Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ആദ്ധ്യാത്മിക നവോത്ഥാനത്തിന്റെ ആനന്ദധാര

ഭാഗ്യശീലന്‍ ചാലാട്

Print Edition: 23 February 2024

ജാതി ഭേദനിര്‍മ്മാര്‍ജ്ജനത്തിനും ഹരിജനോദ്ധാരണത്തിനും അയിത്തോച്ചാടനത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച, മഹത്തായ ഒരാദര്‍ശത്തിനുവേണ്ടി അനവരതം പോരാടിയ 60 വര്‍ഷക്കാലം സവര്‍ണ്ണരുടേയും പോലീസിന്റേയും നിരന്തരമായ മര്‍ദ്ദനങ്ങളും കഠിന പീഡനങ്ങളും ഏറ്റുവാങ്ങി, കൊടും കുറ്റവാളിയെ പോലെ പോലീസ് സ്റ്റേഷനിലും കോടതിയിലും ജീവിതം ഹോമിച്ച ഇതിഹാസ പുരുഷനായിരുന്നു സ്വാമി ആനന്ദതീര്‍ത്ഥര്‍.

‘മറ്റൊരു രാജ്യത്തിലായിരുന്നുവെങ്കില്‍ നൊബേല്‍ സമ്മാനം തന്നെ നല്‍കി ബഹുമാനിക്കപ്പെടുമായിരുന്ന സ്വാമി ആനന്ദ തീര്‍ത്ഥര്‍, അദ്ദേഹത്തിന്റെ ജീവിതകാലത്ത് അര്‍ഹിക്കും വിധം എവിടെയും ആദരിക്കപ്പെട്ടിരുന്നില്ല’ (സ്വാമിയുടെ ജീവചരിത്രകാരന്‍ രേഖപ്പെടുത്തിയത്). അദ്ദേഹത്തിന്റെ സമാധിക്കു ശേഷം കാല്‍നൂറ്റാണ്ട് പിന്നിട്ടപ്പോഴും സ്ഥിതി പഴയതു തന്നെ. ഇത്തരം മഹദ് വ്യക്തികളെ വിസ്മരിക്കുന്നത് ചരിത്രത്തിന്റെ കൈക്കുറ്റപ്പാടു മാത്രമല്ല പൈതൃകത്തെ തമസ്‌ക്കരിക്കുന്ന ദാരുണമായ കൃത്യംകൂടിയാണ്.

ശ്രീനാരായണ ഗുരുദേവന്റെ പ്രിയ ശിഷ്യനായ ഈ മനീഷി സ്വജീവിതത്തെ പാവപ്പെട്ട ഹരിജനങ്ങള്‍ക്കും ദളിതര്‍ക്കും വേണ്ടി ഹോമിക്കുകയാണ് ചെയ്തത്. ഇങ്ങനെ ഒരാളെ ചരിത്രത്തില്‍ കാണാനാവില്ല.

‘ബ്രാഹ്‌മണ്യം ചാര്‍ത്തിയ
പൂണൂല് പൊട്ടിച്ച്
ബ്രഹ്‌മാവിന്‍ നേരെയെറി
ഞ്ഞുകൊടുത്തുനീ എന്റെ
രാജ്യത്തിന്റെ എന്റെ
മതത്തിന്റെ എന്റെ
പാപത്തിന്റെ മോചകനായി നീ’
(പയ്യന്നൂര്‍ വി.ചന്ദ്രശേഖരന്‍ വൈദ്യര്‍)

സന്യാസിയായ വിപ്ലവകാരിയെ ഈ വരികളില്‍ തെളിഞ്ഞു കാണാം.

ദേശീയ പ്രസ്ഥാനത്തിന്റെ ഉന്നത ശ്രേണിയിലുള്ള ഗാന്ധിജിയുമായി പോലും ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ വിയോജിക്കാനുള്ള ചങ്കുറപ്പ് ആനന്ദതീര്‍ത്ഥര്‍ക്കുണ്ടായിരുന്നു. ഗാന്ധിജിയും ആനന്ദതീര്‍ത്ഥരെ പോലെ അയിത്തോച്ചാടനം ലക്ഷ്യമാക്കിയിരുന്നെങ്കിലും രണ്ടുപേരും തിരഞ്ഞെടുത്ത പാതയും സ്വീകരിച്ച സമീപനവും വ്യത്യസ്തമായിരുന്നു. കേരളത്തിനു പുറത്തും തമിഴ്‌നാട്ടിലും കര്‍ണ്ണാടകത്തിലും അയിത്തോച്ചാടനത്തിനായി സ്വാമി ശക്തമായി പോരാടിയിരുന്നു.

സ്വാമിയുടെ 75-ാം പിറന്നാളിന് ജന്മനാടായ തലശ്ശേരിയില്‍ സംഘടിപ്പിച്ച വിപുലമായ ആദരണ സഭയില്‍ പയ്യന്നൂരിലെ സംസ്‌കൃത പണ്ഡിതനായ എ.കെ.കൃഷ്ണന്‍ മാസ്റ്റര്‍ ഇങ്ങനെ പരമാര്‍ശിക്കുകയുണ്ടായി ‘നാരായണഗുരു കാവി മുക്കി ആനന്ദതീര്‍ത്ഥനു നല്‍കിയത് ഗാന്ധിജിയുടെ ഖദറാണ്.’
യുഗപുരുഷരായ രണ്ട് കര്‍മ്മ യോഗികള്‍ നല്‍കിയ ഖദറും കാവിയും ഈ സ്മര്യപുരുഷന്റെ കവചകുണ്ഡലങ്ങളായിരുന്നു. ശ്രീനാരായണ ഗുരു തുടങ്ങിവെച്ച ഹരിജനോദ്ധാരണത്തിന്റെ തുടര്‍ ദൗത്യം ഏറ്റെടുത്തത് സ്വാമി ആനന്ദതീര്‍ത്ഥരായിരുന്നു. ഈ മഹത്തായ ആശയത്തിനുവേണ്ടി ഒട്ടേറെ ത്യാഗം അനുഭവിച്ച മറ്റൊരു ഗുരുശിഷ്യനെ നമുക്ക് കാണാനാവില്ല.

1905 ജനുവരി രണ്ടിന് തലശ്ശേരിയിലെ ഉന്നത ഗൗഡ സാരസ്വത ബ്രാഹ്‌മണകുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. അച്ഛന്‍ രാമചന്ദ്രറാവു, അമ്മ ദേവൂഭായി. അനന്തഷേണായി എന്നായിരുന്നു മാതാപിതാക്കള്‍ നല്കിയ പേര്‍. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1926ല്‍ മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്നും ഫിസിക്‌സില്‍ രണ്ടാം റാങ്കോടെ ബി.എ ഓണേഴ്‌സ് (എം.എ) പാസ്സായി. ഉന്നത ജോലി ലഭിക്കുമായിരുന്നിട്ടും അനന്ത ഷേണായി മാനവ സമത്വത്തിനായി, ജാതീയ അസമത്വം അവസാനിപ്പിക്കുവാന്‍ സമൂഹത്തിലേക്കിറങ്ങുകയായിരുന്നു.

അദ്ദേഹം ഗുജറാത്തിലെ ഗാന്ധിജിയുടെ സബര്‍മതി ആശ്രമത്തിലേക്ക് പരിവ്രാജകനായി മാസങ്ങള്‍ നീണ്ട യാത്രയിലൂടെ എത്തിച്ചേരുകയും പിന്നീട് 1926ല്‍ ശബരി ആശ്രമത്തി ലേക്ക് വരികയും അയിത്തോച്ചാടന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

