Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

വിഭജനത്തിനെതിരെ ഐക്യത്തിന്റെ വിളംബരം (ബ്രിഡ്ജിംഗ് സൗത്തില്‍ വിശാല ഐക്യം 2)

മുരളി പാറപ്പുറം

Print Edition: 29 December 2023

ഭാരതവിഭജനം സംഭവിച്ചത് 1947 ല്‍ ആണെങ്കിലും മതത്തിന്റെ പേരില്‍ പ്രത്യേക രാഷ്ട്രം എന്ന ആശയ പ്രചാരണം പതിറ്റാണ്ടുകള്‍ക്കു മുന്‍പേ തുടങ്ങിയിരുന്നു. സയ്യദ് അഹമ്മദ് ഖാന്‍ മുതല്‍ അല്ലാമ മുഹമ്മദ് ഇക്ബാല്‍ വരെയുള്ള ഒരു നിരതന്നെ മതരാഷ്ട്രമെന്ന ആശയത്തെ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഈ മതരാഷ്ട്രചിന്തയെ ആശയപരമായി എതിര്‍ക്കാന്‍ മഹാത്മാഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും പോലുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ക്ക് കഴിഞ്ഞില്ല, അതിന് അവര്‍ ശ്രമിച്ചില്ല. അപകടം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോഴാണ് വിഭജനം തന്റെ മൃതദേഹത്തിനു മുകളില്‍ കൂടി മാത്രമേ സാധിക്കൂവെന്നും, വിഭജനം ഒരു പകല്‍ക്കിനാവാണെന്നുമൊക്കെ ഈ നേതാക്കള്‍ പറഞ്ഞത്. വിഭജനവാദത്തെ അതിന്റെ തുടക്കം മുതല്‍ ആശയപരമായി എതിര്‍ക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് കഴിയാതെ പോയതിന്റെ ദുരന്തഫലം കൂടിയായിരുന്നു സ്വാതന്ത്ര്യലബ്ധിയോടൊപ്പം സംഭവിച്ച രാഷ്ട്ര വിഭജനം.

വിഘടനവാദത്തെയും വിഭജനവാദത്തെയും ആശയപരമായി നേരിടാന്‍ കഴിയാതിരിക്കുമ്പോള്‍ അതിന് രാഷ്ട്രീയ പ്രാമുഖ്യം ലഭിക്കുന്നു. ഈ ദുഃസ്ഥിതി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘കട്ടിങ് സൗത്ത്’ എന്ന വിഘടനവാദ പദ്ധതിക്കെതിരെ ‘ബ്രിഡ്ജിംഗ് സൗത്ത്’ കോണ്‍ക്ലേവ് ദല്‍ഹിയില്‍ സംഘടിപ്പിച്ചത്. ഭൂമിശാസ്ത്രപരമായി മാത്രമല്ല, ചരിത്രപരമായും സാംസ്‌കാരികമായും വൈകാരികമായും ആത്മീയമായും ഭാരതം ഒന്നാണെന്നും, പൗരാണികമായ ഈ രാഷ്ട്രത്തിന് വിശ്വദൗത്യം നിര്‍വഹിക്കാന്‍ അതിന്റെ ഐക്യവും അഖണ്ഡതയും നിലനില്‍ക്കേണ്ടതുണ്ടെന്നും പറഞ്ഞുറപ്പിക്കുന്നതായിരുന്നു ആശയമഥനത്തിന്റെ ഈ കോണ്‍ക്ലേവ്. അക്കാദമിക് രംഗത്തും ഭരണ-രാഷ്ട്രീയ രംഗങ്ങളിലും മാധ്യമരംഗത്തുമുള്ള പ്രമുഖര്‍ അണിനിരന്ന ‘ബ്രിഡ്ജിംഗ് സൗത്ത് കോണ്‍ക്ലേവ്’ വിഘടനവാദത്തെ നിരാകരിച്ച് ഐക്യത്തിന്റെ ബലിഷ്ഠമായ ആശയങ്ങളെയാണ് മുന്നോട്ടുവച്ചത്.

ആദിശങ്കരന്‍ നടന്ന ഐക്യത്തിന്റെ വഴികള്‍
ആമുഖ പ്രഭാഷണത്തില്‍ വിഷയാവതരണം നടത്തിയ പ്രമുഖ ചിന്തകനും പ്രഭാഷകനും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകനുമായ ജെ. നന്ദകുമാര്‍ ഭാരതത്തിന്റെ ഐക്യത്തിന് പൗരാണിക കാലം മുതല്‍ നിരവധി തെളിവുകളുണ്ടെന്നും, പിന്നെയെങ്ങനെയാണ് ചിലയാളുകള്‍ക്ക് ഭാരതം ഒന്നല്ലെന്ന് പറയാനാവുകയെന്നുമാണ് ചോദിച്ചത്.

ഞങ്ങളെ ഭരിക്കാന്‍ നിങ്ങള്‍ ഉത്തരേന്ത്യക്കാര്‍ ആരാണ് എന്നാണ് അടുത്തിടെ കേരളത്തില്‍ മുഴങ്ങിയ ഒരു മുദ്രാവാക്യം. ഭരണഘടനയെ അംഗീകരിക്കാത്ത വളരെ ഗുരുതരമായ ഒരു ചിന്താഗതിയാണിത്. ഇത്തരമൊരു വിദ്വേഷം വിദ്യാര്‍ത്ഥികളില്‍പ്പോലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഭാരതത്തെ കഷണങ്ങളാക്കാനുള്ള ശ്രമങ്ങളാണ് ചില ശക്തികള്‍ നടത്തുന്നത്. ഇങ്ങനെ സംഭവിക്കാതെ നോക്കേണ്ടതുണ്ട്. ഭാരതം ഭാരതമായിരിക്കേണ്ടത് ലോകത്തിന്റെ പോലും ആവശ്യമാണ്. ‘കൃണ്വന്തോ വിശ്വമാര്യം’ എന്ന സങ്കല്‍പ്പം സാക്ഷാത്കരിക്കപ്പെടാനാണിത്. ഭാരതം എന്ന മഹത്തായ രാഷ്ട്രത്തോടുള്ള നമ്മുടെയും ലോകത്തിന്റെയും ഉത്തരവാദിത്വമാണിത്.

ഭാരതം ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. പ്രാചീനമായ ഈ രാഷ്ട്രം പ്രപഞ്ചം നില്‍നില്‍ക്കുന്നതുവരെ ഉണ്ടായിരിക്കുകയും ചെയ്യും. ഭാരതത്തിന് ലോകത്ത് നിര്‍വഹിക്കേണ്ട ദൗത്യം ദൈവം നമ്മിലോരോരുത്തരിലും സങ്കല്‍പ്പരൂപത്തില്‍ നിക്ഷിപ്തമാക്കിയിട്ടുണ്ട്. ഇത് ഒരു ദിവസംകൊണ്ടോ ഒരു വര്‍ഷംകൊണ്ടോ പൂര്‍ത്തീകരിക്കാനാവുന്നതല്ല. അതിനായി തലമുറകള്‍ പ്രവര്‍ത്തിക്കേണ്ടിവരും. ചരിത്രപരമായ കാരണങ്ങളാല്‍ നമ്മള്‍ ദുര്‍ബലമായിട്ടുണ്ടാവാം. നമ്മുടെ രാഷ്ട്രശക്തി ചോര്‍ന്നുപോയിട്ടുണ്ടാവാം. ഈ രാജ്യം ഭരിച്ച കൊളോണിയല്‍ യജമാനന്മാര്‍ക്ക് ഇതില്‍ പങ്കുണ്ട്. എന്നാല്‍ ഭക്തിപ്രസ്ഥാനത്തിലൂടെ നമുക്ക് സ്വത്വം വീണ്ടെടുക്കാന്‍ കഴിഞ്ഞു. ഇതിന് തുടക്കം കുറിച്ചത് ദക്ഷിണഭാരതത്തില്‍നിന്നാണ്. സ്വാതന്ത്ര്യസമരത്തിന്റെ തുടക്കവും ദക്ഷിണഭാരതത്തില്‍നിന്നാണെന്ന് പറയാനാവും. ഭക്തകവിയായ പൂന്താനമായിരുന്നു ഇതിന്റെ യഥാര്‍ത്ഥ നേതാവ്. പൂന്താനത്തില്‍നിന്ന് മറ്റു പലരും പ്രചോദനം ഉള്‍ക്കൊണ്ടു. കേരളത്തില്‍നിന്ന് തീര്‍ത്ഥാടനം ആരംഭിച്ച ആദിശങ്കരന്‍ ഭാരതത്തിന്റെ അതിരുകളിലൂടെയാണ് സഞ്ചരിച്ചത്. വേണമെങ്കില്‍ ശങ്കരാചാര്യര്‍ക്ക് കാല്‍നടയായി അന്നത്തെ റഷ്യവരെ പോകാമായിരുന്നു. അതുചെയ്യാതെ ഭാരതത്തിന്റെ പുണ്യസ്ഥലങ്ങളിലൂടെയാണ് ആദിശങ്കരന്‍ സഞ്ചരിച്ചത്.

പൗരാണികകാലം മുതലുള്ള ഭാരതത്തിന്റെ ഐക്യത്തിന് തെളിവാണിത്. പിന്നെയെങ്ങനെയാണ് ചിലയാളുകള്‍ക്ക് ഭാരതം ഒന്നല്ലെന്ന് പറയാനാവുക? ഉത്തരഭാരതത്തെയും ദക്ഷിണഭാരതത്തെയും വ്യത്യസ്തമായി കാണാനാവില്ല. ഇങ്ങനെയൊരു വേര്‍തിരിവ് കൊളോണിയല്‍ നിര്‍മിതിയാണ്. ഇതിനായി നരവംശപരവും വംശീയവുമായ സിദ്ധാന്തങ്ങള്‍ കൊണ്ടുവന്നു.

ഇപ്പോള്‍ ചിലര്‍ അസന്തുലിത വികസനത്തിന്റെ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരുന്നു. കേരളത്തെയും തമിഴ്‌നാടിനെയും കര്‍ണാടകയെയും തെലങ്കാനയെയുമൊക്കെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് പറയുന്നതില്‍ വസ്തുതയില്ല. കേരളത്തിലെ ദേശീയപാതാ വികസനം മാത്രം നോക്കിയാല്‍ ആര്‍ക്കും ഇക്കാര്യം ബോധ്യപ്പെടും. കേരളം ഭരിക്കുന്നവര്‍ പല അവകാശവാദങ്ങളും ഉന്നയിക്കുന്നുണ്ടാവും. എന്നാല്‍ സത്യം എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാം. എപ്പോഴാണ് ഈ വികസനമൊക്കെ സംഭവിച്ചതെന്നും അവര്‍ക്ക് അറിയാം.

വികസന പിന്നോക്കാവസ്ഥയുള്ള ചില സംസ്ഥാനങ്ങള്‍ക്ക് ചില പ്രത്യേക പരിഗണന കൊടുത്തിരിക്കാം. കശ്മീര്‍ പോലുള്ള പ്രദേശങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധയും ആവശ്യമാണ്. പക്ഷേ ഇതിന്റെ അടിസ്ഥാനത്തില്‍ തെക്ക് വടക്ക് വേര്‍തിരിവ് സൃഷ്ടിക്കുന്നത് തെറ്റായ ആഖ്യാനമാണ്. ഇത്തരം ആഖ്യാനങ്ങളേയും വ്യാഖ്യാനങ്ങളേയും തുറന്നുകാട്ടേണ്ടതുണ്ട്. ഇതിന് ശരിയായ ദിശാബോധം വേണം. മുഴുവന്‍ ഭാരതത്തിനും ഈ കാഴ്ചപ്പാട് നല്‍കേണ്ടതുണ്ട്. മുഴുവന്‍ സര്‍വകലാശാലകളിലും ഈ ദിശാബോധം എത്തിക്കേണ്ടതുണ്ട്.

അന്ന് ബാഹ്യശക്തികള്‍ ഇന്ന് ആഭ്യന്തര ശത്രുക്കള്‍
ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാന്‍ നോക്കുന്ന ആഭ്യന്തര ശത്രുക്കള്‍ക്കെതിരെയുള്ള അതിശക്തമായ പ്രതികരണമായിരുന്നു ബ്രിഡ്ജിംഗ് സൗത്ത് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ നടത്തിയ പ്രസംഗം.

ബ്രിട്ടീഷ് ഭരണം പല നിലകളില്‍ വിഭജിച്ച ഭാരതത്തെ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിനെപ്പോലുള്ളവര്‍ ഏറെ വിയര്‍പ്പൊഴുക്കിയാണ് ഒരു പതാകയ്ക്ക് കീഴിലാക്കിയത്. മുന്‍പ് ബാഹ്യശത്രുക്കളാണ് നമ്മെ ഭിന്നിപ്പിച്ചതെങ്കില്‍ ഇന്ന് ആഭ്യന്തര ശത്രുക്കളാണ് അതിന് ശ്രമിക്കുന്നത്. എന്നാല്‍ ഇസ്ലാമിക ഭീകരവാദത്തിലൂടെ ഭാരതത്തെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കാമെന്നും, ഭാരതത്തിന്റെ തെക്കെയറ്റത്തെ മുറിച്ചുമാറ്റാമെന്നും പ്രഖ്യാപിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലുള്ള കാലത്തോളം, ബിജെപി ഈ രാജ്യത്ത് നിലനില്‍ക്കുന്ന കാലത്തോളം ഭാരതത്തിന്റെ അഖണ്ഡത കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും.

ദക്ഷിണ ഭാരതം, ഉത്തരഭാരതം എന്ന വേര്‍തിരിവുണ്ടാക്കുന്നവരുടെ ലക്ഷ്യം ഭാരതത്തിന്റെ അഖണ്ഡത തകര്‍ക്കലാണ്. വിന്ധ്യനിപ്പുറത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വ്യാപിക്കുന്നത് പലരെയും അസ്വസ്ഥരാക്കുന്നു. കാലങ്ങളായി കുടുംബത്തെപ്പോലെ കൈവശം വച്ച് സംസ്ഥാനങ്ങളെ കൊള്ളയടിച്ച് ജീവിച്ചവര്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നു എന്നുവന്നപ്പോഴാണ് ദക്ഷിണഭാരതത്തിലെ ജനങ്ങളില്‍ വിഭജനത്തിന്റെ വിത്തുവിതയ്ക്കുന്നത്. ഇതിന് കുടപിടിക്കുന്നത് പാന്‍ ഇന്ത്യ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്സും അതിന്റെ സഖ്യകക്ഷികളായ സിപിഎമ്മും ഡിഎംകെയും മറ്റുമാണ്. അധികാര സ്വാര്‍ത്ഥതകൊണ്ട് ഇനിയും രാഷ്ട്രത്തിന്റെ ഐക്യം തകര്‍ക്കരുതെന്നാണ് കോണ്‍ഗ്രസ്സിനോട് പറയാനുള്ളത്.

സംഭവിച്ചുകൊണ്ടിരിക്കുന്നത് പുതിയ നവോത്ഥാനം
ഭാരതീയ സംസ്‌കാരം സവിശേഷമാണെന്നു മാത്രമല്ല, അത് സാര്‍വദേശീയവുമാണെന്ന് പറഞ്ഞ ജെന്‍യു വൈസ്ചാന്‍സലര്‍ ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് അബ്രഹാമിക് മതങ്ങളെപ്പോലെ മനുഷ്യനും പ്രപഞ്ചവും തമ്മിലെ വൈരുദ്ധ്യം നമുക്ക് അന്യമാണെന്ന് തന്റെ പ്രഭാഷണത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി.

ഭാരതം അതിന്റെ വൈവിധ്യംകൊണ്ടു മാത്രമല്ല ലോകത്ത് അറിയപ്പെടുന്നത്, ഐക്യത്തിലൂടെയുമാണ്. ഇവിടെ പുലരുന്ന ഹൈന്ദവമായ ജീവിതരീതി പ്രവാചക മതങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ഒരു ഗ്രന്ഥം, ഒരു മതം, ഒരു ദൈവം എന്നത് നമുക്ക് ആവശ്യമില്ലായിരുന്നു. ബഹുസ്വരത നമ്മുടെ കരുത്തായിരുന്നു. ഏകരൂപത നമുക്ക് വേണ്ടായിരുന്നു. ദൈവങ്ങളെപ്പോലും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടായിരുന്നു. അതുകൊണ്ടാണ് മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ടായത്. ഒരു അജ്ഞേയവാദിക്കും ഹിന്ദുവാകാന്‍ കഴിയും. ഈശ്വരനെ അംഗീകരിക്കാത്ത സാംഖ്യദര്‍ശനവും നമുക്ക് സ്വന്തമായിരുന്നു. അബ്രഹാമിക് മതങ്ങളില്‍ ഇങ്ങനെ കാണാനാവില്ല.

2014 നുശേഷം രാജ്യത്ത് ഒരു സാംസ്‌കാരിക നവോത്ഥാനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ സംസ്‌കാരവും നാഗരികതയും ഒന്നാണ്. മറ്റ് നാഗരികതകള്‍ക്കില്ലാത്ത ഗുണങ്ങള്‍ ഹൈന്ദവ നാഗരികതയ്ക്കുണ്ട്. നമ്മുടേത് സവിശേഷമായ സംസ്‌കാരം മാത്രമല്ല, അത് സാര്‍വജനീനവുമാണ്. വ്യത്യസ്തതകളുമായി സഹവസിക്കാനുള്ള കഴിവ് ഭാരതീയ സംസ്‌കാരം തെളിയിച്ചിട്ടുണ്ട്. വിവിധ മതസമ്പ്രദായങ്ങള്‍ ഇവിടെ സമാധാനത്തോടെ കഴിഞ്ഞു. അബ്രഹാമിക് മതങ്ങളിലേതുപോലെ മനുഷ്യനും പ്രപഞ്ചവും തമ്മിലെ വൈരുദ്ധ്യം നമുക്ക് അന്യമാണ്.

ധര്‍മം എന്നത് ഇതര ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനാവില്ല. ധര്‍മം മതമല്ല. ക്രിസ്തു മതത്തിനും ഇസ്ലാമിനും ധര്‍മസങ്കല്‍പ്പമില്ല. ഇവരുടെ മതവിശ്വാസവും വ്യത്യസ്തമാണ്. ആധ്യാത്മികവിദ്യയെന്നും വിളിക്കപ്പെടുന്ന ധര്‍മം അറിവിന്റെയും, അത് സാക്ഷാത്കരിക്കാനുള്ള മാര്‍ഗത്തിന്റെയും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പദ്ധതിയാണ്. ബോധത്തെക്കുറിച്ചുള്ള അന്വേഷണം ആദ്യം ആരംഭിച്ചത് ഭാരതത്തിലാണ്.

തെക്കിനെയും വടക്കിനെയും ബന്ധിപ്പിക്കുന്ന പ്രതീകം ശിവനാണെന്നത് നാം വിസ്മരിക്കാന്‍ പാടില്ല. ദക്ഷിണഭാരതത്തിലെ മഹത്തായ ചോള സാമ്രാജ്യത്തിന്റെ കുലദൈവമായിരുന്നു ശിവന്‍. ഭാരതീയ സംസ്‌കാരത്തിന്റെ ദാര്‍ശനികവും സവിശേഷവുമായ ആവിഷ്‌കാരത്തിന്റെ പ്രതിരൂപമാണ് നടരാജ നൃത്തം. നടരാജനൃത്തത്തിന് പ്രാപഞ്ചികമായ പ്രാധാന്യമുണ്ട്. സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. ഈ നടരാജ സങ്കല്‍പ്പത്തെ വിശദീകരിച്ചത് ദക്ഷിണ ഭാരതീയനായ ആനന്ദകുമാര സ്വാമിയാണ്. ശിവന്‍ പ്രതിഷ്ഠയായ ബ്രഹദീശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്ന തമിഴ്‌നാടിനോളം ഹൈന്ദവമായ മറ്റ് സംസ്ഥാനങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. നിങ്ങള്‍ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കൂ, അവയുടെ ഓരോ കോണിലും ഹിന്ദുത്വം സ്പന്ദിക്കുന്നതു കാണാം.

ഭാരതത്തിന്റെ ഐക്യം അവിച്ഛിന്നമാണ്. ആര്‍ക്കും അത് തകര്‍ക്കാനാവില്ല. പാശ്ചാത്യര്‍ക്ക് പരിചയമുള്ള കൃത്രിമമായ ഐക്യത്തില്‍നിന്ന് വ്യത്യസ്തമാണിത്. ഈ ഐക്യത്തിന് നമ്മുടെ ധാര്‍മിക ജീവിതരീതിയുമായി ബന്ധമുണ്ട്. വൈവിധ്യത്തെ നമ്മള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ഐക്യത്തോടെ ജീവിക്കുന്നു. ഭൂമിയില്‍ മാത്രമല്ല നമുക്ക് ഈ ഐക്യമുള്ളത്, പ്രപഞ്ചമാകെ അതുണ്ട്. ഭൗതികമായ സാഹചര്യങ്ങള്‍ വച്ചുകൊണ്ട് നമ്മളെ വിഘടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഇത് മനസ്സിലാക്കണം. പ്രാചീന തമിഴ് കൃതിയായ പുറനാനൂറില്‍ പൗരാണികതയും സമകാലീനതയും സംഗമിക്കുന്നതു കാണാം. തമിഴ്‌നാടിനും അതിനപ്പുറവുമുള്ള അക്കാലത്തെ നാഗരിക ജീവിതം ഈ കൃതിയില്‍ പ്രതിപാദിക്കുന്നുണ്ട്. ഓരോ നഗരവും നിങ്ങളുടെ നഗരമാണ്. ഓരോരുത്തരും നിങ്ങളുടെ ബന്ധുവാണ് എന്നാണതില്‍ പറയുന്നത്. നമ്മള്‍ വ്യത്യസ്തരാണ്, പക്ഷേ നമ്മള്‍ ഒന്നല്ല എന്നു പറയാനാവില്ലെന്ന് തിരുവള്ളുവര്‍ ഉദ്‌ബോധിപ്പിക്കുന്നു.

