Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഭാരതത്തിന്റെ ഭാവിഭാഗധേയം

സാവര്‍ക്കറുടെ അവസാനത്തെ അഭിമുഖം:പരിഭാഷ: രാഹുല്‍ ബാലചന്ദ്രന്‍ 

Print Edition: 19 January 2024

സാവര്‍ക്കറുടെ അവസാനത്തെ അഭിമുഖം
1965ലെ ഓര്‍ഗനൈസര്‍ ദീപാവലി പതിപ്പിന് വേണ്ടി സാവര്‍ക്കര്‍ നല്‍കിയ അഭിമുഖത്തിന്റെ മലയാള പരിഭാഷ. സാവര്‍ക്കറുടെ അവസാനത്തെ അഭിമുഖങ്ങളില്‍ ഒന്നാണിത്. സാവര്‍ക്കറുടെ ത്യാഗോജ്വലമായ ജീവിതത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം കൂടിയാണിത്.

ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, അങ്ങിപ്പോഴും വിലമതിക്കുന്ന ഏറ്റവും ആവേശകരമായ ഓര്‍മകള്‍ എന്തൊക്കെയാണ്?
♠പഴയ ഓര്‍മകള്‍ എന്നെ തീര്‍ച്ചയായും വേട്ടയാടിക്കൊണ്ടിരിക്കും. ആവേശകരമായ ആ ഓര്‍മകള്‍, ഞാന്‍ നിധിപോലെ സൂക്ഷിക്കുന്നു. ആ ഓര്‍മകള്‍ ഇപ്പോള്‍ എന്റെ ഭാഗമാണ്. എന്റെ ജിവിതാവസാനം വരെ അവ എന്നോടൊപ്പം ഉണ്ടായിരിക്കും. ഞാന്‍ ഇപ്പോഴും വ്യക്തമായി ഓര്‍ക്കുന്ന ആദ്യത്തെ ആവേശകരമായ സംഭവം, കപ്പലില്‍ നിന്നുള്ള എന്റെ നാടകീയമായ രക്ഷപ്പെടലാണ്. 1910 മാര്‍ച്ച് 13 ഞായറാഴ്ച ഞാന്‍ പാരീസില്‍ നിന്ന് ലണ്ടനിലെത്തി. ഉടന്‍ തന്നെ ലണ്ടന്‍ പോലീസ് വിക്‌ടോറിയ ടെര്‍മിനനില്‍ വച്ച് എന്നെ അറസ്റ്റ് ചെയ്തു. ബോംബെ സര്‍ക്കാരിന്റെ ടെലിഗ്രാഫിക് വാറണ്ട് പ്രകാരമായിരുന്നു അറസ്റ്റ്. 1881 -ലെ Fugitive and Offenders Act (ഒളിച്ചോട്ടവും, കുറ്റകൃത്യങ്ങളും തടയുവാനുമുള്ള നിയമം) പ്രകാരമാണ് എന്നെ തടവിലാക്കിയത്. എനിക്കെതിരെയുള്ള കുറ്റങ്ങള്‍ ഇവയായിരുന്നു.

ചക്രവര്‍ത്തിക്കെതിരെ യുദ്ധം ചെയ്യുകയോ, യുദ്ധം ചെയ്യുവാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുക, ബ്രിട്ടീഷ് ഇന്ത്യയുടെ പരമാധികാരത്തിനെതിരെ ഗൂഡാലോചന നടത്തുക, ആയുധങ്ങള്‍ വാങ്ങുകയും വിതരണം ചെയ്യുകയും ചെയ്യുക; അന്നത്തെ നാസിക്കിലെ കളക്ടറായിരുന്ന ജാക്‌സന്റെ കൊലപാതകത്തിന് പ്രേരിപ്പിക്കുക, ലണ്ടനില്‍ ആയുധങ്ങള്‍ വാങ്ങുകയും, അവ വിതരണം ചെയ്യുകയും, ലണ്ടനില്‍ നിന്ന് യുദ്ധം ചെയ്യുകയും ചെയ്യുക, 1906 ജനുവരി മുതല്‍ ഇന്ത്യയിലും, 1908 മുതല്‍ 1909 വരെ ലണ്ടനിലും ‘രാജ്യദ്രോഹ’ പ്രസംഗങ്ങള്‍ നടത്തി.

ലണ്ടനിലേക്ക് പോകുന്ന എസ്.എസ്. മോറിയ എന്ന കപ്പലില്‍ എന്നെ കയറ്റി (ഭാരതത്തിലേക്കു കൊണ്ടുവരുവാന്‍) കപ്പലില്‍ ഞാന്‍ ബ്രിട്ടീഷുകാരുടെ തടവുകാരനായിരുന്നു. നാട്ടില്‍ എത്തിയാല്‍ എന്റെ വിധി എന്തായിരിക്കും എന്ന് ഞാന്‍ മനസ്സിലാക്കി. അതിനാല്‍ മരണത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുവാന്‍ ഞാന്‍ തീരുമാനിച്ചു. ഭാഗ്യവശാല്‍, കപ്പല്‍, അറ്റകുറ്റപ്പണികള്‍ക്കായി ‘മാര്‍സെ’യില്‍ നങ്കൂരമിട്ടു (ഫ്രാന്‍സിലെ ഒരു തുറമുഖമാണ് ‘മാര്‍സെ’). എങ്ങിനെയെങ്കിലും കപ്പലില്‍ നിന്നും രക്ഷപ്പെടുവാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ കുളിമുറിയില്‍ പോയി വാതില്‍ അകത്തുനിന്ന് കുറ്റിയിട്ടു. എന്റെ കാവല്‍ക്കാരന്‍ പുറത്തു കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

കുളിമുറിയില്‍ വായുസഞ്ചാരത്തിനുവേണ്ടി ഉണ്ടായിരുന്ന ദ്വാരത്തില്‍ കൂടി ഞാന്‍ കടലിലേക്ക് ചാടി, തുറമുഖത്തേക്ക് നീന്താന്‍ തുടങ്ങി. കാവല്‍ക്കാര്‍ വെടിയുതിര്‍ത്തു. ചീറിപ്പാഞ്ഞുവന്ന വെടിയുണ്ടകളെ, ഡൈവിംഗ് (diving) വഴി ഒഴിവാക്കി, മരണത്തില്‍ നിന്നും രക്ഷപ്പെട്ടു. അവസാനം ഞാന്‍ തുറമുഖത്തെത്തി, കരയില്‍ കയറി. ഫ്രാന്‍സിന്റെ മണ്ണില്‍ ഒരു സ്വതന്ത്ര മനുഷ്യനായി എത്തിയതില്‍ ഞാന്‍ സന്തോഷിച്ചു. എന്നാല്‍ വിധി ക്രൂരവും ദയയില്ലാത്തതുമായിരുന്നു. ബ്രിട്ടീഷ് കാവല്‍ക്കാര്‍ എന്നെ പിന്തുടര്‍ന്ന് കപ്പലിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്നു. വ്യക്തമായും അത് അന്താരാഷ്ട്രനിയമത്തിന്റെ ലംഘനമായിരുന്നു, കാരണം എന്നെ ഒരു വിദേശ രാജ്യത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. (ഫ്രാന്‍സില്‍ നിന്നുമാണ് ബ്രിട്ടീഷ് പോലീസ് സാവര്‍ക്കറെ തിരികെ അറസ്റ്റ് ചെയ്തത്) എന്നെ രക്ഷിക്കുവാന്‍ പദ്ധതിയിട്ടിരുന്ന മാഡം കാമയും അയ്യരും (വി.വി.എസ്.അയ്യര്‍) ഏതാനും മിനിറ്റുകള്‍ വൈകിയാണ് ‘മാര്‍സയില്‍’ എത്തിയത്. എന്റെ നാടകീയമായ രക്ഷപ്പെടലിന് ശേഷം ഞാന്‍ പിടിക്കപ്പെട്ടുവെന്ന് കേട്ടപ്പോള്‍, അവര്‍ സ്വയം ശപിച്ചിരിക്കണം.

എന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന രണ്ടാമത്തെ സംഭവം, ഇരട്ട ജീവപര്യന്തം ശിക്ഷിക്കപ്പെട്ടതാണ്. അതിനര്‍ത്ഥം, മൊത്തത്തില്‍ അന്‍പത് വര്‍ഷം, ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ എനിക്ക് കഴിയേണ്ടിവരും. മുഴുവന്‍ തടവുശിക്ഷയും അനുഭവിച്ചിരുന്നെങ്കില്‍, 1960 ഡിസംബര്‍ 24-ന് മാത്രമേ ഞാന്‍ ജയില്‍ മോചിതനാകുമായിരുന്നുള്ളു. എന്നാല്‍ 14 വര്‍ഷത്തിനുശേഷം എന്നെ ആന്‍ഡമാനില്‍ നിന്നും ഹിന്ദുസ്ഥാനിലേക്ക് അയച്ചു, അതിനുശേഷം, രത്‌നഗിരിയില്‍ 13 വര്‍ഷം തടവില്‍ കഴിഞ്ഞു. മൊത്തത്തില്‍, ഏകദേശം 27 വര്‍ഷത്തോളം ഞാന്‍ ബ്രിട്ടീഷുകാരുടെ തടവുകാരനായി തുടര്‍ന്നു.

എട്ട് വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി എന്റെ രാജ്യസ്‌നേഹിയായ സഹോദരനെയും, എന്റെ കുലീനയായ ഭാര്യയെയും സെല്ലുലാര്‍ ജയിലില്‍ വച്ച് കണ്ടുമുട്ടിയതാണ്, ഞാന്‍ ഏപ്പോഴും നെഞ്ചിലേറ്റുന്ന മൂന്നാമത്തെ സംഭവം. ആന്‍ഡമാന്‍ ജയിലില്‍ എന്നെ വന്നു കാണുവാന്‍ സര്‍ക്കാര്‍ അവര്‍ക്ക് അനുമതി നല്‍കിയിരുന്നു. അപ്പോള്‍ എനിക്കുണ്ടായ സന്തോഷം വാക്കുകള്‍കൊണ്ട് എങ്ങിനെ പ്രകടിപ്പിക്കാനാകും? ഒരു വിപ്ലവകാരിയുടെ ജീവിതത്തിലെ സങ്കടങ്ങളും വേദനകളും എന്നോടൊപ്പം പങ്കുവച്ച എന്റെ ഭാര്യയെ കാണുവാനും സംസാരിക്കുവാനും കഴിഞ്ഞതില്‍ ഞാന്‍ അതീവ സന്തോഷവാനായിരുന്നു.

താങ്കള്‍ ഒരു വലിയ വിപ്ലവകാരിയും, ദേശീയ സ്വാതന്ത്ര്യസമരത്തിലെ മികച്ച പോരാളിയുമാണ്. എന്തുകൊണ്ട് താങ്കള്‍ ഒരു വിപ്ലവകാരിയായി.
♠1897 കാലം, രാജ്യം ക്ഷാമത്തിന്റെയും പ്ലേഗിന്റെയും പിടിയിലായിരുന്നു. ഈ നിര്‍ണായക കാലഘട്ടത്തില്‍ ജനങ്ങള്‍ ഏറെ കഷ്ടപ്പെട്ടു. ജനങ്ങളുടെ ആത്മാവ് വേദനയിലായിരുന്നു. ജനങ്ങളുടെ ദുരിതമകറ്റാന്‍ സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്തില്ല. രോഗവും മരണവും ജനജീവിതത്തെ കാര്യമായി ബാധിച്ചു. പട്ടാളക്കാര്‍ നടത്തിയ അതിക്രമങ്ങളും പ്ലേഗ് കമ്മീഷണറും ക്രൂരനുമായ റാന്‍ഡിന്റെ ഭീഷണിയും, കഴിവില്ലായ്മയും, പൂനയിലെ ചാപേക്കര്‍ സഹോദരന്മാരെ പ്രകോപിപ്പിച്ചു. അവര്‍ റാന്‍ഡിനെയും മറ്റൊരു ഇംഗ്ലീഷുകാരനെയും വെടിവച്ചു കൊന്നു. ചാപേക്കര്‍ സഹോദരന്മാരെ വിചാരണചെയ്ത് തൂക്കിലേറ്റി. അവരെ തൂക്കിലേറ്റിയതിന്റെ ഭയാനകമായ വാര്‍ത്ത എന്നെ ഉണര്‍ത്തി. അന്ന് എനിക്ക് 16 വയസ്സ് തികഞ്ഞിരുന്നില്ല. എന്റെ മനസ്സ് അസ്വസ്ഥമായി. ചാപേക്കര്‍ സഹോദരന്മാരുടെ പ്രവൃത്തിയുടെ പ്രാധാന്യം ആ ചെറുപ്രായത്തില്‍ തന്നെ ഞാന്‍ മനസ്സിലാക്കി. എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടി ആവശ്യമെങ്കില്‍ പോരാടാനും മരിക്കുവാനും പ്രതിജ്ഞയെടുക്കുവാന്‍ ഞാന്‍ തീരുമാനിച്ചു. അന്നു രാത്രി, ഞങ്ങളുടെ കുലദേവതയായ ദുര്‍ഗ്ഗാദേവിയുടെ പാദങ്ങളില്‍ ഞാന്‍ ഒറ്റക്കിരുന്നു. ദിവ്യപ്രചോദനത്തിന്റെയും ശക്തിയുടേയും ഉറവിടമായ മഹാമാതാവിന്റെ അനുഗ്രഹത്തിനുവേണ്ടി ഞാന്‍ അഭ്യര്‍ത്ഥിച്ചു. ദുര്‍ഗ്ഗാദേവിയുടെ മുന്‍പാകെ എന്റെ കര്‍ത്തവ്യം നിറവേറ്റാന്‍ ഞാന്‍ പ്രതിജ്ഞയെടുത്തു. രക്തസാക്ഷികളായ ചാപേക്കര്‍ സഹോദരങ്ങളുടെ മഹത്തായ ദൗത്യം നിറവേറ്റാന്‍, എന്റെ പ്രിയപ്പെട്ട മാതൃരാജ്യത്തില്‍ നിന്ന് ബ്രിട്ടീഷുകാരെ തുരത്തുവാന്‍, എന്റെ രാജ്യത്തെ സ്വതന്ത്രവും, മഹത്തരവുമാക്കുവാന്‍ ഞാന്‍ പ്രതിജ്ഞയെടുത്തു. അങ്ങനെയാണ് ഞാനൊരു വിപ്ലവകാരിയായത്.

ആന്‍ഡമാന്‍ ദ്വീപില്‍ രാഷ്ട്രീയ തടവുകാരനായിരുന്നപ്പോള്‍, ഭാരത മണ്ണില്‍ മുഖ്യധാരയില്‍ നിന്നും താങ്കള്‍ അകലെയായിരുന്നു. അപ്പോള്‍ നിങ്ങളുടെ മനസ്സിലെ പ്രബലമായ ചിന്ത എന്തായിരുന്നു.
♠ഭാരതത്തില്‍ നിന്നും വളരെ അകലെയായിരുന്നു എങ്കിലും, ആളുകളുടെ ജീവിതത്തില്‍ നിന്നും ചിന്തകളില്‍ നിന്നും ഞാന്‍ പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടിരുന്നില്ല. ഞങ്ങള്‍ ഒരു വിചിത്രമായ വാര്‍ത്താ ഏജന്‍സി പ്രവര്‍ത്തിപ്പിച്ചിരുന്നു (സെല്ലുലാര്‍ ജയിലില്‍). ജയിലിലെ ബുഷ് വയര്‍ലസ്സ് പോലെ വാര്‍ത്തകള്‍ പലവഴികളിലൂടെയും ഞങ്ങള്‍ക്കു ലഭിച്ചു. ഒരിക്കല്‍ പഞ്ചാബിലെ ഒരു തടവുകാരനില്‍ നിന്ന് എനിക്കൊരു കത്ത് ലഭിച്ചു. കുറ്റവാളികള്‍ക്കു കൊടുക്കുന്ന ടിക്കറ്റിനുപുറകില്‍ എഴുതിയ ആ കത്ത്, മറ്റൊരു കുറ്റവാളി എനിക്ക് സുരക്ഷിതമായി എത്തിച്ചുതന്നു. ബ്രിട്ടീഷ് ഓഫീസര്‍മാരുടെ വാട്ടര്‍ ക്ലോസറ്റില്‍ (water closet) നിന്നും പഴയ പത്രകടലാസുകള്‍ ഞാന്‍ എടുക്കാറുണ്ടായിരുന്നു. അവയില്‍ നിന്നും പുറംലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കി. ജയിലിനുപുറത്ത് പണിക്കുപോയിരുന്ന തടവുകാര്‍, പത്രങ്ങളുടെ ചെറുകഷണങ്ങള്‍ കൊണ്ടുവന്നിരുന്നു. ബ്രിട്ടീഷുകാര്‍ ഇതു മനസ്സിലാക്കിയതോടെ നിരവധി തടവുകാര്‍ക്ക് പുറം പണിക്ക് പോകുവാനുള്ള അവസരം നിരസിക്കപ്പെട്ടു. എന്നിരുന്നാലും, ജയില്‍ വാര്‍ഡന്മാരെയും ഗാര്‍ഡുകളെയും കബളിപ്പിക്കുന്ന വിദ്യ അറിയാവുന്ന ധൈര്യശാലികളായ സന്ദേശവാഹകര്‍ (തടവുകാര്‍) കാരണം ഞങ്ങളുടെ വാര്‍ത്താ ഏജന്‍സി തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു. കൂടാതെ, ചങ്ങലകളില്‍നിന്നുള്ള പ്രത്യേക ശബ്ദങ്ങളിലൂടെ സന്ദേശങ്ങള്‍ കൈമാറുന്ന ഒരു സംവിധാനവും രാഷ്ട്രീയ തടവുകാര്‍ രൂപപ്പെടുത്തിയിരുന്നു.

ആന്‍ഡമാനിലെ എന്റെ ചിന്തകള്‍, സ്വാഭാവികമായും ഭാരതത്തിലും വിദേശത്തും ഭാരതീയര്‍ നടത്തുന്ന വിപ്ലവ സമരങ്ങളിലേക്കുതിരിഞ്ഞു. സെല്ലുലാര്‍ ജയിലില്‍ വളരെ കഠിനമായ ജോലിയാണ് ലഭിച്ചത്. കാളയെപോലെ എണ്ണമില്ലില്‍ എന്നെ കെട്ടിയിട്ടു. പക്ഷെ ബക്കറ്റില്‍ വീഴുന്ന ഓരോ തുള്ളി എണ്ണയും, വിപ്ലവകാരികളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുമെന്ന് എനിക്കറിയാമായിരുന്നു. ആ ചിന്തയാണ് വേദനാജനകമായ ഏകാന്ത ജീവിതത്തില്‍ എന്നെ സഹായിച്ചതും പ്രചോദിപ്പിച്ചതും.

ജയിലില്‍ എന്റെ മാനസികാവസ്ഥ എങ്ങിനെ ആയിരുന്നുവെന്ന് നിങ്ങള്‍ എന്നോട് ചോദിച്ചു. ഒറ്റപ്പെട്ട സെല്ലിന്റെ മാരകവും ഭ്രാന്തവുമായ ഏകാന്തതയെ അഭിമുഖീകരിക്കുവാന്‍, ഭയങ്കരമായ ഇച്ഛാശക്തിയും കഠിനമായ നിശ്ചയദാര്‍ഢ്യവും ലക്ഷ്യത്തോടുള്ള ആവേശകരമായ അര്‍പ്പണബോധവും ആവശ്യമാണ്. മരത്തടികൊണ്ട് തേങ്ങയുടെ തോട് പൊളിക്കുന്ന ജോലിചെയ്ത്, കൈകളില്‍ ചോരയും നീരും വന്നു. ഏറ്റവും ഭയാനകവും വേദനാജനകവും നിരാശാജനകവുമായ ജോലിയായ ഓയില്‍മില്ലിലെ നുകത്തില്‍ എന്നെ കെട്ടിയപ്പോഴും ഞാന്‍ പരാതിപ്പെട്ടില്ല, നിശ്ശബ്ദനായി ഞാന്‍ സഹിച്ചു. ആത്മഹത്യ ചെയ്യണമെന്ന ചിന്ത ഒരിക്കല്‍ എന്നില്‍ കടന്നുകൂടി. ആത്മഹത്യയിലൂടെയല്ല സ്വാതന്ത്ര്യസമരത്തില്‍ വീരമൃത്യു വരിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. ആ ചിന്ത എന്നെ ആത്മഹത്യാ ചിന്തയില്‍ നിന്നും മോചിപ്പിച്ചു.

ഭാരതത്തിലെ വിപ്ലവകാരികളെ റഷ്യയിലെയും ചൈനയിലെയും വിപ്ലവകാരികളുമായി എങ്ങനെ താരതമ്യം ചെയ്യും.
♠റഷ്യയിലോ, ചൈനയിലോ ഉള്ള വിപ്ലവകാരികളേക്കാള്‍ കടുത്ത പോരാട്ടം നടത്തിയത് ഭാരതത്തിലെ വിപ്ലവകാരികളായിരുന്നു. റഷ്യയില്‍ വിപ്ലവകാരികള്‍ റഷ്യയിലെ സാര്‍ ഭരണകൂടത്തിനെതിരെയും, ചൈനയില്‍, ചൈനയിലെ തന്നെ മഞ്ചു രാജവംശത്തിനെതിരെയും കലാപം നടത്തി, എന്നാല്‍ ഭാരതീയ വിപ്ലവകാരികള്‍ക്ക്, നമ്മുടെ ജീവിതരീതിക്കും സംസ്‌കാരത്തിനും മതത്തിനും തത്ത്വചിന്തക്കും എതിരായിരുന്ന വിദേശ ഭരണാധികാരികള്‍ക്കെതിരെ പോരാടേണ്ടിവന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ വിപ്ലവകാരികള്‍ റഷ്യയിലെയും ചൈനയിലെയും വിപ്ലവകാരികളെക്കാള്‍ മികച്ചവരാണ്.

രാജ്യത്തിന്റെ മൊത്തത്തിലുള്ള സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരായ ഭാരതത്തിന്റെ ആദ്യത്തെ സംഘടിത കലാപമായിരുന്നു 1857-ലെ കലാപമെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ചില ചരിത്രകാരന്മാര്‍ പറയുന്നത്, 1857-ലെ കലാപം, അര ഡസന്‍ അസംതൃപ്തരും, എന്നാല്‍ ധീരരുമായ നേതാക്കള്‍ അവരുടെ അധികാരവും പദവികളും നിലനിര്‍ത്താന്‍ നടത്തിയതാണ് എന്നാണ്. താങ്കള്‍ എന്തു കരുതുന്നു.

♠1857ലെ വിപ്ലവത്തെക്കുറിച്ച് ഞാന്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ഈ വിഷയത്തില്‍ ഞാന്‍ വളരെയധികം ഗവേഷണം നടത്തിയിട്ടുണ്ട്. ഇന്ത്യാ ഹൗസിലും, ബ്രിട്ടീഷ് മ്യൂസിയത്തിലുമായി ആധികാരിക കത്തുകളും, നിരവധി രേഖകളും നൂറുകണക്കിന് പുസ്തകങ്ങളും ഇതിനായി ഞാന്‍ വായിച്ചു. 1857ലെ അവിസ്മരണീയമായ ആ സംഭവം ഒരു കലാപമായിരുന്നില്ല. തീര്‍ച്ചയായും അത് ഭാരതത്തിന്റെ ഒന്നാം സ്വാതന്ത്ര്യസമരമായിരുന്നു. ചരിത്രത്തിലെ ഈ അടിസ്ഥാന വസ്തുതകളെ നിഷേധിക്കുന്ന ചരിത്രകാരന്മാര്‍, തങ്ങളെത്തന്നെയും, മറ്റുള്ളവരെയും വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത്. അവര്‍ യഥാര്‍ത്ഥ ചരിത്രം ഇനിയും പഠിക്കാനുണ്ട്.

നമ്മുടെ രാജ്യത്തിന്റെ വിമോചനത്തിന് കാരണമായ ഘടകങ്ങള്‍ എന്തൊക്കെയാണ്.
♠ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന് കാരണമായ നിരവധിഘടകങ്ങളുണ്ട്. ഹിന്ദുസ്ഥാന് സ്വാതന്ത്ര്യം നേടിക്കൊടുത്തത് കോണ്‍ഗ്രസ് മാത്രമാണെന്ന് സങ്കല്‍പ്പിക്കുന്നത് തെറ്റാണ്. നിസ്സഹകരണവും, ചര്‍ക്കയും, 1942 ലെ ക്വിറ്റ് ഇന്ത്യാ സമരവും മാത്രമാണ് ബ്രിട്ടീഷുകാരെ നമ്മുടെ രാജ്യത്തുനിന്നും പുറത്താക്കുവാന്‍ കാരണം എന്ന് കരുതുന്നത് അസംബന്ധമാണ്. ചലനാത്മകമായ മറ്റ് ശക്തികളാണ്, അവസാനം രാജ്യത്തിന്റെ സ്വാതന്ത്ര്യം നിര്‍ണയിച്ചത്. ആദ്യമായി, ഹിന്ദുസ്ഥാനെ പിടിച്ചുനിര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ പൂര്‍ണ്ണമായും ആശ്രയിച്ചിരുന്ന അവരുടെ സൈന്യം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു (ബ്രിട്ടീഷ് ഇന്ത്യയിലെ സൈന്യത്തിലേക്ക് ദേശീയ ബോധമുള്ള ഹിന്ദുക്കളെ വലിയതോതില്‍ ഉള്‍പ്പെടുത്തുവാന്‍ സാവര്‍ക്കര്‍ നടത്തിയ ശ്രമങ്ങള്‍ വളരെ വലുതായിരുന്നു). രണ്ടാമതായി, റോയല്‍ ഇന്ത്യന്‍ നേവിയിലെ കലാപവും, വ്യോമസേനയുടെ ഭാഗത്തുനിന്നുള്ള ഭീഷണികളും (സ്വന്തം സായുധസേന ബ്രിട്ടീഷ് അധികാരികള്‍ക്കെതിരെ തിരിഞ്ഞു). മൂന്നാമതായി നേതാജി സുഭാഷ് ബോസിന്റെയും, ഐ.എന്‍.എയുടെയും (INA) ധീരമായ ഇടപെടലുകള്‍. നാലാമതായി, ബ്രിട്ടീഷുകാരെ വിറപ്പിച്ച 1857 ലെ ആദ്യ സ്വാതന്ത്ര്യസമരത്തിന്റെ ഓര്‍മകള്‍ (1857 ലെ ആദ്യ വിപ്ലവം ആരംഭിച്ചത് ബ്രിട്ടീഷ് സേനയില്‍ നിന്നായിരുന്നു). അഞ്ചാമതായി, ആയിരക്കണക്കിന് വിപ്ലവകാരികളുടെയും ദേശസ്‌നേഹികളുടെയും ത്യാഗം (കോണ്‍ഗ്രസിന്റെയും മറ്റു ഗ്രൂപ്പുകളുടെയും, പാര്‍ട്ടികളുടെയും). അങ്ങനെ ഹിന്ദുസ്ഥാന്റെ സ്വാതന്ത്ര്യം, എണ്ണമറ്റ സ്ത്രീപുരുഷന്മാരുടെ രക്തവും വിയര്‍പ്പും കണ്ണുനീരുംകൊണ്ട് ലഭിച്ചതാണ്.

സാവര്‍ക്കറെ പാര്‍പ്പിച്ച സെല്‍

ഗാന്ധിജിയോ, മറ്റേതങ്കിലും കോണ്‍ഗ്രസ് നേതാക്കളോ എതെങ്കിലും അവസരത്തില്‍ താങ്കളെ കോണ്‍ഗ്രസില്‍ ചേരുവാന്‍ പ്രേരിപ്പിച്ചിരുന്നുവോ. എന്തുകൊണ്ടാണ് താങ്കള്‍ കോണ്‍ഗ്രസില്‍ ചേരാതിരുന്നത്?
♠ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തില്‍ ഞാന്‍ ഒരിക്കലും വിശ്വസിച്ചിട്ടില്ല. കേവലമായ അഹിംസ പാപം മാത്രമല്ല, അധാര്‍മികവുമാണ്. അഹിംസയുടെ ഈ സിദ്ധാന്തം വിപ്ലവാവേശത്തെ തളര്‍ത്തി, ഹിന്ദുക്കളുടെ കൈകാലുകളും ഹൃദയങ്ങളും മയപ്പെടുത്തി. ശത്രുക്കളുടെ അസ്ഥികളെ ദൃഢപ്പെടുത്തി. ആട്ടിന്‍കുട്ടികള്‍ സസ്യാഹാരികളാകുവാന്‍ തീരുമാനിച്ചു. ചെന്നായകള്‍ക്ക് ഇപ്രകാരമുള്ള തീരുമാനങ്ങള്‍ ഉണ്ടായിരുന്നില്ല. കലാപവും രക്തചൊരിച്ചിലും പ്രതികാരവും പലപ്പോഴും അനീതിയെ വേരോടെ പിഴതെറിയുവാന്‍ പ്രകൃതി സൃഷ്ടിച്ച ഉപകരണങ്ങളാണ്. കോണ്‍ഗ്രസിന്റെ രീതികളോടും നയപരിപാടികളോടുമുള്ള അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ കാരണം, കോണ്‍ഗ്രസില്‍ ചേരുവാന്‍ കഴിയില്ലെന്നെനിക്കു തോന്നി. ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഒപ്പം നില്‍ക്കുമെന്നും ദേശവിരുദ്ധരായ മുസ്ലിം ലീഗുമായി ഒരു കരാറും ഉണ്ടാക്കില്ലെന്നും ഉറപ്പുനല്‍കിയിരുന്നെങ്കില്‍, 1942 ലെ സമരത്തില്‍ (ക്വിറ്റ് ഇന്ത്യാ സമരം) ഹിന്ദു മഹാസഭ, കോണ്‍ഗ്രസ്സിനോടൊപ്പം നില്‍ക്കുമായിരുന്നു. സ്വതന്ത്രമായ അഖണ്ഡഹിന്ദുസ്ഥാന്‍ എന്ന ഞങ്ങളുടെ സ്വപ്നം, കോണ്‍ഗ്രസ് നേതൃത്വം ആസൂത്രിതമായി അട്ടിമറിച്ചതാണെന്ന് ജനങ്ങള്‍ക്ക് അറിയാം.

വര്‍ഷങ്ങള്‍ക്കുമുന്‍പ് താങ്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു എങ്കില്‍, രാജ്യത്തെയും, നിങ്ങളുടെ പ്രത്യയശാസ്ത്രത്തെയും ക്രിയാത്മകമായി സേവിക്കാമായിരുന്നുവെന്ന് കരുതുന്നുണ്ടോ.
♠ എനിക്ക് അങ്ങനെ തോന്നുന്നില്ല. അടിസ്ഥാനമില്ലാത്ത ഒരു കാര്യം അനുമാനിക്കുന്നത് തെറ്റാണ്. ഏതെങ്കിലും മാജിക്കിലൂടെ എന്നെ കോണ്‍ഗ്രസില്‍ ചേര്‍ത്തിരുന്നു എങ്കില്‍, അഹിംസ, മുദ്രാവാക്യം വിളിച്ച് സ്വാതന്ത്ര്യം നേടിയെടുക്കുവാന്‍ സമര്‍പ്പിതരായ ആട്ടിന്‍ കൂട്ടത്തിനിടയില്‍, വെള്ളത്തില്‍ നിന്നും പുറത്തുവീണ മത്സ്യത്തെപോലെ ആകുമായിരുന്നു ഞാന്‍. കോണ്‍ഗ്രസിന്റെ നയപരിപാടികള്‍ പുന:ക്രമീകരിക്കുവാന്‍ ശ്രമിച്ച സുഭാഷ് ബോസിനെപ്പോലെ എന്നെയും പുറത്താക്കുമായിരുന്നു. കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നുവെങ്കില്‍, എന്റെ മനഃസാക്ഷിയുടെയും ഹിന്ദുത്വത്തിന്റെയും, ഹിന്ദുരാഷ്ട്രത്തിന്റെയും വഞ്ചകനാകുമായിരുന്നു ഞാന്‍. കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഹിന്ദുസ്ഥാന്റെ വിഭജനത്തില്‍ കക്ഷിയായില്ല എന്നതില്‍ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. അതുകൊണ്ടുതന്നെ, ഞാന്‍ എന്റെ രാജ്യത്തെയും ജനങ്ങളെയും ഭക്തിയോടും, തീക്ഷ്ണമായ വിശ്വാസത്തോടും കൂടി സേവിച്ചിരുന്നു എന്ന് തലമുറകളോളം പറയും.

നിങ്ങളുടെ സ്വപ്നങ്ങളിലെ ഭാരതം എന്താണ്.
♠ വ്യത്യസ്ത മതങ്ങളിലോ, വിഭാഗങ്ങളിലോ, വര്‍ഗങ്ങളിലോ ഉള്ള ആളുകളെ സമ്പൂര്‍ണ്ണ സമത്വത്തോടെ പരിഗണിക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രമായിരിക്കും എന്റെ ഭാരതം. മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ആരെയും അനുവദിക്കില്ല. രാജ്യത്തിനോടുള്ള പൊതുവായ ഉത്തരവാദിത്തം നിറവേറ്റുന്നിടത്തോളം, ആരുടെയും ന്യായമായ അവകാശങ്ങള്‍ നഷ്ടമാകില്ല. ഹിന്ദുക്കളുടെ മാതൃഭൂമിയും, പുണ്യഭൂമിയുമായ ഹിന്ദുസ്ഥാന്‍, സിന്ധു നദി മുതല്‍ കടല്‍വരെ ഒരു അവിഭക്ത രാഷ്ട്രമായിരിക്കും. ഹിന്ദുക്കള്‍ ജാതി രഹിത സമൂഹവും, ഏകീകൃതവും, ആധുനികവുമായ ഒരു രാഷ്ട്രവുമായിരിക്കും. ശാസ്ത്രവും സാങ്കേതികവിദ്യയും പ്രോത്സാഹിപ്പിക്കും. ഭൂപ്രഭുത്വം നിയമവിരുദ്ധമാക്കും. ഭൂമി മുഴുവന്‍ ആത്യന്തികമായി രാജ്യത്തിന്റേതാകും. എല്ലാ പ്രധാന വ്യവസായങ്ങളും ദേശസാല്‍ക്കരിക്കും. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, പ്രതിരോധം എന്നിവയുടെ കാര്യത്തില്‍ ഭാരതം സ്വയംപര്യാപ്തമാകും. എന്റെ സ്വപ്നങ്ങളിലെ ഭാരതത്തിന് ഒരു ആഗോള കോമണ്‍വെല്‍ത്തില്‍ (common wealth) അതിരുകളില്ലാത്ത വിശ്വാസം ഉണ്ടായിരിക്കും, കാരണം ഭൂമി എല്ലാവരുടെയും മാതൃഭൂമിയാണ്. എന്നാല്‍ ഈ ആഗോള കോമണ്‍വെല്‍ത്തിന്റെ പരിണാമത്തിനിടയില്‍ ഭാരതം താഴേക്കുപോകില്ല. സൈനിക ശക്തിയുള്ള അഖണ്ഡ ഹിന്ദുസ്ഥാന്റെ വിദേശനയം, നിഷ്പക്ഷതയുടെയും, സമാധാനത്തിന്റെയും നയമായിരിക്കും. ശക്തമായ ഹിന്ദുസ്ഥാന്‍, ലോക സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ഫലപ്രദമായി സംഭാവന ചെയ്യും.

മതഭ്രാന്തനായ വര്‍ഗീയവാദിയായതുകൊണ്ടാണ് നിങ്ങള്‍ ഹിന്ദുരാഷ്ട്രത്തില്‍ വിശ്വസിക്കുന്നതെന്ന് ചിലര്‍ കരുതുന്നു. അതിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്.
♠നമ്മള്‍ക്ക് ഇക്കാര്യം പരിശോധിക്കാം. ഹിന്ദുരാഷ്ട്രത്തെക്കുറിച്ചും, വര്‍ഗീയതയെക്കുറിച്ചും ജനങ്ങള്‍ക്ക് തെറ്റായ ധാരണയുണ്ട്. സിന്ധു മുതല്‍ സമുദ്രം വരെയുള്ള ‘ഭാരതവര്‍ഷം’ എന്ന ഈ ഭൂമിയെ തന്റെ പിതൃഭൂമിയായും, പുണ്യഭൂമിയായും, തന്റെ മതത്തിന്റെ ഉത്ഭവഭൂമിയായും, വിശ്വാസത്തിന്റെ കളിത്തൊട്ടിലായും കണക്കാക്കുന്ന വ്യക്തിയാണ് ഹിന്ദു എന്നത്. അതിനാല്‍ വേദമതം, ജൈനമതം, ബുദ്ധമതം, സിഖ് മതം, മലയോര ഗോത്രങ്ങള്‍ എന്നിങ്ങനെ എല്ലാം പിന്തുടരുന്നവര്‍ ഹിന്ദുക്കളാണ്. മറ്റ് ന്യൂനപക്ഷങ്ങളെ അപേക്ഷിച്ച് വംശം, മതം, ഭാഷ, സംസ്‌കാരം എന്നിവയില്‍, പാഴ്‌സികള്‍ ഏതാണ്ട് ഹിന്ദുക്കളോട് സാമ്യമുള്ളവരാണ്. ക്രിസ്ത്യാനികള്‍ക്കും, ജൂതന്മാര്‍ക്കും, ഹിന്ദുക്കളുമായി രാഷ്ട്രീയപരമായി യോജിക്കാവുന്നവരാണ്. ഹിന്ദുത്വം മതപരമായ പിടിവാശിയോ, വിശ്വാസമോ അല്ല. മറിച്ച്, അത് മുഴുവന്‍ ഹിന്ദുവംശത്തിന്റെയും ചിന്തകരുടെയും പ്രവര്‍ത്തനങ്ങളുടെയും സത്തയാകുന്നു. ന്യൂനപക്ഷപ്രശ്‌നം എന്നത് മുസ്‌ലിം ന്യൂനപക്ഷത്തിന്റെ മാത്രം പ്രശ്‌നമാണ്. പൊതുവായ സംസ്‌കാരം, ചരിത്രം, പാരമ്പര്യം, സാഹിത്യം എന്നിവയിലൂടെയൊക്കെ ഐക്യപ്പെട്ടിരിക്കുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ രൂപീകരിക്കുവാന്‍ ആഗ്രഹിക്കുന്ന ഭൂമിശാസ്ത്രപരമായ ഒരു രാഷ്ട്രീയ യൂണിറ്റാണ് ഹിന്ദുരാഷ്ട്രം. അതുകൊണ്ട് ഹിന്ദുസ്ഥാനില്‍ ഹിന്ദുക്കള്‍ ഒരു രാഷ്ട്രമാണ്. ഞാനൊരു മതഭ്രാന്തനും, വര്‍ഗീയവാദിയുമാണെന്ന് കരുതുന്നവര്‍, ഏതോ വിചിത്രമായ വ്യാധിയാല്‍ കഷ്ടപ്പെടുന്നവരാണ്. ഞാന്‍ ഒരു മതഭ്രാന്തനോ വര്‍ഗീയവാദിയോ അല്ല. കഴുതകളെക്കൊണ്ട്, കുതിരകളെപ്പോലെ ചിന്തിപ്പിക്കുവാന്‍ എനിക്ക് കഴിയില്ല.

ഭാരതത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്.
♠ബ്രിട്ടീഷ് ഭരണത്തിനുശേഷം, സ്വാതന്ത്ര്യം ലഭിച്ചതോടെ അല്‍പ്പം സമാധാനവും സന്തോഷവും ലഭിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ച് 18 വര്‍ഷത്തിന് ശേഷം ആളുകള്‍ അസന്തുഷ്ടരും ദയനീയരും നിരാശരുമായാണ് കാണുന്നത്. വന്‍കിട പദ്ധതികളൊന്നും, നിലനില്‍പ്പിനും നിത്യ ജീവിതത്തിനും വേണ്ടി പോരാടുന്ന സാധാരണക്കാരനെ ഇതുവരെ സ്പര്‍ശിച്ചിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയും ഗവണ്‍മെന്റും വൃദ്ധരും ക്ഷീണിതരുമായ മനുഷ്യരാല്‍ നിറഞ്ഞിരിക്കുന്നു. അവര്‍ അധികാരത്തില്‍ തുടരുകയും ഭാവിയിലേക്കായി യുവാക്കളെ പരിശീലിപ്പിക്കുന്നത് തടയുകയും ചെയ്യുന്നു.

ഭാരതത്തിന്റെ ഭാവിയെ സംബന്ധിച്ച് എന്താണഭിപ്രായം.
♠രാജ്യം തകരുമെന്ന് സങ്കല്‍പ്പിക്കുന്നത് ഭ്രാന്താണ്. ചന്ദ്രഗുപ്തന്‍, വിക്രമാദിത്യന്‍, ശാലിവാഹന്‍, ചാണക്യന്‍, ശിവജി തുടങ്ങിയ പ്രഗത്ഭരായ രാഷ്ട്രതന്ത്രജ്ഞരെ സൃഷ്ടിച്ച ഒരു രാജ്യത്തിന് ഒരിക്കലും രാഷ്ട്രീയമായി പാപ്പരായ രാഷ്ട്രമാകാന്‍ കഴിയില്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ ഭാരതവര്‍ഷത്തിന്റെ ഭാഗധേയം നയിച്ച മഹാപുരുഷന്മാരുടെ ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യം ഹിന്ദുസ്ഥാനിനുണ്ട്. പണ്ടത്തെപ്പോലെ ഭാവിയിലും മാതൃരാജ്യത്തിന് വേണ്ടി നയിക്കാനും സേവിക്കാനും മരിക്കാനും സന്നദ്ധരായ മനുഷ്യര്‍ എപ്പോഴും ഉണ്ടാകും.#

ഒരു അണുയുഗത്തില്‍, രാജ്യത്തിന്റെ സൈനികവല്‍ക്കരണം അനിവാര്യമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ.
♠ അതെ, ഞാന്‍ എപ്പോഴും രണ്ട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്, രാഷ്ട്രത്തെ ഹൈന്ദവവല്‍ക്കരിക്കുക, രാജ്യത്തെ സൈനികവല്‍ക്കരിക്കുക നിങ്ങള്‍ ശക്തനാണെങ്കില്‍ ക്രൂഷ്‌ചേവ് യു.എന്‍. അസംബ്ലിയില്‍ കാണിച്ചതുപോലെ നിങ്ങള്‍ക്കും ഷൂ കാണിക്കാം. എന്നാല്‍ നിങ്ങള്‍ ദുര്‍ബലനാണെങ്കില്‍, നിങ്ങളുടെ വിധി ശക്തനായ ഒരു ആക്രമണകാരിയുടെ കൈകളിലായിരിക്കും.

കോണ്‍ഗ്രസ് ശിഥിലമായാല്‍, ഹിന്ദുഫാസിസവും, കമ്മ്യൂണിസവും തമ്മില്‍ രാഷ്ട്രീയ അധികാരത്തിനായുള്ള മത്സരം നിങ്ങള്‍ മുന്‍കൂട്ടി കാണുന്നുണ്ടോ.
♠എന്റെ സങ്കല്‍പ്പത്തിലെ ഹിന്ദു ഒരു ഫാസിസ്റ്റല്ല, ശരിയായ അര്‍ത്ഥത്തില്‍ ഒരു യഥാര്‍ത്ഥ ജനാധിപത്യവാദിയാണ്. ഹിന്ദുത്വത്തിന്റെ മൗലികതയില്‍ വിശ്വസിക്കുന്ന എല്ലാ ഹിന്ദുക്കളും ഒരുമിച്ചാല്‍ രാഷ്ട്രീയ അധികാരത്തിനു വേണ്ടിയുള്ള മത്സരം എന്ന ചോദ്യം ഉയരില്ല.

അവസാനമായി, നമ്മുടെ വിപ്ലവം പൂര്‍ത്തിയായോ? അതോ നമ്മള്‍ ഇപ്പോഴും അതിനിടയിലാണോ.
♠സ്വാതന്ത്ര്യം ലഭിച്ചതോടെ, നമ്മുടെ വിപ്ലവവും അവസാനിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവര്‍, സ്വാഭാവികമായും സ്വാതന്ത്ര്യത്തില്‍ വളരെയധികം സന്തോഷിക്കുന്നു. ബോംബിന്റെയും തോക്കിന്റെയും കാലം കഴിഞ്ഞു. കഷ്ടപ്പെട്ടു നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കുവാന്‍ നാം സ്വയം സമര്‍പ്പിക്കേണ്ടതുണ്ട്. സ്വാഭാവിക അതിരുകളോടു കൂടിയ ‘അഖണ്ഡ ഹിന്ദുസ്ഥാന്‍’ എന്ന നമ്മുടെ ലക്ഷ്യം ഇനിയും പൂര്‍ത്തീകരിക്കുവാനുണ്ട്. എനിക്കു വയസ്സായി, എല്ലാത്തിനോടും വിടപറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ മനസ്സാക്ഷിയുടെ കല്‍പ്പനകള്‍ക്കനുസൃതമായി ഞാന്‍ എന്റെ രാജ്യത്തെ സേവിച്ചു. അടിമത്തത്തില്‍ നിന്നും മുക്തമായ എന്റെ രാജ്യം കാണുവാന്‍ ഞാന്‍ ജീവിച്ചിരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ലോകം നിലനില്‍ക്കുന്നിടത്തോളം, നമ്മുടെ പുരാതനമായ ഈ ഭൂമി, നമ്മുടെ മഹത്തായ ഭാരതവര്‍ഷം, അതിന്റെ എല്ലാ മഹത്വത്തിലും ജീവിക്കും.

(ഈ അഭിമുഖത്തിന് ഏതാനും മാസങ്ങള്‍ക്കുശേഷം 1966 ഫെബ്രുവരി 26 ന് വിനായക ദാമോദര്‍ സാവര്‍ക്കര്‍ ഇഹലോകവാസം വെടിഞ്ഞു.)

പരിഭാഷ: രാഹുല്‍ ബാലചന്ദ്രന്‍ 

ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies