ചലച്ചിത്രനടന്മാരായ വിനായകനും അലന്‍സിയറും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ്. രണ്ടുപേരും കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാര്‍. കമ്മ്യൂണിസത്തിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ധാര്‍ഷ്ട്യവും ധിക്കാരവും അഹംഭാവവും മാത്രമല്ല, തങ്ങള്‍ക്ക് എന്തുമാകാമെന്ന മനോഭാവവും ഇരുവരും ഒരേപോലെ വെച്ചുപുലര്‍ത്തുന്നുണ്ട്. സ്ത്രീ വെറും ഉപഭോഗവസ്തു മാത്രമാണെന്ന ഇസ്ലാമിക ഭീകരരുടെ നിലപാടിന് കമ്മ്യൂണിസ്റ്റ് പരിപ്രേഷ്യം നല്‍കുന്ന അലന്‍സിയറുടെ പ്രകടനം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ കേരളം കണ്ടതാണ്. അന്ന് വേദിയില്‍ നടത്തിയ ഏകാംഗ പ്രകടനത്തിലൂടെ ഭീമന്‍ രഘുവും സജീവ ശ്രദ്ധയില്‍ വന്നു. അതുകഴിഞ്ഞ് ഭീമന്‍ രഘുവിന്റെ നിരവധി പ്രസ്താവനകളും പ്രകടനങ്ങളും ഒക്കെ സാമൂഹ്യ മാധ്യമങ്ങളിലും കണ്ടു. ഈ പ്രതിഭകള്‍ക്ക് പറ്റിയ സ്ഥലം സിപിഎം തന്നെയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല ഇവരുടെ പ്രകടനം കാണുമ്പോള്‍.
ഇപ്പോഴത്തെ പുതിയ വിഷയം വിനായകന്റേതാണ്. കഴിഞ്ഞ ചൊവ്വാഴ്ച ഭാര്യയുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് വിനായകന്‍ തന്നെയാണ് എറണാകുളം നോര്‍ത്ത് പോലീസിനെ കലൂരിലെ തന്റെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയത്. വനിതാ പോലീസ് അടക്കമുള്ള സംഘം വീട്ടിലെത്തി ഇരുവരുടെയും മൊഴി രേഖപ്പെടുത്തി മടങ്ങി. ഇതിനുശേഷമാണ് വൈകുന്നേരത്തോടെ സംസ്ഥാനം മുഴുവന്‍ ശ്രദ്ധിക്കുന്ന രീതിയിലുള്ള വിനായകന്റെ പ്രകടനം അരങ്ങേറിയത്. സ്റ്റേഷനില്‍ മദ്യപിച്ച് എത്തിയ വിനായകന്‍ സ്റ്റേഷനില്‍ ബഹളമുണ്ടാക്കുകയും സ്റ്റേഷന്‍ ഓഫീസര്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ ചീത്ത വിളിക്കുകയും പോലീസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ദുര്‍ബലമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തതിന് ശേഷം വിനായകനെ വിട്ടയക്കുകയായിരുന്നു. വിനായകനെ വിട്ടയച്ച രീതിക്കെതിരെ തൃക്കാക്കര എംഎല്‍എ ആയ ഉമാ തോമസ് പരസ്യപ്രസ്താവന ഇറക്കി.
വിനായകനെതിരായ കേസില്‍ പോലീസ് സിപിഎം സ്വാധീനത്തിന് വഴങ്ങിയെന്നായിരുന്നു ഉമാ തോമസിന്റെ പ്രധാന ആരോപണം. വിനായകന്‍ സ്റ്റേഷനില്‍ അപമര്യാദയായി പെരുമാറുകയും ബഹളമുണ്ടാക്കുകയും ചെയ്തിട്ടും ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത് എന്നാണ് ഉമാ തോമസ് പറഞ്ഞത്. പോലീസ് സ്റ്റേഷനില്‍ മദ്യലഹരിയില്‍ പേക്കൂത്ത് നടത്തിയ വിനായകനെ ജാമ്യത്തില്‍ വിട്ടയച്ചത് സഖാവായതിന്റെ പ്രിവിലേജിലാണോ അതോ ക്ലിഫ് ഹൗസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണോ? ലഹരിക്ക് അടിമയായ വിനായകന്‍ എസ് എച്ച് ഒ ഉള്‍പ്പെടെ ഡ്യൂട്ടിയില്‍ ഉള്ള ഉദ്യോഗസ്ഥരെ ചീത്ത വിളിച്ചിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയത് പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കും. ഇത് തെറ്റായ സന്ദേശമാണ് നല്‍കുക. വിനായകനെതിരെ ഐപിസി 353 പ്രകാരം ജാമ്യം കിട്ടാത്ത വകുപ്പിലാണ് കേസെടുക്കേണ്ടിയിരുന്നതെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി. ഉമാതോമസിന്റെ പ്രസ്താവന വന്നതോടെ സിപിഎം സൈബര്‍ സഖാക്കള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങി. വിനായകന്‍ ദളിതനായതുകൊണ്ടാണ് അയാള്‍ക്കെതിരെ ഉമാ തോമസ് നിലപാട് എടുത്തതെന്നും ഭര്‍ത്താവിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പിന്‍ബലത്തിലാണ് ഉമാ തോമസ് എംഎല്‍എ ആയതെന്നും ഒക്കെ സിപിഎം സൈബര്‍ സഖാക്കള്‍ ആരോപിച്ചു. മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരുന്നു ഇങ്ങനെ പെരുമാറിയിരുന്നതെങ്കില്‍ പോലീസ് ഈ രീതിയില്‍ പെരുമാറുമായിരുന്നോ എന്ന ചോദ്യവും അവര്‍ ഉയര്‍ത്തി.
ഉമാ തോമസിന്റെ പ്രസ്താവനയുടെ ന്യായാന്യായങ്ങളിലേക്ക് കടക്കുന്നില്ല. പക്ഷേ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരള സമൂഹത്തെ ഭിന്നിപ്പിക്കാനും ജാതിയുടെ പേരില്‍ ഒരു പുതിയ സംഘര്‍ഷത്തിന്റെ വിത്ത് ഇടാനുമുള്ള ശ്രമങ്ങള്‍ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു എന്നകാര്യം വളരെ വ്യക്തമാണ്. മദ്യപിച്ച് ഭാര്യയെ തല്ലി അവര്‍ ജീവന് വേണ്ടി പോലീസില്‍ വിളിക്കുന്ന സാഹചര്യം എന്തായാലും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ്‌ഗോപിയുടെയും ജയറാമിന്റെയും ഒന്നും വീട്ടില്‍ ഉണ്ടാവില്ല. അവരാരും ജാതിയില്‍ കൂടിയവരായതുകൊണ്ടോ സമുദായത്തിന്റെ പിന്‍ബലം കൊണ്ടോ അല്ല. ഇത് വ്യക്തിപരമായ ജീവിതത്തിന്റെയും ആദര്‍ശത്തിന്റെയും വിശുദ്ധിയുടെയും പ്രശ്‌നമാണ്. ഇത്തരം ക്രിമിനലുകള്‍ക്ക് അല്ലെങ്കില്‍ ക്രിമിനല്‍ സ്വഭാവം കാണിക്കുന്നവര്‍ക്ക്, ക്രിമിനല്‍ വൈകൃതങ്ങള്‍ പുലര്‍ത്തുന്നവര്‍ക്ക് ജാതിയുടെ പേരില്‍ പരിച സൃഷ്ടിക്കുന്നത് തികച്ചും തെറ്റായ നീക്കമാണ്. ജാതിക്ക് പകരം ഓരോരുത്തരുടെയും പെരുമാറ്റവും പ്രവൃത്തിയുമാണ് വിലയിരുത്തപ്പെടേണ്ടത്.
ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ പലരും മദ്യപിക്കുന്നവരാണ്. പക്ഷേ, അവരൊക്കെ വിനായകനെ പോലെ പെരുമാറുന്നുണ്ടോ എന്നകാര്യം ആലോചിക്കണം. മാത്രമല്ല, ഇത് അഭിനയമല്ല, ജാതിയുടെ പ്രശ്‌നവുമല്ല. പ്രശ്‌നം പെരുമാറ്റത്തിന്റെതും വൈകൃതത്തിന്റെതും മാത്രമാണ്. ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നതും രാഷ്ട്രീയത്തിന്റെ പേരില്‍ വിനായകനെ രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുന്നതും അസംബന്ധമാണ്. ഉമ്മന്‍ചാണ്ടിയുടെ നിര്യാണവേളയില്‍ വിനായകന്‍ നടത്തിയ പ്രസ്താവന കേരളത്തിലെ ഏതെങ്കിലും കമ്മ്യൂണിസ്റ്റ് നേതാവിന്റെ മരണത്തോടനുബന്ധിച്ചായിരുന്നു നടത്തിയതെങ്കില്‍, അതല്ല വിനായകന് പകരം മറ്റൊരു നടനാണ് ഇങ്ങനെ പ്രതികരിച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ? ഉമ്മന്‍ചാണ്ടിയുടെ വീട്ടുകാര്‍ മാന്യത കാട്ടിയതുകൊണ്ട് അവര്‍ പരാതിക്കും കേസിനും പോയില്ല. കേരളത്തില്‍ മരണം ആഘോഷമാക്കുന്ന മാധ്യമങ്ങള്‍ ഏതു നേതാവിന്റെ മരണത്തിലാണ് ഈ തരത്തില്‍ പ്രതികരിക്കാതിരുന്നിട്ടുള്ളത്? ഇഎംഎസിന്റെയും നായനാരുടെയും പികെവിയുടെയും കോടിയേരിയുടെയും കെ.കരുണാകരന്റെയും ഒക്കെ നിര്യാണവേളയില്‍ ഈ തരത്തില്‍ തന്നെ പൊതുദര്‍ശനവും വിലാപയാത്രയും ഒക്കെ ഉണ്ടായിട്ടില്ലേ? അന്ന് ആരെങ്കിലും ഇങ്ങനെ പുഴുത്ത ഭാഷ ഉപയോഗിച്ച് സംസാരിച്ചിട്ടുണ്ടോ? ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസമുള്ളവര്‍ ധാരാളമുണ്ടാകും. പിണറായി മുതല്‍ വിനായകന്‍ വരെ പലര്‍ക്കും അഭിപ്രായവ്യത്യാസവുമുണ്ടാകും. പക്ഷേ, മരണമടഞ്ഞ ഒരു മുന്‍ മുഖ്യമന്ത്രിയുടെ അന്ത്യചടങ്ങുകളെ കുറിച്ച് ഈ തരത്തില്‍ നികൃഷ്ടമായ പ്രയോഗം നടത്തിയിട്ടും അത് ശരിയായില്ല, തെറ്റാണ് എന്ന് പറയാനോ തിരുത്താനോ ഉള്ള ആര്‍ജ്ജവം ഒരു കമ്മ്യൂണിസ്റ്റ് നേതാവും കാട്ടിയില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. അന്ന് പറഞ്ഞ ന്യായം വിനായകന്‍ ദളിതനായതുകൊണ്ട് അവന്റെ ഭാഷയൊക്കെ അങ്ങനെയാണ് എന്നാണ്. ആദികവി വാല്മീകി മുതല്‍ വേദം നാലായി പകുത്ത വേദവ്യാസന്‍ വരെയും ഉന്നത കുലത്തിലോ ഉന്നത ജാതിയിലോ പെട്ടവരായിരുന്നില്ല. അവരൊക്കെ നമ്മുടെ ഋഷിപരമ്പരയുടെ ഭാഗമായിരുന്നു. അതൊന്നും തീരുമാനിച്ചിരുന്നത് ജാതിയുടെയോ കുലത്തിന്റെയോ അടിസ്ഥാനത്തിലായിരുന്നില്ല. അവരവര്‍ ചെയ്യുന്ന കര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ജാതിഭേദം നിലവില്‍ വന്നിരുന്നത്. അതും ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടുമാത്രമാണ്. ബ്രിട്ടീഷുകാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം ഈ ജാതിസമ്പ്രദായത്തെ ഭാരതത്തിലെ ഹിന്ദുക്കളെ വിഘടിപ്പിക്കാനുള്ള സംവിധാനമായി മാറ്റുകയായിരുന്നു. മരിയ വര്‍ത്തിന്റെ ‘താങ്ക് യൂ ഇന്ത്യ’ എന്ന പുസ്തകത്തില്‍ ഈ ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ബ്രിട്ടീഷുകാര്‍ പുലര്‍ത്തിയിരുന്ന അതേ മനോഭാവത്തിലൂടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇന്ത്യാവിരുദ്ധ മുന്നണിയായ ഐ എന്‍ ഡി ഐ എയും ഇപ്പോഴും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഹിന്ദുക്കള്‍ സംഘടിക്കുന്നതും ജാതിയില്ലാത്ത ഹിന്ദുത്വം നിലവില്‍ വരുന്നതും ഹിന്ദുസമൂഹത്തിലെ ആസ്പൃശ്യതയും അനാചാരങ്ങളും ഇല്ലാതാകുന്നതും രസിക്കാത്ത വിഭാഗമായി ഇവരൊക്കെ മാറിയിരിക്കുന്നു. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ബ്രാഹ്‌മണരായ പോലീസുകാര്‍ ഇല്ലാതിരുന്നത് മഹാഭാഗ്യം. ഇല്ലെങ്കില്‍ ഇതും ബ്രാഹ്‌മണ മേധാവിത്തമാണെന്ന് പറയാനുള്ള ശ്രമം ഉണ്ടാകുമായിരുന്നു. ഇപ്പോള്‍ ഉമാ തോമസിന്റെ പേരില്‍ ഉയര്‍ത്തിയിട്ടുള്ള ആരോപണവും അതുതന്നെയാണ്.
ജാതി ചോദിക്കരുത് പറയരുത് എന്ന് ഉപദേശിച്ച ശ്രീനാരായണഗുരുദേവനെ പോലും ജാതിയുടെ വേലിക്കെട്ടില്‍ തളച്ചിടാനുള്ള ശ്രമമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്നത്. ശ്രീനാരായണ ഗുരുദേവന്‍ ഒരു ഹിന്ദു ഋഷിവര്യനായിരുന്നു എന്നകാര്യം പോലും സമര്‍ത്ഥമായി ഒളിപ്പിക്കാനും അദ്ദേഹം കമ്മ്യൂണിസ്റ്റ് സഹയാത്രികന്‍ ആണെന്ന് പറയാനും പ്രചരിപ്പിക്കാനുമാണ് ഇന്ന് കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നത്. ശ്രീ ശങ്കരന്‍ തന്റെ ഉദ്‌ബോധനങ്ങളിലൂടെ അടിത്തറയിട്ട അദ്വൈത ചിന്താപദ്ധതി തന്നെയല്ലേ ശ്രീനാരായണഗുരുദേവനും മുന്നോട്ടുവെച്ചിട്ടുള്ളത്? ഹിന്ദുസമൂഹത്തെ ഒന്നിപ്പിക്കാനുള്ള ജാതിയില്ലാത്ത, അസ്പൃശ്യതയില്ലാത്ത സനാതന ധര്‍മ്മത്തില്‍ ഊന്നിയുള്ള ഹിന്ദുത്വമായിരുന്നു ഗുരുദേവന്റെ സ്വപ്‌നം. മതംമാറ്റത്തെ കുറിച്ച് സംസാരിക്കാന്‍ വന്ന ഡോക്ടര്‍ പല്‍പ്പുവിനോടും തന്നെ മതംമാറ്റാന്‍ വന്ന ക്രൈസ്തവ പുരോഹിതന്മാരോടും മാത്രമല്ല, ചട്ടമ്പിസ്വാമിയോടും അയ്യാ ഗുരുദേവനോടും തൈക്കാട്ട് അയ്യാസ്വാമിയോടും അയ്യങ്കാളിയോടും ഒക്കെ നടത്തിയിട്ടുള്ള സംഭാഷണങ്ങളും ഗുരുദേവന്റെ കൃതികളും സ്‌തോത്രങ്ങളും എല്ലാം തന്നെ ആര്‍ഷ പരമ്പരയിലെ ഏറ്റവും തിളങ്ങുന്ന ഒരു മുത്തായിരുന്നു ഗുരുദേവന്‍ എന്നത് രാഷ്ട്രീയ കണ്ണടയില്ലാതെ നോക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. ശ്രീനാരായണ ഗുരുദേവന്‍ വേണ്ടെന്നുവച്ച, പറയരുതെന്ന് ഉപദേശിച്ച ജാതി അടിച്ചേല്‍പ്പിച്ച് ഹിന്ദുസമൂഹത്തെ ഭിന്നിപ്പിക്കാനാണ് ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത്. ടി.കെ. മാധവനും ആര്‍.ശങ്കറും മന്നത്ത് പത്മനാഭനും ഒന്നിച്ചു ചേര്‍ന്നു നടത്തിയ പരിശ്രമങ്ങളും ജാതിരഹിത സമൂഹസൃഷ്ടിയുടെ ഭാഗം തന്നെയായിരുന്നു. അതെല്ലാം വിസ്മരിച്ചുകൊണ്ട് കേരളത്തില്‍ ജാതിസ്പര്‍ദ്ധ വളര്‍ത്താനാണ് ചിലരെങ്കിലും, പ്രത്യേകിച്ച് ചില കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തിലുള്ള പുരോഗമന കലാസാഹിത്യ സംഘം നേതാക്കളുടെ പ്രവര്‍ത്തനം അല്‍പവും പുരോഗമനപരമല്ല എന്ന് പറയാതിരിക്കാനാവില്ല. വിനായകനെ ജാതിയുടെ പേരില്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ ഒരുകാര്യം ഓര്‍മിക്കണം. ജാതിയുടെ പേരിലല്ല, മലയാളികള്‍ പ്രതിഭകളെ നെഞ്ചിലേറ്റിയിട്ടുള്ളത്. വിനായകന്‍ നന്നായി അഭിനയിച്ചാല്‍ വിനായകന് മാന്യമായ സ്ഥാനം കിട്ടും. പക്ഷേ മോശമായി പെരുമാറിയാല്‍ എത്ര നന്നായി അഭിനയിച്ചതിന്റെ പേരിലായാലും ഏറ്റി നടക്കാന്‍ ആരുമുണ്ടാവില്ല.
മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണനെയും മലയാളത്തിന്റെ ഫുട്‌ബോള്‍ ഇതിഹാസം ഐ. എം. വിജയനെയും കേരളം ഒന്നടങ്കം കൊണ്ടുനടക്കുകയും ചെയ്തു, ചെയ്യുന്നു, ചെയ്യും. കലാഭവന്‍ മണി അകാലത്തില്‍ വിട്ടുപിരിഞ്ഞപ്പോള്‍ കണ്ണീരൊഴുക്കി ജനസഹസ്രങ്ങള്‍ അണിചേര്‍ന്നതില്‍ അദ്ദേഹത്തിന്റെ സമുദായക്കാര്‍ മാത്രമായിരുന്നില്ല. മരണം അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് രംഗത്ത് വന്നവരില്‍ സമുദായക്കാരേക്കാള്‍ കൂടുതല്‍ മറ്റുള്ളവരായിരുന്നു. വിനായകന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് പരിച മാറ്റി മാന്യമായി പെരുമാറാന്‍ പാര്‍ട്ടി പഠിപ്പിക്കണം. അത് പോലീസ് സ്റ്റേഷനിലും പൊതുസ്ഥലത്തും മാത്രമല്ല, സ്വന്തം വീട്ടിലും. ഏതായാലും ക്രിമിനലുകള്‍ക്ക് സംരക്ഷണം ഒരുക്കാനും അവര്‍ക്ക് കൂട്ടുനില്‍ക്കാനും ഓരോരോ കാരണങ്ങള്‍ സിപിഎം കണ്ടെത്തുന്നുണ്ട്. അതേസമയം വാളയാറില്‍ ലൈംഗികപീഡനത്തിന് ഇരയാക്കി കെട്ടിത്തൂക്കിയ പട്ടികജാതി പെണ്‍കുഞ്ഞുങ്ങള്‍ക്ക് നീതി കൊടുക്കാന്‍, കിളിരൂര്‍ പെണ്‍കുട്ടിക്ക് നീതി കൊടുക്കാന്‍ കഴിയാത്തവര്‍ സമുദായവും ജാതിയും പറഞ്ഞ് വരരുത്. അട്ടപ്പാടിയിലെ മധുവിന്റെ കാര്യത്തില്‍ സിപിഎമ്മും സര്‍ക്കാരും ചെയ്ത കാര്യങ്ങള്‍ കേരളം കണ്ടതാണ്. കെ.ആര്‍.ഗൗരിയമ്മയെ ‘ചോത്തി’ എന്ന് വിളിച്ച് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി അനാഥപ്രേതമാക്കിയ സിപിഎമ്മിന്എങ്ങനെയാണ് തങ്ങള്‍ പിന്നോക്കക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒപ്പമാണെന്ന് പറയാന്‍ കഴിയുക? കാലത്തിന്റെ ചുവരെഴുത്തും സമയത്തിന്റെ പ്രയാണവും ഇനിയും മനസ്സിലാക്കാന്‍ സിപിഎമ്മിന് കഴിയുന്നില്ല. കഴിഞ്ഞിരുന്നെങ്കില്‍ 100 ശതമാനം സാക്ഷരതയുള്ള കേരള സമൂഹത്തില്‍ ജാതിയുടെ പേരില്‍ ഒരു ഭിന്നത സൃഷ്ടിക്കാന്‍, ക്രിമിനലുകളെ സംരക്ഷിക്കാന്‍ അവര്‍ ഒരുങ്ങുകയില്ലായിരുന്നു. ജാതിയില്ലാത്ത ഹിന്ദുത്വം, ജാതിക്കതീതമായി അസ്പൃശ്യതയില്ലാത്ത ഹിന്ദുത്വം അതാണ് കാലഘട്ടത്തിന്റെ ആവശ്യം. അതിന് അണിചേരാന്‍ സിപിഎം തയ്യാറുണ്ടോ?