അധികാരം ധാര്‍മികമായിരിക്കണം എന്നത് ഭാരതത്തിന്റെ അനശ്വരമായ സങ്കല്‍പ്പമാണ്. ഉഗ്രപ്രതാപികളായ ഭരണാധികാരികള്‍ക്കു മേലെയും ധര്‍മമുണ്ടായിരുന്നു. ഇവിടുത്തെ സേച്ഛ്വാധിപതികള്‍പോലും ഇത് ഉള്‍ക്കൊണ്ടു. അധികാരവുമായി ബന്ധപ്പെട്ട ഭാരതത്തിന്റെ ധര്‍മസങ്കല്‍പ്പം ഉള്‍ക്കൊണ്ടവരായിരുന്നു തമിഴകത്തെ ചേര-ചോള-പാണ്ഡ്യ സാമ്രാജ്യങ്ങള്‍. ഇതുകൊണ്ടാണ് ഭാരതം സ്വതന്ത്രമായപ്പോള്‍ അധികാര കൈമാറ്റത്തിനുവേണ്ടി ചോള രാജാക്കന്മാര്‍ അനുവര്‍ത്തിച്ചിരുന്ന രീതിയില്‍ ധര്‍മദണ്ഡായ ചെങ്കോല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഏറ്റുവാങ്ങിയത്. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് വൈദേശിക മനോഭാവത്തില്‍നിന്ന് വിടുതല്‍ നേടുന്നതിന്റെ ഭാഗമായി നിര്‍മിച്ച പുതിയ ഭാരത പാര്‍ലമെന്റ് മന്ദിരത്തില്‍ ഇതേ ചെങ്കോല്‍ സ്ഥാപിക്കാനുള്ള കാരണം തമിഴകപ്പെരുമയും ഭാരതപ്പഴമയും അവിഭാജ്യമായതുകൊണ്ടാണ്.
മതപരമായും സാംസ്‌കാരികമായും ആത്മീയമായും മാത്രമല്ല, അധികാരവാഴ്ചയുടെ കാര്യത്തിലും ഭാരതത്തിന്റെ ചരിത്രത്തില്‍ സവിശേഷമായ മുദ്ര പതിപ്പിക്കാന്‍ വിശാല തമിഴകത്തിനും, അവിടെ ഉയിര്‍ക്കൊണ്ട സാമ്രാജ്യങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഒന്‍പതാം നൂറ്റാണ്ടു മുതല്‍ പതിമൂന്നാം നൂറ്റാണ്ടുവരെ നിലനിന്ന ചോള സാമ്രാജ്യത്തിന്റെ അതിരുകള്‍ തമിഴകത്തിന്റെ പരിധിയില്‍ ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ല. വിശാല തമിഴകത്തില്‍ ഉള്‍പ്പെട്ടിരുന്ന തമിഴ്‌നാടിന്റെയും കേരളത്തിന്റെയും കര്‍ണാടകയുടെയും ആന്ധ്രയുടെയും അതിരുകള്‍ കടന്ന് ചോളസാമ്രാജ്യം ഒഡീഷയിലേക്കും ശ്രീലങ്കയിലേക്കും വ്യാപിച്ചിരുന്നു. പത്താം നൂറ്റാണ്ടായപ്പോള്‍ ലോകത്തെ ഏറ്റവും വലിയ നാവിക ശക്തിയായി വളര്‍ന്ന ചോളന്മാര്‍ മാലിദ്വീപും മലാക്കയും കംബോഡിയയും വിയറ്റ്‌നാമും സുമാത്രയും സ്വന്തം അധീനതയിലാക്കി. ദക്ഷിണ ചൈനാ കടല്‍ നിയന്ത്രണത്തിലാക്കുകയും ചെയ്തു. അക്കാലത്ത് ലോകത്തുവച്ചുതന്നെ ഏറ്റവും വലിയ സാമ്രാജ്യങ്ങൡലൊന്നായിരുന്നു ചോളന്മാരുടേത്. ഇതിനെ തമിഴകത്തിന്റെ അതിരുകളില്‍ ഒതുക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയായിരിക്കും. ചേര-ചോള-പാണ്ഡ്യന്മാരുടെ പേരില്‍ തമിഴകവും ദക്ഷിണഭാരതവും വ്യത്യസ്തമായിരുന്നുവെന്ന് വാദിക്കുന്നത് ചരിത്രത്തെക്കുറിച്ചുള്ള അഞ്ജതയല്ലാതെ മറ്റൊന്നുമല്ല.
ചോളസാമ്രാജ്യം പരിപോഷിപ്പിച്ച കലയും സാഹിത്യവും ഹൈന്ദവമായിരുന്നു എന്നത് അനിഷേധ്യമാണ്. ചേരന്മാരുടെ അധികാരവ്യവഹാരങ്ങള്‍ പോലും ഭാരതത്തിന്റെ അനന്തമായ സാംസ്‌കാരിക പ്രവാഹത്തില്‍ ലയിച്ചുചേരുന്നതായിരുന്നു. ഭാരതത്തിനകത്തും പുറത്തും അവര്‍ നേടിയ വിജയങ്ങള്‍ സാംസ്‌കാരിക മുന്നേറ്റങ്ങള്‍കൂടിയായിരുന്നു. ഇതിനെതിരാണ് ആധുനികകാലത്ത് ഉയര്‍ന്നുവന്ന ദ്രാവിഡവാദവും വിഘടന മനോഭാവവും.
ഹൈന്ദവ സംസ്‌കാരം ഭാരതത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുന്നതില്‍ ചോള സാമ്രാജ്യം വഹിച്ച പങ്ക് വളരെ വലുതാണ്. ചോള രാജാക്കന്മാര്‍ക്കുണ്ടായിരുന്ന അതിശക്തമായ നാവികപ്പട ദക്ഷിണ-പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ഹൈന്ദവ സംസ്‌കാരം പ്രചരിപ്പിക്കുകയും, അതിന് ശക്തമായ അടിത്തറയൊരുക്കുകയും ചെയ്തു. രാജരാജചോളന്‍ ഒന്നാമന്റെ കാലത്ത് ബംഗാള്‍ ഉള്‍ക്കടല്‍ അറിയപ്പെട്ടിരുന്നത് ‘ചോളന്മാരുടെ തടാകം’ എന്നാണ്. ഈ രാജാവിന്റെ കാലത്താണ് മാലദ്വീപും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളും, ചെറുദ്വീപുകളായ ജാവയും സുമാത്രയും ബോര്‍ണിയോയും മലയയുമൊക്കെ പിടിച്ചെടുത്തത്. ഭാരതവുമായുള്ള വാണിജ്യബന്ധങ്ങള്‍ ദക്ഷിണ-പൂര്‍വേഷ്യന്‍ രാജ്യങ്ങളിലും ചൈനയിലും ഹൈന്ദവവല്‍ക്കരണം സാധ്യമാക്കി. സോങ് സാമ്രാജ്യത്തിന്റെ കാലത്ത് കുലോത്തുംഗ ചോളന്‍ ഒന്നാമന്‍ ചൈന സന്ദര്‍ശിച്ചിരുന്നതായി രേഖകളുണ്ട്.
ചോളന്മാരുടെ കാലത്ത് തമിഴ് മാത്രമല്ല, സംസ്‌കൃതവും പാലിയും ദക്ഷിണ പൂര്‍വേഷ്യയുടെ ബൗദ്ധിക സംസ്‌കാരത്തില്‍ വലിയ സ്വാധീനം ചെലുത്തി. കാംബോജ രാജ്യത്തെ (കംബോഡിയ) രാജാവ് ഒരു ചോള ചക്രവര്‍ത്തിക്ക് സ്വര്‍ണ രഥം സമ്മാനിച്ചതായി പറയപ്പെടുന്നു. പില്‍ക്കാലത്ത് ജനങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചുവെങ്കിലും ഹൈന്ദവ സംസ്‌കാരം പുലരുന്ന ഇന്തോനേഷ്യ ചോള സാമ്രാജ്യവുമായുണ്ടായിരുന്ന ബന്ധത്തിന് വലിയ വിലകല്‍പ്പിച്ചു. ഇന്തോനേഷ്യന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന പഴയ മാതൃകയിലുള്ള റഷ്യന്‍ മുങ്ങിക്കപ്പലിന് ‘പശുപതി’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സാക്ഷാല്‍ പരമശിവന്റെ പര്യായങ്ങളിലൊന്നാണല്ലോ ഇത്. ചോളസാമ്രാജ്യം സൃഷ്ടിച്ച സാംസ്‌കാരിക ബന്ധങ്ങള്‍ക്ക് തെളിവാണിത്. ഇസ്ലാമികരാജ്യമായിരുന്നിട്ടും ഇന്തോനേഷ്യന്‍ നാവികസേനയുടെ സംസ്‌കൃതത്തിലെ മുദ്രാവചനം ‘ജലേസ്വവ ജയമഹെ’ എന്നാണ്. കടലില്‍ ഞങ്ങള്‍ കരുത്തരായിരിക്കും, ജയിക്കും എന്നൊക്കെ അര്‍ത്ഥം പറയാം. ഹൈന്ദവമായ വാസ്തുശില്‍പ്പ മാതൃകയില്‍ നിര്‍മിച്ച നിരവധി ക്ഷേത്രങ്ങളുടെ അവശേഷിപ്പുകള്‍ വിയറ്റ്‌നാമിലും കംബോഡിയയിലും ഇന്തോനേഷ്യയിലും മലേഷ്യയിലും ഇപ്പോഴും കാണാം.
ജാവയിലെ പ്രംബാനനിലുള്ള ഹിന്ദു ക്ഷേത്രം ഈ വാസ്തുശാസ്ത്ര സ്വാധീനത്തിന് തെളിവാണ്. ഉത്തം ചോളന്റെ കാലത്തെ പ്രാചീന വെള്ളി നാണയം ശ്രീലങ്കയില്‍നിന്ന് കണ്ടെത്തുകയുണ്ടായി. അതില്‍ ചോളന്മാരുടെ അധികാരചിഹ്‌നമായ കടുവയുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ഹിന്ദു-ബുദ്ധ ആരാധനാകേന്ദ്രങ്ങളിലൊന്നായ കംബോഡിയയിലെ അങ്കോര്‍വാട്ട് നിര്‍മിച്ചിരിക്കുന്നതും ഭാരതീയമായ വാസ്തു മാതൃകയിലാണ്. അയോധ്യയെ അനുകരിച്ച് ‘അയുത്തായ’ എന്നൊരിടം തായ്‌ലന്റിലുണ്ട്. 1015 ലും 1033 ലും രാജേന്ദ്ര ചോളന്‍ ഒന്നാമന്‍ നിര്‍വഹിച്ച നയതന്ത്ര ദൗത്യത്തിന്റെ ഫലമായി ചോള സാമ്രാജ്യത്തിന് സവിശേഷ പദവി നല്‍കി ചൈനീസ് ചക്രവര്‍ത്തി അംഗീകരിക്കുകയുണ്ടായി. അങ്കോര്‍വാട്ട് ക്ഷേത്രം നിര്‍മിക്കാന്‍ നേതൃത്വം നല്‍കിയ സൂര്യവര്‍മന്‍ ആറാമന്‍ കുലോത്തുംഗചോളന് അമൂല്യമായ ഒരു രത്‌നം സമ്മാനിച്ചിരുന്നു. കുലോത്തുംഗ ചോളന്‍ ഇത് പിന്നീട് തഞ്ചാവൂരിലെ ചിദംബര ക്ഷേത്രത്തിന് സമര്‍പ്പിച്ചു. ബര്‍മയിലെ രാജാവായ ക്യാന്‍സിത്ത സ്വര്‍ണത്താളിയോലയിലാണ് ചോളരാജാക്കന്മാര്‍ക്ക് കത്തെഴുതിയിരുന്നതത്രേ. ചോള സാമ്രാജ്യം സൃഷ്ടിച്ച അധികാര-നയതന്ത്രബന്ധങ്ങളുടെയും സാംസ്‌കാരിക സ്വാധീനങ്ങളുടെയും തെളിവുകളാണിത്.
ധര്‍മദണ്ഡും ദണ്ഡനീതിയും
ചെങ്കോല്‍ എന്നത് ഒരേസമയം അധികാരത്തിന്റെയും ധര്‍മത്തിന്റെയും പ്രതീകമാണ്. ചെങ്കോല്‍ തമിഴ് ഭാഷയില്‍ സെങ്കോല്‍ ആണ്. സെമ്മയ് (ധര്‍മം) കോല്‍ (വടി) എന്നീ വാക്കുകള്‍ ചേര്‍ന്നാണ് സെങ്കോല്‍ അഥവാ ചെങ്കോല്‍ ഉണ്ടായത്. എന്നാല്‍ ചെങ്കോല്‍ എന്ന സങ്കല്‍പ്പം തമിഴകത്ത് മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. തികച്ചും ഭാരതീയമാണത്. യുഗങ്ങളായി നിലനില്‍ക്കുകയും ചെയ്യുന്നു. ധര്‍മദണ്ഡിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മഹാഭാരതത്തിലുണ്ട്. മഹാഭാരതത്തിലില്ലാത്തത് ലോകത്തുണ്ടാവില്ല എന്നാണല്ലോ. മഹാഭാരതത്തിലെ ഭീഷ്മപര്‍വത്തില്‍ ചെങ്കോലിനെക്കുറിച്ച് പറയുന്നു. കുരുക്ഷേത്ര യുദ്ധത്തിനുശേഷം പശ്ചാത്താപവിവശനായ യുധിഷ്ഠിരന്‍ ഐഹിക ജീവിതംതന്നെ ത്യജിക്കാന്‍ ആഗ്രഹിക്കുന്നു. ശരശയ്യയില്‍ മരണം കാത്തുകിടക്കുന്ന ഭീഷ്മര്‍ അപ്പോള്‍ യുധിഷ്ഠിരനെ ഉപദേശിക്കുന്നത് ദണ്ഡനീതി തുടരാനാണ്. സമാധാനം ഉറപ്പുവരുത്താന്‍ രാജാവ് ദണ്ഡനീതി പിന്തുടരേണ്ടതുണ്ട്.
ധര്‍മദണ്ഡിനെക്കുറിച്ചും ദണ്ഡനീതിയെക്കുറിച്ചും ഭീഷ്മര്‍ വിശദീകരിക്കുന്നുണ്ട്. ഒരിക്കല്‍ യാഗത്തിനിടെ ബ്രഹ്‌മാവിന് ധര്‍മദണ്ഡ് കൈമോശം വന്നു. അതോടെ ലോകത്ത് മുഴുവന്‍ കുഴപ്പങ്ങളുണ്ടായി. ഒരാളും മറ്റൊരാളെ ബഹുമാനിക്കുന്നില്ല. ശക്തന്‍ ദുര്‍ബലനെ അടിച്ചമര്‍ത്തുന്നു. ബ്രഹ്‌മാവ് ഉടന്‍ ശിവനോട് പ്രാര്‍ത്ഥിക്കുന്നു. ഇതേത്തുടര്‍ന്ന് തന്നില്‍നിന്ന് ധര്‍മദണ്ഡ് സൃഷ്ടിച്ച ശിവന്‍ അത് വിഷ്ണുവിന് നല്‍കുന്നു. വിഷ്ണു അത് അംഗിരസിന് കൈമാറി. അംഗിരസ് ഇന്ദ്രനു നല്‍കി ഇന്ദ്രനില്‍നിന്ന് മരീചിയിലേക്കും ഭൃഗുവിലേക്കും എത്തിച്ചേരുന്നു. ഭൃഗുവില്‍നിന്ന് ക്ഷുപയിലേക്കും പിന്നീട് മനുവിലേക്കും ഈ ധര്‍മദണ്ഡ് വന്നുചേരുന്നു. മനുവാകട്ടെ സ്വന്തം മക്കള്‍ക്ക് നല്‍കുന്നു. ഇതുമുതല്‍ ധര്‍മദണ്ഡ് ഓരോ സാമ്രാജ്യത്തിന്റെയും അവിഭാജ്യ ഘടകമായിത്തീര്‍ന്നുവെന്നാണ് ചിരപുരാതനമായ സങ്കല്‍പ്പം. കുറ്റവാളികളെ ശിക്ഷിക്കാനും നല്ലവരെ രക്ഷിക്കാനും രാജാവിനുള്ള അധികാരത്തെയാണ് ധര്‍മദണ്ഡ് നിര്‍ണയിക്കുന്നത്.
അധികാരത്തിന്റെ ചിഹ്‌നമായ അംശവടി കൊണ്ടുനടക്കുന്ന രീതി മറ്റ് സംസ്‌കാരങ്ങളിലുമുണ്ട്. നമ്മുടെ സംസ്‌കാരത്തിലും ഇത് പതിവായിരുന്നു. തെറ്റു ചെയ്യുന്നവരെ പ്രഹരിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന രാജാവിന്റെ ദണ്ഡനീതിയെക്കുറിച്ച് ചാണക്യന്‍ പറയുന്നുണ്ട്. ഇത് രാജാവിന്റെ ധര്‍മമാണ്. സമര്‍ത്ഥമായി രാജ്യം ഭരിക്കുന്നതിനും പ്രജകള്‍ക്ക് നീതി ലഭ്യമാക്കുന്നതിനും ദണ്ഡനീതി രാജാവിനെ പ്രാപ്തനാക്കുന്നു എന്നാണ് ചാണക്യന്‍ പറയുന്നത്. സാമൂഹ്യക്രമം ശരിയായി നിലനിര്‍ത്താന്‍ ദണ്ഡനീതി സഹായിക്കുന്നു. രാജാവ് സ്വന്തം അധികാരം പ്രയോഗിക്കുന്നതിലൂടെ ജനങ്ങള്‍ നിയമങ്ങള്‍ പിന്തുടരുകയും, രാജ്യത്ത് സമാധാനവും സ്ഥിരതയും കൈവരുകയും ചെയ്യുന്നു. ചാണക്യന്‍ ദണ്ഡനീതിയെക്കുറിച്ച് പറയുന്നത് പ്രസിദ്ധമാണ്. മറ്റുള്ളവരും ഇക്കാര്യം നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. ധര്‍മദണ്ഡ് നീതിപൂര്‍വമായാണ് ഉപയോഗിക്കേണ്ടത്.
എന്താണ് ദണ്ഡനീതിയെന്നും എന്താണ് അതിന്റെ പ്രാധാന്യമെന്നും വ്യാസന്‍, യുധിഷ്ഠിരനോട് പറയുന്നുണ്ട്. ക്ഷത്രിയന്‍ അനുവര്‍ത്തിക്കേണ്ട പന്ത്രണ്ട് കാര്യങ്ങളെക്കുറിച്ച് വ്യാസന്‍ പറയുന്നതില്‍ ദണ്ഡനീതി പരമപ്രധാനമാണ്. ”ക്ഷത്രിയന്മാര്‍ എപ്പോഴും കരുത്തുള്ളവരായിരിക്കണം. ദണ്ഡനീതിയെ ആശ്രയിച്ചാണ് ഈ കരുത്ത് നിലകൊള്ളുന്നത്.” അര്‍ജുനനും ഇത് ആവര്‍ത്തിക്കുന്നുണ്ട്. ”ധര്‍മദണ്ഡ് കൈവശമുള്ളയാള്‍ പ്രജകളെ ഭരിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ധര്‍മദണ്ഡ് ഉറങ്ങിക്കിടക്കുന്നവനെ ഉണര്‍ത്തുന്നു. വിവേകികള്‍ ഈ അധികാരദണ്ഡിനെ ധര്‍മം എന്നുതന്നെ വിശേഷിപ്പിക്കുന്നു.” സമ്പത്ത് സംരക്ഷിക്കാനും, ദുഷ്‌കൃത്യങ്ങള്‍ ചെയ്യുന്നതില്‍നിന്ന് പ്രജകളെ പിന്തിരിപ്പിക്കാനും, നിന്ദാര്‍ഹമായ പെരുമാറ്റം നിരുത്‌സാഹപ്പെടുത്താനുമൊക്കെ ധര്‍മദണ്ഡ് ഉപയോഗിക്കാമെന്നും അര്‍ജുനന്‍ പറയുന്നു.
ഇങ്ങനെ നോക്കുമ്പോള്‍ വിവേചനരഹിതമായി ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതാണ് ധര്‍മദണ്ഡ് അഥവാ ചെങ്കോല്‍. നിയമവാഴ്ച ഉറപ്പുവരുത്താന്‍ കരുത്തുള്ളവരായിരിക്കണം ക്ഷത്രിയന്‍ എന്നാണല്ലോ സങ്കല്‍പ്പം. ക്ഷത്രിയന്മാരല്ലാത്തവരെയും ഇതിനായി തെരഞ്ഞെടുത്തുകൂടേയെന്ന് യുധിഷ്ഠിരന്‍ ഭീഷ്മരോട് ചോദിക്കുന്നുണ്ട്. ആവാമെന്നാണ് ഇതിന് മറുപടി നല്‍കുന്നത്. മറ്റ് വിഭാഗങ്ങളില്‍നിന്നുള്ള കരുത്തന്മാരെയും പീഡിതരെ സംരക്ഷിക്കുന്നതിനായി നിയമവാഴ്ച സ്ഥാപിക്കാന്‍ നിയോഗിക്കാമെന്നാണ് ഭീഷ്മര്‍ പറയുന്നത്. നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നു എന്നതിലാണ് ധര്‍മദണ്ഡിന്റെ പ്രാധാന്യം.
ചെങ്കോലിന്റെ രൂപമുള്ള ഹാരപ്പന്‍ മുദ്രയും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. പ്രശസ്ത പുരാരേഖ വിദഗ്ധനായ ഐരാവതം മഹാദേവന്‍ ഇതിനെക്കുറിച്ച് ‘ദ കള്‍ട്ട് ഓഫ് ഒബ്ജക്ട് ഓണ്‍ യൂണികോണ്‍ സീല്‍സ്- എ സേക്രട്ട് ഫില്‍റ്റര്‍’ എന്ന പേരില്‍ വിശദമായ പഠനംതന്നെ തയ്യാറാക്കിയിട്ടുണ്ട്. ഹാരപ്പന്‍ മുദ്രകളെ വിശദമായി പരിശോധിച്ച മഹാദേവന്‍ ചെങ്കോലിന്റെ രീതികളിലുള്ള ഒന്ന് കണ്ടെത്തുകയുണ്ടായി. ഹാരപ്പന്‍ കാലത്തെ ഭരണരീതിയെക്കുറിച്ച് നമുക്ക് ഇപ്പോഴും വ്യക്തമായ വിവരമില്ല. കേന്ദ്രീകൃത രാജ്യമായിരുന്നോ ചെറിയ തൊഴില്‍കൂട്ടങ്ങളായിരുന്നോ എന്നൊന്നും വ്യക്തമല്ല. എന്നാല്‍ ഹാരപ്പന്‍ നിവാസികള്‍ക്ക് പൊതുവായ ചിലതുണ്ടായിരുന്നു. അവര്‍ക്കിടയില്‍ ഒരു ക്രമവുമുണ്ടായിരുന്നു. അപ്പോള്‍ അധികാരം ഒരു ഘടകമായി വരുന്നു. ചെങ്കോലിന്റെ രൂപത്തിലുള്ള ഹാരപ്പന്‍ മുദ്ര ഇതിനെയാണോ പ്രതിനിധീകരിക്കുന്നതെന്ന് ആലോചിക്കാവുന്നതാണ്.
ചോളന്മാരുടെ ഭാരതവല്‍ക്കരണം
ചെങ്കോലേന്തുന്നവര്‍ അതിന്റെ സേവകന്‍ മാത്രമാണ്, യജമാനനല്ല എന്നത് ശ്രദ്ധേയമാണ്. രാജഭരണമായാലും ജനാധിപത്യമായാലും നിയമവാഴ്ചയുടെ ചിഹ്‌നമെന്ന പ്രാധാന്യമാണ് ചെങ്കോലിനുള്ളത്. ഭരണാധികാരിയായി സ്ഥാനമേല്‍ക്കുന്നയാള്‍ക്കാണ് ഇത് നല്‍കുന്നത്. 1947 ല്‍ പണ്ഡിറ്റ് നെഹ്‌റുവിന് ചെങ്കോല്‍ നല്‍കുമ്പോള്‍ തിരുവാവാടുതുറൈ അധീനത്തിലെ സന്ന്യാസിമാര്‍ ദല്‍ഹിയിലെ ചടങ്ങില്‍ ഹാജരായിരുന്നില്ല. അവരെ ക്ഷണിക്കാത്തതുമാവാം. ഇത് നെഹ്‌റുവിനുള്ള സമ്മാനമായാണ് നല്‍കിയതെങ്കില്‍ അങ്ങനെയെന്തെങ്കിലും പ്രധാനമന്ത്രിയാവുന്നയാള്‍ക്ക് നല്‍കാന്‍ മറ്റാര്‍ക്കും തോന്നാതിരുന്നത് എന്തുകൊണ്ടാണ്? ഡോ.രാജേന്ദ്രപ്രസാദിന്റെ വസതിയില്‍ നടന്ന ഹോമത്തിനു പുറമെ ചെങ്കോല്‍ കൈമാറുന്നത് മാത്രമായിരുന്നു അന്നു വൈകിട്ടത്തെ ചടങ്ങെന്ന് 1947 ആഗസ്റ്റ് 23 ലെ ടൈം മാസിക റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചെങ്കോല്‍ കൈമാറ്റം മുന്‍കൂട്ടി തീരുമാനിച്ച ഒന്നായിരുന്നുവെന്നാണ് ഇതിനര്‍ത്ഥം.
വേദകാലം തൊട്ട് തുടങ്ങി സൈന്ധവനാഗരികതയും കടന്ന് മഹാഭാരതകാലത്തും പിന്നീടുമായി പരന്നുകിടക്കുന്ന ഭാരതത്തിന്റെ ചരിത്രത്തിലുടനീളം ചെങ്കോല്‍ സ്ഥാനംപിടിച്ചിരിക്കുന്നു. അധികാരകൈമാറ്റത്തിനും നിയമവാഴ്ച ഉറപ്പാക്കുന്നതിനും ചെങ്കോല്‍ ഉപയോഗിക്കുന്ന രീതിയാണ് ചോളസാമ്രാജ്യവും പിന്‍പറ്റിയത്. തമിഴ്കത്തിന്റെ മാത്രം രീതിയായിരുന്നില്ല ഇത്. ഭാരതീയ പാരമ്പര്യമാണ് ചോള സാമ്രാജ്യവും ഉള്‍ക്കൊണ്ടിരുന്നത്. ഈ പാരമ്പര്യത്തെ അംഗീകരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാനമേല്‍ക്കുമ്പോള്‍ അധികാരകൈമാറ്റത്തിന്റെ പ്രതീകമായി മൗണ്ട് ബാറ്റണില്‍നിന്ന് ചെങ്കോല്‍ സ്വീകരിച്ചത്.
ബ്രിട്ടീഷ് ഭരണം അവസാനിച്ച് ഭാരതം സ്വതന്ത്രമായി അധികാരകൈമാറ്റത്തിന്റെ സമയം വന്നപ്പോള്‍ അത് എങ്ങനെ നിര്‍വഹിക്കണമെന്ന ഒരു ചര്‍ച്ച നടന്നു. മൗണ്ട് ബാറ്റനുശേഷം ഭാരതത്തിന്റെ ആദ്യ ഗവര്‍ണര്‍ ജനറലും തമിഴ്‌നാട്ടുകാരനുമായിരുന്ന സി. രാജഗോപാലാചാരിയാണ് അധികാരകൈമാറ്റത്തിന് ചോളഭരണകാലത്തെ ചെങ്കോല്‍ ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശിച്ചത്. ഇതേത്തുടര്‍ന്ന് തിരുവാവാടുതുറൈയിലെ ശൈവമഠമായ അധീനത്തിലെ പുരോഹിതന്മാരുമായി ബന്ധപ്പെട്ടു. അങ്ങനെയാണ് ചോളന്മാരുടെയും ചേരന്മാരുടെയും രീതി പിന്തുടര്‍ന്ന് അധികാര കൈമാറ്റത്തിന് ചെങ്കോല്‍ ഉപയോഗിക്കാമെന്ന് തീരുമാനിക്കപ്പെട്ടത്. ഇതനുസരിച്ച് മരത്തില്‍ നിര്‍മിച്ച അഞ്ചടി നീളമുള്ള ദണ്ഡില്‍ സ്വര്‍ണം പൂശുകയായിരുന്നു. എട്ടുപേര്‍ ചേന്ന് 30 ദിവസം കൊണ്ടാണ് അത് നിര്‍മിച്ചത്. അന്നത്തെ കാലത്ത് 15,000 രൂപ ഇതിനു വേണ്ടിവന്നു.
തിരുവാവാടുതുറൈ അധീനത്തിലെ പുരോഹിതനായ കുമാരസ്വാമി തമ്പിരാം ആണ് മൗണ്ട് ബാറ്റന് ചെങ്കോല്‍ നല്‍കിയത്. ഇതിനുശേഷം ഇത് നെഹ്‌റുവിന് കൈമാറുകയുമായിരുന്നു. ഇതോടെ അധികാര കൈമാറ്റം നടന്നതായി സങ്കല്‍പ്പിക്കപ്പെട്ടു. എന്നാല്‍ ഭാരതീയമായ പൈതൃകത്തില്‍, പ്രത്യേകിച്ച് ഹൈന്ദവ പൈതൃകത്തില്‍ വളരെയൊന്നും അഭിമാനിക്കാതിരുന്ന നെഹ്‌റു ചെങ്കോല്‍ തനിക്കൊപ്പം സൂക്ഷിക്കാതെ പില്‍ക്കാലത്ത് സ്ഥാപിക്കപ്പെട്ട ആനന്ദഭവന്‍ മ്യൂസിയത്തിന് നല്‍കി. പില്‍ക്കാലം ‘ഗോള്‍ഡന്‍ വാക്കിംഗ് സ്റ്റിക്ക്’ എന്ന വിവരണത്തോടെ ഇത് അവിടെ സൂക്ഷിക്കുകയായിരുന്നു. ആധുനിക ഭാരതത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷത്തെ അര്‍ത്ഥപൂര്‍ണമാക്കിയതിന്റെ പ്രതീകമായ ചെങ്കോല്‍ മ്യൂസിയത്തില്‍നിന്ന് വീണ്ടെടുക്കണമെന്ന് വിഖ്യാത നര്‍ത്തകി പത്മ സുബഹ്‌മണ്യം 2021 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതി. സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം സ്വീകരിക്കുകയും, പുതിയ പാര്‍ലമെന്റില്‍ ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു പിന്നില്‍ ഇത് സ്ഥാപിക്കുകയുമായിരുന്നു.
സംസ്‌കാരത്തിന്റെ മൂല്യം അറിയാത്തവര്‍, അതില്‍ അഭിമാനം തോന്നാത്തവര്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഊന്നുവടിയായി തരംതാഴ്ത്തിയ ചെങ്കോല്‍ ആനന്ദഭവന്‍ മ്യൂസിയത്തില്‍നിന്ന് വീണ്ടെടുത്ത് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രതിഷ്ഠിച്ച നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടി ‘ബ്രാഹ്‌മണിക് ഹെഗമണി’യായി ചിത്രീകരിക്കാനുള്ള ശ്രമം നടന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന് ചെങ്കോല്‍ കൈമാറിയത് ബ്രാഹ്‌മണരായിരുന്നില്ല. അവര്‍ ആദിശൈവരായിരുന്നു. ഇവര്‍ തഞ്ചാവൂരില്‍ നടത്തിപ്പോന്ന അധീനങ്ങള്‍ അറിവിന്റെ കളരികളായിരുന്നു. ജാതി നോക്കാതെ വിദ്യ പകര്‍ന്നു നല്‍കിയ ഇടങ്ങളായിരുന്നു ഇത്. ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്‍ ഉപരിപഠനത്തിനു പോയത് തഞ്ചാവൂരിലെ അധീനത്തിലായിരുന്നു എന്നത് ഭാരതമെന്ന പേര്‍ കേട്ടാല്‍ മനസ്സ് അഭിമാനപൂരിതമാകുന്ന മലയാളികള്‍ക്കും ചാരിതാര്‍ത്ഥ്യം നല്‍കുന്നു.
(അടുത്തത്: ആദിശങ്കരന്റെ അഖണ്ഡ ഭാരതയാത്രകള്‍)