Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

പൂന്താനം വരച്ച ഭാരത ഭൂപടം (ബ്രിഡ്ജിംഗ് സൗത്തില്‍ വിശാല ഐക്യം 12)

മുരളി പാറപ്പുറം

Print Edition: 8 March 2024

ഭക്തിപ്രസ്ഥാനത്തിന്റെ ചരിത്രം പ്രതിപാദിക്കുമ്പോള്‍ പലര്‍ക്കും കാലവും ദേശവും തെറ്റിപ്പോകാറുണ്ട്. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിലാണ് ഇതിന്റെ ഉത്ഭവമെന്ന് ഭക്തമീരയുടെയും മറ്റും കഥകള്‍ പറഞ്ഞ് ഇക്കൂട്ടര്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കും. എല്ലാം കൃഷ്ണനു സമര്‍പ്പിക്കുകയും, ദൈവത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന ഭക്തമീരയുടെ ഭജനകള്‍ ഭക്തിപ്രസ്ഥാനത്തിലെ ഏറ്റവും ആകര്‍ഷകമായ അധ്യായങ്ങളില്‍ ഒന്നാണ്. പക്ഷേ ഭക്തമീരയ്ക്ക് മുന്‍പും പിന്‍പുമായി വളര്‍ന്നു വികസിച്ച അതിബൃഹത്തായ ഒരു പാരമ്പര്യം ഭക്തിപ്രസ്ഥാനത്തിന് ഉണ്ടെന്നത് വിസ്മരിക്കാന്‍ പാടില്ല.

വൈദേശിക ആക്രമണങ്ങളും സാമൂഹ്യമായ അസമത്വങ്ങളുമൊക്കെയായി ബന്ധപ്പെടുത്തി ഭക്തിപ്രസ്ഥാനത്തെ വിശദീകരിക്കുന്നവരുണ്ടെങ്കിലും ഇപ്രകാരം പരിമിതപ്പെടുത്താവുന്ന ഒന്നല്ല ഇത്. ഭക്തി എന്നത് സനാതന ധര്‍മ്മത്തിന് ഒരുകാലത്തും അന്യമായിരുന്നില്ല. വേദകാലം മുതല്‍ ഭക്തിയുണ്ട്. ഇതിഹാസങ്ങളിലേക്ക് വരുമ്പോള്‍ ഭക്തിയുടെ വൈശിഷ്ട്യം നിറയുന്ന നിരവധി കഥകള്‍ കാണാനാവും. ഭഗവദ്ഗീതയുടെ ഒരു അധ്യായംതന്നെ ‘ഭക്തിയോഗം’ ആണ്. മനുഷ്യ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം ജനനമരണങ്ങളുടെ പരമ്പരയില്‍ നിന്നുള്ള മോചനമാണല്ലോ. ജ്ഞാന-കര്‍മ്മ-ഭക്തി മാര്‍ഗ്ഗങ്ങളിലൂടെ ഇത് നേടാനാവും. മറ്റു മാര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് ഭക്തിമാര്‍ഗ്ഗത്തിന്റെ പ്രാധാന്യം ഒട്ടും കുറവല്ല. ജ്ഞാന യോഗത്തിന്റെ വക്താവായി അറിയപ്പെടുന്ന ശ്രീശങ്കരന്‍ ഭക്തിയോഗത്തിന്റെയും ശക്തനായ പ്രയോക്താവായിരുന്നു. കേരളത്തില്‍ നിന്ന് പോയി ഭാരതം മുഴുവന്‍ സഞ്ചരിക്കുകയും, സ്‌തോത്രകൃതികള്‍ രചിക്കുകയും, തീര്‍ത്ഥാടനങ്ങള്‍ക്ക് തുടക്കം കുറിക്കുകയുമൊക്കെ ചെയ്ത ശ്രീശങ്കരനെ ഭക്തി പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായി കരുതാം. പില്‍ക്കാലത്ത് ഭക്തിപ്രസ്ഥാനത്തിന് പുതിയ തുടക്കം കുറിച്ചതും ദക്ഷിണ ഭാരതത്തില്‍ നിന്നാണ്.

തെക്കുനിന്നുള്ള ഭക്തി പ്രവാഹം
തമിഴ്‌നാട്ടില്‍ 7-8 നൂറ്റാണ്ടുകളില്‍ തുടക്കം കുറിച്ച ഭക്തി പ്രസ്ഥാനത്തിന്റെ സ്വാധീനവും പ്രഭാവവും നൂറ്റാണ്ടുകളിലൂടെ നിലനില്‍ക്കുകയും, ഭാരത സ്വാതന്ത്ര്യസമരത്തിനു തന്നെ പ്രചോദനമാവുകയും ചെയ്തു. ഭക്തി പ്രസ്ഥാനം കൊണ്ടുവന്ന കലയും സാഹിത്യവും സംസ്‌കാരത്തിന് വലിയ സംഭാവന നല്‍കുകയും, സാമൂഹ്യ മാറ്റത്തിന് വഴിതെളിക്കുകയും ചെയ്തു. തമിഴ്‌നാട്ടില്‍ വൈഷ്ണവ-ശൈവ സിദ്ധന്മാരായ ആള്‍വാര്‍മാരും നായന്മാരുമാണ് ഭക്തിപ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ആള്‍വാര്‍മാര്‍ 12 പേരായിരുന്നു. ഇതില്‍ കവിതയെ ആയുധമാക്കിയ ആണ്ടാള്‍ ആത്മീയതയുടെ പാതയില്‍ സഞ്ചരിച്ച് വിപ്ലവകരമായ ആശയങ്ങള്‍ പ്രചരിപ്പിച്ചു. മണ്‍പാത്രം ഉണ്ടാക്കുന്നവരും കള്ളുചെത്തുന്നവരും അലക്കുകാരും ആട്ടിടയന്മാരും എണ്ണയാട്ടുന്നവരുമൊക്കെ ഉള്‍പ്പെടുന്ന 63 നായന്മാര്‍ ഭക്തിപ്രസ്ഥാനത്തിന് വലിയ സംഭാവനകള്‍ നല്‍കിയവരാണ്. കാരക്കല്‍ അമ്മയാര്‍ മംഗയാര്‍ക്കരശി തുടങ്ങിയവര്‍ ഇതിലെ വനിതകള്‍ ആയിരുന്നു.

ആചാര്യ ശങ്കരനും രാമാനുജനും മാധ്വാചാര്യനും വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെടുന്നവരെ ശിഷ്യന്മാരാക്കി തങ്ങളുടെ തത്ത്വചിന്തകള്‍ പ്രചരിപ്പിച്ചു. സാധാരണക്കാരന് പ്രാപ്യമാകുന്ന തരത്തില്‍ കൃതികള്‍ രചിച്ച് അവയൊക്കെയും മുഖ്യധാരയുടെ ഭാഗമാക്കി. വിശാലഹൃദയനായിരുന്ന രാമാനുജന്‍ പൂണൂല്‍ധാരികള്‍ അല്ലാത്ത ഒരു പ്രത്യേക വിഭാഗത്തിനു രൂപം നല്‍കി ഭക്തിപ്രസ്ഥാനത്തെ കൂടുതല്‍ ജനകീയമാക്കി. രാധാകൃഷ്ണ പ്രണയത്തില്‍ സ്വയം സമര്‍പ്പിതനായ, ഭക്തിപ്രസ്ഥാനത്തിന്റെ നെടുംതൂണുകളിലൊരാളായിരുന്ന നിബാര്‍ക്കാചാര്യന്‍ ജീവിതത്തിന്റെ അധികകാലവും ചെലവഴിച്ചത് മഥുരയിലായിരുന്നുവെങ്കിലും അദ്ദേഹം ജനിച്ചത് ദക്ഷിണ ഭാരതത്തിലാണ്.

തമിഴ്‌നാട്ടില്‍ നിന്നാണ് ഭക്തിപ്രസ്ഥാനം 10-12 നൂറ്റാണ്ടുകളിലായി കര്‍ണാടകയില്‍ എത്തുന്നത്. വീരശൈവ-ലിംഗായത് സമ്പ്രദായങ്ങളില്‍പ്പെടുന്ന ബസവണ്ണ, ദശമയ്യ, അല്ലാമാ പ്രഭു, അക്കാമഹാദേവി എന്നിവരാണ് കര്‍ണാടകയില്‍ ഭക്തിപ്രസ്ഥാനം പ്രചരിപ്പിച്ചത്. വലിയ പോരാട്ടം നടത്തി ഈ പാത പിന്തുടര്‍ന്ന ബസവണ്ണയുടെ ശിഷ്യന്മാര്‍ സാമൂഹ്യ മാറ്റങ്ങള്‍ക്കു വേണ്ടി വാദിച്ചു. ദിഗംബര സന്യാസിനിയായ അക്കാ മഹാദേവി ഭക്തി പ്രസ്ഥാനത്തിന്റെ കരുത്തുറ്റ വക്താവാകുകയും, സ്ത്രീവിമോചനത്തിനുവേണ്ടി വാദിക്കുകയും ചെയ്തു.

വൈഷ്ണവ-ശൈവ വിഭാഗങ്ങള്‍ തമ്മില്‍ ആചാരപരമായ കാര്യങ്ങളില്‍ പല തര്‍ക്കങ്ങളും ഉണ്ടായെങ്കിലും ഭക്തിപ്രസ്ഥാനത്തിന് ഇതൊന്നും ബാധകമായില്ല. കാലാന്തരത്തില്‍ ഈ വിഭാഗങ്ങള്‍ തമ്മില്‍ യോജിപ്പിന്റെ തലം കണ്ടെത്തുകയും ചെയ്തു. കര്‍ണാടകയില്‍ നിന്ന് പതിമൂന്നാം നൂറ്റാണ്ടിലാണ് ഭക്തിപ്രസ്ഥാനം മഹാരാഷ്ട്രയില്‍ എത്തിയത്. പതിനാറാം നൂറ്റാണ്ട് ആയപ്പോഴേക്കും ഭാരതം മുഴുവന്‍ ഇത് വ്യാപിക്കുകയും, സാഹിത്യത്തിലും സമൂഹത്തിലും വലിയ സ്വാധീനം ചെലുത്തുകയും ചെയ്തു. ബുദ്ധ-ജൈന മതങ്ങളുടെ നിരീശ്വരവാദപരമായ സ്വാധീനം സമൂഹത്തില്‍ സൃഷ്ടിച്ച ശൂന്യതാ ബോധം നികത്തുന്നതിനും, ഈശ്വരാരാധനയുടെ മാര്‍ഗം ശുദ്ധീകരിക്കുന്നതിനും ആയിരുന്നു ഇത്.

പ്രാദേശിക ഭാഷകളില്‍ രചിക്കപ്പെട്ട കവിതകളും ഗാനങ്ങളും പാടി നടന്ന് ജനങ്ങളില്‍ അപൂര്‍വമായ ഒരു കൂട്ടായ്മ ഭക്തിപ്രസ്ഥാനം സൃഷ്ടിച്ചെടുത്തു. അഭിപ്രായ ഭേദങ്ങള്‍ വിസ്മരിക്കപ്പെട്ടു. ഭക്തിപ്രസ്ഥാനത്തെ നയിച്ചവര്‍ ഭേദഭാവങ്ങള്‍ക്കതീതമായ ഈശ്വരനെ വാഴ്ത്തുകയും, ജനങ്ങളെ ഈശ്വരനിലേക്ക് കൂടുതല്‍ അടുപ്പിക്കുകയും ചെയ്തു. പാരമ്പര്യത്തിന്റെ നിഷേധാത്മകമായ കെട്ടുപാടുകളില്‍ നിന്ന് ജനങ്ങളെ വേര്‍പ്പെടുത്തുകയും, എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിക്കുകയും ചെയ്തു. ആത്മജ്ഞാനം ആഗ്രഹിക്കുന്നവരെയും സാമൂഹ്യമാറ്റം കൊതിക്കുന്നവരെയും ഭക്തിപ്രസ്ഥാനം ഒരുപോലെ സ്വാധീനിച്ചു എന്നതാണ് തിരിച്ചറിയപ്പെടേണ്ട പ്രധാന വസ്തുത. സനാതനധര്‍മ്മത്തിനും സംസ്‌കാരത്തിനും എതിരായ വൈദേശിക കടന്നാക്രമണങ്ങളെ അതിജീവിക്കുകയും, നിലനില്‍ക്കുന്ന അധികാര ഘടന തകര്‍ത്ത് അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ അംഗീകരിക്കുകയും ചെയ്തു എന്നതാണ് ഭക്തിപ്രസ്ഥാനം നിര്‍വഹിച്ച ചരിത്രപരമായ ദൗത്യം. അസാധാരണമായ ഒരു പ്രതിഭാസമായിരുന്നു ഇത്.

ഭക്തിപ്രസ്ഥാനത്തിന്റെ ഭാവപ്പകര്‍ച്ച
ഭോഗലാലസവും രതിവിലാപങ്ങള്‍ നിറഞ്ഞതുമായ മണിപ്രവാള സാഹിത്യത്തെ പിന്തള്ളി പതിനാലാം നൂറ്റാണ്ടില്‍ തന്നെ ഭക്തിപ്രസ്ഥാനം കേരളത്തിലും എത്തുന്നുണ്ട്. ചെറുശ്ശേരി (1375-1475), എഴുത്തച്ഛന്‍ (1475-1580), പൂന്താനം (1560-1548) എന്നിവരുടെ കൃതികള്‍ ഭക്തിപ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്നു. പൂന്താനവും നാരായണീയ കര്‍ത്താവായ മേല്‍പ്പുത്തൂര്‍ ഭട്ടതിരിയും സമകാലികരായിരുന്നു എന്നാണ് കരുതപ്പെടുന്നത്. പൂന്താനത്തിന്റെ പാണ്ഡിത്യമില്ലായ്മയെ മേല്‍പ്പുത്തൂര്‍ പരിഹസിച്ചത് പ്രസിദ്ധമാണല്ലോ. പൂന്താനം ‘പത്മനാഭളമര പ്രഭു’ എന്ന ശ്ശോകപദം ഓംകാരത്തെ ഉറപ്പിക്കാതെ ചൊല്ലിയപ്പോള്‍, ”പത്മനാഭന്‍ അമരപ്രഭു ആണ്. മരപ്രഭു അല്ല” എന്നു മേല്‍പ്പുത്തൂര്‍ പരിഹസിച്ചു. അപ്പോള്‍ ”ഞാന്‍ അമര പ്രഭുവും മരപ്രഭുവും സര്‍വ്വ പ്രഭുവും ആണ്” എന്ന് ഗുരുവായൂരപ്പന്‍ ശ്രീകോവിലിനുള്ളില്‍ നിന്ന് അരുളിചെയ്തുവത്രേ.

ഒരിക്കല്‍ പൂന്താനം തന്റെ കവിതയായ ‘സന്താനഗോപാലം’ വായിച്ചു പിഴവ് തീര്‍ക്കാന്‍ ഏല്‍പ്പിച്ചപ്പോള്‍ വിഭക്തി (പാണ്ഡിത്യം) ഇല്ലാത്തവരുടെ ഗ്രന്ഥങ്ങള്‍ പരിശോധിക്കില്ലെന്ന് ആയിരുന്നു മേല്‍പ്പുത്തൂരിന്റെ പ്രതികരണം. അപ്പോഴും ”ഭട്ടതിരിയുടെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണ് എനിക്കിഷ്ടം” എന്ന് ഭഗവാന്‍ കൃഷ്ണന്‍ കല്‍പ്പിച്ചു എന്നാണ് കഥ. ഇതു സംബന്ധിച്ച് മറ്റൊരു കഥയുമുണ്ട്. പൂന്താനത്തിന്റെ അപേക്ഷ നിരസിച്ച ഭട്ടതിരിക്ക് നാരായണീയം എഴുതുകയാല്‍ ശമിച്ചിരുന്ന വാതരോഗം അന്നു രാത്രിയില്‍ കലശലായി തീര്‍ന്നു. സ്വപ്‌നത്തില്‍ ഗുരുവായൂരപ്പന്‍ പ്രത്യക്ഷപ്പെട്ട് പൂന്താനത്തിന്റെ ഭക്തിയാണ് മേല്‍പ്പുത്തൂരിന്റെ വിഭക്തിയേക്കാള്‍ തനിക്ക് ഇഷ്ടമെന്ന് അരുളിചെയ്തുവത്രേ. ഇതോടെ പാണ്ഡിത്യഗര്‍വ്വ് ഇല്ലാതായ ഭട്ടതിരി പൂന്താനത്തിന്റെ ഭാഷാ കൃതി വായിച്ച് പിഴവ് തീര്‍ത്ത് കൊടുത്ത് വീണ്ടും രോഗവിമുക്തനായിത്തീര്‍ന്നു.

ഭാരതീയ ഭക്തിപ്രസ്ഥാനത്തിന്റെ സവിശേഷതകള്‍ പൂര്‍ണമായും കാണുന്ന ഒരേയൊരു മലയാള കവിയാണ് പൂന്താനം. സന്താനഗോപാലം, കുമാരഹരണം, ജ്ഞാനപ്പാന, പാര്‍ത്ഥസാരഥിസ്തവം, ഘനസംഘം, നാരായണ കീര്‍ത്തനങ്ങള്‍, ഗോവിന്ദ കീര്‍ത്തനങ്ങള്‍, ആനന്ദ നൃത്തം, ദ്വാദശാക്ഷരനാമകീര്‍ത്തനം, ശ്രീകൃഷ്ണ കീര്‍ത്തനങ്ങള്‍, അഷ്ടാക്ഷര കീര്‍ത്തനം, ബ്രഹ്‌മപര ഗോവിന്ദ കീര്‍ത്തനം, ഗോപാലകൃഷ്ണ കീര്‍ത്തനം, ഗൗരീ കീര്‍ത്തനം, വാമപുരകേശ കീര്‍ത്തനങ്ങള്‍, പത്മനാഭകീര്‍ത്തനം, ജയകൃഷ്ണ കീര്‍ത്തനം, വിടകൊള്‍ കീര്‍ത്തനം, ശ്രീരാമ കീര്‍ത്തനങ്ങള്‍, മുകുന്ദകീര്‍ത്തനം, ദശാവതാര സ്‌തോത്രം എന്നിവയൊക്കെ പൂന്താനത്തിന്റെ കൃതികളായി ഉള്ളൂര്‍ ‘കേരള സാഹിത്യ ചരിത്ര’ത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ കൃതികളില്‍ ജ്ഞാനപ്പാനയാണ് ജനകീയമായതും, മലയാളത്തില്‍ ഭക്തിപ്രസ്ഥാനത്തിന്റെ സിരാരാകേന്ദ്രമായിത്തീര്‍ന്നതും.

ഭാഗവതം ദശമസ്‌കന്ദത്തിലെ ശ്രീകൃഷ്ണ ലീലകളാണ് ചെറുശ്ശേരി കൃഷ്ണഗാഥയില്‍ ആവിഷ്‌കരിച്ചത്. ഇതിഹാസങ്ങളെ ഉപജീവിച്ച് എഴുതിയ അദ്ധ്യാത്മരാമായണത്തിലൂടെയും ഭാരതം കിളിപ്പാട്ടിലൂടെയുമൊക്കെ എഴുത്തച്ഛന്‍ കേരളത്തില്‍ ഭാരത പ്രതിഷ്ഠ നടത്തിയെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍നിന്ന് ഒരുപാട് മുന്നോട്ട് പോയി ഭാരതത്തിന്റെ മാഹാത്മ്യത്തെ ലളിതസുന്ദരമായ ഭാഷയില്‍ പാടിപ്പുകഴ്ത്തുകയാണ് പൂന്താനം ചെയ്തത്. പൂന്താനത്തെ പോലെ ഭാരത കീര്‍ത്തനം നടത്തിയ ഭക്തിപ്രസ്ഥാന കവികള്‍ വേറെയുണ്ടോ എന്നുപോലും സംശയമാണ്.
പച്ചമലയാളത്തിന്റെയും പാട്ടുപ്രസ്ഥാനത്തിന്റെയും വക്താവായ പൂന്താനം തനി കേരളീയന്‍ ആയിരിക്കുമ്പോഴും ഭാരതത്തെക്കുറിച്ച് പാടുന്നതില്‍ ദേശസ്‌നേഹം നിറഞ്ഞുതുളുമ്പുന്നത് കാണാം. ഭാരതത്തിന്റെ ഏറ്റവും ഇങ്ങേയറ്റത്ത് കിടക്കുന്ന കവിയാണെങ്കിലും ഭാരതവര്‍ഷത്തെ കുറിച്ചാണ് പൂന്താനം പാടുന്നതും അഭിമാനം കൊള്ളുന്നതും. ഭാരതമെന്നപേര്‍ കേട്ടാലഭിമാന/പൂരിതമാകണമന്തരംഗം എന്നെഴുതിയ വള്ളത്തോളിനേക്കാള്‍ എത്രയോ മടങ്ങ് ഭക്തിയും സ്‌നേഹവുമാണ് ഭാരതമെന്ന പുണ്യഭൂമിയോട് പൂന്താനത്തിന് ഉണ്ടായിരുന്നത്.

അപി സ്വര്‍ണ്ണമയീ ലങ്ക/ നമേ ലക്ഷ്മണരോചതേ/ ജനനീ ജന്മഭൂമിശ്ച/ സ്വര്‍ഗാദപി ഗരീയസി എന്ന് വാത്മീകി രാമായണത്തിലുള്ളതെന്നു കരുതിപ്പോരുന്നതും, യഥാര്‍ത്ഥത്തില്‍ ഹനുമന്നാടകം എന്ന കൃതിയിലുള്ളതുമായ ശ്ലോകത്തില്‍ പറയുന്നതിനേക്കാള്‍ എത്രയോ തീക്ഷ്ണമാണ് പൂന്താനത്തിന്റെ ഈശ്വരഭക്തിയും ദേശഭക്തിയുമെന്നു കാണാന്‍ കഴിയും.

ആത്മീയതയും ദേശസ്‌നേഹവും
ഭാഗവതത്തെ ആസ്പദമാക്കി എഴുതിയ ഭക്തികാവ്യമാണ് ജ്ഞാനപ്പാനയെങ്കിലും ഭാരതഭൂമിയെയാണ് പൂന്താനം അതില്‍ ആവര്‍ത്തിച്ച് പ്രകീര്‍ത്തിക്കുന്നത്. ഭാരതഖണ്ഡം എന്ന് ആവര്‍ത്തിച്ചു പറയുക മാത്രമല്ല, ഒരെയൊരു മോക്ഷഭൂമിയാണ് അതെന്ന് പ്രശംസിക്കുകയും ചെയ്യുന്നു. കര്‍മരഹസ്യത്തെക്കുറിച്ചും കര്‍മബന്ധങ്ങളെക്കുറിച്ചും വിശദീകരിക്കുകയും, എങ്ങനെയാണ് മോക്ഷം നേടേണ്ടതെന്നും കവി പറയുന്നു. യോഗയെക്കുറിച്ചു പരാമര്‍ശിച്ചശേഷം ഭക്തിയാണ് മോക്ഷത്തിനുള്ള മാര്‍ഗമെന്നും എടുത്തു പറയുന്നു.

കര്‍മങ്ങള്‍ക്ക് വിളനിലമാകിയ
ജന്മദേശമീബ്ഭൂമിയറിഞ്ഞാലും
കര്‍മനാശംവരുത്തേണമെങ്കിലും
ചെമ്മേ മറ്റെങ്ങും സാധിയാനിര്‍ണയം.

ലവണാംബുധി മദ്ധ്യേ വിളങ്ങുന്ന
ജംബൂ ദ്വീപൊരു യോജനലക്ഷവും
സപ്തദ്വീപുകളുണ്ടതിലെത്രയും
ഉത്തമമെന്നു വാഴ്ത്തുന്നു പിന്നെയും

ഭൂപത്മത്തിനു കര്‍ണ്ണികയായിട്ടു
ഭൂധരേന്ദ്രനിതിലല്ലോ നില്‍ക്കുന്നു
ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ
അതിലുത്തമം ഭാരതഭൂതലം

സമ്മതരായ മാമുനി ശ്രേഷ്ഠന്മാര്‍
കര്‍മക്ഷേത്രമെന്നല്ലോ പറയുന്നു
കര്‍മബീജമിതീന്നു മുളയ്‌ക്കേണ്ടു
ബ്രഹ്‌മലോകത്തിരിക്കുന്നവര്‍കള്‍ക്കും.

കര്‍മബീജം വരട്ടിക്കളഞ്ഞുടന്‍
ജന്മനാശം വരുത്തേണമെങ്കിലും
ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള
പാരിലെങ്ങുമെളുതല്ല നിര്‍ണയം.
അത്രമുഖ്യമായുള്ളൊരു ഭാരത-
മിപ്രദേശമെന്നല്ലാരുമോര്‍ക്കണം.

