Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ചതുര്‍ധാമങ്ങളുടെ ചരിത്രപ്രതിഷ്ഠ (ബ്രിഡ്ജിംഗ് സൗത്തില്‍ വിശാല ഐക്യം 11)

മുരളി പാറപ്പുറം

Print Edition: 1 March 2024

ഹിന്ദുക്കളുടെ തീര്‍ത്ഥാടന ഭൂപടത്തില്‍ ചതുര്‍ധാമങ്ങള്‍ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. ചതുര്‍ധാമ യാത്രകള്‍ പൂര്‍ത്തിയാക്കിയാല്‍ സര്‍വ്വ പാപങ്ങളില്‍ നിന്നും മുക്തരായി മോക്ഷത്തിലേക്ക് കൂടുതല്‍ അടുക്കുമെന്നാണ് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നത്. വിശ്വാസത്തിന്റെ തലമാണിത്. ഇതിനുമപ്പുറം ഭാരതത്തിന്റെ ഭൂപരമായ അഖണ്ഡതയും സാംസ്‌കാരികമായ ഐക്യവും അനുഭവിപ്പിക്കുന്നതാണ് ചതുര്‍ധാമ യാത്രകള്‍. കിഴക്ക് പുരിയും തെക്ക് രാമേശ്വരവും പടിഞ്ഞാറ് ദ്വാരകയും വടക്ക് ബദരീനാഥും ചേരുമ്പോള്‍ ഭൂപരമായി വളരെ കൃത്യമായ ഒരു സമചതുരം സൃഷ്ടിക്കപ്പെടുകയാണ്. ബദരിയില്‍നിന്ന് രാമേശ്വരത്തേക്കുള്ള നീളവും, ദ്വാരകയില്‍ നിന്ന് പുരിയിലേക്കുള്ള വീതിയും തീരദേശത്തിന് മാറ്റം വരുന്നതിനു മുന്‍പ് തുല്യമായിരുന്നു. ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ജ്വലിപ്പിച്ചു നിര്‍ത്താന്‍ 1200 വര്‍ഷം മുന്‍പ് ആദിശങ്കരന്‍ ഇങ്ങനെയൊന്ന് വിഭാവനം ചെയ്ത് പ്രാവര്‍ത്തികമാക്കി എന്നത് ആരെയും അതിശയിപ്പിക്കുന്നതാണ്. ബ്രിട്ടീഷുകാരുടെ വരവിനു ശേഷമാണ് ഭാരതം ഒരു രാഷ്ട്രമായതെന്ന വാദഗതിയുടെ പൊള്ളത്തരം ഒരു സഹസ്രാബ്ദത്തിനപ്പുറം നീളുന്ന മുന്‍കാലപ്രാബല്യത്തോടെ ആദിശങ്കരന്‍ തുറന്നുകാണിക്കുന്നു.

ആധുനിക സൗകര്യങ്ങളുടെ അഭാവത്തില്‍ കേരളത്തില്‍നിന്ന് കാല്‍നടയായി സഞ്ചരിച്ചാണ് ചതുര്‍ധാമങ്ങള്‍ സ്ഥാപിച്ച് ഭാരതത്തിന്റെ ഐക്യം ആദിശങ്കരന്‍ ഊട്ടിയുറപ്പിച്ചത്. വിശ്വാസ സംഹിതകളും മതസമ്പ്രദായങ്ങളും ആത്മീയ മാര്‍ഗങ്ങളും നിരവധിയുള്ളപ്പോഴും ഭാരതത്തിന്റെ ഒരുമയാണ് ‘മഹാപരിക്രമ’ എന്നുകൂടി പേരുള്ള ചതുര്‍ധാമ യാത്രകള്‍ വരച്ചുകാട്ടുന്നത്. ചതുര്‍ധാമങ്ങളിലൂടെയുള്ള യാത്ര പൂര്‍ത്തിയാക്കുന്ന ഒരാള്‍ ഭാരതത്തിന്റെ നാല് ഭാഗങ്ങളിലെയും സംസ്‌കാരത്തെയും പാരമ്പര്യത്തെയും അടുത്തറിയുകയാണ് ചെയ്യുന്നത്. ചതുര്‍ധാമങ്ങള്‍ നാലുമെടുത്താല്‍ ഒന്നു മറ്റൊന്നുമായി ബന്ധപ്പെട്ടിരിക്കുന്നു. നാലിടങ്ങളും സന്ദര്‍ശിക്കാതെ യാത്ര പൂര്‍ണമാവുകയുമില്ല. ബദരിനാഥിലെ പൂജാരി തെക്കു നിന്നുള്ള ആളാണ്. വടക്കുള്ള ബദരീനാഥന് അര്‍പ്പിക്കാനുള്ള ചന്ദനവും പട്ടും കൊണ്ടുപോകുന്നത് തെക്കുനിന്നാണ്. ഉത്തര ഭാരതത്തില്‍ നിന്നുള്ള ആളാണ് ഇങ്ങ് തെക്ക് രാമേശ്വരത്തെ പൂജാരി. രാമേശ്വരത്തെ ശിവലിംഗത്തില്‍ അഭിഷേകം ചെയ്യുന്നത് വടക്കുള്ള ഗംഗാജലം കൊണ്ടാണ്. രാമേശ്വരത്തെ ശിവനെ വന്ദിക്കാതെ കാശി യാത്ര പൂര്‍ണ്ണമാകില്ലെന്നാണ് വിശ്വാസം.

അനേകം വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു സംസ്‌കാരത്തിന്റെ അന്തര്യാമിയായ ഏകതയാണ് ഇവിടെ ദര്‍ശിക്കാന്‍ കഴിയുന്നത്. ഹൈന്ദവ ദേവീദേവന്മാരുടെ സഹവര്‍ത്തിത്വവും ചതുര്‍ധാമ യാത്രകളിലൂടെ അറിയാന്‍ കഴിയുന്നു. ഹരിയും ഹരനും (വിഷ്ണുവും ശിവനും) അടുത്തടുത്തുണ്ട്. എല്ലായിടങ്ങളിലും ഇവര്‍ അടുത്തടുത്ത് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തെ പുരി, ജഗന്നാഥ രഥയാത്രകൊണ്ടും പ്രസിദ്ധമാണ്. സഹോദരന്മാരായ ജഗന്നാഥനും ബലഭദ്രനും സഹോദരി സുഭദ്രയും ഇവിടത്തെ പ്രതിഷ്ഠകളാണ്.

ശങ്കരന്‍ എന്ന മഹായാത്രികന്‍
മഹായാത്രികനായ സന്ന്യാസിയായിരുന്നു ആദിശങ്കരന്‍. അക്ഷരാര്‍ത്ഥത്തില്‍ ഒരു പരിവ്രാജകന്‍. ഭൂമിശാസ്ത്രപരമായ അതിരുകള്‍ തട്ടി നീക്കിയും, ജാതിഭേദങ്ങള്‍ക്ക് അതീതമായും സഞ്ചരിച്ച് സനാതന ധര്‍മ്മത്തിന്റെ മഹത്വം സ്ഥാപിക്കുകയാണ് ശങ്കരന്‍ ചെയ്തത്. ഇതിനുവേണ്ടിയാണ് ചതുര്‍ധാമ യാത്രകള്‍ തുടങ്ങിവച്ചത്. ചെല്ലുന്ന ഇടങ്ങളില്ലെല്ലാം ആളുകളെ ആകര്‍ഷിച്ച ശങ്കരന്‍ തന്റെ കാലത്തെ മഹാപണ്ഡിതന്മാരുമായി സംവാദങ്ങളില്‍ ഏര്‍പ്പെട്ടു. തെക്ക് കേരളത്തിലും കാഞ്ചിയിലും കിഴക്ക് അസമിലും പടിഞ്ഞാറ് ദ്വാരകയിലും അനന്തമായ യാത്രയിലൂടെ ശങ്കരന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞു.

മുപ്പത്തിരണ്ട് വര്‍ഷത്തെ ഹ്രസ്വമായ ജീവിതകാലത്തിനിടെ ശങ്കരന്‍ ഭാരതം മുഴുവന്‍ സഞ്ചരിക്കുകയും, നാലു കേന്ദ്രങ്ങളില്‍ മഠങ്ങള്‍ സ്ഥാപിച്ച് അസാമാന്യമായ സംഘടനാ വൈഭവം പ്രകടിപ്പിക്കുകയും ചെയ്തു എന്നാണ് സര്‍ സി.പി.രാമസ്വാമി അയ്യര്‍ ‘റിവ്യൂ ഓഫ് ലിറ്ററേച്ചര്‍’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വളരെ കുറച്ചു മാത്രം യാത്രാസൗകര്യങ്ങള്‍ ഉണ്ടായിരുന്ന ഒരുകാലത്ത് ശങ്കരന്‍ ഭാരതം മുഴുവന്‍ സഞ്ചരിക്കുക മാത്രമല്ല, നാല് ദിശകളിലേയും പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ എത്തിച്ചേരുകയും ചെയ്തു. തനിക്ക് പോകാന്‍ കഴിയാത്ത ഇടങ്ങളില്‍ ശിഷ്യന്മാരെ അയച്ചു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒമ്പതാം നൂറ്റാണ്ടില്‍തന്നെ മഹാദാര്‍ശനികനായ ശങ്കരന്‍ ഭാരതത്തിന്റെ തലങ്ങും വിലങ്ങും സഞ്ചരിച്ചു എന്നാണ് ‘ദ വണ്ടര്‍ ദാറ്റ് വാസ് ഇന്ത്യ’ എന്ന പുസ്തകത്തില്‍ എ.എല്‍.ബാഷം എഴുതുന്നത്. ”ഹിമാലയത്തിലെ ബദരീനാഥിലും ഒഡിഷയിലെ പുരിയിലും പടിഞ്ഞാറന്‍ തീരത്തെ ദ്വാരകയിലും തെക്ക് രാമേശ്വരത്തും (ശങ്കരന്‍) മഠങ്ങള്‍ സ്ഥാപിക്കുകയും, ഇവിടങ്ങളിലേക്ക് വലിയതോതില്‍ തീര്‍ത്ഥാടകര്‍ എത്തുകയും ചെയ്തു” എന്നാണ് ഇടതുപക്ഷ ചരിത്രകാരിയായ റൊമിള ഥാപ്പര്‍ ‘ഭാരത് കാ ഇതിഹാസ്’ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നത്.

ചതുര്‍ധാമങ്ങള്‍ സ്ഥാപിക്കുക മാത്രമല്ല ശങ്കരന്‍ ചെയ്തത്. എന്താണ് ആ പുണ്യഭൂമികളുടെ സവിശേഷതയെന്ന് വിശദീകരിച്ച് ജീവിതത്തിലൊരിക്കലെങ്കിലും ഭാരതീയനായ ഒരാള്‍ ഇവിടങ്ങളില്‍ തീര്‍ത്ഥാടനത്തിന് എത്തണമെന്നു നിഷ്‌കര്‍ഷിക്കുകയും ചെയ്തു. അഗാധമായ സാംസ്‌കാരിക ഐക്യത്തിലൂടെ ഭാരതത്തെ മുഴുവന്‍ ഒന്നിച്ചുനിര്‍ത്തുകയാണ് ശങ്കരന്‍ ചെയ്തത്. പരിവ്രാജക ജീവിതകാലത്ത് തുംഗഭദ്ര നദിയുടെ വടക്കന്‍ തീരത്ത് എത്തിയ ശങ്കരന്‍ അവിടെ ശൃംഗേരി മഠവും ശാരദ ദേവി ക്ഷേത്രവും സ്ഥാപിച്ചു. ഇക്കാലത്താണ് ശങ്കരന്‍ അമ്മയുടെ രോഗവിവരം അറിയുന്നത്. അധികം വൈകാതെ അമ്മ മരിച്ചു. കേരളത്തിലെത്തി അന്ത്യകര്‍മ്മങ്ങള്‍ക്കുശേഷം ശങ്കരന്‍ ശൃംഗേരിയില്‍ തിരിച്ചെത്തി. ശൃംഗേരിയില്‍ നിന്ന് രാമേശ്വരത്തേക്കാണ് പോയത്. രാമേശ്വരത്തേക്കുള്ള യാത്രക്കിടെ പുരിയിലും കാഞ്ചിയിലും ശങ്കരന്‍ മഠങ്ങള്‍ സ്ഥാപിച്ചു. ചിദംബരം ശ്രീരംഗം വഴിയാണ് രാമേശ്വരത്ത് എത്തിയത്. തിരുവണൈക്കാവല്‍, കാഞ്ചിപുരം, തിരുപ്പതി, തിരുച്ചെന്തൂര്‍ എന്നിവിടങ്ങളും ശങ്കരന്‍ സന്ദര്‍ശിച്ചു.

അല്‍പ്പായുസ്സും അതിമഹത്വവും
ദക്ഷിണ ഭാരതത്തിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ശങ്കരന്‍ വടക്കോട്ട് യാത്ര തിരിച്ചു. ഗുജറാത്തിലെ ദ്വാരകയിലെത്തി അവിടെ മഠം സ്ഥാപിച്ചു. അതിനുശേഷം ഗംഗാതീരം വഴി കാമരൂപം അതായത് ഇന്നത്തെ അസമില്‍ എത്തി. ഇവിടെ നിന്നാണ് ശങ്കരന്‍ കാശ്മീരിലേക്ക് പോയത്. സര്‍വജ്ഞപീഠം കയറിയ ശങ്കരനെ ജനങ്ങള്‍ സര്‍വാത്മനാ സ്വീകരിച്ചു. ശ്രീനഗറിലെത്തി ദാല്‍ തടാകത്തോടുചേര്‍ന്നുള്ള കുന്നില്‍ 300 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും, അവിടെ ജനങ്ങള്‍ക്ക് ആത്മീയമായ ഉപദേശം നല്‍കുകയും ചെയ്തു. ഈ മലയും ക്ഷേത്രവും പിന്നീട് ശങ്കരാചാര്യരുടെ പേരില്‍ അറിയപ്പെട്ടു.

പിന്നീട് ബദരീനാഥില്‍ എത്തിയ ശങ്കരന്‍ അവിടെയും ഒരു മഠവും ക്ഷേത്രവും സ്ഥാപിച്ചു. അവസാനം ഇവിടെ നിന്നാണ് കേദാര്‍നാഥില്‍ എത്തി എ.ഡി. 820 ല്‍ സമാധിയായതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇത്ര ചെറുപ്രായത്തില്‍ ശങ്കരന്‍ ഭൗതിക ദേഹം വെടിഞ്ഞതിനെക്കുറിച്ചുള്ള കഥ പ്രസിദ്ധമാണ്. മക്കളില്ലാതെ ദുഃഖിച്ച ശങ്കരന്റെ പിതാവ് ശിവഗുരുവിനു മുന്നില്‍ ദൈവം ഒരു ഉപാധിവച്ചു. കുറഞ്ഞകാലം ജീവിക്കുന്ന മഹാനായ പുത്രനെ വേണോ, വളരെക്കാലം ജീവിക്കുന്ന സാധാരണ പുത്രനെ വേണോ എന്നതായിരുന്നു അത്. ശിവഗുരുവിന് ഒന്നാമത്തെ വ്യവസ്ഥയാണ് സ്വീകാര്യമായത്. ഇതുപ്രകാരം എട്ടാമത്തെ വയസ്സില്‍ ശങ്കരന്‍ മരിക്കുമായിരുന്നുവത്രേ. വേദങ്ങളിലെ പൊരുള്‍ കണ്ടെത്താന്‍ എട്ട് വര്‍ഷം ആയുസ്സ് നീട്ടി നല്‍കുകയായിരുന്നു. ശങ്കരന്റെ ഉജ്ജ്വലമായ ഭാഷ്യങ്ങളും കൃതികളും കണ്ട് അവയിലെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സാക്ഷാല്‍ വ്യാസന്‍ 16 വര്‍ഷം കൂടി ആയുസ്സ് നീട്ടി നല്‍കുകയായിരുന്നുവത്രേ. ഇതൊരു കഥയാണെങ്കിലും അത്ഭുതകരമായ ആ ജീവിതത്തിന്റെ മഹത്വവും ആകര്‍ഷകത്വവും എടുത്തു കാണിക്കുന്നുണ്ട്.

ശൃംഗേരിയിലും ബദരീനാഥിലും ദ്വാരകയിലും പുരിയിലുമായുള്ള ചതുര്‍ധാമങ്ങളില്‍ ശങ്കരന്‍ തന്റെ പ്രമുഖ ശിഷ്യന്മാരെ അധിപന്മാരാക്കി. തീര്‍ത്ഥാടനത്തിലൂടെ ജനങ്ങള്‍ ഭാരതം മുഴുവന്‍ സഞ്ചരിക്കുകയും, ഓരോ ഇടത്തെയും ഭാഷയും ജീവിതരീതികളും മനസ്സിലാക്കുകയും വേണമെന്ന ഉദ്ദേശത്തോടെയാണ് ശങ്കരന്‍ ചതുര്‍ധാമങ്ങള്‍ സ്ഥാപിച്ചത്. ഇതിലൂടെ ജനങ്ങളുടെ ഐക്യവും രാജ്യത്തിന്റെ അഖണ്ഡതയും സാംസ്‌കാരികമായ അവബോധവും ഊട്ടിയുറപ്പിക്കുകയായിരുന്നു. മഠങ്ങളും ക്ഷേത്രങ്ങളും സ്ഥാപിക്കാന്‍ തിരഞ്ഞെടുത്തത് പൗരാണികമായ പുണ്യനഗരികള്‍ ആണെന്ന പ്രത്യേകതയുമുണ്ട്. ചതുര്‍ധാമങ്ങള്‍ക്കൊപ്പം നിരവധി ക്ഷേത്രങ്ങളും സ്ഥാപിച്ച് സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു തീര്‍ത്ഥാടന വ്യവസ്ഥയ്ക്ക് രൂപംനല്‍കുകയാണ് ശങ്കരന്‍ ചെയ്തത്. ചതുര്‍ധാമങ്ങള്‍ മാത്രമല്ല ശങ്കരന്‍ സ്ഥാപിച്ചത്. മറ്റ് മഠങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ചു എന്നത് പ്രത്യേകം ഓര്‍ക്കണം.

കേവലമായ അറിവിനെ ആയുധവല്‍ക്കരിച്ച ശങ്കരന്‍ ഭക്തികാവ്യങ്ങള്‍ എഴുതിയത് പണ്ഡിതന്മാരെ അമ്പരപ്പിച്ചിട്ടുണ്ട്. ഭജഗോവിന്ദത്തില്‍ ബുദ്ധിഹീനമായ അനുഷ്ഠാനങ്ങളുടെ നിഷ്ഫലതയെ കുറിച്ച് പറഞ്ഞ ശങ്കരന്‍ ചതുര്‍ധാമങ്ങളും മഠങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് തീര്‍ത്ഥാടനങ്ങള്‍ക്ക് തുടക്കം കുറിച്ചതും അനുയായികളെ വിസ്മയിപ്പിക്കുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ ആരാണ് ശങ്കരന്‍? വൈദികനോ താന്ത്രികനോ? ശൈവനോ വൈഷ്ണവനോ ശാക്തേയനോ? ബുദ്ധവിരോധിയോ പ്രച്ഛന്ന ബുദ്ധനോ? ശങ്കരന്‍ എല്ലാമായിരുന്നു. വൈവിധ്യങ്ങളെ സമന്വയിപ്പിക്കുകയാണ് ശങ്കരന്‍ ചെയ്തത്. ആ ജീവിതത്തില്‍ അത് പ്രതിഫലിക്കുകയും ചെയ്തു. ശങ്കരനാണ് ഭാരതത്തില്‍ ബുദ്ധമതത്തെ നശിപ്പിച്ചതെന്ന വാദഗതി ചരിത്രപരമായും ആശയപരമായും തെറ്റാണ്. ബുദ്ധമതത്തിനു സംഭവിച്ചത് മറ്റൊന്നാണ്. പൗരാണിക ഹിന്ദു ധര്‍മ്മത്തില്‍ നിന്ന് വ്യത്യസ്തമായി ബുദ്ധമതം കലകളെ ഐഹിക സന്തോഷങ്ങളുടെ ഉപാധികളായി മാത്രം കണ്ടത് അപചയത്തിന്റെ ഒരു കാരണമാണ്. ഹിന്ദുമതത്തിലേതു പോലെ ദൈവങ്ങള്‍ നൃത്തം ചെയ്യുകയും ജ്ഞാനം ഗീതമാവുകയുമൊക്കെ ചെയ്യുന്നത് ബുദ്ധമതത്തിന് സ്വീകാര്യമായില്ല. ജനകീയമായ അനുഷ്ഠാനങ്ങള്‍ ബൗദ്ധ പണ്ഡിതന്മാര്‍ നിരാകരിച്ചു. എന്നാല്‍ ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതിലും ആനന്ദിപ്പിക്കുന്നതിലും കലകള്‍ക്കും ഗീതങ്ങള്‍ക്കും മറ്റുമുള്ള പ്രാധാന്യം ശങ്കരന്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് അദ്വൈതിയായിരുന്നിട്ടും ശങ്കരന്‍ ക്ഷേത്രങ്ങളെയും അനുഷ്ഠാനങ്ങളെയും അംഗീകരിച്ചത്. ശങ്കരനു മുന്നില്‍ ദര്‍ശനം മാത്രമല്ല ജനങ്ങളും അവരുടെ ജീവിതവും ഉണ്ടായിരുന്നു എന്നര്‍ത്ഥം. വൈദികമായ പല ആചാരാനുഷ്ഠാനങ്ങളെയും അവയുടെ സങ്കുചിതത്വത്തില്‍ നിന്ന് മോചിപ്പിച്ച് കൂടുതല്‍ ജനകീയമാക്കുകയാണ് ശങ്കരന്‍ ചെയ്തത്. ഇങ്ങനെ സനാതനധര്‍മ്മത്തിന്റെ രക്ഷകനായി ആചാര്യന്‍ മാറി.

തീര്‍ത്ഥാടനങ്ങളുടെ മഹാസംഘാടകന്‍
പ്രാതിനിധ്യസ്വഭാവത്തോടെ ഭാരതത്തിന്റെ മുഴുവന്‍ ഭാഗങ്ങളെയും കൂട്ടിയിണക്കുന്നതിന് വേണ്ടതെല്ലാം ശങ്കരന്‍ ചെയ്തു. പ്രകൃതിരമണീയവും വിശുദ്ധി നിറഞ്ഞു നില്‍ക്കുന്നതുമായ ഇടങ്ങളാണ് മഠങ്ങള്‍ സ്ഥാപിക്കാന്‍ തെരഞ്ഞെടുത്തത്. ദ്വാരകയും പുരിയും ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്താണ്. ബദരീനാഥും ശൃംഗേരിയും പര്‍വ്വത പ്രദേശങ്ങളിലാണ്. വടക്കു ദിക്കുകാരനായ സുരേശ്വരനെയാണ് തെക്കുഭാഗത്തെ മഠത്തിന്റെ ചുമതലക്കാരനാക്കിയത്. തെക്കുനിന്നുള്ള തോടകനെ ബദരിയിലേക്ക് അയച്ചു. കര്‍ണാടകയില്‍ നിന്നുള്ള ആളെയാണ് പുരിയില്‍ നിയോഗിച്ചത്. മഹാരാഷ്ട്രയില്‍നിന്നുള്ളയാളെ രാമേശ്വരത്ത് നിയോഗിച്ചു. ശൃംഗേരി മഠത്തില്‍ നിന്ന് ദീക്ഷ സ്വീകരിച്ച ആളാവണം രാമേശ്വരത്തെ ശ്രീകോവിലില്‍ പ്രവേശിക്കാനെന്നും വ്യവസ്ഥ ചെയ്തു. ശങ്കരന്റെ സനാതന ധര്‍മ്മ വിശ്വാസവും ദേശീയമായ കാഴ്ചപ്പാടും ഐക്യബോധവും എത്രത്തോളം ഉണ്ടെന്ന് ഇതെല്ലാം കാണിച്ചു തരുന്നു.

ഏത് കൃതിയും ഭാഷ്യവും വീക്ഷണവുമാണ് മികച്ചത്, ഏതെല്ലാമാണ് മോശം എന്നൊക്കെ വാദിക്കുന്നതിനു പകരം ബ്രഹ്‌മമാണ് സത്യമെന്ന് ആവര്‍ത്തിച്ചു പറയുകയാണ് ശങ്കരന്‍ ചെയ്തത്. ബുദ്ധികൊണ്ടും യുക്തികൊണ്ടും, വാതോരാതെ തര്‍ക്കിച്ചുകൊണ്ടും ഈ സത്യത്തെ പ്രാപിക്കാന്‍ ആവില്ലെന്നും, വേദങ്ങളിലെ അറിവും വിശ്വാസവുമാണ് അതിനു വേണ്ടതെന്നും ശങ്കരന്‍ നിഷ്‌ക്കര്‍ഷിച്ചു. ഒന്നു മറ്റൊന്നിനു മേലെയല്ല, ഇങ്ങനെ കരുതുന്നതെല്ലാം മായയാണെന്ന് മനസ്സിലാക്കി പരസ്പര ബഹുമാനമാണ് വേണ്ടത്. ഒന്ന് മറ്റൊന്നിന് പകരം വയ്ക്കുന്നതിനേക്കാള്‍ പരസ്പരം പൂരിപ്പിക്കുകയാണ് വേണ്ടതെന്നായിരുന്നു ശങ്കരന്റെ നിലപാട്. അറിവിനെ കയ്യൊഴിയുന്നിടത്തോളം ശാന്തി നമ്മില്‍നിന്ന് അകന്നുനില്‍ക്കും. മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കിക്കൊണ്ടു മാത്രമേ അറിവ് ആര്‍ജിക്കാന്‍ കഴിയൂ. സ്വന്തം ഗുരുവുമായും ചണ്ഡാലനായി വന്ന സാക്ഷാല്‍ ശിവനുമായും മണ്ഡനമിശ്രനുമായും ഭാര്യ ഉഭയഭാരതിയുമായും സംവാദത്തില്‍ ഏര്‍പ്പെട്ടത് ഇതിനു വേണ്ടിയായിരുന്നു. ഇങ്ങനെയാണ് ബ്രഹ്‌മമാണ് പരമമായ സത്യം എന്ന ഉറച്ച വിശ്വാസത്തില്‍ ശങ്കരന്‍ എത്തിച്ചേര്‍ന്നത്. ശങ്കരന്റെ തത്ത്വചിന്ത അതിബുദ്ധിമാന്മാര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണെന്നും, സ്‌തോത്രങ്ങളും ക്ഷേത്രങ്ങളും തീര്‍ത്ഥാടനവുമൊക്കെ ബുദ്ധി കുറഞ്ഞവര്‍ക്കു വേണ്ടിയുള്ളതാണെന്നുമുള്ള വിശ്വാസം ചിലര്‍ക്കുണ്ട്. ശങ്കരന്റെ ദര്‍ശനം സമഗ്രമായി മനസ്സിലാക്കാത്തവര്‍ ആ കഴിവുകേട് മറച്ചുപിടിക്കാന്‍ വേണ്ടി പറയുന്ന തൊടുന്യായമാണിത്.

ചതുര്‍ധാമങ്ങള്‍ സ്ഥാപിച്ച ശങ്കരന്‍ ഓരോന്നിനും പഠിക്കാന്‍ ഓരോ വേദവും നിശ്ചയിച്ചു. ഓരോന്നിനും മഹാവാക്യവും തീരുമാനിച്ച് ആചാര്യനെയും നിയോഗിച്ചു.

♠ കര്‍ണാടകയിലെ ചിക്കമംഗളൂര്‍ ജില്ലയില്‍ തുംഗഭദ്രാ നദിയുടെ തീരത്താണ് ശൃംഗേരി ശാരദാപീഠം. ഇവിടുത്തെ ദേവന്‍ ശിവനും ദേവി ശാരദയുമാണ്. ഇവിടുത്തെ വേദം യജുര്‍വേദവും മഹാവാക്യം അഹം ബ്രഹ്‌മാസ്മിയുമാണ്. ആദിശങ്കരന്റെ നേര്‍ശിഷ്യനായ സുരേശ്വരനായിരുന്നു ശാരദാപീഠത്തിലെ ആദ്യ ആചാര്യന്‍.
♠ ഗുജറാത്തിലെ ഗോമതി നദീതീരത്താണ് ദ്വാരകാപീഠം. ദേവന്‍ സിദ്ധേശ്വരനും ദേവി ഭദ്രകാളിയുമാണ്. ഇവിടുത്തെ വേദം സാമവേദവും മഹാവാക്യം തത്ത്വമസിയുമാണ്. ശങ്കരന്റെ നേര്‍ശിഷ്യന്‍ പത്മപാദനായിരുന്നു ഇവിടുത്തെ ആദ്യ ആചാര്യന്‍.
♠ ഒഡീഷയിലെ മഹാനദിയുടെ തീരത്താണ് ഗോവര്‍ദ്ധനപീഠം. ആരാധനാമൂര്‍ത്തി ജഗന്നാഥനും ദേവി വിമലയുമാണ്. വേദം ഋഗ്വേദവും മഹാവാക്യം പ്രജ്ഞാനം ബ്രഹ്‌മയുമാണ്. ഹസ്താമലകനായിരുന്നു ഇവിടുത്തെ ആദ്യ ആചാര്യന്‍.
♠ ഉത്തരാഖണ്ഡിലെ അളകനന്ദയുടെ തീരത്താണ് ജ്യോതിര്‍മഠം. ദേവന്‍ നാരായണനും ദേവി പൂര്‍ണഗിരിയും. വേദം അഥര്‍വവേദം. മഹാവാക്യം അയമാത്മ ബ്രഹ്‌മയും. തോടകനായിരുന്നു ഇവിടുത്തെ ആദ്യ ആചാര്യന്‍.

ചതുര്‍ധാമ യാത്രകള്‍ ഒരേസമയം ഭാരതത്തിന്റെ പുണ്യഭൂമികളിലൂടെയും സനാതനധര്‍മത്തിന്റെ സാംസ്‌കാരിക ഭൂമികയിലൂടെയുമുള്ള സഞ്ചാരമാണ്. ഈ സഞ്ചാരപഥത്തിലെ ഓരോ ലക്ഷ്യസ്ഥാനത്തും മഠങ്ങളും ക്ഷേത്രങ്ങളും മിത്തുകളും ഐതിഹ്യങ്ങളുമുണ്ട്. ഇവ പകര്‍ന്നുനല്‍കുന്ന അന്യാദൃശമായ അനുഭൂതിയുമുണ്ട്.

ചതുര്‍ധാമങ്ങളിലൂടെ ഭാരതത്തെ ആത്മീയമായി ഒന്നിപ്പിക്കുകയാണ് ശ്രീശങ്കരന്‍ ചെയ്തത്. നൂറ്റാണ്ടുകളായി ഈ മഠങ്ങളില്‍ ആത്മീയതയും സംസ്‌കാരവും സ്പന്ദിച്ചുകൊണ്ടിരിക്കുന്നു. ആദിശങ്കരനെപ്പോലൊരാള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ സനാതനധര്‍മത്തിന്റെ മഹിമ ഇത്രയേറെ അനുഭവിക്കാന്‍ ലോകത്തിന് കഴിയുമായിരുന്നില്ല.

(അടുത്തത്: പൂന്താനം വരച്ച ഭാരത ഭൂപടം)

Tags: ബ്രിഡ്ജിംഗ് സൗത്തില്‍ വിശാല ഐക്യം
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies