Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഖിലാഫത്തും ദേശീയതയും നേര്‍ക്കുനേര്‍

സംഭാഷണം: വീര സാവര്‍ക്കര്‍/മൗലാനാ ഷൗക്കത്ത് അലി: വിവര്‍ത്തനം രാഹുല്‍ ബാലചന്ദ്രന്‍

Print Edition: 1 December 2023

സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഇരുപത്തേഴുകൊല്ലം ജയിലില്‍ കിടന്ന രണ്ടേ രണ്ട് വിപ്ലവകാരികളെ മാത്രമേ ആധുനിക ലോകം പ്രസവിച്ചിട്ടുള്ളൂ. ദക്ഷിണാഫ്രിക്കയുടെ നെല്‍സണ്‍ മണ്ടേലയും, ഭാരതത്തിന്റെ വിനായക ദാമോദര്‍ സാവര്‍ക്കറും. പതിനൊന്നു കൊല്ലം സാവര്‍ക്കര്‍ ആന്തമാനിലെ സെല്ലുലാര്‍ ജയിലില്‍ ആയിരുന്നു. ബാക്കി പതിനാറു വര്‍ഷക്കാലം മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ജയിലിലും, വീട്ടുതടങ്കലിലുമായിരുന്നു. 1924 മധ്യത്തോടെ രത്‌നഗിരിയില്‍ പ്ലേഗുബാധിച്ചപ്പോള്‍, മൂന്നു മാസത്തേക്ക് നാസിക്കിലേക്കു മാറി താമസിക്കുവാന്‍ സാവര്‍ക്കര്‍ക്ക്, ബ്രിട്ടീഷ് അധികൃതര്‍ അനുമതി നല്‍കി.

രത്‌നഗിരിയില്‍ നിന്ന് നാസിക്കിലേക്കും, തിരിച്ചുമുള്ള യാത്രയില്‍, സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള നിരവധി പ്രമുഖ വ്യക്തികള്‍ സാവര്‍ക്കറെ വന്നു കാണുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. അതിലൊരാളായിരുന്നു ഖിലാഫത്ത് നേതാവും, ഗാന്ധിജിയുടെ അടുത്ത അനുയായിയുമായ മൗലാന ഷൗക്കത്ത് അലി (പിന്നീടദ്ദേഹം, ജിന്നയുടെ അടുത്ത അനുയായിയും, പാകിസ്ഥാന്‍ എന്ന ആശയത്തിന്റെ വക്താവുമായി മാറി).

സാവര്‍ക്കര്‍ ബോംബെയിലായിരുന്നപ്പോള്‍, ഷൗക്കത്ത് അലി അദ്ദേഹത്തെ സന്ദര്‍ശിച്ചു. 1925 ഫെബ്രുവരി 25-ലെ ‘ലോകമാന്യ’യുടെയും ‘മറാത്ത’യുടെയും പ്രത്യേക ലക്കങ്ങളില്‍ ഈ കൂടിക്കാഴ്ച വിശദമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇരുവരും ചേര്‍ന്നു നടത്തിയ ചര്‍ച്ച അക്കാലത്തെ രാജ്യത്തിന്റെയും, മതനേതൃത്വത്തിന്റെയും ആകര്‍ഷകമായ ഒരു ചിത്രം വരച്ചുകാട്ടുന്നു. അതിനാല്‍, ആ ചര്‍ച്ച, അത് സംഭവിച്ചതുപോലെ തന്നെ ഇവിടെ പുനര്‍നിര്‍മ്മിച്ചിരിക്കുന്നു.

ഷൗക്കത്ത് അലി: ഞാന്‍ നിങ്ങള്‍ക്ക് മുന്‍പ് അയച്ച സന്ദേശം ലഭിച്ചു എന്നു പ്രതീക്ഷിക്കുന്നു?

സാവര്‍ക്കര്‍: അതെ, തീര്‍ച്ചയായും, നിങ്ങള്‍ അയച്ച സന്ദേശം എനിക്കു ലഭിച്ചു. ഹിന്ദു-മുസ്‌ലിം ഐക്യത്തിന് തടസ്സമായി നിങ്ങള്‍ കാണുന്നത്, ഹിന്ദുക്കള്‍ക്കിടയില്‍ ഐക്യമുണ്ടാക്കിയെടുക്കുവാനുള്ള ശ്രമത്തെയാണ്. നിങ്ങള്‍ തര്‍ക്ക വിഷയമായി കരുതുന്ന ഈ വിഷയം (ഹിന്ദുഐക്യം) തല്‍ക്കാലം ഞാന്‍ മാറ്റി വച്ചിരിക്കുകയാണ്.

ഷൗക്കത്ത് അലി: ഓ, അതൊരു അത്ഭുതകരമായ വാര്‍ത്തയാണ്! ഹിന്ദു-മുസ്‌ലിം ഐക്യം കൈവരിക്കാന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നു. അതിന്റെ പശ്ചാത്തലത്തില്‍, ഹിന്ദുക്കള്‍ക്കിടയില്‍ ഐക്യം ഉണ്ടാക്കിയെടുക്കുവാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍, അനാവശ്യമായി അന്തരീക്ഷം കലുഷിതമാക്കുന്നു. എന്നെ പോലെയുള്ള നേതാക്കളോട് മുസ്‌ലിം സമൂഹം ചോദിക്കുന്നത്, ഹിന്ദുക്കള്‍ ഒന്നിക്കാന്‍ പോകുകയാണെങ്കില്‍, എന്തുകൊണ്ട് മുസ്‌ലിങ്ങള്‍ക്കും ഒന്നിച്ചുകൂടാ എന്നാണ്. അതുകൊണ്ട്, സ്വരാജിനും, നമ്മുടെ നിസ്സഹായയായ രാഷ്ട്രത്തിനും വേണ്ടി, എല്ലാ ഹിന്ദുക്കളും, സ്വയം ഇന്ത്യക്കാരായി മാത്രം കണക്കാക്കുകയും, ഈ മത വ്യത്യാസങ്ങള്‍ മറക്കുകയും ചെയ്യുന്നതാണ് നല്ലത്. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഇത്രയധികം കഷ്ടപ്പാടുകള്‍ സഹിച്ച നിങ്ങളെപ്പോലെയുള്ള ഒരു ദേശസ്‌നേഹി, ഈ വര്‍ഗീയ പ്രശ്‌നങ്ങളില്‍ അനാവശ്യമായി കുടുങ്ങിപ്പോകുന്നത് എന്നെ എപ്പോഴും വേദനിപ്പിക്കുന്നു. ഇപ്പോള്‍, നിങ്ങള്‍ ഹിന്ദു ഐക്യ പരിശ്രമങ്ങള്‍ മാറ്റിവച്ചിരിക്കുകയാണ് എന്ന് പറയുമ്പോള്‍, അത് എനിക്ക് വലിയ ആശ്വാസമാണ് തരുന്നത്.

സാവര്‍ക്കര്‍: താങ്കള്‍ പറയുന്നത് തികച്ചും സത്യമാണ് മൗലാനാ സാഹബ്. താങ്കളില്‍ നിന്നുള്ള ഒരു ഉറപ്പിന്റെ അടിസ്ഥാനത്തില്‍, ഹിന്ദു ഐക്യത്തിനുവേണ്ടിയുള്ള സംഘടനാ പ്രവര്‍ത്തനം ഉപേക്ഷിക്കുവാനുള്ള പ്രഖ്യാപനം ഞാന്‍ പരസ്യമാക്കാം.
ഷൗക്കത്ത് അലി: എന്താണത്?

സാവര്‍ക്കര്‍: ഖിലാഫത്ത് പ്രസ്ഥാനവും, ഓള്‍-ഉലമ (All Al Ulema Movement) പ്രസ്ഥാനവും, ഉപേക്ഷിക്കുവാന്‍ എപ്പോള്‍ നിങ്ങള്‍ പദ്ധതിയിടുന്നു എന്ന് നിങ്ങളില്‍ നിന്ന് അറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു? അതറിഞ്ഞാല്‍ ഉടനെ ഞാനും എന്റെ പ്രസ്ഥാനം ഉപേക്ഷിക്കും.
ഷൗക്കത്ത് അലി: (കോപത്തോടെ): അതെങ്ങനെ സാധ്യമാകും. പ്രായോഗികത പുലര്‍ത്തുക, ശാന്തമായി ചിന്തിക്കുക, ഒരു വിദേശ ശക്തി നമ്മെ കീഴടക്കി, രണ്ട് സമുദായങ്ങളെയും നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍, ഐക്യപ്പെടുന്നതിനു പകരം, സാമുദായിക പ്രസ്ഥാനങ്ങള്‍ സംഘടിപ്പിച്ചാല്‍, ബാഹ്യമായ വെല്ലുവിളികളെ എങ്ങനെ നേരിടാനാകും? ചരിത്രത്തിലുടനീളം, നിങ്ങള്‍ ഹിന്ദുക്കള്‍, മുസ്‌ലിം ശക്തികളാല്‍ എല്ലായ്‌പ്പോഴും തോല്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ദയവായി ഓര്‍ക്കുക. അതുകൊണ്ട്, തെ റ്റായ തുല്യതകള്‍ സൃഷ്ടിക്കാതിരിക്കുക. മുസ്‌ലിങ്ങളുമായി കൈകോര്‍ക്കുക എന്നത് മാത്രമാണ്, സ്വാതന്ത്ര്യം വേ ണമെങ്കില്‍, ഹിന്ദുക്കള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരേ ഒരു മാര്‍ഗ്ഗം.

സാവര്‍ക്കര്‍: ഈ സംഭാഷണം എവിടെയും എത്തുകയില്ല. എനിക്ക് രാഷ്ട്രീയം പറയുവാന്‍ അനുവാദമില്ല. (വീട്ടു തടങ്കല്‍ കാലത്ത് സാവര്‍ക്കര്‍ക്ക് രാഷ്ട്രീയത്തില്‍ ഇടപെടുവാനുള്ള അനുമതി ഉണ്ടായിരുന്നില്ല) അതുകൊണ്ട്, ഞാന്‍ രാഷ്ട്രീയ ചര്‍ച്ചകളിലേക്കു കടക്കില്ല. നിങ്ങളും നിങ്ങളെ പോലുള്ള ആളുകളും പൊതുജീവിതം ആരംഭിക്കുന്നതിന് മുന്‍പു തന്നെ, ഞാനും എന്റെ സുഹൃത്തുക്കളും വിപ്ലവങ്ങളിലും, രാഷ്ട്രീയ ജീവിതത്തിലും ആഴത്തില്‍ ആഴ്ന്നിറങ്ങിയവരായിരുന്നു. അതുകൊണ്ട്, നിങ്ങള്‍ ഞങ്ങളോട് രാഷ്ട്രീയപാഠങ്ങള്‍ പറയുന്നത് അനാവശ്യമാണ്. രണ്ടാമത്തേത്, ചരിത്രത്തെ സംബന്ധിച്ചാണ്. അറേബ്യക്ക് ആയിരം വര്‍ഷത്തെ ചരിത്രമുണ്ടായിരുന്നിരിക്കാം, പക്ഷെ ഹിന്ദുസ്ഥാന്റെ ചരിത്രം എന്താണെന്നു നിങ്ങള്‍ അറിഞ്ഞിരിക്കണം. ഓരോ തവണ ഞങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോഴും, പലിശ സഹിതം തിരിച്ചുകൊടുത്തിട്ടുണ്ട്. അട്ടോക്ക് മുതല്‍ രാമേശ്വരം വരെ, മുഗളന്‍ മാരില്‍ നിന്നും പിടിച്ചെടുത്ത് ആധിപത്യം ഉറപ്പിച്ചത് മറാഠകള്‍ ആയിരുന്നു. അതുകൊണ്ട്, ഈ തര്‍ക്കങ്ങളിലേക്കെല്ലാം കടക്കാതിരിക്കുന്നതാണു നല്ലത്. ഖിലാഫത്ത്, ഉലമാ പ്രസ്ഥാനങ്ങള്‍ ഉപേക്ഷിക്കുവാന്‍ നിങ്ങള്‍ എപ്പോഴാണ് തയ്യാറാകുന്നത് എന്ന എന്റെ ചോദ്യത്തിന് ഉത്തരം നല്‍കുക.

ഷൗക്കത്ത് അലി: നോക്കൂ, ഞങ്ങള്‍ ഒരിക്കലും ഖിലാഫത്ത് രഹസ്യമായി നടത്തിയിട്ടില്ല. അതിനെ നയിക്കുന്നത് ഒരു ഹിന്ദുവാണ് (മഹാത്മാഗാന്ധി ആയിരുന്നു ഖിലാഫത്തു കമ്മിറ്റിയുടെ ചെയര്‍മാന്‍) എന്നതിനാല്‍ ഹിന്ദുക്കള്‍ക്ക് അതില്‍ ഭയപ്പെടേണ്ടതില്ല.
സാവര്‍ക്കര്‍: അതുശരിയാണ്. ഖിലാഫത്ത് ഒരു ഹിന്ദു നയിക്കുന്നതിനാല്‍ അത് അപകടകരമല്ലായെങ്കില്‍, ഹിന്ദുക്കള്‍ നയിക്കുന്ന ഹിന്ദു സംഘടനകള്‍ എങ്ങിനെ അപകടകരമാകും? താങ്കള്‍ പറയുന്നത്, ഒരു ഹിന്ദുനേതൃത്വം ഉള്ളതുകൊണ്ടുമാത്രം ഹിന്ദുക്കള്‍ ഖിലാഫത്തിനെ വിശ്വസിക്കണമെന്നാണ്. മറുവശത്തുള്ള പ്രസ്ഥാനം വിശ്വസിക്കാന്‍ കൊള്ളാത്തത്, അതിനെ നയിക്കുവാന്‍ ഒരു മുസ്‌ലിമിനെ കിട്ടാത്തതുകൊണ്ടാണെന്ന് നിങ്ങള്‍ പറയുന്നു. സാമുദായിക ഐക്യത്തിനും, രാജ്യത്തിനും വേണ്ടി, ആശങ്കകള്‍ അവഗണിച്ച് ആയിരക്കണക്കിനു ഹിന്ദുക്കള്‍ ഖിലാഫത്തിനു പിന്‍തുണ നല്‍കിയപ്പോള്‍, അതേപോലെ ഹിന്ദു ഐക്യത്തിനുവേണ്ടി, ഒരുപിടി മുസ്‌ലിങ്ങളെ പോലും നമുക്ക് കണ്ടെത്താനാകാത്തത് എന്തുകൊണ്ടാണെന്ന് ഞാന്‍ നിങ്ങളോടു ചോദിക്കുന്നു.

ഖിലാഫത്തുപോലെ മുസ്‌ലിങ്ങള്‍ക്കു പ്രിയപ്പെട്ട ഒരു ലക്ഷ്യത്തിനായി, തോളോടു തോള്‍ ചേര്‍ന്നു നിന്നതിന്, മുസ്‌ലിങ്ങള്‍, ഹിന്ദുക്കളോട് നന്ദിയുള്ളവരും, ഹിന്ദുഐക്യത്തിന് പിന്‍തുണ നല്‍കുകയുമാണ് വേണ്ടത്. ഖിലാഫത്തില്‍ രഹസ്യമായി ഒന്നുമില്ല എന്ന് താങ്കള്‍ അവകാശപ്പെടുന്നതുപോലെ, ഹിന്ദു ഐക്യ ശ്രമങ്ങളില്‍ എവിടെയാണ് രഹസ്യസ്വഭാവമുള്ളത്?
അഗാഖാന്റെയും ഹസന്‍ നിസാമിയുടെയും, ദൗത്യങ്ങളുടെ രഹസ്യ സ്വഭാവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനുപകരം നിങ്ങള്‍ എന്തിനാണ് ഹിന്ദുക്കളെ ഉപദേശിക്കുന്നത്? മലബാറിലും, കൊഹാട്ടിലും, ഗുല്‍ബര്‍ഗയിലും എന്തു സംഭവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കൂ.

ഷൗക്കത്ത് അലി: (തടസ്സപ്പെടുത്തുന്നു): കൊഹാട്ടില്‍ എന്താണ് സംഭവിച്ചത്? ഹിന്ദുക്കള്‍ക്കാര്‍ക്കും അവിടെ പരാതിയില്ല, ദയവായി ഗാന്ധിയോട് ചോദിക്കൂ (ഖിലാഫത്തിനെ തുടര്‍ന്ന്, മലബാറിലും, കൊഹോട്ടിലുമടക്കം ഭാരതത്തിന്റെ പലഭാഗത്തും ഹിന്ദുക്കള്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. കൊഹോട്ടില്‍ നിന്നും ഭൂരിപക്ഷം ഹിന്ദുക്കളും ഓടിപ്പോയിരുന്നു).

സാവര്‍ക്കര്‍: നമ്മള്‍ ഗാന്ധിയെ ഇതിലേക്കു കൊണ്ടുവരരുത്. അദ്ദേഹം നിരവധി പ്രസ്താവനകള്‍ നല്‍കിയിട്ടുണ്ട്, മിക്കതും സത്യത്തോട് അടുത്തുനില്‍ക്കുന്നതല്ല. മലബാര്‍ കലാപകാലത്ത്, ഒരു ഹിന്ദുവിനെ മാത്രമാണ് നിര്‍ബന്ധിച്ചു മതപരിവര്‍ത്തനം ചെയ്തത് എന്ന് അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ നമ്മെ തുറിച്ചുനോക്കുന്ന വസ്തുതകള്‍ മറിച്ചാണ് പറയുന്നത്. അതിനാല്‍, അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ഞാന്‍ കണക്കിലെടുക്കില്ല. രാജ്യത്തിനും, ഐക്യത്തിനും വേണ്ടി, നിങ്ങള്‍ ഖിലാഫത്തുപോലുള്ള വിഭജന പ്രസ്ഥാനങ്ങളും, നിര്‍ബന്ധിത മതപരിവര്‍ത്തനവും പൂര്‍ണമായും ഒഴിവാക്കുമോ? ദയവായി എനിക്കുത്തരം നല്‍കുക. അങ്ങിനെയെങ്കില്‍, ഹിന്ദുഐക്യത്തിനു വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും, അടുത്ത നിമിഷം തന്നെ അവസാനിപ്പിക്കുമെന്നും, എന്റെ എല്ലാ സഹപ്രവര്‍ത്തകരെയും അതുചെയ്യുവാന്‍ പ്രേരിപ്പിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.

ഷൗക്കത്ത് അലി: ഹിന്ദുക്കളോട് മതം പ്രസംഗിക്കുന്നത് ഞങ്ങളുടെ വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇന്നു രാവിലെ ഞാന്‍ ഒരു ചെറുപ്പക്കാരനെ കണ്ടുമുട്ടി. കഴിഞ്ഞ രാത്രിയില്‍ സര്‍വ്വശക്തനായ ദൈവം, സ്വപ്‌നത്തില്‍ അയാളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു, ഒരു മുസ്‌ലിമായി മതം മാറി, സ്വയം രക്ഷപ്പെടുവാന്‍ ഉപദേശിച്ചു. ഉടന്‍ തന്നെ ഞാന്‍ അദ്ദേഹത്തെ അടുത്തുള്ള മുസ്‌ലിം പള്ളിയിലേക്ക് കൊണ്ടുപോയി. ഇത് നിര്‍ബന്ധപൂര്‍വ്വമായ മതപരിവര്‍ത്തനമല്ല. ആളുകള്‍ സ്വയം പ്രബുദ്ധതയില്‍ നിന്ന് യഥാര്‍ത്ഥ വിശ്വാസം ഏറ്റെടുക്കുകയാണ്.

സാവര്‍ക്കര്‍: ശരി, ഞാന്‍ നിങ്ങളോട് ഒരു നിമിഷം യോജിക്കട്ടെ. നിങ്ങള്‍ പറഞ്ഞതുപോലെ, നാളെ ഒരു മുസ്‌ലിം യുവാവ് എന്റെ അടുത്ത് വന്ന്, ഹിന്ദു ആകുവാന്‍ ദൈവോപദേശം ലഭിച്ച സ്വപ്‌നം വിവരിച്ചാല്‍, എന്തുകൊണ്ട്, അയാളെ ശുദ്ധിയിലൂടെ ഹിന്ദുവായി പരിവര്‍ത്തനം ചെയ്തുകൂടാ? ഇതും നിര്‍ബന്ധപൂര്‍വ്വമല്ല, തികച്ചും സ്വമേധയാ ഉള്ളതാണ് (നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയരായി, ഹിന്ദുധര്‍മം വിട്ടുപോകേണ്ടിവന്ന അഹിന്ദുക്കളെ ഹിന്ദു മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യുവാന്‍ ലക്ഷ്യമിട്ടിട്ടുള്ള ഒരു പ്രസ്ഥാനമാണ് ശുദ്ധിപ്രസ്ഥാനം).

ഷൗക്കത്ത് അലി: (കോപത്തോടെ) ശരി, നിങ്ങള്‍ നിങ്ങളുടെ ശുദ്ധി തുടരുക. ഞങ്ങള്‍ ഞങ്ങളുടെ തബ്ലീഗും (പരിവര്‍ത്തനം) നടത്തും. ആര് ജയിക്കും എന്നു നോക്കാം. ഞങ്ങള്‍ ഒരു യൂണിറ്റാണ്; നിങ്ങളുടെ സമുദായത്തിലെ പോലെ ഞങ്ങള്‍ക്കിടയില്‍ ജാതികളുടെയും, തൊട്ടുകൂടായ്മയുടെയും, പ്രദേശിക/പ്രവിശ്യാ വ്യത്യാസങ്ങളുടെയും പ്രശ്‌നമില്ല.

സാവര്‍ക്കര്‍: പ്രവിശ്യാവ്യത്യാസങ്ങള്‍ ഇല്ലേ?
ദുറാനിയും, മുഗള്‍മുസ്‌ലിങ്ങളും, തെക്കന്‍, വടക്കന്‍ മുസ്‌ലിങ്ങളും, ഷെയ്ഖ്, സയ്യിദ് മുസ്‌ലിങ്ങളും തമ്മിലുള്ള വ്യത്യാസങ്ങള്‍ മുതലെടുത്താണ് മറാത്തകള്‍, മുഗള്‍ സാമ്രാജ്യത്തെ അട്ടിമറിച്ചത്. ശൈവ-വൈഷ്ണവ കലാപങ്ങളേക്കാള്‍ നൂറിരട്ടി അക്രമാസക്തവും, ശക്തവുമാണ് ഷിയ-സുന്നി കലാപങ്ങള്‍. അടുത്തിടെ കാബൂളില്‍, ഒരു അഹമ്മദിയ മുസ്‌ലിമിനെ സുന്നികള്‍ കല്ലെറിഞ്ഞ് കൊന്നു. മുസ്‌ലിങ്ങളിലെ മറ്റെല്ലാ വിഭാഗങ്ങളും കൊല്ലപ്പെടാനോ, നരകാഗ്നിയിലേക്കു പോകുവാന്‍ മാത്രം വിധിക്കപ്പെട്ടവരോ ആണെന്ന് ബഹാവികള്‍ കരുതുന്നു. തൊട്ടുകൂടായ്മയെക്കുറിച്ച് പറയുമ്പോള്‍, മറ്റ് മുസ്‌ലിങ്ങളുടെ വെള്ളം തൊടാനോ, സഹമതവിശ്വാസികളോടൊപ്പം പള്ളികളില്‍ പ്രാര്‍ത്ഥന നടത്താനോ അനുവാദമില്ലാത്ത നിരവധി ഭാംഗി മുസ്‌ലിങ്ങളെ എനിക്കറിയാം.

തിരുവിതാംകൂറില്‍, തൊട്ടുകൂടാത്തവരും, അല്ലാത്തവരുമായ ക്രിസ്ത്യാനികള്‍ക്കിടയിലും അടുത്തിടെ ഒരു കലാപം ഉണ്ടായി. മൗലാനാ സാ ഹിബ്, എല്ലാ വീടുകളിലെയും അടു പ്പുകള്‍ ഒരേ ഇഷ്ടിക കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.
മുസ്‌ലിം ദൈവശാസ്ത്രം, ചരിത്രം, സാഹിത്യം എന്നിവയെക്കുറിച്ച് എനിക്കും കുറച്ച് ബോധ്യമുണ്ട്. അതുകൊണ്ട്, എനിക്ക് ആത്മവിശ്വാസത്തോടെ ഈ വാദങ്ങള്‍ നിങ്ങളോട് പറയാന്‍ കഴിയും. ഏഴുകോടി മുസ്‌ലിങ്ങള്‍ക്കിടയില്‍ ഐക്യം ഉണ്ടായിരുന്നെങ്കില്‍, മറാഠകള്‍ എങ്ങനെയാണ് നിങ്ങളെ അട്ടിമറിച്ചത്? എങ്ങനെയാണു ബ്രിട്ടീഷുകാര്‍ ഇന്ത്യ പിടിച്ചടക്കിയത്?

ഷൗക്കത്ത് അലി: മഹാരാഷ്ട്രക്കാരായ നിങ്ങളുടെ ഈ അഹങ്കാരമാണ്, രാജ്യത്തിന്റെ പൊതുനന്മക്കുവേണ്ടി ഞാന്‍ നടത്തുന്ന യുക്തിസഹജമായ വിശദീകരണത്തിന് തടസ്സം നില്‍ക്കുന്നത്. മറാത്തക്കാരായ നിങ്ങള്‍ ഈ രാജ്യം നിങ്ങളുടേതാണെന്നോ, ഈ രാജ്യം ഒന്നാണെന്നോ കണക്കാക്കുന്നില്ല. അങ്ങനെ കണക്കാക്കിയിരുന്നു എങ്കില്‍, മറ്റു പ്രവശ്യകള്‍ വളരെപെട്ടെന്ന് ചെയ്തതുപോലെ, സാമുദായിക പ്രസ്ഥാനങ്ങള്‍ (ഹിന്ദു-ഐക്യ ശ്രമം) ഉപേക്ഷിച്ച്, രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടി എന്റെ നിര്‍ദേശങ്ങള്‍ നിങ്ങള്‍ സ്വീകരിക്കുമായിരുന്നു.

സാവര്‍ക്കര്‍: നിങ്ങള്‍ അനാവശ്യമായി മഹാരാഷ്ട്രക്കാരെ കുറ്റപ്പെടുത്തുകയാണെന്ന് ഞാന്‍ കരുതുന്നു. ശിവജിയുടെ യുദ്ധം മറാത്തകള്‍ക്ക് വേണ്ടി മാത്രമായിരുന്നില്ല. ഭാരതവര്‍ഷത്തിനാകെയായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി നമ്മള്‍ ഉയര്‍ത്തിയ സമരപതാക രാജ്യത്തിനു വേണ്ടി കൂടിയാണ്. റാനഡെയോ, ഗോഖലെയോ, തിലകനോ, മഹാരാഷ്ട്രക്കുവേണ്ടി മാത്രമാണോ പോരാടിയത്? കഴിഞ്ഞ അന്‍പത് വര്‍ഷത്തിനിടയില്‍ രാജ്യത്ത് നടന്ന പ്രധാന രാഷ്ട്രീയ വിപ്ലവ പ്രസ്ഥാനങ്ങളെല്ലാം ഈ മണ്ണില്‍ നിന്നാണ് ഉയര്‍ന്നുവന്നത്. ബംഗാള്‍ വിഭജിക്കപ്പെട്ടപ്പോള്‍, സ്വയം വിഭജിക്കപ്പെട്ടപോലെ മഹാരാഷ്ട്ര ശക്തമായി പ്രതിഷേധിച്ചില്ലേ? ജാലിയന്‍വാലാബാഗ് ദുരന്തമുണ്ടായപ്പോള്‍, പഞ്ചാബിനോടൊപ്പം ഞങ്ങള്‍ പ്രതിഷേധിക്കുകയും ദു:ഖിക്കുകയും ചെയ്തു. ഇവ ഞങ്ങള്‍ ചെയ്ത ഉപകാരങ്ങളല്ല. നമ്മുടെ എല്ലാ സഹോദരങ്ങളും നാട്ടുകാരും, അവര്‍ എപ്പോള്‍ അപകടത്തിലായാലും അവരോടൊപ്പം നില്‍ക്കുക എന്നത് നമ്മുടെ പവിത്രമായ കടമയാണ്.

ഇത് അംഗീകരിക്കാതെ മഹാരാഷ്ട്രക്കെതിരെ ഇത്തരം ക്രൂരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അങ്ങേയറ്റം നന്ദികേടാണ്. രണ്ടാമതായി, നിങ്ങളെല്ലാം, മുസ്‌ലിം സമുദായത്തിന്റെ മുഴുവന്‍ നേതാക്കളാണെന്നും, നിങ്ങളുടെ ഉത്തരവില്ലാതെ, സമുദായം ഒന്നും ചെയ്യില്ലെന്നും നിങ്ങള്‍ പറഞ്ഞു. അങ്ങനെയെങ്കില്‍, മലബാര്‍, കൊഹാട്ട്, ഡല്‍ഹി, ഗുല്‍ബര്‍ഗ എന്നിവിടങ്ങളില്‍ നടന്ന കലാപങ്ങളും, ക്ഷേത്രങ്ങളെ അവഹേളിക്കലും, ഞങ്ങളുടെ സ്ത്രീകളെ ബലാല്‍സംഗം ചെയ്തതുമൊക്കെ നിങ്ങളുടെ നിര്‍ദേശപ്രകാരമാണോ? ഇല്ലെങ്കില്‍, നിങ്ങള്‍ ആ സമുദായത്തെ പ്രതിനിധികരിക്കുന്നു എന്നോ, അവര്‍ നിങ്ങള്‍ പറയുന്നതനുസരിക്കുന്നുവെന്നോ എങ്ങനെ അവകാശപ്പെടാനാകും?
ഷൗക്കത്ത് അലി: അന്ന് ഞങ്ങള്‍ ജയിലിലായിരുന്നു. ഞങ്ങളുടെ അഭാവത്തില്‍ മുസ്‌ലിം സമൂഹം നിരാശരും, ദിശാബോധമില്ലാത്തവരും, അക്ഷമരും ആയിത്തീര്‍ന്നു.

സാവര്‍ക്കര്‍: എന്നാല്‍ കൊഹോട്ടിലും, ഡല്‍ഹിയിലും, ഗുല്‍ബര്‍ഗയിലും കലാപം നടക്കുമ്പോള്‍ നിങ്ങള്‍ ജയിലിന് പുറത്തായിരുന്നു. ഹിന്ദുക്കളായ ഞങ്ങളുടെ മേല്‍ ഇത്തരം ഹീനവും പ്രാകൃതവുമായ കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍, നിങ്ങളുടെ വാക്കുകളും, ഉപദേശവും കലാപം ശമിപ്പിക്കുമെന്നും, അവര്‍ അക്രമം ഉപേക്ഷിക്കുമെന്നും ഞങ്ങള്‍ എങ്ങനെ വിശ്വസിക്കും? നാളെ നിങ്ങളോ, ഞാനോ മരിച്ചാല്‍, രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള ഇടപെടലുകള്‍ക്ക് എന്ത് സംഭവിക്കും? ഞങ്ങളുടെ സംഘടന നിങ്ങള്‍ക്കോ മറ്റാര്‍ക്കുമോ എതിരല്ല. ഇപ്പോഴോ, ഭാവിയിലോ, ഞങ്ങള്‍ അഭിമുഖീകരിക്കുന്ന ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള സ്വയരക്ഷക്കും, സംരക്ഷണത്തിനും വേണ്ടി മാത്രമാണത്. ഹിന്ദു സംഘടനാ പ്രസ്ഥാനം, നിങ്ങളുടെ അവകാശങ്ങള്‍ക്കോ, സ്വത്തിനോ ജിവനോ ഭീഷണിയാകാത്തിടത്തോളം, അക്രമാസക്തമാകാതെ സത്യത്തിനും സ്വയരക്ഷക്കും വേണ്ടി നിലകൊള്ളുന്നിടത്തോളം കാലം എന്തിന് അതിനോട് വിരോധം ഉണ്ടാകണം?
ആഗാഖാന്റെയും, ഹസന്‍ നിസാമിയുടെയും ഖിലാഫത്തുപോലെയുള്ള വര്‍ഗീയ ദൗത്യങ്ങള്‍ തുടരുന്നിടത്തോളം, ആയിരക്കണക്കിന് ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതം മാറ്റുന്നിടത്തോളം, അടുത്ത 5-10 വര്‍ഷത്തിനുള്ളില്‍ ഹിന്ദുക്കളെ കൂട്ടമായി മതപരിവര്‍ത്തനം ചെയ്യുവാന്‍ ഉറുദുപത്രങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുന്നിടത്തോളം, ദേശീയ ഐക്യം എന്ന് നിങ്ങള്‍ വിളിക്കുന്ന മരീചികയുടെ പേരില്‍ സംഘടിക്കുവാനും സ്വയം സംരക്ഷിക്കുവാനുമുള്ള ഏതൊരു ശ്രമവും ഉപേക്ഷിക്കുവാന്‍ ഹിന്ദുക്കളെ ഉപദേശിക്കുന്നത് തികഞ്ഞ കാപട്യമാണ്.

ഷൗക്കത്ത് അലി: എന്നാല്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ നിങ്ങള്‍ മുസ്‌ലിങ്ങളുടെ മനസ്സിനെ ധ്രുവീകരിക്കുകയാണെന്ന് മനസ്സിലാക്കുക. എത്രയോ കാലമായി മുസ്‌ലിങ്ങള്‍ ഹിന്ദുക്കളെ മതം മാറ്റുന്നു. അതിപ്പോഴുണ്ടായ ഒരു പുതിയ കാര്യമല്ല. നിങ്ങളുടെ ശുദ്ധിപ്രസ്ഥാനമാണ് ശാന്തമായ സമൂഹത്തിനിടയില്‍ ഭിന്നതയുടെ വിത്ത് പാകുന്ന ഒരു പുതിയ പ്രതിഭാസം. അത് നഗ്നമായ മുസ്‌ലിം വിരുദ്ധതയല്ലേ?

സാവര്‍ക്കര്‍: അത് ആരുടെ തെറ്റാണ് മൗലാനാ സാഹബ്? ഹിന്ദുമതംപോലെ സഹിഷ്ണുതയും, സമാധാനപ്രിയവുമുള്ള ഒരു മതം, ഒരിക്കലും ആരെയും നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം ചെയ്യാത്ത ഒരു മതം, അവരുടെ വിശ്വാസത്തിന്‍മേല്‍ നടത്തിയ നിര്‍ബന്ധിതവും, അക്രമപരവുമായ ശ്രമങ്ങളെയെല്ലാം ക്ഷമിക്കുകയോ മറക്കുകയോ ചെയ്ത ഒരു മതം, അങ്ങിനെയുള്ള ഒരു മതത്തിന് ഇന്ന് ശുദ്ധിയുടെ സഹായം തേടേണ്ടിവന്നാല്‍, ആരെയാണ് കുറ്റം പറയേണ്ടത്? ഇരയേയോ, അക്രമിയേയോ?

നാളിതുവരെ ഞങ്ങള്‍ ആളുകളെ വിശ്വസിച്ചു. ഞങ്ങളുടെ വീടിന്റെ വാതിലുകള്‍ തുറന്നിട്ടിരുന്നു. ലോകമെമ്പാടുമുള്ള കള്ളന്മാര്‍ ഞങ്ങളുടെ സ്വത്തുക്കള്‍ കൊള്ളയടിച്ചു. ഇന്ന് ഞങ്ങള്‍ക്കു കുറച്ചുബോധം വച്ചു. ഞങ്ങള്‍ ജാഗരൂകരായി. ഞങ്ങള്‍ വാതിലുകള്‍ അടച്ചിടാന്‍ തീരുമാനിച്ചു.
അതേ കൊള്ളക്കാര്‍ ഇന്നുവന്ന് പറയുന്നു ‘ഇത്രയുംകാലം ഞങ്ങള്‍ നിങ്ങളെ കൊള്ളയടിക്കുകയായിരുന്നു, നിങ്ങളുടെ വാതിലുകള്‍ പൂട്ടുന്നത് ഞങ്ങളോടു ചെയ്യുന്ന അന്യായമാണ്, ഇത് നമ്മള്‍തമ്മിലുള്ള ബന്ധം നശിപ്പിക്കും’ എന്ന.് ഞങ്ങള്‍ ഇതിന് എന്ത് മറുപടി പറയും?
എന്റെ കാഴ്ചപ്പാടില്‍ അത്തരമൊരു ഐക്യം ഇല്ലാതിരിക്കുന്നതാണ് നല്ലത്.

രണ്ടാമതായി, കൃസ്ത്യാനികള്‍ക്കും, പാഴ്‌സികള്‍ക്കും, ജൂതര്‍ക്കും, മറ്റു സമുദായങ്ങള്‍ക്കുമൊക്കെ അവരുടെ സംഘടനകളും, യൂണിയനുകളും ഉണ്ട്. എന്തുകൊണ്ട്, ഈ സംഘടനകളും, മുസ്‌ലിങ്ങള്‍ക്ക് എതിരാണെന്ന് നിങ്ങള്‍ കരുതുന്നില്ല? മുസ്‌ലിം നേതൃത്വത്തിന്റെ ചില സ്വാര്‍ത്ഥ മത-രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക്, ഹിന്ദു സംഘടനകള്‍ ഹാനികരമാണെന്നു കരുതുന്നത് യുക്തിസഹമല്ല. എപ്പോള്‍ നിങ്ങള്‍, നിങ്ങളുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കുമെന്ന് ഞാന്‍ നിങ്ങളോട് പലതവണ ചോദിച്ചു. അതിന് നേരിട്ടുള്ള ഒരു മറുപടി നല്‍കാതെ നിങ്ങള്‍ ഒഴിഞ്ഞു മാറുന്നു.

ഷൗക്കത്ത് അലി: (കോപത്തോടെ) ഞങ്ങള്‍ അതുപേക്ഷിക്കില്ല. അതില്‍ ഹിന്ദുവിരുദ്ധത ഒന്നും ഇല്ല.

സാവര്‍ക്കര്‍: കൊള്ളാം. എങ്കില്‍ ഞങ്ങളും, ഞങ്ങളുടെ പ്രസ്ഥാനം വിടില്ല. ഞങ്ങളുടെ പ്രസ്ഥാനം മുസ്‌ലിം വിരുദ്ധമല്ല എന്നു മാത്രമല്ല, അതിന് ക്രിസ്ത്യാനിയോടോ, ജൂതനോടോ, പാഴ്‌സിയോടോ, മറ്റേതെങ്കിലും സമുദായങ്ങളോടോ വിരോധമില്ല. സ്വയം സംഘടിക്കുവാന്‍ നിങ്ങള്‍ക്ക് എല്ലാ അവകാശവും ഉണ്ടെന്ന് ഞങ്ങളുടെ പ്രസ്ഥാനം വിശ്വസിക്കുന്നു. എന്നാല്‍ അക്രമണാത്മകമായ വേട്ടക്കാരാകുന്നത് നിങ്ങള്‍ നിര്‍ത്തുക. ഞങ്ങള്‍ക്ക് അത്തരം ഉദ്ദേശ്യങ്ങളൊന്നുമില്ല. ഈ രാജ്യം നമ്മളെല്ലാവരുടേതുമാണ്. ഈ രാജ്യത്ത് നിങ്ങളോടൊപ്പം സമാധാനപരമായി സഹവസിക്കുവാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇസ്‌ലാമും, കൃസ്ത്യാനിയും, തങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന സത്യവചനത്തിലേക്കു മതപരിവര്‍ത്തനം ചെയ്യുന്നതുപോലെ, ആയിരക്കണക്കിന് വര്‍ഷങ്ങളായി, തലമുറകളായി വിശ്വസിച്ചുപോരുന്ന ഒരു വിശ്വാസം പ്രചരിപ്പിക്കാന്‍ ഹിന്ദുക്കള്‍ക്കും അവകാശമുണ്ട്. ഞങ്ങളുടെ സമൂഹത്തെ ഏതെങ്കിലും അക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുവാന്‍ മാത്രമാണ് ഞങ്ങള്‍ സ്വയം സംഘടിക്കുന്നത്. ഏതൊരു സമൂഹത്തിന്റെയും സ്വാഭാവിക അവകാശമാണ് സ്വയം സംരക്ഷണം. മതത്തിന്റെ വേലിക്കെട്ടുകള്‍ക്കപ്പുറം, സാര്‍വത്രിക മാനവികതയില്‍ വിശ്വസിച്ചുകൊണ്ട്, ഒരു ദൈവം, ഒരു സഭ, ഒരു ഭാഷ, ഒരു പ്രാര്‍ത്ഥന, നമ്മുടെ മാതൃരാജ്യത്തിന്റെ വിശുദ്ധി എന്നിവയുടെ അടിസ്ഥാനത്തില്‍ ഏവരുമായി കൈകോര്‍ത്തു മുമ്പോട്ടുപോകണം എന്നാണ് ഞങ്ങളുടെ പ്രസ്ഥാനം വിശ്വസിക്കുന്നത്.

അങ്ങനെ ഇരുവരും തമ്മിലുള്ള ചൂടേറിയ ചര്‍ച്ച അനിശ്ചിതത്വത്തില്‍ അവസാനിച്ചു.

കടപ്പാട്: സാവര്‍ക്കര്‍: എ കണ്ടസ്റ്റഡ് ലെഗസി-വിക്രം സമ്പത്ത് പേജ്: 17-23.

വിവര്‍ത്തനം
രാഹുല്‍ ബാലചന്ദ്രന്‍

Share1TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies