ച് നമ്മുടെ സൈനികശക്തിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍, അമിതവണ്ണമുള്ള ഒരു ആനയുടെ കാരിക്കേച്ചറിലൂടെ നമ്മുടെ രാജ്യത്തെ ചിത്രീകരിക്കുക പതിവാണ്. ആനയുടെ സൗമ്യശക്തി തീ ചീറ്റിപ്പായുന്ന ചൈനീസ് ഡ്രാഗണിനു വഴിതടസ്സം സൃഷ്ടിക്കാന്‍ മുതിരില്ലെന്ന ദൃഷ്ടാന്തമാകണം ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭാരതത്തിന്റെ വലിപ്പവും ശക്തിയും സമ്മതിച്ചുകൊടുക്കുമ്പോഴും ആനയെപ്പോലെ സ്വന്തം ശക്തി തിരിച്ചറിയാന്‍ കഴിയാതെ, എതിരാളികള്‍ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ എതിര്‍ക്കാതെ വഴിമാറിപ്പോകുന്ന ഒരു മൃദുജനാധിപത്യരാഷ്ട്രമാണെന്നും വിവക്ഷ (പുതിയ പാര്‍ലിമെന്റ് മന്ദിരത്തിനു മുകളില്‍ സ്ഥാപിച്ച സിംഹപ്രതിമയ്ക്കു ശൗര്യം കൂടിപ്പോയെന്നു പറഞ്ഞു പ്രതിപക്ഷപാര്‍ട്ടികള്‍ നാട്ടിലുണ്ടാക്കിയ പൊല്ലാപ്പുകള്‍ നോക്കുമ്പോള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പത്രത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നതു മറ്റൊരു വിഷയം). പത്തുവര്‍ഷമെന്ന കാലയളവ് രാഷ്ട്രതാല്‍പര്യങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കുന്നതിനും അതിനനുസരിച്ചുള്ള സേനാപുനഃസംഘാടനത്തിനും തികച്ചും അപര്യാപ്തമാണ്. “Well begun is half done” എന്ന ഇംഗ്ലീഷ് ഉദ്ധരണിയനുസരിച്ചാല്‍ അടുത്ത ദശാബ്ദം ഫലപ്രാപ്തിയുടേതായിരിക്കുമെന്നതില്‍ സംശയമില്ല.

 

ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies