നവംബര്‍ 15 തലക്കര ചന്തു സ്മൃതിദിനമാണ്. സമ്പൂര്‍ണ്ണ ഭാരതവും കെങ്കേമമായി ആചരിക്കേണ്ട സവിശേഷദിനമാണതെങ്കിലും അദ്ദേഹം ജീവിക്കുകയും പോരാട്ടം നടത്തുകയും ചെയ്ത വയനാടന്‍ മണ്ണില്‍ പോലും വേണ്ടവിധത്തില്‍ സ്മൃതി ദിനാചരണം നടക്കുന്നില്ല എന്നതാണ് ഖേദകരമായ വസ്തുത. ആസാദിയുടെ അമൃതവര്‍ഷത്തില്‍ അറിയപ്പെടാത്ത ചരിത്രപുരുഷന്മാരെക്കുറിച്ച് അറിയാനും രേഖപ്പെടുത്താനും ചില ശ്രമങ്ങളുണ്ടായി എന്നത് സന്തോഷകരമായ കാര്യമാണ്. തലക്കര ചന്തു എന്ന ചരിത്ര പുരുഷനെക്കുറിച്ചും സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ചും അല്പമെങ്കിലും ചര്‍ച്ചചെയ്യാന്‍ ഇക്കാലത്ത് കഴിഞ്ഞു എന്നത് സ്വാഗതാര്‍ഹമാണ്.
ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് കാടിന്റെ മക്കളെ സംഘടിപ്പിച്ച മഹാനായ തലക്കര ചന്തു എന്ന വനവാസിപ്പോരാളിയുടെ ജീവിതം എല്ലാ തലമുറകളെയും എക്കാലത്തും പ്രചോദിപ്പിക്കുന്നതാണ്. അധിനിവേശവിരുദ്ധ പോരാട്ടങ്ങള്‍ക്ക് വനത്തെ ആശ്രയിച്ചു മാത്രം ജീവിക്കുന്ന ജനതയെ എങ്ങനെ സജ്ജരാക്കാം എന്നതിന്റെ മഹത്തായ സംഘാടനപാടവം തലക്കര ചന്തുവിന്റെ ജീവിതത്തില്‍ നമുക്ക് കാണാം. ആധുനിക ആയുധങ്ങളുടെ പ്രയോഗങ്ങള്‍ക്കു മുമ്പില്‍ ചെറുത്തുനില്‍ക്കാനും ഒരു പരിധിവരെ പരാജയപ്പെടുത്താനും പാരമ്പര്യ ആയുധങ്ങള്‍ക്ക് കഴിയും എന്നതിന് തലക്കര ചന്തുവിന്റെ പോരാട്ടങ്ങള്‍ തെളിവാണ്. ബ്രിട്ടീഷ് ആധിപത്യ പരിശ്രമങ്ങള്‍ക്കെതിരെ ഒന്നരപ്പതിറ്റാണ്ടിലധികം കാലം അവിശ്രമം സന്ധിയില്ലാതെ പോരാടിയ കുറിച്യപ്പടത്തലവന്‍ എന്ന നിലയിലും തലക്കര ചന്തുവിന്റെ ജീവിതം പ്രേരണാദായകമാണ്.
തലക്കര ചന്തു ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ വീരമൃത്യു വരിച്ചിട്ട് 218 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. 1805 നവംബര്‍ 15ന് വയനാട് ജില്ലയിലെ ഇന്നത്തെ പനമരം പഞ്ചായത്തില്‍ പനമരത്തുകോട്ടയിലെ കോളിമരച്ചുവട്ടില്‍ വച്ച് ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ ഗളച്ഛേദം ചെയ്യുകയായിരുന്നു. ബ്രിട്ടീഷുകാരോട് ചെയ്ത ‘ദ്രോഹ’ങ്ങള്‍ എണ്ണിപ്പറഞ്ഞ് ജനകീയ വിചാരണക്കൊടുവില്‍ പരസ്യമായാണ് തലക്കര ചന്തു ഗളച്ഛേദം ചെയ്യപ്പെട്ടത്. പനമരത്തുകോട്ടയില്‍ വെച്ച് തന്നെ ചന്തുവിനെ വധിക്കണമെന്നത് അന്നത്തെ ബ്രിട്ടീഷ് സബ് കലക്ടറായിരുന്ന തോമസ് ഹാര്‍വെ ബാബറുടെ നിര്‍ബന്ധമായിരുന്നു. പനമരത്തു നിന്നും 30 കിലോമീറ്റര്‍ അപ്പുറത്തുള്ള പുല്‍പ്പള്ളിയില്‍ മാവിലാന്തോട് വനാന്തരത്തില്‍ വച്ച് ജീവനോടെ പിടികൂടി ബന്ധിച്ചശേഷം അതിക്രൂരമായ പീഡനങ്ങള്‍ ഏല്‍പ്പിച്ചാണ് ചന്തുവിനെ പനമരത്ത് എത്തിച്ചത്. പിടിക്കപ്പെട്ടപ്പോള്‍ത്തന്നെ വധിക്കണമെന്ന ചാരന്മാരുടെ നിര്‍ദേശത്തെ അവഗണിച്ച് കനത്ത സുരക്ഷയില്‍ തലക്കര ചന്തുവിനെ പനമരത്ത് എത്തിച്ചതിന് പിന്നില്‍ ബ്രിട്ടീഷുകാര്‍ക്ക് ആ വനവാസി പോരാളിയോട് ഉണ്ടായിരുന്ന കൊടുംപകയാണ് വെളിവാകുന്നത്.
അതേ പനമരത്ത് കോട്ടയില്‍ വച്ചാണ് വധിക്കപ്പെടുന്നതിന് മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പ് തലക്കര ചന്തുവിന്റെ നേതൃത്വത്തിലുള്ള കുറിച്യപ്പട അവിടെയുണ്ടായിരുന്ന ബ്രിട്ടീഷ് മിലിറ്ററി പോസ്റ്റ് ആക്രമിച്ചത്. അതുവരെയുള്ള ചരിത്രത്തില്‍ ബ്രിട്ടീഷുകാര്‍ നേരിട്ട അതിശക്തവും രക്തരൂഷിതവുമായ പോരാട്ടങ്ങളില്‍ ഒന്നായിരുന്നു പനമരം മിലിറ്ററി പോസ്റ്റ് ആക്രമണം. 1802 ഒക്ടോബര്‍ 11ന് നടന്ന പനമരം ബ്രിട്ടീഷ് മിലിറ്ററി പോസ്റ്റ് ആക്രമണം തലക്കര ചന്തുവിന്റെ ജീവിതത്തിലെ ഐതിഹാസികമായ പോരാട്ടം ആയിരുന്നു. 150 പേര്‍ വരുന്ന കുറിച്യ പടയാളി സംഘമാണ് ഈ ആക്രമണത്തില്‍ പങ്കാളികളായത്. പനമരത്തെ സൈനിക പോസ്റ്റില്‍ ഉണ്ടായിരുന്ന ബ്രിട്ടീഷ് മിലിട്ടറി ഓഫീസര്‍മാരായ ക്യാപ്റ്റന്‍ ഡിക്കിന്‍സണും മാക്‌സ് വെല്ലും മാത്രമല്ല 70 ബ്രിട്ടീഷ് സൈനികരും ആ പോരാട്ടത്തില്‍ വധിക്കപ്പെട്ടു. മാത്രമല്ല ആ പോസ്റ്റിലെ എല്ലാ ആയുധസാമഗ്രികളും പ്രക്ഷോഭകാരികള്‍ തട്ടിയെടുക്കുകയും മുഴുവന്‍ കെട്ടിടങ്ങളും അഗ്‌നിക്കിരയാക്കുകയും ചെയ്തു. ഇത് പിന്നീടുള്ള സ്വാതന്ത്ര്യപ്പോരാട്ടങ്ങള്‍ക്ക് മുഴുവന്‍ പ്രേരണയും പ്രചോദനവുമായിത്തീര്‍ന്നു എന്നതില്‍ തര്‍ക്കമില്ല.
1802 ഒക്ടോബര്‍ 11ന് നടന്ന പനമരം ബ്രിട്ടീഷ് മിലിട്ടറി പോസ്റ്റ് ആക്രമണം ബ്രിട്ടീഷുകാര്‍ക്ക് കനത്ത നാണക്കേടും ആഘാതവുമാണ് ഉണ്ടാക്കിയത്. അക്കാലത്തെ ബ്രിട്ടീഷ് രേഖകള്‍ അത് വിശദമാക്കുന്നു. മേലുദ്യോഗസ്ഥന്മാര്‍ കീഴുദ്യോഗസ്ഥര്‍ക്ക് അയച്ച എഴുത്തുകള്‍ സഹിക്കാവുന്നതിലും അപ്പുറത്തുള്ള കുറ്റപ്പെടുത്തലുകളായിരുന്നു. വയനാടിന്റെ മണ്ണ് തങ്ങള്‍ക്ക് കീഴ്‌പ്പെടില്ല എന്ന ബോധ്യം ബ്രിട്ടീഷുകാര്‍ക്ക് ഉണ്ടാക്കാന്‍ ഈ പോരാട്ടത്തിന് സാധിച്ചു എന്നതും ചരിത്ര യാഥാര്‍ത്ഥ്യമാണ്. ആര്‍തര്‍ വെല്ലസ്ലിയെപ്പോലുളള പേരുകേട്ട ബ്രിട്ടീഷ് മിലിട്ടറി ഉദ്യോഗസ്ഥര്‍ പോലും വയനാടന്‍ വനവാസി പോരാളികള്‍ക്ക് മുമ്പില്‍ പരാജയപ്പെട്ടു എന്നതും വസ്തുതയാണ്.
പനമരം കോട്ട ആക്രമണത്തിന് മുമ്പും ശേഷവും നിരവധി ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് തലക്കര ചന്തു നേതൃത്വം നല്‍കിയിട്ടുണ്ട്. 1797ലെ പേരിയ ആക്രമണം, 1800ലെ പുളിഞ്ഞാല്‍ ആക്രമണം, 1805 ലെ പുല്‍പ്പള്ളി പോരാട്ടം തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. 1805 നവംബറില്‍ പുല്‍പ്പള്ളി കേന്ദ്രീകരിച്ച് അതിശക്തമായ പോരാട്ടങ്ങളാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്നത്. ശക്തമായി പോരാടിയ തലക്കര ചന്തുവും കൂട്ടരും പൊന്നുതമ്പുരാനായ കേരളവര്‍മ്മ പഴശ്ശിരാജാവിനെ വീരോചിതമായ രീതിയില്‍ സംരക്ഷിച്ചു. പ്രസ്തുത യുദ്ധത്തിലാണ് ബ്രിട്ടീഷുകാര്‍ തലക്കര ചന്തുവിനെ ജീവനോടെ പിടിക്കുകയും ബന്ധനത്തിലാക്കുകയും ചെയ്തത്.
വീര കേരളവര്‍മ്മ പഴശ്ശിരാജാവിനോടും എടച്ചന കുങ്കനോടുമൊപ്പം ഒരു സംരക്ഷണഭിത്തി പോലെ തലക്കര ചന്തു ബ്രിട്ടീഷ് ശക്തിക്കെതിരെ ഒന്നരപ്പതിറ്റാണ്ടിലധികം കാലം ശക്തമായ പോരാട്ടങ്ങള്‍ നടത്തി. തലയ്ക്കല്‍ ചന്തു എന്നാണ് ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ രേഖപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ വിളിച്ച തലക്കല്‍ ചന്തു എന്ന പേരിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ തലക്കല്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം എന്ന കാര്യത്തിലും തര്‍ക്കമില്ല. തലക്കര ചന്തുവിന്റെ ഭാര്യയായ നീലിയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളില്‍ സജീവമായി പങ്കാളിയായിരുന്നു.
ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തിലെ ആദ്യകാല രക്തസാക്ഷികളില്‍ ഒരാളാണ് തലക്കര ചന്തു. എന്നാല്‍ തലക്കര ചന്തുവിനെക്കുറിച്ച് കേള്‍ക്കാറുള്ളത് കുറിച്യപ്പോരാളി, പഴശ്ശിയുടെ പടത്തലവന്‍ എന്നീ വിശേഷണങ്ങള്‍ മാത്രമാണ്. അതിനപ്പുറത്ത് തലക്കര ചന്തു എന്ന ധീരന്റെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലെ പങ്ക് വേണ്ടവിധത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സ്വയം പ്രേരണയോടുകൂടി തന്റെ കാലത്തെ ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിയെ പ്രതിരോധിക്കാന്‍ ഇറങ്ങിയ സ്വാതന്ത്ര്യദാഹിയായ പോരാട്ട നായകനാണ് തലക്കര ചന്തു. എന്നാല്‍ അത് വ്യക്തമാക്കുന്ന രീതിയില്‍ ചരിത്രം രചിക്കാന്‍ അക്കാദമിക ചരിത്രകാരന്മാര്‍ ശ്രമിച്ചില്ല എന്നത് ഖേദകരമായ യാഥാര്‍ത്ഥ്യമാണ്.
സ്വയംപ്രേരണയാല്‍ പുതിയൊരു പാത വെട്ടിത്തുറന്ന് അതിലൂടെ അധിനിവേശവിരുദ്ധ പോരാട്ടം നടത്തിയ ചരിത്ര പുരുഷന്മാരാണ് വീര കേരളവര്‍മ്മ പഴശ്ശിരാജ, എടച്ചന കുങ്കന്‍, തലക്കര ചന്തു തുടങ്ങിയവര്‍. കാടിന്റെ മക്കളെ സംഘടിപ്പിച്ച് ജനകീയമായ പോരാട്ടം നടത്തി എന്നതാണ് തലക്കര ചന്തുവിനെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത്. ജാതീയമായ ഉച്ചനീചത്വം അതിരൂക്ഷമായി നിലനിന്നു എന്ന് വിശ്വസിക്കുന്ന ഒരു കാലത്താണ് പിന്നാക്ക ഗോത്ര വിഭാഗത്തില്‍പ്പെട്ട തലക്കര ചന്തു മുന്നാക്കക്കാരോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പോരാട്ടം നടത്തിയത്. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി സാമ്രാജ്യത്വ ശക്തിക്കെതിരെ പോരാട്ടം തീര്‍ക്കാന്‍ കഴിഞ്ഞു എന്നത് പഴശ്ശി സമരങ്ങളുടെ പ്രത്യേകതയാണ്.