തിരുനാമസങ്കീര്‍ത്തനമെന്നിമ-
റ്റേതുമില്ല പ്രയത്‌നമറിഞ്ഞാലും
അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങള്‍
പതിമൂന്നിലുമുള്ള ജനങ്ങളും

മറ്റു ദ്വീപുകളാറിലുമുള്ളോരും
മറ്റു ഖണ്ഡങ്ങളെട്ടിലുള്ളോരും
മുക്തി തങ്ങള്‍ക്കു സാദ്ധ്യമല്ലായ്കയാല്‍
കലികാലത്തെ ഭാരതഖണ്ഡത്തെ
കലിതാദരം കൈവണങ്ങീടുന്നു

അതില്‍ വന്നൊരു പുല്ലായിട്ടെങ്കിലും
ഇതുകാലം ജനിച്ചുകൊണ്ടീടുവാന്‍
യോഗ്യതവരുത്തീടുവാന്‍തക്കൊരു
ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ!
ഭാരതഖണ്ഡത്തിങ്കല്‍ പിറന്നോരു
മാനുഷര്‍ക്കും കലിക്കും നമസ്‌കാരം!
എന്നെല്ലാം പുകഴ്ത്തീടുന്നു മറ്റുള്ളോര്‍
എന്നതെന്തിനു നാം പറഞ്ഞീടുന്നു?
കാലമിന്നു കലിയുഗമല്ലയോ
ഭാരതമിപ്രദേശവുമല്ലയോ?

കാലമിന്നു കലിയുഗമായതും
ഭാരതഖണ്ഡത്തിന്റെ വലിപ്പവും
അതില്‍വന്നു പിറന്നതുമിത്രനാള്‍
പഴുതേ തന്നെ പോയപ്രകാരവും.

കലിയുഗത്തില്‍ ഭക്തിമാര്‍ഗമാണ് മോക്ഷത്തിന് ഏറ്റവും അഭികാമ്യമെന്നു പറയുന്ന പൂന്താനം അവിടെയും നിര്‍ത്തുന്നില്ല. ഭൂലോകത്ത് ഭാരതമാണ് മോക്ഷത്തിന് പറ്റിയ ഇടമെന്നും പറയുന്നു. മറ്റിടങ്ങളിലുള്ളവര്‍ക്കും മോക്ഷത്തിന് പറ്റിയ ഭൂമി ഭാരതമാണെന്ന് വ്യക്തമാക്കുകയാണ് കവി. ഭാരതം ജന്മഭൂമിയും കര്‍മഭൂമിയും മോക്ഷഭൂമിയുമാണെന്ന് കവി പ്രഖ്യാപിക്കുന്നു.

ഭാരതത്തിന്റെ അതിവിശാലമായ ഭൂപടമാണ് പൂന്താനം വരച്ചിടുന്നത്. ലോകത്തിന്റെ ഭൂപടത്തില്‍ ഭാരതം എവിടെ സ്ഥിതിചെയ്യുന്നു എന്നതുള്‍പ്പെടെ ഭൂമിശാസ്ത്രപരമായ വിശദാംശങ്ങളും നല്‍കുന്നു. ജംബുദ്വീപ്, ഭാരതഖണ്ഡം, ഭാരതവര്‍ഷം, ഭാരതഭൂമി എന്നൊക്കെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നു. ഹിമാലയം മുതല്‍ കന്യാകുമാരി വരെ ഭാരതം ഒന്നാണെന്ന സങ്കല്‍പം ഹൃദയത്തില്‍ സാക്ഷാല്‍ക്കരിച്ച ഒരു കവിയെയാണ് പൂന്താനത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. പതിനാറാം നൂറ്റാണ്ടിലാണ് പൂന്താനം ജീവിച്ചിരുന്നതെങ്കിലും പൗരാണികമായ ഒരു സങ്കല്‍പ്പമെന്ന നിലയ്ക്കാണ് പൂന്താനത്തിന്റെ ഭാരതവര്‍ണന.

ദേശസ്‌നേഹവും ആത്മീയതയും ഒത്തുചേരുന്ന മനോഹരമായ കാഴ്ചയും ജ്ഞാനപ്പാനയില്‍ കാണാം. സനാതനധര്‍മത്തിന്റെ മാത്രം സവിശേഷതയാണിത്. പാശ്ചാത്യനാടുകളില്‍ ദേശാഭിമാനം പ്രായേണ ഭരണകൂടവുമായി ബന്ധപ്പെട്ട വികാരമായിരിക്കുമ്പോള്‍ ഭാരതത്തില്‍ ഹിന്ദുക്കള്‍ക്ക് സാംസ്‌കാരികവും ആത്മീയവുമായ അനുഭവമാണത്.

(അവസാനിച്ചു)

 

Tags: ബ്രിഡ്ജിംഗ് സൗത്തില്‍ വിശാല ഐക്യം
Share1TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies