ക്ഷാത്രവംശത്തിന്റെ പതനം സാധ്യമാക്കിയ രക്തം പുരണ്ട വെണ്‍മഴുവുമായി ഭൃഗുരാമന്‍ ദക്ഷിണേന്ത്യയിലെ സമുദ്രതീരത്ത് നില്‍ക്കുന്ന രംഗം മാതൃത്വത്തിന്റെ കവയിത്രിയായ ബാലാമണിയമ്മ ‘മഴുവിന്റെ കഥ’ എന്ന കവിതയില്‍ വിവരിക്കുന്നുണ്ട്. കാര്‍ത്തവീര്യന്റെയും പരിവാരത്തിന്റേയും ചോരപുരണ്ട ആ മഴു രാമന്‍ സമുദ്രത്തിന്റെ ഹൃദയത്തിലേക്ക് വലിച്ചെറിഞ്ഞ് ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നു.
‘പാളുമാദിവ്യായുധമെറിഞ്ഞുകളഞ്ഞുഞാന്‍
നേടുവനൊരു നാട് ഹിംസയെന്നിയേ’
ഹിംസയില്ലാത്ത ഒരു നാട് സൃഷ്ടിക്കാനായി ആ മുനി പുത്രന്‍ കണ്ട സ്വപ്നമാണ് കേരളം. ഇന്ന് അധാര്‍മ്മികതയുടെ ഈറ്റില്ലമായി അത് മാറുന്നു. കവയിത്രിയുടെ തന്നെ ഭാഷയില്‍ നീലവാനിന്നുകീഴേ പച്ചനാക്കിലവെച്ചപോലുള്ള ആ നാട്ടില്‍ പോരിന്റെ ജയഘോഷവും ക്രൗര്യത്തിന്റെ വിളികളും മാത്രം മുഴങ്ങുന്നു. പരശുരാമന്‍ മഹേന്ദ്രാചലത്തിന് മുകളിലിരുന്ന് ദീര്‍ഘദര്‍ശനം ചെയ്ത കാര്യങ്ങള്‍ ഇന്ന് കേരളത്തില്‍ നടക്കുകയാണ്.
ഭരണഘടനയുടെ ആമുഖം ഓരോ ദിവസവും ഫെയ്സ്ബുക്ക് ടൈം ലൈനില്‍ അപ്‌ഡേറ്റ് ചെയ്യുന്നവര്‍ തന്നെ ഭരണഘടന ഒരു പൗരന് നല്‍കിയിരിക്കുന്ന വിശ്വാസ സ്വാതന്ത്ര്യത്തെ കൂര്‍ത്തവാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കുകയും അതിനെതിരെ കല്ലെറിയുകയും ചെയ്യുന്നു.
വാനമ്പാടിയെ കള്ളിപ്പൂങ്കുയില്‍ ആക്കുന്നവര്‍
ഭാരതം കണ്ട മഹാഗായികമാരില്‍ ഒരാളാണ് കേരളത്തിന്റെ സ്വന്തം വാനമ്പാടി കെ.എസ്.ചിത്ര. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ഇത്രയും മൃദുത്വമുള്ള കലാവ്യക്തിത്വം വേറെയില്ല. വ്യക്തിജീവിതത്തിലുണ്ടായ മഹാസങ്കടങ്ങളെയാകെ സംഗീതംകൊണ്ടും ഭക്തികൊണ്ടും അതിജീവിക്കുന്ന കേരളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് കെ.എസ്.ചിത്ര. രാജ്യം പത്മഭൂഷണും പത്മശ്രീയും നല്‍കി ആദരിച്ച മഹാപ്രതിഭ. പത്തിലധികം ഭാഷകളില്‍ ഇരുപത്തിയയ്യായിരത്തിലധികം ഗാനങ്ങള്‍. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം ഭൂമിയില്‍ അവതരിക്കുന്ന പുണ്യജന്മമായ അവരെ തരംതാണ ഭാഷയില്‍ സമൂഹമാധ്യമങ്ങളില്‍ വേട്ടയാടുകയാണ് തീവ്ര കമ്മ്യൂണിസ്സ്, ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകള്‍. അവരുടെ കണ്ണില്‍ കെ.എസ്.ചിത്ര ചെയ്ത തെറ്റാണ് വിചിത്രം. അയോധ്യയില്‍ ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ കേരളത്തില്‍ വിശ്വാസികളായ ഭക്തര്‍ വീടുകളില്‍ ദീപം തെളിക്കുകയും നാമം ജപിക്കുകയും ചെയ്യണം എന്ന് അവര്‍ പറഞ്ഞു. ഇതിനാണ് തരംതാണ ഭാഷയില്‍ അവഹേളിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തത്. കെ. എസ്.ചിത്ര കൂടി അംഗമായ ഗായകസംഘടന പത്രസമ്മേളനത്തില്‍ പറഞ്ഞകാര്യമാണ് അതിനേക്കാള്‍ ദയനീയം. കെ.എസ്.ചിത്ര പറഞ്ഞത് ഒരു രാഷ്ട്രീയ കാര്യമാണെന്നും അത്തരം കാര്യങ്ങളില്‍ ഞങ്ങള്‍ ഇടപെടില്ല എന്നുമാണ് അവരുടെ വാദം. കെ.എസ്. ചിത്ര പറഞ്ഞത് അവരുടെ വിശ്വാസമാണെന്നും അതില്‍ രാഷ്ട്രീയം അല്‍പ്പംപോലും ഇല്ലെന്നും അത് കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാകും. മറക്കാനും പൊറുക്കാനും ചിത്ര ഒരു തെറ്റും ചെയ്തില്ലെന്നും സാധുവായ ഒരു സ്ത്രീ പറഞ്ഞ സാത്വികമായ വാക്കുകളെ അതിന്റെ പക്വതയില്‍ കേള്‍ക്കാതെ തെരുവില്‍ വലിച്ചിഴക്കുന്നതിന് ആര്‍ക്കും അവകാശമില്ലെന്നും പറയാന്‍ കേരളത്തില്‍ പലര്‍ക്കും നാവ് പൊങ്ങിയില്ല. ഭയം ഏവരേയും വേട്ടയാടുകയാണ്. അയോധ്യയില്‍ നിന്ന് എത്തിച്ച അക്ഷതം ഏറ്റുവാങ്ങി മലയാളത്തിന്റെ ഭാവഗായകന്‍ പി.ജയചന്ദ്രന്‍ സമൂഹമാധ്യമങ്ങളിലൂടെ നല്ല വാക്കുകള്‍ പറഞ്ഞിരുന്നു. നരേന്ദ്രമോദിയുടെ പ്രവര്‍ത്തനമികവിനെ രാഷ്ട്രീയമായിത്തന്നെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തിരുന്നു. എന്നാല്‍ അവിടെയൊന്നും ചാടിവീഴാത്ത തീവ്ര സമൂഹമാധ്യമ ഭീകരര്‍ ചിത്രക്ക് നേരെ ചാടിവീഴുന്നത് ഒരു സ്ത്രീ എന്ന നിലയിലും അവരെ അപമാനിക്കാനും വേദനിപ്പിക്കാനും ആണെന്ന് തീര്‍ച്ച. ഗായിക പ്രസീത ചാലക്കുടിക്ക് ക്ഷേത്രങ്ങളില്‍ അവസരം നല്‍കരുത് എന്ന പ്രചാരണം ഫെയ്സ്ബുക്കില്‍ നടന്നപ്പോഴും, മറ്റൊരു ഗായകന്‍ കെ.എസ്.ചിത്രക്കെതിരെ പലവട്ടം രംഗത്തുവരികയും ചെയ്തപ്പോള്‍ ഈ തെറിപ്പാട്ടുകാര്‍ അവര്‍ക്ക് പിന്തുണയുമായി വരികയും ചെയ്തു എന്നതാണ് ശ്രദ്ധേയം. ചില ഫെയ്സ്ബുക്ക് പേജുകളില്‍ കെ.എസ്. ചിത്രയെ ”വാനംപാടി” എന്നതിന് പകരം കള്ളിപ്പൂങ്കുയില്‍ എന്ന് അധിക്ഷേപിച്ചപ്പോള്‍ ഇവര്‍ കൈയടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒരു ഭാരതീയന് അവന്റെ ഹൈന്ദവവിശ്വാസത്തെപ്പറ്റി പറയാന്‍ തീവ്രവാദികളെ ഭയക്കേണ്ട സ്ഥിതി വന്നുചേര്‍ന്നത് അത്യന്തം ഗൗവരമായി പരിശോധിക്കപ്പെടേണ്ട കാര്യമാണ്.
തരൂര്‍ എന്ന ഹിന്ദു ഇരയാവുമ്പോള്‍
ശശി തരൂര്‍ ലോകം കണ്ട മനുഷ്യനാണ്. അതിലാര്‍ക്കും തര്‍ക്കമില്ല. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുമ്പോഴും വിശ്വാസത്തിലും ഭക്തിയിലും അദ്ദേഹം വിട്ടുവീഴ്ച നടത്തിക്കണ്ടിട്ടില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ക്ഷേത്രത്തില്‍ പോയതും തുലാഭാരം നടത്തിയതും, പിന്നീട് തേങ്ങയുടച്ചതുമെല്ലാം മാധ്യമങ്ങള്‍ എന്തിനോ വേണ്ടി ആഘോഷിച്ചിരുന്നു. അയോധ്യയില്‍ ശ്രീരാമചന്ദ്രന്റെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അദ്ദേഹം സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു. മേല്‍പ്പറഞ്ഞ സംഘം ആ പോസ്റ്റിനുതാഴെയും ഉറഞ്ഞെത്തി. തരൂര്‍ സംഘപരിവാറുകാരന്‍ ആണെന്നും കരിങ്കാലിയാണെന്നും ഇസ്ലാമിക വിരുദ്ധനാണെന്നും ദ്യോതിപ്പിക്കുന്ന അനേകം കമന്റുകള്‍ നിറഞ്ഞു. ഇക്കാരണം കൊണ്ട് മാത്രം തരൂരിന് മാധ്യമങ്ങള്‍ക്കുമുന്‍പില്‍ താന്‍ ചെയ്തതിനെ ന്യായീകരിച്ച് രംഗത്തുവരേണ്ടിവന്നു. താന്‍ വിളിച്ചത് ‘ജയ് ശ്രീറാം’ അല്ലഎന്നും ‘സിയാ റാം’ എന്നാണെന്നും സീതയെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സ്ത്രീപക്ഷവാദം ആണ് താന്‍ ഉന്നയിച്ചതെന്നുമെല്ലാം അദ്ദേഹത്തിന് ന്യായീകരിച്ച് വലയേണ്ടിവന്നു. ഒരു ദേശീയ രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവിന് തന്റെ ഹൈന്ദവവിശ്വാസം പ്രകടിപ്പിക്കുന്നതിന് കേരളത്തിലെ മതതീവ്രവാദികള്‍ക്കും കമ്മ്യൂണിസ്റ്റ് തീവ്രവാദികള്‍ക്കും കപ്പം കൊടുക്കേണ്ട ഗതികേടില്‍ നമ്മുടെ സമൂഹം എങ്ങിനെ എത്തിച്ചേര്‍ന്നു എന്ന് നാമോരുത്തരും പരിശോധിക്കണം. ഈ അവസ്ഥയില്‍ നിന്ന് രാഷ്ട്രീയാതീതമായും മതാതീതമായും ഉയരാന്‍ സനാതനധര്‍മ്മികള്‍ക്ക് സാധിച്ചില്ലെങ്കില്‍ അഞ്ഞൂറ്വര്‍ഷം മുന്‍പ് അയോധ്യയിലെ സാധുക്കളായ ജനങ്ങള്‍ക്ക് സംഭവിച്ച പീഡനങ്ങള്‍ നമ്മളും ഏറ്റുവാങ്ങേണ്ടിവരും.
എഴുത്തുകാര്‍ക്ക് പതിവ് മൗനം
എഴുത്തുകാരന്‍ സജയ് കെ.വിയെ ആരോ കണ്ണുരുട്ടി എന്ന പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുന്ന മന്ത്രിമാരുള്ള നാടാണിത്. രാമനേയും സീതയേും അധിക്ഷേപിച്ച് തൃശൂര്‍ എം.എല്‍.എ ബാലച്രന്ദന്‍ പോസ്റ്റിടുകയും ചെയ്തു. മുദ്രാവാക്യക്കവിതകള്‍ എഴുതി ഭൂതകാലക്കുളിര് കോരുന്ന കവികളും സാഗരഗര്‍ജ്ജനത്തിന്റെ ഒഴിവിലേക്ക് തിക്കിത്തിരക്കാന്‍ ശ്രമിക്കുന്ന പ്രസംഗപ്പരിഷകളും ഇതൊന്നും കണ്ട മട്ടില്ല. കാലങ്ങളായി വോട്ട് ബാങ്കിനെ ഭയന്ന് നട്ടെല്ലിന് പകരം വാഴപ്പിണ്ടിയുമായി നടക്കുന്ന ഇക്കൂട്ടര്‍ക്ക് സ്വജനപക്ഷപാതം എന്ന അധമസിദ്ധാന്തം മാത്രമേ ജീവിതത്തില്‍ വഴങ്ങുകയുള്ളൂ. വിരലില്‍ എണ്ണാവുന്ന, പണത്തിനും പദവിക്കും വഴങ്ങാത്ത ചിലര്‍ ഇതില്‍നിന്ന് വേറിട്ട് നിന്നതും നാം കണ്ടു. ഗുരുവായൂരിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കലാകാരന്മാര്‍ക്ക് അയോധ്യയില്‍ പൂജിച്ച അക്ഷതം വിതരണം ചെയ്തപ്പോള്‍ മമ്മൂട്ടി മാത്രം കൈ കെട്ടി നിന്നെന്നും, മമ്മൂട്ടിയെ മാത്രം സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയെന്നുമെല്ലാം ഒരുകൂട്ടര്‍ സമൂഹമാധ്യമങ്ങളില്‍ കള്ളക്കഥകള്‍ അടിച്ചിറക്കിയപ്പോഴും ഇവര്‍ മിണ്ടാതിരുന്നു. കൃത്യമായി എല്ലിന്‍ കഷണം കിട്ടുമ്പോള്‍ മാത്രം ചാടിവീഴുന്ന ശ്വാനവര്‍ഗ്ഗത്തെപ്പോലെ കലാകാരന്മാരും എഴുത്തുകാരും അധഃപതിച്ചാല്‍ അത് വലിയ മൂല്യച്യുതിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പൂച്ചയ്ക്കാര് മണി കെട്ടും
വേലിതന്നെ വിളവ് തിന്നുകയും കൂടുതല്‍ വേലികളെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന അതിനിര്‍ണ്ണായകമായ രാഷ്ട്രീയ ജീര്‍ണ്ണതയുടെ പാതയിലാണ് കേരളത്തിലെ ഒരുകൂട്ടം രാഷ്ട്രീയക്കാര്‍. തങ്ങളുടെ ശാസ്ത്രബുദ്ധി തെളിയിക്കാനെന്ന നിഷ്‌കളങ്കതയോടെ ഗണപതിയേയും, മതേതരത്വത്തിന്റെ പേര് പറഞ്ഞ് രാമനേയും, സൗന്ദര്യാത്മകതയുടെ പേര് പറഞ്ഞ് കൃഷ്ണനേയും അധിക്ഷേപിക്കാന്‍ അവര്‍ക്ക് മടിയില്ല. എന്നാല്‍ വോട്ട് ബാങ്ക് മതസംഘടനകളെ അവര്‍ തൂവല്‍കൊണ്ടുപോലും തഴുകിനോവിക്കുകയില്ല. ലഹരിയില്‍ മുങ്ങിയ യുവത്വവും അരാജകത്വവും അവര്‍ വിഷലിപ്തമായി സ്വതന്ത്രബുദ്ധികള്‍ക്കുമേല്‍ പ്രയോഗിക്കുന്നു. പിന്നീട് വെടക്കാക്കി തനിക്കാക്കുന്നു. ഒടുവില്‍ ആയുധമാക്കുന്നു.വര്‍ഗ്ഗീയതയെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവര്‍ മതഭ്രാന്തിനെ തുണയ്ക്കുന്നത്. തങ്ങളില്‍പെടാത്തവരെല്ലാം നരകമെന്ന് കരുതുന്നവരുടെ വൈകാരിക ദുര്‍ബ്ബലതയെ അവര്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഇതിനെ പ്രതിരോധിക്കാന്‍, വംശീയവെറി വളര്‍ത്തുന്ന പൂച്ചയ്ക്ക് ആര് മണികെട്ടും എന്നത് മാത്രമാണ് അവശേഷിക്കുന്ന ചോദ്യം.