സത്യം, ധര്‍മ്മം, നീതി എന്നൊക്കെ പറയുമ്പോള്‍ അതിന്റെ പ്രായോഗികത, ആപേക്ഷികത എന്നതിനെക്കുറിച്ചൊന്നും ആരും ചിന്തിക്കാറില്ല. നിരുപാധികമായ സത്യമോ നീതിയോ ഉണ്ടെന്ന് ലോകത്തിലെ അനുഭവങ്ങള്‍ നമ്മളെ പഠിപ്പിക്കുന്നില്ല. പലസ്തീന്‍ – ഇസ്രായേല്‍ തര്‍ക്കത്തിലും ഇതൊക്കെ തന്നെയാണ് നമ്മള്‍ കാണുന്നത്. ഈ തര്‍ക്കത്തെ സൂക്ഷ്മമായി പഠിച്ചാല്‍ ഇരട്ടനീതി ഇസ്രായേലിന് ഒപ്പമുണ്ട്. അതില്‍ ഒന്ന് നൂറ്റാണ്ടുകള്‍ക്കു മുമ്പ് സ്വന്തം ജന്മരാജ്യത്തില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടവരാണ് ഇസ്രായേലുകാര്‍. അതുകൊണ്ടുതന്നെ അവര്‍ക്ക് ആ മണ്ണില്‍ ചില അവകാശങ്ങളുണ്ട്. പോരാത്തതിന് അവര്‍ തങ്ങളുടെ വാഗ്ദത്ത ഭൂമിയായി ആ മണ്ണിനെ കാണുന്നുമുണ്ട്. ഇനി മറ്റൊരു ന്യായം ഇപ്പോള്‍ ഉള്ള ഇസ്രായേല്‍ അവര്‍ പണം കൊടുത്തു ബ്രിട്ടന്റെ കൈയില്‍ നിന്നും വാങ്ങിയതാണ്. അതുകൊണ്ടും അവര്‍ക്കവിടെ അവകാശമുണ്ട്. പലസ്തീനികള്‍ ചരിത്രത്തിലെ ഏതോ ദശാസന്ധിയില്‍ അവിടെ എത്തിപ്പെട്ടവരാണ്. ജൂതന്മാര്‍ക്കുള്ളതുപോലെ ഒരവകാശവും അവര്‍ക്ക് ഈ മണ്ണില്‍ ഉണ്ടെന്നു പറയാനാവില്ല. ഇപ്പോള്‍ താമസിക്കുന്നു എന്നത് തീര്‍ച്ചയായും ഒരവകാശമാണുതാനും. പലസ്തീനികള്‍ക്കുള്ളതല്ല ഇസ്രായേല്‍ മണ്ണെങ്കിലും വര്‍ത്തമാനകാല സ്ഥിതി പരിഗണിച്ച് ഇരുകൂട്ടര്‍ക്കും സമാധാനപരമായ സമവര്‍ത്തിത്വത്തിലൂടെ അവിടെ കഴിഞ്ഞുപോകാവുന്നതേയുള്ളൂ. എന്നാല്‍ പലസ്തീനികള്‍ക്ക് സമാധാനത്തിലോ പരസ്പര സ്‌നേഹത്തിലോ വിശ്വാസമില്ല. അവര്‍ തങ്ങളുടെ ജനസംഖ്യാ മേധാവിത്വം കൊണ്ട് ഇസ്രായേലിനെ ഭീഷണിപ്പെടുത്താമെന്ന് കരുതുന്നു. ലോകജനസംഖ്യയുടെ മൂന്നില്‍ ഒന്നു വരുന്ന ഒരു ജനസഞ്ചയത്തിന്റെ ഭാഗമാണ് തങ്ങളെന്ന ഔദ്ധത്യമാണ് അവര്‍ക്കുള്ളത്. അതുകൊണ്ടുതന്നെ ആത്യന്തികമായി തങ്ങളേ വിജയിക്കൂ എന്നവര്‍ കരുതുന്നു. എന്നാല്‍ എല്ലാം നഷ്ടപ്പെട്ടവന്റെ മനസ്സാണ് ഇസ്രായേലിനുള്ളത്. തങ്ങള്‍ക്ക് പോകാന്‍ ഏതെങ്കിലും രാജ്യമോ പിന്‍തുണക്കാന്‍ ഏതെങ്കിലും ജനവിഭാഗമോ ഇല്ല എന്നവര്‍ക്കു ബോധ്യമുണ്ട്. ആ നിസ്സഹായത്വത്തില്‍ നില്‍ക്കുന്നതുകൊണ്ട് ഒന്നുകില്‍ സര്‍വ്വനാശം അല്ലെങ്കില്‍ വിജയം എന്ന നിലപാടിലാണവര്‍.
കവികളും എഴുത്തുകാരും അന്താരാഷ്ട്ര ഏജന്‍സികളും ഒക്കെ പലസ്തീനൊപ്പം നില്‍ക്കുന്നത് മനുഷ്യസഹജമായ കാരുണ്യം കൊണ്ടോ ധാര്‍മികചിന്ത കൊണ്ടോ അല്ല. ലോകജനതയില്‍ ജൂതന്മാര്‍ അരശതമാനം പോലുമില്ല. അപ്പോള്‍ അവര്‍ക്കു വേണ്ടി വാദിക്കുന്നതു നിഷ്പ്രയോജനമാണെന്ന് അവര്‍ക്കറിയാം. കവിയ്ക്കു തന്റെ കൃതി വായിക്കപ്പെടണം. അതിന് നൂറ്റിയെണ്‍പതു കോടിയില്‍ അധികം വരുന്ന ഒരു ജനസഞ്ചയത്തോടൊപ്പം നില്‍ക്കണോ കഷ്ടിച്ച് രണ്ടുകോടിപോലും വരാത്ത ഒരു ജനതയ്‌ക്കൊപ്പം നില്‍ക്കണോ? ബുദ്ധിമാന്മാരായവര്‍ ആദ്യം പറഞ്ഞവരോടൊപ്പമേ നില്‍ക്കൂ. കേരളത്തിലെ എഴുത്തുകാരാരും ഇസ്രായേലിനെ പിന്‍തുണയ്ക്കില്ല. നീതി അവര്‍ക്കൊപ്പമാണെന്ന് അറിയാഞ്ഞിട്ടല്ല. കേരളജനസംഖ്യയില്‍ ജൂതന്മാര്‍ എന്ന ഗണ്യമായ ഒരു വിഭാഗമേയില്ല. ഉണ്ടായിരുന്നുവെങ്കില്‍ ഇവിടെയും ജൂതരെ അനുകൂലിക്കുന്ന ചിലര്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ പലസ്തീനികളുടെ പിന്‍തുണക്കാര്‍ക്ക് ഇവിടെ ഒരു കോടിയോളം ജനസംഖ്യയുണ്ട്. അതുകൊണ്ടുതന്നെ സ്വാര്‍ത്ഥ താല്പര്യ പ്രേരിതരായ എല്ലാ എഴുത്തുകാരും പലസ്തീനുവേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പു കേരളത്തില്‍ ഒരെഴുത്തുകാരന്‍ നിര്‍ഭയമായി ഇസ്രായേലികള്‍ക്കൊപ്പം നിന്നിട്ടുണ്ട്. അത് മറ്റാരുമല്ല, ഓ.വി.വിജയനായിരുന്നു ആ എഴുത്തുകാരന്‍. അദ്ദേഹത്തിന്റെ ലേഖന സമാഹാരമായ ഓ.വി വിജയന്റെ ലേഖനങ്ങളില്‍ (ഡിസി ബുക്‌സ് 591 മുതല്‍ 595 വരെ പേജുകളില്‍ ‘ജൂതന്മാരോടുള്ള കടം’ എന്നൊരു ചെറുലേഖനം ഉണ്ട്. ജൂതന്മാര്‍ക്കു ലോകം മുഴുവന്‍ കടംവീട്ടിയാലും ഹിറ്റ്‌ലര്‍ നടത്തിയ ജൂതവേട്ടയ്ക്കുപകരമാവില്ല എന്നദ്ദേഹമെഴുതുന്നു. അദ്ദേഹത്തിന്റെ വരികള്‍ നോക്കൂ! ”അറബികളെ രാഷ്ട്രാന്തരീയ ഇടതുപക്ഷത്തിന്റെ ഭാഗമായും ഇസ്രായേലിനെ വലതുപക്ഷത്തിന്റെ കരുവായും കണക്കാക്കുന്ന രാഷ്ട്രീയ നിരക്ഷരതയില്‍ ഇന്നും കുടുങ്ങിക്കിടക്കുകയാണ് ശരാശരി മലയാളി. പുരോഗമനത്തിന്റെയും പ്രതിലോമതയുടെയും കാര്യം പറയുകയാണെങ്കില്‍ മറ്റൊരു തിക്തസത്യം നാം അംഗീകരിക്കേണ്ടിവരും. അറബ് രാജ്യങ്ങളില്‍ മിക്കവയും നിഷ്ഠൂരങ്ങളായ രാജവാഴ്ചകളോ, ഫ്യൂഡല്‍ സംവിധാനങ്ങളോ പട്ടാളഭരണങ്ങളോ ആണ്. ഇസ്രായേലാകട്ടേ കിബട്‌സുകള്‍ എന്ന തങ്ങളുടെ കമ്മ്യൂണുകളിലൂടെ സോഷ്യലിസവും ജനാധിപത്യവും പ്രയോഗത്തില്‍ വരുത്തിയിട്ടുള്ള ഒരു രാജ്യവും…” കേരളത്തിലെ മാനവികനാട്യക്കാര്‍ക്ക് ഈ യാഥാര്‍ത്ഥ്യങ്ങളൊന്നും പ്രശ്‌നമല്ല. അവര്‍ കേരളത്തിലെ വലിയ ജനവിഭാഗത്തിന്റെ കൈയടി നേടാനായി സത്യത്തിനെതിരെ തിരിഞ്ഞു നില്‍ക്കുന്നു. ആരും കൂടെയില്ലെങ്കിലും സത്യത്തോടും നീതിയോടും ഒപ്പം നിന്നവരാണ് ലോകത്തിലെ മാറത്തുക്കള്‍. കേരളത്തില്‍ അത്തരക്കാരൊന്നും ഇല്ലെന്ന് എല്ലാവര്‍ക്കുമറിയാം. എല്ലാം ഉദരപൂരണക്കാരായ വ്യജനിര്‍മിതികള്‍ മാത്രം.
മാതൃഭൂമിയില്‍ (നവംബര്‍ 12-18) കവിത എഴുതിയിരിക്കുന്ന പി.എന്‍.ഗോപീകൃഷ്ണനും നേരത്തെ സൂചിപ്പിച്ചപോലെ സത്യത്തോടോ ന്യായത്തോ ടോ, സ്വന്തം ആത്മാവിനോടോ പോലും പ്രതിബദ്ധതയില്ലാത്ത ഒരാള്‍ തന്നെ. ‘ഇന്ത്യയുടെ കൂട്ടുകാരന്‍’ എന്ന കവിതയില്‍ ഇസ്രായേലിനെ അടിമുടി ഭര്‍ത്സിക്കുന്നു. അദ്ദേഹം എഴുതുന്നത് ”ഗാസയില്‍ ചെന്ന് ഓരോ പതിനഞ്ചു മിനിട്ടിലും ഓരോ കുട്ടിയുടെ മുടി കൂട്ടിപ്പിടിച്ച് കഴുത്തു മുറിച്ച് മുറിച്ച് ലോകത്തിന്റെ തൊലിയില്‍ രോമാഞ്ചമുണ്ടാക്കുകയാണ്.” യുദ്ധത്തില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇസ്രായേലില്‍ കടന്നു കയറി ബോധപൂര്‍വ്വം കുട്ടികളുടെ കഴുത്തറുത്തവരെക്കുറിച്ച് കവി ഒന്നും പറയുന്നില്ല. അത് ആത്മവഞ്ചനയാണ്. ഇസ്രായേല്‍ ബോധപൂര്‍വ്വം കുട്ടികളേയും സ്ത്രീകളേയും ആക്രമിക്കുന്നതായി ഒരു തെളിവുമില്ല. എന്നാല്‍ അതല്ല പലസ്തീനികള്‍ ചെയ്തത്. എന്നിട്ടും അതിനെക്കുറിച്ച് ഒന്നും പറയാതെ തീവ്രവാദികളെ മാത്രം പുകഴ്ത്തുന്നവര്‍ ഏത് മാനവികതയെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. അസത്യത്തിന്റെ കാവല്‍ക്കാരായ ഇത്തരം കവികളേയും സാംസ്‌കാരിക പ്രവര്‍ത്തകരേയും കൊണ്ട് സമൂഹത്തിന് എന്തു പ്രയോജനമാണുള്ളത്?
കെ.വി.രാമകൃഷ്ണന്‍ ‘ഗാന്ധിയല്ലയോ മുന്നില്‍’ എന്ന കവിതയിലൂടെ (മാതൃഭൂമി) രാമക്ഷേത്രനിര്‍മിതിയെ ആക്ഷേപിക്കുന്നു. ”നാം പുരോഗമിച്ചെത്തുന്നൂ ചരിത്രത്തിന്‍ കാടത്തങ്ങളില്‍ത്തന്നെ” എന്നാണദ്ദേഹത്തിന്റെ അഭിപ്രായം. മനുഷ്യന്റെ വിശപ്പ് മാറ്റാന്‍ പരിശ്രമിക്കാതെ ദേവാലയങ്ങള്‍ കെട്ടിപ്പൊക്കുന്നതിനെ ആരും അനുകൂലിക്കില്ല. എന്നാല്‍ അനിവാര്യമായ ചില നിര്‍മിതികള്‍ ഒഴിവാക്കാനാവില്ല. ഭാരതത്തിന്റെ ദേശീയപ്രതീകമായ രാമക്ഷേത്രനിര്‍മിതി ഒഴിവാക്കാന്‍ ആവില്ല. ലോകത്തിലെല്ലാ രാജ്യങ്ങളിലും ഇത്തരം ദേശീയ നിര്‍മിതികളുണ്ട്. അതൊക്കെ കാടത്തമാണെന്ന് പറയാന്‍ കെ.വി.രാമകൃഷ്ണന് ധൈര്യമില്ലാത്തതെന്ത്?
2022ല്‍ അന്തരിച്ച ഒരു മനശ്ശാസ്ത്രജ്ഞനാണ് ജുങ്ങിയന്‍ (Jungian).. മനശ്ശാസ്ത്ര തത്വങ്ങള്‍ക്കു പ്രാധാന്യം കൊടുത്തുകൊണ്ട് ഗവേഷണങ്ങള്‍ നടത്തിയ വ്യക്തിയാണ്. അദ്ദേഹം The Psychology of theft and Loss; Stolen and fleeced’ എന്നൊരു കൃതി എഴുതിയിട്ടുണ്ട്. അതില്‍ മോഷണത്തിന്റെ മനശ്ശാസ്ത്രത്തെക്കുറിച്ച് അദ്ദേഹം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ടിമിന്‍സ്‌കി (Timinski) എഴുതുന്നത് Stealing can be a result of deprivation of envy or of a desire of power and influence” എന്തെങ്കിലും ഒന്ന് ഇല്ലാത്തവരാണ് അത് മോഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ഒരര്‍ത്ഥത്തില്‍ ഏതെങ്കിലും തരത്തിലുള്ള മോഷണം നടത്താത്ത ആരും മനുഷ്യരില്‍ ഇല്ല. എഴുത്തുകാരന്മാരും ബുദ്ധിജീവികളും സമൂഹത്തില്‍ ആദരിക്കപ്പെടുന്നുണ്ടെങ്കിലും അവരില്‍ ഒട്ടുമിക്കവരും ഏതെങ്കിലും തരത്തിലുള്ള സാഹിത്യചോരണം (Plagiarism) നടത്തുന്നവരാണ്. Timinski സാഹിത്യചോരണത്തേയും മോഷണത്തിന്റെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഉള്ളൂര്‍ സാഹിത്യചരിത്രം എഴുതിയപ്പോള്‍ അദ്ദേഹം വടക്കുംകൂര്‍ രാജരാജവര്‍മ്മയില്‍ നിന്നും പ്രൊഫസര്‍ രാഘവയ്യങ്കാരില്‍ നിന്നും കോപ്പിയടിച്ചതായി പലരും പരാതിപ്പെട്ടിരുന്നു. ആശാനും വള്ളത്തോളും കാളിദാസനില്‍ നിന്നും സാഹിത്യചോരണം നടത്തിയതായി ആക്ഷേപിച്ചവരുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍ ആര്‍തര്‍ കേസ്റ്റ്‌ലറില്‍ (Arthur Koestler)നിന്നും ഓ.വി. വിജയന്‍ ബന്‍ഗര്‍ വാഡിയെന്ന മറാത്തി നോവലില്‍ നിന്നും എം.ടി കവാബത്തയുടെ snow country’ യില്‍ നിന്നും ചോരണം നടത്തിയതായി ചിലര്‍ ആക്ഷേപിച്ചു. മുന്‍കാലത്തുള്ള എഴുത്തുകാരുടെ സ്വാധീനത്തില്‍ പെടാത്ത ഒരെഴുത്തുകാരനുമുണ്ടാവില്ല. അതൊക്കെ ചോരണം എന്നു പറയാനാവില്ല. എങ്കിലും കൗതുകത്തിനുവേണ്ടിയെങ്കിലും ജീവിതത്തില്‍ എപ്പോഴെങ്കിലും മോഷ്ടിക്കാത്ത ആരും ഉണ്ടാവില്ല. എന്നാല്‍ കള്ളന്‍, ഭവനഭേദനക്കാരന്‍, കൊള്ളക്കാരന്‍ തുടങ്ങിയ തരത്തില്‍ പെട്ടവരുടെ സ്വഭാവത്തെ മുകളില്‍ പറഞ്ഞവയുമായി താരതമ്യപ്പെടുത്തി ലഘൂകരിക്കാനാവില്ല. എല്ലാ കള്ളന്മാരും ടിമിന്‍സ്‌കി പറയുന്നതുപോലെ ദാരിദ്ര്യം കൊണ്ടു മോഷ്ടിക്കുന്നവരുമല്ല. സമ്പന്ന കുടുംബത്തില്‍ ജനിച്ചിട്ടും കള്ളന്മാരായിത്തീര്‍ന്നവരുണ്ട്. ചെറുകിടമോഷണങ്ങള്‍ നടത്തുന്ന ചില സമ്പന്നരെ എനിക്കു പരിചയമുണ്ട്.
മോഷണം സവിശേഷമായ ഒരു മാനസികാവസ്ഥയാണ്. അവരില്‍ നിന്ന് വലിയ കാരുണ്യമൊക്കെ പ്രതീക്ഷിക്കുന്നത് വ്യര്‍ത്ഥമാണ്. എന്നാല്‍ മാതൃഭൂമിയില്‍ യു.കെ.കുമാരന്‍ എഴുതിയിരിക്കുന്ന കഥ ഇരുളിലേയ്ക്കു നീളുന്ന കണ്ണുകളില്‍ കാരുണ്യമുള്ള ഒരു കള്ളനെയാണ് അവതരിപ്പിക്കുന്നത്. പൂട്ടിക്കിടക്കുന്ന വീടുകളില്‍ കയറി ചെറുകിട മോഷണം നടത്തുന്ന അയാള്‍ സമ്പത്തിനായി വൃദ്ധദമ്പതികളെ കൊല്ലുന്ന അവരുടെ ചില ബന്ധുക്കളെ യാദൃച്ഛികമായി കണ്ട് അന്തംവിട്ടു പോകുന്നു. അതുകണ്ട് ഭയന്ന അയാള്‍ മോഷണം പോലും വേണ്ടെന്നുവച്ചു മടങ്ങിപ്പോകുന്നു. അതിനു സാധ്യത കുറവാണെങ്കിലും അങ്ങനെയും ഒരു കള്ളന്‍ ഉണ്ടാകാം. എന്തായാലും കഥ വായനയെ മടുപ്പിക്കുന്നതല്ല.
മാമുക്കോയ വിരിയിച്ച ചിരി ആരും പെട്ടെന്ന് മറക്കുമെന്നു തോന്നുന്നില്ല. ഇന്നസെന്റ്, നെടുമുടി, ഒടുവില്‍, മാമുക്കോയ ഒക്കെ നികത്താന്‍ പറ്റാത്ത നഷ്ടങ്ങള്‍ തന്നെ. പകരം ആരെങ്കിലുമൊക്കെ വന്നേയ്ക്കാം എങ്കിലും പലര്‍ക്കും പകരമാകാന്‍ പുതുതായി വരുന്നവര്‍ക്കു കഴിയുന്നില്ല എന്നതാണ് സത്യം. മുകളില്‍ പറഞ്ഞ പേരുകാര്‍ നമുക്കു പകര്‍ന്ന ആനന്ദം നല്‍കാന്‍ ഇന്നത്തെ നടന്മാര്‍ക്ക് ആര്‍ക്കും കഴിയുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. ഒരുപക്ഷേ ജീവിതാനുഭവങ്ങളുടെ കുറവായിരിക്കും പുതിയ കാലത്തെ നടന്മാരുടെ പ്രശ്‌നം. കാലാന്തരത്തില്‍ ഇന്നത്തെ നടന്മാരില്‍ ചിലര്‍ ഇവരുടെയൊക്കെ തലത്തിലേയ്ക്കു വളരുമായിരിക്കും. മാമുക്കോയയെക്കുറിച്ച് അദ്ദേഹത്തിന്റെ മൂത്തമകന്റെ അനുഭവക്കുറിപ്പ് (മലയാളം നവം.6) ഹൃദ്യമായ വായനാനുഭവം പ്രദാനം ചെയ്യുന്നു. എല്ലാവരും സ്‌നേഹിച്ച ആ നടനെക്കുറിച്ചു പറയുമ്പോള്‍ എന്തിനാണ് മുസ്ലിം നടന്‍ എന്നു പറയുന്നത്? നടന്‍ എന്നു മാത്രം പറഞ്ഞാല്‍ പോരെ. മോഹന്‍ലാലിനെ ആരും ഹിന്ദു നടന്‍ എന്നു പറയാറില്ലല്ലോ!