വൈകിട്ട് 3 മണിക്ക് എല്ലാവരും ഹോട്ടല്‍ ലോബിയില്‍ ഒത്തുകൂടി അവിടെ നിന്നും ലോലാര്‍ക് കുണ്ഡ് എന്ന സ്ഥലത്തേക്കാണ് പോയത്. ലോലാര്‍ക് എന്നാല്‍ ലോലനായ അര്‍ക്കന്‍, സൂര്യന്‍ തന്റെ താപത്തെ ലോലമാക്കുന്ന ഇടം. മഹാഭാരതത്തില്‍ പ്രതിപാദിച്ചിട്ടുള്ള സൂര്യ ആരാധനാ സ്ഥലമാണിത്. കുന്തീദേവി സൂര്യദേവനെ ആരാധിച്ച സ്ഥലമാണെന്നും പറയപ്പെടുന്നു. വളരെയധികം ആഴമുള്ള ഒരു വലിയ കിണറാണ് ഇവിടെയുള്ളത്. അതിന്റെ രണ്ട് വശങ്ങളിലൂടെ കെട്ടിയിറക്കിയിട്ടുള്ള കുത്തനെയുള്ള കല്‍പ്പടവുകള്‍ വഴി താഴെ വരെ ഇറങ്ങിച്ചെല്ലാം. ജലത്തില്‍ സ്പര്‍ശിക്കാം ഏതു വേനലിലും ഈ കുണ്ഡില്‍ ജലമുണ്ടാകും. ഇവിടെ അര്‍ക്കന്‍ ലോലനാകുന്നു. കുളിര്‍മ്മ തരുന്ന അര്‍ക്കന്‍. ഈ അന്തരീക്ഷത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ കുളിര്‍മ്മ അനുഭവപ്പെടും. കിണറിനടുത്തുതന്നെ സൂര്യദേവന്‍ ആരാധിച്ചിരുന്ന മഹാദേവന്റെ ക്ഷേത്രമുണ്ട്. ലോലാര്‍ക്ക മഹാദേവമന്ദിര്‍ ഉഷ്ണരോഗങ്ങള്‍ക്കും ത്വക് രോഗങ്ങള്‍ക്കും ശമനമുണ്ടാകാന്‍ ഇവിടെ പ്രാര്‍ത്ഥിക്കുന്നു. അതിനടുത്തുതന്നെ ത്രയംബകേശ്വര ക്ഷേത്രം. അവിടെയെല്ലാം ദര്‍ശിച്ചു കുറെ മുന്നോട്ടുപോകുമ്പോള്‍ റാണി ലക്ഷ്മിബായിയുടെ സ്മാരകം കാണാം. ലക്ഷ്മിബായി ജനിച്ച സ്ഥലമാണിവിടം. കുതിരപ്പുറത്ത് വാളും കയ്യിലേന്തി, തന്റെ കുഞ്ഞിനേയും പിറകിലിരുത്തിപ്പായുന്ന നിലയിലുള്ള റാണിയുടെ വലിയ വെങ്കലപ്രതിമ ഇവിടെയുണ്ട്. അതിനോട് ചേര്‍ന്ന് ഒരു ഉദ്യാനം. അവിടെ ഫലകങ്ങളില്‍ റാണിയുടെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. അതെല്ലാം കണ്ട് അവിടെ നിന്നും ഗംഗയുടെ തീരത്തേക്കു നടന്നു. ഗംഗാതീരം മുഴുവനും ഘാട്ടുകളാണല്ലോ. പല ഘാട്ടുകള്‍ കടന്ന് തുളസിഘാട്ടിലെത്തി. സന്ത് തുളസീദാസ് രാമചരിതമാനസം എന്ന കൃതി രചിച്ചത് ഇവിടെ വച്ചായിരുന്നു. അങ്ങനെയാണ് തുളസി ഘട്ട് എന്ന പേരുവന്നത്. അദ്ദേഹം അന്ന് താമസിച്ചിരുന്ന ഭവനം ഇന്നും ഇവിടെ സംരക്ഷിച്ചിട്ടുണ്ട്. അതിനടുത്തായി അദ്ദേഹം ആരാധിച്ചിരുന്ന സത്യനാരായണ തുളസീമാനസ മന്ദിര്‍ കാണാം. തുളസീദാസ് രാമചരിതമാനസം എഴുതിയതിന്റെ ആദ്യഭാഗങ്ങള്‍ എങ്ങനെയോ നഷ്ടപ്പെട്ടു. എഴുതിയ കാര്യങ്ങള്‍ ഓര്‍മ്മയില്‍ വരുന്നുമില്ല. അങ്ങനെ സങ്കടത്തോടെ ഇരിക്കുമ്പോള്‍ ശ്രീഹനുമാന്‍ പ്രത്യക്ഷപ്പെട്ട് മറന്നുപോയ വരികള്‍ ചൊല്ലിക്കൊടുത്തുവത്രെ. അങ്ങനെ അദ്ദേഹത്തിന്റെ സങ്കടം മാറ്റിയ സങ്കടമോചന ഹനുമാന്‍ ക്ഷേത്രവും അടുത്തുതന്നെയുണ്ട്. ആ പരിസരത്ത്, ഗംഗയ്ക്ക് അഭിമുഖമായി ഇരുന്ന് എല്ലാവരും അല്പനേരം ധ്യാനിച്ചു. പിന്നീട് പടവുകള്‍ ഇറങ്ങി ആദ്യമായി ഗംഗയെ സ്പര്‍ശിച്ചു. കൈകാലുകളും മുഖവും കഴുകി. ആ തീരത്തു കൂടിത്തന്നെ നടന്ന് തൊട്ടടുത്തുള്ള അസിഘാട്ടില്‍ എത്തി. അപ്പോഴേക്കും സന്ധ്യയാകാറായി. എല്ലാദിവസവും സന്ധ്യാസമയത്ത് ദശാശ്വ മേധ്ഘാട്ടിലും അസിഘാട്ടിലും നടക്കുന്ന അതിമനോഹരമായ ഒരു ദൃശ്യവിരുന്നാണ് ‘ഗംഗാ ആരതി’. അതിനായി പടവുകള്‍ക്കു താഴെ പ്രത്യേകം തട്ടുകള്‍ ഒരുക്കിയിരിക്കും. അസിഘാട്ടില്‍ അപ്രകാരമുള്ള അഞ്ച് തട്ടുകളാണ് ഉണ്ടായിരുന്നത്. ദശ്വാശ്വമേധ് ഘാട്ടില്‍ 7 മുതല്‍ 9 തട്ടുകള്‍ വരെയുണ്ട്. അഞ്ച് തട്ടുകളിലായി അംഗവസ്ത്രങ്ങള്‍ അണിഞ്ഞ അഞ്ച് പൂജാരിമാര്‍ നിരന്നു. എല്ലാം യുവാക്കളാണ്. സഹായികളായി കുറച്ചു പേരുണ്ട്. മൈക്കില്‍ക്കൂടി അനൗണ്‍സ്‌മെന്റും ഭജനകളും വേദമന്ത്രങ്ങളും ഉയരുന്നു. ആ സമയത്ത് പൂജാരിമാര്‍ വിവിധ തരത്തിലുള്ള ദീപങ്ങളും ധൂപങ്ങളും പൂജാദ്രവ്യങ്ങളും ഉപയോഗിച്ച് ഗംഗാമാതാവിന് ആരതി ഉഴിയുന്നു. ഏതാണ്ട് ഒരു മണിക്കൂര്‍ നീളുന്ന ചടങ്ങാണ്. ഗംഗയുടെ കല്പടവുകളില്‍ ഇരുന്നാണ് ഭക്തജനങ്ങള്‍ ഇതു ദര്‍ശിക്കുന്നത്. ഗംഗാ നദിയില്‍ വലിയ ബോട്ടുകളിലും, ചെറിയ വള്ളങ്ങളിലും മറ്റും ഇരുന്നും അനേകം പേര്‍ ഗംഗാ ആരതി ദര്‍ശിക്കുന്നു. ഞങ്ങള്‍ നേരത്തെ തന്നെ എത്തിയതുകൊണ്ട് തൊട്ടടുത്തിരുന്ന് ആരതി ദര്‍ശിക്കുവാന്‍ ഭാഗ്യമുണ്ടായി. അതൊരു അവാച്യമായ അനുഭവമായിരുന്നു. ആരതിക്കുശേഷം വേദിയില്‍ നിന്നും പുഷ്പങ്ങളെടുത്ത് നമുക്കും ഗംഗയെ ആരാധിക്കാം. നദിയില്‍ ഇറങ്ങാന്‍ കഴിയാത്തവര്‍ക്കായി ഒരു വലിയ പാത്രത്തില്‍ ഗംഗാജലം വച്ചിട്ടുണ്ട്. പുഷ്പങ്ങള്‍ അതില്‍ നിക്ഷേപിക്കാം. ശേഷം മധുരപലഹാരം പ്രസാദമായും ലഭിക്കും. അതെല്ലാം കണ്ട് മനസ്സു നിറഞ്ഞ് ആദ്യദിനത്തിലെ കാശി ദര്‍ശനം പൂര്‍ത്തിയാക്കി ഞങ്ങള്‍ ഹോട്ടല്‍ മുറികളിലേക്കു മടങ്ങി. ആരതി ദര്‍ശിച്ച അസിഘാട്ടിനടുത്തു തന്നെയായിരുന്നു ഞങ്ങള്‍ താമസിച്ച ഹോട്ടല്‍. ഒന്നു കുളിച്ചു ഫ്രഷായി എത്തിയപ്പോഴേക്കും ഡൈനിംഗ് ഹാളില്‍ അത്താഴം എത്തി. കഞ്ഞിയും പയറും ചപ്പാത്തിയുമൊക്കെയായി സ്വാദിഷ്ടമായ ഭക്ഷണവും കഴിച്ച് ഉറക്കത്തിലേക്ക്.
രണ്ടാം ദിവസമായ മാര്‍ച്ച് 29 ചൊവ്വാഴ്ചയായിരുന്നു പഞ്ചക്രോശി പരിക്രമയാത്ര. വിധി പ്രകാരം പഞ്ചക്രോശിപരിക്രമത്തിനുശേഷം വേണമായിരുന്നു വിശ്വനാഥ ദര്‍ശനം. പക്ഷെ ഞങ്ങള്‍ക്ക് വിശ്വനാഥ ദര്‍ശനത്തിനുള്ള ടിക്കറ്റ് കിട്ടിയത് തലേന്നായതുകൊണ്ട് വിശ്വനാഥ ദര്‍ശനത്തിനു ശേഷം പിറ്റേന്നാക്കി പഞ്ചക്രോശി പരിക്രമം. ഈ പരിക്രമ, വാരണാസിയെ ആകെ ചുറ്റുന്ന ഏതാണ്ട് 75 കി.മീറ്ററിലധികം ദൂരം വരുന്ന തീര്‍ത്ഥയാത്രാപഥമാണ്. ഗംഗാതീരത്തെ മണികര്‍ണ്ണികാ ഘാട്ടില്‍ നിന്നും ആരംഭിച്ച്, കാല്‍ നടയായി സഞ്ചരിച്ച് അനേകം ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച്, 5 ദിവസങ്ങള്‍കൊണ്ടു പൂര്‍ത്തിയാക്കി വീണ്ടും ഗംഗാതീരത്തെത്തി സമര്‍പ്പിക്കണമെന്നാണ് സങ്കല്പം. ഓരോ ദിവസത്തെ യാത്രപൂര്‍ത്തിയാക്കുമ്പോഴും രാത്രി തങ്ങാനുള്ള സൗകര്യങ്ങളുള്ള 5 പ്രധാന ക്ഷേത്ര സങ്കേതങ്ങളുമുണ്ട് ഈ യാത്രാപഥത്തില്‍. ഇപ്പോഴും അപ്രകാരം യാത്ര ചെയ്യുന്നവരുണ്ട്. സാധാരണയായി ഹ്രസ്വസന്ദര്‍ശനത്തിനു വരുന്നവര്‍ വാഹനത്തില്‍ സഞ്ചരിച്ച് ഈ അഞ്ച് പ്രധാന ക്ഷേത്രസങ്കേതങ്ങളും അതിനുസമീപമുള്ള ക്ഷേത്രങ്ങളും മാത്രം സന്ദര്‍ശിക്കുകയാണ് പതിവ്. ഞങ്ങളും അപ്രകാരമാണു ചെയ്തത്. അതിരാവിലെ തന്നെ വാഹനങ്ങളെത്തി. മണികര്‍ണ്ണിക ഘാട്ട് കുറച്ചകലെയായതിനാല്‍ ഞങ്ങള്‍ അങ്ങോട്ടു പോയില്ല. വാഹനത്തില്‍ കയറി നേരെ ആദ്യത്തെ ക്ഷേത്ര സങ്കേതമായ കര്‍ദ്ദമേശ്വര ക്ഷേത്രത്തിലേക്കു പുറപ്പെട്ടു. കര്‍ദ്ദമ മുനിയാല്‍ സ്ഥാപിതമായ അതിപുരാതനമായ ക്ഷേത്രമാണ് കര്‍ദ്ദമേശ്വര ക്ഷേത്രം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം. അവിടെ ഒരു അരയാലും പേരാലും ഒന്നിച്ച് കെട്ടുപിണഞ്ഞ് വളര്‍ന്നു പന്തലിച്ച് തണല്‍ വിരിക്കുന്നു. മഹാദേവനാണു പ്രതിഷ്ഠ. അതിനോടു ചേര്‍ന്ന് ബിന്ദുസരോവര്‍ എന്ന വലിയ തടാകവും യാത്രികര്‍ക്കു രാത്രി വിശ്രമിക്കാനുള്ള ധര്‍മ്മശാലയും തൊട്ടടുത്തായി പുരാതനമായ വിരൂപാക്ഷ പ്രതിഷ്ഠയുമുണ്ട്. അവിടെ എല്ലാവരും കയ്യില്‍ കരുതിയിരുന്ന ചിരാതുകള്‍ കത്തിച്ച് പ്രാര്‍ത്ഥന ചൊല്ലി ധ്യാനിച്ച് പരിക്രമയ്ക്കു തുടക്കം കുറിച്ചു. ഓരോ സ്ഥലത്തു ചെല്ലുമ്പോഴും അവിടുത്തെ പ്രാധാന്യവും ഐതിഹ്യവുമെല്ലാം ഞങ്ങളുടെ വഴികാട്ടിയായ ശ്രീമതി മോചിത വിവരിച്ചുതരും. യാത്രയ്ക്കിടയില്‍, വണ്ടിയില്‍ കരുതിയിരുന്ന പ്രഭാത ഭക്ഷണം കഴിച്ചു വീണ്ടും യാത്ര തുടര്‍ന്നു. അടുത്തതായി ഭീമചണ്ഡി എന്ന ക്ഷേത്ര സങ്കേതത്തിലാണ് എത്തിയത്. ചണ്ഡികേശ്വരനാണു മൂര്‍ത്തി. ചണ്ഡികാദേവിയുടെ ക്ഷേത്രവുമുണ്ട്. കൂടാതെ നരകാര്‍ണ്ണവതാരക്, ശീതളദേവി, അഷ്ടമുഖകാളി തുടങ്ങിയ പ്രതിഷ്ഠകളുള്ള ചെറിയ ക്ഷേത്രങ്ങളും അടുത്തടുത്തായി സ്ഥിതിചെയ്യുന്നു. തൊട്ടടുത്ത് ഗന്ധര്‍വ്വസാഗര്‍ കുണ്ഡ് എന്ന ഒരു വലിയ കുളവും ഉണ്ട്. അവിടെയും യാത്രികര്‍ക്ക് രാത്രി തങ്ങുവാനുള്ള ധര്‍മ്മശാലയും ഉണ്ട്.
അവിടെ നിന്ന് രാമേശ്വര്‍ ക്ഷേത്ര സങ്കേതത്തിലെത്തി. വരുണാനദിയുടെ തീരത്താണ് ഈ ക്ഷേത്രം. ഭഗവാന്‍ ശ്രീരാമനാല്‍ പ്രതിഷ്ഠിതമായ ശിലയിലുള്ള ശിവലിംഗമാണ് പ്രതിഷ്ഠ. അതുകൊണ്ടാണ് രാമേശ്വര്‍ എന്ന പേരുവന്നത്. അതിനോടു ചേര്‍ന്നു തന്നെ രാമസഹോദരന്മാരാല്‍ പ്രതിഷ്ഠിതമായ ലക്ഷ്മണേശ്വര്‍, ഭരതേശ്വര്‍, ശത്രുഘ്‌നേശ്വര്‍ എന്നീ ശിവലിംഗ പ്രതിഷ്ഠകളുമുണ്ട്. അവിടെ കുറെ നേരം വിശ്രമിച്ചു. വണ്ടിയില്‍ കരുതിയിരുന്ന ഉച്ചഭക്ഷണം അവിടെ വച്ചു കഴിച്ചു.