ജാതീയതയുടെ പീഡയേറ്റു നരകിക്കുന്ന കീഴാള ജനവിഭാഗത്തിന്റെ ഉദ്ധാരണം ലക്ഷ്യമാക്കിയാണ് അനന്ത ഷേണായി സബര്‍മതി ആശ്രമത്തിലേക്ക് പോയി ഗാന്ധിജിയെ കണ്ടത്. പിന്നീട് ശബരി ആശ്രമത്തിലേക്കും മറ്റും കൈവഴികളായി യാത്ര തുടരുകയായിരുന്നു. ഒടുവില്‍ തന്റെ മനസ്സിലെ ലക്ഷ്യസാക്ഷാത്കാരത്തിനായി ശിവഗിരി മഠത്തില്‍ ശ്രീനാരായണ ഗുരുവിനെ അന്വേഷിച്ചെത്തുകയായിരുന്നു. ഇതിനു മുമ്പ് രണ്ട്തവണ ഗുരുവിനെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. ശിവഗിരിയിലെത്തിയ അനന്ത ഷേണായി സന്യാസം സ്വീകരിച്ച് സ്വാമി ആനന്ദതീര്‍ത്ഥരായി ഗുരുവിന്റെ അനുഗ്രഹത്തോടെ, നീണ്ടുകിടക്കുന്ന തന്റെ കര്‍മ്മമണ്ഡലത്തിലേക്ക് ഇറങ്ങുകയായിരുന്നു. 1928 ആഗസ്റ്റ് 3ന് സന്യാസം സ്വീകരിച്ച സ്വാമി പിറ്റേ ദിവസം തന്റെ പ്രിയപ്പെട്ട ഗുരുനാഥന്റെ അരികിലേക്ക് വിളിക്കപ്പെട്ടു. അല്‍പ്പം കുടിച്ചിട്ട് ശേഷിച്ച ഒരു കപ്പ് കാപ്പി ശിഷ്യനു നേരെ നീട്ടി. ശിഷ്യനത് വാങ്ങിക്കുടിച്ചു. ഇനി മടങ്ങി പോകാം, ഒട്ടും ഭയം വേണ്ട ധാരാളം ചെയ്യാനുണ്ട്. ഗുരുവിന്റെ ഈ വാക്കുകള്‍ തന്റെ കര്‍മ്മ കാണ്ഡത്തിനു വെളിച്ചമായി ആനന്ദതീര്‍ത്ഥര്‍ സമാധിവരെ കാത്തുസൂക്ഷിക്കുകയുണ്ടായി.

പഠിക്കുന്ന കാലത്ത് സഹപാഠികള്‍ തനി യൂറോപ്യന്‍ മട്ടില്‍ വസ്ത്രം ധരിച്ച് പോകുമ്പോള്‍ യാതൊരു കൂസലുമില്ലാതെ ഖാദി വസ്ത്രമണിഞ്ഞ് ഓലക്കുടയും പിടിച്ച് അദ്ദേഹം കോളേജില്‍ പോയിരുന്നു. ഭാരതത്തിന്റെ പൈതൃകവും ദേശീയതയും ചെറുപ്പം മുതല്‍ അദ്ദേഹ ത്തിന്റെ മനസ്സില്‍ ആഴ്ന്നിറങ്ങിയിരുന്നു.

ജാതീയമായ അസ്പൃശ്യതകള്‍ക്കെതിരെ കര്‍ശനമായ പ്രതികരണങ്ങള്‍ക്ക് അനന്തഷേണായി തുടക്കം കുറിച്ചത് സ്വന്തം തറവാട്ടില്‍ നിന്നു തന്നെയായിരുന്നു. സ്‌നേഹിതരായ പുലയക്കുട്ടികളെ കൊണ്ടുവന്ന് ആഹാരം നല്‍കുകയും അവര്‍ ഭക്ഷണം കഴിച്ച ഇല എടുത്തുകളയാന്‍ മടി കാണിച്ച സ്വന്തം അമ്മയെ നിര്‍ബന്ധിച്ച് ആ പ്രവൃത്തിചെയ്യിക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹത്തിന് പതിനാലു വയസ്സായിരുന്നു പ്രായം. അതു പോലെ തലശ്ശേരി മുകുന്ദമല്ലര്‍ റോഡില്‍ ഹിന്ദിക്ലാസ്സ് നടത്തിയ സവര്‍ണ്ണനായ ഒരു ഗാന്ധി ശിഷ്യന്‍ ഹരിജന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചപ്പോള്‍ ഗാന്ധിജിക്ക് പരാതി അയച്ച് പ്രശ്‌നം പരിഹരിക്കുകയുമുണ്ടായി. അനന്തഷേണായിയുടെ 18-ാം വയസ്സിലായിരുന്നു ഈ സംഭവം. ‘എന്റെ ഗര്‍ഭപാത്രത്തില്‍ ഇങ്ങനെ ഒരു പുലയച്ചെറുക്കന്‍ എങ്ങിനെയുണ്ടായി’എന്ന് ദേവി അമ്മാള്‍ ഒരിക്കല്‍ പരിതപിച്ചിരുന്നു.

ഗുരുസമാധിക്കുശേഷം സന്യാസി സംഘത്തിന്റെ പ്രസിഡന്റായ സ്വാമി അച്ചുതാനന്ദന്‍ തന്റെ പിന്‍ഗാമിയായി നാമനിര്‍ദ്ദേശം ചെയ്തത് സ്വാമി ആനന്ദതീര്‍ത്ഥരെയായിരുന്നു. അന്ന് ശിവഗിരി മഠവും എസ്.എന്‍.ഡി.പി. യോഗവും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമാവുകയും സ്വാമി ആ ഉന്നത പദവി ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിലെ അംഗത്വം പോലും വിട്ടൊഴിഞ്ഞു.

പിന്നീട് 1931 നവംബറില്‍ പയ്യന്നൂരില്‍ ‘ശ്രീനാരായണ വിദ്യാലയം’ എന്ന പേരില്‍ ഹരിജന്‍ ഹോസ്റ്റലും വിദ്യാലയവും സ്വാമി ആരംഭിച്ചു. കൂടുംബ വിഹിതം കിട്ടിയ തുക വിനിയോഗിച്ച് സ്ഥലവും കെട്ടിടവും വാങ്ങി. ഇതിന് എ.കെ. ഗോപാലന്‍, സുബ്രഹ്‌മണ്യ ഷേണായ്, വിഷ്ണുഭാരതീയന്‍, കെ.എ.കേരളീയന്‍, കെ.പി.ആര്‍.ഗോപാലന്‍ തുടങ്ങിയ നേതാക്കളുടെ സഹകരണം ലഭിച്ചിരുന്നു.

1934 ജനുവരിയില്‍ മഹാത്മാഗാന്ധി ആശ്രമം സന്ദര്‍ശിക്കുകയും ഓര്‍മ്മയ്ക്കായി ഒരു മാവ് നടുകയും ചെയ്തു. ‘ഗാന്ധിമാവ്’ എന്ന പേരില്‍ അതിന്നും ആശ്രമത്തില്‍ പ്രശാന്തിയുടെ തണലായി വര്‍ത്തിക്കുന്നു. ഈ മാവിലുണ്ടായ ആദ്യ മാങ്ങ സ്വാമി ഗാന്ധിജിക്ക് അയച്ച് കൊടുത്തിരുന്നു.

1935-36 കാലഘട്ടങ്ങളില്‍ ദളിതരുമൊന്നിച്ച് നടത്തിയ ക്ഷേത്ര പ്രവേശന സമരങ്ങളില്‍ സ്വാമിക്ക് ഏല്‍ക്കേണ്ടിവന്ന കൊടിയ മര്‍ദ്ദനങ്ങളും പീഡനങ്ങളും ആരെയും വേദനിപ്പിക്കുന്നതാണ്. 1952ല്‍ മാങ്കുളത്തുവെച്ച് (തമിഴ്‌നാട്) ജാതിക്കോമരങ്ങളുടെ ക്രൂരമായ ആക്രമണത്തില്‍ കണ്ണിനും കാലിനും ഗുരുതരമായി പരിക്കേറ്റതിനാല്‍ ഏറെനാള്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ഈ വാര്‍ത്ത കേട്ട് ഞെട്ടി നെഞ്ചു തകര്‍ന്ന വൃദ്ധരായ മാതാപിതാക്കള്‍ സ്വാമിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുവാന്‍ നടത്തിയ ശ്രമം വിഫലമാവുകയായിരുന്നു. അവശനായിക്കിടന്ന ആനന്ദ തീര്‍ത്ഥരുടെ മറുപടി ഇതായിരുന്നു ‘ധീരനായ ഒരു സൈനികന് എങ്ങനെ യുദ്ധ മുന്നണിയില്‍ നിന്നും പിന്‍വാങ്ങാന്‍ കഴിയും. പാവപ്പെട്ട ഹരിജനങ്ങള്‍ അവരുടെ പ്രാഥമിക ആവശ്യങ്ങള്‍ ചോദിക്കുമ്പോള്‍ സാമാന്യ മര്യാദയെങ്കിലും അവര്‍ക്കു ലഭിക്കുന്നത് കാണുവാനുള്ള അവസരം ഉണ്ടാക്കിയാല്‍ ഞാന്‍ സന്തുഷ്ടനായി’.
സ്വാമിയുടെ പേരില്‍ കര്‍ണ്ണാടകത്തിലും കേരളത്തിലും തമിഴ്‌നാട്ടിലുമായി നൂറു കണക്കിന് കേസുകളുണ്ടായിരുന്നു.

1978 ഫെബ്രുവരിയില്‍ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിനുമുമ്പില്‍ സ്ഥാപിച്ചിരുന്ന ‘അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ആറ് ദിവസം സമരം ചെയ്തിരുന്നു. ഒടുവില്‍ അധികാരികള്‍ ബോര്‍ഡ് നീക്കം ചെയ്തു. അതുപോലെ 1982ല്‍ ഗുരുവായൂര്‍ ഊട്ടുപുരയില്‍ അബ്രാഹ്‌മണര്‍ക്ക് പ്രവേശനം ആവശ്യപ്പെട്ട് അേദ്ദഹം സത്യാഗ്രഹം അനുഷ്ഠിക്കുകയുണ്ടായി. ആ സത്യഗ്രഹത്തിന്റെ വിജയമായിട്ടാണ് ഊട്ടുപുരയില്‍ എല്ലാ ഭക്തര്‍ക്കും പ്രവേശനവും ഭക്ഷണവും ലഭ്യമായി തുടങ്ങിയത്.

1984ല്‍ സ്വാമിയുടെ താല്‍പര്യപ്രകാരം പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തിന്റെ സംരക്ഷണത്തിനുവേണ്ടി ‘ആനന്ദതീര്‍ത്ഥ ട്രസ്റ്റ്’ രൂപീകരിച്ചു. പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളുടെയും സംഭാവനകളാണ് ഇവിടത്തെ മുഖ്യവരുമാന സ്രോതസ്സ്, 1987 നവംബര്‍ 21ന് അദ്ദേഹം സമാധിയായി. ആശ്രമവളപ്പില്‍ തന്നെയാണ് അടക്കം ചെയ്തത്. സമാധിക്കുമുകളില്‍ മനോഹരമായ രീതിയില്‍ ‘സ്വാമി ആനന്ദതീര്‍ത്ഥ സമാധി മണ്ഡപം’ പണിത് വരുംതലമുറയ്ക്ക് സ്മരിക്കാനും പ്രണാമം അര്‍പ്പിക്കുവാനും അവസരമൊരുക്കിയിട്ടുണ്ട്.

ഈ ചരിത്രപുരുഷന്റെ ത്യാഗോജ്ജ്വലമായ ജീവിത കര്‍മ്മകാണ്ഡം കേരളം വിസ്മരിക്കാതിരിക്കാന്‍ ഇനിയും പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടേണ്ടതുണ്ട്. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴില്‍ സ്ഥാപിച്ചിരുന്ന സ്വാമി അനന്ദ തീര്‍ത്ഥര്‍ ‘ചെയര്‍’ ഇന്നും ലക്ഷ്യപ്രാപ്തി കൈവരിച്ചിട്ടില്ല.
75-ാം വയസ്സില്‍ ഗുരുവായൂര്‍ ഊട്ടുപുര സമരത്തിനിടെ ഗുരുവായൂര്‍ എസ്.ഐ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് സ്വാമി രോഗിയായി മാറുകയായിരുന്നു. ആ ജ്വലിക്കുന്ന ഓര്‍മ്മകള്‍ പുതുതലമുറയ്ക്കും പ്രചോദനമാവട്ടെ.

കേരളത്തിലെ ഏറ്റവും പ്രമുഖനായ സ്വാതന്ത്ര്യസമര നേതാവായിരുന്നു സ്വാമി ആനന്ദതീര്‍ത്ഥന്‍. അദ്ദേഹം രാജാജിക്കും കേളപ്പജിക്കുമൊപ്പം ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുക്കുകയും വെല്ലൂര്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യസമര സേനാനിക്കുള്ള ദേശീയ അവാര്‍ഡും കേന്ദ്രസംസ്ഥാന പെന്‍ഷനും താമ്രപത്രവും ആ മനുഷ്യന് ലഭിച്ച വളരെ ചെറിയ അംഗീകാരങ്ങള്‍ മാത്രമാണ്.

ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies