കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരുപക്ഷേ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട കൊലപാതകമായിരുന്നു ടി.പി. ചന്ദ്രശേഖരന്റേത്. ഒരുകാലത്ത് സിപിഎമ്മിന്റെ നേതാവായി പ്രവ ര്‍ത്തിക്കുകയും അവരുടെ രാഷ്ട്രീയ അക്രമി സംഘങ്ങളെ നയിക്കുകയും ചെയ്തിരുന്ന ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ചു എന്നുമാത്രമല്ല, ശിക്ഷ കൂട്ടാന്‍ വാദം കേള്‍ക്കാനും ഹൈക്കോടതി തീരുമാനിച്ചു. വിചാരണ കോടതിയുടെ വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി തള്ളിയിരിക്കുന്നു. മാത്രമല്ല ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ സിപിഎം നടത്തിയ രാഷ്ട്രീയ ഗൂഢാലോചന ഹൈക്കോടതി വ്യക്തമായി തുറന്നുകാട്ടുകയും ചെയ്തു.
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കോഴിക്കോട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി 12 പ്രതികളെ ശിക്ഷിച്ചിരുന്നു. അവര്‍ സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി തള്ളിത്. കേസിലെ പത്താം പ്രതിയായിരുന്ന കെ.കെ.കൃഷ്ണന്‍, പന്ത്രണ്ടാം പ്രതിയായിരുന്ന ജ്യോതിബാബു എന്നിവരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി. സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗമായിരുന്നുകെ.കെ.കൃഷ്ണന്‍, കുന്നോത്ത് പറമ്പ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു ജ്യോതിബാബു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായ പി. മോഹനന്‍ അടക്കം 22 പ്രതികളെ വെറുതെ വിട്ടത് കോടതി ശരിവെച്ചു. അതേസമയം 9 പ്രതികളുടെ ശിക്ഷ കൂട്ടാന്‍ വാദം കേള്‍ക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏതാണ്ട് 95 ശതമാനത്തിലേറെയും കേസുകളില്‍ പ്രതിഭാഗത്തോ വാദിഭാഗത്തോ എല്ലാ കാലത്തും സിപിഎം ഉണ്ടായിരുന്നു. പക്ഷേ പ്രതികളെ മാറ്റിയും രാഷ്ട്രീയ ഗൂഢാലോചന നടത്തിയും ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുകയാണ് ഇവരുടെ പതിവ്. ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്ന് ഒഞ്ചിയത്തും വടകരയിലും പ്രസംഗിച്ച സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കളാണ് ഒരു പരിധിവരെ ഈ കൊലപാതകത്തിന്റെ ആസൂത്രകര്‍. അവരുടെ പ്രസംഗം ആക്രമണകാരികളായ അണികള്‍ക്ക് ആവേശം പകര്‍ന്നു എന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. പക്ഷേ, അവരുടെ പങ്ക് ഗൂഢാലോചനയില്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്നു പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. കാരണം അന്വേഷണം ആ വഴിക്ക് പോയിട്ടില്ല. കുറ്റക്കാരുടെ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട രണ്ടുപേര്‍ അടക്കം 8 പേര്‍ക്ക് കൂടി ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കോടതി കണ്ടെത്തിക്കഴിഞ്ഞു. സിപിഎം നേതാക്കളും കേസിലെ പ്രതികളും തമ്മിലുള്ള ബന്ധവും ഗൂഢാലോചനയും വ്യക്തമാണെന്ന് രേഖകളും തെളിവുകളും ഉദ്ധരിച്ച് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചന്ദ്രശേഖരനെ വെള്ള പുതപ്പിച്ച് കിടത്തണം എന്നും തലച്ചോറ് തെങ്ങിന്‍ പൂക്കുല പോലെ റോഡില്‍ തെറിക്കുന്നത് കാണേണ്ടിവരുമെന്നും ഏരിയ കമ്മിറ്റി അംഗമായ കെ.കെ. കൃഷ്ണന്‍ പ്രസംഗിച്ചത് കേട്ടതായി സാക്ഷിമൊഴി ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ മരിച്ച ചന്ദ്രശേഖരന്റെ ഭാര്യയും എംഎല്‍എയുമായ കെ.കെ.രമ നല്‍കിയ മൊഴിയും നിര്‍ണായകമായി. കൃഷ്ണന്റെ ഈ പ്രസംഗത്തെക്കുറിച്ച് ഭര്‍ത്താവ് ചന്ദ്രശേഖരന്‍ പറഞ്ഞിട്ടുള്ളതായും സിപിഎം തന്നെ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് കെ.സി. രാമചന്ദ്രന്‍, സി.എച്ച്.അശോകന്‍, കെ.കെ. കൃഷ്ണന്‍, പി.മോഹനന്‍ എന്നിവര്‍ അറിയാതെ ആകില്ലെന്നും കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് ചന്ദ്രശേഖരന്‍ പറഞ്ഞതായും രമയുടെ മൊഴിയില്‍ ഉണ്ടായിരുന്നു.
ടെലിഫോണ്‍ കോളിന്റെ വിശദാംശങ്ങളും സാക്ഷിമൊഴികളും ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് തെളിവുകളും ജ്യോതിബാബുവിന് എതിരായി. കൊലപാതകത്തിന് മുമ്പ് 2012 ഏപ്രില്‍ പത്തിന് ചൊക്ലിയിലെ സമീറ ക്വാര്‍ട്ടേഴ്‌സില്‍ ഒന്നാം പ്രതി അനൂപ്, മൂന്നാംപ്രതി കൊടി സുനി, എട്ടാം പ്രതി കെ.സി.രാമചന്ദ്രന്‍, പതിനൊന്നാം പ്രതി ട്രൗസര്‍ മനോജന്‍ എന്നിവര്‍ക്കൊപ്പം ജ്യോതിബാബു ഒത്തുകൂടിയിരുന്നു. സിപിഎം നേതാക്കളും പ്രതികളുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങളും പരസ്പരമുള്ള ഫോണ്‍വിളികളും തെളിവായി കോടതിയില്‍ എത്തി. പ്രതികള്‍ ഏപ്രില്‍ 25ന് കാര്‍ സംഘടിപ്പിച്ചതിന്റെ തെളിവ് കോടതി കണ്ടെത്തി. കൊലപാതകം നടന്ന മെയ് നാലിന് വൈകിട്ട് കൊടി സുനി, അനൂപ്, മുഹമ്മദ് ഷാഫി, ഷിനോജ്, പ്രദീപന്‍ എന്നിവര്‍ ചൊക്ലി ടാക്‌സി സ്റ്റാന്‍ഡില്‍ ഈ കാറുമായി നില്‍ക്കുന്നത് കണ്ട ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നു. രാത്രി 9 മണിയോടെ കോരോത്ത് റോഡില്‍ രജീഷ്, സിജിത്ത് എന്നീ പ്രതികള്‍ കാറില്‍ വാളുകള്‍ കയറ്റുന്നതിനും ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നു. രാത്രി 10:13 നാണ് കൊലപാതകം നടന്നത്. കേസിലെ ആദ്യപ്രതികളില്‍ ഒമ്പതാം പ്രതി സി.എച്ച്.അശോകന്‍ ഒഴികെ എല്ലാവരും ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് ഹൈക്കോടതി കണ്ടെത്തി.
ആശയങ്ങളുടെ സമാധാനപരമായ കൈമാറ്റത്തിലാണ് ജനാധിപത്യം അഭിവൃദ്ധിപ്പെടുന്നത് എന്ന അമര്‍ത്യാസെന്നിന്റെ അഭിപ്രായം ഉദ്ധരിച്ചാണ് ഹൈക്കോടതി വിധിന്യായം തുടങ്ങിയതുതന്നെ. രാഷ്ട്രീയ അതിക്രമം ജനാധിപത്യങ്ങളുടെ വേരിനെ നശിപ്പിക്കുന്ന വിഷമാണെന്ന് കോടതി പറഞ്ഞു. പ്രതികളുടെ രാഷ്ട്രീയ അഭിപ്രായത്തിന് എതിരാണെന്നത് ഒരാളുടെ സാക്ഷി മൊഴി അവിശ്വസിക്കാന്‍ മതിയായ കാരണമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്‍ സാക്ഷി ടി.പി മനീഷ് കുമാറിന്റെ മൊഴി വിശ്വാസത്തില്‍ എടുക്കാതിരുന്ന വിചാരണ കോടതി നടപടിയോട് ഹൈക്കോടതി യോജിച്ചില്ല. സാക്ഷിയുടെ രാഷ്ട്രീയ ഛായ മാത്രം കണക്കിലെടുക്കാതെ തെളിവുകള്‍ മുഴുവനായും കണക്കിലെടുത്ത് വേണം മൊഴി സത്യമാണോ എന്ന് വിലയിരുത്തേണ്ടതെന്ന് കോടതി പറഞ്ഞു. ഒന്നാം സാക്ഷി കെ.കെ.പ്രസീതിന്റെയും മൂന്നാം സാക്ഷി ടി.പി. മനീഷ് കുമാറിന്റെയും മൊഴികള്‍ മറ്റു വസ്തുതകളുമായി ചേര്‍ന്നു പോകുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംഭവത്തിന് നാല് ദിവസത്തിനു ശേഷമാണ് മനേഷ് കുമാര്‍ മൊഴി നല്‍കിയത്. പക്ഷേ, അതിന് വ്യക്തമായ വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ചന്ദ്രശേഖരനെ ജീപ്പില്‍ കയറ്റാന്‍ എസ്‌ഐ പി.എം.മനോജിനെ സഹായിച്ചതും പ്രതികള്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിഞ്ഞതും പ്രസീദാണ്. ഭയംകൊണ്ട് നാല് ദിവസം സംഭവത്തെക്കുറിച്ച് മറ്റാരോടും പറഞ്ഞില്ലെന്ന മനീഷ് കുമാറിന്റെ വിശദീകരണത്തില്‍ അസ്വഭാവികതയില്ലെന്ന് കോടതി നിരീക്ഷിച്ചു. രാത്രി നടന്ന സംഭവങ്ങളെക്കുറിച്ച് നല്‍കിയ വിവരണം മറ്റുള്ള വസ്തുതകളുമായി പൊരുത്തപ്പെട്ട് പോകുന്നതാണ്. അക്രമികള്‍ ഉപയോഗിച്ച കാറില്‍ നിന്ന് കണ്ടെടുത്ത വസ്തുക്കള്‍, വാളുകള്‍, ഡിഎന്‍എ ഫോറന്‍സിക് പരിശോധനയിലെ കണ്ടത്തലുകള്‍ തുടങ്ങിയവയെല്ലാം ഈ മൊഴികളുമായി ചേര്‍ന്നു പോകുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു.
സിപിഎമ്മും ചന്ദ്രശേഖരനുമായി അഭിപ്രായവ്യത്യാസം തുടങ്ങിയ 2009 മുതല്‍ 2012 മെയ് നാലിന് കൊലപാതകം നടന്നതുവരെ ഉണ്ടായ സംഭവങ്ങള്‍ ഹൈക്കോടതി പരിഗണിച്ചു. ഗൂഢാലോചന സംബന്ധിച്ച 15 കാര്യങ്ങള്‍ വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി. സിപിഎമ്മില്‍ നിന്ന് അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പുറത്തുപോയ ചന്ദ്രശേഖരന്‍ ആര്‍.എം.പി രൂപീകരിച്ചത് മുതല്‍ സിപിഎം പ്രവര്‍ത്തകരുമായി ശത്രുതയുണ്ട്. 2009 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി ചന്ദ്രശേഖരന്‍ മത്സരിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനും സിപിഎം സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിനും ഇടയാക്കിയതോടെ ശത്രുത കൂടി. ചന്ദ്രശേഖരന് വധഭീഷണി ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പോലീസ് സംരക്ഷണം നല്‍കണമെന്ന ശുപാര്‍ശയും കോടതി ഗൂഢാലോചനയ്ക്ക് തെളിവായി കണ്ടെത്തി.
വധഭീഷണി സംബന്ധിച്ച് ചന്ദ്രശേഖരന് അറിവുണ്ടായിരുന്നു എന്ന വസ്തുത, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് സിപിഎം നേതാക്കളുടെ അറിവോടെ ആയിരിക്കുമെന്ന് ചന്ദ്രശേഖരന്‍ ഭാര്യയോട് പറഞ്ഞ വാക്കുകള്‍, ചന്ദ്രശേഖരനെ ഭീഷണിപ്പെടുത്തിക്കൊണ്ട് 2012 ഫെബ്രുവരിയില്‍ കെ.സി.രാമചന്ദ്രന്റെ സാന്നിധ്യത്തില്‍ കൃഷ്ണന്‍ നടത്തിയ പ്രസംഗം, സജീവ സിപിഎം പ്രവര്‍ത്തകരായ കുഞ്ഞനന്തന്‍, ജ്യോതിബാബു, മനോജന്‍, കെ.സി.രാമചന്ദ്രന്‍ എന്നിവര്‍ തമ്മില്‍ 2012 ഏപ്രില്‍ രണ്ടിനും 20നും ഇടയില്‍ നടത്തിയ 32 ഫോണ്‍ കോളുകള്‍,പ്രതികള്‍ തമ്മില്‍ സമീറ ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ കൂടിക്കാഴ്ച ഏപ്രില്‍ 20ന് കുഞ്ഞനന്തന്റെ തന്നെ വീട്ടില്‍ നടന്ന കൂടിക്കാഴ്ച, പ്രതികള്‍ തമ്മില്‍ നടത്തിയ ഫോണ്‍ കോളുകള്‍, കൊലയ്ക്ക് ഉപയോഗിച്ച കാറിന്റെ കൈമാറ്റം, കുറ്റിക്കാട്ടില്‍ നിന്ന് സഞ്ചിയില്‍ സാധനങ്ങള്‍ എടുത്തു കാറില്‍ വയ്ക്കുന്നത് കണ്ട ദൃക്‌സാക്ഷിയുടെ മൊഴി, ചൊക്ലി സ്റ്റാന്‍ഡില്‍ പ്രതികളെ കണ്ടതിന്റെ ദൃക്‌സാക്ഷി മൊഴി, രാത്രി 9 മണിക്ക് ചില പ്രതികള്‍ ചേര്‍ന്ന് കാറിലേക്ക് വാളുകള്‍ കയറ്റി വെക്കുന്നത് കണ്ട മൊഴി എന്നിവ തെളിവായി കോടതി സ്വീകരിച്ചു.
കേസില്‍ പങ്കില്ലെന്നും കുഞ്ഞനന്തന്‍ നിരപരാധി ആണെന്നും സിപിഎം കൊലപാതക രാഷ്ട്രീയത്തിന് ഇല്ല തുടങ്ങിയ എല്ലാ വാദമുഖങ്ങളും ഹൈക്കോടതി വിധിയോടെ ഇല്ലാതായി. സിപിഎമ്മിന്റെ ക്രൂരതയുടെയും നിന്ദ്യമായ രാഷ്ട്രീയ പകപോക്കലിന്റെയും തെളിവുകളാണ് പുറത്തുവന്നത്. ഒരു രാഷ്ട്രീയ പ്രസ്ഥാനം എത്രമാത്രം ദുഷിക്കാം എന്നതിന്റെ തെളിവാണ് കേരളത്തിലെ സമൂഹ മനസ്സാക്ഷിയുടെ മുന്നില്‍ ഹൈക്കോടതി നിരത്തിവെക്കുന്നത്. വാടിക്കല്‍ രാമകൃഷ്ണന്‍ കൊലക്കേസില്‍ പ്രതിയായിരുന്ന അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇത്തരം ഒരു കൊലപാതകം നടക്കില്ലെന്നാണ് ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ പറയുന്നത്. സിപിഎമ്മിന് വേണ്ടി എതിര്‍ പാര്‍ട്ടിക്കാരെ തല്ലാനും കൊല്ലാനും നടന്നിരുന്ന ടി.പി.ചന്ദ്രശേഖരന്‍ സ്വന്തം പാര്‍ട്ടിക്കാരുടെ വാളിന് ഇരയാകുമ്പോള്‍ കുലംകുത്തി എന്ന് വിളിച്ച് ആ കൊലപാതകത്തിന് ഊര്‍ജ്ജം പകര്‍ന്ന നേതാക്കളുടെ ഗൂഢാലോചനയും പിന്തുണയും പിന്‍ബലവും പുറത്തു വരേണ്ടതല്ലേ. സ്വന്തം പ്രസ്ഥാനത്തിന് വേണ്ടി ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ ചെലവിട്ട് അടിയും ഇടിയും മര്‍ദ്ദനവും കോടതിയും കേസും ഒക്കെയായി നടന്ന ഒരു നേതാവിന് ജീവിതത്തിന്റെ മധ്യകാലഘട്ടം എത്തുമ്പോള്‍ പറക്കമുറ്റാത്ത കുഞ്ഞിനെയും ആരോരുമില്ലാത്ത ഭാര്യയെയും വിട്ടെറിഞ്ഞ് പഴയ സഹപ്രവര്‍ത്തകരുടെ, കൈകള്‍ കൊണ്ട് മരണം ഏറ്റുവാങ്ങേണ്ടി വന്ന അവസ്ഥ കേരളത്തിന്റെ സമൂഹ മനസാക്ഷിയെ ഞെട്ടിക്കേണ്ടതല്ലേ? ഈ അക്രമ രാഷ്ട്രീയത്തിന് അറുതി വരുത്താന്‍ ആര്‍ക്കെതിരെയും എപ്പോഴും തിരിയുന്ന ഡെമോക്ലീസിന്റെ വാളായി മരണത്തിന്റെ വ്യാപാരികളായി ഒരു രാഷ്ട്രീയ പ്രസ്ഥാനം അധഃപതിക്കാന്‍ പാടുണ്ടോ?
കേരളത്തിലെ മിക്ക രാഷ്ട്രീയ കൊലപാതകങ്ങളിലും ഏതെങ്കിലും ഒരു ഭാഗത്തുള്ള സിപിഎം ഇനിയെങ്കിലും അക്രമ രാഷ്ട്രീയത്തോട് വിട പറയണം. രാഷ്ട്രീയം കായിക സംഘര്‍ഷത്തിന്റേതല്ല, ആശയ സംഘര്‍ഷത്തിന്റേതാണ്. ആശയപരമായി പാപ്പരായി ലോകം മുഴുവന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിലംപരിശാകുമ്പോള്‍ ഭാരതത്തിന്റെ തെക്കേ അറ്റത്തെ മൂലയിലേക്ക് ഈ പ്രസ്ഥാനം ഒതുങ്ങി കഴിഞ്ഞു. റഷ്യയിലും കഴിഞ്ഞയാഴ്ച നമ്മള്‍ കണ്ടത് കമ്മ്യൂണിസ്റ്റ് നേതാവും പ്രസിഡന്റുമായ പുട്ടിന്റെ എതിരാളിയായ പ്രതിപക്ഷ നേതാവ് 50 വയസ്സ് തികയും മുമ്പ് ജയിലില്‍ മരിക്കുന്നതാണ്. ഒരാളല്ല അദ്ദേഹത്തിന്റെ എതിരാളികള്‍ മുഴുവന്‍ മരിച്ചുവീഴുകയാണ്. ഇതേ പ്രതിഭാസം തന്നെയല്ലേ കേരളത്തിലും അരങ്ങേറുന്നത്? ഇത്തരമൊരു അക്രമികളുടെ കൂട്ടത്തെ, അവരുടെ രാഷ്ട്രീയത്തെ നമുക്ക് വേണോ എന്ന് ചിന്തിക്കാന്‍ സമയമായിരിക്കുന്നു.