അതിനുശേഷം യാത്ര ചെയ്ത് ശിവപുരം എന്ന ക്ഷേത്രസങ്കേതത്തിലെത്തി. ഒരേനിരയില്‍ വലുതും ചെറുതുമായി വലുപ്പമനുസരിച്ചു പ്രതിഷ്ഠിച്ചിട്ടുള്ള പുരാതനമായ 5 ശിവലിംഗങ്ങള്‍. അവ പഞ്ച പാണ്ഡവന്മാരാല്‍ പ്രതിഷ്ഠിതമായതാണെന്നു പറയപ്പെടുന്നു. അതിനോടു ചേര്‍ന്ന് ദ്രൗപദി കുണ്ഡ് എന്നു പേരായ ഒരു വലിയ കുളമുണ്ട്. ദ്രൗപതി കുളിക്കാനിടം അന്വേഷിച്ചപ്പോള്‍ ഭീമസേനന്‍ തന്റെ മുഷ്ടിചുരുട്ടി നിലത്തിടിച്ച് സൃഷ്ടിച്ച കുളമാണതെന്നാണ് ഐതിഹ്യം. ചുറ്റും കല്പ്പടവുകള്‍ കെട്ടി മനോഹരമായ ഒരു വലിയകുളം. വീണ്ടും യാത്ര തുടര്‍ന്ന്കപിലധാര ക്ഷേത്രസങ്കേതത്തിലെത്തി. കര്‍ദ്ദമ മുനിയുടെ പുത്രനായ കപില മഹര്‍ഷിയാല്‍ പ്രതിഷ്ഠിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. ഗംഗയുടെ തീരത്താണ്. ഗംഗയിലേക്കിറങ്ങാന്‍ കല്പ്പടവുകളുണ്ട്. അതിനടുത്തു തന്നെയാണ് ജോവിനായകക്ഷേത്രം. വരുണാനദി ഗംഗയില്‍ ലയിക്കുന്നത് ഇവിടെവെച്ചാണ്. പഞ്ചക്രോശിയാത്ര പൂര്‍ത്തിയാകുന്നത് ഇവിടെയാണ്. അവിടെ പ്രധാന സമര്‍പ്പണം എന്നു പറയുന്നത് ജോവര്‍ (ബാര്‍ളി) വിത്തുകള്‍ വിനായകനു സമര്‍പ്പിച്ച് അതില്‍ നിന്നും പൂജാരി പ്രസാദമായി തിരികെ തരുന്ന വിത്തുകള്‍ നേരെ മുന്നിലുള്ള ഗംഗാതീരത്തു വിതയ്ക്കുക എന്നതാണ്. അതുവഴി നമ്മുടെ ന്യായമായ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും എന്നാണ് വിശ്വാസം. അതിനുശേഷം എല്ലാവരും ഒരിക്കല്‍ക്കൂടി ഗംഗയുടെ ആ കല്‍പ്പടവുകളില്‍ ഇരുന്ന് ചിരാതുകള്‍ തെളിയിച്ച് പ്രാര്‍ത്ഥിച്ച് ധ്യാനനിരതരായി കുറച്ചു സമയം ഇരുന്നു. അങ്ങനെ ഗംഗാതീരത്തു നിന്നു തുടങ്ങി കാശിയെ വലംവച്ച് ഗംഗാതീരത്തു തന്നെ പൂര്‍ണമാകുന്ന ഈ പഞ്ചക്രോശി യാത്ര ഞങ്ങള്‍ പൂര്‍ത്തിയാക്കി (ചിലര്‍ മണികര്‍ണ്ണികാഘട്ടില്‍ എത്തി). ശരീരത്തിലെ പഞ്ചകോശങ്ങളും കടന്ന് സ്വന്തം ആത്മാവിലേക്കു തന്നെയുള്ള ഒരു യാത്രയായി അത് അനുഭവപ്പെട്ടു. അങ്ങനെ സുദീര്‍ഘമായ രണ്ടാം ദിവസത്തെ യാത്രയും ക്ഷേത്രദര്‍ശനങ്ങള്‍ക്കും ശേഷം ഞങ്ങള്‍ ഹോട്ടല്‍ മുറികളില്‍ തിരിച്ചെത്തി. കുളികഴിഞ്ഞപ്പോഴേക്കും അത്താഴം റെഡി. അതുകഴിച്ച് വിശ്രമം. അങ്ങനെ രണ്ടാം ദിവസത്തെ യാത്രയും പൂര്‍ത്തിയായി.
(തുടരും)