കേരളത്തില്‍ ഹലാല്‍ വിവാദം എത്രപെട്ടെന്നാണ് അമര്‍ന്നുപോയതെന്നോര്‍മ്മയുണ്ടോ? മത വിഷയങ്ങളില്‍ ഹിജാബിന്റെയും മാംസ ഭക്ഷണത്തിന്റെയും ബീഫ് ഫെസ്റ്റിന്റെയും കാര്യത്തിലുള്‍പ്പെടെ ഉയര്‍ന്ന മറ്റു വിവാദങ്ങള്‍ പോലെയായിരുന്നില്ല കേരളത്തില്‍ ഹലാല്‍ ഭക്ഷണ വിവാദം. കാരണം മത വിശ്വാസത്തിന്റെ പേരില്‍ ‘ഭക്ഷണത്തില്‍ തുപ്പുന്നത്’ വൃത്തിയും ശുദ്ധിയുമുള്ള ഒരു മത വിശ്വാസിയും അംഗീകരിക്കുകയില്ല എന്ന കാരണത്താല്‍ത്തന്നെ. എന്തിനേറെ, വാശിക്ക് ഹലാല്‍ മുദ്രയും എഴുത്തും വ്യാപകമാക്കിയിരുന്ന ഭക്ഷണ ശാലകള്‍പോലും ബോര്‍ഡുകളില്‍നിന്ന് ആ അറിയിപ്പുകള്‍ നീക്കിത്തുടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെയാവണം, ഉത്തര്‍പ്രദേശില്‍ ഹലാല്‍ മുദ്രയും അറിയിപ്പുമുള്ള വസ്തുക്കള്‍ വില്‍ക്കുന്നത് നിരോധിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാനത്തോട് കേരളത്തിലും എതിര്‍പ്പ് കണ്ടില്ല. ഈ വിഷയത്തില്‍ ‘വടക്കുനോക്കിയന്ത്രങ്ങള്‍’ പ്രതികരിച്ചില്ല.
ഹലാല്‍ ഭക്ഷണക്കാര്യത്തില്‍ മാത്രമാണെന്നാണ് ഇപ്പോഴും പലരുടെയും ധാരണ. എന്നാല്‍, അങ്ങനെയല്ല. മരുന്ന്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഫാഷന്‍ വസ്തുക്കള്‍, വേഷം തുടങ്ങി സകലത്തിലുമുണ്ട് ഈ ഹലാല്‍. ഒരു സര്‍വേ പ്രകാരം ആഗോള ഹലാല്‍ മരുന്നു മാര്‍ക്കറ്റ് 174.59 ബില്യണ്‍ ഡോളറിന്റേതാണ്. ഹലാല്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളെക്കുറിച്ചുള്ള 2017 ലെ സര്‍വേ കണക്കില്‍ 2025ല്‍ ഇത് 52.02 ബില്യണ്‍ ഡോളറിന്റേതാകും.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ് ഇങ്ങനെയാണ്: ഹലാല്‍ സര്‍ട്ടിഫൈ ചെയ്തുവെന്ന് അവകാശപ്പെടുന്ന ഭക്ഷ്യോല്‍പന്നങ്ങളുടെ വില്‍പന സംസ്ഥാനത്ത് നിരോധിച്ചു. ഫുഡ് സേഫ്റ്റി ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കമ്മീഷണറുടെ ഉത്തരവും ഇറങ്ങി. ഇനി ഹലാല്‍ സര്‍ട്ടിഫിക്കറ്റോടെയുള്ള ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഉല്‍പാദിപ്പിക്കാനോ സൂക്ഷിക്കാനോ വിതരണം ചെയ്യാനോ വില്‍ക്കാനോ പാടില്ല. ഭക്ഷ്യസുരക്ഷ സംബന്ധിച്ച നിലവാര നിയമം ലംഘിക്കുന്നതാണ് ഹലാല്‍ സര്‍ട്ടിഫൈ ചെയ്ത ഭക്ഷ്യോല്‍പന്നങ്ങളെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നത്.
ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ എന്താണെന്നും എങ്ങനെയാണ് അവ ഹലാല്‍ ആകുന്നതെന്നും ആരാണ് അത് നിശ്ചയിക്കുന്നതെന്നും അറിയണം. കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ഭാഗമായ എപിഇഡിഎയുടെ (അഗ്രികള്‍ച്ചറല്‍ ആന്റ്പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് അതോറിറ്റി) മാന്വലില്‍ നാലാം അധ്യായത്തിലാണ് ഹലാല്‍ വ്യവസ്ഥ. 1985 ലാണ് ഈ വ്യവസ്ഥ പാര്‍ലമെന്റ് പാസ്സാക്കിയത്. ”ഭക്ഷിക്കാനുള്ള മാംസത്തിനായി, ജന്തുക്കളെ ഹലാല്‍ വിധിയില്‍, ആള്‍ ഇന്ത്യ ജാമിയത് ഉലേമ-ഇ-ഹിന്ദ് നിയോഗിക്കുന്ന വിശുദ്ധവ്യക്തിയുടെ സാന്നിധ്യത്തില്‍, ഇസ്ലാമിക ശരീയത്ത് പ്രകാരം അറത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കണം,” എന്നാണ് ഒരു വിശദീകരണം. ”കര്‍ശനമായ ഹലാല്‍ വിധി പ്രകാരമേ അറക്കാവൂ” എന്ന് രണ്ടാം അധ്യായത്തിലും പറയുന്നു. വിദേശരാജ്യങ്ങളില്‍ ഹലാല്‍ മാംസമേ സ്വീകരിക്കൂ എന്ന കാരണമാണ് ഇതിന് പറയുന്നത്. അതായത് കയറ്റുമതിക്കാര്യത്തില്‍ മാത്രമാണ് ഇത് മാനദണ്ഡമായിരുന്നത്. എന്നാല്‍, ക്രമത്തില്‍ അത് മതപരമായി വിനിയോഗിക്കപ്പെടുകയും ഏറ്റവും ഒടുവില്‍ അത് മതവിശ്വാസപരമായ ആചാരവും അതും കഴിഞ്ഞ് നിര്‍ബന്ധ വ്യവസ്ഥയുമായി. മാംസത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മരുന്നില്‍പ്പോലും കടുംപിടിത്തമായി.
എന്നാല്‍, മാംസക്കയറ്റുമതി നടക്കുന്നത് മുസ്ലിം മതവിശ്വാസ പ്രകാരം ജീവിക്കുന്നവരുടെ രാജ്യങ്ങളിലേക്കല്ല എന്നതാണ് ഒരു പ്രത്യേകത. വിയറ്റ്‌നാമിലേക്കാണ് ഭാരതത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി. ഫിലപ്പൈന്‍സ്, തായ്‌ലന്‍ഡ്, അങ്കോള തുടങ്ങിയവയാണ് ഭാരതം മാംസക്കയറ്റുമതി നടത്തുന്ന മറ്റു പ്രധാന രാജ്യങ്ങള്‍. അവിടങ്ങളില്‍ ഭക്ഷണത്തിന് ശരീയത്ത് വിധി ബാധകമല്ല. എന്നിട്ടും ഹലാല്‍ നിയമം കര്‍ശനമായി അതോറിറ്റി തുടരുകയാണ്. അതാണ് ഒരു വൈരുദ്ധ്യം. ഈ നടപടിയിലൂടെ മാംസവില്‍പ്പനയിലെ കയറ്റുമതി മേഖലയാകെ ഇസ്ലാമിക വിഭാഗത്തില്‍പ്പട്ടവര്‍ കൈയടക്കിയെന്നും ഇസ്ലാമിക സമ്പ്രദായം നടപ്പാക്കാന്‍ അവസരമൊരുക്കുന്നതായും ചില വിശകലനങ്ങള്‍ ഉണ്ടായിരുന്നു. ചില മാധ്യമങ്ങള്‍ ആ വിശകലന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു. മാത്രമല്ല, ആധുനിക സാങ്കേതിക സംവിധാനങ്ങളില്‍, ജന്തുക്കളെ പീഡയേല്‍പ്പിക്കാതെയും ശാസ്ത്രീയമായും മാംസമാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ലോകമാകെ സ്വീകരിക്കുമ്പോള്‍ ജീവികളെ ഏറ്റവും ക്രൂരമായി വേദനിപ്പിച്ചുകൊല്ലുന്ന മാര്‍ഗ്ഗമാണ് ഹലാല്‍ വിധിപ്രകാരമുള്ള വധമെന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്.
ഹലാല്‍ ഭക്ഷണത്തിന്റെ പ്രചാരണവും പ്രോത്സാഹനവും വഴി കയറ്റുമതിയില്‍ മാത്രമല്ല, ആഭ്യന്തര വിപണിയിലും ഹലാല്‍ മാംസത്തിന് വിപണി വളര്‍ത്തുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂട്ടുനില്‍ക്കുന്നുവെന്നതാണ് മറ്റൊരു പ്രശ്‌നം. ജന്തുഹിംസക്ക് എതിരേ നിയമമുണ്ടാക്കുന്ന, കാട്ടുമൃഗങ്ങള്‍ നാട്ടിലെത്തി ജനങ്ങളെ ആക്രമിച്ചാല്‍ മൃഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നിയമ സംവിധാനങ്ങള്‍ ഉള്ളപ്പോഴാണ് ഈ വ്യവസ്ഥകള്‍ സര്‍ക്കാര്‍ പിന്തുടരുന്നത് എന്നത് വൈരുദ്ധ്യംതന്നെയാണ്.
ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കുള്‍പ്പെടെ ഗുണനിലവാരം ഉറപ്പിക്കാനുള്ള വിവിധ സംവിധാനങ്ങളും നിയമങ്ങളും അത് ലംഘിച്ചാല്‍ നടപടികള്‍ക്കുള്ള നിയമങ്ങളും നമുക്കുണ്ട്. അതാണ് പൊതു നിയമമെന്നിരിക്കെ ഒരുകാലത്ത്, ഒരുപക്ഷേ കാലഹരണപ്പെട്ടതെന്നുപോലും പറയാവുന്ന വ്യവസ്ഥകള്‍ മതപരമായ വിവേചനത്തിനും സമ്മര്‍ദ്ദത്തിനും സംഘര്‍ഷത്തിനും വിപണിയിലെ ചൂഷണത്തിനും മാത്രമാണ് സഹായകമാകുന്നതെങ്കില്‍ ആ സമ്പ്രദായം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന നിലപാടിലാണ് യുപി സര്‍ക്കാരിന്റെ നടപടിയെ പക്ഷപാതമില്ലാത്തവര്‍ കാണുന്നത്.
യുപിയിലെ ഹലാല്‍ ഇടപാടിന് മറ്റൊരു വശംകൂടിയുണ്ട്. ‘സവര്‍ണ്ണപ്പാര്‍ട്ടി’യുടെ സര്‍ക്കാര്‍ ചിന്തിച്ച മറ്റൊരു വീക്ഷണംകൂടി തിരിച്ചറിയേണ്ടതുണ്ട്. പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭരണഘടന നല്‍കുന്ന തൊഴില്‍ അവകാശവും ഇല്ലാതാക്കുന്നതാണ് സംസ്ഥാനത്തെ ഈ ഹലാല്‍ പിടിവാശികള്‍ എന്ന് സര്‍ക്കാര്‍ വിലയിരുത്തി. ഭരണഘടനയുടെ അനുച്ഛേദം 15(4) പ്രകാരം എസ്‌സി-എസ്ടി വിഭാഗത്തിലുള്ളവരോട് ഒരു തരത്തിലുള്ള വിവേചനവും ഉണ്ടാകാന്‍ പാടില്ല. മതം, സാമ്പത്തികം, സാംസ്‌കാരികം എന്നിങ്ങനെ ഒരു തരത്തിലും പാടില്ല. എന്നാല്‍, ഇറച്ചിവെട്ടിലെ നിയന്ത്രണം, ആ വിഭാഗങ്ങള്‍ക്ക് ജീവനോപാധിക്ക് വഴി കണ്ടെത്താനുള്ള മൗലികാവകാശം തടയലാണെന്ന് ചില പ്രസിദ്ധീകരണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത് സര്‍ക്കാര്‍ ആഴത്തില്‍ പഠിച്ചു. ഭരണഘടനയുടെ അനുച്ഛേദം 15 (1) പ്രകാരം കുറ്റകരമാണ് വാസ്തവത്തില്‍ ഹലാല്‍ സമ്പ്രദായം, യുപിയില്‍ പ്രത്യേകിച്ച് എന്ന് കണ്ടെത്തി.
വിവിധ മേഖലയില്‍നിന്നുള്ള കടുത്ത സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ എപിഇഡിഎ,’ഹലാല്‍’ വ്യവസ്ഥയില്‍ ചില ഭേദഗതി വരുത്തി. ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെയും വാങ്ങുന്നവരുടെയും ആവശ്യകത നോക്കി മൃഗങ്ങളെ അറുത്താല്‍ മതിയെന്നാണ് മാറ്റം. ഹലാല്‍ നിര്‍ബന്ധിതമല്ലാതാക്കി. എന്നാല്‍, ഇപ്പോഴും ദളിതര്‍ക്ക് അവര്‍ പരമ്പരാഗതമായി ചെയ്തുപോന്നിരുന്ന, അവര്‍ക്ക് വന്‍തോതില്‍ നഷ്ടമായ ഈ തൊഴിലില്‍ വേണ്ടത്ര അവസരങ്ങള്‍ ആയിട്ടില്ല. ഹലാല്‍ മാംസത്തിന് അമിത പ്രചാരണവും പ്രാധാന്യവും കൊടുത്തതുവഴി സാധാരണ ഇറച്ചിവെട്ടി വിറ്റു ജീവിക്കുന്നവരുടെ മേഖലയില്‍ കടുത്ത പ്രതിസന്ധികള്‍ ഉണ്ടായി. ഹലാല്‍ നിര്‍ബന്ധം ഇല്ലാതെ വരുന്നതോടെ അതിന് മാറ്റം ഉണ്ടാകും. അതായത് സാമ്പത്തിക-സാമൂഹ്യ മാറ്റത്തിനും സമതുലനത്തിനുമുള്ള വഴികൂടിയാണ് യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം. നാളെ ഈ മതേതര രാജ്യം മുഴുവന്‍ നടപ്പാക്കേണ്ട തീരുമാനം.