സ്വാതന്ത്ര്യലബ്ധിക്കുശേഷം ഭരണസംവിധാനം ഭാരതത്തിലെ സ്വതന്ത്ര ചിന്തകരെയെല്ലാം ഒറ്റപ്പെടുത്തിയെന്നാണ് ഞാന്‍ കരുതുന്നത്. ഇത് ഒരു ഗൂഢാലോചനയായിരുന്നു. ഹൈന്ദവ മതങ്ങളെക്കുറിച്ചും ജാതിരഹിത സമൂഹത്തെക്കുറിച്ചും ചിന്തിക്കുന്നവര്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടു. ബി.ആര്‍.അംബേദ്കര്‍, വിനായക ദാമോദര്‍ സവര്‍ക്കര്‍, മഹാഋഷി അരവിന്ദന്‍ എന്നിവര്‍ ഇവരില്‍പ്പെടുന്നു. ജാതിരഹിത സമൂഹത്തെക്കുറിച്ച് ചിന്തിച്ച ആദ്യ ദേശീയവാദിയാണ് സവര്‍ക്കര്‍. അംബേദ്കറിന് മുന്‍പ് പതിതപാവന ക്ഷേത്രം നിര്‍മിച്ച് അധഃസ്ഥിതര്‍ക്ക് പ്രവേശനം നല്‍കിയയാളുമാണ്.
ശൈവസങ്കല്‍പ്പം തമിഴ്‌നാട്ടിലും ദക്ഷിണ ഭാരതത്തിലും മാത്രമുള്ളതല്ല. അത് ഭാരതമെമ്പാടുമുണ്ട്. അതിനപ്പുറവും സ്വാധീനമുണ്ട്. ഐക്യത്തിന്റെ ഈ ധാരയെ മുറിച്ചുകളഞ്ഞത് ബ്രിട്ടീഷ്-കൊളോണിയല്‍ ഗൂഢാലോചനയാണ്. ദ്രാവിഡ ഭാഷകളെക്കുറിച്ച് പഠിച്ച ബിഷപ്പ് കാഡ്വല്‍ തമിഴ്‌നാടിന് വ്യത്യസ്ത സംസ്‌കാരമാണുള്ളതെന്ന് പ്രചരിപ്പിച്ചു. ഇതില്‍ നിന്നാണ് വിഘടനവാദത്തില്‍ അധിഷ്ഠിതമായ ദ്രാവിഡ രാഷ്ട്രീയത്തിന്റെ തുടക്കം. പേരുകൊണ്ട് പൂര്‍ണമായും ഹിന്ദുവായ ഇ.വി. രാമസ്വാമിയാണ് ഇതിന് തുടക്കംകുറിച്ചതെന്ന വിരോധാഭാസവുമുണ്ട്. കൊളോണിയല്‍ യജമാനന്മാര്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക ഉദ്ദേശ്യമുണ്ടായിരുന്നു. കാമരാജ് ഒഴികെയുള്ള ദ്രാവിഡരാഷ്ട്രീയത്തിന്റെ വക്താക്കളാരും തമിഴ് പാരമ്പര്യമുള്ളവരായിരുന്നില്ല. ഇ.വി. രാമസ്വാമി തന്നെ തെലുങ്കനായിരുന്നു. കരുണാനിധിയും തെലുങ്കില്‍നിന്ന് വന്നയാളാണ്. ജയലളിതയുടെ വേരുകള്‍ കര്‍ണാടകയിലാണ്. എംജിആര്‍ കേരളീയനും. ശിവരാജി റാവു ഗെയ്ക്‌വാദ് എന്ന രജനികാന്ത് മറാഠിയാണ്.

ഭാരതത്തിന്റേത് ആദ്യ ഫെമിനിസ്റ്റ് നാഗരികതയാണ്. ദ്രൗപദിയാണ് അതിന്റെ നായിക. എന്താണ് സ്ത്രീത്വമെന്ന് പാശ്ചാത്യ ഫെമിനിസത്തിന്റെ വക്താവായ സിമോണ്‍ ദ ബുവ്വ നമ്മെ പഠിപ്പിക്കേണ്ടതില്ല. ഭിന്നലിംഗക്കാരുടെ പ്രാതിനിധ്യത്തിന്റെ പ്രശ്‌നം വരുമ്പോഴും ഇവിടെ ഒരു ശിഖണ്ഡിയുണ്ട്. വിയോജിക്കുക എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗം തന്നെയാണ്. ബുദ്ധന്‍ മുതല്‍ അംബേദ്കര്‍ വരെയുള്ളവരെ നമ്മള്‍ ആരാധിക്കുകയാണ്.

ഐക്യത്തോടെ കഴിയുന്ന ജനങ്ങളെ അവരുടെ നേതാക്കളെന്നു പറയുന്നവര്‍ ഭിന്നിപ്പിക്കുന്നതാണ് തമിഴ് രാഷ്ട്രീയത്തില്‍ കാണുന്നത്. ഈ പശ്ചാത്തലത്തില്‍ ബ്രിഡ്ജിംഗ് സൗത്ത് എന്ന ആശയം മുന്നോട്ടുവച്ച് ഭാരതത്തിന്റെ വിശാലമായ ഐക്യത്തെക്കുറിച്ച് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചതിന് കേസരി വാരികയെ ഞാന്‍ അഭിനന്ദിക്കുകയാണ്.

വിഘടനവാദത്തിന്റെ മൂന്നു ശക്തികള്‍
വംശീയമായിപ്പോലും ഭാരതീയര്‍ ഒന്നാണെന്നു സ്ഥാപിച്ച ബി.ആര്‍.അംബേദ്കര്‍ ബ്രിട്ടീഷുകാരുടെ വംശീയ വിഭജന സിദ്ധാന്തത്തെ സമ്പൂര്‍ണമായി നിരോധിക്കുകയാണുണ്ടായതെന്നു പറഞ്ഞ പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഓര്‍ഗനൈസര്‍ വാരികയുടെ ചീഫ് എഡിറ്ററുമായ പ്രഫുല്‍ കേത്കര്‍ ദക്ഷിണ ഭാരതം വ്യത്യസ്തമാണെന്ന വാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് തെക്ക്-വടക്ക് വിഭജനത്തെ മൂന്നു തരത്തിലാണ് ഞാന്‍ കാണുന്നത്. ഒന്നാമത്തേത് നരവംശപരവും വംശീയമായ വിഭജനമാണ്. ഇത് ബ്രിട്ടീഷുകാര്‍ തുടങ്ങിവച്ചു. ഭാരത ജനതയെ വംശീയമായി കാണുകയെന്നത് നമ്മുടെ രീതിയല്ല. ഈ സിദ്ധാന്തത്തെ ആദ്യം എതിര്‍ത്തത് ബാബാ സാഹേബ് അംബേദ്കറാണ്. ‘ആരായിരുന്നു ശൂദ്രര്‍’ എന്ന പുസ്തകത്തിന്റെ അഞ്ചാം അധ്യായത്തിലും എട്ടാം അധ്യായത്തിലും ഭാരതീയരുടെ വംശീയമായ ഐക്യത്തെക്കുറിച്ചാണ് പറയുന്നത്. ബ്രിട്ടീഷുകാരുടെ വംശീയ സിദ്ധാന്തത്തെ സമ്പൂര്‍ണമായി നിരാകരിക്കുകയാണ് അംബേദ്കര്‍. തങ്ങളുടെ സിദ്ധാന്തത്തെ ന്യായീകരിക്കാന്‍ വേണ്ടി ഭാരതത്തില്‍ വംശീയ വിടവുണ്ടെന്ന് പറയുകയാണ് ബ്രിട്ടീഷുകാര്‍ ചെയ്തത്. ഇതിനാല്‍ തെക്ക്-വടക്ക് വിഭജനത്തെക്കുറിച്ച് പറയുന്നവരും, ദ്രാവിഡവാദത്തെ വംശീയമായി സമീപിക്കുന്നവരും അംബേദ്കറുടെ അടിസ്ഥാന ആശയത്തെയാണ് എതിര്‍ക്കുന്നത്.

കൊളോണിയലിസം മുന്നോട്ടുവച്ച ഭാഷാവാദവും ഭാരതീയ രാഷ്ട്ര സങ്കല്‍പ്പത്തിന് എതിരാണ്. ഭാഷയുടെ അടിസ്ഥാനത്തിലുള്ള സംസ്ഥാനം എന്ന രീതി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗീകരിക്കുന്നതുവരെ ഭാരതത്തിന്റെ ചരിത്രത്തിന് അന്യമാണ്. ഒരു കാലത്തും ഭാഷയുടെ പേരില്‍ യാതൊരു ഏറ്റുമുട്ടലും ഇവിടെ ഉണ്ടായിട്ടില്ല. ഭാഷ സ്വത്വത്തിന്റെ അടയാളമായി നമ്മള്‍ ഒരിക്കലും കണ്ടിട്ടില്ല. ഇതും ഒരു യൂറോപ്യന്‍ കാഴ്ചപ്പാടാണ്.

മൂന്നാമത്തേത് രാഷ്ട്രീയവും സാമ്പത്തികവുമാണ്. വികസനത്തിന്റെ കാര്യത്തില്‍ തെക്കും വടക്കും വ്യത്യസ്തമാണ്. തെക്കന്‍ സംസ്ഥാനങ്ങളോട് ചിറ്റമ്മ നയം കാണിക്കുന്നു. ഇതുകൊണ്ട് തെക്ക് വ്യത്യസ്തമായിരിക്കണം എന്നൊക്കെയുള്ള വാദഗതികള്‍ക്ക് അടിസ്ഥാനമില്ല. രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ കാലത്താണ് ഹിന്ദുത്വത്തിനെതിരായ ഇത്തരം ആഖ്യാനങ്ങള്‍ വരാന്‍ തുടങ്ങിയത്. രാമന്‍ ദക്ഷിണേന്ത്യയുടെ ഭാഗമല്ലത്രേ. എന്നാല്‍ ദ്രാവീഡിയന്‍ പ്രസ്ഥാനത്തിന്റെ തുടക്കക്കാരന്റെ പേരുപോലും രാമസ്വാമി നായ്ക്കര്‍ എന്നാണ്. മറ്റൊരു പേര് എം.ജി. രാമചന്ദ്രന്‍. കരുണാനിധിയെന്ന പേരും ജയറാം ജയലളിത എന്ന പേരും രാമനുമായി ബന്ധപ്പെട്ടതാണ്. കാശിവിശ്വനാഥ ക്ഷേത്രത്തില്‍ ചെന്നാല്‍ നിങ്ങള്‍ക്ക് കാണാം, അവിടെയെത്തിയിട്ടുള്ള പരമഭക്തരായ ആളുകള്‍ കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും ആന്ധ്രയില്‍നിന്നും കര്‍ണാടകയില്‍നിന്നുമുള്ളവരാണ്. ഇതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കയ്യെടുത്ത് നടത്തിയ കാശി-തമിഴ് സംഗമം വന്‍ വിജയമായത്. ആര് ഭരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല നമ്മുടെ സാംസ്‌കാരിക ഐക്യത്തെ നിര്‍ണയിക്കുന്നത്. സംസ്ഥാന വിഭജനം നടന്നിട്ടുണ്ട്. പക്ഷേ അത് രാഷ്ട്ര വിഭജനമല്ല, ഏകീകൃത സംസ്ഥാനങ്ങള്‍ കൊണ്ടുവന്ന ബ്രിട്ടീഷുകാര്‍ രാഷ്ട്രത്തെ വിഭജിക്കുകയാണ് ചെയ്തത്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ പൈതൃകമാണ് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. ഇതിനൊക്കെ പിന്നില്‍ ഇവാഞ്ചലിക്കല്‍ ശക്തികളുടെ മതബോധവും ജിഹാദികളുടെ കായികശക്തിയും മാര്‍ക്‌സിസ്റ്റുകളുടെ ആശയങ്ങളും കമ്പോളശക്തികളുടെ പണവുമുണ്ട്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ദക്ഷിണ ഭാരത സംസ്ഥാനങ്ങളുടെ പലതരം ഭൂപടങ്ങള്‍ പ്രചരിപ്പിക്കുന്നതും ഇതിന്റെ ഭാഗമാണ്.

ഛിദ്ര ശക്തികളുടെ തിരക്കഥ
ഇപ്പോള്‍ നടക്കുന്നത് ആധുനിക പാലാഴിമഥനമാണെന്നും, അതില്‍നിന്ന് ഉയര്‍ന്നുവരുന്നതാണ് മേക്കിംഗ് ഇന്ത്യ-ബ്രേക്കിംഗ് ഇന്ത്യ ശക്തികളെന്നും അഭിപ്രായപ്പെട്ട സുപ്രീംകോടതി അഭിഭാഷക മോണിക്ക അറോറ, ബ്രേക്കിംഗ് ഇന്ത്യയ്ക്കു പിന്നിലെ തിരക്കഥയെ തുറന്നു കാട്ടണമെന്ന് പറയുകയുണ്ടായി.
കമ്യൂണിസ്റ്റ് ഭീകരത, ശബരിമല പ്രശ്‌നം എന്നിങ്ങനെ കേരളത്തില്‍ സംഭവിക്കുന്ന പലതിനോടും ഞാന്‍ പ്രതികരിച്ചിരുന്നു. ഇതുപോലെയാണ് ഒടുവില്‍ നടന്ന കട്ടിംഗ് സൗത്തിനോടും പ്രതികരിക്കേണ്ടി വരുന്നത്. ഭാരതീയര്‍ എന്ന നിലയ്ക്കാണ് ബ്രിഡ്ജിംഗ് സൗത്തില്‍ നമ്മള്‍ ആശയങ്ങള്‍ പങ്കുവയ്ക്കുന്നത്. ഇത് പാലാഴി മഥനം പോലെയാണ്. ഈ ആധുനിക പാലാഴിമഥനത്തിലൂടെ പൊന്തിവരുന്നത് രണ്ട് ശക്തികളാണ്. മേക്ക് ഇന്ത്യ ശക്തികളും ബ്രേക്ക് ഇന്ത്യ ശക്തികളും. ഇന്ത്യ ഭാരതമാണെന്ന് കരുതുന്നവരാണ് ആദ്യത്തേത്. ഇന്ത്യ പിറന്നത് 1947 ല്‍ ആണെന്ന് കരുതുന്നവര്‍. എന്നാല്‍ ഭാരതം ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള നാഗരികതയാണ്.

നമ്മുടെ ഭരണഘടനയ്ക്ക് അഞ്ച് അടിസ്ഥാന തത്വങ്ങളുള്ളതുപോലെ ഭാരതത്തിനുമുണ്ട് അഞ്ച് അടിസ്ഥാന തത്വങ്ങള്‍. ഭാരതത്തിന്റെ അഞ്ച് തത്വങ്ങളാണ് നമ്മളെ ഭാരതീയരാക്കുന്നത്. ഈശാവാസ്യമിദം സര്‍വം, എകംസദ് വിപ്രാഃ ബഹുധാവദന്തി, അഹം ബ്രഹ്‌മാസ്മി, സര്‍വേ ഭവന്തു സുഖിനഃ, വസുധൈവ കുടുംബകം എന്നിവയാണിത്. ഇവയില്‍ നിന്നാണ് നമ്മള്‍ പ്രചോദം നേടുന്നത്. മേക്ക് ഇന്ത്യ ശക്തികള്‍ ഭാരതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു. ബ്രേക്കിംഗ് ഇന്ത്യ ശക്തികള്‍ ഈ പക്ഷത്തല്ല. ഭരണഘടനയിലെ ‘ഇന്ത്യ ദാറ്റ് ഈസ് ഭാരത്’ എന്നു പറയുന്നതിനെയല്ല, ഇതിനെ തുടര്‍ന്നുവരുന്ന ‘ഇന്ത്യ ഈസ് എ യൂണിയന്‍ ഓഫ് സ്റ്റേറ്റ്‌സ്’ എന്നതിലാണ് ബ്രേക്കിംഗ് ശക്തികള്‍ വിശ്വസിക്കുന്നത്. ഭാരതം എന്നതിന് ഒരൊറ്റ അസ്തിത്വമാണുള്ളത്. എന്നാല്‍ ഏത് സംസ്ഥാനങ്ങള്‍ക്കും വിട്ടുപോകാവുന്നതാണ് എന്ന നിലയ്ക്കാണ് യൂണിയന്‍ ഓഫ് സ്റ്റേറ്റ്‌സിനെ ബ്രേക്കിംഗ് ഇന്ത്യ ശക്തികള്‍ കാണുന്നത്. സനാതനധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന് പറയുന്നവരാണിവര്‍. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ ഉത്തരഭാരത സംസ്ഥാനങ്ങളെ ‘ഗോമൂത്ര സംസ്ഥാനങ്ങള്‍’ എന്നും ആക്ഷേപിക്കുന്നവര്‍. ഞങ്ങളും നിങ്ങളും എന്ന ചിന്തയാണ് എപ്പോഴും ഇവര്‍ക്കുള്ളത്. ദക്ഷിണഭാരതത്തില്‍ കഴിയുന്നവരുടെ മനസ്സില്‍ വിദ്വേഷം നിറയ്ക്കുകയാണ്. നിങ്ങള്‍ ഒരു പ്രത്യേക ജാതിയിലുള്ളവരാണ്, പ്രത്യേക മതത്തില്‍ വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് നിങ്ങള്‍ മറ്റുള്ളവരെ എതിര്‍ക്കണം എന്നു പഠിപ്പിക്കുകയാണ്.

ഭാരതത്തെ കഷണങ്ങളാക്കണമെന്ന് ചിന്തിക്കുന്നരാണിവര്‍. ഇത് ഇപ്പോള്‍ മാത്രമല്ല, 1947 ല്‍ ഭാരതത്തെ രണ്ടായി വിഭജിച്ചപ്പോള്‍ രണ്ടല്ല, പതിനാറ് ഭാഗങ്ങളാക്കണമെന്ന് വാദിച്ചവരാണിവര്‍. ഭാരതത്തില്‍ ആയിരം മുറിവുകളുണ്ടാക്കി ചോരയൊലിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍. ഇവരാണ് ജെഎന്‍യു സര്‍വകലാശാലയില്‍ ഭാരതത്തെ വെട്ടിനുറുക്കി കഷണങ്ങളാക്കണമെന്ന് മുദ്രാവാക്യം മുഴക്കിയത്. ഇവരെയാണ് മോദി സര്‍ക്കാര്‍ ജയിലിലടച്ചത്. ഈ മുദ്രാവാക്യങ്ങളൊന്നും ശൂന്യതയില്‍നിന്നും ഉണ്ടാവുന്നതല്ല. ഇതിനു പിന്നില്‍ വ്യക്തമായ തിരക്കഥകളുണ്ട്. അതിന്റെ ട്രെയ്‌ലറാണ് നാം കാണുന്നത്. സിപിഐ എംഎല്‍ മാവോയിസ്റ്റ് എന്ന സംഘടനയുടെ വെബ്‌സൈറ്റ് പരിശോധിച്ചാല്‍ നിങ്ങള്‍ക്കത് മനസ്സിലാവും. നമ്മള്‍ വനങ്ങളില്‍ കഴിഞ്ഞാല്‍ പോരാ, നഗങ്ങളിലേക്കും സര്‍വകലാശാലകളിലേക്കും പോകണം. സ്ത്രീകളിലേക്കും യുവാക്കളിലേക്കും പിന്നാക്കക്കാരിലേക്കും ന്യൂനപക്ഷങ്ങളിലേക്കും എത്തണം. എഞ്ചിനീയര്‍മാരെയും ഡോക്ടര്‍മാരെയുമൊക്കെ സംഘടിപ്പിക്കണം. എല്ലാവരെയും ഭാരതത്തിനെതിരായി അണിനിരത്തണം എന്നൊക്കെ ഇതില്‍ വായിക്കാനാവും. ഇതിന് തിരക്കഥ മാത്രമല്ല, അഭിനേതാക്കളും, നിര്‍മാതാക്കളുമൊക്കെയുണ്ട്.

അടുത്തത്:
അഖണ്ഡഭാരതത്തിന്റെ ആഗോളപ്രസക്തി

 

Tags: ബ്രിഡ്ജിംഗ് സൗത്തില്‍ വിശാല ഐക്യം
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies